തവക്കുല്‍

സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നുള്ളത്. ‘തവക്കുല്‍‘ എന്നാണ് അറബിയില്‍ ഇതിന് പറയുക. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ഒരു ആശയമാണ് ‘തവക്കുല്‍’. ഒരു സത്യവിശ്വാസിക്ക് അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക സാധ്യമല്ല. അത് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്. സൃഷ്ടികളായ നമ്മുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ നാം ചെയ്ത ശേഷം അതിനപ്പുറത്തുള്ളതൊക്കെ ലോകസ്രഷ്ടാവും സംരക്ഷകനും നിയന്താവുമായ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നേറുക എന്നതാണ് തവക്കുലിന്റെ താല്‍പര്യം.

തവക്കുലിനെ കുറിച്ച് ചുരുക്കത്തില്‍‍ ഇപ്രകാരം മനസ്സിലാക്കാം.

  • ദുനിയാവിന്റേയും പരലോകത്തിന്റേയും കാര്യങ്ങളില്‍ പെട്ട നന്മകള്‍ കിട്ടാനും തിന്മകള്‍ തടുക്കാനും സത്യസന്ധമായി അല്ലാഹുവിനെ ആശ്രയിക്കലാണ് തവക്കുല്‍.
  • മറ്റാരെയും അവലംബിക്കാത്തവിധം അല്ലാഹുവിനെ കൊണ്ട് മാത്രമുള്ള ഹൃദയദാര്‍ഢ്യമാകുന്നു തവക്കുല്‍.
  • സര്‍വ്വ കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്ന് തൗഹീദിനാൽ ഹൃദയതലങ്ങളിൽ ഉറപ്പിച്ച് മനസ്സിലാക്കി, മുഴുവന്‍ വിഷയങ്ങളിലും അവന്റെ മേല്‍ ഭരമേല്‍പ്പിക്കലും അവനുമായി ബന്ധപ്പെടലുമാണ് തവക്കുല്‍.
  • തവക്കുല്‍ എന്നുവെച്ചാല്‍ കാര്യങ്ങള്‍ അവനിലേക്ക് വിട്ടുകൊടുക്കുക, എല്ലായ്പ്പോഴും അവനെ അവലംബിക്കുക, സ്വന്തം കഴിവും ശേഷിയും വിട്ട് അവനെ മാത്രം ആശ്രയിക്കുക എന്നാണ്.
  • അല്ലാഹുവിലുള്ളതുകൊണ്ട് ദൃഢമായി ഉറപ്പ് വെച്ചുപുലര്‍ത്തലും ജനങ്ങളുടെ പക്കലുള്ളതില്‍ നിന്ന് ആശ മുറിയലുമാകുന്നു തവക്കുല്‍.

വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ സത്യവിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്.

ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﺤَﻰِّ ٱﻟَّﺬِﻯ ﻻَ ﻳَﻤُﻮﺕُ ﻭَﺳَﺒِّﺢْ ﺑِﺤَﻤْﺪِﻩِۦ ۚ ﻭَﻛَﻔَﻰٰ ﺑِﻪِۦ ﺑِﺬُﻧُﻮﺏِ ﻋِﺒَﺎﺩِﻩِۦ ﺧَﺒِﻴﺮًا

ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനില്‍ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി.(ഖു൪ആന്‍:25/58)

അല്ലാഹു ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണെന്നിരിക്കെ ഇന്നല്ലെങ്കില്‍ നാളെ മരിച്ചുപോകുന്നവരില്‍ ഭരമേല്‍പ്പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്നും സൂചന നല്‍കിയിരിക്കുന്നു.

وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌. (ഖു൪ആന്‍ : 64/13)

അവര്‍ക്ക് ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ അവന്റെ മേല്‍ അവലംബിക്കട്ടെ. അല്ലാഹുവിനെകൊണ്ടല്ലാതെ ഒരു കാര്യവും ശരിയാവുകയില്ല. അല്ലാഹുവില്‍ അവലംബിക്കലല്ലാതെ അതിന് മറ്റു വഴികളില്ല. അവനില്‍ അവലംബിക്കല്‍ പൂര്‍ണമാകണമെങ്കില്‍ അടിമ തന്റെ രക്ഷിതാവിനെ കുറിച്ച് നല്ലത് വിചാരിക്കണം. കാര്യങ്ങള്‍ക്ക് അവന്‍ മതിയെന്ന് ഉറച്ചുവിശ്വസിക്കണം. ഒരാളുടെ ഈമാനിന്റെ തോതനുസരിച്ചാണ് ഒരാള്‍ ഭരമേല്‍പിക്കുന്നതിന്റെ ശക്തിയും ദുര്‍ബലതയും. (തഫ്സീറുസ്സഅ്ദി)

وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا

അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ഖു൪ആന്‍ : 33/3)

ഉപകാരമോ ഉപദ്രവമോ മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിർത്തെഴുന്നേൽപിക്കാനോ അധികാരമില്ലാത്തവർക്ക് പകരം അല്ലാഹുവിൽ ഭരമേൽപിക്കുക. (തഫ്സീറുസ്സഅ്ദി)

ഒരു വ്യക്തി യഥാവിധി അല്ലാഹുവിൽ ഭരമേൽപിച്ചാൽ എല്ലാ കാര്യവും എളുപ്പമാകും. പ്രയാസങ്ങൾ ലളിതമാകും. അപകടങ്ങൾ നിസ്സാരമാകും. വിഷമങ്ങൾ നീങ്ങിപ്പോകും. ആവശ്യങ്ങൾ നിറവേറ്റപ്പെടും. അനുഗ്രഹങ്ങൾ ഇറങ്ങും. ശിക്ഷകൾ തടയും. ദുരന്തങ്ങൾ നീങ്ങും. ഇതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് ചോദിക്കരുത്. തന്റെ എല്ലാ കാര്യവും യജമാനനെ ഏൽപിച്ച ദുർബലനായ അടിമക്ക് ഒരുകൂട്ടം ജനങ്ങൾക്ക് നേടാനാവാത്തത് നേടാൻ കഴിയും. ഏറ്റവും കഠിനശക്തിയുള്ളവർക്ക് ബുദ്ധിമുട്ടുള്ളത് അല്ലാഹു അവന് എളുപ്പമാക്കും. അല്ലാഹുവിൽ ശരണം.(തഫ്സീറുസ്സഅ്ദി)

ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﻌَﺰِﻳﺰِ ٱﻟﺮَّﺣِﻴﻢِ

പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനില്‍ നീ ഭരമേല്‍പിക്കുക. (ഖു൪ആന്‍:26/217)

ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻋَﺰِﻳﺰٌ ﺣَﻜِﻴﻢٌ……

….വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:8/49)

നബി ﷺയോടുള്ള അല്ലാഹുവിന്റെ കൽപന കാണുക:

فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ

അതിനാൽ നീ അല്ലാഹുവിൽ ഭരമേൽപിച്ചു കൊള്ളുക. തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു്. (ഖു൪ആന്‍ : 27/79)

സത്യവിശ്വാസികളോടാകമാനമുള്ള അല്ലാഹുവിന്റെ കൽപന കാണുക:

وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ

നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക. (ഖു൪ആന്‍ : 5/23)

എല്ലാം കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നതിന് വേണ്ടി ആളുകളോട് പ്രഖ്യാപിക്കാന്‍ നബി ﷺ യോട് അല്ലാഹു ആവശ്യപ്പെടുന്നു.

ۚ ﻗُﻞْ ﺣَﺴْﺒِﻰَ ٱﻟﻠَّﻪُ ۖ ﻋَﻠَﻴْﻪِ ﻳَﺘَﻮَﻛَّﻞُ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ…..

….പറയുക: എനിക്ക് അല്ലാഹു മതി. ഭാരമേല്‍പ്പിക്കുന്നവരൊക്കെയും അവനില്‍ ഭാരമേല്‍പ്പിക്കട്ടേ.(ഖു൪ആന്‍:39/38)

മുഹ്’യിദ്ദാന്‍ ശൈഖ് (റഹി.) തന്റെ മകന്‍ അബ്ദുള്‍ വഹാബിനോട് തന്റെ മരണ വേളയില്‍ വസ്വിയത്തായി പറഞ്ഞു: അല്ലാഹുവിലേക്ക് മുഴുവന്‍ കാര്യങ്ങളും നീ ഭാരമേല്‍പ്പിക്കണം.അവ നീ അവനില്‍ നിന്ന് മാത്രം തേടണം. അല്ലാഹുവിനെ കൂടാതെ നീ ആരേയും വിശ്വസിക്കരുത്.അവനെയല്ലാതെ ആരേയും നീ അവലംബമായി സ്വീകരിക്കരുത്.തൗഹീദ്.. തൗഹീദ്..തൗഹീദ്.. എല്ലാറ്റിന്റേയും സംഗമം തൗഹീദ് ആണ്.(ഫത്ഹു റബ്ബാനി)

സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിക്കുമ്പോള്‍ അല്ലാഹു അവരുടെ ഒരു ഗുണമായി കൊണ്ട് പറഞ്ഞിട്ടുള്ളത് അവ൪ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരെന്നാണ്.

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ

അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)

ഈമാനിന്റെയും ഇസ്‌ലാമിന്റെയും നിബന്ധകളിൽ പെട്ടതാണ് അല്ലാഹുവിൽ ഭരമേൽപിക്കുക എന്നത്.

وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ

മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍. (ഖു൪ആന്‍: 10/84)

തൗഹീദിന്റെ മുഖ്യവും ഉന്നതവുമായ സ്ഥാനത്ത് നിൽക്കുന്നതുമാണത്. കാരണം അതിലൂടെയാണ് സൽകർമങ്ങളുണ്ടാകുന്നത്. മതപരവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ മാത്രം ഭരമേൽപിച്ചാൽ അല്ലാഹുവോടുള്ള ആത്മാർഥതയും (ഇഖ്‌ലാസും) ബന്ധവും നന്നായി.

رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا

ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (ഖു൪ആന്‍: 73/9)

قال ابن القيم رحمه الله : فجعل دليل صحة الإسلام التوكل، وكلما قوي إيمان العبد كان توكله أقوى، وإذا ضعف الإيمان ضعف التوكل، وإذا كان التوكل ضعيفاً كان دليلاً على ضعف الإيمان ولابد، والله تعالى يجمع بين التوكل والعبادة، وبين التوكل والإيمان، وبين التوكل والتقوى، وبين التوكل والإسلام، وبين التوكل والهداية. فظهر أن التوكل أصل لجميع مقامات الإيمان والإحسان، ولجميع أعمال الإسلام وأن منزلته منها كمنزلة الرأس من الجسد، فكما لا يقوم الرأس إلا على البدن فكذلك لا يقوم الإيمان ومقاماته وأعماله إلا على ساق التوكل.

ഇബ്‌നുൽ ക്വയ്യിം رحمه الله പറയുന്നു: അല്ലാഹുവിൽ ഭരമേൽപിക്കൽ ഈമാനിന്റെ നിബന്ധനയാക്കിവെച്ചിരിക്കുകയാണ്. ഒരു അടിമയുടെ വിശ്വാസം ശക്തിപ്പെടുന്നതനുസരിച്ച് തവക്കുലിനും ശക്തി കൂടിവരുന്നു. വിശ്വാസം ദുർബലപ്പെട്ടാൽ തവക്കുലും ദുർബലപ്പെടും. തവക്കുൽ ദുർബലമാണെങ്കിൽ അത് വിശ്വാസ ദൗർബല്യത്തിന്റെ അടയാളമാണ്. അല്ലാഹു വിശുദ്ധ ക്വുർആനിൽ പലയിടങ്ങളിലും തവക്കുലിനെയും ആരാധനയെയും, തവക്കുലിനെയും വിശ്വാസത്തെയും, തവക്കുലിനെയും തക്വ്‌വയെയും, തവക്കുലിനെയും ഇസ്‌ലാമിനെയും, തവക്കുലിനെയും ഹിദായത്തിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് പറയുന്നത്. ഈമാനിന്റെയും ഇഹ്‌സാനിന്റെയും ഇസ്‌ലാമിലെ സകല കർമങ്ങളുടെയും അടിസ്ഥാനം തവക്കുലാണെന്ന് ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാം. ശരീരത്തിൽ തലക്കുള്ള സ്ഥാനമാണ് ഇസ്‌ലാമിൽ തവക്കുലിനുള്ളത്. തലയില്ലാതെ ശരീരത്തിന്റെ നിലനിൽപ്പ് അസാധ്യം. അതേപ്രകാരം വിശ്വാസവും അതിന്റെ പ്രവർത്തനങ്ങളും തവക്കുലിൽ അധിഷ്ഠിതമാണ്.

അല്ലാഹുവിൽ ഭരമേൽപിക്കുന്നത് കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോ, കാരണങ്ങളെ സ്വീകരിക്കുന്നതിനോ എതിരല്ല. മനുഷ്യനോട് ഓരോ രംഗത്തും ചെയ്യാന്‍ കല്പിച്ചത് അവന്റെ പരമാവധി കഴിവ് ഉപയോഗിച്ചു അവന്‍ നിര്‍വ്വഹിക്കണം. കൂടെ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും തവക്കുലും വേണം. മനുഷ്യര്‍ ചെയ്യാനുള്ളത് കഴിവിന്റെ പരമാവധി ചെയ്യുകയും ബാക്കി മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിലേക്ക് വിടുകയും ചെയ്യണം

ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രവാചകനോട് ചോദിച്ചു: ഞാനിതിനെ കെട്ടിയിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്, അതോ അഴിച്ച് വിട്ട് തവക്കുല്‍ ചെയ്യണമോ? നബി ﷺ പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുല്‍ ചെയ്യുക (ഇബ്‌നു ഹിബ്ബാന്‍).

കാരണങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അല്ലാഹുവിന്റെ ഖദ്‌റുകൾ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. തവക്കുലിന് അല്ലാഹുവിന്റെ കൽപനയുള്ളതോടൊപ്പം തന്നെ കാരണങ്ങളുമായി ബന്ധപ്പെടാനും അവൻ കൽപിക്കുന്നു. അപ്പോൾ കാരണങ്ങളുമായി ബന്ധപ്പെടലും അല്ലാഹുവിന്നുള്ള അനുസരണമാണ്. തവക്കുൽ ഹൃദയംകൊണ്ടുള്ള പ്രവർത്തനമാണെങ്കിൽ ഇത് അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനമാണ്.

പ്രവാചകന്‍മാ൪ അവരുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവ൪ ആയിരുന്നു.

ﻭَﻣَﺎ ﻟَﻨَﺎٓ ﺃَﻻَّ ﻧَﺘَﻮَﻛَّﻞَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻭَﻗَﺪْ ﻫَﺪَﻯٰﻧَﺎ ﺳُﺒُﻠَﻨَﺎ ۚ ﻭَﻟَﻨَﺼْﺒِﺮَﻥَّ ﻋَﻠَﻰٰ ﻣَﺎٓ ءَاﺫَﻳْﺘُﻤُﻮﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്ത് ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:14/12)

ﻭَٱﺗْﻞُ ﻋَﻠَﻴْﻬِﻢْ ﻧَﺒَﺄَ ﻧُﻮﺡٍ ﺇِﺫْ ﻗَﺎﻝَ ﻟِﻘَﻮْﻣِﻪِۦ ﻳَٰﻘَﻮْﻡِ ﺇِﻥ ﻛَﺎﻥَ ﻛَﺒُﺮَ ﻋَﻠَﻴْﻜُﻢ ﻣَّﻘَﺎﻣِﻰ ﻭَﺗَﺬْﻛِﻴﺮِﻯ ﺑِـَٔﺎﻳَٰﺖِ ٱﻟﻠَّﻪِ ﻓَﻌَﻠَﻰ ٱﻟﻠَّﻪِ ﺗَﻮَﻛَّﻠْﺖُ ﻓَﺄَﺟْﻤِﻌُﻮٓا۟ ﺃَﻣْﺮَﻛُﻢْ ﻭَﺷُﺮَﻛَﺎٓءَﻛُﻢْ ﺛُﻢَّ ﻻَ ﻳَﻜُﻦْ ﺃَﻣْﺮُﻛُﻢْ ﻋَﻠَﻴْﻜُﻢْ ﻏُﻤَّﺔً ﺛُﻢَّ ٱﻗْﻀُﻮٓا۟ ﺇِﻟَﻰَّ ﻭَﻻَ ﺗُﻨﻈِﺮُﻭﻥِ

(നബിയേ) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട.(ഖു൪ആന്‍ : 10/71)

ഫി൪ഔനില്‍ നിന്ന് രക്ഷപെട്ട മൂസാനബിയും(അ) അനുയായികളും ചെങ്കടലിന്റെ അടുത്തെത്തിയ സന്ദ൪ഭം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്.മുമ്പില്‍ മഹാസമുദ്രം.പിന്നില്‍ ഫി൪ഔനും സൈന്യങ്ങളും. ഉറപ്പായും നാം പിടികൂടപ്പെടുമെന്ന് മൂസാനബിയുടെ(അ) അനുയായികള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, അവന്‍ എനിക്ക് വഴി കാണിച്ചുതരുമെന്നാണ്.

ﻓَﻠَﻤَّﺎ ﺗَﺮَٰٓءَا ٱﻟْﺠَﻤْﻌَﺎﻥِ ﻗَﺎﻝَ ﺃَﺻْﺤَٰﺐُ ﻣُﻮﺳَﻰٰٓ ﺇِﻧَّﺎ ﻟَﻤُﺪْﺭَﻛُﻮﻥَﻗَﺎﻝَ ﻛَﻼَّٓ ۖ ﺇِﻥَّ ﻣَﻌِﻰَ ﺭَﺑِّﻰ ﺳَﻴَﻬْﺪِﻳﻦِ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും.(ഖു൪ആന്‍ : 26/62)

ഒരു മകന് പിന്നാലെ മറ്റൊരു മകനെയും നഷ്ടമായപ്പോള്‍ യഅഖൂബ് നബിയുടെ(അ) നിലപാട് ഏറെ ശ്രദ്ധേയമാണ്.

ﻭَﻗَﺎﻝَ ﻳَٰﺒَﻨِﻰَّ ﻻَ ﺗَﺪْﺧُﻠُﻮا۟ ﻣِﻦۢ ﺑَﺎﺏٍ ﻭَٰﺣِﺪٍ ﻭَٱﺩْﺧُﻠُﻮا۟ ﻣِﻦْ ﺃَﺑْﻮَٰﺏٍ ﻣُّﺘَﻔَﺮِّﻗَﺔٍ ۖ ﻭَﻣَﺎٓ ﺃُﻏْﻨِﻰ ﻋَﻨﻜُﻢ ﻣِّﻦَ ٱﻟﻠَّﻪِ ﻣِﻦ ﺷَﻰْءٍ ۖ ﺇِﻥِ ٱﻟْﺤُﻜْﻢُ ﺇِﻻَّ ﻟِﻠَّﻪِ ۖ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ۖ ﻭَﻋَﻠَﻴْﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, (ആ സ്ഥലത്തേക്ക്) നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പ്പിക്കുന്നവര്‍ ഭരമേല്‍പ്പിക്കേണ്ടത്‌.(ഖു൪ആന്‍ : 12/67)

അല്ലാഹു ഈ രണ്ട് മക്കളേയും യഅഖൂബ് നബിക്ക്(അ) തിരിച്ച് നല്‍കുന്നുണ്ട്.

മുഹമ്മദ് നബി ﷺ യും അബൂബക്ക൪ സിദ്ദീഖും(റ) കൂടി ഹിജ്റ പോകുന്നതിനായി പുറപ്പെട്ട് രാത്രി സൗ൪ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരുന്ന സന്ദ൪ഭത്തില്‍, ഗുഹക്ക് മുകളിലുള്ള ശത്രുക്കള്‍ തങ്ങളെ കാണുമോയെന്ന് അബൂബക്ക൪ സിദ്ദീഖ്(റ) ഭയപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് അല്ലാഹു നമ്മുടെ കൂടെയുണ്ടെന്നാണ്.

ﺇِﺫْ ﻫُﻤَﺎ ﻓِﻰ ٱﻟْﻐَﺎﺭِ ﺇِﺫْ ﻳَﻘُﻮﻝُ ﻟِﺼَٰﺤِﺒِﻪِۦ ﻻَ ﺗَﺤْﺰَﻥْ ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻌَﻨَﺎ ۖ

… അവര്‍ രണ്ടുപേരും ആ ഗുഹയിലായിരുന്നപ്പോള്‍ അദ്ദേഹം(നബി) തന്റെ കൂട്ടുകാരനോട്‌ പറഞ്ഞു: ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്…..(ഖു൪ആന്‍ : 9/40)

حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا‏.‏ قَالَ ‏ :‏ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ‏‏

അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌? (ബുഖാരി:4663)

قال ابن القيم رحمه الله : ولو توكل العبد على الله حق توكله في إزالة جبل عن مكانه، وكان مأموراً بإزالته، لأزاله.

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: അടിമ അല്ലാഹുവിന്റെ മേൽ ഒരു പർവ്വതം അതിന്റെ സ്ഥാനത്ത് നിന്ന് നീങ്ങുന്ന വിഷയത്തിൽ യഥാർത്ഥ തവക്കുൽ ചെയ്യുകയാണെങ്കിൽ, അവനതിന്റെ നീങ്ങലിന് കൽപ്പിക്കപ്പെട്ടവനുമാണെങ്കിൽ, പർവ്വതം അതിന്റെ സ്ഥാനത്തു നിന്ന് നീങ്ങുന്നതാണ്. (മദാരിജു സ്സാലികീൻ)

ജീവിതത്തിലുടനീളം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നവ൪ക്ക് ധാരാളം പ്രതിഫലങ്ങള്‍ ലഭിക്കുന്നതാണ്.

1.അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.

ﻓَﺒِﻤَﺎ ﺭَﺣْﻤَﺔٍ ﻣِّﻦَ ٱﻟﻠَّﻪِ ﻟِﻨﺖَ ﻟَﻬُﻢْ ۖ ﻭَﻟَﻮْ ﻛُﻨﺖَ ﻓَﻈًّﺎ ﻏَﻠِﻴﻆَ ٱﻟْﻘَﻠْﺐِ ﻟَﭑﻧﻔَﻀُّﻮا۟ ﻣِﻦْ ﺣَﻮْﻟِﻚَ ۖ ﻓَﭑﻋْﻒُ ﻋَﻨْﻬُﻢْ ﻭَٱﺳْﺘَﻐْﻔِﺮْ ﻟَﻬُﻢْ ﻭَﺷَﺎﻭِﺭْﻫُﻢْ ﻓِﻰ ٱﻷَْﻣْﺮِ ۖ ﻓَﺈِﺫَا ﻋَﺰَﻣْﺖَ ﻓَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﺘَﻮَﻛِّﻠِﻴﻦَ

(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ഖു൪ആന്‍ : 3/159)

2.എല്ലാ കാര്യത്തിനും അല്ലാഹു മതിയാവുന്നതാണ്.

ﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺑَٰﻠِﻎُ ﺃَﻣْﺮِﻩِۦ ۚ ﻗَﺪْ ﺟَﻌَﻞَ ٱﻟﻠَّﻪُ ﻟِﻜُﻞِّ ﺷَﻰْءٍ ﻗَﺪْﺭًا…..

……വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.(ഖു൪ആന്‍ : 65/3)

قال الامام ابن رجب رحمه الله:- ‏والتوكل من أعظم الأسباب التي تطلب بها الحوائج ، فإن الله يكفي من توكل عليه ، كما قال ومن يتوكل على الله فهو حسبه – نور الاقتباس ٢١٢

ഇബ്നു റജബ്‌ رحمه الله പറഞ്ഞു : ” ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മഹത്തായ കാരണങ്ങളിൽ പെട്ടതാണു തവക്കുൽ എന്നത്‌ , കാരണം അല്ലാഹുവിൽ ഭരമേൽപ്പിച്ചവനു അവൻ തന്നെ മതിയായവനാണു , അല്ലാഹു പറഞ്ഞത്‌ പോലെ : { വല്ലവനും അല്ലാഹുവിൽ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌ } – 3 : سورة الطلاق

അല്ലാഹുവിന്റെ മേല്‍ കാര്യങ്ങളെ ഭാരമേല്‍പ്പിക്കുന്നവര്‍ക്ക് അല്ലാഹു തന്നെ മതി എന്നതിനുള്ള കാരണവും ഇതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ പ്രാപിക്കും. അതിനു യാതൊരു തടസ്സമോ വിഘ്നമോ നേരിടുകയില്ല. അതില്‍ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല.

അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്രാഹിം നബിയുടെ (അ) വാക്കുകള്‍ حَسْبِى الْلَّه وَنِعْم الْوَكِيْل (എനിക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനാണ് ഏററവും ഉത്തമന്‍) എന്ന് മാത്രമായിരുന്നു. ഏഴാകാശത്തിന് മുകളില്‍ മഹത്തായ അര്‍ശിലിരിക്കുന്ന അല്ലാഹുവിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടായത് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.

قُلْنَا يَا نَارُ كُونِي بَرْداً وَسَلَاماً عَلَى إِبْرَاهِيمَ

നാം പറഞ്ഞു: തീയേ, നീ ഇബ്രാഹിമിന് തണുപ്പും സമാധാനവുമായിരിക്കുക (ഖു൪ആന്‍ : 21/69)

3.പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ ലഭിക്കും.

ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്‌ ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു.(ഖു൪ആന്‍ : 16/99-100)

4.നല്ല ഉപജീവനം ലഭിക്കും

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا » -ترمذي

ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ അരുള്‍ ചെയ്തിരിക്കുന്നു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി)

അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ലെന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ചെയ്യേണ്ടത് ചെയ്ത ശേഷം കാര്യങ്ങള്‍ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവന്‍ തരുമെന്ന പ്രതീക്ഷയോടെ കിട്ടിയതില്‍ സംതൃപ്തിയടഞ്ഞു കഴിയലുമാണത്. പക്ഷികള്‍ കൂട്ടില്‍ അടങ്ങി ഇരിക്കാറില്ല.അവ രാവിലെ ആഹാരം അന്വേഷിച്ച് ഒട്ടിയ വയറുമായി പുറപ്പെടുന്നു.വൈകിട്ട് നിറഞ്ഞ വയറുമായി തിരിച്ചുവരും.

5.പ്രതിസന്ധികളില്‍ പിടിച്ച് നില്‍ക്കാനുള്ള ശക്തി ലഭിക്കും

അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്ന സത്യവിശ്വാസിയുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരിതമോ പ്രയാസമോ പ്രതിസന്ധികളോ ബാധിച്ചാല്‍ അവന്‍ നിരാശപ്പെട്ട് പരാജയപ്പെടില്ല.
അല്ലാഹു പറയുന്നു:

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭാരമേല്‍പ്പിക്കേണ്ടത്‌.(ഖു൪ആന്‍ :9/51)

نِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം: റസൂൽ(ﷺ)യുടെ പിന്നിലായിരിക്കെ റസൂൽ (ﷺ) പറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)

ഇസ്‌ലാമിക വിശ്വാസത്തിന്റെ വലിയൊരു പാഠമാണ് നബി ﷺ ഇവിടെ പഠിപ്പിക്കുന്നത്. നിരാശയെയും അഹന്തയെയും അറുത്തുമാറ്റി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആശ്രയിച്ചും അവലംബിച്ചും അവനില്‍ പരിപൂര്‍ണമായ വിശ്വാസമര്‍പിച്ചും അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരങ്ങള്‍ കൊണ്ട് മനസ്സ് നിറച്ചും അവന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും അവന്റെ തീരുമാനങ്ങളില്‍ പരിപൂര്‍ണ സംതൃപ്തിരേഖപ്പെടുത്തിയും കൊണ്ട് ജീവിക്കുന്ന ഒരു യഥാര്‍ഥ വിശ്വാസിക്ക് ലഭിക്കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാത്ത യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ അവന്റെ മനസ്സിന് ആശ്വാസം ലഭിക്കുന്നു.

ٱﻟَّﺬِﻳﻦَ ﻗَﺎﻝَ ﻟَﻬُﻢُ ٱﻟﻨَّﺎﺱُ ﺇِﻥَّ ٱﻟﻨَّﺎﺱَ ﻗَﺪْ ﺟَﻤَﻌُﻮا۟ ﻟَﻜُﻢْ ﻓَﭑﺧْﺸَﻮْﻫُﻢْ ﻓَﺰَاﺩَﻫُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻗَﺎﻟُﻮا۟ ﺣَﺴْﺒُﻨَﺎ ٱﻟﻠَّﻪُ ﻭَﻧِﻌْﻢَ ٱﻟْﻮَﻛِﻴﻞُ

ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. (ഖു൪ആന്‍ : 3/173)

6.അല്ലാഹുവിന്റെ സഹായം ലഭിക്കും.

ﺇِﻥ ﻳَﻨﺼُﺮْﻛُﻢُ ٱﻟﻠَّﻪُ ﻓَﻼَ ﻏَﺎﻟِﺐَ ﻟَﻜُﻢْ ۖ ﻭَﺇِﻥ ﻳَﺨْﺬُﻟْﻜُﻢْ ﻓَﻤَﻦ ﺫَا ٱﻟَّﺬِﻯ ﻳَﻨﺼُﺮُﻛُﻢ ﻣِّﻦۢ ﺑَﻌْﺪِﻩِۦ ۗ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

…….നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പ്പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ (അല്ലാഹുവിന്റെ സഹായത്തിനായി) സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ. (ഖു൪ആന്‍ : 3/160)

അല്ലാഹുവില്‍ ഭരമേല്‍പിച്ചവന് അവനറിയാത്ത വഴികളിലൂടെ അല്ലാഹുവിന്റെ സഹായമെത്തും. ഹിജ്‌റ വേളയിലും, ബദ്‌റ്, അഹ്‌സാബ് യുദ്ധവേളകളിലും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം അല്ലാഹുവിന്റെ അദൃശ്യമായ സഹായങ്ങള്‍ നബി ﷺ ക്കും സ്വഹാബികള്‍ക്കും ലഭിച്ചിട്ടുണ്ട്.

7.സ്വ൪ഗ്ഗം ലഭിക്കും.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿٥٨﴾‏ ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٥٩﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം. ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവര്‍. (ഖു൪ആന്‍ : 29/58-59)

8.വിചാരണ കൂടാതെ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും.

حَدَّثَنَا عِمْرَانُ بْنُ مَيْسَرَةَ حَدَّثَنَا ابْنُ فُضَيْلٍ حَدَّثَنَا حُصَيْنٌ عَنْ عَامِرٍ عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ لَا رُقْيَةَ إِلَّا مِنْ عَيْنٍ أَوْ حُمَةٍ فَذَكَرْتُهُ لِسَعِيدِ بْنِ جُبَيْرٍ فَقَالَ حَدَّثَنَا ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُرِضَتْ عَلَيَّ الْأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ قِيلَ انْظُرْ إِلَى الْأُفُقِ فَإِذَا سَوَادٌ يَمْلَأُ الْأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلَأَ الْأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلَاءِ سَبْعُونَ أَلْفاً بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلَادُنَا الَّذِينَ وُلِدُوا فِي الْإِسْلَامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَالَ عُكَاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ نَعَمْ فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ سَبَقَكَ بِهَا عُكَّاشَةُ : صحيح بخاري 1968

നബി ﷺ പറഞ്ഞു: ‘(പരലോകത്തെ ചില) സമുദായങ്ങളെ എനിക്ക് കാണിച്ചു തരികയുണ്ടായി. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരുടെ കൂടെ ഒരാള്‍ പോലുമില്ല. അതിനിടെ ഒരു വലിയ കറുപ്പ് (സംഘം ആളുകള്‍) എനിക്കു കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു, എന്റെ സമുദായമാണോ ഇത് ? അല്ല, ഇത് മൂസായും (അ) അദ്ദേഹത്തിന്റെ ജനതയുമാണെന്ന് മറുപടിയുണ്ടായി. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ.ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് നബി ﷺ വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരംനബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി ﷺ പറഞ്ഞു. അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ? നബി ﷺ പറഞ്ഞു. അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു.( ബുഖാരി)

വിശുദ്ധ ഖു൪ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ സത്യവിശ്വാസിയുടെ ജീവിതത്തില്‍ അലിഞ്ഞു ചേരേണ്ട ഗുണവിശേഷമാണ് തവക്കുല്‍ എന്ന് മനസ്സിലാക്കാന്‍ കഴിയും.എന്നാല്‍ ഇന്ന് മുസ്ലിംകളായ ധാരാളം ആളുകള്‍ക്ക് പോലും എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ആക്കാന്‍ കഴിയുന്നില്ല. അവ൪ വസതുക്കളിലും സമ്പത്തിലും ജോലിയിലും ആരോഗ്യത്തിലും തവക്കുല്‍ ചെയ്യുന്നു.അല്ലാഹുവിനെ കുറിച്ച ശരിയായ അറിവ് ഇല്ലാത്തത് കൊണ്ടാണ് അവ൪ക്ക് എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ആക്കാന്‍ കഴിയാത്തത്. അല്ലാഹുവിനെ അവന്റെ ഉല്‍കൃഷ്ട നാമങ്ങളും ഉന്നത വിശേഷണങ്ങളും സഹിതം പൂര്‍ണമായി മനസ്സിലാക്കുമ്പോള്‍ അവനില്‍ തവക്കുല്‍ ചെയ്യാന്‍ നാം തയ്യാറാവും.അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദു൪ബലതയും മറ്റൊരു കാരണമാണ്. ഒരു മകന് പിന്നാലെ മറ്റൊരു മകനെയും നഷ്ടമായപ്പോള്‍ യഅഖൂബ് നബി(അ) തക൪ന്ന് പോകാതെ അല്ലാഹുവില്‍ തവക്കുല്‍ ആക്കിയതും മുന്നില്‍ ചെങ്കടലും പിന്നില്‍ ഫറോവയും സൈന്യങ്ങളും വന്ന സന്ദ൪ഭത്തില്‍ സഹായിക്കാന്‍ അല്ലാഹു ഉണ്ടെന്ന് മൂസാ നബിയും(അ) സൗ൪ ഗുഹയില്‍ ശത്രുക്കള്‍ പിടികൂടാന്‍ സാധ്യതയുള്ള സന്ദ൪ഭത്തില്‍ അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന് അബൂബക്ക൪ സിദ്ദീഖിനോട് (റ) മുഹമ്മദ് നബി ﷺ യും പറഞ്ഞതും അവ൪ക്ക് അല്ലാഹുവിനെ കുറിച്ച് ശരിയായ അറിവ് ഉള്ളത് കൊണ്ടും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദാ൪ഢ്യത കൊണ്ടുമാണ്.

قال ابن القيم : من صدق توكله على الله في حصول شيء ناله- مدارج السالكين ٢ / ١١٤

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : എന്തെങ്കിലും കാര്യം ലഭിക്കുവാൻ അല്ലാഹുവിലുള്ള തവക്കുലിൽ ആരെങ്കിലും സത്യസന്ധത കാണിച്ചാൽ അതവനു ലഭിക്കും.

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *