തൽബിയത്ത്

വിശുദ്ധ കഅ്ബാലയം കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജുകര്‍മ്മത്തിന് വന്നുകൊള്ളുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യണമെന്നു് ഇബ്രാഹീം عليه السلامയോട് അല്ലാഹു കല്‍പ്പിച്ചു:

وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ‎

(ഇബ്രാഹീം عليه السلام യോട് അല്ലാഹു പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും. (ഖുർആൻ:22/27)

وَقَوْلُهُ: {وَأَذِّنْ فِي النَّاسِ بِالْحَجِّ} أَيْ: نَادِ فِي النَّاسِ دَاعِيًا لَهُمُ إِلَى الْحَجِّ إِلَى هَذَا الْبَيْتِ الَّذِي أَمَرْنَاكَ بِبِنَائِهِ. فَذُكر أَنَّهُ قَالَ: يَا رَبِّ، وَكَيْفَ أُبْلِغُ النَّاسَ وَصَوْتِي لَا يَنْفُذُهُمْ؟ فَقِيلَ: نَادِ وَعَلَيْنَا الْبَلَاغُ. فَقَامَ عَلَى مَقَامِهِ، وَقِيلَ: عَلَى الْحَجَرِ، وَقِيلَ: عَلَى الصَّفَا، وَقِيلَ: عَلَى أَبِي قُبَيس، وَقَالَ: يَا أَيُّهَا النَّاسُ، إِنْ رَبَّكُمْ قَدِ اتَّخَذَ بَيْتًا فَحُجُّوهُ، فَيُقَالُ: إِنَّ الْجِبَالَ تَوَاضَعَتْ حَتَّى بَلَغَ الصَّوْتُ أَرْجَاءَ الْأَرْضِ، وأسمَعَ مَن فِي الْأَرْحَامِ وَالْأَصْلَابِ، وَأَجَابَهُ كُلُّ شَيْءٍ سَمِعَهُ مِنْ حَجَر ومَدَر وَشَجَرٍ، وَمَنْ كَتَبَ اللَّهُ أَنَّهُ يَحُجُّ إِلَى يَوْمِ الْقِيَامَةِ: “لَبَّيْكَ اللَّهُمَّ لَبَّيْكَ”.هَذَا مَضْمُونُ مَا رُوِيَ عَنِ ابْنِ عَبَّاسٍ، وَمُجَاهِدٍ، وَعِكْرِمَةَ، وَسَعِيدِ بْنِ جُبَير، وَغَيْرِ وَاحِدٍ مِنَ السَّلَفِ، وَاللَّهُ أَعْلَمُ. أَوْرَدَهَا ابْنُ جَرير، وَابْنُ أَبِي حَاتِمٍ مُطَوّلة.

{ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക}അതായത് : (ഹേ, ഇബ്രാഹീം)
നിന്നോട് നിർമ്മിക്കാൻ കൽപ്പിച്ച ഈ ഭവനത്തിലേക്ക് ഹജ്ജ് നിർവഹിക്കുവാൻ ജനങ്ങളെ നീ ക്ഷണിക്കുക. സലഫുകളിൽ പറയപ്പെടുന്നു: (അപ്പോൾ ഇബ്രാഹീം عليه والسلام അല്ലാഹുവിനോട് പറഞ്ഞു):റബ്ബേ, എങ്ങിനെയാണ് ഞാൻ ഇത് ജനങ്ങളിലേക്കെത്തിക്കുക. എന്റെ ശബ്ദം അത്ര ദൂരത്തിലേക്കെത്തില്ലല്ലോ. (ഇബ്രാഹീം عليه والسلام യോട്) പറയപ്പെട്ടു: നീ വിളിക്കുക, എത്തിക്കേണ്ടത് നാമാണ്. അങ്ങിനെ ഇബ്രാഹീം عليه السلام മഖാമിന്റെയോ, ഹജറുൽ അസ്വദിന്റെയോ, സ്വഫയുടെയോ, അബീ ഖുബൈസിന്റെയോ മുകളിൽ നിന്നുകൊണ്ടു വിളിച്ചു പറഞ്ഞു: ഹേ ജനങ്ങളേ.. നിങ്ങളുടെ റബ്ബ് ഒരു ഭവനത്തെ തിരഞ്ഞെടുത്തിരിക്കുന്നു, നിങ്ങൾ അവിടെ ഹജ്ജ് നിർവഹിക്കുക. അപ്പോൾ ഭൂമിയുടെ കോണുകളിൽ ശബ്ദം എത്തുന്നത് വരെ പർവ്വതങ്ങൾ താഴ്ന്നു, ഗർഭപാത്രത്തിലുള്ളതും പിതാവിന്റെ മുതുകിലുള്ളവരെല്ലാം അത് കേട്ടു. അത് കേട്ട കല്ലുകളും, അങ്ങാടികളും, വൃക്ഷങ്ങളും, അന്ത്യനാൾ വരെ ആരൊക്കെ ഹജ്ജ് ചെയ്യണം എന്ന് അല്ലാഹു ഉദ്ദേശിച്ചവരെല്ലാം അതിനുത്തരം ചെയ്തു: لبيك اللهم لبيك.. لبيك اللهم لبيك (അല്ലാഹുവേ ഞങ്ങളിതാ നിനക്ക് ഉത്തരം ചെയ്തിരിക്കുന്നു). ഇപ്രകാരം, ഇബ്നു അബ്ബാസ് رضى الله عنهما , മുജാഹിദ് (رحمه الله), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله) മുതലായവരില്‍നിന്നു് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. (തഫ്സീര്‍ ഇബ്നു കസീര്‍)

തല്‍ബിയത്ത് അര്‍ത്ഥവും ആശയവും

‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത ഒരാള്‍ ചൊല്ലേണ്ട പദങ്ങളാണ് തല്‍ബിയത്ത്.

തൽബിയത്തിന്റെ പൂര്‍ണ്ണ രൂപം

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബെക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽ മുൽക്, ലാ ശരീക ലക.

അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല

അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما പറയുന്നു: നബി ﷺ യുടെ തൽബിയത്ത് ഇപ്രകാരമായിരുന്നു.
(ബുഖാരി: 1549)

തൗഹീദിന്റെ പ്രഖ്യാപനവും വിളംബരവുമാണ് തൽബിയത്തിലെ കാതൽ. ലക്ഷക്കണക്കിന് ആളുകൾ ഒരേ വേഷത്തിൽ  ഒരേ തൽബിയത്ത് ഉരുവിട്ട് കൊണ്ടാണ് ഹജ്ജ് എന്ന മഹത്തായ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്നത്.

തൽബിയത്തിന്റെ ശ്രേഷ്ടതകൾ

عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُلَبِّي إِلاَّ لَبَّى مَنْ عَنْ يَمِينِهِ أَوْ عَنْ شِمَالِهِ مِنْ حَجَرٍ أَوْ شَجَرٍ أَوْ مَدَرٍ حَتَّى تَنْقَطِعَ الأَرْضُ مِنْ هَا هُنَا وَهَا هُنَا‏

സഹ്ല് ബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാള്‍ തല്‍ബിയത്ത് ചൊല്ലുമ്പോഴും അവന്റെ ഇടത് ഭാഗത്ത് നിന്നും വലത് ഭാഗത്ത് നിന്നുമായി ഭൂമിയിലുള്ള കല്ലും മരവും ചരക്കല്ലുകളുമെല്ലാം തല്‍ബിയത്ത് ചൊല്ലുന്നതാണ്. (തി൪മിദി : 828 – സ്വഹീഹു ത൪ഗീബ് : 1134)

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : جَاءَنِي جِبْرِيلُ فَقَالَ يَا مُحَمَّدُ مُرْ أَصْحَابَكَ فَلْيَرْفَعُوا أَصْوَاتَهُمْ بِالتَّلْبِيَةِ فَإِنَّهَا مِنْ شِعَارِ الْحَجِّ‏.‏

സൈദ് ബ്നു ഖാലിദ് അൽജുഹനിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജിബ്രീൽ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു:ഹേ മുഹമ്മദ്, താങ്കളുടെ അനുജരൻമാരോട് തൽബിയത് കൊണ്ട് ശബ്ദമുയർത്താൻ കല്പിക്കുക, കാരണം അത് ഹജ്ജിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്. (ഇബ്നുമാജ:2923)

عَنْ أَبِي بَكْرٍ الصِّدِّيقِ، أَنَّ النَّبِيَّ صلى الله عليه وسلم سُئِلَ أَىُّ الْحَجِّ أَفْضَلُ قَالَ ‏ “‏ الْعَجُّ وَالثَّجُّ ‏”‏ ‏.‏

അബൂബക്കര്‍ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ ഹജ്ജ് ഉറക്കെ തൽബിയത് ചൊല്ലുന്ന ഹജ്ജും കൂടുതൽ അറവ് നടത്തുന്ന ഹജ്ജുമാണ്. (തിർമിദി)

عن أبي هريرة أن رسول الله ﷺ قال:ما أَهَلَّ مُهِلٌّ قطُّ إلَّا بُشِّرَ، ولا كَبَّرَ مُكَبِّرٌ قطُّ إلَّا بُشِّرَ ، قيل: بالجنة؟ قال : نَعَمْ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൽബിയത്ത് ചൊല്ലുന്നവൻ അതിന്റെ ശബ്ദം മുഴക്കുമ്പോഴും തക്ബീർ ചൊല്ലുന്നവൻ അതു മുഴക്കുമ്പോഴും സന്തോഷവാർത്ത ലഭിക്കാതിരിക്കുകയില്ല. സഹാബിമാർ ചോദിച്ചു: സ്വർഗം ലഭിക്കുമെന്ന സന്തോഷ വാർത്തയാണോ? നബിﷺ പറഞ്ഞു: അതെ. ( سلسلة الصحيحة: ١٦٢١)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : ما من مسلم يلبي إلا لبى ما عن يمينه وعن شماله من حجر أو شجر أو صدر حتى تنقطع الأرض من ها هنا وها هنا

നബി ﷺ പറഞ്ഞു: തൽബിയത്ത് ചൊല്ലുന്ന ഏതൊരു വ്യക്തിയുണ്ടോ അയാളുടെ വലതുഭാഗത്തും, ഇടതുഭാഗത്തുമുള്ള കല്ലുകളും മരങ്ങളും അയാളോടൊപ്പം തൽബിയത്ത് ചെയ്യാതിരിക്കുകയില്ല. എത്രത്തോളമെന്നാൽ, ഭൂമി അങ്ങോട്ടുമിങ്ങോട്ടും (കിഴക്കും പടിഞ്ഞാറും) എത്തുന്നത് വരെയുള്ള എല്ലാം ഇയാളുടെ തൽബിയത്ത് ഏറ്റുപറയും. (ഇബ്നുഖുസൈമ)

മക്കാ മുശ്‌രിക്കുകളുടെ തൽബിയത്ത്

عَنِ ابْنِ عَبَّاسٍ، – رضى الله عنهما – قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ – قَالَ – فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ وَيْلَكُمْ قَدْ قَدْ ‏”‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ ‏.‏

ഇബ്നു അബ്ബാസ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മുശ്‌രിക്കുകൾ (ഹജ്ജിനായി വന്നാൽ) ഇപ്രകാരം (തൽബിയത്ത്) പറയുമായിരുന്നു: ‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല’. അപ്പോൾ നബി ﷺ പറയും: നിങ്ങൾക്ക് നാശം, നിർത്തു നിർത്തു. അപ്പോൾ മുശ്‌രിക്കുകൾ (തുടർന്ന്) പറയും: ‘ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു. കഅബയെ ത്വവാഫ് ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്. (മുസ്ലിം:1185)

ലാത്തയും, ഉസ്സയും, മനാത്തയും, ഇബ്‌റാഹീം നബി عليه السلام യും, ഇസ്മാഈൽ നബി عليه السلام യും സ്വയം കഴിവുള്ളവരല്ല, അവരോട് സഹായാർത്ഥന നടത്തിയാൽ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവർ സഹായിക്കും എന്നതായിരുന്നു മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം. “കൊടുത്ത കഴിവ്” എന്ന വാദം മക്കയിലെ മുശ്രിക്കുകളുടേതാണ്. മരണപ്പെട്ട മഹാൻമാരോട് സഹായം ചോദിക്കുന്നതിനും വിളിച്ചു തേടുന്നതിനും നമ്മുടെ നാട്ടിലെ പുരോഹിതൻമാർ സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും “കൊടുത്ത കഴിവ്” എന്ന വാദം പറഞ്ഞുകൊണ്ടാണ്.

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *