പത്ത് കടമകൾ

മനുഷ്യർക്ക് അവരുടെ സൃഷ്ടാവായ അല്ലാഹുവിനോടും ഇതര മനുഷ്യരോടുമുള്ള കടമകൾ വിശുദ്ധ ഖുർആൻ ധാരാളം സ്ഥലത്ത് വിശദീകരിച്ചിട്ടുണ്ട്. അത് ഏറ്റവും ചുരുക്കി ഒരു ആയത്തിലായി അല്ലാഹു പറയുന്നത് കാണുക:

وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:4/36)

പത്ത് കടമകൾ വിവരിക്കുന്ന ആയത്ത് എന്നാണ് ഈ ആയത്തിനെ പണ്ഢിതൻമാർ വിശേഷിപ്പിച്ചിട്ടുള്ളത്.

മനുഷ്യന്‍റെ കടമകളില്‍വെച്ച് പരമപ്രധാനമായത് അവന്‍റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയാണ്. അതാണ് കടമകളിൽ ഒന്നാമതായി അല്ലാഹു പറഞ്ഞിട്ടുള്ളത്.

وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക.

عَنْ مُعَاذٍ ـ رضى الله عنه ـ قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ ‏”‏ يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ‏”‏‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ‏”‏‏.‏

മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാനൊരു കഴുതപ്പുറത്ത്‌ നബിയുടെ പിറകിൽ യാത്ര ചെയ്യുന്നവനായിരുന്നു. അപ്പോൾ നബി ﷺ എന്നോട്‌ ചോദിച്ചു : മുആദ്‌ , അടിമകളുടെ മേൽ അല്ലാഹുവിന്റെ അവകാശം എന്താണെന്നും അല്ലാഹുവിന്റെ മേലുള്ള അടിമകളുടെ അവകാശങ്ങൾ ഏതൊക്കെയാണെന്നും നിനക്കറിയുമോ? ഞാൻ പറഞ്ഞു : അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറിയുന്നവൻ. നബി ﷺ പറഞ്ഞു : അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശം അവനെ മാത്രം ആരാധിക്കണമെന്നും അവനിൽ യാതൊന്നിനെയും പങ്ക്‌ ചേർക്കരുത്‌ എന്നതാണ്. അടിമകൾക്ക്‌ അവന്റെ (അല്ലാഹുവിന്റെ ) മേലുള്ള അവകാശമാകട്ടെ അല്ലാഹുവിൽ ഒന്നിനെയും പങ്ക്‌ ചേർക്കാത്തവരെ അവൻ ശിക്ഷിക്കുകയില്ല എന്നതുമാണ്. (ബുഖാരി:2859)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏

മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. നബി ﷺ പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി:2616)

അല്ലാഹുവിനോടുള്ള കടമ കഴിച്ചാല്‍ പിന്നീട് മനുഷ്യന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവന്‍റെ മാതാപിതാക്കളോടാണ്. അതാണ് അല്ലാഹു രണ്ടാമതായി പറഞ്ഞിട്ടുള്ളത്.

وَبِٱلْوَٰلِدَيْنِ إِحْسَٰنًا

മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക.

അല്ലാഹുവിനോടുള്ള കടമയെക്കുറിച്ചു പറഞ്ഞ ഉടനെ അതിനോട് ചേര്‍ത്തു കൊണ്ട് മാതാപിതാക്കള്‍ക്ക് നന്മചെയ്യുവാന്‍ കല്പിക്കുന്നു. ഇപ്രകാരം ഖുര്‍ആനില്‍  വേറെ സ്ഥലങ്ങളിലും കാണാം. (2:83; 17:23; 31:14 കാണുക)

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎﴿٢٣﴾‏ وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ‎﴿٢٤﴾

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.  കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. (ഖുർആൻ:17/23-24)

മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുകയും, അവരെ വെറുപ്പിക്കാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഖുർആനും തിരുസുന്നത്തും ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്.. അവര്‍ക്ക് വേണ്ടുന്ന എല്ലാവിധ സഹായ സഹകരണങ്ങളും സേവനങ്ങളും നല്‍കുക, അവരുടെ ഉദ്ദിഷ്ടങ്ങള്‍ സാധിപ്പിച്ചുകൊടുക്കുക, അവര്‍ക്ക് അനിഷ്ടമായതൊന്നും ചെയ്യാതിരിക്കുക, അവരോട് ബഹുമാനത്തിലും, മര്യാദയിലും പെരുമാറുക, നല്ല വാക്കുകള്‍ മാത്രം പറയുക മുതലായവയാണ് മക്കള്‍ മാതാപിതാക്കളോട് ചെയ്യേണ്ടുന്ന കടമകള്‍ എന്ന് മൊത്തത്തില്‍ പറയാം.

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلمأَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏”‏ الصَّلاَةُ عَلَى وَقْتِهَا ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ ثُمَّ بِرُّ الْوَالِدَيْنِ ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏‏.‏قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട്  ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: മാതാപിതാക്കൾക്ക് നൻമ ചെയ്യൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ നബി ﷺ എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി: 527)

 മാതാപിതാക്കളെക്കുറിച്ച് പറഞ്ഞശേഷം, പിന്നീട് മനുഷ്യന് മുഖ്യമായും കടപ്പാടുള്ള മറ്റുള്ളവര്‍ക്കും നന്മ ചെയ്യുവാന്‍ കല്‍പിക്കുകയും അവരില്‍ പ്രധാനപ്പെട്ടവര്‍ ആരൊക്കെ യാണെന്ന് എടുത്തു പറയുകയും ചെയ്തിരിക്കുന്നു.

وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ

ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക.

മൂന്നാമത്തേത് അടുത്ത ബന്ധമുള്ള കുടുംബങ്ങളാണ്. സ്വന്തം സഹോദര സഹോദരികള്‍, മാതാപിതാക്കളുടെ സഹോദര സഹോദരികള്‍, അവരുടെയെല്ലാം മക്കള്‍ മുതലായവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرَّحِمُ شِجْنَةٌ، فَمَنْ وَصَلَهَا وَصَلْتُهُ، وَمَنْ قَطَعَهَا قَطَعْتُهُ

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുടുംബ ബന്ധം അല്ലാഹുവിന്റെ സിംഹാസനത്തിൽ ബന്ധിച്ചിരിക്കുകയാണ്. അത് സദാ സമയവും ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നു. എന്നെ ചേർക്കുന്നവനെ അല്ലാഹു ചേർക്കട്ടെ.
എന്നെ വിഛേദിക്കുന്നവനെ അല്ലാഹുവും വിഛേദിക്കട്ടെ. (ബുഖാരി: 5989)

കുടുംബങ്ങളോട് നന്മ ചെയ്യുകയെന്നത് കേവലം ഒരു ധര്‍മം മാത്രമല്ല, കുടുംബ ബന്ധം പാലിക്കല്‍ കൂടിയാകുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ وَهِيَ عَلَى ذِي الرَّحِمِ ثِنْتَانِ صَدَقَةٌ وَصِلَةٌ

നബി ﷺ പറഞ്ഞു: സാധുക്കള്‍ക്ക് നല്‍കുന്ന സ്വദഖ ഒരു സ്വദഖയാണ്‌. എന്നാല്‍ അത് ബന്ധുക്കള്‍ക്കാണ് നല്‍കുന്നതെങ്കില്‍ അത് സ്വദഖയും കുടുംബബന്ധം ചേര്‍ക്കലുമാണ്. (തിര്‍മിദി:658 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നാലാമത്തെ കടമ അനാഥകളോടാണ്. പിതാവ് മരിച്ച പ്രായപൂർത്തിയാകാത്ത മക്കളാണ് യതീമുകൾ അഥവാ  അനാഥകൾ  ഇരുപതിലധികം സ്ഥലങ്ങളിലാണ് വിശുദ്ധ ഖുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അനാഥകളെകുറിച്ചുള്ള നബിവചനങ്ങളും നിരവധിയുണ്ട്.

وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (ഖുർആൻ: 2/220)

عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏”‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏.‏

സഹ്ൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)

عن عدي بن حاتم الطائي: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن ضمَّ يتيمًا له أو لغيرِه حتّى يُغنِيَه اللهُ عنه وجَبَتْ له الجنَّةُ

നബി ﷺ പറഞ്ഞു: ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്ത് വളർത്തിയാൽ അയാൾക്ക് സ്വർഗം നിർബന്ധമായി. (ത്വബ്റാനി)

അഞ്ചാമത്തെ കടമ മിസ്കീനുകളോടാണ് (അതായത് സാധുക്കൾ). അല്‍പമൊക്കെ വകയുണ്ടെങ്കിലും അതുകൊണ്ട്‌ തികയാതെ വരുന്നവനാണ് മിസ്‌കീൻ. അവൻ തന്‍റെ സ്ഥിതി പുറമെയുള്ളവരെ അറിയിക്കാത്തവിധം മൂടിവെച്ചുകൊണ്ട്‌ മാനവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لَيْسَ الْمِسْكِينُ بِالَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَاللُّقْمَتَانِ إِنَّمَا الْمِسْكِينُ الْمُتَعَفِّفُ اقْرَءُوا إِنْ شِئْتُمْ ‏{‏ لاَ يَسْأَلُونَ النَّاسَ إِلْحَافًا‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ‏}‏ ‏അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല.‏{‏ (ഖു൪ആന്‍ :2/273) ( മുസ്‌ലിം:1039)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ‏”‏ ‏.‏ قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല മിസ്കീൻ’. അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് മിസ്കീൻ?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് മിസ്കീൻ’. (മുസ്‌ലിം:1039)

അത്യാവശ്യങ്ങള്‍ കഴിച്ചുകൂട്ടുവാന്‍ ഗതിയില്ലാത്ത പാവങ്ങളായ മിസ്കീൻമാരോടും നമുക്ക് കടമയുണ്ട്. അവരുടെ കാര്യങ്ങൾക്കായി പരിശ്രമിക്കുന്നവർക്ക് വലിയ പ്രതിഫലമുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَأَحْسِبُهُ قَالَ، يَشُكُّ الْقَعْنَبِيُّ ـ كَالْقَائِمِ لاَ يَفْتُرُ، وَكَالصَّائِمِ لاَ يُفْطِرُ. ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവയുടെയും മിസ്കീൻമാരുടെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന്‌ തുല്യമാണ്‌. (ബുഖാരി: 6007)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വിധവകളുടേയും മിസ്കീൻമാരുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 5353)

ആറാമതായി അല്ലാഹു എണ്ണിയിട്ടുള്ളത് അടുത്ത ബന്ധമുള്ള അയല്‍ക്കാരെയാണ് അഥവാ അയല്‍പക്കത്തിനുപുറമെ, കുടുംബ ബന്ധം, മത ബന്ധം തുടങ്ങിയവ കൊണ്ടുള്ള അടുപ്പവുമുണ്ട്.  ഏറ്റവും അടുത്ത് നിൽക്കുന്ന അയൽവാസികളും ഈ ഗണത്തിൽപ്പെടും.

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ إِنَّ لِي جَارَيْنِ فَإِلَى أَيِّهِمَا أُهْدِي قَالَ ‏ :‏ إِلَى أَقْرَبِهِمَا مِنْكِ بَابًا

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യോട് ചോദിച്ചു: പ്രവാചകരേ, എനിക്ക് രണ്ട് അയൽവാസികളുണ്ട്. അവരിൽ ആർക്കാണ്‌ ഞാൻ “ഹദ്’യ” ചെയ്യേണ്ടത്?. അവിടുന്ന് പറഞ്ഞു: അവരിൽ ഏറ്റവും സമീപസ്ഥരായ വീട്ടുകാർക്ക്. (ബുഖാരി: 6020)

 ഏഴാമതായി, അകന്ന അയല്‍ക്കാരോടും അഥവാ മേല്‍പറഞ്ഞ പ്രത്യേക ബന്ധമില്ലാത്തവരും, അടുത്ത വീട്ടുകാരല്ലാത്ത അയല്‍വാസികളോടും നമുക്ക് കടമയുണ്ട്.

അയല്‍പക്ക മര്യാദകളെക്കുറിച്ച് വളരെ ഹദീഥുകള്‍ കാണാവുന്നതാണ്.

مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിയെ ആദരിച്ചു കൊള്ളട്ടെ. (ബുഖാരി)

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിക്ക് നൻമ ചെയ്യട്ടെ. (ബുഖാരി)

ഈ ഹദീഥില്‍നിന്ന് തന്നെ അയല്‍പക്കമര്യാദകള്‍ക്ക് ഇസ്‌ലാം കല്‍പിച്ച പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അയൽവാസികളോടുള്ള കടമയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഒരു പ്രധാനപ്പെട്ട ഹദീസ് കാണുക:

عَنِ ابْنِ عُمَرَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ عليه السلام എന്നെ ഉപദേശിച്ച് കൊണ്ടേയിരുന്നു; അനന്തര സ്വത്തിന് പോലും അയല്‍വാസി അവകാശിയാകുമോ എന്ന് ഞാന്‍ വിചാരിച്ചു പോകുമാറ്” (മുസ്‌ലിം:2625)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ ‏”‏ ‏.‏

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ അബൂദര്‍റ്, താങ്കളൊരു കറി വെക്കുകയാണെങ്കില്‍ അതില്‍ വെള്ളം അല്‍പം കൂട്ടിക്കൊണ്ട് നിങ്ങളുടെ അയല്‍വാസിയെക്കൂടി നിങ്ങള്‍ പരിഗണിക്കുക. (മുസ്‌ലിം:2625)

അയല്‍പക്കക്കാരോടുള്ള കടപ്പാടില്‍ മുസ്‌ലിമും അമുസ്‌ലിമും ഉൾപ്പെടും. അയല്‍വാസി മുസ്‌ലിമും ബന്ധുവും കൂടിയായിരിക്കമ്പോള്‍ ആ കടപ്പാട് കൂടുതല്‍ ശക്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല.

എട്ടാമതായി എണ്ണിയിട്ടുള്ളത് സഹവാസിയെയാണ്.  പാര്‍ശ്വത്തുള്ള കൂട്ടുകാരനെയെന്നും പറയാറുണ്ട്. അഥവാ യാത്ര, തൊഴില്‍ മുതലായവയില്‍ പരസ്പരം ബന്ധപ്പെട്ടു കഴിയുന്ന എല്ലാ കൂട്ടുകാരും സ്‌നേഹിതന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. അവനോടും നമുക്ക് കടമയുണ്ട്.

യൂസുഅ് നബി عليه السلام യുടെ ചരിത്രത്തിൽ അദ്ദേഹം നിരപരാധിയായി കുറച്ചുകാലം ജയിലിൽ കഴിഞ്ഞിരുന്ന രംഗം കാണാം. യുസുഫ് عليه السلام യുടെ കൂടെ രണ്ട് ചെറുപ്പക്കാരെയും തടവിലാക്കിയിരുന്നു. യൂസുഫ് عليه السلام യുമായുള്ള സഹവാസിത്തിൽ ആ ചെറുപ്പക്കാര്‍ക്ക് യൂസുഫ്  عليه السلام യെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അവരിലൊരാൾ അദ്ദേഹത്തോട് സ്വപ്ന വ്യാഖ്യാനം അന്വേഷിക്കുന്ന അവസരത്തിൽ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. അയാൾ പറഞ്ഞു: إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ (തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌.  ഖുർആൻ: 12/36) യൂസുഫ് عليه السلام പിന്നീട് ഈജിപ്തിന്റെ  ഭക്ഷ്യ ധാന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. അങ്ങനെ, വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കുകയും പിന്നെ വിദൂരത്ത് ഉപേക്ഷിക്കുകയും ചെയ്ത തന്റ സഹോദരങ്ങൾ ഭക്ഷ്യ ധാന്യങ്ങള്‍ക്കായി ഈജിപ്തിലെത്തുകയും യൂസുഫ് عليه السلام യുമായി ഇടപാടിൽ ഏർപ്പെടുകയും ചെയ്തു.  യൂസുഫ് عليه السلام യുമായുള്ള സഹവാസത്തിൽ അവരും തൃപ്തരായിരുന്നു. മറ്റൊരിക്കലുള്ള അവരുടെ സംസാരത്തിൽ നിന്നും ഇത് വ്യക്തമാണ്. അവർ പറഞ്ഞു: إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ (തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌.  ഖുർആൻ: 12/78)

ഒമ്പതാമതായി, വഴിപോക്കനോടും കടമയുള്ളതായി അല്ലാഹു പറയുന്നു. നാടുവിട്ടു അവലംബമില്ലാതായ യാത്രക്കാര്‍, അതിഥികളായി വന്നവര്‍, സദുദ്ദേശത്തോടുകൂടിയ ദേശസഞ്ചാരികള്‍ എന്നിവരൊക്കെ ഇതില്‍ ഉള്‍പെടുന്നു.

പത്താമതായി, അല്ലാഹു പറഞ്ഞിട്ടുള്ളത്  വലത് കൈകൾ ഉടമപ്പെടുത്തിയവര്‍ അഥവാ അടിമകളോടുള്ള കടമയാണ്. അടിമകളോടുള്ള കടമകളെ കുറിച്ച് നബി ﷺ പല സന്ദർഭങ്ങളിലും ഓർമ്മിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

‏ إِنَّ إِخْوَانَكُمْ خَوَلُكُمْ جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ مَا يَغْلِبُهُمْ فَأَعِينُوهُمْ

അല്ലാഹു നിങ്ങൾക്ക് അധികാരം നൽകിയ നിങ്ങളുടെ സഹോദരങ്ങളാണ് നിങ്ങളുടെ അടിമകൾ. അതിനാൽ, ഒരാളുടെ നിയന്ത്രണത്തിൽ ഒരാളുടെ സഹോദരങ്ങൾ ഉണ്ടെങ്കിൽ, ഒരാൾ കഴിക്കുന്നത് പോലെ അവർക്ക് ഭക്ഷണം നൽകുകയും ധരിക്കുന്നത് പോലെയുള്ള വസ്ത്രം നൽകുകയും വേണം. അവർക്ക് താങ്ങാൻ കഴിയാത്തത് കൊണ്ട് നിങ്ങൾ അവരുടെ ഭാരം വർദ്ധിപ്പിക്കരുത്, അങ്ങനെ ചെയ്താൽ (അവരുടെ കഠിനമായ ജോലിയിൽ) സഹായിക്കുക. (ബുഖാരി:2545)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِذَا أَتَى أَحَدَكُمْ خَادِمُهُ بِطَعَامِهِ، فَإِنْ لَمْ يُجْلِسْهُ مَعَهُ فَلْيُنَاوِلْهُ أُكْلَةً أَوْ أُكْلَتَيْنِ، أَوْ لُقْمَةً أَوْ لُقْمَتَيْنِ، فَإِنَّهُ وَلِيَ حَرَّهُ وَعِلاَجَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളില്‍ ഒരാളുടെ അടുക്കല്‍ അവന്‍റെ വേലക്കാരന്‍ ഭക്ഷണവും കൊണ്ടുവന്നാല്‍, അവനെ തന്‍റെ ഒന്നിച്ചിരുത്തുന്നില്ലെങ്കില്‍ അവന്‍ അതില്‍ നിന്ന് ഒരു പിടിയോ, രണ്ടു പിടിയോ അവന് നല്‍കണം. അവനാണല്ലോ അതിന്‍റെ ചൂടും അദ്ധ്വാനവും (പാകം ചെയ്യാനുള്ള ബുദ്ധിമുട്ട്) അനുഭവിച്ചവന്‍. (ബുഖാരി:5460)

മരണം ആസന്നമായിരുന്ന അവസരത്തില്‍പോലും നമസ്‌കാരത്തെക്കുറിച്ചും, അതിനാട് ചേർത്ത് അടിമകളെക്കുറിച്ചും നബി ﷺ വസ്വിയ്യത്ത് ചെയ്തിരുന്നു.

عَنْ عَلِيٍّ، عَلَيْهِ السَّلاَمُ قَالَ كَانَ آخِرُ كَلاَمِ رَسُولِ اللَّهِ صلى الله عليه وسلم ‏ “‏ الصَّلاَةَ الصَّلاَةَ اتَّقُوا اللَّهَ فِيمَا مَلَكَتْ أَيْمَانُكُمْ ‏”‏ ‏.‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ യുടെ അവസാന സംസാരം ഇപ്രകാരമായിരുന്നു: നമസ്കാരം (സൂക്ഷിക്കുക). നമസ്കാരം (സൂക്ഷിക്കുക). നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ (അടിമകളുടെ) കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. (അബൂദാവൂദ്:5156 – സ്വഹീഹ് അല്‍ബാനി)

മേല്‍ പ്രസ്താവിച്ചവര്‍ക്കെല്ലാം നന്മ ചെയ്യണമെന്നല്ലാതെ, ആ നന്മ ഏതെല്ലാം പ്രകാരത്തിലായിരിക്കണമെന്ന് അല്ലാഹു വിശദീകരിച്ചു പറഞ്ഞിട്ടില്ല. അതിന്‍റെ ആവശ്യവുമില്ല. ഓരോ കൂട്ടര്‍ക്കും അവരവരുടെ സ്ഥിതിഗതികള്‍ക്കും, ആവശ്യങ്ങള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ച് വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ശരീരം കൊണ്ടും, ധനംകൊണ്ടും കഴിവുപോലെ സഹായിക്കലാണ് ഉദ്ദേശ്യമെന്ന് പറയേണ്ടതില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 18/36 ന്റെ വിശദീകരണം)

പത്ത് വിഭാഗത്തോടുള്ള കടമകളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു ഇപ്രകാരം പറയുന്നു:

إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎

പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.

ഈ വിഷയത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ ഏത് തരക്കാരായിരിക്കുമെന്ന് പരിശോധിച്ചാല്‍, ചിലദുര്‍ഗുണങ്ങള്‍ ഒത്തിണങ്ങിയ ആളുകളായിരിക്കും അവരെന്ന് കാണാവുന്നതാണ്. അതെ, പൊങ്ങച്ചവും, അഹങ്കാരവും, പിശുക്കും! ഔദാര്യമനഃസ്ഥിതി, വിനയം, സഹതാപം, സാധുദയ ആദിയായവയില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് നന്മ ചെയ്‌വാന്‍ പ്രേരണയുണ്ടാകുന്നത്. ഗര്‍വ്വിഷ്ടന്‍മാര്‍ക്കും, അഹങ്കാരുദ്ധികള്‍ക്കും, ലുബ്ധശീലന്‍മാര്‍ക്കും ഈ ഗുണങ്ങള്‍ ഉണ്ടാവാന്‍ തരമില്ലല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 18/36 ന്റെ വിശദീകരണം)

സത്യവിശ്വാസികൾ ഈ കടമകൾ പാലിക്കുന്നതിൽ തല്‍പ്പരരായിരിക്കും. സത്യനിഷേധികളാകട്ടെ ഈ കടമകളിൽ പൂർണ്ണമായോ ഭാഗികമായോ വീഴ്ച വരുത്തുന്നവരായിരിക്കും. തുടർന്നുളള ആയത്തിൽ അല്ലാഹു പറയുന്നത് കാണുക:

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًا مُّهِينًا ‎

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ  കാഫിറുകൾക്ക് (നന്ദികെട്ടവര്‍ക്ക്) അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌. (ഖുർആൻ:4/37)

ഈ ദുര്‍ഗുണങ്ങള്‍ മറ്റൊരു ദുര്‍ഗുണത്തിലേക്കും അവരെ നയിക്കുന്നു. അതായത്, മറ്റുള്ളവരും തങ്ങളെപ്പോലെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാതിരിക്കുന്നതിലായിരിക്കും അവര്‍ക്ക് താല്‍പര്യം. അങ്ങനെ, മറ്റുള്ളവര്‍ നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുകയും, അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യും. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള ധനം മുതലായ അനുഗ്രഹങ്ങളെ കഴിയുന്നത്ര പുറത്തറിയിക്കാതെ മറച്ചുവെക്കലും, ഇത്തരക്കാരുടെ പതിവായിരിക്കും. ഇതാകട്ടെ, അല്ലാഹുവിന്‍റെ നേരെയുള്ള നന്ദിയില്ലായ്മയും, അവന്‍റെ അനുഗ്രഹത്തെ അവഗണിക്കലും, അവനിലുള്ള വിശ്വാസക്കുറവുമാകുന്നു. അതുകൊണ്ട് അവര്‍ക്ക് അല്ലാഹു നല്‍കുവാന്‍ പോകുന്ന ശിക്ഷയും അവരെ അങ്ങേയറ്റം നിന്ദിക്കുന്നതും അപമാനിക്കുന്നതുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 18/36 ന്റെ വിശദീകരണം)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *