വിശുദ്ധ ഖുർആൻ പല ഗൗരവപ്പെട്ട സംഗതികളും പറയുമ്പോൾ ചില കാര്യങ്ങളെ കൊണ്ട് സത്യം ചെയ്ത് പറയുന്നത് കാണാം. സൂര്യൻ, ചന്ദ്രൻ, രാത്രി, പകൽ എന്നിവയെ കൊണ്ടൊക്കെ സത്യം ചെയ്തത് പോലെ. ഇവിടെ സത്യം ചെയ്ത് പറയുന്ന വിഷയങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ പലപ്പോഴും സത്യം ചെയ്യാൻ ഉപയോഗിക്കുന്ന കാര്യങ്ങളെ കുറിച്ച് പലരും ചിന്തിക്കാറില്ല. യഥാർത്ഥത്തിൽ സത്യം ചെയ്യാൻ ഉപയോഗിക്കുന്ന കാര്യങ്ങളിലും ചില പാഠങ്ങളുണ്ട്. അവയും സത്യം ചെയ്തു പറയുന്ന വിഷയവും തമ്മിൽ അഭേദ്യമായി ബന്ധവുമുണ്ട്. ഉദാഹരത്തിന്, സൂറ:അന്നജ്മ് ഒന്നാമത്തെ ആയത്ത് സൂചിപ്പിക്കുന്നു.
وَٱلنَّجْمِ إِذَا هَوَىٰ ﴿١﴾ مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴿٢﴾وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. നിങ്ങളുടെ കൂട്ടുകാരന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖുർആൻ:53/1-4)
മുഹമ്മദ് നബിﷺ നേര്‍മ്മാര്‍ഗ്ഗം വിട്ടു തെറ്റുകയോ, അദ്ദേഹത്തിന് അബദ്ധം പിണയുകയോ ഉണ്ടായിട്ടില്ല എന്നും നക്ഷത്രം മുഖേന ആണയിട്ടു കൊണ്ടു അല്ലാഹു പറയുന്നത്. അല്ലാഹുവിനെ കുറിച്ചും അവന്റെ മതത്തെക്കുറിച്ചും നബി ﷺ അറിയിച്ചു തരുന്നതിലെല്ലാം അദ്ദേഹം തെറ്റ് പറ്റാത്തവനാകുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം താല്പര്യപ്രകാരം പറയുന്നതല്ല. അത് ദിവ്യസന്ദേശമായി നല്കപ്പെടുന്നത് മാത്രമാണ്. ഇവിടെ നക്ഷത്രവും ഇതും തമ്മിലുള്ള ബന്ധത്തെ കുറിച്ചും നക്ഷത്രത്തെ കുറിച്ച് സത്യം ചെയ്തു പറയുന്നതിനെ കുറിച്ചുമാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
തഫ്സീറുസ്സഅ്ദി
അല്ലാഹു നക്ഷത്രത്തെക്കൊണ്ട് സത്യം ചെയ്യുന്നു. താഴ്ന്നുവരുന്ന (അസ്തമിക്കുന്ന) സന്ദര്ഭത്തെക്കൊണ്ട്. അതായത്, പകല്‍ വരികയും രാത്രി പിന്നിടുകയും ചെയ്യുന്ന രാത്രിയുടെ അവസാന സമയത്ത് ചക്രവാളത്തില്‍ അത് അസ്തമിക്കുന്ന സമയം. സത്യം ചെയ്തുപറയാന് മാത്രം മഹത്തായൊരു ദൃഷ്ടാന്തമാണത്. ഇവിടെ നക്ഷത്രമെന്നത് നക്ഷത്ര സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു വര്ഗനാമമാണെന്നതാണ് ശരി. നക്ഷത്രങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നത് ദൈവിക സന്ദേശമായി നബി ﷺ കൊണ്ടുവന്നതിന്റെ സത്യതയാണ്. അവ തമ്മില്‍ അത്ഭുതകരമായ ബന്ധമുണ്ട്. അല്ലാഹു നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കി. ദിവ്യസന്ദേശവും അതിന്റെ ഫലങ്ങളും ഭൂമിക്കുള്ള അലങ്കാരവുമാക്കി. പ്രവാചകന്മാര് അനന്തരമാക്കിയ അറിവില്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ കൂരിരുട്ടുള്ള രാത്രിയുടെ അന്ധകാരത്തെക്കാള്‍ വലിയ ഇരുട്ടിലാകുമായിരുന്നു.
അമാനി തഫ്സീര്‍
അല്ലാഹു ഏതെങ്കിലും വസ്തുവിന്റെ പേരില്‍ സത്യം ചെയ്തു പറയുമ്പോള്‍, അതില്‍ ചില രഹസ്യങ്ങളും ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സ്ഥിരീകരിക്കുന്ന ചില ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാണ്. പരിഷ്കൃത രീതിയിലുള്ള ഇന്നത്തെ നിരീക്ഷണ സമ്പ്രദായങ്ങള്‍ നിലവില്‍ വരും മുമ്പ് പ്രാകൃത രൂപത്തില്‍ മനുഷ്യന് ആകാശത്തെ നിരീക്ഷണം ചെയ്വാന് തുടങ്ങിയ കാലം മുതല്ക്കുതന്നെ, നക്ഷത്രങ്ങള്‍ മുഖേന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ മനുഷ്യനു കഴിയുമായിരുന്നു. കണക്കറ്റ നക്ഷത്ര ഗോളങ്ങള്‍ ദിനം പ്രതി ഉദിക്കുന്നു, അസ്തമിക്കുന്നു, മുന്നോട്ടുവരുന്നു, പിന്നോട്ടു പോകുന്നു, ശോഭിക്കുന്നു, പ്രകാശിക്കുന്നു…..! വലുപ്പത്തിലും ഗതിവിഗതിയിലും വ്യത്യസ്തങ്ങളെങ്കിലും ഓരോന്നും ഒരു വ്യവസ്ഥാപിതമായ പരിപാടിയനുസരിച്ചു നിലകൊള്ളുന്നു. ഘടികാരവും, വടക്കുനോക്കിയന്ത്രവും കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് ദിക്കു നിര്‍ണ്ണയത്തിലും, നക്ഷത്രങ്ങള്‍ക്കുള്ള സ്ഥാനം വമ്പിച്ചതായിരുന്നു. സമുദ്രത്തിലും മരുഭൂമിയിലും യാത്ര ചെയ്യുന്നവര്‍ക്കു നക്ഷത്രമാര്‍ഗ്ഗങ്ങളെപ്പറ്റി സാമാന്യമായ അറിവെങ്കിലും ഒഴിച്ചു കൂടാത്തതായിരുന്നു. നക്ഷത്രങ്ങളായിരുന്നു അവരുടെ പ്രധാന മാര്‍ഗ്ഗദര്‍ശകന്മാര്‍. (وَبِالنَّجْمِ هُمْ يَهْتَدُونَ)
പരിഷ്കൃത ഗവേഷണ നിരീക്ഷണ ഫലങ്ങള്‍ വെച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യത്തെയും അനുഗ്രഹങ്ങളെയും കുറിച്ചു ചിന്തിക്കുന്നവര്‍ക്കു മുന്‍കാലത്തു കണ്ടെത്താന്‍ കഴിയാത്ത വിലപ്പെട്ട പല വിജ്ഞാനങ്ങളും ലഭിക്കുന്നു. ഒരുകാലത്തു ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്ത എത്രയോ രഹസ്യങ്ങളും വസ്തുതകളും ഇന്ന് മനുഷ്യനു അറിവായിട്ടുണ്ട്. മുപ്പതിനായിരമോ, മുപ്പതുലക്ഷമോ നക്ഷത്രങ്ങളാണ് ആകാശത്തുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന കാലം നാം പിന്നിട്ടു കഴിഞ്ഞു. മുവ്വായിരം കോടി നക്ഷത്രകുടുംബങ്ങള്‍ – അഥവാ സൗരയൂഥങ്ങള്‍ – ആകാശ ഗംഗയിലുണ്ടെന്നു ശാസ്ത്രജ്ഞന്മാര് പറയുന്നു. അവയിലൊന്നത്രെ നമ്മുടെ സൗരയൂഥം. ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ദൂരം അഞ്ഞൂറു കൊല്ലത്തെ നടത്ത യാത്രാദൂരമോ, അതിലധികമോ ആണെന്നു ഒരുകാലത്തു കരുതപ്പെട്ടിരുന്നു. ഭൂഗോളം ആകമാനം ഒന്നു ചുറ്റുവാന്‍ ഒരു സെക്കന്റിന്റെ എഴില്‍ ഒരു ഭാഗം സമയം മാത്രം എടുക്കുന്ന വെളിച്ചം – അല്ലെങ്കില്‍ വൈദ്യുത തരംഗം – ശാസ്ത്രത്തിന്റെ കണ്ണാടിയില്‍ ഇന്നു അറിയപ്പെട്ട ആകാശ മണ്ഡലത്തെ ഒന്നു വൃത്തം വെച്ചു പൂര്‍ത്തിയാക്കുവാന്‍ ഏതാണ്ട് പത്തുകോടി കൊല്ലങ്ങള്‍ വേണം എന്നാണത്രെ ഇപ്പോഴത്തെ നിഗമനം!
ഈ മഹാമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കണക്കറ്റ നക്ഷത്ര ഗോളങ്ങളെപ്പറ്റി മുമ്പില്ലാത്ത വിവരങ്ങള്‍ എത്രതന്നെ ഇന്ന് മനുഷ്യനു കരസ്ഥമായിട്ടുണ്ടെങ്കിലും ശരി, അവനു കിട്ടുന്ന ഓരോ അറിവും, അവയെപ്പറ്റി അവനു അറിയുവാന്‍ കഴിയാത്ത അജ്ഞാത യാഥാര്‍ത്ഥ്യങ്ങളുടെ വിസ്തൃതി വലുതാക്കിക്കാട്ടുകയാണ് ചെയ്യുന്നത്. പക്ഷേ, ഒളിഞ്ഞു കിടപ്പുള്ള അദൃശ്യ ശക്തികളിലേക്കൊന്നും ഹൃദയം കൊണ്ടു നോക്കാതെ, വെളിയില്‍ കണ്ട പദാര്‍ത്ഥങ്ങളിലേക്കു മാത്രം കണ്ണുകൊണ്ടു നോക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരു മഹാദൃഷ്ടാന്തവും ‘പ്രകൃതിയുടെ പ്രക്രിയ’യെന്ന ഒരൊറ്റ വാക്കിലൊതുക്കി അവന് വിധി കല്പ്പിച്ചു സംതൃപ്തിയടഞ്ഞേക്കും. അതേ സമയത്തു സത്യവിശ്വാസിയുടെ വിശ്വാസത്തെ അവ മേല്ക്കുമേല് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നക്ഷത്രങ്ങളില്‍ നിന്നു അറിവും ദൃഷ്ടാന്തവും ലഭിക്കുവാനുള്ള സൗകര്യം അവ ഒരിടത്തു നിശ്ചലമായിരിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതലുണ്ടായിരിക്കുക അവ ഏതെങ്കിലും പ്രകാരത്തില്‍ ചലിക്കുമ്പോഴായിരിക്കുമല്ലോ. അതുകൊണ്ടായിരിക്കാം നക്ഷത്രം കൊണ്ടു സത്യം ചെയ്തപ്പോള്‍ إِذَا هَوَىٰ (അതു താണുപോകുമ്പോള്‍) എന്നൊരു ഉപാധി അല്ലാഹു പറഞ്ഞിരിക്കുന്നത്. الله اعلم
www.kanzululoom.com