ഉറക്കം ഇസ്ലാമിക മര്യാദകള്‍

മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉറക്കം. അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള വലിയ ഒരനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് ഖുര്‍ആന്‍ ഇതിനെ പരിചയപ്പെടുത്തുന്നത്.

ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﻣَﻨَﺎﻣُﻜُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﺑْﺘِﻐَﺎٓﺅُﻛُﻢ ﻣِّﻦ ﻓَﻀْﻠِﻪِۦٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌ (ഖു൪ആന്‍ :30/23)

ﻭَﻫُﻮَ ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻟَّﻴْﻞَ ﻟِﺒَﺎﺳًﺎ ﻭَٱﻟﻨَّﻮْﻡَ ﺳُﺒَﺎﺗًﺎ ﻭَﺟَﻌَﻞَ ٱﻟﻨَّﻬَﺎﺭَ ﻧُﺸُﻮﺭًا

അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :25/47)

ﻭَﺟَﻌَﻠْﻨَﺎ ﻧَﻮْﻣَﻜُﻢْ ﺳُﺒَﺎﺗًﺎ

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :78/9)

സര്‍വ്വശക്തനായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭാസത്തെ ഒരു മരണമായിക്കൊണ്ടാണ് ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:

ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍ :39/42)

ജിവനുള്ള ആളുകള്‍ മരിക്കുന്നതോടെ അവരുടെ ആത്മാക്കളെ അല്ലാഹു പിടിച്ചെടുക്കുന്നു.അവ൪ ഇനി മടങ്ങി വരാനാകാത്ത മറ്റൊരു ലോകത്തേക്ക് നീങ്ങുകയും ഈ ലോകവുമായിട്ടുള്ള ബന്ധം അവസാനിക്കുകയും ചെയ്യുന്നു. മരണമടഞ്ഞിട്ടില്ലാത്തവരുടെ ആത്മാക്കളെ അവ൪ ഉറങ്ങുന്ന അവസരത്തില്‍ അല്ലാഹു പിടിച്ചെടുക്കുന്നു. ഉറങ്ങുന്നവ൪ യഥാ൪ത്ഥത്തില്‍ മരിക്കുന്നില്ലെങ്കിലും ഈ ബാഹ്യലോഹബന്ധത്തില്‍ നിന്നും അകന്നുപോകുന്നു.ഉറക്കത്തില്‍ പിടിച്ചെടുത്ത ആത്മാക്കളെ അല്ലാഹു വിട്ടുനല്‍കുന്നില്ലെങ്കില്‍ അയാള്‍ ഉറക്കത്തില്‍ മരിച്ചുവെന്ന് നാം പറയും.അവധി എത്തിയിട്ടില്ലാത്തവരുടെ ആത്മാക്കളെ അല്ലാഹു വിട്ടുനല്‍കുകയും ചെയ്യുന്നു.

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ ചൊല്ലാന്‍ നബി(സ്വ) പഠിപ്പിച്ച പ്രാര്‍ഥനയിലും ഉറക്കം ഒരുതരം മരണമാണെന്നതിന്റെ സൂചന കാണാം. റസൂല്‍(സ്വ) ഉറക്കില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:

الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ

നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ് (ബുഖാരി:2312 – മുസ്ലിം:2711)

ഉറക്കവുമായി ബന്ധപ്പെട്ട് നാം അവഗണിക്കുന്നതും എന്നാല്‍ നബി(സ്വ) ഗൗരവത്തില്‍ നമ്മോട് നി൪ദ്ദേശിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1.കടബാധ്യതകളും വസ്വിയ്യത്തുകളും എഴുതി വെക്കുക

കടബാധ്യതകളെല്ലാം എഴുതി വെക്കണമെന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ഖുര്‍ആന്‍ വചനം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്.കടബാധ്യതയുമായി മരണപ്പെട്ടാല്‍ അത് ആരെങ്കിലും കൊടുത്തുവീട്ടുന്നില്ലെങ്കില്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ ശിക്ഷ ലഭിക്കും. നമ്മുടെ കടബാധ്യതയെകുറിച്ച് നമ്മുടെ ബന്ധുക്കള്‍ക്ക് അറിയാമെങ്കില്‍ മാത്രമേ അവ൪ക്ക് കൊടുത്തുവീട്ടാനും പറ്റുകയുള്ളൂ. ഉറക്കത്തെ മരണത്തോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുകയുള്ളൂ.അതുകൊണ്ടുതന്നെ നമ്മുടെ കടബാധ്യതയെകുറിച്ച് ഉറങ്ങുന്നതിന് മുമ്പുതന്നെ രേഖപ്പെടുത്തിവെക്കേണ്ടതാണ്.

عَنِ ابْنِ، عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ يُرِيدُ أَنْ يُوصِيَ فِيهِ يَبِيتُ لَيْلَتَيْنِ إِلاَّ وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ

വസ്വിയ്യത്തിനെ കുറിച്ച് നബി(സ്വ) പറഞ്ഞു: ‘വല്ലതും വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു മുസ്‌ലിമിന് പ്രസ്തുത വസ്വിയ്യത്ത് തന്റെയടുക്കല്‍ എഴുതപ്പെടാതെ രണ്ട് രാത്രികള്‍ കഴിച്ചു കൂട്ടല്‍ അര്‍ഹതപ്പെട്ടതല്ല’. (മുസ്‌ലിം:1627).

നബി(സ്വ)യില്‍ നിന്നും ഈ ഹദീസ് കേട്ടശേഷം ഇബ്‌നു ഉമര്‍(റ) തനിക്ക് രേഖപ്പെടുത്തി വെക്കാനുള്ളവ എഴുതി വെക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല.2.ഒറ്റക്ക് ഉറങ്ങാതിരിക്കുക

ഒരുവീട്ടില്‍‍ ഒറ്റക്ക് താമസിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ രോഗം ബാധിച്ചാലോ വീട്ടിലേക്ക് ആരുടേയെങ്കിലും കടന്നുകയറ്റമോ ആക്രമണമോ ഉണ്ടായാലോ ഒറ്റക്ക് താമസിക്കുന്ന വ്യക്തിക്ക് ഏറെ പ്രയാസകരമായിരിക്കും.

عَنْ ابْنِ عُمَرَ رضي الله عنهما عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنْ الْوَحْدَةِ أَنْ يَبِيتَ الرَّجُلُ وَحْدَهُ أَوْ يُسَافِرَ وَحْدَهُ

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ‘തീര്‍ച്ചയായും നബി(സ്വ) ഒറ്റപ്പെടലിനെ വിരോധിച്ചു. അതായത് ഒരാള്‍ തനിച്ച് രാപാര്‍ക്കുന്നതും ഒറ്റക്ക് യാത്ര ചെയ്യുന്നതും’ (അഹ്’മദ് – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3.തടവില്ലാത്ത (തുറസ്സായ മട്ടുപ്പാവില്‍) സ്ഥലത്ത് ഉറങ്ങരുത്

സുരക്ഷിതമായ സ്ഥലത്തായിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്. ടെറസിന് മുകളില്‍ ചുറ്റുമതില്‍ ഇല്ലെങ്കില്‍ ഉറങ്ങുവാനായി പ്രസ്തുത സ്ഥലം തെരഞ്ഞെടുക്കരുത്.കുട്ടികളെ ഉയ൪ന്ന സ്ഥലത്ത് ഉറക്കാതിരിക്കുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يَنَامَ الرَّجُلُ عَلَى سَطْحٍ لَيْسَ بِمَحْجُورٍ عَلَيْهِ

ജാബിറിൽ(റ) നിന്ന് നിവേദനം: തടയില്ലാത്ത പുരപ്പുറത്ത് ഒരു വ്യക്തി ഉറങ്ങുന്നത് അല്ലാഹുവിന്റെ റസൂൽ(സ്വ) വിരോധിച്ചു.(സുനനുത്തി൪മുദി:43/3091 ഹസനെന്ന്വിശേഷിപ്പിച്ചു)

عَنْ عَلِيٍّ ابْنَ شَيْبَانَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ بَاتَ عَلَى ظَهْرِ بَيْتٍ لَيْسَ لَهُ حِجَارٌ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ

നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും തടവില്ലാത്ത വീടിന് മുകളില്‍ രാപാര്‍ത്താല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ഇല്ലാതായി.’ (അബൂദാവൂദ്:5041 – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അലിയ്യുബ്നുശൈബാനില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: തുറസ്സായ മട്ടുപ്പാവില്‍ കിടന്നുറങ്ങുന്നവന്റെ കാര്യത്തില്‍ യാതൊരു (സുരക്ഷിതത്വ) ഉത്തരവാദിത്വവുമില്ല.(ബുഖാരി)

4.വഴിയില്‍ കിടന്നുറങ്ങരുത്

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا سَافَرْتُمْ فِي الْخِصْبِ فَأَعْطُوا الإِبِلَ حَظَّهَا مِنَ الأَرْضِ وَإِذَا سَافَرْتُمْ فِي السَّنَةِ فَأَسْرِعُوا عَلَيْهَا السَّيْرَ وَإِذَا عَرَّسْتُمْ بِاللَّيْلِ فَاجْتَنِبُوا الطَّرِيقَ فَإِنَّهَا مَأْوَى الْهَوَامِّ بِاللَّيْلِ

നബി(സ്വ) പറഞ്ഞു:’പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ഒട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക. വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു’.(മുസ്‌ലിം:1926).

വീടിന് അകത്തുതന്നെ ആയിരുന്നാലും വഴിയില്‍ കിടക്കരുത്.അത് മറ്റുള്ളവരെ പ്രയാസപ്പെടുത്തലും ചിലപ്പോള്‍ തനിക്കുകതന്നെ വിഷമം വരുത്തിവെക്കലുമാകും.

5.കമിഴ്ന്നു കിടക്കരുത്

വയ൪ നിലത്താക്കി കമിഴ്ന്നുകിടക്കുന്നതും മുഖം നിലത്തുകുത്തി ഉറങ്ങുന്നതും പ്രവാചകന്‍ (സ്വ) വിരോധിച്ചു.

عَنْ طِخْفَةَ الْغِفَارِيِّ قَالَ أَصَابَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ نَائِمًا فِي الْمَسْجِدِ عَلَى بَطْنِي فَرَكَضَنِي بِرِجْلِهِ وَقَالَ :مَا لَكَ وَلِهَذَا النَّوْمِ هَذِهِ نَوْمَةٌ يَكْرَهُهَا اللَّهُ أَوْ يُبْغِضُهَا اللَّهُ

തിഖ്ഫത്തുല്‍ഗിഫാരി(റ) പറയുന്നു:ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടക്കുന്നതായി പ്രവാചകന്‍(സ്വ) കണ്ടു.അപ്പോള്‍ നബി(സ്വ) അവിടുത്തെ കാലുകൊണ്ട് തട്ടി ഇപ്രകാരം പറഞ്ഞു:’ഇപ്രകാരം ഉറങ്ങാന്‍ താങ്കള്‍ക്ക് എന്ത് സംഭവിച്ചു.ഇങ്ങനെ ഉറങ്ങുന്നത് അല്ലാഹു വെറുക്കുന്നു.അല്ലെങ്കില്‍ അല്ലാഹുവിന് അത് കോപമാണ്.'(ഇബ്നുമാജ:3723 – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي ذَرٍّ، قَالَ مَرَّ بِيَ النَّبِيُّ ـ صلى الله عليه وسلم ـ وَأَنَا مُضْطَجِعٌ عَلَى بَطْنِي فَرَكَضَنِي بِرِجْلِهِ وَقَالَ ‏ “‏ يَا جُنَيْدِبُ إِنَّمَا هَذِهِ ضِجْعَةُ أَهْلِ النَّارِ ‏”‏‏.‏

അബൂദ൪റില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറയുന്നു:നബി(സ്വ) എനിക്കരികിലൂടെ നടന്നുപോയി. ഞാന്‍ അപ്പോള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങുകയായിരുന്നു. അദ്ദേഹം എന്നെ തന്റെ കാലുകൊണ്ട് തട്ടി ഉണ൪ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:’ജുനൈദുബേ ഇത് നരകവാസികളുടെ കിടത്തമാണ്.'(ഇബ്നുമാജ:3724)

6.ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ ഒരുമിച്ച് കിടക്കരുത്

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ

നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:لاَ يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلاَ الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ وَلاَ يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ وَلاَ تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ

നബി(സ്വ) പറഞ്ഞു:’ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് ചേര്‍ന്നു കിടക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചേര്‍ന്ന് കിടക്കരുത്.’ (മുസ്‌ലിം:338)

നിത്യവും ഉറങ്ങുന്നവരാണ് നാം. കുറഞ്ഞത് ഒരു ദിവസത്തിന്റെ നാലിലൊന്നെങ്കിലും നാം ഉറങ്ങാറുണ്ട്. നമ്മുടെ ഉറക്കം ഒരു ഇബാദത്താണ് . ഏതൊരു ക൪മ്മവും അത് ഇബാദത്താകണമെങ്കില്‍ നബി(സ്വ) അത് ചെയ്തുകാണിച്ചു തന്നപോലെ ചെയ്യണം. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ലഭിക്കണമെങ്കില്‍ ഒരു സത്യവിശ്വാസിയുടെ ഉറക്കം തികച്ചും സുന്നത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ നബിചര്യ നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

1.ഭക്ഷണാവശിഷ്ടങ്ങള്‍ ശരീരത്തില്‍ നിന്ന് കഴുകുക

ഭക്ഷണം കഴിച്ചശേഷം കൈയ്യും വായും കഴുകിയിരിക്കണം.അവ വൃത്തിയായില്ലെങ്കില്‍ രാത്രി ഇഴജന്തുക്കളുടെയും പ്രാണികളുടേയും ഉപദ്രവം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ نَامَ وَفِي يَدِهِ غَمَرٌ وَلَمْ يَغْسِلْهُ فَأَصَابَهُ شَىْءٌ فَلاَ يَلُومَنَّ إِلاَّ نَفْسَهُ

അബൂഹുറൈറയയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘വല്ലവനും തന്റെ കയ്യിന്‍മേല്‍ നെയ്യ് ഉണ്ടായിട്ട് അത് കഴുകാതെ ഉറങ്ങുകയും എന്നിട്ട് അയാള്‍ക്ക് വല്ലതും സംഭവിക്കുകയും ചെയ്താല്‍ അയാള്‍ തന്നെത്തന്നെ ആക്ഷേപിക്കട്ടെ.’ (അബൂദാവൂദ് :3852 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

2.വുളു എടക്കുക

عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ

അല്‍ബറാഇബ്‌നു ആസിബില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: താങ്കള്‍ താങ്കളുടെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക.(ബുഖാരി:247)

ഉറങ്ങുമ്പോള്‍ വുളു എടുക്കുന്നതിലൂടെ മലക്കിന്റെ പ്രാ൪ത്ഥന അവന് ലഭിക്കുവാന്‍ കാരണമാകുന്നു.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ ، فَلَمْ يَسْتَيْقِظْ إِلا قَالَ الْمَلَكُ : اللَّهُمَّ اغْفِرْ لِعَبْدِكَ فُلانٍ ، فَإِنَّهُ بَاتَ طَاهِرًا

നബി(സ്വ)പറഞ്ഞു:’ആരെങ്കിലും ശുദ്ധിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയാല്‍ അവന്റെ അടിവസ്ത്രത്തില്‍ ഒരു മലക്ക് ഉണ്ടായിരിക്കും.അവന്‍ ഉറക്കം ഉണ൪ന്നാല്‍ മലക്ക് ഇപ്രകാരം പറയും: അല്ലാഹുവേ നിന്റെ ഇന്ന അടിമക്ക് നീ പാപമോചനം നല്‍കേണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ചുകൂട്ടിയത്.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3.ബിസ്മി ചൊല്ലി വാതിലുകള്‍ അടക്കുക

عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا كَانَ جُنْحُ اللَّيْلِ ـ أَوْ أَمْسَيْتُمْ ـ فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَحُلُّوهُمْ، وَأَغْلِقُوا الأَبْوَابَ، وَاذْكُرُوا اسْمَ اللَّهِ، فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا

നബി(സ്വ) പറഞ്ഞു:രാത്രി ഇരുട്ടാകാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ (പുറത്തിറങ്ങുന്നതില്‍നിന്നും) തടഞ്ഞു വെക്കുക. രാത്രിയുടെ ഒരുഭാഗം പോയിക്കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ വിട്ടേക്കുക. വാതിലുകള്‍ നിങ്ങള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. തീ൪ച്ചയായും ബിസ്മി ചൊല്ലി അടക്കപ്പെട്ട വാതില്‍ പിശാച് തുറക്കുകയില്ല.(ബുഖാരി:3304).

4.പാത്രങ്ങള്‍ മൂടിവെക്കുക

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ خَمِّرُوا الآنِيَةَ وَأَجِيفُوا الأَبْوَابَ، وَأَطْفِئُوا الْمَصَابِيحَ

ജാബിറിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:താങ്കളുടെ പാത്രം മൂടിവെക്കുക, നീ വാതില്‍ അടക്കുക,’നിങ്ങള്‍ വിളക്കുകള്‍ അണക്കുക…….'(ബുഖാരി:6295)

فَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ، فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ، وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا، مَصَابِيحَكُمْ

നബി(സ്വ) പറഞ്ഞു: ……. നീ വാതില്‍ അടക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. (ബിസ്മി ചൊല്ലുക). നീ വിളക്ക് അണക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ പാനപാത്രം മൂടിവെക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. താങ്കളുടെ പാത്രം മൂടിവെക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക; അതിന്‍മേല്‍ എന്തെങ്കിലുമൊന്ന് വിലങ്ങനെ വെച്ചിട്ടെങ്കിലും (പാത്രംമൂടുക)’ (ബുഖാരി:5623).

ബിസ്മി ചൊല്ലി ഇക്കാര്യങ്ങളൊക്കെ നി൪വ്വഹിക്കുകയാണെങ്കില്‍ പിശാചിന് പ്രവ൪ത്തിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു.

فَإِنَّ الشَّيْطَانَ لاَ يَحُلُّ سِقَاءً وَلاَ يَفْتَحُ بَابًا وَلاَ يَكْشِفُ إِنَاءً

നബി(സ്വ) പറഞ്ഞു: …കാരണം പിശാച് (വെള്ളം നിറച്ച) തോല്‍പാത്രത്തിന്റെ കെട്ട് അഴിക്കുകയില്ല.വാതില്‍ തുറക്കുകയില്ല. പാത്രത്തിന്റെ മൂടി നീക്കുകയുമില്ല (മുസ്ലിം:2012)

5.തീ അണക്കുക, ഗ്യാസ് ഓഫ് ചെയ്യുക

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ خَمِّرُوا الآنِيَةَ وَأَجِيفُوا الأَبْوَابَ، وَأَطْفِئُوا الْمَصَابِيحَ

ജാബിറിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:താങ്കളുടെ പാത്രം മൂടിവെക്കുക, നീ വാതില്‍ അടക്കുക,’നിങ്ങള്‍ വിളക്കുകള്‍ അണക്കുക…….'(ബുഖാരി:6295)

അടുപ്പിലെ തീയോ, വിളക്കോ അണക്കാതെ കിടന്ന കാരണത്താല്‍ അപകടമുണ്ടായ എത്രയോ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരം ആപത്ത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്.

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ احْتَرَقَ بَيْتٌ بِالْمَدِينَةِ عَلَى أَهْلِهِ مِنَ اللَّيْلِ، فَحُدِّثَ بِشَأْنِهِمُ النَّبِيُّ صلى الله عليه وسلم قَالَ: إِنَّ هَذِهِ النَّارَ إِنَّمَا هِيَ عَدُوٌّ لَكُمْ، فَإِذَا نِمْتُمْ فَأَطْفِئُوهَا عَنْكُمْ ‏

ഒരിക്കല്‍ മദീനയില്‍ രാത്രി സമയത്ത് ഒരു വീടിന് തീ പിടിക്കുകയും അതിലുള്ളയാളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.അതിനെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു. ‘തീര്‍ച്ചയായും ഈ തീ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ തീ അണക്കുക’. (ബുഖാരി:6294)

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ خَمِّرُوا الآنِيَةَ وَأَجِيفُوا الأَبْوَابَ، وَأَطْفِئُوا الْمَصَابِيحَ، فَإِنَّ الْفُوَيْسِقَةَ رُبَّمَا جَرَّتِ الْفَتِيلَةَ فَأَحْرَقَتْ أَهْلَ الْبَيْتِ ‏

ജാബിറിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:താങ്കളുടെ പാത്രം മൂടിവെക്കുക, നീ വാതില്‍ അടക്കുക,’നിങ്ങള്‍ വിളക്കുകള്‍ അണക്കുക.കാരണം ചിലപ്പോള്‍ എലി വിളക്കിന്റെ തിരി വലിക്കുകയും വീട്ടുകാരെ കത്തിക്കുകയും ചെയ്യും.'(ബുഖാരി6295)

ഗ്യാസ് ഓഫാക്കാതെ കിടക്കുകയാണെങ്കില്‍ എലി ഗ്യാസിന്റെ ട്യൂബ് കടിച്ച് മുറിച്ചാല്‍ സംഭവിക്കുന്ന ദുരന്തം ഓ൪ക്കുക.അല്ലാഹു എത്ര വലിയവന്‍. അവന്റെ റസൂലിനെ(സ്വ) ചാണിന് ചാണായി പിന്‍പറ്റുമ്പോള്‍ ഈ ലോകത്തും പരലോകത്തും സുരക്ഷിതത്വം ലഭിക്കുന്നു.

6.വിരിപ്പ് കുടയുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا جَاءَ أَحَدُكُمْ فِرَاشَهُ فَلْيَنْفُضْهُ بِصَنِفَةِ ثَوْبِهِ ثَلاَثَ مَرَّاتٍ

നബി(സ്വ) പറഞ്ഞു: ‘നിങ്ങളിലൊരാള്‍ തന്റെ വിരിപ്പിലെത്തിക്കഴിഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം കുടയട്ടെ’. (ബുഖാരി:7393)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:إِذَا أَوَى أَحَدُكُمْ إِلَى فِرَاشِهِ فَلْيَنْفُضْ فِرَاشَهُ بِدَاخِلَةِ إِزَارِهِ، فَإِنَّهُ لاَ يَدْرِي مَا خَلَفَهُ عَلَيْهِ

ആയിശ(റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ‘നിങ്ങളാരെങ്കിലും (ഉറങ്ങാനായി) തന്റെ വിരിപ്പിലേക്ക് ചെന്നാല്‍ വിരിപ്പിന്റെ ഉള്‍വശം പിടിച്ച് കുടയട്ടേ. കാരണം അവന്‍ (എഴുന്നേറ്റ ശേഷം) എന്താണതില്‍ വന്നുകൂടിയിരിക്കുന്നതെന്ന് അറിയില്ലല്ലോ’.(ബുഖാരി:6320)

7.സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുക

വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെച്ച് അവയില്‍ ഊതുക. ശേഷം ഈ സൂറത്തുകള്‍ ഓതി, ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യുക.

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ

ആഇശ(റ)വില്‍ നിന്ന് നിവേദനം: ‘തീര്‍ച്ചയായും നബി(സ) എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി:5017).

8.ആയത്തുല്‍ കു൪സിയ്യ് ഓതുക

അബൂഹുറൈറ(റ) ഫിത്റ് സക്കാത്തിന് കാവല്‍ നിന്ന രാവുകളില്‍ പിശാച് വന്ന് മോഷണത്തിന് ശ്രമിക്കുകയും അദ്ധേഹം പിടികൂടുകയും അവസാനം തന്നില്‍ നിന്ന് രക്ഷപെടുവാന്‍ പിശാച് മാ൪ഗ്ഗം പഠിപ്പിക്കുകയും വ്യാജം പറയുന്നവനായ പിശാച് ആ പറഞ്ഞത് സത്യമാണെന്ന് നബി(സ്വ) പറയുകയും ചെയ്ത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.

فَقَالَ إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم :صَدَقَكَ وَهْوَ كَذُوبٌ، ذَاكَ شَيْطَانٌ

‘നീ നിന്റെ ശയ്യയിലേക്ക് അണഞ്ഞാല്‍ ആയത്തുല്‍ കു൪സിയ്യ് ഓതുക. അല്ലാഹുവില്‍ നിന്നുള്ള ഒരു സംരക്ഷകന്‍ നിന്റെ മേല്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതമാകുന്നത് വരെ പിശാച് നിന്നോട് അടുക്കുകയില്ല.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു:’വ്യാജം പറയുന്നവനായിരിക്കെ അവന്‍ താങ്കളോട് സത്യം പറഞ്ഞിരിക്കുന്നു.അവന്‍ ശൈത്വാന്‍ ആകുന്നു.’ (ബുഖാരി:3275)

9.ആമനറസൂല്‍ ഓതുക

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَرَأَ هَاتَيْنِ الآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ

അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (മുസ്‌ലിം:808)

10.സൂറത്തുല്‍ കാഫിറൂന്‍ ഓതുക

عَنْ فَرْوَةَ بْنِ نَوْفَلٍ، رضى الله عنه أَنَّهُ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ ‏”‏ اقْرَأْْ ‏:‏ ‏(‏ قلْ يَا أَيُّهَا الْكَافِرُونَ ‏)‏ فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ

ഫര്‍വത്ത്‌ ഇബ്നു നൗഫല്‍ (റ) നബി(സ്വ)യുടെ അടുത്തുചെന്ന്‌ പറഞ്ഞു: ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്ത്‌ ചൊല്ലണമെന്ന്‌ എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും. നബി(സ്വ) പറഞ്ഞു: നീ സൂറത്തുല്‍ കാഫിറൂന്‍ ഓതുക. അത്‌ ശിര്‍ക്കില്‍ നിന്നുള്ള മോചനമാണ്. (സുനനുത്തി൪മുദി:3403-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ فَرْوَةَ بْنِ نَوْفَلٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِنَوْفَلٍ :‏ اقْرَأْ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ ‏}‏ ثُمَّ نَمْ عَلَى خَاتِمَتِهَا فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ

നബി(സ്വ) അരുളി:ഒരാള്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍…… പാരായണം ചെയ്തു അത് മുഴുവനാകുമ്പോള്‍ ഉറങ്ങിയാല്‍, അപ്പോള്‍ അയാള്‍ (ഉറങ്ങുന്നത് ) അല്ലാഹുവിനുള്ള ആരാധനയിലും മറ്റും പങ്ക് ആരോപിക്കുന്ന ശി൪ക്കില്‍ നിന്നും മുക്തനായിട്ട് (മോക്ഷ മാ൪ഗ്ഗത്തില്‍) ആയിരിക്കും.(സുനനു അബൂദാവൂദ്:5055-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

11.ക്വുര്‍ആന്‍ പാരായണം

عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ {الم،تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ}:‏ ‏‏ وَ ‏‏{تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു:നബി(സ) സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി:3135-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةُ كَانَ النَّبِيُّ صلى الله عليه وسلم لاَ يَنَامُ عَلَى فِرَاشِهِ حَتَّى يَقْرَأَ بَنِي إِسْرَائِيلَ وَالزُّمَرَ

ആയിശ(റ) പറഞ്ഞു:നബി(സ) സൂറത്തുല്‍ ഇസ്റാഉം സൂറത്തുസ്സുമറും പാരായണം ചെയ്യാതെ തന്റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു.(സുനനുത്തി൪മുദി:45/3170-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സൂറത്തുല്‍ മുല്‍ക്ക്, സൂറത്തുസ്സജദ, സൂറത്തുല്‍ ഇസ്റാഉ, സൂറത്തുസ്സുമ൪ എന്നീ സൂറത്തുകള്‍ രാത്രി പാരായണം ചെയ്യുന്നത് സുന്നത്താണെന്ന് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.ഇതെല്ലാം പാരായണം ചെയ്യാന്‍ കഴിയാത്തവ൪ സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. കാരണം സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുന്നത് ഖബ്റ് ശിക്ഷയില്‍ നിന്നുള്ള രക്ഷക്ക് കാരണമാണ്.

سورة تبارك هي المانعة من عذاب القبر

ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്.(സ്വഹീഹുല്‍ ജാമിഅ്:3643)

عن عبد الله بن مسعود رضي الله عنه قال: يؤتى الرجل في قبره فتؤتى رجلاه فتقول: ليس لكم على ما قبلي سبيل كان يقرأ سورة الملك ثم يؤتى من قبل صدره أو قال بطنه فيقول ليس لكم على ما قبلي سبيل كان يقرأ في سورة الملك ثم يؤتى من قبل رأسه فيقول ليس لكم على ما قبلي سبيل كان يقرأ في سورة الملك فهي المانعة تمنع عذاب القبر وهي في التوراة سورة الملك من قرأها في ليلة فقد أكثر وأطيب

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരു വ്യക്തിയെ ഖബ്റില്‍ വെച്ച് കഴിഞ്ഞാല്‍ അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ ശിക്ഷ തടയപ്പെടും. പറയപ്പെടും: ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് ശിക്ഷ വയറിന്റെ ഭാഗത്തുകൂടിയും തലയുടെ ഭാഗത്തുകൂടിയും ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. ഇത് അല്‍ മാനിയ എന്നറിയപ്പെടുന്നു. ഖബ്റിലെ ശിക്ഷയെ അത് തടയും. തൌറാത്തില്‍ സൂറ മുല്‍ക്ക് എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു. (സ്വഹീഹുത്ത൪ഗീബ്: 1475)

عن عبدِ اللهِ بنِ مسعودٍ قال: من قرأ “تَبَارَكَ الَّذِي بِيَدِهِ الْمُلْكُ” كلَّ ليلةٍ؛ منعه اللهُ عز وجل بها من عذابِ القبرِ، وكنا في عهدِ رسولِ اللهِ نسميها المانعةَ، وإنها في كتابِ اللهِ عز وجل سورةٌ من قرأ بها في ليلةِ فقد أكثر وأطاب

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക് എന്നസൂറ പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറത്ത് ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ്: 1589)

12.വിശുദ്ധ ഖു൪ആനില്‍ നിന്ന് പത്ത് ആയത്തുകൾ ഓതുക

عن فضالة بن عبيد وتميم الداري: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن قرَأ عَشْرَآياتٍ في ليلةٍ كُتِب له قِنْطارانِ مِن الأجرِ والقِنطارُ خيرٌ مِنالدُّنيا وما فيها فإذا كان يومُ القيامةِ يقولُ ربُّكَ اقرَأْ وارْقَ لكلِّ آيةٍ درجةً حتّى ينتهيَ إلى آخِرِ آيةٍ معه يقولُ ربُّكَ للعبدِ اقبِضْ فيقولُ العبدُ بيدِه يقولُ يا ربِّ أنتَ أعلَمُ يقولُ بهذه الخُلْدَ وبهذه النَّعيمَ

ഫദ്വാല ഇബ്നു ഉബൈദിൽ (റ) നിന്നും തമീമുദ്ദാരിയിൽ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’വല്ലവനും ഒരു രാത്രി പത്ത് ആയത്തുകൾ ഓതിയാൽ അവന് ഒരു ഖ്വിൻത്വാർ രേഖപ്പെടുത്തപ്പെടും. ഒരു ഖ്വിൻത്വാർ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് .അന്ത്യനാളായാൽ താങ്കളുടെ രക്ഷിതാവ് പറയും: നീ ഓതുക, നീ കയറുകയും ചെയ്യുക. ഓരോ ആയത്തിനും ഓരോ പദവിയുണ്ട്. അയാളുടെ അടുക്കലുള്ള അവസാന ആയത്തിലേക്ക് എത്തുന്നതു വരെ. അല്ലാഹു ദാസനോട് പറയും: നിന്റെ കൈ കൊണ്ട് പിടിക്കുക. അപ്പോൾ അടിമ തന്റെ കൈ കാണിച്ച് പറയും: അല്ലാഹുവേ നീയാണ് നന്നായി അറിയുന്നവൻ. അല്ലാഹു പറയും: നിന്റെ വലതു കൈ കൊണ്ട് ഖുൽദിനെ പിടിക്കുക. ഇടതു കൈ കൊണ്ട് നഈമിനെ പിടിക്കുക.(മുഅജമുത്ത്വബറാനി – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

13. سُبْحانَ الله – الحمدُ لله – اللهُ أكْبرُ എന്നീ ദിക്റുകള്‍ ചൊല്ലുക

عَنْ عَلِيٍّ، أَنَّ فَاطِمَةَ ـ عَلَيْهِمَا السَّلاَمُ ـ شَكَتْ مَا تَلْقَى فِي يَدِهَا مِنَ الرَّحَى، فَأَتَتِ النَّبِيَّ صلى الله عليه وسلم تَسْأَلُهُ خَادِمًا، فَلَمْ تَجِدْهُ، فَذَكَرَتْ ذَلِكَ لِعَائِشَةَ، فَلَمَّا جَاءَ أَخْبَرَتْهُ‏.‏ قَالَ فَجَاءَنَا وَقَدْ أَخَذْنَا مَضَاجِعَنَا، فَذَهَبْتُ أَقُومُ فَقَالَ ‏”‏ مَكَانَكِ ‏”‏‏.‏ فَجَلَسَ بَيْنَنَا حَتَّى وَجَدْتُ بَرْدَ قَدَمَيْهِ عَلَى صَدْرِي فَقَالَ ‏”‏ أَلاَ أَدُلُّكُمَا عَلَى مَا هُوَ خَيْرٌ لَكُمَا مِنْ خَادِمٍ، إِذَا أَوَيْتُمَا إِلَى فِرَاشِكُمَا، أَوْ أَخَذْتُمَا مَضَاجِعَكُمَا، فَكَبِّرَا ثَلاَثًا وَثَلاَثِينَ، وَسَبِّحَا ثَلاَثًا وَثَلاَثِينَ، وَاحْمَدَا ثَلاَثًا وَثَلاَثِينَ، فَهَذَا خَيْرٌ لَكُمَا مِنْ خَادِمٍ ‏”‏‏.‏ وَعَنْ شُعْبَةَ عَنْ خَالِدٍ عَنِ ابْنِ سِيرِينَ قَالَ التَّسْبِيحُ أَرْبَعٌ وَثَلاَثُونَ

വീട്ടിലെ ജോലിയുടെ കാഠിന്യത്താല്‍ ഫാത്തിമ (റ) വിന്റെ കൈകള്‍ക്ക് ക്ഷീണം ബാധിച്ചപ്പോള്‍ വീട്ടുജോലികള്‍ക്ക് സഹായത്തിനായി ഒരു വേലക്കാരനെ ലഭിക്കുന്നതിന് വേണ്ടി അവ൪ നബിയുടെ (സ്വ) അടുക്കലെത്തി. നബി(സ്വ) അവിടെ ഇല്ലാതിരുന്നതിനാല്‍ ആയിശയോട് (റ) വിവരം പറഞ്ഞു മടങ്ങി.ഫാത്തിമ (റ) പറയുന്നു: ഞങ്ങള്‍ കിടപ്പറയില്‍ പ്രവേശിച്ചിരിക്കെ നബി(സ്വ) ഞങ്ങളുടെ അടുത്തെത്തി.ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. നബി(സ്വ) ഞങ്ങളോട് എഴുന്നേല്‍ക്കേണ്ടതില്ലെന്ന് പറഞ്ഞു. പ്രവാചകന്റെ(സ്വ) കാലിന്റെ തണുപ്പ് എന്റെ നെഞ്ചില്‍ അനുഭവപ്പെട്ടു.എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?കിടക്കുമ്പോള്‍ 34 പ്രാവശ്യം اللهُ أكْبرُ (അല്ലാഹു അക്ബ൪) എന്നും 33 പ്രാവശ്യം الحمدُ لله (അല്‍ഹംദു ലില്ലാഹ്) എന്നും 33 പ്രാവശ്യം سُبْحانَ الله (സുബ്ഹാനല്ലാഹ്) എന്നും പറയുക.നിങ്ങള്‍ രണ്ടുപേരും ചോദിച്ചതിനേക്കാള്‍ ഉത്തമമാകുന്നു നിങ്ങള്‍ക്കത്.(ബുഖാരി:6318)

പ്രവാചകനില്‍ നിന്നും ഈ ദിക്റുകള്‍ മനസ്സിലാക്കിയതിന് ശേഷം അലി(റ) അവയെ ജീവിതത്തില്‍ ഒരിക്കല്‍പോലും ഉപേക്ഷിച്ചിട്ടില്ല.(ബുഖാരി)

14.വലതുവശത്തേക്ക് ചെരിഞ്ഞ് കിടക്കുക

عَنْ الْبَرَاءُ بْنُ عَازِبٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وَضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ

ബറാഅ ഇബ്‌നു ആസിബിനോട് (റ) നബി(സ്വ) പറഞ്ഞു: ‘താങ്കള്‍ (രാത്രി) കിടക്കൂവാനായി വന്നാല്‍ നമസ്‌കാരത്തിന് വുളു ചെയ്യുന്നതു പോലെ വുളു ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക’ (ബുഖാരി:247)

കിടക്കുമ്പോള്‍ വലത് കൈ വലതു കവിളിനോട് ചേര്‍ത്താണ് വെക്കേണ്ടത്.

നബി(സ്വ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ വലതുകൈ തന്റെ (വലത്)കവിളിനുതാഴെ വെച്ചിരുന്നു.(മുസ്ലിം)

ഖിബ്‌ലയിലേക്ക്‌ അഭിമുഖമായി ഉറങ്ങുക എന്നത് സുന്നത്താണോ ?

ഖിബിലയിലേക്ക് അഭിമുഖമായി ഉറങ്ങൽ സുന്നത്താണോ എന്ന് എനിക്ക് അറിയുകയില്ല. എന്നിരുന്നാലും അറിയപ്പെട്ട ഒരു ഹദീസുണ്ട്‌.

الكعبة قبلتكم أحياء وأمواتاً

ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി കഅബ നിങ്ങളുടെ ഖിബ്ല ആക്കിയിരിക്കുന്നു.

[ഇതിനു സമാനമായ ഒന്ന് ആബു ദാവൂദ്‌ 2875 ൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ , അത്‌ സഹീഹ്‌ സുനൻ അബീ ദാവൂദ്‌ 2875 ൽ അൽബാനി ഹസൻ ആയി രേഖപ്പെടുത്തിയിട്ടുമുണ്ട്‌ ]

ഇത് സാധാരണമാണ്. ഉറക്കത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരാൾ ഖിബ്‌ലക്ക്‌ നേരെ തിരിഞ്ഞു കിടക്കുക എന്നത്.

എന്നാൽ സുന്നത്തിൽ സ്ഥിരപ്പെട്ടു വന്നതെന്തെന്നാൽ, വലതു വശം ചാഞ്ഞു കിടക്കൽ ആണ് ഉത്തമം എന്നാണ്. എന്നിരുന്നാലും, ചിലർ മലർന്നും കമിഴ്ന്നും ഇടതു കയ്യിന്റെ മുകളിൽ ചാഞ്ഞു കിടക്കുന്നതൊക്കെ കാണാം. ഇത് സുന്നത്തിനു എതിരാണ്. അങ്ങനെയിരിക്കെ ഏറ്റവും ഉത്തമം വലതു വശം ചാഞ്ഞു കിടക്കൽ ആണ്. നിങ്ങൾ വലതു വശം ചാഞ്ഞു കിടക്കുകയും ഉറക്കത്തിൽ വല്ല ദുസ്വപ്നവും കാണുകയാണെങ്കിൽ നിങ്ങൾ വശം മാറി ഇടതു ചാഞ്ഞു കിടക്കുക. ഇത് സൂചിപ്പിക്കുന്നത് വലതു വശം ചാഞ്ഞു കിടക്കൽ നിർബന്ധമല്ല, മറിച്ചു ഉത്തമം ഇതാകുന്നു.اللقاءات الرمضانية ص ٥٤٢- ٥٤٣

15.നബി(സ്വ) പഠിപ്പിച്ച ദിക്റുകള്‍ ചൊല്ലുക

قال ابن الصلاح رحمه الله : من حافظ على أذكار الصباح والمساء، وأذكار بعد الصلوات، وأذكار النوم، عُدّ من الذاكرين الله كثيراً.

ഇബ്നു സ്വാലിഹ് (റഹി) പറയുന്നു:ആരെങ്കിലും രാവിലേയും,വൈകുന്നേരവുമുള്ള ദിക്ക്റും നിസ്ക്കാരത്തിന് ശേഷമുള്ള ദിക്ക്റും, ഉറങ്ങുംമ്പോഴുള്ള ദിക്ക്റും, കാത്ത്സൂക്ഷിച്ചാല്‍, അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവരില്‍ എണ്ണപ്പെട്ടു.

ഹുദൈഫത് ഇബ്‌നുല്‍ യമാനിയില്‍(റ) നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ്വ) വിരിപ്പിലേക്ക് അഭയം തേടിയാല്‍ ഇപ്രകാരം പറയുമായിരുന്നു:

بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا

അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.(ബുഖാരി:6324)

بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

എന്റെ റബ്ബേ, നിന്റെ നാമത്തില്‍ എന്റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനെ ഞാന്‍ ഉയര്‍ത്തുന്നതും നിന്റെ സഹായം കൊണ്ടാണ്. (ഈ ഉറക്കത്തില്‍) എന്റെ ആത്മാവിനെ നീ പിടിക്കുന്നുവെങ്കില്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുന്നുവെങ്കില്‍ നിന്റെ സദ്’വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്നതുപോലെ അതിനെയും നീ സംരക്ഷിക്കേണമേ. (ബുഖാരി:6320)

ഹഫ്സയില്‍ (റ) നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) ഉറങ്ങുവാന്‍ ഉദ്ദേശിച്ചാല്‍ തന്റെ വലതുകൈ തന്റെ (വലതു) കവിളിന് താഴെ വെച്ച് ശേഷം മൂന്ന് തവണ ഇപ്രകാരം പറയുമായിരുന്നു.

اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك

അല്ലാഹുവേ, നിന്റെ അടിമകളെ പരലോക വിചാരണക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസത്തില്‍ നിന്റെ (നരക) ശിക്ഷയില്‍ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ.(അബൂദാവൂദ്:5045 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്‍ബറാഇബ്‌നു ആസിബില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: താങ്കള്‍ താങ്കളുടെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക. ശേഷം താങ്കളുടെ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുക. ശേഷം ഇപ്രകാരം പറയുക:

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

അല്ലാഹുവേ, എന്നെ ഞാന്‍ നിന്നില്‍ കീഴ്പ്പെടുത്തിവെക്കുകയും എന്റെ കാര്യങ്ങളെ ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുകയും എന്റെ മുഖം ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും എന്റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ (നിന്നുള്ള പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്റെ (ശിക്ഷ) ഭയന്നു കൊണ്ടുമാകുന്നു അത്. നിന്റെ മാര്‍ഗത്തിലേക്ക് (പശ്ചാത്തപിച്ച്) മടങ്ങുകയല്ലാതെ (നിന്റെ ശിക്ഷയില്‍ നിന്ന് ) യാതൊരു രക്ഷയോ അഭയമോ ഇല്ലതന്നെ. നീ ഇറക്കിയ വേദത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.

നബി (സ്വ) പറയുന്നു: (ഈ ദിക്റ് പറഞ്ഞ്) ആ രാത്രി താങ്കള്‍ മരണപ്പെടുകയാണെങ്കില്‍ താങ്കള്‍ ഫിത്വറത്തിലാണ് (ഇസ്ലാമിലാണ്) മരണപ്പെടുക. ഈ വചനങ്ങളെ താങ്കള്‍ ഉച്ചരിക്കുന്ന അവസാന വചനങ്ങളാക്കുക.(ബുഖാരി:247)

ഉറക്കം ഒരു ഇബാദത്താണ്.അത് നബിയുടെ (സ്വ) സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നി൪വ്വഹിക്കുമ്പോള്‍ മാത്രമാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്.സത്യവിശ്വാസികള്‍ ഒരിക്കലും രാത്രി മുഴുവന്‍ ഉറങ്ങിത്തീ൪ക്കാന്‍ പാടില്ല.രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിന് വേണ്ടി ഇബാദത്ത് ചെയ്യല്‍ ഏറെ ശ്രേഷ്ടകരമായ കാര്യമാണ്.അത് നി൪വ്വഹിക്കുന്നതിന് വേണ്ടി നാം ആദ്യം ചെയ്യേണ്ടത് രാത്രിയില്‍ നേരത്തേ കിടന്നുറങ്ങുക എന്നുള്ളതാണ്. ഇശാ നമസ്‌കാരം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞ് സമയം കളയാതെ നേരത്തേ കിടന്നുറങ്ങുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യണമെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.

عَنْ أَبِي بَرْزَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا

അബൂബ൪സയില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ (സ്വ) ഇശാഇന് മുമ്പ് ഉറങ്ങുന്നതും ഇശാഇന് ശേഷം സംസാരിച്ചിരിക്കുന്നതും വെറുത്തിരുന്നു.(ബുഖാരി:568)

എന്നാല്‍ നന്‍മക്കുവേണ്ടി ഉറക്കമിളക്കല്‍ അനുവദനീയമാണ്.

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَسْمُرُ مَعَ أَبِي بَكْرٍ فِي الأَمْرِ مِنْ أَمْرِ الْمُسْلِمِينَ وَأَنَا مَعَهُمَا

ഉമറില്‍(റ) നിന്ന് നിവേദനം:അല്ലാഹുവിന്റെ റസൂല്‍(സ്വ) അബൂബക്കറിനോടൊപ്പം മുസ്ലിംകളുടെ വിഷയത്തില്‍ രാത്രി സംസാരിച്ചിരിക്കുമായിരുന്നു.ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു. (സുനനുത്തി൪മുദി:169-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഉച്ചക്ക് ഉറങ്ങുന്നത് സുന്നത്താണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قِيلوا فإنَّ الشَّيطانَ لا يَقِيلُ

അനസ് ഇബ്നു മാലിക്(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു:നിങ്ങള്‍ ഉച്ചയുറക്കത്തില്‍ മുഴുകുക. കാരണം പിശാചുക്കള്‍ക്ക് ഉച്ചയുറക്കം പതിവില്ല.’ (സ്വഹീഹ് അല്‍ ജാമിഉ 443)

ജനാബത്തുകാരന്‍ ഉറങ്ങുന്നതിന് മുമ്പായി കുളിക്കേണ്ടതുണ്ടോ?

ജനാബത്തുകാരനായ (വലിയ അശുദ്ധി) ഒരാള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കുളി നി൪ബന്ധമില്ല. കുളിക്കുന്നതിന് മുമ്പായി ഉറങ്ങുകയാണെങ്കില്‍ വുളു എടുത്തിരിക്കണം.

عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ نَوْمُ رَسُولِ اللَّهِ صلى الله عليه وسلم فِي الْجَنَابَةِ أَيَغْتَسِلُ قَبْلَ أَنْ يَنَامَ أَوْ يَنَامُ قَبْلَ أَنْ يَغْتَسِلَ قَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ

ആയിശയോട് (റ) ഈ വിഷയം ചോദിക്കപ്പെട്ടു:വലിയ അശുദ്ധി ഉള്ളപ്പോള്‍ റസൂലിന്റെ (സ്വ) ഉറക്കം എപ്രകാരമായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അതോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? ആയിശ(റ) പറഞ്ഞു:അതെല്ലാം പ്രവാചകന്‍(സ്വ) ചെയ്തിരുന്നു.ചിലപ്പോള്‍ കുളിക്കും, പിന്നീട് ഉറങ്ങും. മറ്റ് ചിലപ്പോള്‍ വുളുവെടുത്ത് ഉറങ്ങും.(നസാഇ:404 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عُمَرَ بْنَ الْخَطَّابِ، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيَرْقُدُ أَحَدُنَا وَهْوَ جُنُبٌ قَالَ:‏ نَعَمْ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ وَهُوَ جُنُبٌ

ഉമ൪ (റ) ഒരിക്കല്‍ പ്രവാചകനോട് (സ്വ) ഇപ്രകാരം ചോദിക്കുകയുണ്ടായി:വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് ഉറങ്ങാമോ? നബി(സ്വ) പറഞ്ഞു:അതെ, അവന്‍ വുളു എടുത്താല്‍ വലിയ അശുദ്ധി ഉള്ളവനായ അവസ്ഥയില്‍ ഉറങ്ങാം.(ബുഖാരി:287)

നബി(സ്വ) ഉറങ്ങാന്‍ നേരത്തും ഉറക്കം ഉണരുന്ന സമയത്തും ചൊല്ലേണ്ട അനവധി ദിക്റുകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്.ഇതില്‍ ചില ദിക്റുകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.ഇത് സംബന്ധിച്ച പുസ്തകം ലഭ്യമാക്കി നാം പഠിക്കുകതന്നെവേണം.

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *