ശബ്ബത്ത് സംഭവവും ചില പാഠങ്ങളും

മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ച എന്നതുപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍ അന്ന് ജോലികളില്‍ നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ആചരണത്തിന് സബത്ത് – അഥവാ ശബ്ബത്ത് (سَبَت) എന്ന് പറയുന്നു. ശനിയാഴ്ചക്ക് സബ്ത്ത ദിവസം (يَوْمُ السبت) എന്നും പറയപ്പെടുന്നു. യഹൂദികള്‍ ഇന്നും ശബ്ബത്ത് ആചരിച്ചു വരുന്നത് ആഴ്ചയിലെ അവസാന ദിവസമായ ശനിയാഴ്ച തന്നെ. ക്രിസ്ത്യാനികള്‍ അതാചരിക്കുന്നത് ആഴ്ചയിലെ ഒന്നാം ദിവസമെന്ന നിലക്ക് ഞായറാഴ്ചയുമാകുന്നു. ഒരു ഹദീഥില്‍ വെള്ളിയാഴ്ചയെ കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ نَحْنُ الآخِرُونَ السَّابِقُونَ يَوْمَ الْقِيَامَةِ، بَيْدَ أَنَّهُمْ أُوتُوا الْكِتَابَ مِنْ قَبْلِنَا، ثُمَّ هَذَا يَوْمُهُمُ الَّذِي فُرِضَ عَلَيْهِمْ فَاخْتَلَفُوا فِيهِ، فَهَدَانَا اللَّهُ، فَالنَّاسُ لَنَا فِيهِ تَبَعٌ، الْيَهُودُ غَدًا وَالنَّصَارَى بَعْدَ غَدٍ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പുതന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ വെള്ളിയാഴ്ചയുടെ പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചു വരുന്നു. (ബുഖാരി:876)

                ഇസ്‌റാഈല്യരില്‍ സംഭവിച്ച ഒരു അനുസരണക്കേടിന് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയുടെ ഭാഗമായി അവരെ കുരങ്ങുകളാക്കി രൂപം മാറ്റിയ ചരിത്രം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്. അതാണ് ശബ്ബത്ത് സംഭവം എന്നറിയപ്പെടുന്നത്. അല്ലാഹു പറയുന്നു:

وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ‎﴿٦٥﴾‏ فَجَعَلْنَٰهَا نَكَٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ ‎﴿٦٦﴾

നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി. (ഖു൪ആന്‍:2/65-66)

قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّٰغُوتَ ۚ أُو۟لَٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ ‎

പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച് പോയവരും. (ഖു൪ആന്‍:5/60)

يَٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا

ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും. (ഖു൪ആന്‍:4/47)

ശബ്ബത്ത്  സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ് :  ചെങ്കടലിന്റെ വടക്കേ ഭാഗത്തു സമുദ്രം ഇടത്തും വലത്തുമായി രണ്ടു ശാഖകളായി പിരിഞ്ഞു നില്‍ക്കുന്നു. ഒന്നിനു സൂയസ് ഉള്‍ക്കടല്‍ എന്നും മറ്റേതിനു അല്‍രേഖബ ഉള്‍ക്കടല്‍ എന്നും പറയപ്പെടുന്നു. മുന്‍ കാലത്തു ഐലത്ത് (ഏലാത്ത് -الايلة) എന്നു പറയപ്പെട്ടിരുന്ന അല്‍അഖബയാണ് ഈ ഉള്‍ക്കടലിന്റെ തുറമുഖ പട്ടണം. അവിടെയാണു ഈ സംഭവം നടന്നതെന്നത്രെ പലരും പറഞ്ഞു കാണുന്നതു. വേറെയും അഭിപ്രായം ഇല്ലാതില്ല.

അവിടത്തെ നിവാസികളായ ഇസ്രാഈല്യര്‍ മീന്‍ പിടുത്തക്കാരായിരുന്നു. ശനിയാഴ്ച ദിവസം അവര്‍ തൗറാത്തിന്റെ നിയമ പ്രകാരം ശബ്ബത്ത് ആചരിക്കേണ്ടുന്ന ദിവസമാണ്. അന്ന് ജോലിക്കു പോകാതെ പ്രത്യേകം ചില ആരാധനാ കര്‍മ്മങ്ങള്‍ നടത്തേണ്ടതുണ്ട്. മത ശാസനകളില്‍ നിന്നു ഒഴിഞ്ഞു മാറുവാനുള്ള കൗശലങ്ങള്‍ കണ്ടുപിടിക്കല്‍ യഹൂദികളുടെ ഒരു പതിവാകുന്നു. അതുകൊണ്ട് അല്ലാഹു അവരില്‍ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യങ്ങള്‍ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിനു മീതെ തലപൊക്കിക്കൊണ്ടിരിക്കും. മറ്റു ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോള്‍ അവര്‍ക്കു സഹിക്കുവാന്‍ കഴിയാതായി. അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. അല്‍പം അകലെ ചില കുളങ്ങള്‍ സ്ഥാപിക്കുക. സമുദ്രത്തില്‍ നിന്നു അതിലേക്കു വെള്ളച്ചാലുകളും നിര്‍മ്മിക്കുക. മത്സ്യങ്ങള്‍ ചാലുകളിലൂടെ കുതിച്ചു വന്നു കുളത്തില്‍ തങ്ങിക്കണ്ടാല്‍ ഉടനെ കുളത്തിന്റെ മുഖം അടച്ചു കെട്ടുകയും, പിറ്റേന്നു മത്സ്യങ്ങളെ പിടിക്കുകയും ചെയ്യുക. ഇതുവഴി, ശനിയാഴ്ച മത്സ്യം പിടിക്കുന്ന ജോലിക്കുപോയി എന്ന ആരോപണത്തില്‍നിന്നു അവര്‍ ഒഴിവാകുകയും, മത്സ്യം ശേഖരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുന്നു. ഇതു കാപട്യവും, അക്രമവും, നിയമത്തിന്റെ യുക്തിതത്വത്തെ മറികടക്കലുമാണ്. സൂറ:അഅ്‌റാഫില്‍ കുറെകൂടി വിശദമായി ഈ സംഭവം വിവരിച്ചിട്ടുണ്ട്.

وَسْـَٔلْهُمْ عَنِ ٱلْقَرْيَةِ ٱلَّتِى كَانَتْ حَاضِرَةَ ٱلْبَحْرِ إِذْ يَعْدُونَ فِى ٱلسَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا۟ يَفْسُقُونَ ‎

കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. (ഖു൪ആന്‍:7/163)

മതനിയമത്തെ മറികടക്കുവാനുള്ള അവരുടെ ആ ഉപായം നിയമത്തെ ധിക്കരിക്കലും വഞ്ചനയുമാണ്. ഇതിനെപ്പറ്റി അവരിലുണ്ടായിരുന്ന നല്ല മനുഷ്യന്‍മാര്‍ അവരെ ഉപദേശിച്ചു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. മാത്രമല്ല, ഉപദേശകൻമാര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا۟ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ

അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്‌? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്‌. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. (ഖു൪ആന്‍:7/164)

ഉപദേശകൻമാരായ ആ നല്ല മനുഷ്യര്‍, ആ ധിക്കാരികളെ ഉപദേശിച്ചിട്ട് അവര്‍ക്കു മാനസാന്തരം വരുന്നില്ലെന്നു കണ്ടപ്പോൾ മൂന്നാമതൊരു വിഭാഗം അവരോടു ചോദിച്ചു: {നിങ്ങളെന്തിനാണു ഇവരെ ഉപദേശിക്കുവാന്‍ മിനക്കെടുന്നതു? നിങ്ങളുടെ ഉപദേശം കൊണ്ടു അവര്‍ക്കു ഫലമൊന്നും കാണുന്നില്ലല്ലോ? അവരെ അല്ലാഹു നശിപ്പിക്കുകയോ, വല്ല കഠിന ശിക്ഷയും മുഖേന പാഠം പഠിപ്പിക്കുകയോ ചെയ്യാതിരിക്കയില്ല. വൃഥാ അവരെ ഉപദേശിച്ചിട്ടു എന്താണു കാര്യം?}

അതിനു ആ നല്ല മനുഷ്യര്‍ മറുപടി നല്‍കുന്നു: {ഉപദേശം അവരില്‍ ഫലം ചെയ്യുന്നില്ലെങ്കിലും സല്‍ക്കാര്യംകൊണ്ടു ഉപദേശിക്കുകയെന്ന ഞങ്ങളുടെ കടമ ഞങ്ങള്‍ നിര്‍വ്വഹിച്ചില്ലെന്ന കുറ്റത്തില്‍നിന്നു ഞങ്ങള്‍ക്കു ഒഴിവു കിട്ടുമല്ലോ. നിങ്ങള്‍ എന്തുകൊണ്ടു ഉപദേശിച്ചില്ലെന്നു ഞങ്ങളോടു അല്ലാഹു ചോദിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്നാണു ഞങ്ങളുടെ ഉദ്ദേശ്യം. ഒരു പക്ഷേ, ഉപദേശം കേട്ട് അവര്‍ പിന്‍ മടങ്ങുവാനും സാധ്യതയുണ്ടല്ലോ}.

ആ രാജ്യക്കാര്‍ മൂന്നു വിഭാഗക്കാരായിരുന്നുവെന്നു ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാം.

1. നിയമം ലംഘിച്ചുകൊണ്ടു മത്സ്യം പിടിച്ചിരുന്നവര്‍.

2. അവരുടെ ഈ ദുഷ്പ്രവൃത്തിയെ കുറിച്ചു ആക്ഷേപിക്കുകയും, അവരെ അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ വേണ്ടി ഉപദേശിക്കുകയും ചെയ്തുവന്നിരുന്ന ഗുണകാംക്ഷികള്‍.

3. ആ പ്രവൃത്തിയെപ്പറ്റി മനസ്സു കൊണ്ടു വെറുക്കുകയും, അതോടുകൂടി അവരെ ഉപദേശിച്ചിട്ടു ഫലമില്ലെന്നും, അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഏതെങ്കിലും ശിക്ഷക്കു വിധേയരായിത്തീരുക തന്നെ ചെയ്തേക്കുമെന്നും, കരുതി മൗനം അവലംബിച്ചവര്‍.

 ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ  ശിക്ഷിക്കുകയും ചെയ്തു. അല്ലാഹു അവരെ കഠിനമായ ശിക്ഷ – ചരിത്രത്തില്‍ ഇണയില്ലാത്ത ഒരു ശിക്ഷ – നൽകി ശിക്ഷിച്ചു. അഥവാ അവരെ കുരങ്ങുകളാക്കി മാറ്റി. അല്ലാഹു പറയുന്നു:

فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابِۭ بَـِٔيسِۭ بِمَا كَانُوا۟ يَفْسُقُونَ ‎﴿١٦٥﴾‏ فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ‎﴿١٦٦﴾

എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. (ഖു൪ആന്‍:7/165-166)

അക്രമികള്‍ക്കു നല്‍കിയ ശിക്ഷ അല്ലാഹു അവരോടു ‘നിന്ദ്യന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍’  എന്നു പറഞ്ഞതായിരുന്നു. അല്ലാഹു പറഞ്ഞാല്‍ പിന്നെ അതു സംഭവിച്ചതു തന്നെ.

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ‎

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.(ഖു൪ആന്‍:36/82)

كُونُوا قِرَدَةً (നിങ്ങള്‍ കുരങ്ങന്‍മാരാകുവിന്‍) എന്നു പറഞ്ഞു മതിയാക്കാതെ خَاسِئِينَ (നിന്ദ്യന്‍മാരായ) എന്നുകൂടി  അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു. ആ ശിക്ഷയെ عَذَاب بَئِيس (ഗൗരവപ്പെട്ട ശിക്ഷ) എന്നും نَكَالًا (മാതൃകാപരമായ ശിക്ഷ) എന്നും വിശുദ്ധ ഖുര്‍ആൻ വിശേഷിപ്പിച്ചിട്ടുണ്ട്.

അവര്‍ യഥാര്‍ത്ഥ കുരങ്ങന്‍മാരായി മാറി എന്ന് തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ വാക്യങ്ങളില്‍നിന്നും വിവരണരീതിയില്‍നിന്നും മനസ്സിലാകുന്നത്. ഏതായാലും രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവര്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയോ ഉണ്ടായിട്ടില്ല.

ഈ ചരിത്രത്തിൽ നിന്നും നമുക്ക് ചില പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.

ഒന്ന് : അല്ലാഹുവിന്റെ പരീക്ഷണം.

ഒരു വ്യക്തിയിലോ വിഭാഗത്തിലോ അല്ലാഹുവിനെ ധിക്കരിക്കുന്ന പ്രവണത വളര്‍ന്നുതുടങ്ങുമ്പോള്‍ അവരുടെ മുമ്പില്‍ ധിക്കാരത്തിനും അനുസരണക്കേടിനും അവസരങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുകയെന്നത് മനുഷ്യരെ പരീക്ഷിക്കാന്‍ അല്ലാഹു സ്വീകരിക്കുന്ന മാര്‍ഗങ്ങളിലൊന്നാകുന്നു. അത്തരം പരീക്ഷണങ്ങളിലൂടെ സദ്’വൃത്തരും ദുര്‍വൃത്തരും വേര്‍തിരിക്കപ്പെടുന്നു.

രണ്ട് : അല്ലാഹുവിന്റെ കല്പനകളെ ധിക്കരിക്കുന്നവര്‍ക്ക് ഒരു താക്കീത്

ബാഹ്യത്തില്‍ മതത്തിന്റെ വിധിവിലക്കുകളെ അനുസരിക്കുന്നുവെന്ന് വരുത്തുകയും യഥാര്‍ത്ഥത്തില്‍ അവയിലടങ്ങിയ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരും – അവര്‍ ഏതുകാലക്കാരായാലും – ആ മീന്‍പിടുത്തക്കാരെ അനുകരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെയുള്ളവര്‍ക്കെല്ലാം പാഠം നല്‍കുന്ന ഒരു താക്കീതാണ് ആ ശിക്ഷ. അത് ശബ്ബത്ത് നാളില്‍ അതിക്രമം പ്രവര്‍ത്തിച്ച ഒരു ജനതക്ക് പ്രത്യേകം നല്‍കപ്പെട്ട ശിക്ഷയായി പ്രസ്താവിക്കുകയും, ആ സംഭവത്തിന്റെ മുമ്പിലും പിമ്പിലുമുള്ളവര്‍ക്ക് അതൊരു പാഠം നല്‍കുന്ന ശിക്ഷയാണെന്ന് അല്ലാഹു പറയുകയും ചെയ്തത് ശ്രദ്ധേയമാണ്.

മൂന്ന് : സമാനമായ പ്രവൃത്തി മുസ്ലിം സമൂഹത്തിലും

ഇതുപോലെ, സകാത്തിന്റെ വിഷയത്തിലും, പലിശ ഇടപാടുകളിലും മറ്റും മതനിയമങ്ങള്‍ പാലിച്ചുവെന്നു വരുത്തിതീര്‍ക്കുകയും, അതോടൊപ്പം അവയില്‍ നിന്നു മോചനം നേടുവാന്‍ ചില കൗശല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പലരെയും മുസ്‌ലിംകളിലും കാണാം. അതൊക്കെ എത്രമാത്രം ദുഷിച്ചതാണെന്നുള്ളതിനു ഇസ്രാഈല്യറില്‍ പണ്ടു കഴിഞ്ഞ ഈ സംഭവം അല്ലാഹു ക്വുര്‍ആനില്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.

നാല് : ഹൃദയം കറപിടിക്കും

പാപങ്ങള്‍ വര്‍ദ്ധിക്കും തോറും ഹൃദയം കറപിടിക്കുകയും, അങ്ങനെ അതിലേക്കു നല്ലതൊന്നും പ്രവേശിക്കാതാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വഹ്’യായ ഖുർആനിനെയോ സുന്നത്തിനേയോ സ്വീകരിക്കുവാനോ അതിനെ ഉൾക്കൊള്ളുവാനോ കഴിയുകയില്ല. പാപവും ധിക്കാരവും അധികമാകുമ്പോള്‍ ഹൃദയത്തിലേക്ക് വേണ്ടതൊന്നും പ്രവേശിക്കാത്തവിധം അവ മുദ്രവെക്കപ്പെടുന്നതാണെന്ന് ഒന്നിലധികം സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്.

അഞ്ച് : നൻമ കൽപ്പിക്കലും, തിൻമ തടയലും

ഇവിടെ ധിക്കാരികളായ ജനതയെ അല്ലാഹു ശിക്ഷിച്ചു. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തവരെ അല്ലാഹു ശിക്ഷയില്‍ പെടാതെ രക്ഷപെടുത്തി.  മൂന്നാമത്തെ വിഭാഗക്കാരെപ്പറ്റി അഥവാ നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്തവരെ അല്ലാഹു ഒന്നും പ്രസ്‌താവിച്ചിട്ടില്ല. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യൽ പ്രാധാന്യമുള്ള കാര്യമാണ്.

ആറ് : ഖുര്‍ആനിന്റെ ദൈവികത

ഈ സംഭവം മദനീ സൂറതതായ അല്‍ബക്വറയില്‍ ചുരുക്കിയും, മക്കീ സൂറത്തായ അഅ്റാഫിൽ  വിശദീകരിച്ചുമാണു അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. മുന്‍കാല ചരിത്ര സംഭവങ്ങള്‍ സത്യസന്ധമായും, വസ്തുനിഷ്ഠമായും വിവരിക്കുവാന്‍ വേദഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത നബി ﷺ ക്കു സാധിച്ചതു മദീനായില്‍ ചെന്ന ശേഷം വേദക്കാരുമായി നബി ﷺ ഇടപഴകിയപ്പോള്‍ അവരില്‍ നിന്നു കിട്ടിയ വിവരമനുസരിച്ചാണെന്നു ഇസ്ലാമിന്റെ ശത്രുക്കളില്‍ ചിലര്‍ പറയാറുണ്ട്‌. ഇതു ശുദ്ധ നുണയാണെന്നുള്ളതിനു ഒരു തെളിവാണത്. മക്കീസൂറത്തുകളില്‍ ചുരുക്കിപ്പറഞ്ഞശേഷം മദനീ സൂറത്തുകളില്‍ സംഭവങ്ങളെ വിശദീകരിച്ചു പറഞ്ഞിരിക്കയാണെങ്കില്‍ – വാസ്തവവിരുദ്ധമാണെങ്കിലും – അങ്ങിനെ വാദിക്കുന്നതിനു വല്ല ന്യായവും ഉണ്ടാകുമായിരുന്നു. നേരെമറിച്ച് മുന്‍കാല സംഭവങ്ങള്‍ അധികവും മക്കീ സൂറത്തുകളിലാണു കൂടുതല്‍ വിവരികപ്പെട്ടിരിക്കുന്നത്. ചില സംഭവങ്ങള്‍ മക്കീ സൂറത്തുകളില്‍ മാത്രമേ വിവരിക്കപ്പെട്ടിട്ടുള്ളു താനും. സൂറത്തു യൂസുഫിലെ ഒരൊറ്റ കഥാ വിവരണത്തില്‍ നിന്നുതന്നെ ഈ യഥാര്‍ത്ഥം വേണ്ടത്ര മനസ്സിലാക്കാവുന്നതാണ്. ക്വുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നുള്ളതിനു ഒരു നിഷ്പക്ഷ ബുദ്ധിക്കു വേറെ തെളിവിന്റെ ആവശ്യമേ ഇല്ല. ഇതു സൂചിപ്പിച്ചുകൊണ്ടു തന്നെയാണു നബി ﷺ യെ പലപ്പോഴും അക്ഷരജ്ഞാനമില്ലാത്ത ആള്‍ (الْأُمِّيِّ) എന്നു അല്ലാഹു വിശേഷിപ്പിക്കുന്നതും.

 

അവലംബം : അമാനി തഫ്സീര്‍

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *