റുബൂബിയത്തിന്റെയും ഉലൂഹിയത്തിന്റെയും സാക്ഷ്യങ്ങൾ

وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ

നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്‌.) (ഖുര്‍ആൻ:7/172)

ആദമിന്റെ മക്കളുടെ – മനുഷ്യരുടെ – മുതുകുകളില്‍ നിന്നു അവരുടെ സന്തതികളെ പുറത്തു കൊണ്ടുവരുകയും ‘ഞാന്‍ നിങ്ങളുടെ റബ്ബല്ലേ’ എന്നു അല്ലാഹു അവരോടു ചോദിക്കയും, ‘അതെ’ എന്നു അവര്‍ അതിനു മറുപടി പറഞ്ഞ് സാക്ഷ്യം വഹിക്കുകയും ചെയ്‌തുവെന്നു ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. ഈ സംഭവം  നടക്കുന്നത് ആത്മീയ ലോകത്ത് വെച്ചാണ്. അന്ന് മുഴുവൻ മനുഷ്യരും അല്ലാഹുവിന്റെ റുബൂബിയത്തിന്റെ വിഷയത്തിൽ അത് അംഗീകരിക്കുന്നുവെന്ന് സാക്ഷ്യം പറഞ്ഞ് അല്ലാഹുവുമായി കരാര്‍ ചെയ്തിട്ടുണ്ട്.

അതിന് ശേഷം അല്ലാഹു മനുഷ്യരെ ഈ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത് അവരെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ്. ജീവിതം അവന്റെ പരീക്ഷാകാലമാണ്. കുറച്ച് കാലം ഈ ഭൂമിയിൽ താമസിച്ചതിന് ശേഷം അവന് മടങ്ങേണ്ടതായിട്ടുണ്ട്. ആഖിറത്തിലാണ് മനുഷ്യന് ശാശ്വത് ജീവിതം നിശ്ചയിച്ചിട്ടുള്ളത്. അവിടെ വിജയിക്കണമെങ്കിൽ ഇവിടെ വിജയിക്കണം. അതിന് ഒന്നാമതായി വേണ്ടത് വിശ്വാസമാണ്. ആത്മീയ ലോകത്ത് വെച്ച് റബ്ബ് അല്ലാഹുവാണെന്നതിന് സാക്ഷ്യം വഹിച്ചെങ്കിൽ ഇവിടെ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുകയും അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹെന്ന് (ആരാധ്യനെന്ന്) സാക്ഷ്യം വഹിക്കണം. മനുഷ്യരെ ഇക്കാര്യം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവാചകൻമാര്‍ കടന്നു വന്നത്.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : أيُّها النَّاسُ قولوا لا إلَهَ إلَّا اللَّهُ تُفلِحوا

മുഹമ്മദ് നബി ﷺ പറഞ്ഞു: മനുഷ്യരെ, നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറയൂ.(ഇരുലോകത്തും) വിജയിക്കാം.

ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ആത്മീയ ലോകത്ത് വെച്ച് അല്ലാഹുമായി നടത്തിയ കരാര്‍ മനുഷ്യന് ഓര്‍മ്മയുണ്ടാകില്ല. അത് മനുഷ്യന്റെ ബോധത്തിലും സ്മരണയിലും പുതുമയോടെ നിലനിര്‍ത്തുന്നപക്ഷം മനുഷ്യനെ ഇഹലോകത്തിലെ പരീക്ഷണാലയത്തിലേക്കയച്ചത് തീരെ അര്‍ഥശൂന്യമായിത്തീരുന്നതാണ്. ആ നിലക്ക് പരീക്ഷണം നടത്തുന്നതില്‍ ഒരര്‍ഥവുമില്ല. എന്നാൽ അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ പ്രകൃത്യാതന്നെ അല്ലാഹു നിക്ഷേപിച്ചു വെച്ചിട്ടുണ്ട്‌. ആ ശുദ്ധ പ്രകൃതിയോടു കൂടിയാണ്‌ ഒരോരുത്തരും ജനിച്ചു പുറത്തു വരുന്നതും. നൈസര്‍ഗികമായ ഈ ബോധം നിമിത്തം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആശയത്തിന് സാക്ഷ്യം വഹിക്കാൻ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്‌. പരപ്രേരണ നിമിത്തമോ, ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടോ അവന്‍ ശിര്‍ക്കിലേക്കു വഴുതിപ്പോകുന്ന പക്ഷം, അവന്‍ അതിനു ഉത്തരവാദിയുമായിരിക്കും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم  “مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ” ‏‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി (ഇസ്‌ലാമിക പ്രകൃതി) യോട് കൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ പാരായണം ചെയ്തു : “അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം” (ബുഖാരി:4775)

ക്വുദ്‌സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു:

وَإِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ

എന്റെ അടിമകളെ മുഴുവൻ ഞാൻ സൃഷ്ടിച്ചത് നേരേചൊവ്വെ നിലകൊള്ളുന്നവരായിട്ടാണ്. എന്നാൽ പിന്നീട് പിശാച് അവരുടെ അടുക്കൽ വരികയും ശരിയായ മതത്തിൽനിന്ന് അവരെ തെറ്റിച്ചു കളയുകയും ചെയ്തു. (മുസ്ലിം:2865)

മനുഷ്യ ചരിത്രം പരിശോധിച്ചാൽ ഏതാണ്ട് എല്ലാ മനുഷ്യരും അല്ലാഹുവിന്റെ റുബൂബിയത്ത് (രക്ഷാകര്‍തൃത്വം) അംഗീകരിച്ചവരായിരുന്നു, എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽപ്പോലും. മക്കയിലെ മുശ്രിക്കുകളും അങ്ങനെ തന്നെ. ഇത് വിശുദ്ധ ഖുര്‍ആൻ ധാരാളം സ്ഥലത്ത് വിശദീകരിച്ചിട്ടുണ്ട്. ആധുനിക മുശ്രിക്കുകളും അങ്ങനെതന്നെ. സൃഷ്ടാവും രക്ഷിതാവുമായ ഒരു ശക്തിയെ അവര്‍ അംഗീകരിക്കുന്നു. അത് അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളോ അവയെ പ്രതിനിധീകരിക്കുന്ന വ്യക്തിയോ അല്ല. എന്തുകൊണ്ടാണ് ഇതെന്നു ചോദിച്ചാൽ, ഈ മനുഷ്യരെല്ലാം ആത്മീയ ലോകത്ത് വെച്ച് റബ്ബ് അല്ലാഹുവാണെന്നതിന് സാക്ഷ്യം വഹിച്ചതുകൊണ്ടാണ്.

ഈ കരാര്‍ മനുഷ്യര്‍ക്ക്‌ ഇന്ന് ഓര്‍മ്മയില്ലെങ്കിലും മനുഷ്യനില്‍ പ്രകൃത്യാതന്നെ അല്ലാഹു നിക്ഷേപിച്ചു വെച്ചിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. അതിന് പുറമേ അല്ലാഹു അക്കാര്യം നമ്മെ ഓര്‍മ്മിച്ചിട്ടുണ്ട്.

وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ

അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കാന്‍ വേണ്ടി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയുമാണ്‌. അല്ലാഹു നിങ്ങളുടെ ഉറപ്പ് വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍! (ഖു൪ആന്‍:57/8)

നിങ്ങളുടെ സകല കാര്യങ്ങളും അറിയുന്ന ഞാന്‍ ആ കരാറ് നിങ്ങളെ ഇതാ ഓര്‍മ്മപ്പെടുത്തുന്നു, നിങ്ങള്‍ക്ക് അത് വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചുകൊള്ളുക എന്നര്‍ത്ഥം.

അല്ലാഹുവിന്റെ റുബൂബിയത്ത് അംഗീകരിച്ചവന്‍ ‘ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വം അംഗീകരിക്കാന്‍’ ബാധ്യസ്ഥനാണ്. കാരണം ഇവ തമ്മില്‍ പരസ്പര പൂരകങ്ങളാണ്.

بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ‎﴿١٠١﴾‏ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَٰهَ إِلَّا هُوَ ۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ‎﴿١٠٢﴾‏

ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവനൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌. അങ്ങനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.(ഖു൪ആന്‍ :6/101-102)

رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ‎﴿٧﴾‏ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ‎﴿٨﴾

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബ്. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍. അവനല്ലാതെ യാതൊരു ആരാധ്യനില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.(ഖു൪ആന്‍ :44 /7-

ഈ ലോകത്ത് വെച്ച് അല്ലാഹുവിന്റെ ഉലൂഹിയത്തിന് (ആരാധ്യതാവകാശം അല്ലാഹുവിന് മാത്രം) സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിൽ ആഖിറത്തിൽ അവന് രക്ഷയുണ്ടാകില്ല. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ലെന്ന് ആഖിറത്തിൽ പറയാൻ കഴിയില്ല. അതിനും കൂടിയാണ് അല്ലാഹു ആത്മീയ ലോകത്ത് വെച്ച് കരാര്‍ വാങ്ങിയിട്ടുള്ളത്.

وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ

നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്‌.) (ഖുര്‍ആൻ:7/172)

ശിര്‍ക്കു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെയുള്ള ഒരു ന്യായമായിക്കൊണ്ടുമാണ് ഈ സാക്ഷ്യപ്പെടുത്തല്‍ നിലകൊള്ളുന്നത്. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:

أَوْ تَقُولُوٓا۟ إِنَّمَآ أَشْرَكَ ءَابَآؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّنۢ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ ٱلْمُبْطِلُونَ

അല്ലെങ്കില്‍ മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന് നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍. (ഖുര്‍ആൻ:7/173)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *