പിണങ്ങി നടക്കുന്നവരോട്

നിസ്സാര കാര്യത്തിന് പിണങ്ങി പരസ്പരം മിണ്ടാതെയും സഹകരിക്കാതെയുമൊക്കെ നടക്കുന്നവരെ കാണാം. കുടുംബക്കാരോടും സുഹൃത്തുക്കളോടും അയൽക്കാരോടുമൊക്കെ അവർ ഇത്തരം പിണക്കം കാണിക്കാറുണ്ട്. ഒരു സത്യവിശ്വായിയെ സംബന്ധിച്ചിടത്തോളം ഇത്തരം പിണക്കങ്ങൾ കാരണം അവൻ നാശത്തിലകപ്പെട്ടേക്കാം. പിണക്കവുമായി ബന്ധപ്പട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, പരസ്പര ബന്ധങ്ങള്‍ നന്നാക്കുന്നതിനാണ് ഇസ്ലാം കൽപ്പിച്ചിട്ടുള്ളത്.

فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. (ഖുർആൻ:8/1)

രണ്ടാമതായി, ഇനി വല്ല കാരണത്താലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്താല്‍ തന്നെ മൂന്ന് ദിവസത്തിലധികം അത് ദീര്‍ഘിച്ചുപോകരുത്. ഒരു മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമുമായി മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ ‏”

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന നടത്തുകയോ, ബന്ധങ്ങൾ മുറിക്കുകയോ ചെയ്യാതെ പരസ്പരം സാഹോദര്യത്തോടെ വർത്തിക്കുക, ഒരു മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമുമായി മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല. (ബുഖാരി: 6076)

عَنْ أَبِي خِرَاشٍ السُّلَمِيِّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ مَنْ هَجَرَ أَخَاهُ سَنَةً فَهُوَ كَسَفْكِ دَمِهِ ‏”‏ ‏.‏

അബൂഖിറാഷിസ്സുലമിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ഒരാൾ തന്റെ സഹോദരനെ ഒരു വർഷത്തേക്ക് (പിണക്കി) അകറ്റി നിർത്തുകയാണെങ്കിൽ, അത് അവന്റെ രക്തം ചൊരിയുന്നതിന് തുല്യമാണ്. (അബൂദാവൂദ്:4915)

മൂന്നാമതായി, പരസ്പരം പിണങ്ങി നടന്നാൽ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് തടസ്സമാണ്. അതവനെ നരകത്തിലെത്തിക്കുകയും ചെയ്യും.

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ مُؤْمِنٍ إِلا عَبْدًا بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ : اتْرُكُوا هَذَيْنِ حَتَّى يَفِيئَا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ഒരാഴ്ച്ചയിൽ രണ്ട് പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും. അങ്ങനെ എല്ലാ സത്യവിശ്വാസിയായ ദാസനും പൊറുക്കപ്പെടും, ഒരു ദാസനൊഴികെ. അവന്റെയും അവന്റെ സഹോദരന്റെയും ഇടയിൽ എന്തോ പ്രശ്നമുണ്ട്. അപ്പോള്‍ ഇങ്ങനെ പറയപ്പെടും: അവരെ രണ്ടു പേരെയും വിട്ടേക്കൂ, അവർ പരസ്പരം നന്നാകട്ടേ. (മുസ്‌ലിം:2565)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لاَ يُشْرِكُ بِاللَّهِ شَيْئًا إِلاَّ رَجُلاً كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്‍ക്കും പൊറുത്തു കൊടുക്കുകയും ചെയ്യും; തന്റെയും സഹോദരന്റെയും ഇടയില്‍ പിണക്കമുള്ള ഒരു വ്യക്തിക്കൊഴിച്ച്. പറയപ്പെടും: ‘തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. (മുസ്‌ലിം:2565)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ فَمَنْ هَجَرَ فَوْقَ ثَلاَثٍ فَمَاتَ دَخَلَ النَّارَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് ദിവസത്തിൽ കൂടുതൽ തന്റെ സഹോദരനുമായി പിണങ്ങി കഴിയുന്നത് ഒരു മുസ്‌ലിമിന് ഭൂഷണമല്ല. മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കവെ ആരെങ്കിലും മരണപ്പെടുന്നുവെങ്കിൽ അയാൾ നരകത്തിൽ പ്രവേശിക്കുന്നതാണ്‌. (അബൂദാവൂദ് : 4914 – സ്വഹീഹ് അല്‍ബാനി)

നാലാമതായി, വല്ല കാരണത്താലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്താല്‍, പിണക്കം മാറ്റുന്നതിനായി ആ രണ്ടുപേരിൽ ആദ്യമായി പരിശ്രമിക്കുന്നവന് പ്രതിഫലമുണ്ട്.

عَنْ أَبِي أَيُّوبَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‌‏ لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ، يَلْتَقِيَانِ فَيَصُدُّ هَذَا، وَيَصُدُّ هَذَا، وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلاَمِ ‏

അബൂഅയ്യൂബിൽ അൻസാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ഒരു മുസ്ലിമിന് തന്റെ സഹോദരനോട് മൂന്നുദിവസത്തിൽ ഉപരി പിണങ്ങി നിൽക്കാൻ പാടുള്ളതല്ല. പരസ്പരം കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ ഇരുവരും തിരിഞ്ഞുകളയുന്നവിധം തന്റെ സഹോദരനോട് പിണങ്ങി നിൽക്കാൻ ഒരുമുസ്‌ലിമിനും അനുവദനീയമല്ല. അവരിൽ ഏറ്റവും ഉത്തമൻ ആദ്യമായി സലാം പറയുന്നവനത്രെ. (മുസ്ലിം: 6237)

അഞ്ചാമതായി, രണ്ടു കൂട്ടർ തമ്മിലുള്ള പിണക്കം തീര്‍ക്കലും രജ്ഞിപ്പുണ്ടാക്കലും മറ്റുള്ള മുസ്ലിംകളുടെ കടമയാണ്. ആളുകള്‍ക്കിടയിലെ പിണക്കങ്ങള്‍ തീര്‍ക്കുവാനും കുഴപ്പങ്ങള്‍ ഒതുക്കുവാനും ഇസ്‌ലാം കല്‍പിച്ചു.

وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. (ഖുർആൻ:49/9)

സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ്യേഷ്ഠാനുജൻമാരാണ്. ഒരേ സൃഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഒന്നാണ് – ഒന്നായിരിക്കണം. അതുകൊണ്ടു ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ടു സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. വല്ലതും ഉണ്ടായിക്കഴിഞ്ഞാൽ, മറ്റുള്ളവർ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയുവുമാണത്. പക്ഷേ, ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും, സംഘങ്ങൾ തമ്മിലും, സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുവാനും, നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് ഇന്നു കൂടുതൽ ആളെ കാണുന്നത്. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം! (അമാനി തഫ്സീ൪ : ഖു൪ആന്‍:49/9ന്റെ വിശദീകരണത്തില്‍ നിന്ന്)

عَنْ أَبِي الدَّرْدَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ ‏”‏ ‏.‏ قَالُوا بَلَى ‏.‏ قَالَ ‏”‏ صَلاَحُ ذَاتِ الْبَيْنِ فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ ‏”‏ ‏.‏

അബുദ്ദര്‍ദാഅ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ”നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും ഉല്‍കൃഷ്ടമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?” അവര്‍ പറഞ്ഞു; ”അതെ, അകന്നു നില്‍ക്കുന്നവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍. കാരണം, അകന്നു നില്‍ക്കുന്നവര്‍ക്കിടയിലെ കുഴപ്പമത്രെ (ദീനിനെ) നശിപ്പിക്കുന്നത്” (തിർമിദി:2509 അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആറാമതായി, ദുൻയാവിന്റെ വിഷയത്തിലെ പിണക്കത്തെ കുറിച്ചാണ് മേൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ ദീനിന്റെ വിഷയത്തിൽ പിണങ്ങൽ അനുവദനീയമാണ്. ഒരാൾ ദീനിന് വിരുദ്ധമായത് പ്രവർത്തിക്കുകയും ദീനീവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും അതിൽ നിന്നും മടങ്ങാതിരിക്കുകയും ചെയ്യുമ്പോൾ അവനോട് പിണങ്ങാവുന്നതാണ്. ഇവിടെ പരമാവധി മൂന്ന് ദിവസമെന്ന നിബന്ധനയില്ല. ഈ പിണക്കം വഴി ചിലപ്പോൾ അവൻ തെറ്റ് തിരുത്തി മടങ്ങിയേക്കാം.

തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട് കഅ്ബു ബ്നു മാലിക് رضى الله عنه വിന്റെ സംഭവം ഇതിനൊരു ഉദാഹരണമാണ്. നബി ﷺ യുടെ കൽപ്പനയുണ്ടായിട്ടും അദ്ദേഹവും മറാറത്ത് ഇബ്‌നു റബീഅ്, ഹിലാലുബ്‌നു ഉമയ്യ എന്നിവരും യുദ്ധത്തിന് പോയില്ല. അതിനെ പുടർന്ന് യുദ്ധാനന്തരം നബി ﷺ യും സ്വഹാബികളും അവരോട് അകൽച്ച കാണിച്ചു. അവരിൽ സംഭവിച്ച വീഴ്ചയെ കുറിച്ച് ചിന്തിക്കാൻ അത് കാരണമായി. അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ

…… അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ……. (ഖു൪ആന്‍:9/118)

നാല്‍പത് ദിവസത്തിന് ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് നബി ﷺ യും സ്വഹാബികളും അവരോടുള്ള ബഹിഷ്കരണം അവസാനിപ്പിച്ചത്.

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *