മദ്ഹബും സുന്നത്തും : ഇമാമുകളുടെ വാക്കുകളിലൂടെ

ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം) എന്ന ഗ്രന്ഥത്തിലെ മുഖദ്ദിമയിൽ നിന്നും

നബിചര്യ പിൻപറ്റാനും അതിനെതിരായിട്ടുള്ള അവരുടെ വാക്കുകൾ തിരസ്‌കരിക്കാനുമുള്ള ഇമാമുകളുടെ പ്രസ്ത‌ാവനകൾ

അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് പ്രയോജനകരമായിരിക്കും. ഈ ഇമാമുകളുടെ മാത്രമല്ല, അവരേക്കാൾ പദവി കുറഞ്ഞവരുടെപോലും അഭിപ്രായങ്ങൾ അന്‌ധമായി സ്വീകരിക്കുകയും അവരുടെ വാക്കുകളിലും മദ്ഹബുകളിലും – അവ ആകാശത്ത് നിന്നും ഇറങ്ങിയതാണെന്ന നിലക്ക് – കടിച്ചുതൂങ്ങുകയും ചെയ്യുന്നവർക്ക് ഇതിൽ ഒരു താക്കീതും സദുപദേശവും കണ്ടേക്കാം. അല്ലാഹു പറയുന്നു:

‏ ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:7/3)

(ഒന്ന്) അബുഹനീഫ رحمه الله

അവരിൽ ഒന്നാമത്തെയാൾ അബൂ ഹനീഫതുന്നുഅ്മാനുബ്നു ഥാബിത് ആണ്. അദ്ദേഹത്തിൻ്റെ അനുചരന്മാർ അദ്ദേഹത്തിൽനിന്നും വിവിധങ്ങളായ വാമൊഴികളും വരമൊഴികളും നിവേദനം ചെയ്തിട്ടുണ്ട്. അവയെല്ലാംതന്നെ ഓരേ കാര്യത്തിലേക്കാണ് എത്തിച്ചേരുന്നത്. അത് ഹദീഥ് സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയും അതിന് എതിരായിട്ടുള്ള ഇമാമുകളുടെ അഭിപ്രായങ്ങൾ തള്ളിക്കളയാനുമാണ്.

١-  إذا صح الحديث؛ فهو مذهبي

(1) ഹദീഥ് സ്വഹീഹായി വന്നാൽ, അതാണ് എൻ്റെ മദ്ഹബ്.

٢-  لا يحل لأحد أن يأخذ بقولنا؛ ما لم يعلم من أين أخذناه

(2) എവിടെ നിന്ന് നാം സ്വീകരിച്ചു എന്നറിയാതെ നമ്മുടെ വാക്കുകൾ സ്വീകരിക്കൽ ഒരാൾക്കും അനുവദനീയമല്ല.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണ്:

حرام على مَن لم يعرف دليلي أن يُفتي بكلامي

എൻ്റെ തെളിവുകളറിയാതെ എൻന്റെ വാക്കുകളുടെ അടിസ്‌ഥാനത്തിൽ വിധി (ഫത്വ) നൽകുന്നത് നിഷിദ്ധം (ഹറാം) ആണ്.

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയും കൂടിയുണ്ട്:

فإننا بَشَر؛ نقول القول اليوم، ونرجع عنه غداً

…കാരണം ഞങ്ങൾ മനുഷ്യരാണ്; ഞങ്ങൾ ഇന്ന് ഒരു വാക്ക് പറയുകയും, നാളെ അത് പിൻവലിക്കുകയും ചെയ്യും.

മറ്റൊന്നിൽ :

ويحك يا يعقوب! – وهو أبو يوسف – لا تكتب كل ما تسمع مني؛ فإني قد أرى الرأي اليوم، وأتركه غداً، وأرى الرأي غداً، وأتركه بعد غد

ഓ യഅ്ഖൂബ്, നിനക്ക് നാശം! എന്നിൽനിന്നും കേൾക്കുന്നതെല്ലാം നീ എഴുതിവെക്കരുത്. കാരണം ഞാൻ ഇന്ന് ഒരഭിപ്രായം വെച്ച് പുലർത്തും. നാളെ അത് ഉപേക്ഷിക്കുകയും ചെയ്യും. നാളെ ഒരഭിപ്രായം വെച്ചുപുലർത്തും, മറ്റന്നാൾ അത് ഉപേ ക്ഷിക്കുകയും ചെയ്യും.

٣- إذا قلتُ قولاً يخالف كتاب الله تعالى، وخبر الرسول صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ فاتركوا قولي.

(3) അല്ലാഹുവിന്റെ ഗ്രന്‌ഥത്തിനും, റസൂൽ ﷺ യുടെ റിപ്പോർട്ടിനുമെതിരായി ഒരുവാക്ക് ഞാൻ പറഞ്ഞാൽ, എൻ്റെ വാക്കിനെ നിങ്ങൾ അവഗണിച്ച് കളയുക.

(രണ്ട്) മാലിക് ഇബ്നു‌ അനസ് رحمه الله

ഇമാം മാലിക് ഇബ്‌നു അനസ് ആകട്ടെ, അദ്ദേഹം പറഞ്ഞു:

١- إنما أنا بشر أخطئ وأصيب، فانظروا في رأيي؛ فكل ما وافق الكتاب والسنة؛ فخذوه، وكل ما لم يوافق الكتاب والسنة؛ فاتركوه

(1) നിശ്ചയമായും, ഞാനൊരു മനുഷ്യൻ മാത്രമാണ്. എനിക്ക് അബദ്ധം പറ്റും. ശരിയാവുകയും ചെയ്യും. അതിനാൽ എൻ്റെ അഭിപ്രായങ്ങളിലേക്ക് നോക്കുക; കിതാബും സുന്നത്തുമായി യോജിച്ച് വരുന്നതെന്തോ, അത് നിങ്ങൾ സ്വീകരിക്കുക; കിതാബും സുന്നത്തുമായി യോജിച്ചുവരാത്തത് നിങ്ങൾ അവഗണിച്ചുകളയുകയും ചെയ്യുക.

٢- ليس أحد – بعد النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ – إلا ويؤخذ من قوله ويترك؛ إلا النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ “

(2) നബി ﷺയുടെ ശേഷമുള്ളവരുടെ മൊഴികളിൽ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും, നബി ﷺയുടേതൊഴികെ.

٣- قال ابن وهب: سمعت مالكاً سئل عن تخليل أصابع الرجلين في الوضوء؟ فقال: ” ليس ذلك على الناس “. قال: فتركته حتى خفَّ الناس، فقلت له: عندنا في ذلك سنة. فقال:” وما هي؟ “. قلت: حدثنا الليث بن سعد وابن لهيعة وعمرو بن الحارث عن يزيد بن عمرو المعافري عن أبي عبد الرحمن الحُبُلي عن المستورد بن شداد القرشي قال: رأيت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يدلُك بخنصره ما بين أصابع رجليه. فقال:” إن هذا الحديث حسن، وما سمعت به قط إلا الساعة “. ثم سمعته بعد ذلك يُسأل، فيأمر بتخليل الأصابع

(3) ഇബ്‌നു വഹ്ബ് പറഞ്ഞു:“വുളൂ ചെയ്യുമ്പോൾ ഇരുകാൽവിരലുകൾക്കിടയിലും കഴുകി വൃത്തിയാക്കുന്നതിനെ കുറിച്ച് (ഇമാം) മാലികിനോട് ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ജനങ്ങൾ അത് ചെയ്യേണ്ട ആവശ്യമില്ല’. അങ്ങനെ, ജനക്കൂട്ടം പിരിയുന്നത് വരെ ഞാൻ കാത്തിരുന്നു. ശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ആ വിഷയത്തിൽ എന്റെയടുക്കൽ ഒരു ഹദീഥ് ഉണ്ട്’. അദ്ദേഹം ചോദിച്ചു: ‘എന്താണത്?’. ഞാൻ പറഞ്ഞു: ‘മുസ്തൗറദ് ഇബ്നു ശദ്ദാദുൽ ഖുറശിയിൽനിന്നും അബൂ അബ്ദുറഹ്‌മാനുൽ ഹുബ്ല‌ിയിൽ നിന്നും യസീദുബ്നു അംറൽ മആഫിറിൽനിന്നും ലൈഥുബ്നു സഅദും ഇബ്‌നു ലുഹൈഅയും അംറുബ്നുൽ ഹാരിഥും നമ്മോട് പറഞ്ഞു: ‘അല്ലാഹുവിൻ്റെ റസൂൽ ﷺ  അവിടുത്തെ ചെറുവിരൽ കൊണ്ട് കാൽവിരലുകൾക്കിടയിൽ കഴുകി വൃത്തിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. അപ്പോൾ അദ്ദേഹം പറഞ്ഞു: “തീർച്ചയായും ഈ ഹദീഥ് നല്ലതാണ്. ഇപ്പോഴല്ലാതെ ഇതേക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടില്ല’. അതിന് ശേഷം, അതേകുറിച്ച് ചോദിക്കപ്പെട്ടാൽ, കാൽവിരലുകൾക്കിടയിൽ കഴുകി വൃത്തിയാക്കുവാൻ അദ്ദേഹം കൽപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

(മൂന്ന്) ശാഫിഈ رحمه الله

ഇമാം ശാഫിഈയാകട്ടെ – അദ്ദേഹത്തിൽനിന്നുള്ള ഉദ്ധരണികൾ ധാരാളവും വളരെ മേന്മയുള്ളതുമാണ്.  അദ്ദേഹത്തിന്റെ അനുയായികൾ അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സന്തുഷ്‌ടരായിരുന്നു.

١-  ما من أحد إلا وتذهب عليه سنة لرسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ وتعزُبُ عنه، فمهما قلتُ من قول، أو أصّلت من أصل، فيه عن رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ خلاف ما قلت؛ فالقول ما قال رسولُ الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وهو قولي

(1) അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ ചര്യ വന്നെത്തുകയും അകന്നു പോവുകയും ചെയ്യാത്ത ഒരാളും തന്നെയില്ല. അതിനാൽ, ഞാൻ ഒരു വാക്ക് പറയുകയോ, ഒരു തത്വം ആവിഷ്കരിക്കുകയോ ചെയ്ത ശേഷം, ഞാൻ പറഞ്ഞത് റസൂൽ ﷺ ക്ക് എതിരാവുകയാണെങ്കിൽ, റസൂൽ ﷺ  പറഞ്ഞത് തന്നെയാണ് സത്യം, അത്‌തന്നെയാണ് എന്റെയും വാക്ക്.

٢-  أجمع المسلمون على أن من استبان له سنة عن رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لم يَحِلَّ له أن يَدَعَهَا لقول أحد

(2) റസൂൽ ﷺ യുടെ ചര്യ വ്യക്‌തമായശേഷം, മറ്റാരുടെയെങ്കിലും വാക്കിന് വേണ്ടി അതിനെ ഉപേക്ഷിക്കുന്നത് ഒരാൾക്കും അനുവദനീയമല്ല എന്ന വിഷയത്തിൽ മുസ്‌ലിംകളെല്ലാം യോജിച്ചിട്ടുണ്ട്.

٣- ” إذا وجدتم في كتابي خلاف سنة رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ فقولوا بسنة رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَدَعُوا ما قلت “.

(3) എന്റെ ഗ്രന്‌ഥങ്ങളിൽ റസൂൽ ﷺ യുടെ ചര്യക്കെതിരായി വല്ലതും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, റസൂൽ ﷺ യുടെ ചര്യയുടെ അടിസ്‌ഥാനത്തിൽ നിങ്ങൾ സംസാരിക്കുക. ഞാൻ പറഞ്ഞത് അവഗണിക്കുകയും ചെയ്യുക.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

فاتبعوها، ولا تلتفتوا إلى قول أحد

അപ്പോൾ നിങ്ങൾ അത് പിൻപറ്റുക. മറ്റൊരാളുടെ മൊഴികളിലേക്ക് നിങ്ങൾ തിരിയരുത്.

٤-  إذا صح الحديث؛ فهو مذهبي

(4) ഹദീഥ് സ്വഹീഹായി വന്നാൽ, അതാണ് എൻ്റെ മദ്ഹബ്.

٥-  أنتم أعلم بالحديث والرجال مني، فإذا كان الحديث الصحيح؛ فَأَعْلِموني به – أي شيء يكون: كوفيّاً، أو بصرياً، أو شامياً -؛ حتى أذهب إليه إذا كان صحيحاً.

(5) ഹദീഥിനെകുറിച്ചും നിവേദകരെ കുറിച്ചും നിങ്ങൾ എന്നേക്കാൾ അറിവുള്ളവരാണ്; അതിനാൽ ഹദീഥ് സ്വഹീഹാണെന്ന് കണ്ടാൽ – അത് കൂഫയിൽ നിന്നായാലും, ബസറയിൽ നിന്നായാലും ശാമിൽനിന്നായാലും എവിടെ നിന്നായാലും ശരി – നിങ്ങളെന്നെ അറിയിക്കുക. എന്തെന്നാൽ, (ഹദീഥ്) സ്വഹീഹാണെങ്കിൽ, എനിക്കതിലേക്ക് മടങ്ങാമല്ലോ.

٦- كل مسألة صح فيها الخبر عن رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ عند أهل النقل بخلاف ما قلت؛ فأنا راجع عنها في حياتي، وبعد موتي “

(6) ഏത് വിഷയത്തിലും ഞാൻ പറഞ്ഞതിന് വിരുദ്ധമായി ഹദീഥിൻ്റെ ആളുകൾ റസൂൽ ﷺ യിൽ നിന്നുള്ള വർത്തമാനം സ്വഹീഹായി ഗണിച്ചാൽ, എന്റെറെ ജീവിത കാലത്തായാലും, മരണശേഷമായാലും ഞാനതിൽ നിന്നും മടങ്ങുന്നു.

٧-  إذا رأيتموني أقول قولاً، وقد صحَّ عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ خلافُه؛ فاعلموا أنعقلي قد ذهب

(7) ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങൾ കാണുകയും, അതിനെതിരായി നബി ﷺ യിൽ നിന്ന് സ്വഹീഹായി വരികയും ചെയ്താൽ, എൻ്റെ ബുദ്ധി നീങ്ങിപ്പോയതാണെന്ന് നിങ്ങൾ മനസ്സിലാക്കുക.

٨- كل ما قلت؛ فكان عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ خلاف قولي مما يصح؛ فحديث النبي أولى، فلا تقلدوني

(8) എന്റെ വാക്കുകൾക്ക് എതിരായി നബി ﷺ യിൽ നിന്നും സ്വഹീഹായി വന്നാൽ, നബി ﷺ യുടെ ഹദീഥിനാണ് മുൻഗണന. അപ്പോൾ നിങ്ങൾ എന്നെ തഖ്‌ലീദ് ചെയ്യരുത്.

٩-  كل حديث عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ فهو قولي، وإن لم تسمعوه مني

(9) നബി ﷺ യിൽ നിന്നും വന്ന എല്ലാ വചനങ്ങളും – അതാണ് എന്റെ വാക്ക്. എന്നിൽനിന്നും നിങ്ങളത് കേട്ടിട്ടില്ലെങ്കിലും.

(നാല്) അഹ്‌മദുബ്‌നു ഹമ്പൽ رحمه الله

ഇമാം അഹ്‌മദാകട്ടെ – സുന്നത്ത് ശേഖരിക്കുന്നതിലും അത് മുറുകെ പിടിക്കുന്നതിലും ഇമാമുകളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നയാളാണ്. എത്രത്തോളമെന്നാൽ, “അനുമാനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളുന്ന പുസ്‌തകങ്ങൾ രചിക്കുന്നത് അദ്ദേഹം വെറുത്തിരുന്നു.” അതിനാൽ അദ്ദേഹം പറഞ്ഞു:

١-  لا تقلدني، ولا تقلد مالكاً، ولا الشافعي، ولا الأوزاعي، ولا الثوري، وخذ من حيث أخذوا

(1) നിങ്ങൾ എന്നെ തഖ്‌ലീദ് ചെയ്യരുത്. അതുപോലെതന്നെ മാലികിനെയോ ശാഫിഈയെയോ, ഔസാഈയെയോ, ഥൗരിയെയോ (തഖ്ലീദ് ചെയ്യരുത്). അവർ എവിടെനിന്നും എടുത്തുവോ അവിടെനിന്ന് തന്നെ നിങ്ങളും എടുക്കുക.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

لا تقلد دينك أحداً من هؤلاء، ما جاء عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ وأصحابه؛ فَخُذبه، ثم التابعين بَعْدُ؛ الرجلُ فيه مخيَّر

ദീനിൻ്റെ കാര്യത്തിൽ ഇവരിൽ ആരെയും നീ തഖ്ലീദ് ചെയ്യരുത്. നബി ﷺ യിൽ നിന്നും അവിടത്തെ അനുചരന്മാരിൽനിന്നും എന്തൊന്ന് വന്നുകിട്ടിയോ, അത് നിങ്ങൾ സ്വീകരിച്ചുകൊള്ളുക. പിന്നെ താബിഉകൾ. അതിനുശേഷം ഒരുവന് തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.

ഒരിക്കൽ അദ്ദേഹം പറഞ്ഞു:

الاتِّباع: أن يتبع الرجل ما جاء عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ وعن أصحابه، ثم هو من بعد التابعين مخيّر

പിൻപറ്റുക (ഇത്തിബാഅ്) എന്ന് പറഞ്ഞാൽ അത് നബി ﷺ യിൽ നിന്നും സ്വഹാബികളിൽനിന്നും വന്നുചേർന്നത് പിൻപറ്റലാണ്. പിന്നീട്, താബിഉകൾക്ക് ശേഷം അവന് തെരഞ്ഞെടുക്കാം.

٢-  رأي الأوزاعي، ورأي مالك، ورأي أبي حنيفة؛ كله رأي، وهو عندي سواء، وإنما الحجة في الآثار

(2) ഔസാഈയുടെ അഭിപ്രായം, മാലികിൻ്റെ അഭിപ്രായം, അബുഹനീഫയുടെ അഭിപ്രായം – അവയെല്ലാം (വെറും) അഭിപ്രായങ്ങളാണ്. എന്റെയടുക്കൽ അവയെല്ലാം സമമാണ്. തെളിവ് (നബി ﷺ യുടെയും സ്വഹാബികളുടെയും) ഉദ്ധരണികളിലാണ്.

٣-  من رد حديث رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ فهو على شفا هَلَكة

(3) റസൂൽ ﷺ യുടെ വചനങ്ങളെ തള്ളിക്കളയുന്നവൻ നാശത്തിന്റെ വക്കിലാണ്.

ഇവയെല്ലാം, ഹദീഥ് മുറുകെ പിടിക്കാൻ കൽപിച്ച് കൊണ്ടും വ്യക്തമായ തെളിവ് കൂടാതെ തങ്ങളുടെ വാക്കുകൾ തഖ്‌ലീദ് ചെയ്യുന്നതിനെ വിലക്കിക്കൊണ്ടുമുള്ള ഇമാമുകളുടെ വചനങ്ങളാണ്. കൂടുതൽ തർക്കങ്ങളും വ്യാഖ്യാനങ്ങളും ആവശ്യമില്ലാത്തവിധം അവ വ്യക്തവും സുതാര്യവുമാണ്.

അതിനാൽ, ഇമാമുകളുടെ ചില വാക്കുകൾക്ക് എതിരാണെങ്കിലും കൂടി, സ്ഥിരപ്പെട്ട സുന്നത്തുകളെ ആരെങ്കിലും മുറുകെ പിടിച്ചാൽ, അവൻ സ്വന്തം മദ്ഹബിന് വിപരീതം പ്രവർത്തിച്ചവനോ, അവരുടെ മാർഗത്തിൽനിന്നും വ്യതിചലിച്ചവനോ ആവുകയില്ല. അവൻ അവരെ പൂർണമായി പിൻപറ്റുകയാണ് ചെയ്യുന്നത്. ഒരിക്കലും പൊട്ടിപ്പോകാത്ത ബലമുള്ള ഒരു കയറിൽ പിടിച്ചിട്ടുള്ളവനാകുന്നു അവൻ. എന്നാൽ, അവരുടെ വാക്കുകൾക്ക് എതിരാണ് എന്ന കാരണത്താൽ സ്‌ഥിരപ്പെട്ട സുന്നത്തുകളെ ഒഴിവാക്കുന്നവൻ്റെ സ്‌ഥിതി അപ്രകാരമല്ല. അവൻ അവരോട് അനുസരണക്കേട് കാണിക്കുകയും മുകളിൽ പറഞ്ഞ അവരുടെ വാക്കുകൾക്ക് എതിര് പ്രവർത്തിക്കുകയും ചെയ്തവനാണ്. അല്ലാഹു പറയുന്നു:

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ‎

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)

قال الحافظ ابن رجب رحمه الله تعالى: فالواجب على كل من بلغه أمر الرسول صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وعرفه؛ أن يبينه للأمة، وينصح لهم، ويأمرهم باتباع أمره، وإن خالف ذلك رأي عظيم من الأمة؛ فإن أمر رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ أحق أن يُعَظَّم ويُقتدى به من رأي أي مُعَظَّم قد خالف أمره في بعض الأشياء خطأً، ومن هنا رد الصحابة ومن بعدهم على كل مخالف سنة صحيحة، وربما أغلظوا في الرد (١) ، لا بغضاً له؛ بل هو محبوب عندهم مُعَظَّم في نفوسهم، لكن رسول الله أحب إليهم، وأمره فوق أمر كل مخلوق، فإذا تعارض أمر الرسول وأمر غيره؛ فأمر الرسول أولى أن يقدم ويتبع، ولا يمنع من ذلك تعظيم من خالف أمره، وإن كان مغفوراً له (١) ، بل ذلك المُخَالَف المغفور له لا يكره أن يخالف أمره؛ إذا ظهر أمر الرسول صَلَّى اللَّهُ عَلَيْهِ وَسَلَّمَ بخلافه.

ഹാഫിള് ഇബ്‌നു റജബ് رحمه الله പറഞ്ഞു: അതിനാൽ, റസൂൽ ﷺ യുടെ കൽപന ലഭിക്കുകയോ, അത് അറിയുകയോ ചെയ്തവന്, അത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കലും, ആത്മാർത്ഥമായി അവരെ ഉപദേശിക്കലും അവിടുത്തെ കൽപന പിൻപറ്റാൻ ആജ്‌ഞാപിക്കലും നിർബന്ധമാണ്. അത് സമൂഹത്തിലെ മഹത് വ്യക്തിയുടെ അഭിപ്രായത്തിനെതിരായാലും ശരി. കാരണം, ഏതെങ്കിലും വിഷയത്തിൽ പ്രവാചക കൽപനക്ക് എതിരായി തെറ്റായ ഒരഭിപ്രായം വല്ല മഹത് വ്യക്തിയും വെച്ചുപുലർത്തിയിട്ടുണ്ടെങ്കിൽ, അതിനേക്കാളെല്ലാം ആദരിക്കാനും പിൻപറ്റാനും അർഹതയുള്ളത് റസൂൽ ﷺ യുടെ കൽപന തന്നെയാണ്. അതുകൊണ്ടാണ്, സ്വഹാബികളും അവർക്ക് ശേഷമുള്ളവരും പ്രാമാണിക നബിചര്യക്കെതിരായിട്ടുള്ളവരെ ഖണ്ഡിച്ചത്. ചിലപ്പോൾ അവരുടെ ഖണ്‌ഡനം പരുഷമാകും. ഇത് ആ വ്യക്തിയോടുള്ള വിദ്വേഷം കൊണ്ടല്ല, മറിച്ച് അവരുടെ മനസ്സിൽ അവരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ അല്ലാഹുവിൻറെ റസൂൽ ﷺ യെയാണ് അവർ ഏറ്റവും അധികം സ്നേഹിക്കുന്നത്. സർവ്വ സൃഷ്‌ടികളുടെയും കൽപനകൾക്ക് ഉപരിയായി അവിടുത്തെ കൽപനയെ അവർ ഗണിച്ചിരുന്നു. അതിനാൽ, റസൂൽ ﷺ യുടെ കൽപനയും മറ്റുള്ളവരുടെ കൽപനയും പരസ്‌പര വൈരുധ്യമുള്ളതായാൽ, റസൂൽ ﷺ യുടെ കൽപനക്ക് മുൻതൂക്കം നൽകുകയും അത് പിൻപറ്റുകയും വേണം. ഇതൊന്നും എതിർത്തുനിന്ന വ്യക്‌തിയെ ആദരിക്കുന്നതിന് അവർക്ക് തടസ്സമായില്ല. കാരണം, അതെല്ലാം അവർക്ക് പൊറുത്തുകിട്ടുമെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ, ആ പൊറുത്തുകൊടുക്കപ്പെട്ട, എതിർത്തുനിന്ന വ്യക്തികൾ, റസൂൽ ﷺ യുടെ കൽപന അവർക്കെതിരാണെന്ന് വ്യക്‌തമായാൽ, തങ്ങളുടെ കൽപനകളെ എതിർക്കുന്നത് വെറുത്തിരുന്നില്ല.

ഞാൻ (അൽബാനി) പറയുന്നു: മുമ്പ് കഴിഞ്ഞതുപോലെ അവരെ പിന്തുടർന്നവരോട് അവർ അത് കൽപിച്ച സ്ഥിതിക്ക് അതെങ്ങനെ അവർ വെറുക്കും? മാത്രമല്ല, പ്രവാചകചര്യക്ക് എതിരായ അവരുടെ വാക്കുകൾ അവഗണിക്കാനും അവർ കൽപിച്ചിട്ടുണ്ട്. ഇമാം ശാഫിഈ യാകട്ടെ, സ്വഹീഹായ നബിചര്യക്ക് എതിരായിട്ടാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത് എങ്കിൽകൂടി അദ്ദേഹത്തെ അതിലേക്ക് ചേർത്ത് പറയാൻ സ്വന്തം അനുചരന്മാരോട് കൽപിച്ചിട്ടുണ്ട്. അതിനാൽ, സൂക്ഷ്മജ്ഞാനിയായ ഇബ്നു ദഖീഖുൽ ഈദ് رحمه الله വലിയൊരു ഗ്രന്ഥത്തിൽ നാല് ഇമാമുകളിൽ നിന്നുള്ള സ്വഹീഹായ ഹദീഥുകൾക്ക് വിരുദ്ധമായ ഒന്നോ അതിലധികമോ മദ്ഹബുകൾ, വിഷയങ്ങളായി ശേഖരിച്ചപ്പോൾ, അതിൻ്റെ ആദ്യത്തിൽ അദ്ദേഹം പറഞ്ഞു:

إن نسبة هذه المسائل إلى الأئمة المجتهدين حرام، وإنه يجب على الفقهاء المقلدين لهم معرفتها؛ لئلا يعزوها إليهم؛ فيكذبوا عليهم

ഈ വിഷയങ്ങൾ മുജ്‌തഹിദുകളായ ഇമാമുകളിലേക്ക് ചേർത്ത് പറയുന്നത് നിഷിദ്ധമാണ്. അവരെ പിൻപറ്റുന്ന ഫുഖഹാക്കൾ ഇത് അറിഞ്ഞിരിക്കൽ നിർബന്‌ധമാണ്. എന്തെന്നാൽ, അവരിലേക്ക് ചേർത്ത് പറയാതിരിക്കാനും അങ്ങനെ അവരുടെമേൽ കളവ് ആരോപിക്കാതിരിക്കാനും വേണ്ടിയാണത്.

നബിചര്യ പിൻപറ്റിക്കൊണ്ട് അനുയായികൾ സ്വന്തം ഇമാമുകളുടെ ചില മൊഴികളെ ഒഴിവാക്കുന്നു

മുകളിൽ പറഞ്ഞ കാരണങ്ങളെല്ലാംകൊണ്ട്, ഇമാമുകളുടെ അനുയായികൾ – പൂർവ്വികന്മാരിൽ നിന്നും ഒരു വിഭാഗവും, പിൽക്കാലക്കാരിൽനിന്ന് കുറച്ച് പേരും – തങ്ങളുടെ ഇമാമുകളുടെ വാക്കുകളെല്ലാം സ്വീകരിക്കുകയില്ല. സുന്നത്തിനെതിരാണെന്ന് വ്യക്തമായപ്പോൾ അതിൽ (ഇമാമുകളുടെ വാക്കിൽ) നിന്നും ധാരാളം അവർ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഇമാമുകളായ മുഹമ്മദ് ഇബ്‌നുൽ ഹസൻ, അബൂയൂസുഫ് (رحمهم الله)  എന്നിവർ പോലും തങ്ങളുടെ ശൈഖ് ആയ അബൂഹനീഫയുമായി “ഏകദേശം മൂന്നിലൊന്ന് അഭിപ്രായങ്ങളിൽ” ഭിന്ന നിലപാട് സ്വീകരിച്ചതായി മസ്അലകളിലുള്ള ഗ്രന്‌ഥങ്ങളിൽനിന്നും വ്യക്‌തമാകുന്നു. അതുപോലെതന്നെയാണ് ഇമാമുൽ മുസ്‌നിയെ കുറിച്ചും, ഇമാം ശാഫിയുടെയും മറ്റു ഇമാമുകളുടെയും അനുയായികളെകുറിച്ചും പറയപ്പെടുന്നത്. അത്തരം ഉദാഹരണങ്ങൾ നാം വിവരിക്കാൻ പോയാൽ, നമ്മുടെ ചർച്ച ദീർഘിച്ചുപോവുകയും നാം ഈ ചർച്ച കൊണ്ടുദ്ദേശിച്ച കാര്യത്തിൽ നിന്നും വ്യതിചലിക്കുകയും ചെയ്യും. അതിനാൽ നമുക്ക് രണ്ട് ഉദാഹരണങ്ങൾ മാത്രമായി ചുരുക്കാം:

١- قال الإمام محمد في ” موطئه ” (٣) (ص ١٥٨) :قال محمد: أما أبو حنيفة رحمه الله؛ فكان لا يرى في الاستسقاء صلاة، وأما في قولنا؛ فان الإمام يصلي بالناس ركعتين، ثم يدعو، وُيحَوِّل رداءه … ” إلخ.

(1) ഇമാം മുഹമ്മദ് തന്റെ മുവത്വയിൽ പറഞ്ഞു: മുഹമ്മദ് പറഞ്ഞു: അബൂഹനീഫ رحمه الله മഴക്ക് വേണ്ടി ഒരു നമസ്‌കാരമുള്ളതായി അംഗീകരിച്ചിരുന്നില്ല. എന്നാൽ നമ്മുടെ അഭിപ്രായത്തിൽ, ഇമാം ജനങ്ങളെയുമായി രണ്ട് റക്‌അത്ത് നമസ്‌കരിക്കുകയും ശേഷം പ്രാർത്ഥിക്കുകയും തൻ്റെ മേൽവസ്ത്രം മാറ്റിമറിക്കുകയും വേണം …..

٢- وهذا عصام بن يوسف البَلْخي – من أصحاب الإمام محمد (١) ، ومن الملازمين للإمام أبي يوسف (٢) – ” كان يفتي بخلاف قول الإمام أبي حنيفة كثيراً؛ لأنه لم يعلم الدليل، وكان يظهر له دليل غيره؛ فيفتي به ” (٣) ؛ ولذلك ” كان يرفع يديه عند الركوع، والرفع منه ” (٤) ؛ كما هو في السنة المتواترة

(2) ഇതാ, ഇമാം മുഹമ്മദിൻ്റെ അനുയായികളിലുള്ള ഒരാളും ഇമാം അബൂയൂസുഫിൻ്റെ ഏറ്റവും അടുത്ത അനുചരനുമായ ഇസാമുബ്‌നു യൂസുഫുൽ ബൽഖീ, അദ്ദേഹം ധാരാളം വിഷയങ്ങളിൽ ഇമാം അബുഹനീഫയുടെ മൊഴികൾക്കെതിരായി വിധി (ഫത്‌വ) നൽകുമായിരുന്നു. കാരണം അദ്ദേഹത്തിന് തെളിവ് ലഭിച്ചിട്ടില്ല. അതല്ലാത്ത മറ്റൊരു തെളിവ് വ്യക്‌തമായാൽ, അതനുസരിച്ച് അദ്ദേഹം വിധി നൽകും. അക്കാരണത്താൽ, റുകൂഇലേക്ക് പോകുമ്പോഴും അതിൽനിന്ന് ഉയരുമ്പോഴും, അദ്ദേഹം തൻ്റെ കൈകൾ ഉയർത്തുമായിരുന്നു.  ഇത് നബി ﷺ  യിൽനിന്നുള്ള മുതവാതിറായ സുന്നത്താണ്. തന്റെ മൂന്ന് ഇമാമുകൾ (അതായത് അബൂഹനീഫ, അബൂയൂസുഫ്, മുഹമ്മദ്) അതിന് വിപരീതമായിട്ടാണ് പറഞ്ഞതെങ്കിലും കൂടി, അതനുസരിച്ച് പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമുണ്ടായിട്ടില്ല. നാല് ഇമാമുകളുടെയും മറ്റും സാക്ഷ്യങ്ങളിൽ കണ്ടതുപോലെ, ഈ നിലപാടിൽ നിലകൊള്ളൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.

ഇതുവരെ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം ഇതാണ്: ഈ പുസ്‌തകത്തിലെ (നബി ﷺ യുടെ നമസ്കാരം) ആശയങ്ങളെ ആക്ഷേപിക്കാനും മദ്ഹബിന് എതിരാണെന്ന കാരണത്താൽ, ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവാചകന്റെ സുന്നത്തുകൾ തള്ളിക്കളയാനും ഇമാമുകളെ (അന്‌ധമായി) പിൻപറ്റുന്നവരിൽനിന്നുള്ള ആരും മത്‌സരിച്ചോടിവരില്ലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പകരം നാം മുമ്പ് വിവരിച്ചപോലെ സുന്നത്തിനനുസൃതമായി പ്രവർത്തിക്കേണ്ട ബാധ്യതയെകുറിച്ചും സ്വന്തം വാക്കുകൾ സുന്നത്തിനെതിരായാൽ അതുപേക്ഷിക്കുന്നതിനെ കുറിച്ചും ഉള്ള ഇമാമുകളുടെ ആഹ്വാനം അവർ ചെവിക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ആശയങ്ങളെ ആക്ഷേപിക്കുകയെന്നാൽ, അവൻ പിന്തുടരുന്ന ഇമാമിനെ ആക്ഷേപിക്കലാണ് എന്നറിഞ്ഞുകൊള്ളട്ടെ; അത് ഏത് ഇമാമായിരുന്നാലും ശരി. കാരണം, നാം ഈ ആശയം സ്വീകരിച്ചത് – മുമ്പ് വിശദീകരിച്ചതുപോലെ – അവരിൽനിന്നാണ്. അതിനാൽ, ഈ മാർഗത്തിൽ അവരെ പിൻപറ്റുന്നതിൽ നിന്നും ആര് തിരിഞ്ഞ് കളഞ്ഞുവോ, അവൻ വലിയ അപകടത്തിലാണ്. കാരണം, അത് സുന്നത്തിൽനിന്ന് തന്നെ തിരിഞ്ഞുകളയലാണ്. അഭിപ്രായഭിന്നതയുടെ സന്ദർഭത്തിൽ, അതിലേക്ക് (സുന്നത്തിലേക്ക്) മടങ്ങാനും, അതിനെ അവലംബിക്കാനുമാണ് നാം കൽപിക്കപ്പെട്ടത്. അല്ലാഹു പറഞ്ഞു:

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ‎

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥١﴾‏ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ‎﴿٥٢﴾‏

തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍. (ഖു൪ആന്‍:24/51-52)

 

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *