ലുഖ്മാന്‍ عليه السلام മകന് നല്‍കിയ 10 ഉപദേശങ്ങള്‍

വിശുദ്ധ ഖു൪ആനില്‍ അല്ലാഹു പേരെടുത്ത് പറഞ്ഞ ഒരു മഹത് വ്യക്തിത്വമാണ് ലുഖ്മാന്‍ عليه السلام. അദ്ദേഹത്തിന്റെ പേരില്‍ വിശുദ്ധ ഖു൪ആനില്‍ ഒരു സൂറത്ത് തന്നെയുണ്ട്. അദ്ദേഹം ഒരു പ്രവാചകനാണോ അല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു പ്രവാചകനായിരുന്നില്ലെന്നും ഒരു മഹാ വിജ്ഞാനിയായിരുന്നുവെന്നുമാണ് ഏറ്റവും പ്രബലാഭിപ്രായം.

ﻭَﻟَﻘَﺪْ ءَاﺗَﻴْﻨَﺎ ﻟُﻘْﻤَٰﻦَ ٱﻟْﺤِﻜْﻤَﺔَ ﺃَﻥِ ٱﺷْﻜُﺮْ ﻟِﻠَّﻪِ ۚ ﻭَﻣَﻦ ﻳَﺸْﻜُﺮْ ﻓَﺈِﻧَّﻤَﺎ ﻳَﺸْﻜُﺮُ ﻟِﻨَﻔْﺴِﻪِۦ ۖ ﻭَﻣَﻦ ﻛَﻔَﺮَ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻏَﻨِﻰٌّ ﺣَﻤِﻴﺪٌ

ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.) (ഖു൪ആന്‍ :31/12)

അല്ലാഹു ലുഖ്മാൻ عليه السلام ക്ക് حِكْمَة (ഹിക്മത്ത്) നല്‍കിയിരുന്നതായി ഇതില്‍ നിന്ന് മനസ്സിലാക്കാം. حِكْمَة (ഹിക്മത്ത്) എന്ന വാക്കിന് വിജ്ഞാനം, തത്വജ്ഞാനം, യുക്തിതത്വം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് അല്ലാഹുവിന്റെ അടുക്കല്‍ അദ്ദേഹത്തിനുണ്ടായിരുന്ന പരിഗണനയെ ബോധ്യപ്പെടുത്തുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രമാണ് ഇത് നല്‍കുന്നത്.

ﻳُﺆْﺗِﻰ ٱﻟْﺤِﻜْﻤَﺔَ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺆْﺕَ ٱﻟْﺤِﻜْﻤَﺔَ ﻓَﻘَﺪْ ﺃُﻭﺗِﻰَ ﺧَﻴْﺮًا ﻛَﺜِﻴﺮًا ۗ ﻭَﻣَﺎ ﻳَﺬَّﻛَّﺮُ ﺇِﻻَّٓ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു حِكْمَة (ഹിക്മത്ത്) നല്‍കുന്നു. ഏതൊരുവന് حِكْمَة (ഹിക്മത്ത്) നല്‍കപ്പെടുന്നുവോ അവന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്‌. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍ :2/269)

ലുഖ്മാന്‍ عليه السلام തന്റെ മകന് നല്‍കിയ പത്ത് ഉപദേശങ്ങളെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. ﻳَٰﺒُﻨَﻰَّ (യാ ബുനയ്യ – എന്റെ കുഞ്ഞുമകനേ) എന്നുവിളിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഉപദേശങ്ങള്‍ നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.

1. ആരേയും അല്ലാഹുവിനോട് പങ്കുചേര്‍ക്കരുത്‌.

ﻭَﺇِﺫْ ﻗَﺎﻝَ ﻟُﻘْﻤَٰﻦُ ﻟِﭑﺑْﻨِﻪِۦ ﻭَﻫُﻮَ ﻳَﻌِﻈُﻪُۥ ﻳَٰﺒُﻨَﻰَّ ﻻَ ﺗُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ۖ ﺇِﻥَّ ٱﻟﺸِّﺮْﻙَ ﻟَﻈُﻠْﻢٌ ﻋَﻈِﻴﻢٌ

ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.(ഖു൪ആന്‍ :31/13)

ഉപദേശങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ശി൪ക്കില്‍ അകപ്പെടാതിരിക്കാനും തൌഹീദില്‍ ഉറച്ച് നില്‍ക്കാനുമുള്ള ഉപദേശമാകുന്നു. തൌഹീദിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഒരു നന്‍മയും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. അതുകൊണ്ടാണ് ഒന്നാമതായി ഇക്കാര്യം തന്നെ ലുഖ്മാന്‍ عليه السلام മകനെ ഉപദേശിച്ചത്.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا نَزَلَتِ ‏{‏الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ‏}‏ شَقَّ ذَلِكَ عَلَى الْمُسْلِمِينَ، فَقَالُوا يَا رَسُولَ اللَّهِ، أَيُّنَا لاَ يَظْلِمُ نَفْسَهُ قَالَ ‏”‏ لَيْسَ ذَلِكَ، إِنَّمَا هُوَ الشِّرْكُ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لاِبْنِهِ وَهْوَ يَعِظُهُ ‏{‏يَا بُنَىَّ لاَ تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ‏}‏‏”‏‏.‏

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: {വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ} എന്ന ആയത്ത് അവതരിച്ചപ്പോള്‍ മുസ്ലിംകള്‍ അതില്‍ സംശയത്തിലായി. സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ നബി ﷺ മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. അത് ശി൪ക്കിനെ ഉദ്ദേശിച്ചാകുന്നു. ലുഖ്മാന്‍ عليه السلام യുടെ വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.” (ബുഖാരി:3429)

അല്ലാഹുവിന്റെ നാമങ്ങളിലോ ഗുണവിശേഷണങ്ങളിലോ മറ്റുള്ളവരെ പങ്കുചേ൪ക്കുന്നതിനാണ് ശി൪ക്ക് എന്ന് പറയുന്നു. ശി൪ക്ക് ചെയ്യുന്നവരുടെ യാതൊരു പ്രവ൪ത്തനങ്ങളും നന്‍മകളും അല്ലാഹു സ്വീകരിക്കുന്നതല്ല.

ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

….അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)

ശി൪ക്ക് ഏറ്റവും ഗുരുതരമായ പാപമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്. ശി൪ക്ക് ചെയ്ത് മരിച്ച് പോയാല്‍ ഒരിക്കലും അല്ലാഹു അവന് പൊറുത്തുകൊടുക്കുകയില്ല. മാത്രമല്ല അവന്റെ സങ്കേതം നരകവുമായിരിക്കും.

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ

അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)

2. ഒരു സംഗതി അത് കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ എവിടെയെങ്കിലും ഒളിഞ്ഞുകിടന്നാലും അല്ലാഹു അതിനെ ഹാജരാക്കും

ﻳَٰﺒُﻨَﻰَّ ﺇِﻧَّﻬَﺎٓ ﺇِﻥ ﺗَﻚُ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﻓَﺘَﻜُﻦ ﻓِﻰ ﺻَﺨْﺮَﺓٍ ﺃَﻭْ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﺃَﻭْ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺄْﺕِ ﺑِﻬَﺎ ٱﻟﻠَّﻪُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻄِﻴﻒٌ ﺧَﺒِﻴﺮٌ

എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.(ഖു൪ആന്‍ :31/6)

അല്ലാഹുവില്‍ നിന്ന് നമുക്ക് യാതൊന്നും മറച്ചുവെക്കാനാവില്ലെന്ന് ലുഖ്മാന്‍ عليه السلام മകനെ ഉപദേശിക്കുന്നു.അല്ലാഹുവിന്റെ ജ്ഞാനത്തിനും പിടിത്തത്തിനും അതീതമായി യാതൊന്നും ഉണ്ടാകുന്നില്ല. പാറക്കെട്ടിനുള്ളിലുള്ള ഒരു കടുക് മണി നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും അതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഉണ്ട്. ആകാശങ്ങളിലേയും ഭൂമിയിലേയും അണുമണികള്‍ പോലും അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അവന്റെ ദൃഷ്ടിയിലാണ്. അതുകൊണ്ടുതന്നെ അല്ലാഹുവില്‍നിന്ന് ഒളിച്ചുകൊണ്ട് നമുക്ക് നല്ലതോ ചീത്തയോ ആയ ഒരു കാര്യവും ഒരിക്കലും ചെയ്യാന്‍ സാധ്യമല്ല.

ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳَﺴْﺘَﺨْﻔُﻮﻥَ ﻣِﻦَ ٱﻟﻠَّﻪِ

അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. …. (ഖു൪ആന്‍ :4/108)

നാം ചെയ്യുന്ന ഏതൊരു ചെറിയ കാര്യവും അല്ലാഹു അറിയുന്നുവെന്നുമാത്രമല്ല, പരലോകത്ത് വിചാരണവേളയില്‍ അവയെല്ലാം അവന്‍ ഹാജരാക്കുകയും ചെയ്യും.

ﻓَﻤَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺧَﻴْﺮًا ﻳَﺮَﻩُۥ

അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ (പരലോകത്ത്) അവനത് കാണും.(ഖു൪ആന്‍ :99/7)

ﻭَﻣَﻦ ﻳَﻌْﻤَﻞْ ﻣِﺜْﻘَﺎﻝَ ﺫَﺭَّﺓٍ ﺷَﺮًّا ﻳَﺮَﻩُۥ

ആര് ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ (പരലോകത്ത്)അവന്‍ അതും കാണും.(ഖു൪ആന്‍ :99/8)

3.നമസ്‌കാരം നിലനിര്‍ത്തുക
4.നന്‍മ കല്‍പ്പിക്കുക
5.തിന്‍മ തടയുക
6.ക്ഷമ കൈകൊള്ളുക

ﻳَٰﺒُﻨَﻰَّ ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃْﻣُﺮْ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ﻭَٱﻧْﻪَ ﻋَﻦِ ٱﻟْﻤُﻨﻜَﺮِ ﻭَٱﺻْﺒِﺮْ ﻋَﻠَﻰٰ ﻣَﺎٓ ﺃَﺻَﺎﺑَﻚَ ۖ ﺇِﻥَّ ﺫَٰﻟِﻚَ ﻣِﻦْ ﻋَﺰْﻡِ ٱﻷُْﻣُﻮﺭِ

എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം(നന്‍മ) കല്‍പിക്കുകയും ദുരാചാരത്തില്‍(തിന്‍മയില്‍) നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്‌.(ഖു൪ആന്‍ :31/17)

നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും അദ്ദേഹം മകനെ ഉപദേശിക്കുന്നു.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)

عَنْ أَبِي سُفْيَانَ، قَالَ سَمِعْتُ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ :‏ إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ

നബി(സ്വ) പറഞ്ഞു:ഒരു മനുഷ്യനും ശിർക്കിനും കുഫ്‌റിനുമിടയിലുള്ള വ്യത്യാസം നമസ്കാരം ഒഴിവാക്കലാണ്. (മുസ്‌ലിം:82)

عَنْ بُرَيْدَةَ قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :‏ الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ

നബി(സ്വ) പറഞ്ഞു: നമുക്കും അവർക്കും (അവിശ്വാസികൾക്കും) ഇടയിലുള്ള വ്യത്യാസം നമസ്കാരമാണ്. അതിനാൽ ആരെങ്കിലും നമസ്കാരം ഒഴിവാക്കിയാൽ അവൻ കുഫ്‌ർ ചെയ്തു.(തിർമിദി)

ﻣَﺎ ﺳَﻠَﻜَﻜُﻢْ ﻓِﻰ ﺳَﻘَﺮَ ﻗَﺎﻟُﻮا۟ ﻟَﻢْ ﻧَﻚُ ﻣِﻦَ ٱﻟْﻤُﺼَﻠِّﻴﻦَ

(കുറ്റവാളികളോട് ചോദിക്കപ്പെടും) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണ്? അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (ഖു൪ആന്‍ :74/42-43)

അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും മക്കളെ ഏഴ് വയസ്സായാൽ നമസ്‌കരിക്കാന്‍ പഠിപ്പിക്കുകയും അത് മുറപ്രകാരം സമയത്തുതന്നെ നിലനിറുത്താന്‍ ശ്രദ്ധിക്കുകയും വേണം.

عَنْ جَدِّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ مُرُوا الصَّبِيَّ بِالصَّلاَةِ إِذَا بَلَغَ سَبْعَ سِنِينَ وَإِذَا بَلَغَ عَشْرَ سِنِينَ فَاضْرِبُوهُ عَلَيْهَا

സബർ ഇബ്നു മഹ്ബദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഏഴ് വയസ്സായാൽ നിങ്ങൾ കുട്ടികൾക്ക്‌ നമസ്‌കാരം പഠിപ്പിക്കുക.പത്ത്‌ വയസ്സായ കുട്ടിയെ നിങ്ങൾ അതിന്റെ പേരിൽ (വേണ്ടി വന്നാൽ) അടിക്കുക. (അബൂദാവൂദ്: 494 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അതോടൊപ്പം നന്‍മ കല്‍പ്പിക്കാനും തിന്‍മ തടയാനും അദ്ദേഹം മകനെ ഉപദേശിക്കുന്നു. ഒരു സത്യവിശ്വാസിയുടെ ജീവിത വിജയത്തിന് അവന്റെ ജീവിതത്തില്‍ നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയുമെന്ന സ്വഭാവം അത്യാവശ്യമാണ്.

ﻭَﻟْﺘَﻜُﻦ ﻣِّﻨﻜُﻢْ ﺃُﻣَّﺔٌ ﻳَﺪْﻋُﻮﻥَ ﺇِﻟَﻰ ٱﻟْﺨَﻴْﺮِ ﻭَﻳَﺄْﻣُﺮُﻭﻥَ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ﻭَﻳَﻨْﻬَﻮْﻥَ ﻋَﻦِ ٱﻟْﻤُﻨﻜَﺮِ ۚ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍ :3/104)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَفْضَلُ الْجِهَادِ كَلِمَةُ عَدْلٍ عِنْدَ سُلْطَانٍ جَائِرٍ ‏”‏ ‏.‏ أَوْ ‏”‏ أَمِيرٍ جَائِرٍ ‏”

അബൂ സഈദിൽ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ആക്രമിയായ ഭരണാധികാരിയുടെ മുന്നിൽ വച്ച് നീതി പറയലാണ്. (അബൂദാവൂദ്: 4344 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കണമെന്നതാണ് അദ്ദേഹം മകന് നല്‍കിയ അടുത്ത ഉപദേശം. നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ചെയ്യുമ്പോൾ അതിന്റെ പേരിലുണ്ടാകുന്ന പ്രയാസങ്ങളിൽ ക്ഷമ പാലിക്കുക.

മനുഷ്യജീവിതം സുഖദുഖ സമ്മിശ്രമാണ്. ഇന്ന് സന്തോഷമാണെങ്കില്‍ ചിലപ്പോള്‍ നാളെ ദുഖകരമായ അവസ്ഥ വരാം. ഇത്തരം സന്ദ൪‌ഭങ്ങളില്‍ ഒരു സത്യവിശ്വാസി ക്ഷമ കൈകൊള്ളണം. അതുവഴി അവന് ഗുണം മാത്രമാണ് ലഭിക്കുന്നത്.

ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍ :2/155)

ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻊَ ٱﻟﺼَّٰﺒِﺮِﻳﻦَ

തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍ :3/153)

ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟﺼَّٰﺒِﺮِﻳﻦَ

ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍ :3/146)

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു : ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ്. (ഇബ്നുമാജ:1596)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

7. (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് കവിള്‍ തിരിക്കരുത്‌.
8.ഭൂമിയിലൂടെ പൊങ്ങച്ചത്തോടെ നടക്കരുത്‌

ﻭَﻻَ ﺗُﺼَﻌِّﺮْ ﺧَﺪَّﻙَ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻤْﺶِ ﻓِﻰ ٱﻷَْﺭْﺽِ ﻣَﺮَﺣًﺎ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻣُﺨْﺘَﺎﻝٍ ﻓَﺨُﻮﺭٍ

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:31/18)

ഏതൊരു വിശ്വാസിക്കും ഉണ്ടായിരിക്കേണ്ട ഗുണമാണ് വിനയം. അഹങ്കാരം ഒരു വിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. വിനയം നമ്മെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നതുപോലെ അഹങ്കാരം നമ്മെ നരകത്തിലേക്ക് നയിക്കുന്നതാണ്. അഹങ്കാരത്തോടെ ജനങ്ങളില്‍ നിന്ന് മുഖം ചുളിക്കുകയോ അവഗണന നിമിത്തം അവരില്‍ നിന്ന് അവരില്‍ നിന്ന് മുഖം തിരിക്കുകയോ ചെയ്യരുതെന്നാണ് ലുഖ്മാന്‍ عليه السلام തന്റെ മകനെ ഉപദേശിക്കുന്നത്. അതേപോലെ ആരേയും നിസ്സാരനായി കണക്കാക്കരുത്.

ഭൂമിയിലൂടെ പൊങ്ങച്ചം കാട്ടി നടക്കരുതെന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ഉപദേശം. യഥാ൪ത്ഥത്തില്‍ ആത്മ പ്രശംസ നടത്തുന്നതിനാണ് പൊങ്ങച്ചം എന്ന് പറയുന്നത്. ഇത് ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.

 ﻓَﻼَ ﺗُﺰَﻛُّﻮٓا۟ ﺃَﻧﻔُﺴَﻜُﻢْ ۖ

അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. (ഖു൪ആന്‍‌:53/32)

ﻻَ ﺗَﺤْﺴَﺒَﻦَّ ٱﻟَّﺬِﻳﻦَ ﻳَﻔْﺮَﺣُﻮﻥَ ﺑِﻤَﺎٓ ﺃَﺗَﻮا۟ ﻭَّﻳُﺤِﺒُّﻮﻥَ ﺃَﻥ ﻳُﺤْﻤَﺪُﻭا۟ ﺑِﻤَﺎ ﻟَﻢْ ﻳَﻔْﻌَﻠُﻮا۟ ﻓَﻼَ ﺗَﺤْﺴَﺒَﻨَّﻬُﻢ ﺑِﻤَﻔَﺎﺯَﺓٍ ﻣِّﻦَ ٱﻟْﻌَﺬَاﺏِ ۖ ﻭَﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ

തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്‌. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌.(ഖു൪ആന്‍‌:3/ 188)

عَنْ عِيَاضِ بْنِ حِمَارٍـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ‏ وَإِنَّ اللَّهَ أَوْحَى إِلَىَّ أَنْ تَوَاضَعُوا حَتَّى لاَ يَفْخَرَ أَحَدٌ عَلَى أَحَدٍ وَلاَ يَبْغِي أَحَدٌ عَلَى أَحَدٍ

ഇയാള്(റ)ൽ നിന്ന്: നബി(ﷺ) പറഞ്ഞു: നിങ്ങൾ അന്യോന്യം വിനയമുള്ളവരായി ജീവിക്കണമെന്ന് അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിട്ടുണ്ട്. അതിനാൽ, ഒരാളും അപരന്റെ മേൽ അഹങ്കരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്യരുത്. (മുസ്‌ലിം: 2865)

وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

നബി(ﷺ) പറഞ്ഞു: അല്ലാഹുവിന്‌ വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല. (മുസ്‌ലിം:2588)

9. നടത്തത്തില്‍ മിതത്വം പാലിക്കണം
10. ശബ്ദം ഒതുക്കി സംസാരിക്കണം

ﻭَٱﻗْﺼِﺪْ ﻓِﻰ ﻣَﺸْﻴِﻚَ ﻭَٱﻏْﻀُﺾْ ﻣِﻦ ﺻَﻮْﺗِﻚَ ۚ ﺇِﻥَّ ﺃَﻧﻜَﺮَ ٱﻷَْﺻْﻮَٰﺕِ ﻟَﺼَﻮْﺕُ ٱﻟْﺤَﻤِﻴﺮِ

നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)

നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കണെമെന്നതാണ് അടുത്ത ഉപദേശം. വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ, മിതമായി നടക്കുകയെന്നര്‍ത്ഥം. ഒരു സത്യവിശ്വാസിയുടെ നടത്തില്‍ വരെ മിതത്വവും മാന്യതയും വിനയവും പ്രകടമാകും.

….ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ

പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ…(ഖു൪ആന്‍ :25/63)

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍ ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. ഇബ്നു അബ്ബാസ് (റ) പറഞ്ഞതു പോലെ അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും.മാത്രമല്ല അവ൪ ജീവിതത്തിലുടനീളം വിനയമുള്ളവരും അഹങ്കാരമില്ലാത്തവരുമാണ്.കാരണം നബി(സ്വ) അങ്ങനെയാണല്ലോ പഠിപ്പിച്ചിട്ടുള്ളത്.

عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ مَنْ تَعَظَّمَ فِي نَفْسِهِ، أَوِ اخْتَالَ فِي مِشْيَتِهِ، لَقِيَ اللَّهَ عَزَّ وَجَلَّ وَهُوَ عَلَيْهِ غَضْبَانُ‏.‏

ഇബ്നു ഉമറിൽ : സ്വയം മഹത്വപ്പെടുത്തുന്നവനും നടത്തത്തിൽ അഹങ്കാരം കാണിക്കുന്നവനും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അല്ലാഹു കോപിഷ്ഠനായ നിലയിലായിട്ടാണ്. (അദബുൽ മുഹ്റദ്:549- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യണമെന്നാണ് പത്താമത്തെ ഉപദേശം.മനുഷ്യന്‍ എപ്പോഴും പതുക്കെയേ സംസാരിക്കാവൂ ഒരിക്കലും ഉറക്കെ സംസാരിച്ചുകൂടാ എന്ന് ഇതിനര്‍ഥമില്ല. ആളുകളെ നിസ്സാരമാക്കുക എന്ന നിലയിലോ, അല്ലെങ്കില്‍ മൊത്തത്തില്‍ തന്നെയോ, ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് ഒഴിവാക്കണമാന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഉച്ചത്തിലുള്ള പരുക്കന്‍ ശബ്ദത്തെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്.

ലുഖ്മാന്‍ عليه السلامതന്റെ മകന് നല്‍കിയ പത്ത് ഉപദേശങ്ങള്‍ ഏത് കാലത്തും പ്രസക്തമാണ്. അതുകൊണ്ടാണല്ലോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ മകനെ ഉപദേശിച്ച കാര്യം അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്ത് കൊടുത്തത്. ഇക്കാര്യം ആദ്യം നാം പഠിക്കുകയും ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പാലിക്കുകയും വേണം. അതേപോലെ നമ്മുടെ മക്കളെ ഉപദേശിക്കുകയും വേണം.മക്കളെ ഇസ്‌ലാമിക ചിട്ടയില്‍ വളര്‍ത്താല്‍ ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്ക് നല്‍കേണ്ടവയാണവ. എല്ലാ രക്ഷിതാക്കളും ലുഖ്മാന്റെ ഉപദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പിന്നെ അവരുടെ പരലോകത്തെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ടി വരില്ല. കാരണം അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പാതയാണ് അതിലൂടെ കാണിച്ചു കൊടുക്കുന്നത്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *