സത്യവിശ്വാസികള്‍ പരസ്പരമുള്ള കടമകളില്‍ പെട്ട ചില കാര്യങ്ങൾ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. (ഖുർആൻ:49/11)

സത്യവിശ്വാസികള്‍ പരസ്പരമുള്ള കടമകൾ അല്ലാഹു അറിയിക്കുന്നു:

لَا يَسْخَرْ قَوْمٌ مِّن قَوْمٍ

ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌.

മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്ന വിധമുള്ള വാക്കും പ്രവൃത്തിയും കൊണ്ട് ഒരു ജനതയും മറ്റൊരു ജനതയെ പരിഹസിക്കാവതല്ല. അത് നിഷിദ്ധമാണ്. അത് പരിഹസിക്കുന്നവന് അവനെക്കുറിച്ചുള്ള അമിത മതിപ്പിന്റെ അടയാളം കൂടിയാണ്. ഒരുപക്ഷേ, പരിഹസിക്കുന്നവനെക്കാള്‍ ഉത്തമനായേക്കാം പരിഹസിക്കപ്പെടുന്നവന്‍. അതിനാണ് സാധ്യത കൂടുതലുള്ളതും. യാഥാര്‍ഥ്യവും അതായിരിക്കും. ചീത്ത സ്വഭാവങ്ങള്‍ നിറഞ്ഞ ഒരു ഹൃദയത്തില്‍നിന്നല്ലാതെ പരിഹാസമുണ്ടാവില്ല. എല്ലാ ദുര്‍ഗുണങ്ങളുള്ളവനുമായിരിക്കും; ഒരു സല്‍സ്വഭാവവും ഇല്ലാത്തവനും. അതാണ് നബി ﷺ പറഞ്ഞത്:

بِحَسَبِ امْرِئٍ مِنَ الشَّرِّ، أَنْ يُحَقِّرَ أَخَاهُ الْمُسْلِمَ

മുസ്‌ലിമായ തന്റെ സഹോദരനെ നിന്ദിക്കുന്നത് മാത്രം മതി ഒരാള്‍ക്ക് തിന്മയായിത്തീരാന്‍. (മുസ്‌ലിം 254) (തഫ്സീറുസ്സഅ്ദി)

ഒരാൾക്ക് എന്തെങ്കിലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം. അതേ സമയത്ത് അയാൾക്ക് മറ്റ് ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഒരാൾ പ്രത്യക്ഷത്തിൽ, കുറ്റമറ്റവനാണെങ്കിലും, യഥാർത്ഥത്തിൽ ദുഷിച്ചവനായിരിക്കാം. ചുരുക്കത്തിൽ, ആരെല്ലാമാണ് ഉത്തമരെന്നും, ആരെല്ലാമാണ് അധമരെന്നും തീർച്ചപ്പെടുത്തുവാൻവയ്യ. അതുകൊണ്ട് പുരുഷനായാലും, സ്ത്രീയായാലും ഒരാൾക്ക് ഒരാളെ പരിഹസിക്കുവാൻ അർഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്. (അമാനി തഫ്സീര്‍)

وَلَا تَلْمِزُوٓا۟ أَنفُسَكُمْ

നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌.

അതായത്: പരസ്പരം ആക്ഷേപിക്കരുത്.

‘ലമസ’ എന്നത് വാക്കുകള്‍ കൊണ്ട് ഒരാളെ ആക്ഷേപിക്കലാണ്. ‘ഹമസ്’ എന്നതാവട്ടെ, എന്തെങ്കിലും ചെയ്തുകൊണ്ട് അപമാനിക്കലാണ്.

ﻭَﻳْﻞٌ ﻟِّﻜُﻞِّ ﻫُﻤَﺰَﺓٍ ﻟُّﻤَﺰَﺓٍ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (അവ൪ക്ക ഹുത്വമ എന്ന നരകമുണ്ട്) (ഖു൪ആന്‍ :104/1)

മുസ്‌ലിമായ സഹോദരനെ തന്റെ ശരീരം എന്നാണ് വിശേഷിപ്പിച്ചത്. കാരണം, സത്യവിശ്വാസികള്‍ അങ്ങനെ ആയിരിക്കണം. ഒരു ശരീരം പോലെ. ഒരാള്‍ മറ്റൊരുത്തനെ ആക്ഷേപിച്ചാല്‍ മറ്റുള്ളവര്‍ അവനെ ആക്ഷേപിക്കല്‍ അനിവാര്യമായി. ഇപ്പോള്‍ അതിന് കാരണമുണ്ടാക്കിയത് അവന്‍ തന്നെ. (തഫ്സീറുസ്സഅ്ദി)

ഒരേ ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീഥിൽ നബി ﷺ മുസ്‌ലിംകളെ ഉപമിച്ചിരിക്കുന്നത്. എന്നിരിക്കെ, ഒരാൾ മറ്റേയാളെ പരിഹസിക്കുകയോ, അപമാനിക്കുകയോ ചെയ്യുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു. ‘നിങ്ങൾ നിങ്ങളെത്തന്നെ കുറവാക്കരുത്’ (لَا تَلْمِزُوا أَنفُسَكُمْ) എന്ന പ്രയോഗം വഴി ഇങ്ങനെയുള്ള വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. (അമാനി തഫ്സീര്‍)

وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ

നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌

വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത പേരുകള്‍ വിളിച്ച് ഒരാളും തന്റെ സഹോദരനെ ആക്ഷേപിക്കരുത്. ഇതാണ് ‘തനാബസ്’ എന്ന് പറയുന്നത്. ആക്ഷേപകരമല്ലാത്ത വിളിപ്പേരുകള്‍ ഇതില്‍ പെടില്ല. (തഫ്സീറുസ്സഅ്ദി)

ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയർച്ചയോ താഴ്ച്ചയോ കുറിക്കുന്ന പേരുകൾക്കാണ് الألقاب (അർത്ഥപ്പേരുകൾ) എന്ന് പറയുന്നത്. ഹാസ്യനാമങ്ങൾ, പരിഹാസപ്പേരുകൾ മുതലായവ ഉപയോഗിച്ച് നിന്ദിക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. നേരെമറിച്ച് യോഗ്യതയെയോ, സ്നേഹത്തെയോ കുറിക്കുന്ന പേരുകൾ ഉപയോഗിക്കുന്നതിന് വിരോധമില്ല. അത് നല്ലതും കൂടിയാകുന്നു. (അമാനി തഫ്സീര്‍)

{സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത} സത്യവിശ്വാസത്തെയും മതാനുസൃതമായ പ്രവര്‍ത്തനങ്ങളെയും നിങ്ങള്‍ എത്ര മോശമായാണ് മാറ്റിമറിച്ചത്. അതിന്റെ വിധിവിലക്കുകളെ അവഗണിക്കുകയും ചെയ്തു; ഈ ചീത്തപ്പേര് വിളിക്കുന്നതിലൂടെയും അനുസരണക്കേടിലൂടെയും. (തഫ്സീറുസ്സഅ്ദി)

സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപയോഗിക്കുന്നത് വളരെ ചീത്തയാണ് (بِئْسَ الِاسْم الْفُسُوق بَعْد الْإِيمَان) എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ല; ഇസ്‌ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല; ‘ജാഹിലിയ്യാ’ സമ്പ്രദായമാണ്; സംസ്കാര വിരുദ്ധവുമാണ്; മുസ്‌ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോ, മുസ്‌ലിംകളെപറ്റി അവ ഉപയോഗിക്കുകയോ ചെയ്തുകൂടാ എന്നൊക്കെയാണ് അതിന്റെ താൽപര്യം. (അമാനി തഫ്സീര്‍)

{വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രകാരികള്‍} അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക എന്നത്, ഒരടിമക്ക് നിര്‍ബന്ധമായ കാര്യമാണ്. തന്റെ മുസ്‌ലിം സഹോദരന്റെ അവകാശ ലംഘനങ്ങളില്‍നിന്ന് അവനോട് മാപ്പ് ചോദിച്ച് ഒഴിവാകേണ്ടതുണ്ട്; അവനെ ആക്ഷേപിച്ചതിന് പകരം നല്ലത് പറയുകയും പാപമോചനം തേടുകയും ചെയ്തുകൊണ്ട്. (തഫ്സീറുസ്സഅ്ദി)

ഒരാളുടെ പക്കൽനിന്ന് അങ്ങനെ വല്ല വീഴ്ചയും വന്നുപോയാൽ ഉടനെ പശ്ചാത്തപിച്ചുമടങ്ങണം. എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കും. മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാർഹവുമാണ് എന്നൊക്കെ അവസാനത്തെ വാക്യം ഓർമിപ്പിക്കുന്നു. (അമാനി തഫ്സീര്‍)

{വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍} ജനങ്ങള്‍ രണ്ട് വിധമുണ്ട്. തെറ്റ് ചെയ്ത് പശ്ചാത്തപിക്കാത്തവന്‍, പശ്ചാത്തപിച്ച് വിജയിക്കുന്നവന്‍. (തഫ്സീറുസ്സഅ്ദി)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:49/12)

സത്യവിശ്വാസികളെ കുറിച്ചുള്ള ചീത്ത വിചാരങ്ങളില്‍ മിക്കതും അല്ലാഹു നിരോധിക്കുന്നു.

ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ

ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക

{തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു} തെളിവും വസ്തുതയും ഇല്ലാത്ത ഊഹങ്ങള്‍. ചീത്ത വിചാരങ്ങളോടനുബന്ധിച്ച് ധാരാളം നിഷിദ്ധവാക്കുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. ഹൃദയത്തില്‍ തെറ്റായ ഊഹങ്ങളുണ്ടാക്കുന്നത് അയാളെ അതില്‍മാത്രം നിര്‍ത്തുന്നില്ല. മറിച്ച്, പറയാന്‍ പറ്റാത്തതും ചെയ്യാന്‍ പറ്റാത്തതും അയാള്‍ പറയുകയും ചെയ്യുകയും ചെയ്യും. അതുകൂടാതെ, മുസ്‌ലിമിനെക്കുറിച്ചുള്ള ചീത്ത ഊഹങ്ങള്‍ അവനോട് വിദ്വേഷവും ശത്രുതയും ഉണ്ടാക്കുകയും അത് തെറ്റായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽ ഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാണിത്. (അമാനി തഫ്സീര്‍)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (മുസ്ലിം:2563)

عن أمير المؤمنين عمر بن الخطاب – رضي الله عنه – أنه قال : ولا تظنن بكلمة خرجت من أخيك المسلم إلا خيرا ، وأنت تجد لها في الخير محملا .

ഉമർ  رضي الله عنه  പറയുന്നു: ‘സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്നു പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്. (ഇബ്നു കസീര്‍)

وَلَا تَجَسَّسُوا۟

നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌.

മുസ്‌ലിംകളുടെ സ്വകാര്യതകളെ നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. അതിന്റെ പുറകെ പോവുകയും ചെയ്യരുത്. മുസ്‌ലിമിനെ അവന്റെ അവസ്ഥയില്‍ വിട്ടേക്കുക. അവന്റെ വീഴ്ചകളെ ശ്രദ്ധിക്കാതിരിക്കുക. അന്വേഷിച്ച് പോയാല്‍ ആവശ്യമില്ലാത്ത പലതും വെളിവാകും. (തഫ്സീറുസ്സഅ്ദി)

തെറ്റായധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുതലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത് പര്യാപ്തമാകുകയുള്ളു. അൽപം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനു മുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്‌ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. (അമാനി തഫ്സീര്‍)

وَلَا يَغْتَب بَّعْضُكُم بَعْضًا

നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും (ഗീബത്ത്) അരുത്‌

സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലും കണ്ടേക്കുന്നതുമായ ഒരു ദുസ്വഭാവമാണ് ‘ഗീബത്ത്’ (الغيبة) അഥവാ പരദൂഷണം. ‘ഗീബത്ത്’എന്താണെന്ന് നബി ﷺ പറഞ്ഞു:

ذِكْرُكَ أَخَاكَ بِمَا يَكْرَهُ وَلَوْ كَانَ فِيهِ

നിന്റെ സഹോദരന് ഇഷ്ടമില്ലാത്തത് നീ പറയലാണ്; അത് അവനില്‍ ഉണ്ടെങ്കില്‍പോലും. (മുസ്‌ലിം 2589)

ഒരാളെ കുറിച്ച് അവന്റെ അഭാവത്തിൽ അവനിഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത് അഥവാ പരദൂഷണം പറയല്‍.  പലരും ധരിച്ചിരിക്കുന്നത് അത് ഒരു വ്യക്തിയെ കുറിച്ച് ഇല്ലാത്തത് പറയലാണ് ‘ഗീബത്ത്’ എന്നാണ്. എന്നാൽ കാര്യം അങ്ങനെല്ല. ഒരാളിൽ ഉള്ളത് പറയലാണത്. ഇല്ലാത്തത് പറയലാണെങ്കിൽ അത് കളവുമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْغِيبَةُ ‏”‏ ‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ ذِكْرُكَ أَخَاكَ بِمَا يَكْرَهُ ‏”‏ ‏.‏ قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ ‏”‏ إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ ‏”‏ ‏.‏

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ  ചോദിച്ചു: ‘പരദൂഷണം’  എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലുമാണ് കൂടുതല്‍ അറിയുന്നവര്‍. നബി ﷺ പറഞ്ഞു: ‘നിന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണത്.’ അന്നേരം ചോദിക്കപ്പെട്ടു: ‘ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം:2589)

തുടര്‍ന്ന് ‘ഗീബത്ത്’ പറയുന്നതില്‍നിന്ന് അകറ്റുന്ന ഒരു ഉപമയാണ് പറയുന്നത്. {തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?} മനസ്സുകള്‍ക്ക് ഏറ്റവും വെറുപ്പുള്ള, മരിച്ചവന്റെ മാംസം ഭക്ഷിക്കുന്നതിനോടാണ് ഗീബത്തിനെ സാദൃശ്യപ്പെടുത്തിയത്. അത് നിങ്ങള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ വെറുക്കുന്നതുപോലെ തന്നെയാണ് എന്നര്‍ഥം; പ്രത്യേകിച്ചും മരിച്ചുകിടക്കുമ്പോള്‍. അതുപോലെ നിങ്ങള്‍ ഗീബത്തും വെറുക്കണം. (തഫ്സീറുസ്സഅ്ദി)

ഗീബത്തിനെക്കുറിച്ചും ശക്തമായ താക്കീത് ഈ വചനത്തിലുണ്ട്. അത് മഹാപാപമാണ്. കാരണം, അല്ലാഹു അതിനെ സാദൃശ്യപ്പെടുത്തിയത് ശവം തിന്നുന്നതിനോടാണ്. അതിനാല്‍ അത് മഹാപാപങ്ങളില്‍ ഉള്‍പ്പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *