ജിന്നും ശൈത്വാനും : ഡോ.എം.ഉസ്മാന്‍ സാഹിബ്

മനുഷ്യനും ജിന്നും തമ്മതമ്മില്‍ ഉപയോഗപ്പെടുത്തുകയോ ആസ്വദിക്കുകയോ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മാ൪ഗത്തില്‍ നിന്നും വ്യതിചലിച്ച് ജീവിച്ചതിനെ സംബന്ധിച്ച് പരലോകത്ത് അവരോട് ചോദ്യം ചെയ്യുന്ന കാര്യം പരിശുദ്ധ ഖു൪ആന്‍ പറയുന്നത് നോക്കുക:

 وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ‎﴿١٢٨﴾‏ وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّٰلِمِينَ بَعْضَۢا بِمَا كَانُوا۟ يَكْسِبُونَ ‎﴿١٢٩﴾‏ يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَٰفِرِينَ ‎﴿١٣٠﴾

അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് പ്രയോജനമെടുത്തു. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.അപ്രകാരം അക്രമികളെ നാം അന്യോനം ബന്ധിപ്പിച്ചിരിക്കുന്നു. അവര്‍ പ്രവ൪ത്തിച്ച് സമ്പാദിച്ചതിന്റെ കാരണമായി. ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.(ഖു൪ആന്‍:6/128-130)

പരലോകത്ത് വെച്ച് നടക്കാന്‍ പോകുന്ന ഈ സംഭവം അല്ലാഹു നമുക്ക് വിവരിച്ച് തരുന്നതില്‍ നിന്ന് പലതും നമുക്ക് പഠിക്കാനുണ്ട്. ജിന്നുകളില്‍ നിന്നുള്ള പിശാചുക്കള്‍ മനുഷ്യരെ വഴി തെറ്റിക്കുവാന്‍ നടത്തുന്ന ഭഗീരഥ ശ്രമങ്ങള്‍ വളരെ അധികം മനുഷ്യരെ വഴിപിഴപ്പിക്കുന്നതില്‍ വിജയിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ലോകജീവിതത്തിന്റെ ലഹരിയില്‍ പെട്ട് തമ്മതമ്മില്‍ ആസ്വദിച്ചുകൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടും അവ൪ പരലോക ജീവിതത്തെ മറന്നുകൊണ്ട്, പ്രവാചകന്‍മാരുടെ മുന്നറിയിപ്പുകള്‍ മറന്നുകൊണ്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവഗണിച്ചുംകൊണ്ട് ജീവിച്ചതിന്റെ ഫലമായി പരലോക ജീവിതത്തില്‍ അറ്റമില്ലാത്ത ഖേദത്തില്‍ അകപ്പെടുന്നതാണ്. എന്നാല്‍ ഇവിടെ തമ്മതമ്മില്‍ ‘ഉപയോഗപ്പെടുത്തുക’ അല്ലെങ്കില്‍ ‘ആസ്വദിക്കുക’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണ്? ഈ ‘ഇസ്തിംതാഅ്’ പലവിധത്തിലുമുണ്ട്. പിശാചിന്റെ മിത്രങ്ങളുടെ (ഔലിയാഉശൈത്വാന്‍) നിലവാരമനുസരിച്ചാണ് ഈ പരസ്പര ബന്ധത്തിന്റെ നിലവാരവും. സാധാരണ നിലക്ക് പൈശാചിക പ്രേരണക്ക് വശംവദരായി കളവ്, വ്യഭിചാരം, ചൂത് കളി, മദ്യപാനം മുതലായ പാപങ്ങളില്‍ വ്യാപൃതരാകുന്ന പിശാചിന്റെ താഴെ കിടയിലുള്ള മിത്രങ്ങള്‍ക്ക് കിട്ടുന്ന ആസ്വാദനവും ഉപകാരവും ആ പാപങ്ങളില്‍ നിന്നും കിട്ടുന്ന ആസ്വാദനങ്ങളിലും ഉപകാരങ്ങളിലും പരിമിതമാണ്. ഒരു മുച്ചീട്ടുകളിക്കാരന് അല്ലെങ്കില്‍ ഒരു മദ്യപാനിക്ക് അല്ലെങ്കില്‍ ഒരു സ്ഥിരം കള്ളന് അവന്റെ പിശാചിന്റെ പ്രേരണക്ക് വിധേയനായി അവന്‍ പ്രവ൪ത്തിക്കുമ്പോള്‍ പിശാച് അത് ആസ്വദിക്കുന്നു. അവനും ആസ്വദിക്കുന്നു. അവന് ആ പാപത്തില്‍ നിന്നും പിന്തിരിയാന്‍ സാധിക്കാത്തവണ്ണം പിശാച് അവനെ പ്രേരിപ്പിച്ചുംകൊണ്ടിരിക്കുന്നു. ആ പ്രേരണ ചെലുത്തുന്നതില്‍ പിശാചിന് ആസ്വാദനമുണ്ട്. അതില്‍ അവന്‍ വിജയിക്കുമ്പോള്‍ മനുഷ്യനും ഒരു പൈശാചികാസ്വാദനം ലഭിക്കുന്നു. മുച്ചീട്ടുകളിക്കാരന്റെ ‘വാപ്പ മരിച്ചിരിക്കുന്നു’ എന്ന വാ൪ത്ത ലഭിച്ചാല്‍പോലും കളിയില്‍ നിന്നും വിരമിക്കാന്‍ സാധ്യമാകാത്തവിധം പിശാച് അവനെ ബന്ധിതനാക്കുന്നു. കളവ് ശീലിച്ച മനുഷ്യന്‍ പിശാചിന്റെ പ്രേരണക്ക് വശംവദനായി അത് ചെയ്യുമ്പോള്‍ അവനും അവന്റെ പിശാചും ആസ്വദിക്കുന്നു. വ്യഭിചാരം ശീലിച്ച മനുഷ്യനും അവന്റെ പിശാചും അങ്ങനെതന്നെ. പക്ഷേ ഈ കാര്യങ്ങളിലെല്ലാമുള്ള പരസ്പര ആസ്വാദനം ആ പ്രവ൪ത്തനങ്ങളില്‍ മാത്രം പരിമിതമാണ്. പിശാചിന്റെ ഇത്തരം മിത്രങ്ങള്‍ക്ക് പിശാചിന്റെ പ്രത്യേക സഹായങ്ങളൊന്നും ലഭിക്കുന്നില്ല. അവ൪ക്ക് കറാമത്തുകളൊന്നും കാണുകയില്ല. പക്ഷേ പിശാചിന്റെ ഉയ൪ന്നതരം മിത്രങ്ങളുണ്ട്. ആരാധനയുടെ കാര്യത്തില്‍ പിശാചിന്റെ പ്രേരണകള്‍ സ്വീകരിക്കുകയും അതില്‍ മുന്നോട്ട് പോകുകയും പിശാചിനെതന്നെ ആരാധിക്കുന്ന നിലയിലെത്തുകയും ചെയ്തിട്ടുള്ള ഇത്തരം ഔലിയാക്കള്‍ക്ക് ചിലപ്പോള്‍ പിശാചിന്റെ കറാമത്തുകളും ഉണ്ടായേക്കും. ഇത്തരം പൈശാചിക സഹായങ്ങള്‍ ദൈവികമാണെന്ന് അവരും ജനങ്ങളും തെറ്റിദ്ധരിക്കുകയും ചെയ്തേക്കും. ബിദ്അത്തിന്റെ ആളുകള്‍ക്കും, ത്വരീഖത്തുകാ൪ക്കും, അല്ലാഹുവും റസൂലും ശറഅ് ആക്കാത്ത നിലയിലുള്ള ആരാധനകളിലും മറ്റും വ്യാപൃതരാകുന്നവ൪ക്കും പിശാചിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം കറാമത്തുകള്‍ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ബിംബാരാധകര്‍ക്കും, അദ്ദ്വൈദ സന്യാസികള്‍ക്കും, വഹ്ദത്തുല്‍ വുജൂദിന്റെ സൂഫികള്‍ക്കുമെല്ലാം ജിന്നില്‍ നിന്നുള്ള ശൈത്വാനില്‍ നിന്നുള്ള ഉപകാരങ്ങള്‍ അവരുടെ ശൈത്വാനുമായുള്ള മിത്രതയുടെ തോതനുസരിച്ച് ലഭിച്ചേക്കും. മൂ൪ത്തികളെയും ചാത്തന്‍മാരെയും ചേക്കുട്ടിപ്പാപ്പയെയുമെല്ലാം പൂജിക്കുന്ന താഴെ കിടയിലുള്ളവ൪ക്ക് ചെറിയ തോതിലുള്ള ഉപകാരങ്ങളും ലഭിച്ചേക്കും. പരിശുദ്ധ ഖു൪ആന്‍ ഈ വിഷയത്തിലേക്ക് ചില സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. ഒരു പക്ഷേ ജിന്നില്‍ നിന്നുള്ള പിശാചിനെ ആരാധിക്കുന്നവ൪ക്ക് കിട്ടിയേക്കാവുന്ന ഉപകാരങ്ങളെപ്പറ്റി കൂടുതല്‍ പ്രതിപാദിക്കുന്നത് മൂലം ലൌകിക ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം മനുഷ്യരും ആ ഉപകാരങ്ങള്‍ കിട്ടാന്‍ വേണ്ടി പിശാചിനെ ആരാധിക്കുന്നതില്‍ വ്യാപൃതരാകുമെന്ന കാരണം കൊണ്ടായിരിക്കാം പരിശുദ്ധ ഖു൪ആന്‍ ഈ വിഷയത്തില്‍ ചില സൂചനകള്‍ മാത്രം നല്‍കി അധികം വിവരങ്ങള്‍ നല്‍കാതിരുന്നത്.

يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ

ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍!(ഖു൪ആന്‍:22/13)

എല്ലാ സ്ഥലങ്ങളിലും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിവില്ലാത്തതിനെ വിളിച്ച് പ്രാ൪ത്ഥിക്കുന്നതിനെപ്പറ്റിയും ആരാധിക്കുന്നതിനെപ്പറ്റിയുമാണ് ഖു൪ആന്‍ പറയുന്നത്. ഈ ഒരു സ്ഥലത്ത് മാത്രമാണ് ‘അവരുടെ ഉപദ്രവം ഉപകാരത്തേക്കാള്‍ അടുത്തതാണ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് പിശാചിനെ സംബന്ധിച്ചാണ്. അവനില്‍ നിന്നും ഉപകാരം കിട്ടുന്ന നിലയിലേക്ക് മനുഷ്യന്‍ എത്തുമ്പോഴേക്ക് ഒരിക്കലും ഹിദായത്ത് ലഭിക്കാത്ത അന്ധകാരത്തില്‍ അവന്‍ അകപ്പെടുന്നു. പിശാചിനെപ്പോലെതന്നെ, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് ആട്ടപ്പെട്ട അവന്റെ മിത്രത്തിന് (വലിയ്യിന്) മാത്രമാണ് പിശാചില്‍ നിന്നുള്ള ഉപകാരങ്ങള്‍ ഇടക്ക് കറാമത്ത് രൂപത്തില്‍ ലഭിക്കുന്ന നിലയുണ്ടാകുക. അതാണ് ‘അവനില്‍ നിന്നുള്ള ഉപദ്രവം ഉപകാരത്തേക്കാള്‍ അടുത്തതാണ്’ എന്ന് ഖു൪ആന്‍ വിശേഷിപ്പിച്ചത്. ഇബ്രാഹിം നബി(അ) തന്റെ പിതാവിനോട് പറഞ്ഞത് നോക്കുക:

يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا – يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا

എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. (ഖു൪ആന്‍:19/44-45)

ഒരിക്കലും ഹിദായത്ത് ലഭിക്കാത്ത അന്ധകാരത്തില്‍ അകപ്പെടുക എന്ന ദൈവിക ശിക്ഷക്ക് പാത്രീഭൂതമാകുന്നതോടെ പിശാചിന്റെ മിത്രമാകുക എന്ന ബഹുമതി ലഭിക്കുകയും പിശാചില്‍ നിന്നുള്ള ചില്ലറ ഉപകാരങ്ങള്‍ ലഭിക്കുകയും അങ്ങനെ അന്ധകാരം പ്രകാശമാണെന്ന മിഥ്യാധാരണയുണ്ടാകുകയും ചെയ്യുന്നു. അവ൪ പൈശാചികമായതിനെ ദൈവികമായി തെറ്റിദ്ധരിക്കുന്നു. പിശാചില്‍ നിന്ന് അവ൪ക്ക് സന്ദേശങ്ങള്‍ (വഹ്‌യ്) ലഭിക്കുന്നു. ഭാവിയെപ്പറ്റിയും മറ്റുള്ള മറഞ്ഞ കാര്യങ്ങളും തൊണ്ണൂറ്റി ഒമ്പത് ശതമാനവും കളവായിരിക്കാമെങ്കിലും പിശാച് അവന്റെ മിത്രങ്ങള്‍ക്ക് ‘വഹ്‌യ്’ ആയി നല്‍കുന്നു. എപ്പോഴെങ്കിലും ഒന്ന് ശരിയായി പുല൪ന്നാല്‍ അത് വലിയ കാര്യമായി എടുത്ത് പറയപ്പെടുന്നു. തെറ്റായി വന്നതെല്ലാം അവഗണിക്കപ്പെടുന്നു. ഇങ്ങനെയുള്ള പിശാചിന്റെ മത്രങ്ങളാണ് ‍’ഞങ്ങളില്‍ ചില൪ ചിലരെകൊണ്ട് പ്രയോജനമെടുത്തു’ എന്ന് പരലോകത്ത് വെച്ച് പറയുന്നത്. ഈ ഇസ്തിംതാഅ് (പരസ്പര ആസ്വാദനം അല്ലെങ്കില്‍ പ്രയോജനമെടുക്കല്‍) ന്റെ രൂപങ്ങള്‍ വിവിധങ്ങളാണ്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ ഈ വിഷയത്തെപ്പറ്റി എഴുതിയിട്ടുള്ളത് വായിച്ചാല്‍ പിശാചിന് ഇത്രയധികം കഴിവുകള്‍ വകവെച്ചുകാടുക്കുന്നത് ശരിയാണോ എന്ന് തോന്നിപ്പോകും. ഈ വിഷയത്തില്‍ വളരെ അധികം പഠനവും ഗവേഷണവും നടത്തിയിട്ടുള്ള ശൈഖുല്‍ ഇസ്ലാമിന്റെ അഭിപ്രായങ്ങള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ശൈത്വാന്‍ അവന്റെ മിത്രങ്ങള്‍ക്ക് ചെയ്യുന്ന ഉപകാരങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അവരെ അവന്‍ വഹിച്ചുകൊണ്ട് പോകുന്നതും അവ൪ക്ക് ആവശ്യമുള്ള ധനം കളവ് ചെയ്തു കൊടുക്കുന്നതും അവന് ആവശ്യമായ സാധനങ്ങള്‍ ദൂരപ്രദേശത്ത് നിന്ന് എത്തിച്ച് കൊടുക്കുന്നതും അവന്റെ ശത്രുക്കളെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം വിവരിച്ചിരിക്കുന്നു. വളരെ അതിശയോക്തിപരമാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കില്‍ ശൈത്വാന്റെ അടുത്ത മിത്രങ്ങളുമായി നമുക്കുള്ള പരിചയക്കുറവ് അതിനൊരു കാരണമായിരിക്കാം. ഇവിടെയുള്ള വലിയ്യിനെ, അതേ സമയത്ത് മക്കത്തും മദീനത്തും കണ്ടുവെന്ന് പറയുന്നത് ചിലപ്പോള്‍ ശരിയായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇയാളുടെ അതേ രൂപത്തില്‍ ശൈത്വാന്‍ അവിടങ്ങളില്‍ ഇയാളുടെ പരിചിതരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ഇയാള്‍ക്ക് പല ജസദുകളുണ്ടെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമേയുള്ളവരെ വിളിച്ച് പ്രാ൪ത്ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നവ൪ക്ക്, പിശാച് സഹായം നല്‍കി അവരെ വഴികേടില്‍ ഉറപ്പിച്ച് നി൪ത്താന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നു. ശൈഖുല്‍ ഇസ്ലാമിനെ വിളിച്ച് സഹായം തേടിയ ഒരു സംഘത്തെ, അദ്ദേഹത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ശൈത്വാന്‍ സഹായിച്ച കഥയും അദ്ദേഹം വിവരിക്കുന്നു. മനുഷ്യരിലും ജിന്നുകളിലുമുള്ള സ്ത്രീപുരുഷന്‍മാ൪ തമ്മതമ്മില്‍ ലൈംഗികവും മറ്റുമായ നിലയില്‍ ബന്ധപ്പെടുന്ന കാര്യങ്ങളും പ്രതിപാദിക്കുന്നു. പരസ്പരം പ്രയോജനപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും ഉന്നതമായ രൂപം ശൈത്വാനെ ആരാധിക്കുകയും അങ്ങനെ പിശാചിന്റെ മിത്രങ്ങളാകുകയും ചെയ്യുന്ന മനുഷ്യരും അവരുടെ പിശാചുക്കളും തമ്മിലുള്ള ബന്ധത്തിലാണ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ള ശൈത്വാന്റെ ഔലിയാവിന് പല കറാമത്തുകളും പ്രദ൪ശിപ്പിക്കുവാന്‍ ശൈത്വാന്‍ സഹായിക്കുന്നു. ഒരാള്‍ എന്തെങ്കിലും ആവശ്യത്തിന് അവരെ കാണുവാന്‍ വരികയാണെങ്കില്‍ അയാള്‍ ആരാണെന്നും എന്തിനാണ് വരുന്നതെന്നും മറ്റും അവ൪ പറഞ്ഞുകളയും. വലിയിന്റെ ശൈത്വാന്‍ വരുന്ന ആളുടെ ശൈത്വാനുമായി ബന്ധപ്പെട്ട് അറിഞ്ഞ കാര്യങ്ങള്‍ വലിയിന്റെ മനസ്സില്‍ ഇട്ട് കൊടുക്കുന്നു. ഗൈബ് അറിയുന്ന പ്രതീതിയുണ്ടാക്കികൊണ്ട് ശൈത്വാന്റെ വലിയ്യ് ഈ മറഞ്ഞ കാര്യങ്ങള്‍ പറയുന്നതോട് കൂടി വരുന്ന ആള്‍ക്ക് അയാളുടെ ദൈവികത്വത്തിലുള്ള വിശ്വാസം പതിന്‍മടങ്ങ് വ൪ദ്ധിക്കുന്നു. ഇങ്ങനെയുള്ള കഴിവുകള്‍ പ്രദ൪ശിപ്പിക്കുന്ന ദിവ്യന്‍മാ൪ എല്ലാ സമുദായങ്ങളിലും ഉണ്ടാകാറുണ്ട്. കണ്ണില്ലാത്ത ആശാരിയും, തങ്ങന്‍മാരും, ശൈഖന്‍മാരുമെല്ലാം അവരുടെ അടുക്കല്‍ ചെല്ലുന്ന ആരാധകന്‍മാരെ ഇത്തരം കഴിവുകള്‍ പ്രദ൪ശിപ്പിച്ച് പാട്ടിലാക്കുന്നു. ആരാധിക്കപ്പെടുന്ന ജിന്നില്‍ നിന്നുള്ള ശൈത്വാന് മനുഷ്യന്റെ ആരാധനക്ക് വിധേയനാകുമ്പോള്‍ ഉണ്ടാകുന്ന അഹങ്കാരവും ആസ്വാദനവും, ആരാധിക്കുന്ന മനുഷ്യരില്‍ നിന്നുള്ള അവന്റെ മിത്രത്തിന് ലഭിക്കുന്ന ഉപകാരങ്ങളും ആസ്വാദനവും പരസ്പര പ്രയോജനത്തിന്റെ (ഇസ്തിംതാഅ്) ഏറ്റവും ഉന്നത രൂപം ഇവയാണ്. ഇങ്ങനെയുള്ള ശൈത്വാന്റെ ഔലിയാഅ് പ്രദ൪ശിപ്പിക്കുന്ന കറാമത്തുകള്‍ ദൈവികമാണെന്ന് തെറ്റിദ്ധരിച്ച് അവരെ സിദ്ധന്‍മാരും ദൈവസാമീപ്യം സിദ്ധിച്ചവരുമായി ജനം കരുതുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രദ൪ശിപ്പിക്കുന്ന ഇത്തരം കറാമത്തുകള്‍ ഒന്നുകില്‍ തട്ടിപ്പായിരിക്കും അല്ലെങ്കില്‍ പൈശാചികമായിരിക്കും. അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം പ്രദ൪ശിപ്പിക്കാന്‍ സാധ്യമാകയില്ല എന്നത് തീ൪ച്ചയാണ്. ആരാധനക്ക് വേണ്ടി ദാഹിക്കുന്ന ജിന്നില്‍ നിന്നുള്ള ശൈത്വാനും അവനെ ആരാധിക്കുന്ന മനുഷ്യരും തമ്മതമ്മില്‍ മിത്രങ്ങളായിത്തീരുന്നത്, അവരുടെ പ്രവ൪ത്തനം മൂലം അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയുടെ ഫലമാണ്.

‘അങ്ങനെയാണ് അക്രമകാരികളില്‍ ചിലരെ ചിലരോട് നാം ബന്ധിപ്പിക്കുന്നത്, അവര്‍ പ്രവ൪ത്തിച്ച് സമ്പാദിച്ചതിന്റെ കാരണമായി’ എന്ന് അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.

 

സല്‍സബീല്‍ 1994 മാ൪ച്ച്

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *