സത്യത്തെ എതിര്‍ക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു മാതൃക

عن عبد الله بن عباس رضى الله عنهما: أنّ الوليدَ بنَ المغيرةِ جاء إلى النَّبيِّ ﷺ فقرأ عليه القرآنَ فكأنّه رقَّ له، فبلغ ذلك أبا جهلٍ فأتاه فقال: يا عمِّ إنّ قومَك يريدون أن يجمعوا لك مالًا ليُعطوكه، فإن أتيتَ محمَّدًا لتعرِضَ لَما قبِله، قال: لقد علِمتْ قريشٌ أنِّي من أكثرِها مالًا، قال: فقُلْ فيه قولًا يبلغُ قومَك أنّك منكِرٌ له وأنّك كارهٌ له. فقال: وماذا أقولُ فواللهِ ما فيكم رجلٌ أعلمَ بالشِّعرِ منِّي، ولا برجزِه ولا بقصيدِه منِّي، ولا بأشعارِ الجنِّ، واللهِ ما يُشبهُ الَّذي يقولُ شيئًا من هذا، واللهِ إنّ لقولِه لحلاوةً، وإنّ عليه لطلاوةً، وإنّه لمنيرٌ أعلاه مشرقٌ أسفلُه، وإنّه ليعلو وما يُعلى عليه، وإنّه ليُحطِّمُ ما تحته قال: لا يرضى عنك قومُك حتّى تقولَ فيه، قال: فدَعْني حتّى أفكِّرَ، فلمّا فكَّر قال: هذا سحرٌ يُؤثرُ يَأثرُه عن غيرِه، فنزلت: {ذَرْنِي ومَن خَلَقْتُ وحِيدًا}

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.’

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

‏ ذَرْنِى وَمَنْ خَلَقْتُ وَحِيدًا ‎﴿١١﴾‏ وَجَعَلْتُ لَهُۥ مَالًا مَّمْدُودًا ‎﴿١٢﴾‏ وَبَنِينَ شُهُودًا ‎﴿١٣﴾‏ وَمَهَّدتُّ لَهُۥ تَمْهِيدًا ‎﴿١٤﴾‏ ثُمَّ يَطْمَعُ أَنْ أَزِيدَ ‎﴿١٥﴾‏ كـَلَّآ ۖ إِنَّهُۥ كَانَ لِـَٔايَٰتِنَا عَنِيدًا ‎﴿١٦﴾‏ سَأُرْهِقُهُۥ صَعُودًا ‎﴿١٧﴾‏إِنَّهُۥ فَكَّرَ وَقَدَّرَ ‎﴿١٨﴾‏ فَقُتِلَ كَيْفَ قَدَّرَ ‎﴿١٩﴾‏ ثُمَّ قُتِلَ كَيْفَ قَدَّرَ ‎﴿٢٠﴾‏ ثُمَّ نَظَرَ ‎﴿٢١﴾‏ ثُمَّ عَبَسَ وَبَسَرَ ‎﴿٢٢﴾‏ ثُمَّ أَدْبَرَ وَٱسْتَكْبَرَ ‎﴿٢٣﴾‏ فَقَالَ إِنْ هَٰذَآ إِلَّا سِحْرٌ يُؤْثَرُ ‎﴿٢٤﴾‏ إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ ‎﴿٢٥﴾‏

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍ : 74/11-25) (ഹാകിം)

ഖുറൈശ് ഗോത്രത്തില്‍ ബനൂ മഖ്‌സൂം ശാഖയിലെ വമ്പിച്ച ധനാഢ്യനും നേതാവുമായിരുന്നു വലീദ്. വളരെ കച്ചവടങ്ങളും കൃഷിനിലങ്ങളും അവന്നുണ്ടായിരുന്നു. മക്കയുടെയും, ത്വാഇഫിന്റെയും ഇടയില്‍ പല സ്ഥലത്തും ആടുമാടൊട്ടകങ്ങള്‍, കുതിരകള്‍, അടിമകള്‍ ആദിയായ വമ്പിച്ച സമ്പത്തുകള്‍ വേറെയും. പ്രാപ്തരും ശക്തരുമായ എട്ടുപത്തു ആണ്മക്കളും ഉണ്ടായിരുന്നു. അവരില്‍ ഖാലിദ്‌, ഹിശാം, ഉമാറത് (رضي الله عنهم) എന്നീ മൂന്നു പേര്‍ ഇസ്ലാം സ്വീകരിച്ചവരാണ്. സുഖസമ്പൂര്‍ണവും ഉന്നത നിലവാരത്തിലുള്ളതുമായിരുന്നു വലീദിന്റെ ദീര്‍ഘകാല ജീവിതം. തന്റെ പേരും പ്രശസ്തിയും നിമിത്തം ‘ഖുറൈശികളുടെ വാസനച്ചെടി’ (ريحانة قريش) എന്നൊരു കീര്‍ത്തിനാമം പോലും വലീദ് സമ്പാദിച്ചിരുന്നു. അതേ സമയത്ത് നബി ﷺ യുടെയും ഇസ്ലാമിന്റെയും അതികഠിന ശത്രുവായിരുന്നു വലീദ്. (അമാനി തഫ്സീര്‍)

വലീദുബ്‌നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്. സത്യത്തോട് ധിക്കാരം കാണിച്ചവനും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തും ഏറ്റുമുട്ടിയും പോരാടിയവനുമാണവൻ. അതിനാല്‍ അല്ലാഹു അവനെ മറ്റൊരാളെയും ആക്ഷേപിച്ചിട്ടില്ലാത്ത വിധം ആക്ഷേപിക്കുകയാണ്. സത്യത്തോട് എതിര്‍പ്പ് കാണിക്കുകയും ധിക്കരിക്കുകയും ചെയ്തവരുടെയെല്ലാം ഫലമിതാണ്. ഇഹലോകത്ത് അവന് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ അങ്ങേയറ്റത്തെ അപമനാകരമായ ശിക്ഷയും.

ذَرْنِى وَمَنْ خَلَقْتُ وَحِيدًا

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. (ഖു൪ആന്‍ :74/11)

പരിവാരങ്ങളോ സമ്പത്തോ മറ്റൊന്നും തന്നെയില്ലാതെ ഏകനായി ഞാന്‍ അവനെ സൃഷ്ടിച്ചു. ഇപ്പോഴും ഞാനവനെ സംരക്ഷിക്കുകയും ആവശ്യമായത് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

وَجَعَلْتُ لَهُۥ مَالًا مَّمْدُودًا

അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. (ഖു൪ആന്‍ :74/12)

അതായത് : ധാരാളം.

وَبَنِينَ شُهُودًا

സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. (ഖു൪ആന്‍ :74/13)

{സന്തതികളെ} അഥവാ ആണ്‍മക്കളെ. {സന്നദ്ധരായി നില്‍ക്കുന്ന} എപ്പോഴും അവന്റെ അടുക്കല്‍ ഹാജറായി നില്‍ക്കുകയും അവരെക്കൊണ്ട് അവന്‍ സന്തോഷിക്കുകയും ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

وَمَهَّدتُّ لَهُۥ تَمْهِيدًا ‎

അവന് ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. (ഖു൪ആന്‍ :74/14)

ഇഹലോകത്ത് അതിനു വേണ്ട വഴികളുണ്ടാക്കിക്കൊടുക്കുകയും അവന്റെ ആവശ്യങ്ങള്‍ക്ക് കഴിയുകയും അവന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും നേടുകയും ചെയ്തു.

ثُمَّ يَطْمَعُ أَنْ أَزِيدَ

പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. (ഖു൪ആന്‍ :74/15)

അതായത്: പരലോക സുഖാനുഗ്രഹങ്ങളില്‍ നിന്നും ഇഹലോകത്ത് ലഭിച്ചതുപോലെ ലഭിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.

അവന്‍ ആശിക്കുന്നത് പോലെയല്ല കാര്യം. അവന്റെ താല്‍പര്യങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും വിപരീതമായാണത് സംഭവിക്കുക. അതാണ് അല്ലാഹു പറയുന്നത്:

كـَلَّآ ۖ إِنَّهُۥ كَانَ لِـَٔايَٰتِنَا عَنِيدًا

അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. (ഖു൪ആന്‍ : 74/16)

അതായത്: സത്യം മനസ്സിലാക്കി പിന്നെ നിഷേധിച്ചു. സത്യത്തിലേക്ക് അവന് പ്രേരണയുണ്ടായി. പക്ഷേ, അവന്‍ അതിന് വഴങ്ങിയില്ല. സത്യത്തെ അവഗണിക്കുന്നതു കൊണ്ടും തിരിഞ്ഞു കളയുന്നത് കൊണ്ടും അവന്‍ മതിയാക്കിയില്ല. മറിച്ച് അതിനോട് ഏറ്റുമുട്ടുകയും അതിനെ നിഷ്ഫലമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയും കൂറും കാണിക്കാതിരിക്കുകയും , അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളുടെ നേരെ ധിക്കാരവും മാത്സര്യവും സ്വീകരിക്കുകയും ചെയ്യുന്നതിനാൽ അധികം താമസിയാതെ അസഹ്യമായ ശിക്ഷയാകുന്ന വന്‍ചുരത്തില്‍ അവനെ  നിര്‍ബന്ധിച്ചു കയറ്റുക തന്നെ ചെയ്യുമെന്നും അല്ലാഹു അറിയിക്കുന്നു. അതാണ് അല്ലാഹു പറയുന്നത്:

‏ سَأُرْهِقُهُۥ صَعُودًا

പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌. (ഖു൪ആന്‍ :74/17)

സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട്  ആളുകളുടെ ഇഷ്ടവും നേതൃസ്ഥാനവും നിലനിറുത്തുവാന്‍ വേണ്ടി അവന്‍ ചെയ്ത കൃത്രിമമായ അഭിനയങ്ങളെ താഴെ വചനങ്ങളില്‍ അല്ലാഹു വമ്പിച്ച അമര്‍ഷത്തോട് കൂടി തുറന്നുകാട്ടുന്നു:

إِنَّهُۥ فَكَّرَ وَقَدَّرَ

തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. (ഖു൪ആന്‍ :74/18)

അതായത്: സ്വന്തത്തെക്കുറിച്ച്.

فَقُتِلَ كَيْفَ قَدَّرَ

അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌? (ഖു൪ആന്‍ :74/19)

അവന്‍ ചിന്തിച്ച കാര്യത്തില്‍. അത് ക്വുര്‍ആനിനെ നിരര്‍ഥകമാക്കുന്ന ഒരു പ്രസ്താവന പറയാനായിരുന്നു.

‏ ثُمَّ قُتِلَ كَيْفَ قَدَّرَ

വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌? (ഖു൪ആന്‍ :74/20)

അവന്റെ പരിധിയില്‍ പെടാത്ത കാര്യത്തില്‍ അവന്‍ കണക്കാക്കി. അവനോ അവനെപ്പോലെയുള്ളവര്‍ക്കോ പ്രാപിക്കാന്‍ കഴിയാത്തതിലേക്ക് അവന്‍ അതിരുവിടുന്നു.

‏ ثُمَّ نَظَرَ

പിന്നീട് അവനൊന്നു നോക്കി. (ഖു൪ആന്‍ :74/21)

അതായത്: പറയേണ്ടതെന്താണെന്ന്.

ثُمَّ عَبَسَ وَبَسَرَ

പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍ :74/22)

സത്യത്തോടുള്ള വെറുപ്പും വിദ്വേഷവും അവന്റെ മുഖത്ത് അവന്‍ പ്രകടമാക്കി.

ثُمَّ أَدْبَرَ وَٱسْتَكْبَرَ

പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. (ഖു൪ആന്‍ :74/23)

പിന്തിരിയുകയും, വാക്കിലും വിജ്ഞാനത്തിലും ചിന്തയിലുമുള്ള അവന്റെ പരിശ്രമങ്ങളുടെ ഫലമായുള്ള അഹങ്കാരം നടിക്കുകയും ചെയ്തു.

فَقَالَ إِنْ هَٰذَآ إِلَّا سِحْرٌ يُؤْثَرُ ‎﴿٢٤﴾‏ إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ ‎﴿٢٥﴾

എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍ :74/24-25)

ഇത് അല്ലാഹുവിന്റെ വചനങ്ങളല്ല, മറിച്ച് മനുഷ്യന്റെ വാക്കുകളാണ്. മാത്രവുമല്ല, നല്ല മനുഷ്യന്റെ വാക്കുകള്‍ പോലുമല്ല! മറിച്ച്, മാരണക്കാരനും വ്യാജവാദിയും ധിക്കാരിയുമായവന്റെ വചനം.

ആകയാല്‍ അവനു നാശം! ശരിയില്‍ നിന്നും അല്ലാഹു അവനെ എത്രയാണ് അകറ്റിയത്? എത്ര വലിയ നാശത്തിനും നഷ്ടത്തിനുമാണ് അവന്‍ അര്‍ഹനായത്? ഒരു മനുഷ്യന്റെ ബുദ്ധിക്കെങ്ങനെ ഇവ്വിധം ചിന്തിക്കാനാകും? ഹൃദയത്തിനെങ്ങനെ സങ്കല്‍പിക്കാനാകും? പരിശുദ്ധനായ രക്ഷിതാവിന്റെ മഹത്തരവും ശ്രേഷ്ഠവുമായ വചനങ്ങള്‍ അപൂര്‍ണരായ, ആശ്രയരായ സൃഷ്ടികളുടെ വചനങ്ങളോട് സാദൃശ്യപ്പെടുകയോ?

അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് ഇങ്ങനെ പറയാന്‍ ഈ ധിക്കാരിയായ വ്യാജവാദിക്ക് ധൈര്യം വന്നതെങ്ങനെ? പാഠം നല്‍കുന്ന കഠിനമായ ശിക്ഷയല്ലാതെ ഇവനവകാശപ്പെട്ടത് മറ്റെന്താണ്? തുടര്‍ന്ന് അല്ലാഹു പറയുന്നു:

سَأُصْلِيهِ سَقَرَ ‎﴿٢٦﴾‏ وَمَآ أَدْرَىٰكَ مَا سَقَرُ ‎﴿٢٧﴾‏ لَا تُبْقِى وَلَا تَذَرُ ‎﴿٢٨﴾‏ لَوَّاحَةٌ لِّلْبَشَرِ ‎﴿٢٩﴾‏ عَلَيْهَا تِسْعَةَ عَشَرَ ‎﴿٣٠﴾‏

വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?  അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.  അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌. (ഖു൪ആന്‍ :74/26-30)

{അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല} ശിക്ഷയുടെ കാഠിന്യത്താല്‍ ശിക്ഷിക്കപ്പെടുന്നതില്‍ ഒന്നും അവശേഷിക്കുകയില്ല; എല്ലാം പൂര്‍ത്തിയാക്കിയിട്ടല്ലാതെ.

{അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്} അത് അവരെ കരിച്ച് കളയും. തൊലിയുടെ നിറം മാറുകയും ചെയ്യും. അതിന്റെ ശിക്ഷയില്‍ ചൂടിന്റെ കാഠിന്യത്താല്‍ അത് അവരെ മാറ്റിക്കളയും.

{അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്}. നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകകൾ. അവര്‍ പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുമായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഈ വചനങ്ങള്‍ അവതരിച്ചത് വലീദുബ്നു മുഗീറയുടെ വിഷയത്തിലാണെന്ന് മുകളില്‍ നാം കണ്ടുവല്ലോ. എന്നാല്‍ ഇവയിലടങ്ങിയ ആക്ഷേപങ്ങളും താക്കീതുകളും അവനു മാത്രം ബാധകമാവുന്നതല്ല. ഏതെങ്കിലും വചനങ്ങളുടെ അവതരണഹേതു ഒരു പ്രത്യേക വ്യക്തിയോ, പ്രത്യേക സംഭവമോ ആയിക്കൊള്ളട്ടെ, അതിലെ ആശയവും വിധിയും പൊതുവില്‍ ബാധകമായിരിക്കും എന്നതില്‍ ഒട്ടും സംശയമില്ല. അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങളും അനുഗ്രഹങ്ങളും ആസ്വദിച്ചു കൊണ്ടിരിക്കുകയും, അതിനു നന്ദി കാണിക്കുന്നതിന് പകരം അവനെയും അവന്റെ സന്ദേശങ്ങളെയും ധിക്കരിച്ചു കൊണ്ടിരിക്കുന്ന ഏതു വമ്പന്മാര്‍ക്കും ബാധകമത്രേ ഈ വചനങ്ങളിലെ താക്കീത്. (അമാനി തഫ്സീര്‍)

 

അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *