ഗുണദോഷങ്ങള്‍ നമുക്ക് തന്നെയാണ്

ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന്റെ ഒരു പ്രത്യേകത, അവന് നന്‍മ-തിന്‍മകളുടെ വിഷയത്തില്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. നന്‍മകള്‍ ചെയ്തുകൊണ്ട് അവന് ഉന്നതനാകാം, തിന്‍മകള്‍ ചെയ്തുകൊണ്ട് അവന് അധമനാകാം.

إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا

തീര്‍ച്ചയായും നാം അവന് (മനുഷ്യന്) വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:76/3)

ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ

അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. (ഖു൪ആന്‍:18/29)

നന്‍മ-തിന്‍മകളുടെ വിഷയത്തില്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ നന്‍മകള്‍ ചെയ്യുന്നതുകൊണ്ട് അല്ലാഹുവിന് യാതൊന്നും വ൪ദ്ധിക്കുന്നില്ല, അവന്‍ തിന്‍മകള്‍ ചെയ്യുന്നതുകൊണ്ട് അല്ലാഹുവിന് യാതൊന്നും കുറയുന്നുമില്ല. എങ്കില്‍പിന്നെ എന്തിന് വേണ്ടിയാണ് മനുഷ്യന്‍ സല്‍ക൪മ്മങ്ങളും ദു‍ഷ്ക൪മ്മങ്ങളും ചെയ്യുന്നത് ?

ഒരാള്‍ സത്യവിശ്വാസം സ്വീകരിച്ചതോ സല്‍ക൪മ്മങ്ങള്‍ ചെയ്യുന്നതോ ഒക്കെ അത് ചെയ്യുന്നവരുടെതന്നെ ഗുണത്തിന് വേണ്ടിയുള്ളതാണ്. ഒരാള്‍ അല്ലാഹുവില്‍ നിന്നുള്ള തെളിവുകള്‍ വന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് അവിശ്വാസം സ്വീകരിച്ചതിന്റെയും ദു‍ഷ്ക൪മ്മങ്ങള്‍ ചെയ്യുന്നതിന്റെയും ഫലം അവന് തന്നെയാണ്.

فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ

വല്ലവനും (അല്ലാഹുവിങ്കല്‍ നിന്നുള്ള തെളിവുകള്‍) കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്‌. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. (ഖു൪ആന്‍:6/104)

فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ

ആര് നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌.(ഖു൪ആന്‍:10/108)

مَنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന് തന്നെ.(ഖു൪ആന്‍:45/15)

وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ

വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. (ഖു൪ആന്‍:27/40)

وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِ

വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്.(ഖു൪ആന്‍:35/18)

وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفْسِ

വല്ലവനും (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സമരം ചെയ്യുകയാണെങ്കില്‍ തന്‍റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവന്‍ സമരം ചെയ്യുന്നത്‌. (ഖു൪ആന്‍:29/6)

وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ

വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌ (ഖു൪ആന്‍:47/38)

فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦا

അതിനാല്‍ ആരെങ്കിലും (കരാ൪) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. ….. (ഖു൪ആന്‍:48/10)

وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ

വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്‌. (ഖു൪ആന്‍:4/111)

وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ

ആര് നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്‌. (ഖു൪ആന്‍:31/12)

إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا

നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്‍റെ ദോഷവും) നിങ്ങള്‍ക്കു തന്നെ. (ഖു൪ആന്‍:17/7)

وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ

നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. (ഖു൪ആന്‍:2/272)

مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَٰلِحًا فَلِأَنفُسِهِمْ يَمْهَدُونَ

വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക് വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്‌. (ഖു൪ആന്‍:30/44)

ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു:

يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ ثُمَّ أُوَفِّيكُمْ إِيَّاهَا فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ غَيْرَ ذَلِكَ فَلاَ يَلُومَنَّ إِلاَّ نَفْسَهُ ‏

‘അല്ലാഹു പറയുന്നു: എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും, ജിന്നുകളും, മനുഷ്യരും (എല്ലാംതന്നെ) നിങ്ങളിലുള്ള ഏറ്റം ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോടുകൂടിയായിരുന്നാലും അതു എന്റെ അധികാരത്തില്‍ യാതൊന്നും തന്നെ വര്‍ദ്ധിപ്പിക്കുകയില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും അവസാനത്തേവരും ജിന്നുകളും, മനുഷ്യരും (എല്ലാം തന്നെ) നിങ്ങളിലുള്ള ഏറ്റം ദുഷിച്ച ഒരു മനുഷ്യന്റെ ഹൃദയത്തോടു കൂടിയായിരുന്നാലും അതു എന്റെ അധികാരത്തില്‍ യാതൊരുകുറവും വരുത്തുകയുമില്ല. എന്റെ അടിയാന്‍മാരേ, നിങ്ങളില്‍ ആദ്യത്തേവരും, അവസാനത്തേവരും, ജിന്നുകളും മനുഷ്യരും (എല്ലാംതന്നെ) ഒരേ സ്ഥാനത്തുനിന്ന് എന്നോടു ചോദിക്കുകയും, എന്നിട്ടു ഓരോരുത്തനും അവന്‍ ചോദിച്ചതു ഞാന്‍ കൊടുക്കുകയും ചെയ്താലും ഒരു സൂചി സമുദ്രത്തിലിട്ടാല്‍ (മുക്കി എടുത്താല്‍) അതു അതില്‍ വരുത്തുന്ന കുറവു പോലെയല്ലാതെ എന്റെ അധികാരത്തില്‍ അതു ഒരു കുറവും വരുത്തുന്നതല്ല. എന്റെ ദാസന്‍മാരേ, ഞാന്‍ നിങ്ങള്‍ക്കായി നിങ്ങളുടെ കര്‍മങ്ങള്‍ ക്ലിപ്തപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതിഫലം പൂര്‍ത്തിയാക്കിത്തരുകയും ചെയ്യും. ആര്‍ക്കെങ്കിലും നന്മ ലഭിച്ചാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. ആര്‍ക്കെങ്കിലും അതല്ലാത്തതു ലഭിച്ചാല്‍ അവന്‍ തന്നെത്തന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. (മുസ്ലിം:2577)

മനുഷ്യന്‍ നന്‍മകള്‍ ചെയ്യുന്നതുകൊണ്ട് അല്ലാഹുവിന് വല്ല ഗുണമോ മനുഷ്യന്‍ തിന്‍മകള്‍ ചെയ്യുന്നതുകൊണ്ട് അല്ലാഹുവിന് വല്ല ദോഷമോ ഇല്ല, നന്‍മകള്‍ ചെയ്യുന്നവന് അതിന്റെ ഗുണവും തിന്‍മകള്‍ ചെയ്യുന്നവന് അതിന്റെ ദോഷവുമാണ് ലഭിക്കുകയെന്ന് ചുരുക്കം. ഈ വസ്തുത മനസ്സിലാക്കി ജീവിക്കുക. എല്ലാ മനുഷ്യരും നാളെ പരലോകത്ത് ഒറ്റക്ക് ഒറ്റക്കായാണ് അല്ലാഹുവിന്റെ മുമ്പില്‍ വരുന്നത്.

وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا

അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌.(ഖു൪ആന്‍:19/95)

وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَٰكُمْ أَوَّلَ مَرَّةٍ

(അല്ലാഹു പറയും) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു…….(ഖു൪ആന്‍:6/94)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *