ഇബ്രാഹിം നബി عليه السلام യുടെ അതിഥികളും ചില പാഠങ്ങളും

هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ

ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? (ഖു൪ആന്‍:51/24)

ലൂത്വ് നബി عليه السلام യുടെ ജനതയെ നശിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു അയച്ച മലക്കുകളായിരുന്നു ഇബ്‌റാഹീം നബി عليه السلام യുടെ അതിഥികൾ. ലൂത്വ് നബി عليه السلام യുടെ നാട്ടിലേക്ക് പോകുമ്പോൾ ഇബ്‌റാഹീം നബി عليه السلام യുടെ അടുത്തുകൂടി കടന്നുപോകാന്‍ അവരോട് അല്ലാഹു നിര്‍ദേശിച്ചിരുന്നു. അങ്ങനെ അവര്‍ അതിഥികളുടെ രൂപത്തില്‍ വന്നു.

إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ‎﴿٢٥﴾‏ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ‎﴿٢٦﴾‏ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ‎﴿٢٧﴾‏ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٍ ‎﴿٢٨﴾

അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.  അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.  എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?  അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. (ഖു൪ആന്‍:51/25-28)

അതിഥികൾ സലാം പറയുകയും ഇബ്‌റാഹീം നബി عليه السلام സലാം മടക്കുകയും ചെയ്തു. അതോടൊപ്പം, നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ,  നിങ്ങള്‍ സ്വയം നിങ്ങളെ എനിക്കൊന്ന് പരിചയപ്പെടുത്തിത്തരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം അതിഥികളെ തിരിച്ചറിഞ്ഞത്. അദ്ദേഹം അതിഥികൾക്ക് ഭക്ഷണം തയ്യാറാക്കി. ഒരു തടിച്ച കാളക്കുട്ടിയെ തയ്യാറാക്കി കൊണ്ടുവന്നു. ഭക്ഷണത്തിലേക്ക് അവരുടെ കൈകള്‍ വരാത്തത് കണ്ടപ്പോള്‍ അവരെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. താങ്കള്‍ ഭയപ്പെടേണ്ടെന്നും തങ്ങളുടെ വരവിന്റെ ലക്ഷ്യം എന്താണെന്നും അവര്‍ അദ്ദേഹത്തെ അറിയിച്ചു. അതോടൊപ്പം അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി (ഇസ്ഹാക്വ്‌) അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.

فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ

അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?) (ഖു൪ആന്‍:51/29)

സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ ഇബ്‌റാഹീം നബി عليه السلام യുടെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്  സന്തോഷവതിയായി മുന്നോട്ടുവന്നു. സന്തോഷമുണ്ടാകുമ്പോള്‍ ചില സ്ത്രീകള്‍ ചെയ്യുന്നതുപോലെ തന്റെ മുഖത്തടിച്ചിട്ട് ആശ്ചര്യത്തോടുകൂടി ചോദിച്ചു: വന്ധ്യയായ കിഴവിയാണോ ഞാനോ പ്രസവിക്കാന്‍ പോകുന്നത്‌?

{وَقَالَتْ عَجُوزٌ عَقِيمٌ} أَيْ: أَنَّى لِي الْوَلَدُ، وَأَنَا عَجُوزٌ، قَدْ بَلَغْتُ مِنَ السِّنِّ، مَا لَا تَلِدُ مَعَهُ النِّسَاءُ، وَمَعَ ذَلِكَ، فَأَنَا عَقِيمٌ، غَيْرُ صَالِحٍ رَحِمِي لِلْوِلَادَةِ أَصْلًا فَثَمَّ مَانِعَانِ، كُلٌّ مِنْهُمَا مَانِعٌ مِنَ الْوَلَدِ، وَقَدْ ذَكَرْتُ الْمَانِعَ الثَّالِثَ فِي سُورَةِ هُودٍ بِقَوْلِهَا: {وَهَذَا بَعْلِي شَيْخًا إِنَّ هَذَا لَشَيْءٌ عَجِيبٌ}

{വന്ധ്യയായ ഒരു കിഴവിയാണോ പ്രസവിക്കാന്‍ പോകുന്നത്?} സ്ത്രീകള്‍ പ്രസവിക്കാത്ത പ്രായമെത്തിയ വന്ധ്യയായ ഞാനെങ്ങനെ പ്രസവിക്കും? അതോടൊപ്പം അടിസ്ഥാനപരമായി പ്രസവത്തിന് പറ്റാത്ത ഗര്‍ഭപാത്രമുള്ള ഒരു വന്ധ്യയുമാണ്. ഇങ്ങനെ രണ്ട് തടസ്സങ്ങളുണ്ട്. മൂന്നാമത്തെ ഒരു തടസ്സം സൂറഃ ഹൂദിലും പറയുന്നുണ്ട്. {എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍, തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. (11:72)} (തഫ്സീറുസ്സഅ്ദി)

قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍. (ഖു൪ആന്‍:51/30)

അത് അല്ലാഹുവിന്റെ തീരുമാനമാണെന്നും അതവന്‍ നടപ്പിലാക്കുമെന്നും അല്ലാഹുവിന്റെ കഴിവില്‍ അത്ഭുതമില്ലെന്നും അര്‍ത്ഥം.

قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ ‎﴿٣١﴾‏ قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ ‎﴿٣٢﴾‏ لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ ‎﴿٣٣﴾‏ مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ ‎﴿٣٤﴾‏ فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ ‎﴿٣٥﴾‏ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ ‎﴿٣٦﴾‏ وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ ‎﴿٣٧﴾‏

അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്‌? അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി. അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍) അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു.(രക്ഷപെടുത്തി.) എന്നാല്‍ മുസ്ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല. വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍:51/31-38)

ലൂത്വ് നബി عليه السلام യുടെ ജനതയാണ് ‘കുറ്റവാളികളായ ജനത’  എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം. ആ ജനതയേയും അവര്‍ക്ക് ബാധിച്ച ശിക്ഷയേയും കുറിച്ച് സൂറ:ശുഅറാഅ് (160 -173) ൽ വിവരിച്ചിരിക്കുന്നു. പ്രസ്തുത ശിക്ഷയെക്കുറിച്ച് സൂറ : ഹൂദിൽ അല്ലാഹു പറയുന്നു:

فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ‎﴿٨٢﴾‏ مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ ‎﴿٨٣﴾‏

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.  നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല. (ഖു൪ആന്‍:11/82-83)

ലൂത്വ് നബി عليه السلام യുടെ രാജ്യം കീഴ്മേലായി മറിഞ്ഞതും, അതിനു പ്രത്യക്ഷസാക്ഷ്യം വഹിച്ചുകൊണ്ട് ലൂത്വ് കടലും (ചാവുകടല്‍) പരിസരങ്ങളും ഇന്നും നിലകൊള്ളുന്നതും അല്ലാഹുവിനെയും പരലോകശിക്ഷയെയും ഭയപ്പെടുന്നവര്‍ക്കു വമ്പിച്ച ഒരു ദൃഷ്ടാന്തമാണ്.

ഈ ചരിത്രം ഉള്‍ക്കൊള്ളുന്ന ചില തത്ത്വങ്ങളും വിധികളും

അതിലൊന്ന്: മുന്‍കാലത്തിലെ അധര്‍മകാരികളുടെയും പുണ്യവാന്മാരുടെയും ചരിത്രം പറയുന്നതിലെ തത്വം അവരില്‍നിന്ന് ഗുണപാഠമുള്‍ക്കൊള്ളാനും അവര്‍ക്കെന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാനുമാണ്.

മറ്റൊന്ന്, ഇബ്രാഹിം നബി عليه السلام യുടെ മഹത്വമാണ്. അദ്ദേഹത്തിന്റെ ചരിത്രം കൊണ്ട് ആരംഭിച്ചതിനാല്‍ അതിലുള്ള ശ്രദ്ധയും പ്രാധാന്യവും മനസ്സിലാകുന്നു.

മറ്റൊന്ന്, ആതിഥ്യത്തിന്റെ നിയമങ്ങള്‍, അത് ഇബ്രാഹിം നബി عليه السلام യുടെ ചര്യകളില്‍പെട്ടതാണ്. ആ മാര്‍ഗം പിന്‍പറ്റാന്‍ മുഹമ്മദ് നബി ﷺ യോടും സമുദായത്തോടും അല്ലാഹു കല്‍പിക്കുന്നു. ഇവിടെ അല്ലാഹു അത് കൊണ്ടുവന്നിട്ടുള്ളത് അദ്ദേഹത്തിനുള്ള ഒരു പ്രശംസയായിട്ടാണ്.

മറ്റൊന്ന്, അതിഥി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം ആദരിക്കപ്പെടേണ്ടവനാണ്. അല്ലാഹു ഇബ്രാഹിം നബി عليه السلام യുടെ അതിഥികളെ ‘ആദരണീയര്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇബ്രാഹിം നബി عليه السلام അവരെ ആദരിച്ചു. തുടര്‍ന്ന് അവരോട് അദ്ദേഹം വാക്കിലും പ്രവൃത്തിയിലും കാണിച്ച ആതിഥ്യം വിശദീകരിക്കുന്നു

അല്ലാഹുവിന്റെ അടുക്കലും ആദരണീയര്‍

മറ്റൊന്ന്, ഇബ്രാഹിം നബി عليه السلام യുടെ വീട് സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമുള്ള ഒരു താവളമായിരുന്നു. വഴി മര്യാദയനുസരിച്ച് സലാം പറഞ്ഞുകൊണ്ട് പ്രവേശിക്കുകയാണ് അവര്‍ ചെയ്തത്; സമ്മതം കൂടാതെ തന്നെ. അപ്പോള്‍ പൂര്‍ണമായ രൂപത്തില്‍ ഇബ്രാഹിം നബി عليه السلام അവര്‍ക്ക് സലാം മടക്കി. സ്ഥാപിക്കാനും സ്ഥിരപ്പെടുത്താനും ഉപയോഗിക്കുന്ന പ്രത്യേക വാചക ഘടനയിലായിരുന്നു അദ്ദേഹം സലാം മടക്കിയത്. ഒരു മനുഷ്യനിലേക്ക് ഒരാള്‍ വരികയോ എന്തെങ്കിലും ബന്ധങ്ങളുണ്ടാവുകയോ ചെയ്താല്‍ പരിചയപ്പെടേണ്ടത് എങ്ങനെയാണെന്നും ഇതിലുണ്ട്. അതിലാവട്ടെ ധാരാളം പ്രയോജനങ്ങളുണ്ട്.

മറ്റൊന്ന്, ഇബ്രാഹിം നബി عليه السلام യുടെ സംസാരത്തിലെ സൗമ്യതയും മര്യാദയും. അദ്ദേഹം പറയുന്നത് (അപരിചിതരായ ആളുകളാണല്ലോ) എന്നാണ്. മറിച്ച് ‘നിങ്ങളെ എനിക്ക് പരിചയമില്ല’ എന്നല്ല. ഈ രണ്ട് പദങ്ങളും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്.

മറ്റൊന്ന്, ആതിഥ്യം വേഗത്തിലാക്കുക എന്നതാണ്. ഒരു പുണ്യം ചെയ്യുമ്പോള്‍ ഉത്തമന്‍ അത് വേഗത്തില്‍ ചെയ്യുന്നവനാണ്. അതിനാല്‍ ഇബ്രാഹിം നബി عليه السلام അതിഥികള്‍ക്കുള്ള ആതിഥ്യത്തില്‍ ധൃതി കാണിച്ചു.

മറ്റൊന്ന്, അതിഥിക്കല്ലാതെ അറുത്തത് അതിഥിക്ക് നല്‍കുന്നതില്‍ അനാദരവില്ല. മറിച്ച് അത് ആദരവ് കൂടിയാണ്. ഇബ്രാഹിം നബി عليه السلام  ചെയ്തത് അതാണ്. ആദരണീയരാണ് അദ്ദേഹത്തിന്റെ അതിഥികളെന്ന് അല്ലാഹു തന്നെ പറഞ്ഞു.

മറ്റൊന്ന്, തന്റെ ഖലീലായ ഇബ്രാഹിം നബി عليه السلام ക്ക് അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതാണ്. അങ്ങാടിയില്‍നിന്നോ, അയല്‍വാസികളില്‍നിന്നോ കൊണ്ടുവരാതെത്തന്നെ അതിഥികൾക്ക് ആവശ്യമുള്ളത് അവിടെ ഉണ്ടായിരുന്നു.

മറ്റൊന്ന്, ഇബ്രാഹിം നബി عليه السلام  തന്നെ തന്റെ അതിഥിക്ക് സേവനം ചെയ്യുന്നു. ആതിഥ്യം നല്‍കിയവരുടെ നേതാവും പരമകാരുണികന്റെ ഖലീലുമായിരുന്നിട്ടും.

മറ്റൊന്ന്, അവരുള്ള സ്ഥലത്തേക്ക് ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുത്തു. ഒരു സ്ഥലത്ത് വെച്ചിട്ട് ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞില്ല. ഇത് ഏറ്റവും നല്ലതും സൗകര്യപ്രദവുമാണ്.

മറ്റൊന്ന്, മൃദുലമായ സംസാരത്തിലൂടെ അതിഥിയോട് കാണിക്കുന്ന സൗമ്യത. പ്രത്യേകിച്ച് ഭക്ഷണം നല്‍കുമ്പോള്‍. തീര്‍ച്ചയായും ഇബ്രാഹിം നബി عليه السلام  വളരെ സൗമ്യമായാണ് അതവര്‍ക്ക് നല്‍കിയത്. എന്നിട്ടദ്ദേഹം ചോദിച്ചു: (നിങ്ങള്‍ തിന്നുന്നില്ലേ?) നിങ്ങള്‍ തിന്നൂ എന്നോ മറ്റ് പദങ്ങള്‍ പറഞ്ഞില്ല. മറിച്ച്, ഒരു അന്വേഷണത്തിന്റെ പദമാണ് ഉപയോഗിച്ചത് (നിങ്ങള്‍ തിന്നുന്നില്ലേ?). അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ സന്ദര്‍ഭത്തില്‍ യോജിക്കുന്ന ഇത്തരം നല്ല പദങ്ങളാണ് ഉപയോഗിക്കേണ്ടത്. അദ്ദേഹം തന്റെ അതിഥിയോട് പറഞ്ഞതുപോലെ ‘നിങ്ങള്‍ തിന്നുന്നില്ലേ?’ അല്ലെങ്കില്‍ ‘വരുന്നില്ലേ,’ ‘വന്നാലും, ‘ഞങ്ങള്‍ക്ക് നല്ലത് ചെയ്താലും’ എന്നതുപോലുള്ള പ്രയോഗങ്ങള്‍.

മറ്റൊന്ന്, എന്തെങ്കിലും കാരണങ്ങളാല്‍ ഒരാളിൽ നിന്ന് ഭയമുണ്ടായാല്‍ ആ ഭയം അകറ്റാന്‍ അയാള്‍ക്ക് ബാധ്യതയുണ്ട്. അയാളുടെ ഭയം ഇല്ലാതാക്കാനും മനസ്സ് ശാന്തമാകാനും ഉതകുന്നത് അയാളോട് പറയണം. ഇബ്രാഹിം നബി عليه السلام  ഭയപ്പെട്ടപ്പോള്‍ മലക്കുകള്‍ അദ്ദേഹത്തോട് പറഞ്ഞതുപോലെ (താങ്കള്‍ ഭയപ്പെടേണ്ട). ഭയത്തിനുശേഷം ആ സന്തോഷകരമായ വാര്‍ത്ത അദ്ദേഹത്തെ അവര്‍ അറിയിക്കുകയും ചെയ്തു.

മറ്റൊന്ന്, ഇബ്രാഹിം നബി عليه السلام യുടെ ഭാര്യ സാറയുടെ സന്തോഷത്തിന്റെ ആധിക്യം. ഒരു പ്രത്യേക ശബ്ദവും അപൂര്‍വമായ മുഖത്തടിയുംവരെ അവരില്‍നിന്നുണ്ടായി.

മറ്റൊന്ന്, ജ്ഞാനിയായ ഒരു കുട്ടിയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച് ഇബ്രാഹിം നബി عليه السلام യുടെ ഭാര്യ സാറയെയും അല്ലാഹു ആദരിച്ചു.

 

അവലംബം : തഫ്സീറുസ്സഅ്ദി

കടപ്പാട് : ഹാരിസ് ബിന്‍ സലീം

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *