40 വയസ്സായവരോട് ചില ഉപദേശങ്ങൾ

40 വയസ് പൂർത്തിയായ മനുഷ്യർ അറിയുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു. (ഖുർആൻ:46/15)

മനുഷ്യന്റെ വിവേകബുദ്ധിക്കു പക്വതയും പാകതയും എത്തുന്ന പ്രായമാണ് 40 വയസ്സ്. പ്രവാചകന്മാര്‍ക്കു പ്രവാചകത്വം ലഭിക്കുന്നതും മിക്കവാറും നാല്‍പത് വയസ്സിലാണെന്നാണ് അറിയപ്പെടുന്നത്. ഏറെക്കുറെ 33 വയസ്സു മുതല്‍ യുവത്വത്തിന്റെതായ പ്രത്യേകതകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയും, പകരം പാകതയുടെയും പരിചയത്തിന്റെയും വിശേഷതകള്‍ മനുഷ്യനില്‍ സ്ഥലം പിടിക്കുകയും ചെയ്യുന്നു. 40 തികയുമ്പോഴേക്കും അതു അതിന്റെ പൂര്‍ണ്ണാവസ്ഥ പ്രാപിക്കുന്നു. അനന്തരം ഏറെക്കുറെ അറുപതുവരേക്കും വലിയൊരു മാറ്റം കൂടാതെ ആ നില തുടരുകയും, പിന്നീടു ഗതി കീഴ്പോട്ടു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ക്കും പരിതസ്ഥിതികള്‍ക്കും അനുസരിച്ചു വ്യത്യാസം കാണാമെങ്കിലും പൊതുനില ഇതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 46/15 ന്റെ വിശദീകരണം)

40 വയസ് പൂർത്തിയായതോടെ ഒരാൾ അവന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചു കഴിഞ്ഞിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَعْمَارُ أُمَّتِي مَا بَيْنَ سِتِّينَ إِلَى سَبْعِينَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റ ആയുസ്സ് അറുപതിനും എഴുപതിനും ഇടയിലാണ്. (തിർമിദി:3550)

40 വയസ്സായാൽ ഏതാണ്ട് ആയുസ്സ് പൂർത്തിയായതുപോലെയാണ്. അതിലേക്കുള്ള സൂചന കാണുക:

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ

അവര്‍ അവിടെ വെച്ച് (നരകത്തിൽ) മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല. (ഖുർആൻ:35/37)

ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? എന്നതിന് ഇപ്രകാരവും തഫ്സീർ വന്നിട്ടുണ്ട്.

عن مجاهد قال : سمعت ابن عباس يقول : العمر الذي أعذر الله إلى ابن آدم : ( أولم نعمركم ما يتذكر فيه من تذكر ) أربعون سنة .

ഇമാം മുജാഹിദ് رحمه الله പറഞ്ഞു: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നതായി ഞാൻ കേട്ടു: ആദമിന്റെ മകന്റെ ഒഴിവുകഴിവ് സ്വീകരിക്കുന്ന പ്രായം  {ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ?} അത് നാല്പത് വയസ്സാണ്. (ഇബ്നുകസീർ)

അതെ, പറഞ്ഞുവരുന്നത് 40 വയസ് പൂർത്തിയാകുന്നതിന് ഏറെ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ജീവിതത്തെ 40 വയസ് വരെയുള്ള കാലയളവെന്നും 40 വയസിന് ശേഷമുള്ള കാലയളവെന്നും രണ്ടായി തിരിക്കാം. 40 വയസ് പൂർത്തിയായാൽ, ശേഷമുള്ള ജീവിതത്തിൽ പരലോകത്തിന് കൂടുതൽ പ്രാധാന്യം നൽകി മരണത്തെ ഓർത്ത് ജീവിതം നന്നാക്കണം. ഇബാദത്തുകളിൽ കൂടുതൽ മുഴുകണം. 40 വയസിന് മുമ്പ് തോന്നിയതുപോലെ ജീവിക്കാമെന്നതിന് അർത്ഥമില്ല. 40 വയസിന് ശേഷം കൂടുതൽ ശ്രദ്ധിക്കണമെന്ന് മാത്രം.

قال مسروق رحمه الله :  إِذَا بَلَغْتَ الْأَرْبَعِينَ، فَخُذْ حِذْرَكَ

മസ്റൂഖ് رحمه الله പറഞ്ഞു: നിനക്ക് നാല്പത് വയസ്സ് തികഞ്ഞാൽ, അവൻ (കൂടുതൽ) ശ്രദ്ധ പുലർത്തട്ടെ. (ഇബ്നു കസീർ)

قال النووي: ونقلوا: أن أهل المدينة كانوا إذا بلغ أحدهم أربعين سنة تفرغ للعبادة

ഇമാം നവവി رحمه الله പറഞ്ഞു: മദീന നിവാസികൾ, അവരിൽ ഒരാൾക്ക് നാല്പത് വയസ്സ് തികഞ്ഞാൽ, ഇബാദത്തുകൾക്കായി ഒഴിഞ്ഞിരിക്കുമായിരുന്നു. (റിയാളുസ്വാലിഹീൻ)

قال الإمام مالك بن أنس : أدركت أهل العلم ببلدنا وهم يطلبون الدنيا والعلم ويخالطون الناس ، حتى يأتي لأحدهم أربعون سنة ، فإذا أتت عليهم اعتزلوا الناس واشتغلوا بالقيامة حتى يأتيهم الموت .

ഇമാം മാലിക് رحمه الله പറഞ്ഞു: ഞങ്ങളുടെ നാട്ടിലെ അറിവുള്ള ആളുകളെ ഞങ്ങൾ കണ്ടത്, അവർ ദുൻയാവും അറിവും തേടുന്നു, അവർ ആളുകളുമായി ഇടകലർന്ന് (ജീവിക്കുന്നു), അങ്ങനെ അവരിലൊരാൾക്ക് നാല്പത് വയസ്സെത്തിയാൽ,  അവർ ക്വിയാമത്തിൽ (പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ) വ്യാപൃതരാകുന്നു, മരണം വന്നെത്തുന്നതുവരെയും. (ഖുർത്വുബി)

وقد قال الحجاج بن عبد الله الحكمي أحد أمراء بني أمية بدمشق : تركت المعاصي والذنوب أربعين سنة حياء من الناس ، ثم تركتها حياء من الله ، عز وجل .

അമവീ ഭരണാധികാരിയായിരുന്ന ഹജ്ജാജ് ബ്നു അബ്ദില്ലാ പറഞ്ഞു: ആളുകളോടുള്ള ലജ്ജയാൽ നാൽപ്പത് വർഷക്കാലം ഞാൻ അനുസരണക്കേടും പാപങ്ങളും ഉപേക്ഷിച്ചു, പിന്നെ ഞാൻ അവ ഉപേക്ഷിച്ചത് അല്ലാഹുവിനെ കുറിച്ചുള്ള ലജ്ജയാലാണ്. (ഇബ്നുകസീർ)

كان يقول عمر بن عبد العزيز: لقد تمت حجة الله على الأربعين، فمات بها.

ഉമർ ബ്നു അബ്ദുൽ അസീസ് رحمه الله പറഞ്ഞു: നാല്പത് വയസ്സ് തികഞ്ഞവർക്ക് അല്ലാഹുവിന്റെ حُجة പൂർണ്ണമായി. അദ്ദേഹം ആ പ്രായത്തിലാണ് മരണപ്പെട്ടത്.

എന്നാൽ ഈയൊരു കാര്യം പലരും മനസ്സിലാക്കുന്നില്ല. 40 വയസ്സ് കഴിഞ്ഞിട്ടും അതുപോലും അറിയാതെ ആളുകൾ ദുൻയാവിന്റെ പിന്നാലെ പായുന്നു. നബി ﷺ പറഞ്ഞതെത്ര ശരി.

عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. (ബുഖാരി:6439)

40 വയസ്സായവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണല്ലോ മേൽ സൂചിപ്പിച്ചത്. ആദ്യം കൊടുത്തിട്ടുള്ള സൂറ:അഹ്ഖാഫിലെ 16 ാം ആയത്തിൽ, നാല്‍പത് വയസ്സിലെത്തുമ്പോൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥനയും പഠിപ്പിക്കുന്നുണ്ട്. പ്രസ്തുത ആയത്തിലെ “അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും” എന്ന പ്രയോഗം ശ്രദ്ധേയമാണ്.

{حَتَّى إِذَا بَلَغَ أَشُدَّهُ} أَيْ: نِهَايَةُ قُوَّتِهِ وَشَبَابِهِ وَكَمَالِ عَقْلِهِ

{അങ്ങനെ അവൻ തന്റെ പൂർണശക്തി പ്രാപിക്കുകയും} അതായത്: തന്റെ പരമാവധി ശക്തിയും യുവത്വവും ബുദ്ധിയുടെ പൂർണതയും

ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ മനുഷ്യന്‍ അവന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞുനോക്കുന്നപക്ഷം, ഒരു വശത്തു അവന്റെ മാതാപിതാക്കളെയും, മറുവശത്തു തന്റെ സന്താനങ്ങളെയും അവനു കാണാം.ഇരുകൂട്ടരുമായും തനിക്കുള്ള കെട്ടുപാടുകളും ഓരോ വശത്തൂടെ തന്റെ മേലുള്ള കടപ്പാടുകളും, ഭൂതഭാവി സ്മരണകളും അവന്റെ മനസ്സില്‍ ഉദയം ചെയ്യുന്നു. അങ്ങനെ, അവന്‍ അതാ പ്രാര്‍ത്ഥിക്കുന്നു:

رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

“എന്റെ രക്ഷിതാവേ, എനിക്ക് പ്രചോദനം നൽകേണമേ” എന്ന് പറഞ്ഞാണ് പ്രാർത്ഥന ആരംഭിക്കുന്നത്:

{رَبِّ أَوْزِعْنِي} أَيْ: أَلْهَمَنِي وَوَفَّقَنِي

{എന്റെ രക്ഷിതാവേ, എനിക്ക് പ്രചോദനം നൽകേണമേ} അതായത്: എനിക്ക് ബോധമുണ്ടാക്കുകയും അതിനുള്ള അവസരം നൽകുകയും ചെയ്യണേ. (തഫ്സീറുസ്സഅ്ദി)

ഒന്നാമതായി, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുന്നതിനുള്ള പ്രചോദനത്തിനാണ് പ്രാർത്ഥിക്കുന്നത്.

 أَيْ: نِعْمَ الدِّينُ وَنِعْمَ الدُّنْيَا، وَشُكْرَهُ بِصَرْفِ النِّعَمِ فِي طَاعَةِ مُسْدِيهَا وَمُوَلِّيهَا وَمُقَابَلَتَهُ مِنَّتِهِ بِالِاعْتِرَافِ وَالْعَجْزِ عَنِ الشُّكْرِ وَالِاجْتِهَادِ فِي الثَّنَاءِ بِهَا عَلَى اللَّهِ. وَالنِّعَمُ عَلَى الْوَالِدَيْنِ نِعَمٌ عَلَى أَوْلَادِهِمْ وَذُرِّيَّتِهِمْ لِأَنَّهُمْ لَا بُدَّ أَنْ يَنَالَهُمْ مِنْهَا وَمِنْ أَسْبَابِهَا وَآثَارِهَا، خُصُوصًا نِعَمَ الدِّينِ فَإِنَّ صَلَاحَ الْوَالِدَيْنِ بِالْعِلْمِ وَالْعَمَلِ مِنْ أَعْظَمِ الْأَسْبَابِ لِصَلَاحِ أَوْلَادِهِمْ.

അതായത്: ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ. അവന് നന്ദി ചെയ്യുക എന്നത് അനുഗ്രഹങ്ങളെ എത്തിച്ചുതരികയും ഏൽപിച്ച് തരികയും ചെയ്തവനെ അനുസരിക്കലും ആ അനുഗ്രഹങ്ങളെ വിനിമയം ചെയ്യലുമാണ്. അത് അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചു കൊണ്ടുമായിരിക്കണം.

മാതാപിതാക്കൾക്കുള്ള അനുഗ്രഹം അവരുടെ മക്കൾക്കുള്ള അനുഗ്രഹം കൂടിയാണ്. കാരണം, അതിൽനിന്ന് അവർക്ക് ലഭിക്കുകയും അതിന്റെ കാരണങ്ങളും അനന്തരഫലങ്ങളും അവർക്കുണ്ടാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും മതപരമായ അനുഗ്രഹങ്ങൾ – അറിവും പ്രവൃത്തിയുംകൊണ്ട്. മാതാപിതാക്കൾ കൈവരിച്ച നന്മ അവരുടെ മക്കളുടെ നന്മക്കുള്ള ഏറ്റവും വലിയ കാരണമാണ്. (തഫ്സീറുസ്സഅ്ദി)

 രണ്ടാമതായി, അല്ലാഹു തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനത്തിനാണ് പ്രാർത്ഥിക്കുന്നത്.

بِأَنْ يَكُونَ جَامِعًا لِمَا يُصْلِحُهُ سَالِمًا مِمَّا يُفْسِدُهُ، فَهَذَا الْعَمَلُ الَّذِي يَرْضَاهُ اللَّهُ وَيَقْبَلُهُ وَيُثِيبُ عَلَيْهِ.

ആ പ്രവർത്തനം നന്നാവാനാവശ്യമായതെല്ലാം അതിലുണ്ടാവുകയും അതിനെ നിഷ്ഫലമാക്കുന്നതിൽനിന്നെല്ലാം അത് സുരക്ഷിതമാവുകയും ചെയ്യുക. ഇതാണ് അല്ലാഹു തൃപ്തിപ്പെടുകയും സ്വീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന നന്മ. (തഫ്സീറുസ്സഅ്ദി)

മൂന്നാമതായി, എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ എന്നാണ് പ്രാർത്ഥിക്കുന്നത്.

لَمَّا دَعَا لِنَفْسِهِ بِالصَّلَاحِ دَعَا لِذَرِّيَّتِهِ أَنْ يُصْلِحَ اللَّهُ أَحْوَالَهُمْ، وَذَكَرَ أَنَّ صَلَاحَهُمْ يَعُودُ نَفْعُهُ عَلَى وَالِدَيْهِمْ

ഇവിടെ തന്റെ നന്മക്ക് വേണ്ടി അവൻ പ്രാർഥിച്ചതുപോലെ തന്നെ തന്റെ മക്കളുടെ സാഹചര്യങ്ങൾ നന്നാക്കിക്കൊടുക്കുവാനും പ്രാർഥിക്കുന്നു. മക്കളുടെ നന്മ; അതിന്റെ പ്രയോജനം മാതാപിതാക്കൾക്ക് ലഭിക്കുന്നു. (തഫ്സീറുസ്സഅ്ദി)

നാലാമതായി, ശേഷം തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നുവെന്ന് എടുത്ത് പറയുന്നു.

مِنَ الذُّنُوبِ وَالْمَعَاصِي وَرَجَعَتْ إِلَى طَاعَتِكَ

പാപങ്ങളിൽനിന്നും നിന്നെ അനുസരിക്കുന്നതിലേക്ക് ഞാൻ മടങ്ങി. (തഫ്സീറുസ്സഅ്ദി)

പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങി, ഞാൻ അല്ലാഹുവിന് കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവെന്ന് പറഞ്ഞാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്.

{إني تبت إليك وإني من المسلمين} وهذا فيه إرشاد لمن بلغ الأربعين أن يجدد التوبة والإنابة إلى الله ، عز وجل ، ويعزم عليها

{തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു} നാൽപ്പത് വയസ്സ് തികഞ്ഞവർക്ക് പശ്ചാത്താപം പുതുക്കാനും ശക്തനും മഹനീയനുമായ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും അങ്ങനെ ചെയ്യാൻ തീരുമാനിക്കാനുമുള്ള മാർഗ്ഗനിർദ്ദേശമാണിത്. (ഇബ്നുകസീർ)

قال الشوكاني : في هذه الآية دليل على أنه ينبغي لمن بلغ عمره أربعين سنة أن يستكثر من هذه الدعوات

ഇമാം ശൗകാനി رحمه الله പറഞ്ഞു: നാൽപ്പത് വയസ്സ് തികഞ്ഞവർ ശ്രദ്ധിക്കാനായി ഈ ആയത്തിൽ തെളിവുണ്ട്. ഈ പ്രാർത്ഥനകൾ അവൻ വർദ്ധിപ്പിക്കണം. (ശൗകാനി)

ഇപ്രകാരം ചെയ്യുന്ന ആളുകൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലത്തെ കുറിച്ചും തുടർന്ന് പറഞ്ഞിരിക്കുന്നു.

أُو۟لَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌. (ഖുർആൻ:46/16)

 

 

kanzululoom.com

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *