إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖു൪ആന്‍:2/91)
അവിശ്വാസികളായ ആളുകള്‍ അവിശ്വാസികളായിക്കൊണ്ടു തന്നെ -അതില്‍ നിന്ന് മടങ്ങിയിട്ടില്ലാതെ- മരണമടയുന്നപക്ഷം, അവര്‍ക്ക് പരലോകത്തില്‍ യാതൊരു രക്ഷയുമില്ല; മരണവേളയില്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ, വല്ല പ്രായശ്ചിത്തവും മുഖേനയോ, അവിശ്വാസികളായിരിക്കെ അവര്‍ ചെയ്‌തേക്കാവുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ മുഖേനയോ -ഒന്നും തന്നെ- അവിടെ അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുവാനുമില്ല എന്ന് അല്ലാഹു പ്രഖ്യാപനം ചെയ്യുന്നു. (അമാനി തഫ്സീര്‍)
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. (ഖു൪ആന്‍:5/36)
عَنْ أَنَسِ بْنِ مَالِكٍ، ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَقُولُ اللَّهُ تَعَالَى لأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ الْقِيَامَةِ لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَىْءٍ أَكُنْتَ تَفْتَدِي بِهِ فَيَقُولُ نَعَمْ. فَيَقُولُ أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا وَأَنْتَ فِي صُلْبِ آدَمَ أَنْ لاَ تُشْرِكَ بِي شَيْئًا فَأَبَيْتَ إِلاَّ أَنْ تُشْرِكَ بِي.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവാസികളിൽ ഏറ്റവും ലഘുവായ ശിക്ഷയുള്ളവനോട് അല്ലാഹു പറയും: ഭൂമിയിൽ നിനക്കെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് നൽകി നരകശിക്ഷയിൽനിന്ന് മുക്തനാകാൻ നീ തയാറാകുമായിരുന്നോ? അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു പറയും; നീ ആദമിൻ്റെ മുതുകിലായിരിക്കെ ഇതിനെക്കാൾ വളരെ നിസ്സാരമായ കാര്യമായിരുന്നുവല്ലോ നിന്നോട് ഞാൻ ആവശ്യപ്പെട്ടിരുന്നത്; എന്നിൽ നീ ആരെയും പങ്കു ചേർക്കരുതെന്ന്. പക്ഷെ, നീയത് അംഗീകരിച്ചില്ല. ശിർക്ക് ചെയ്തു. (ബുഖാരി:6557)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم كَانَ يَقُولُ “ يُجَاءُ بِالْكَافِرِ يَوْمَ الْقِيَامَةِ فَيُقَالُ لَهُ أَرَأَيْتَ لَوْ كَانَ لَكَ مِلْءُ الأَرْضِ ذَهَبًا أَكُنْتَ تَفْتَدِي بِهِ فَيَقُولُ نَعَمْ. فَيُقَالُ لَهُ قَدْ كُنْتَ سُئِلْتَ مَا هُوَ أَيْسَرُ مِنْ ذَلِكَ ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:‘ക്വിയാമത്ത് നാളില്‍ ഒരു അവിശ്വാസിയെ കൊണ്ടുവരികയും ‘ഇതാ നോക്കൂ: ഭൂമി നിറയെ സ്വർണ്ണം നിനക്കുള്ളതായിരുന്നാല്‍ (ഇപ്പോള്‍) നീ അത് തെണ്ടമായി കൊടുക്കുമോ?’ എന്ന് ചോദിക്കപ്പെടും. അവന്‍, അതെ, എന്ന് ഉത്തരം പറയും. അപ്പോള്‍, അല്ലാഹു പറയും: നിന്നില്‍നിന്ന് ഇതിനെക്കാള്‍ വളരെ നിസ്സാരമായ കാര്യമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. (ബുഖാരി:6538)
وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ
അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:10/54)
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം! (ഖു൪ആന്‍:13/18)
وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ
ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെ അധീനത്തില്‍ ഉണ്ടായിരുന്നാല്‍ പോലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതവര്‍ പ്രായശ്ചിത്തമായി നല്‍കിയേക്കും. അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. (ഖു൪ആന്‍:39/47)
അക്രമികൾക്കു അവരുടെ പ്രവർത്തനഫലമായി പരലോകത്തുവെച്ച് കഠിനശിക്ഷ അനുഭവപ്പെടുമ്പോൾ, അതിൽനിന്നു മോചനം ലഭിക്കുവാൻ വേണ്ടി എന്തുപോലും തെണ്ടം കൊടുത്തും രക്ഷനേടുവാൻ അവർ തയ്യാറായിരിക്കും. പക്ഷേ, ഫലമെന്ത്?! തങ്ങൾക്കു ഊഹിക്കുവാൻപോലും കഴിഞ്ഞിരുന്നില്ലാത്ത കഠിനകഠോരങ്ങളായ ശിക്ഷകളായിരിക്കും അവിടെ അനുഭവപ്പെടുക. മുമ്പവർക്കു അനുമാനിക്കുവാന്‍പോലും കഴിയാതിരുന്ന പല യാഥാർത്ഥ്യങ്ങളും അവർക്കു വ്യക്തമാകുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. മിക്ക മനുഷ്യരിലും കാണപ്പെടുന്ന ഒരു പൊതുസ്വഭാവം അടുത്ത ആയത്തിൽ അല്ലാഹു വിവരിക്കുന്നു: (അമാനി തഫ്സീര്‍)
ഇനി ഭൂമിയിലുള്ളത് സർവതും; അതായത് അതിലുള്ള സ്വർണം, വെള്ളി, മുത്ത്, ജീവികൾ, മരങ്ങൾ, കൃഷികൾ, വിവിധ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ അത്രതന്നെ വേറെയും അവർക്കുണ്ടെന്ന് സങ്കൽപിച്ചാലും അത് മുഴുവനും ശിക്ഷയ്ക്ക് പകരമായി നൽകാമെന്ന് വിചാരിച്ചാലും അവ സ്വീകരിക്കപ്പെടുകയോ അതിൽ നിന്ന് അവർ രക്ഷപ്പെടുകയോ ചെയ്യില്ല. ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവർക്കാവില്ല. അത് അവരിൽനിന്ന് സ്വീകരിക്കപ്പെടുകയുമില്ല.
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൾ ചെന്നവർക്കൊഴികെ. (26/88-89). (തഫ്സീറുസ്സഅ്ദി)
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذِۭ بِبَنِيهِ ﴿١١﴾ وَصَٰحِبَتِهِۦ وَأَخِيهِ ﴿١٢﴾ وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ ﴿١٣﴾ وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴿١٤﴾ كـَلَّآ ۖ إِنَّهَا لَظَىٰ ﴿١٥﴾ نَزَّاعَةً لِّلشَّوَىٰ ﴿١٦﴾
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. തന്‍റെ ഭാര്യയെയും സഹോദരനെയും, തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും, ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്. സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. (ഖുർആൻ:70/11-16)
കുറ്റവാളികളായ ദുര്‍ജനങ്ങളെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിലെ ഭയങ്കരതയും സംഭവവികാസങ്ങളും എന്തുമാത്രമായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. ഓരോരുത്തന്നും അവന്‍റെ കാര്യം മാത്രമല്ലാതെ, മറ്റുള്ളവരെപ്പറ്റി വല്ല വിചാരമോ അന്വേഷണമോ ഉണ്ടായിരിക്കയില്ല. താനല്ലാത്തവരെ മുഴുവന്‍ ബലികൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷ കിട്ടിയാല്‍ മതിയായിരുന്നുവെന്നായിരിക്കും ഓരോരുത്തനും കൊതിക്കുക. പക്ഷേ, ഫലമെന്ത്?! (അമാനി തഫ്സീര്‍)
തനിക്കറിയുന്നവരെയെല്ലാം ശിക്ഷക്കര്‍ഹനായ കുറ്റവാളി പ്രായച്ഛിത്തമായി നല്‍കിയാലും അവനുപകാരപ്പെടില്ല. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com