ഫിസ്ഖ് (فِسْقْ) പ്രവർത്തിക്കുന്നവനാണ് ഫാസിഖ് (فاسق) എന്ന് പറയുക. അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് പുറത്തു പോകുകയും, അവനെ ധിക്കരിക്കുകയും ചെയ്യുന്നതിനാണ് ഈ പദം പ്രയോഗിക്കപ്പെടുക.
‘യഥാര്‍ത്ഥ മാര്‍ഗം വിട്ട് തെറ്റിപ്പോകല്‍, കല്‍പന ധിക്കരിക്കല്‍, തോന്നിയവാസം, തെമ്മാടിത്തം, ദുര്‍ന്നടപ്പ്’ എന്നൊക്കെ അര്‍ത്ഥങ്ങളുള്ള فِسْقْ (ഫിസ്‌ക്വ്)ന്‍റെ കര്‍തൃനാമമാണ് فَاسِقْ (ഫാസിക്വ്). ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ വിശ്വാസികളിലും അവിശ്വാസികളിലും കപടവിശ്വാസികളിലും ഫാസിക്വുകള്‍ ഉണ്ടാവാം. എല്ലാവരെക്കുറിച്ചും ക്വുര്‍ആനില്‍ അത് ഉപയോഗിച്ചു കാണാവുന്നതുമാണ്. മതശാസനകള്‍ ലംഘിച്ചുകൊണ്ട് മതത്തിന്‍റെ അച്ചടക്കം പാലിക്കാത്തവരെപ്പറ്റിയാണ് പൊതുവില്‍ അതിന്റെ ഉപയോഗം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/26 ന്റെ വിശദീകരണം)
فاسق (ഫാസിക്വ്) എന്ന വാക്കിനു ‘അനുസരണം കെട്ടവന്‍, തോന്നിയവാസി, ധിക്കാരി, തെമ്മാടി, കല്‍പന ധിക്കരിക്കുന്നവന്‍’ എന്നൊക്കെ അര്‍ത്ഥം പറയാം. കുഫ്‌റ് (അവിശ്വാസം) അടക്കമുള്ളവന്‍ കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ക്വുര്‍ആനില്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ‘കുഫ്‌റി’ന് താഴെയുളള വന്‍കുറ്റം വല്ലതും ചെയ്തവരെയും, പതിവായി ചെറിയ കുറ്റങ്ങള്‍ ചെയ്തു വരുന്നവരെയും ഉദ്ദേശിച്ചു മാത്രമാണ് സാധാരണയായി പലരും ‘ഫാസിക്വ്’ എന്ന് പറഞ്ഞുവരാറുള്ളതെങ്കിലും ഇത് പില്‍ക്കാലത്ത് പ്രചാരത്തില്‍ വന്ന ഒരു സാങ്കേതികാര്‍ത്ഥമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/47 ന്റെ വിശദീകരണം)
ഇത് രണ്ട് രൂപത്തിലുണ്ട്:
ഒന്ന് : ഇസ്‌ലാമിൽ നിന്ന് ഒരാളെ പുറത്താക്കുന്ന വിധത്തിലുള്ളത്.
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ ﴿٢٦﴾ ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٢٧﴾
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. ഫാസിഖുകളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല. അല്ലാഹുവിന്റെഉത്തരവ് അവന്‍ ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ഫാസിഖുകള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍:2/26-27)
ഫാസിഖുകളെ അല്ലാഹു അന്യായമായി വഴിപിഴപ്പിച്ചതല്ല, പ്രത്യുത അവനിലെ ഫിസ്ഖ് വഴികേടിന് കാരണമായതാണെന്ന് വ്യക്തം.
ഫാസിഖുകളുടെ മൂന്ന് ദുഃസ്സമ്പ്രദായങ്ങളാണ് അല്ലാഹു വിവരിച്ചത്:
(1) അല്ലാഹുവിന്‍റെ ഉത്തരവ് – അവനോടുള്ള കരാര്‍ – ലംഘിക്കല്‍.
(2) ചേര്‍ക്കുവാന്‍ കല്‍പിക്കപ്പെട്ട ബന്ധം മുറിക്കല്‍
(3) ഭൂമിയില്‍ നാശമുണ്ടാക്കല്‍.
അല്ലാഹുവിനോടുള്ള അനുസരണത്തില്‍നിന്നും ധിക്കാരത്തോടെ പുറത്തു കടന്ന ഇബ്‌ലീസിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞു:
وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوُّۢ ۚ بِئْسَ لِلظَّٰلِمِينَ بَدَلًا
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു (فَسَقَ). എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:18/50)
അഥവാ അവന്‍ തന്റെ റബ്ബിനോടുള്ള അനുസരണത്തില്‍നിന്നും പുറത്തുചാടി.
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُۥنَ
അപ്പോള്‍ വിശ്വാസിയായിക്കഴിഞ്ഞവന്‍ ഫാസിഖായിക്കഴിഞ്ഞവനെപ്പോലെയാണോ? അവര്‍ തുല്യരാകുകയില്ല. (ഖു൪ആന്‍:32/18)
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
എന്നാല്‍ ധിക്കാരം (ഫിസ്ഖ്) കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. (ഖു൪ആന്‍:32/20)
وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَٰتِۭ بَيِّنَٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَٰسِقُونَ
നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല. (ഖു൪ആന്‍:2/99)
രണ്ട്: ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ളത്. വൻപാപങ്ങൾ പ്രവർ ത്തിക്കുന്ന ഒരു മുസ്‌ലിമിനെ ഫാസിഖ് എന്ന് വിശേഷിപ്പിക്കാറുള്ളത് ഈ അർത്ഥത്തിലാണ്.
وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَٰدَةً أَبَدًا ۚ وَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍. (ഖു൪ആന്‍:24/4)
ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ഫിസ്ഖോ (ദുര്‍വൃത്തിയോ) വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഖു൪ആന്‍:2/197)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقُۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمَۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ
സത്യവിശ്വാസികളേ, ഒരു ഫാസിഖ് (അധര്‍മ്മകാരി) വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:49/6)
പ്രധാനമായും ‘കാഫിറി’ നെയും മുനാഫിക്വിനെയും ഉദ്ദേശിച്ച്
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ഫാസിഖുകള്‍. (ഖു൪ആന്‍:24/55)
ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَٰفِقِينَ هُمُ ٱلْفَٰسِقُونَ
കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ഫാസിഖുകള്‍. (ഖു൪ആന്‍:9/67)
മുനാഫിക്വുകളുടെ വിഷയത്തിൽ നബി ﷺയോടുള്ള അല്ലാഹുവിന്റെ കൽപ്പന കാണുക:
وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَٰسِقُونَ
അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:9/84)
ഈ ആയത്ത് വിശദീകരിച്ച് മുഹമ്മദ് അമാനി മൗലവി (റഹി) എഴുതി: സന്ദര്‍ഭവശാല്‍ മറ്റൊരു സംഗതികൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് നന്നായിരിക്കും. അതായത് ക്വുര്‍ആനിലും ഹദീഥിലും സാധാരണ ഉപയോഗിച്ചു കാണപ്പെടാറുള്ള ഒരു വാക്കാണ് فَاسق (ഫാസിക്വ്) ‘തോന്നിയവാസി’, ദുര്‍ന്നടപ്പുകാരന്‍, ധിക്കാരി, അനുസരണം കെട്ടവന്‍’ എന്നൊക്കെയാണിതിനു വാക്കര്‍ഥം. ക്വുര്‍ആനില്‍ ഈ വാക്ക് പലപ്പോഴും ഉപയോഗിച്ചു കാണുന്നത് ‘കാഫിറി’ നെയും മുനാഫിക്വിനെയും ഉദ്ദേശിച്ചാകുന്നു. ഈ വചനത്തിലെ അവസാനവാക്യം തന്നെ ഇതിന് ഉദാഹരണമാകുന്നു. ‘കപടവിശ്വാസികള്‍ തന്നെയാണ് ഫാസിക്വുകള്‍’ എന്ന് 67-ാം വചനത്തിലും നാം കണ്ടു. മറ്റൊരു സ്ഥലത്ത് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനെയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുന്നതിനെയും കുറിച്ചു പ്രസ്‌താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘അതിന് ശേഷം ആര്‍ വിശ്വസിച്ചുവോ അവര്‍തന്നെയാണ് ഫാസിക്വുകള്‍’ (നൂര്‍: 55) വേറെയും ധാരാളം ഉദാഹരണങ്ങള്‍ ഇതിന് കാണാം. അപ്പോള്‍ ക്വുര്‍ആന്‍റെ ഭാഷയില്‍ فَاسق (ഫാസിക്വ്) എന്ന വാക്ക് ‘കാഫിറി’ന് തുല്യമായ ഒരര്‍ഥത്തില്‍ -അതിനെക്കാള്‍ ശക്തിയായ ഒരര്‍ഥത്തില്‍ -ഉള്ളതാണെന്ന് കാണാവുന്നതാണ്. എന്നാല്‍, മുസ്‌ലിംകള്‍ക്കിടയില്‍ പില്‍ക്കാലത്ത് പൊതുവെ അറിയപ്പെട്ടുവരുന്നതും പില്‍ക്കാല മതസാഹിത്യങ്ങളില്‍ സാധാരണ ഉപയോഗിക്കപ്പെട്ടു വരുന്നതും നോക്കുമ്പോള്‍ ‘ഫാസിക്വ്’ എന്ന വാക്ക് കുറേക്കൂടി ലഘുവായ ഒരര്‍ഥത്തിലാണ് ഗണിക്കപ്പെട്ടുവരുന്നത്. അഥവാ ഏതെങ്കിലും ഒരു മഹാപാപം ചെയ്‌തവന്‍, അല്ലെങ്കില്‍ ചെറുപാപങ്ങള്‍ ചെയ്യുക പതിവാക്കിയവന്‍ എന്ന ഒരു സാങ്കേതികാര്‍ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നത്. ക്വുര്‍ആന്‍റെ പ്രയോഗം ഈ അര്‍ഥത്തിലല്ലെന്നും, ഒരു കൂട്ടരെപ്പറ്റി അത് ‘ഫാസിക്വു’കള്‍ എന്ന് പറയുമ്പോള്‍ അത് ഈ അര്‍ഥത്തെക്കാള്‍ വളരെ ഗൗരവമേറിയ ഒരു അര്‍ഥത്തിലാണെന്നും മനസ്സിലാക്കേണ്ടതാകുന്നു. ‘ഫിസ്‌ക്വി’ന്‍റെയും ‘നിഫാക്വി’ ന്‍റെയും (തോന്നിയവാസത്തിന്‍റെയും കാപട്യത്തിന്‍റെയും) കെടുതികളില്‍ അകപ്പെടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 9/84 ന്റെ വിശദീകരണം)
www.kanzululoom.com