ബോധ്യപ്പെട്ടിട്ടും ബോധ്യപ്പെടാത്ത മനുഷ്യർ

ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَٰرَ ‎﴿٣٢﴾‏ وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ ‎﴿٣٣﴾‏ وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَٰنَ لَظَلُومٌ كَفَّارٌ ‎﴿٣٤﴾

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.  സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ഖുർആൻ:14/32-34)

أَلَمْ تَرَوْا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُۥ ظَٰهِرَةً وَبَاطِنَةً ۗ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَٰبٍ مُّنِيرٍ ‎﴿٢٠﴾‏ وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ ‎﴿٢١﴾

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്‌.  അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) (ഖുർആൻ:31/20-21)

ആകാശത്ത് സ്ഥിതിചെയ്യുന്ന സൂര്യ-ചന്ദ്ര-നക്ഷത്രാദി ഗോളങ്ങളെയും, മേഘം, മഴ, മഞ്ഞ്, വായു മുതലായവയെയും, ഭൂമിയിലെ ജീവികൾ, സസ്യലതാദികൾ, പർവ്വതങ്ങൾ, നദികൾ ഖനനവസ്തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കളെയും മനുഷ്യന് ഓരോ തരത്തിൽ അല്ലാഹു ഉപയോഗപ്പെടുത്തിക്കൊടുത്തിരിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും ജീവിതസമ്പ്രദായത്തിനും ഉപയുക്തമായ നിലയില്‍ സൂര്യന്റെയും ചന്ദ്രന്റെയും നിയന്ത്രണവും കൈകാര്യവും അവന്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഓരോന്നിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള വ്യവസ്ഥകളും, അവയുടെ ഫലങ്ങളും മനുഷ്യന് അനുകൂലമായിട്ടാണിരിക്കുന്നത്. അവയൊക്ക നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നുവന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്. കപ്പല്‍ പ്രകൃതിയുടെ ചില പ്രത്യേക നിയമങ്ങളാല്‍ ബന്ധിതമായിരുന്നില്ലെങ്കില്‍ മനുഷ്യന്ന് ഒരിക്കലും സമുദ്രസഞ്ചാരം സാധ്യമാവുമായിരുന്നില്ല. ഉറവകള്‍ ചില പ്രത്യേക നിയമങ്ങള്‍ക്ക് വിധേയമായിരുന്നില്ലെങ്കില്‍ അവയില്‍നിന്ന് പുഴകള്‍ ഉദ്ഭവിക്കുമായിരുന്നില്ല. അതേപോലെ, സൂര്യചന്ദ്രന്മാരും രാപ്പകലുകളും പ്രത്യേക നിയമവ്യവസ്ഥകളാല്‍ ബന്ധിതങ്ങളായിരുന്നില്ലെങ്കില്‍ ഇവിടെ ജീവിതംതന്നെ ദുസ്സാധ്യമാകുമായിരുന്നു.

ബുദ്ധിപരമായി അങ്ങേഅറ്റം താഴേകിടയിലുള്ളവരും, ഇങ്ങേഅറ്റം മേലേകിടയിലുള്ളവരും വ്യത്യാസമില്ലാതെ എല്ലാവരും നിത്യേന കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നവയും, അല്ലാഹുവിന്റെ പരമമായ കഴിവിനെയും, സൃഷ്ടിവൈഭവത്തെയും, കൈകാര്യ നിയന്ത്രണത്തെയും സാക്ഷീകരിച്ചുകൊണ്ടിരിക്കുന്നവയും, അവന്റെ ഏകത്വത്തെയും, കൃപാകടാക്ഷത്തെയും വിളിച്ചോതിക്കൊണ്ടിരിക്കുന്നവയുമായ കുറേ ദൃഷ്ടാന്തങ്ങളും, നിത്യാനുഗ്രഹങ്ങളുമാണ് ഈ വചനങ്ങളില്‍ അല്ലാഹു മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നത്. പ്രഥമ വീക്ഷണത്തില്‍തന്നെ ഗ്രഹിക്കാവുന്ന ഇതെല്ലാം അനുഭവത്തിലുണ്ടായിരുന്നിട്ടും മനുഷ്യന്‍ അല്ലാഹു അല്ലാത്തവരെ ദൈവങ്ങളാക്കി ആരാധിച്ചും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അതിലംഘിച്ചും, അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികേടു കാണിച്ചും കൊണ്ടിരിക്കുന്നു. ഇത് അങ്ങേഅറ്റം അനീതിയും നന്ദിയില്ലായ്മയുമാണ്.

വിശപ്പിന് ഭക്ഷണം, ദാഹത്തിന് വെള്ളം, താമസത്തിന് സ്ഥലസൗകര്യം, കാഴ്ച, കേൾവി, സംസാരം എന്നിങ്ങനെയുള്ള എണ്ണമറ്റ പ്രത്യക്ഷത്തിൽ അറിയപ്പെടാവുന്ന അനുഗ്രഹങ്ങളും വിശേഷബുദ്ധി, ജ്ഞാനം സമ്പാദിക്കുവാനുള്ള മാർഗ്ഗങ്ങൾ, വേദഗ്രന്ഥങ്ങളും ദൈവദൂതന്മാരും മുഖേനയുള്ള മാർഗ്ഗദർശനങ്ങൾ, പ്രാര്‍ത്ഥനക്ക് ഉത്തരം നൽകൽ എന്നിങ്ങനെ പ്രത്യക്ഷത്തിൽ കാണപ്പെടാത്തതുമായ എത്രയോ അനുഗ്രഹങ്ങളും അല്ലാഹു മനുഷ്യനു ചെയ്തുകൊടുത്തിട്ടുണ്ട്. നിത്യം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അങ്ങിനെ, ഓരോ വിനാഴികയിലും അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ചും, കണ്ടറിഞ്ഞും കൊണ്ടിരിക്കുകയുമാണ് മനുഷ്യവർഗ്ഗം.

അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ലെന്ന പ്രയോഗം ശ്രദ്ധേയമാണ്. ഒരു മനുഷ്യന്‍ അവന്റെ ജീവിതകാലം മുഴുവനും വിനിയോഗിച്ചാലും അവനു അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ശരിക്കും എണ്ണിത്തീര്‍ക്കുവാന്‍ അവനു സാധ്യമാകുകയില്ല. പിന്നെയല്ലേ, മനുഷ്യര്‍ക്ക് പൊതുവേയുള്ള അനുഗ്രഹങ്ങള്‍ കണക്കാക്കുന്നു?

ഇമാം ശാഫിഈ  رحمه الله  പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്നു:

الحمد لله الذي لا يؤدى شكر نعمة من نعمه ، إلا بنعمة توجب على مؤدي ماضي نعمه بأدائها نعمة حادثة توجب عليه شكره بها

അല്ലാഹുവിനു സര്‍വ്വ സ്തുതിയും! അവന്റെ അനുഗ്രഹങ്ങളില്‍ ഒന്നിന്നും തന്നെ നന്ദി നിര്‍വ്വഹിക്കുന്നതായാല്‍ അത് നിര്‍വ്വഹിക്കുന്നവന്‍ അവന് നന്ദി ചെയ്‌വാന്‍ കടമപ്പെടുന്നവിധം ഒരു പുതിയ അനുഗ്രഹം കൂടി ലഭിച്ചുകൊണ്ടല്ലാതെ നന്ദി കാണിക്കുവാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവനാണവന്‍ (അല്ലാഹു).

യഥാര്‍ത്ഥം ഇങ്ങിനെയിരിക്കെ, അവരിൽ ഒരു വിഭാഗം അല്ലാഹുവിലും, അവന്റെ തൗഹീദിലും വിശ്വസിക്കുന്നില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല. അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവനു പങ്കുകാരെയും സമന്‍മാരെയും സങ്കല്‍പ്പിച്ചും, അവന്റെ വിധിവിലക്കുകള്‍ അവഗണിച്ചുകൊണ്ടു കഴിഞ്ഞുകൂടുന്ന മനുഷ്യന്‍ കടുത്ത അക്രമിയും നന്ദികെട്ടവനുമാണ്. സൂറ:ഇബ്രാഹീമിലെ ആയത്ത് അല്ലാഹു അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:

إِنَّ ٱلْإِنسَٰنَ لَظَلُومٌ كَفَّارٌ

തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ഖുർആൻ:14/34)

മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു:

وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖുർആൻ:34/13)

ഈ തെളിവുകളൊക്കെ കണ്ടു ബോധ്യപ്പെട്ട മനുഷ്യൻ കണ്ടില്ലെന്ന് പറഞ്ഞ് നടിക്കുന്നു. വിശ്വാസത്തിന് പകരം അവിശ്വാസത്തെ പുൽകുന്നു. അല്ലാഹുവിന്റെ കാര്യത്തിൽ കാര്യത്തിൽ തർക്കത്തിനും, നിഷേധത്തിനും ഒരുമ്പെടുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നവരും, അവന്റെ ഏകത്വത്തെയും ഉൽകൃഷ്ടഗുണങ്ങളെയും നിഷേധിക്കുന്നവരും, അവന്റെ നിയമനിര്‍ദ്ദേശങ്ങളെ വിമർശിക്കുന്നവരും – ഇങ്ങിനെ പല തരക്കാരും – ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. എന്നാൽ അവർക്ക് അല്ലാഹുവിന്റെ സന്ദേശങ്ങൾക്കും നിര്‍ദ്ദേശങ്ങൾക്കും എതിരിൽ, തങ്ങളുടെ വാദങ്ങളെ സ്ഥാപിക്കുവാൻ യാതൊരു തെളിവുകളും ഹാജരാക്കുവാനില്ല.  അവരുടെ ഏകാവലംബം തങ്ങളുടെ പൂർവ്വികൻമാരുടെ പാരമ്പര്യവും, അവരോടുള്ള അന്ധമായ അനുകരണവും മാത്രമായിരിക്കും. ആ പൂര്‍വ്വികന്മാരുടെ നിലയോ? വാസ്തവത്തിൽ അവർ പിശാചിന്റെ കാലടികളെ പിൻപറ്റി വഴിപിഴച്ചു പോയിരിക്കയാണ്. പിശാച് അവരെ നയിച്ചിരുന്നത് നരകശിക്ഷയിലേക്ക് മാത്രമാണ്. ഇതേ അനുഭവം തന്നെ തങ്ങൾക്കും വേണമെന്നാണോ ഇക്കൂട്ടരും വിചാരിക്കുന്നത്?! ഇതാണ് അല്ലാഹു അവരോട് ഗൗരവപൂർവ്വം ചോദിക്കുന്നത്.

തുടർന്നു കൊണ്ട് ഇരുകൂട്ടരുടെയും – അല്ലാഹുവിനെക്കുറിച്ചു നന്ദിയും വിശ്വാസവും ഉള്ളവരുടെയും, ഇല്ലാത്തവരുടെയും – അവസ്ഥ വിവരിക്കുന്നത് കൂടി കാണുക:

وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ ‎﴿٢٢﴾‏ وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ‎﴿٢٣﴾‏ نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ ‎﴿٢٤﴾

വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്‌. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി.  വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.  നാം അവര്‍ക്ക് അല്‍പം സുഖം അനുഭവിപ്പിക്കുന്നു. പിന്നെ കഠിനമായ ശിക്ഷയിലേക്ക് നാം അവരെ തള്ളിവിടുന്നതാണ്‌. (ഖുർആൻ:31/22-24)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *