ബറകത്ത് : ചില പാഠങ്ങള്‍

നമ്മുടെ നാവിന്‍തുമ്പില്‍ ഒരു മലയാളപദം പോലെ കടന്നുവരുന്ന ഒരു അറബി പദമാണ് ബറകത്ത്. ഐശ്വര്യം, പുരോഗതി,അനുഗ്രഹം, സൗഭാഗ്യം, വളര്‍ച്ച, വര്‍ദ്ധനവ് , സമൃദ്ധി എന്നീ അര്‍ത്ഥങ്ങളില്‍ ബറകത്ത് എന്ന പദം ഉപയോഗിക്കുന്നു. ബറകത്ത് എന്നതിന്റെ നി൪വ്വചനമായി പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളത് അല്ലാഹുവില്‍ നിന്ന് നന്‍മകള്‍ ലഭിക്കലാണ്, ലഭിച്ച നന്‍മകള്‍ സ്ഥിരമായി നിലനില്ക്കലാണ്, അതിന്റെ വ൪ദ്ധനവാണ്, അതിന്റെ വള൪ച്ചയാണ് എന്നാണ്.

ബറകത്തിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന കാര്യം പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്.

تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു (എല്ലാ ബ൪ക്കത്തുകളും ഉടമപ്പെടുത്തിയവനാകുന്നു). അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:67/1)

عَنْ عَبْدِ اللَّهِ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي سَفَرٍ فَقَلَّ الْمَاءُ فَقَالَ ‏”‏ اطْلُبُوا فَضْلَةً مِنْ مَاءٍ ‏”‏‏.‏ فَجَاءُوا بِإِنَاءٍ فِيهِ مَاءٌ قَلِيلٌ، فَأَدْخَلَ يَدَهُ فِي الإِنَاءِ، ثُمَّ قَالَ ‏”‏ حَىَّ عَلَى الطَّهُورِ الْمُبَارَكِ، وَالْبَرَكَةُ مِنَ اللَّهِ ‏”‏ فَلَقَدْ رَأَيْتُ الْمَاءَ يَنْبُعُ مِنْ بَيْنِ أَصَابِعِ رَسُولِ اللَّهِ صلى الله عليه وسلم،‏

അബ്ദുല്ലയില്‍(റ)നിന്ന് നിവേദനം: ഞങ്ങള്‍ നബിയുടെ(സ്വ) കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി(സ്വ) അരുളി: അല്പം വെളളം ആരുടെയെങ്കിലും അടുക്കല്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സ്വഹാബിമാര്‍ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി(സ്വ)കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം അരുളി: ‘ബറകത്തുള്ള ശുദ്ധജലം ആവശ്യമുളളവര്‍ മുന്നോട്ട് വരിക. ഈ ബറകത്ത് അല്ലാഹുവിങ്കല്‍ നിന്നത്രെ’. നബിയുടെ(സ്വ) വിരലുകള്‍ക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി:3579)

ബറകത്തിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്നും മനുഷ്യന് എല്ലാവിധ ബറകത്തുകളും ലഭിക്കുന്നത് അല്ലാഹുവില്‍ നിന്ന് മാത്രമാണെന്നും അല്ലാഹു ബ൪ക്കത്ത് തടഞ്ഞുവെച്ചാല്‍ അത് നേടിതരാന്‍ മറ്റാരുമില്ലെന്നും അറിയുക.

ചില സ്ഥലങ്ങള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. മക്കയും മദീനയും, മസ്ജിദുല്‍ അഖ്സയും പരിസരവുമാണത്.

ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ

തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).(ഖു൪ആന്‍ :3/96)

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : اللَّهُمَّ اجْعَلْ بِالْمَدِينَةِ ضِعْفَىْ مَا جَعَلْتَ بِمَكَّةَ مِنَ الْبَرَكَةِ ‏‏

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി ബറകത്ത് മദീനക്ക് ചെയ്യേണമേ. (ബുഖാരി:1885)

سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.(ഖു൪ആന്‍ :17/1)

ചില വ്യക്തികള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. ഈസാ നബി(അ) പറയുന്നതായി വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക.

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا – وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا

ഈസാ(അ)പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :19/30-31)

ചില സമയങ്ങള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് പ്രഭാത സമയം.

عَنْ صَخْرٍ الْغَامِدِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا ‏

നബി(സ്വ) പ്രാ൪ത്ഥിച്ചു: അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തില്‍ നീ അനുഗ്രഹം ചെയ്യേണമേ (തി൪മിദി:1212)

ചില ഭക്ഷണങ്ങള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. അത്താഴം, സംസം വെള്ളം എന്നിവ ഉദാഹരണങ്ങളാണ്.

أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً ‏‏

അനസില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീ൪ച്ചയായും അത്താഴം കഴിക്കുന്നതില്‍ ബറക്കത്ത് ഉണ്ട്. (ബുഖാരി:1923)

إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ

അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (മുസ്ലിം)

عَنْ سَلْمَانَ بْنِ عَامِرٍ الضَّبِّيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ إِذَا أَفْطَرَ أَحَدُكُمْ فَلْيُفْطِرْ عَلَى تَمْرٍ فَإِنَّهُ بَرَكَةٌ فَإِنْ لَمْ يَجِدْ تَمْرًا فَالْمَاءُ فَإِنَّهُ طَهُورٌ

സൽമാനുബ്നു ആമിർ(رضي الله عنه) വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു. നിങ്ങളിൽ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോൾ കാരക്കകൊണ്ട് അവൻ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതിൽ ബർക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കിൽ വെള്ളം കൊണ്ട്. അത് ശുദ്ധമായതാണ്. (തിർമിദി:658)

അല്ലാഹുവിന്റെ കലാം(സംസാരം) ആയ വിശുദ്ധ ഖുർആൻ ഏറെ ബറകത്തുള്ള ഗ്രന്ഥമാണ്.

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)

ബറകത്ത് ലഭിക്കുന്നതിന് വേണ്ടി നബി (സ്വ) പ്രാ൪ത്ഥിക്കുകയും പ്രാ൪ത്ഥിക്കാന്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം സൌകര്യങ്ങളും വിഭവങ്ങളും ലഭിക്കുകയല്ല, ലഭിച്ചവയില്‍ ബറകത്ത് ഉണ്ടായിരിക്കുക എന്നുള്ളതാണ് ഗുണകരമെന്ന സന്ദേശവും ഈ പ്രാ൪ത്ഥനയിലൂടെ നബി(സ്വ) പഠിപ്പിക്കുന്നു.

اللَّهُمَّ بَارِكْ لِي فِيمَا أَعْطَيْتَ

അല്ലാഹുമ്മ ബാരിക് ലീ ഫീമാ അഅ്ത്വയ്ത

അല്ലാഹുവേ നീ എനിക്ക് നല്‍കിയതില്‍ ബറകത്ത് നല്‍കേണമേ

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلَكِنَّ الْغِنَى غِنَى النَّفْسِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഐശ്വര്യം എന്നത്‌ സമ്പത്തിന്റെ ആധിക്യമല്ല. പ്രത്യുത, മനസ്സിന്റെ ധന്യതയാണ്‌ ഐശ്വര്യം.(ബുഖാരി: 6446)

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബറകത്ത് ലഭിക്കേണ്ടതുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വലിയ വരുമാന മാ൪ഗങ്ങളുണ്ടായിട്ടും പണം ഒന്നിനും തികയുന്നില്ലെയോ, അതില്‍ ബറകത്ത് ലഭിക്കാത്തതുകൊണ്ടാണ്. ദാമ്പത്യ ജീവിതം സുഖകരമല്ലെയോ, അതില്‍ ബ൪ക്കത്ത് ലഭിക്കാത്തതാണ് കാരണം. ഒന്നിനും സമയമില്ലെന്ന് തോന്നുന്നുവോ സമയത്തിലെ ബറകത്ത് ലഭിക്കുന്നില്ലെന്ന് തിരിച്ചറിയുക. മഹാനായ പ്രവാചകന്(സ്വ) പത്തോളം ഭാര്യമാരുണ്ടായിരുന്നു. അവിടുന്ന് രാഷ്ട്രത്തലവനും സൈന്യാധിപനും നയതന്ത്രജ്ഞനും ജഡ്ജിയും ഇമാമും ഖത്വീബുമൊക്കെ ആയിരുന്നു. എല്ലാറ്റിനും ഉപരി അല്ലാഹുവിന്റെ റസൂലും ആയിരുന്നു. അവിടുത്തേക്കും ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറാണ് ലഭിച്ചിരുന്നു. അവിടുന്ന് ഉറങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും നബിക്ക്(സ്വ) എല്ലാ കാര്യങ്ങളും കൃത്യമായി നി൪വ്വഹിക്കാനും ഇബാദത്തുകള്‍ വ൪ദ്ധിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍ ഇന്ന് നമ്മുടെ അവസ്ഥയോ? ഒരു ഭാര്യയും ഒരു ജോലിയും അല്ലെങ്കില്‍ ഒരു കച്ചവടവും. ഇബാദത്തുകള്‍ നി൪വ്വഹിക്കാന്‍ തീരെ സമയമില്ല. അഞ്ച് നേരത്തെ നമസ്കാരം മാത്രം എങ്ങനെയോ നി൪വ്വഹിക്കുന്നു. അതെ, സമയത്തില്‍ ബറകത്ത് ലഭിച്ചിട്ടില്ലെയോയെന്ന് ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതും അല്ലാഹുവിനോട് ബറകത്തിന് വേണ്ടി പ്രാ൪ത്ഥിക്കേണ്ടതുമാണ്.

ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ബറകത്ത് ലഭിച്ചാല്‍ അതില്‍ കൂടുതല്‍ സൌഭാഗ്യം അവന് മറ്റൊന്നുമില്ല. ആയുസില്‍ ബറകത്ത് ലഭിച്ചാല്‍ കുറഞ്ഞ കാലയളവില്‍തന്നെ കൂടുതല്‍ സല്‍ക൪മ്മങ്ങള്‍ ചെയ്യാനുള്ള തൌഫീഖ് ലഭിക്കും. അറിവില്‍ ബറകത്ത് ലഭിച്ചവരുണ്ട്, അവ൪ക്ക് ചിലപ്പോള്‍ കുറച്ച് അറിവേ കാണുകയുള്ളൂ. എന്നിരുന്നാലും അവരുടെ അറിവ് അമലാകുകയും അതോടൊപ്പം മറ്റുള്ളവ൪ക്ക് പക൪ന്നു നല്‍കുകയും ചെയ്യും. സന്താനങ്ങളുടെ കാര്യത്തില്‍ ബറകത്ത് ലഭിക്കുകയെന്ന് പറഞ്ഞാല്‍ അവന് സന്താനങ്ങളെ ലഭിക്കുകയും അവരെല്ലാം സ്വാലിഹീങ്ങളായിരിക്കുകയും ചെയ്യുമെന്നാണ്. സമ്പത്തില്‍ ബറകത്ത് ലഭിക്കുകയെന്ന് പറഞ്ഞാല്‍ അവന് അതില്‍ വ൪ദ്ധനവ് ലഭിക്കുമെന്നും അതോടൊപ്പം ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കില്‍ പോലും അതുകൊണ്ട് അവന്റെ കാര്യങ്ങളെല്ലാം നടക്കുമെന്നുമാണ്.

عَنْ أَنَسٍ، عَنْ أُمِّ سُلَيْمٍ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَنَسٌ خَادِمُكَ ادْعُ اللَّهَ لَهُ قَالَ: اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ

അനസില്‍(റ) നിന്നും ഉമ്മുസുലൈംമില്‍(റ) നിന്നും നിവേദനം: അവർ ഒരിക്കൽ നബിയോട്(സ്വ)യോട് പറഞ്ഞു: തിരുദൂതരെ, അനസ് താങ്കളുടെ സേവകനാണല്ലോ?അദ്ദേഹത്തിന് വേണ്ടി താങ്കൾ പ്രാർത്ഥിച്ചാലും. നബി(സ്വ) പ്രാർത്ഥിച്ചു: അല്ലാഹുവേ, നീ അദ്ദേഹത്തിന് ധനവും സന്താനവും വർധിപ്പിച്ച് കൊടുക്കേണമേ, നീ അദ്ദേഹത്തിന് നൽകുന്നതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. (ബുഖാരി: 6378,6379)

നബി(സ്വ) തനിക്ക് വേണ്ടി പ്രാ൪ത്ഥിച്ച ശേഷമുള്ള എന്റെ ജീവിതത്തില്‍ അന്‍സാരികളായ സ്വഹാബികളുടെ കൂട്ടത്തില്‍ ധരാളം ധനവും സന്താനങ്ങളുമുള്ളയാള്‍ താനായിമാറിയെന്ന് അനസ്(റ) പിന്നീട് പറയുന്നതായി കാണാം.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബ൪ക്കത്ത് ലഭിക്കാനുള്ള മാ൪ഗങ്ങളും നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതേ പോലെ നമ്മുടെ നിത്യജീവിതത്തിലെ ഓരോ രംഗത്തും ബ൪ക്കത്ത് ലഭിക്കാനുള്ള മാ൪ഗങ്ങളും നബി(സ്വ) നമുക്ക് പ്രത്യേകം പഠിപ്പിച്ച് തന്നിട്ടുണ്ട്.

1. ഈമാനും തഖ്’വയും

وَلَوْ أَنَّ أَهْلَ الْقُرَ ىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ

(ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിക്കുകയും ചെയ്‌തിരുന്നെങ്കില്‍, നാം അവര്‍ക്ക്‌ ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും `ബറക്കത്തുകള്‍’ (അനുഗ്രഹങ്ങള്‍) തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ച് തള്ളുകയാണ് ചെയ്‌തത്‌; അപ്പോള്‍ അവ൪ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി.(ഖു൪ആന്‍:7/96)

2. ഈമാനും സല്‍ക൪മ്മങ്ങളും

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)

قال القرطبي رحمه الله تعالى في معنى الحياة الطيبة:١- الرزق الحلال ٢- القناعة ٣- توفيقه سبحانه إلى الطاعات فإنها تؤويه إلى رضوانه، ٤- الجنة، وقيل السعادة

ഇമാം ഖുർതുബി  رحمه الله  നല്ല ജീവിതം (الحياة الطيبة ) യുടെ ആശയം വിശദീകരിക്കുംമ്പോൾ പറഞ്ഞു:1) ഹലാലായ ഉപജീവനം 2) കിട്ടിയതിൽ മനസംതൃപ്തി. 3) അല്ലാഹുവിന്റെ ത്യപ്തിയേക്ക് എത്തിക്കുന്ന ആരാധനകൾ ചെയ്യാൻ സൗഭാഗ്യം ലഭിക്കുക 4) സ്വർഗം ,അതിനെ സൗഭാഗ്യം എന്നും പറയും. (തഫ്സീർ ഖുർതുബി -10/174 )

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കു ഇഹത്തില്‍ നല്ല വിശിഷ്ടമായ ജീവിതം നല്‍കുമെന്നും, പരലോകത്തുവെച്ചു അവര്‍ ചെയ്തിരുന്ന ഏറ്റവും നല്ല കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലംകൂടി നല്‍കപ്പെടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അനുവദനീയവും ഉത്തമവുമായ ഉപജീവനമാര്‍ഗ്ഗം ലഭിക്കുക, ഉള്ളതില്‍ സംതൃപ്തിയുണ്ടാകുക, അന്യരെ ആശ്രയിക്കേണ്ടിവരാതിരിക്കുക, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ചു ജീവിക്കുവാന്‍ സാധിക്കുക, മോക്ഷം സിദ്ധിക്കുക, സല്‍ക്കാര്യങ്ങളില്‍ ചെയ്യുന്നതില്‍ താല്‍പര്യമുണ്ടായിരിക്കുക എന്നിങ്ങിനെ حَيَاةً طَيِّبَةً (നല്ല ജീവിതം) എന്ന വാക്കിന് പലരും പല പ്രകാരത്തില്‍ വിവക്ഷ നല്‍കിക്കാണാം. ഇങ്ങിനെയുള്ള ചില രിവയത്തുകള്‍ ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ (റഹി) പറയുകയാണ്: “ഇതെല്ലാംതന്നെ ഉള്‍പ്പെടുന്ന വാക്കാണ് حَيَاةً طَيِّبَةً എന്നുള്ളതാണ് ശരിയായിട്ടുള്ളതു്.. (അമാനി തഫ്സീ൪: ഖു൪ആന്‍:16/97 ന്റെ വിശദീകരണത്തില്‍ നിന്ന്)

3.ഇബാദത്തുകള്‍ കൃത്യമായി നി൪വ്വഹിക്കുക

عَنْ أَبِي هُرَيْرَةَ، قَالَ – وَلاَ أَعْلَمُهُ إِلاَّ قَدْ رَفَعَهُ – قَالَ : يَقُولُ اللَّهُ سُبْحَانَهُ يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ وَإِنْ لَمْ تَفْعَلْ مَلأْتُ صَدْرَكَ شُغْلاً وَلَمْ أَسُدَّ فَقْرَكَ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഹേ ആദമിന്റെ മകനേ, നീ എന്നെ ആരാധിക്കുന്നതില്‍ മുഴുകുക, എന്നാല്‍ നിന്റെ ഹൃദയത്തില്‍ ഞാന്‍ ഐശ്വര്യം നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടുക്കും. നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിന്റെ മുമ്പില്‍ ഞാന്‍ ജോലിത്തിരക്ക് നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടയുകയുമില്ല. (ഇബ്നുമാജ:37/ 4246)

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍ :20/132)

ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുകസീർ(റഹി) പറയുന്നു:

يعني إذا أقمت الصلاة أتاك الرزق من حيث لا تحتسب

നീ നമസ്കാരം കൃത്യമായി നിർവഹിക്കുകയാണെങ്കിൽ നീ വിചാരിക്കാത്ത രീതിയിൽ നിനക്ക് ഉപജീവനം വന്നെത്തും. (തഫ്സീർ ഇബ്നു കസീർ)

4.അല്ലാഹുവിനോട് നന്ദി കാണിക്കല്‍

ﻭَﺇِﺫْ ﺗَﺄَﺫَّﻥَ ﺭَﺑُّﻜُﻢْ ﻟَﺌِﻦ ﺷَﻜَﺮْﺗُﻢْ ﻷََﺯِﻳﺪَﻧَّﻜُﻢْ ۖ ﻭَﻟَﺌِﻦ ﻛَﻔَﺮْﺗُﻢْ ﺇِﻥَّ ﻋَﺬَاﺑِﻰ ﻟَﺸَﺪِﻳﺪٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)(ഖു൪ആന്‍:14/7)

5. വീട്ടുരോട് സലാം പറയുക

عَنْ أَنَسُ بْنُ مَالِكٍ قَالَ: قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم:‏ يَا بُنَىَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ يَكُونُ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ

അനസില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) എന്നോട് പറഞ്ഞു: ഹേ, കുഞ്ഞുമോനേ, നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചാല്‍ അവ൪ക്ക് സലാം പറയുക. അത് നിനക്കും നിന്റെ വീട്ടുകാ൪ക്കും ബറകത്ത് നല്‍കും (തി൪മിദി :2698)

6.സ്വദഖ നല്‍കുക, സക്കാത്ത് കൊടുത്തുവീട്ടുക

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഹേ, ആദം സന്തതികളേ നിങ്ങള്‍ ചെലവഴിക്കുക. (എന്നാല്‍) നിങ്ങളുടെ മേല്‍ നാം ചെലവഴിക്കും.(ബുഖാരി:5352)

لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا

നബി(സ്വ) പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)

കൊടുക്കുന്ന ആ സമയത്ത് സമ്പത്തിന്റെ അളവ് കുറയുമെങ്കിലും പിന്നീട് സമ്പത്തിൽ ബറകത്ത് നൽകി അല്ലാഹു അതിന് വർധനവുണ്ടാക്കും എന്നാണ് ഹദീസിന്റെ വിശദീകരണത്തിൽ പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുള്ളത്.

ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)

{وَمَا أَنْفَقْتُمْ مِنْ شَيْءٍ} نفقة واجبة, أو مستحبة, على قريب, أو جار, أو مسكين, أو يتيم, أو غير ذلك، {فَهُوَ} تعالى {يُخْلِفُهُ} فلا تتوهموا أن الإنفاق مما ينقص الرزق, بل وعد بالخلف للمنفق, الذي يبسط الرزق لمن يشاء ويقدر {وَهُوَ خَيْرُ الرَّازِقِينَ} فاطلبوا الرزق منه, واسعوا في الأسباب التي أمركم بها.

{നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്} ബന്ധുക്കൾ, അയൽക്കാർ, ദരിദ്രർ എന്നിവർക്കായി നിർബന്ധദാനമായോ ഐച്ഛിക ദാനമായോ നൽകുന്നത്. {അവൻ} അല്ലാഹു {അതിന് പകരം നൽകും} അതിനാൽ ദാനം ചെയ്യുന്നത് ഒരാളുടെ സമ്പത്ത് കുറക്കുമെന്ന് വിചാരിക്കരുത്. മറിച്ച്, ചെലവഴിക്കുന്നവന് വീണ്ടും നൽകുമെന്നും ഉപജീവനം വിശാലമാക്കുമെന്നും ഉറപ്പ് നൽകുന്നു.{അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ} അതിന് വേണ്ടി കൽപിക്കപ്പെട്ട കാരണങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)

7. കുടുംബബന്ധം ചേർക്കുക

عَنْ أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ.(മുസ്‌ലിം:2557)

8.മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യുക

നബി(സ്വ) പറഞ്ഞു : ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് :3/229)

9. ദീനീവിജ്ഞാനം നേടല്‍

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ أَخَوَانِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَكَانَ أَحَدُهُمَا يَأْتِي النَّبِيَّ صلى الله عليه وسلم وَالآخَرُ يَحْتَرِفُ فَشَكَا الْمُحْتَرِفُ أَخَاهُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏: لَعَلَّكَ تُرْزَقُ بِهِ

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബിയുടെ(സ്വ) കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബിയുടെ(സ്വ) സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലില്‍ ഏ൪പ്പെടുകയും ചെയ്തു. തൊഴില്‍ ചെയ്യുന്ന വ്യക്തി സഹോദരനെ കുറിച്ച നബിയോട്(സ്വ) ആവലാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: ഒരുപക്ഷേ അവന്‍ കാരണമായിരിക്കാം നിനക്ക് ഉപജീവനം നല്‍കപ്പെടുന്നത്.(അതിനാല്‍ അവന്‍ പഠിച്ചുകൊള്ളട്ടേ). (തിർമിദി:2345)

10. തവക്കുല്‍

ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺑَٰﻠِﻎُ ﺃَﻣْﺮِﻩِۦ ۚ ﻗَﺪْ ﺟَﻌَﻞَ ٱﻟﻠَّﻪُ ﻟِﻜُﻞِّ ﺷَﻰْءٍ ﻗَﺪْﺭًا

…….വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.(ഖു൪ആന്‍ : 65/3)

قال الامام ابن رجب رحمه الله:- ‏والتوكل من أعظم الأسباب التي تطلب بها الحوائج ، فإن الله يكفي من توكل عليه ، كما قال ومن يتوكل على الله فهو حسبه – نور الاقتباس ٢١٢

ഇബ്നു റജബ്‌ رحمه الله പറഞ്ഞു : ” ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മഹത്തായ കാരണങ്ങളിൽ പെട്ടതാണു തവക്കുൽ എന്നത്‌ , കാരണം അല്ലാഹുവിൽ ഭരമേൽപ്പിച്ചവനു അവൻ തന്നെ മതിയായവനാണ് , അല്ലാഹു പറഞ്ഞത്‌ പോലെ : { വല്ലവനും അല്ലാഹുവിൽ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌ -ഖു൪ആന്‍ : 65/3}

قال ابن القيم : من صدق توكله على الله في حصول شيء ناله

ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു : എന്തെങ്കിലും കാര്യം ലഭിക്കുവാൻ അല്ലാഹുവിലുള്ള തവക്കുലിൽ ആരെങ്കിലും സത്യസന്ധത കാണിച്ചാൽ അതവന് ലഭിക്കും. (മദാരിജു സ്സാലികീന്‍:2/114)

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا

ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നു: നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി:2344)

11. സൂറത്തുല്‍ ബഖറ പാരായണം ചെയ്യുക.

عَنْ أَبُو أُمَامَةَعَنِ النَّبِيِّ صلى الله عليه وسلم قَالَ: ……….. اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ………… നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)

12. ഭക്ഷണം കഴിക്കുമ്പോള്‍ നബി(സ്വ) പഠിപ്പിച്ചത് പ്രകാരം ചെയ്യുക.

ഒരു ഭക്ഷണത്തളികയില്‍ നിന്ന് ഒരുമിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍ ആ ഭക്ഷണത്തില്‍ ബ൪ക്കത്ത് ലഭിക്കും. ഒരാളുടെ ഭക്ഷണം കൊണ്ട് രണ്ടാള്‍ക്ക് കഴിക്കാനാകും. രണ്ടാളുടെ ഭക്ഷണം കൊണ്ട് മൂന്നാള്‍ക്ക് കഴിക്കാം. മൂന്നാളുടെ ഭക്ഷണം നാലോ അഞ്ചോ പേ൪ക്ക് കഴിക്കാം.

عَنْ وَحْشِيِّ بْنِ حَرْبٍ أَنَّهُمْ قَالُوا يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ ‏.‏ قَالَ ‏”‏ فَلَعَلَّكُمْ تَأْكُلُونَ مُتَفَرِّقِينَ ‏”‏ ‏.‏ قَالُوا نَعَمْ ‏.‏ قَالَ ‏”‏ فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ ‏”

വഹ്ശിയ്യ് ഇബ്നു ഹ൪ബില്‍(റ) നിന്ന്‌ നിവേദനം: സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു. വയര്‍ നിറയാറില്ല. നബി(സ്വ) ചോദിച്ചു: നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ഒന്നിച്ചിരിക്കുകയും നിങ്ങള്‍ ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത്‌ ലഭിക്കും. (സുനനുഇബ്നുമാജ:3286 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏: كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ

അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷിക്കുക, നിങ്ങള്‍ വേറിട്ടിരുന്ന് ( ഭക്ഷിക്കരുതേ). തീ൪ച്ചയായായും ഒന്നിച്ചിരുന്ന് (ഭക്ഷിക്കുന്നതിലാണ് ബറകത്ത്). (ഇബ്നുമാജ:29/3412)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : طَعَامُ الاِثْنَيْنِ كَافِي الثَّلاَثَةِ، وَطَعَامُ الثَّلاَثَةِ كَافِي الأَرْبَعَةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: രണ്ടുപേരുടെ ഭക്ഷണം മൂന്ന് പേർക്കു മതിയാകും, മൂന്ന് പേരുടേത് നാല് പേർക്കും.(ബുഖാരി: 5392)

عن جابر رضي الله عنه ، عن النبي صلى الله عليه وسلم قال‏:‏ طعام الواحد يكفي الاثنين وطعام الاثنين يكفي الأربعة، وطعام الأربعة يكفي الثمانية

ജാബിറില്‍(റ) നിന്ന്‌ നിവേദനം: റസൂല്‍ (സ്വ) പറയുന്നത്‌ ഞാന്‍ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടേത്‌ നാലാള്‍ക്കും നാലാളുടേത്‌ എട്ടാള്‍ക്കും മതിയാകുന്നതാണ്‌. (മുസ്ലിം)

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ തളികയില്‍ അതിന്റെ ചുറ്റുഭാഗങ്ങളില്‍ നിന്ന് തിന്നുതുടങ്ങുക. നിങ്ങള്‍ അതിന്റെ മധ്യത്തില്‍ നിന്ന് തിന്നരുത്. കാരണം ബറക്കത്ത് അതിന്റെ മധ്യത്തിലാണ് അവതരിക്കുക. (മുസ്നദ് അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അസ്മ(റ) ‘ഥരീദ്’ എന്ന ഭക്ഷണം ഉണ്ടാക്കിയാല്‍ ചൂടാറുന്നതിനായി അല്പസമയം മാറ്റിവെക്കാറുണ്ട്. ആ സമയം ‘അങ്ങനെയുള്ള ഭക്ഷണത്തിലാണ് ബ൪ക്കത്തുള്ളത്’ എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് എന്ന് അവ൪ പറയുമായിരുന്നു. (ഇബ്നു ഹിബ്ബാന്‍ – ഹാകിം – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

13. കച്ചവടത്തില്‍ സത്യസന്ധത പുല൪ത്തുക

عَنْ حَكِيمَ بْنَ حِزَامٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَذَبَا وَكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا

ഹകീം ബ്നു ഹിസാമില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: വാങ്ങുന്നവനും വിൽക്കുന്നവനും വിൽക്കുന്നിടത്ത് നിന്ന് വേ൪പിരിയാത്തിടത്തോളം കാലം (സാധനം വാങ്ങാനും വേണ്ടെന്ന് വെക്കാനും) സ്വാതന്ത്ര്യമുളളവരാണ്. രണ്ടാളും സത്യസന്ധത പുല൪ത്തുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്താൽ അവരുടെ കച്ചവടം അനുഗ്രഹമുളളതായി. ഇനി രണ്ടാളും കളളത്തരം കാണിക്കുകയും കുറവുകൾ മറച്ച് വെക്കുകയും ചെയ്താൽ അവരുടെ കച്ചവടം അനുഗ്രഹമറ്റതായി. (ബുഖാരി:2110)

14. ഭക്ഷണ സാധനങ്ങള്‍ അളന്നുകൊടുക്കുക

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ كِيلُوا طَعَامَكُمْ يُبَارَكْ لَكُمْ ‏‏

മിഖ്ദാമി ബ്നു മഅ്ദീകരിബയില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ നിങ്ങള്‍ അളന്ന് കൊടുക്കുക, നിങ്ങള്‍ക്ക് ബറകത്ത് ലഭിക്കും. (ബുഖാരി:2128)

അല്ലാഹു നിഷിദ്ധമാക്കിയതില്‍ യാതൊരു ബ൪ക്കത്തും ഉണ്ടായിരിക്കുന്നതല്ല. ഉദാഹരണത്തിന് പലിശയുടെ കാര്യം എടുക്കാം. ഭൌതികമായി നോക്കുമ്പോള്‍ പലിശ ലഭിക്കുന്നതിലൂടെ സമ്പത്ത് വ൪ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ ബറകത്ത് ഇല്ലാത്തതിനാല്‍ അത് വളരുകയില്ല.

ﻳَﻤْﺤَﻖُ ٱﻟﻠَّﻪُ ٱﻟﺮِّﺑَﻮٰا۟ ﻭَﻳُﺮْﺑِﻰ ٱﻟﺼَّﺪَﻗَٰﺖِ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻛَﻔَّﺎﺭٍ ﺃَﺛِﻴﻢٍ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:2/276)

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍. (ഖു൪ആന്‍:30/39)

കച്ചവടക്കാരന്‍ സത്യം ചെയ്തുകൊണ്ട് ചരക്കുകള്‍ വിറ്റഴിക്കുന്നത് ബറകത്ത് നഷ്ടപ്പെടുത്തുമെന്ന് നബി(സ്വ) പഠപ്പിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :الْحَلِفُ مُنَفِّقَةٌ لِلسِّلْعَةِ مُمْحِقَةٌ لِلْبَرَكَةِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സത്യം ചരക്കുകളെ വിറ്റഴിപ്പിക്കും, ബറകത്ത് നഷ്ടമാക്കി കളയുകയും ചെയ്യും. (ബുഖാരി:2087)

ഇവിടെ വില്‍ക്കുവാനും വാങ്ങുവാനുമാണ് സത്യം ചെയ്യുന്നത്. അത് അനുവദനീയമല്ല. സത്യം ചെയ്യല്‍ കൊണ്ട് വലിയ തുകക്ക് സാധനം വിറ്റഴിക്കാന്‍ ഉതകുമെങ്കിലും പ്രസ്തുത തുക അനുഗ്രഹമറ്റ സ്വത്തായി മാറുന്നു.

15. ഹലാലായ സമ്പാദ്യം

قال شيخ الإسلام ابن تيمية رحمه الله: والقليل من الحلال يبارك فيه والحرام الكثير يذهب ويمحقه الله تعالى.

ഇബ്നു തൈമിയ رحمه الله പറഞ്ഞു: ഹലാലായത് കുറച്ചാണെങ്കിലും അതിൽ ബറകത്ത് നൽകപ്പെടും, ഹറാമായത് എത്ര കൂടുതലാണെങ്കിലും അത് നിലനിൽക്കുകയില്ല. അല്ലാഹു അതിനെ ക്ഷയിപ്പിക്കുകയും ചെയ്യും. مجموع الفتاوى【٢٨/٦٤٦】

ഹറാമായ മാ൪ഗത്തിലൂടെയുളള സമ്പാദ്യം ബറകത്ത് നഷ്ടപ്പെടുത്തിക്കളയുമെന്നും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ബറകത്തിന് വേണ്ടി പ്രത്യേകം പ്രാ൪ത്ഥിക്കാന്‍ പറഞ്ഞിട്ടുള്ള സന്ദ൪ഭങ്ങളുമുണ്ട്. അവയില്‍ ചിലത് സൂചിപ്പിക്കുന്നു.

1.ഭക്ഷണം മുമ്പില്‍ ഭക്ഷണം ലഭിക്കുമ്പോള്‍

ഭക്ഷണം ലഭിച്ചാല്‍ ചൊല്ലുവാന്‍ നബി(സ്വ) കല്‍പ്പിച്ചതായി ഇബ്നു അബ്ബാസില്‍(റ) നിന്നുള്ള ഹദീസില്‍ ഇപ്രകാരം ഉണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ أَطْعَمَهُ اللَّهُ الطَّعَامَ فَلْيَقُلِ اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

നബി(സ്വ) പറഞ്ഞു: ആരെയെങ്കിലും അല്ലാഹു ഭക്ഷിപ്പിക്കുകയാണെങ്കില്‍ അവ൪ ഇപ്രകാരം പറയട്ടെ:

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

അല്ലാഹുമ്മ ബാരിക് ലനാ ഫീഹി വ അത്ഇംനാ ഖൈറന്‍ മിന്‍ഹു

അല്ലാഹുവേ, ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ. (തി൪മിദി : 3455 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

2. നിക്കാഹിന് ശേഷം ദമ്പതികള്‍ക്ക് വേണ്ടി

بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ

ബാറക്കല്ലാഹു ലക്ക, വബാറക്ക അലൈക്ക, വ ജമഅ ബയ്നകുമാ ഫീ ഖൈര്‍.

അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ. (അബൂദാവൂദ്:213 – സുനനുത്തി൪മിദി:1091- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. നമ്മുടെ ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍

നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും നന്മകള്‍ കണ്ടാല്‍ അല്ലാഹുവിന്റെ ബറകത് വര്‍ദ്ധിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ വല്ല നന്മയോ നേട്ടമോ കണ്ടാല്‍ അവനില്‍ അസൂയ വെക്കാതെ അല്ലാഹുവിന്റെ ബറകത് വര്‍ദ്ധിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. അവന് വേണ്ടി بَارَك الله فيه (ബാറക്കല്ലാഹു ഫീഹി – അല്ലാഹുവിന്റെ അനുഗ്രഹം അതില്‍ ഉണ്ടാവട്ടെ) وَبَارَكَ اللهُ لَكَ (ബാറക്കല്ലാഹു ലക – അല്ലാഹുവിന്റെ അനുഗ്രഹം താങ്കളില്‍ ഉണ്ടാവട്ടെ) എന്നൊക്കെ പ്രാ൪ത്ഥിക്കാവുന്നതാണ്.

عن عبد الله بن عامر بن ربيعة عن أبيه رضي الله عنه قال رسول الله صلى الله عليه وسلم : إِذَا رَأَى أَحَدُكُم مِن نَفسِهِ وَأَخِيهِ مَا يُعجِبُهُ فَلْيَدعُ بِالبَرَكَةِ ، فَإِنَّ العَينَ حَقٌّ

നബി(സ്വ) അരുളി : നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്റെ ധനത്തിലോ തന്റെ സഹോദരനിലോ ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ, തീ൪ച്ചയായും കണ്ണേറ് യാഥാ൪ത്ഥ്യമാണ്. (സ്വഹീഹ് ജാമിഅ് :556)

ബറക്കത്തെടുക്കല്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അല്ലാഹു അവന്റെ ഔദാര്യത്താല്‍ ഈ ലോകത്ത് ചില കാര്യങ്ങളില്‍ ബറകത്ത് വെച്ചിരിക്കുന്നു. അതില്‍ നിന്ന് ബറകത്ത് എടുക്കുന്നതിനാണ് തബ൪റുക് എന്ന് പറയുന്നത്. ഒരു കാര്യത്തില്‍ നിന്ന് ബറകത്ത് എടുക്കുന്നതിന് മൂന്ന് നിബന്ധനകള്‍ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുണ്ട്.

1.പ്രസ്തുത കാര്യത്തിന് ബറകത്ത് ഉണ്ട് എന്നുള്ളതിന് ഖു൪ആനിലോ സുന്നത്തിലോ തെളിവ് വന്നിരിക്കണം.

2.ബറകത്ത് നല്‍കുന്നവന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസം ഉണ്ടായിരിക്കണം.

3.നബി(സ്വ) കാണിച്ചുതന്നിട്ടുള്ള മാതൃകയിലായിരിക്കണം.

ഉദാഹരണത്തിന്, മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സ എന്നീ മൂന്ന് പള്ളികളിലേക്ക് ബറകത്ത് പ്രതീക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് അവിടെ നിന്ന് ബറകത്ത് എടുക്കുന്നത് ? അവിടുത്തെ മണ്ണ് എടുത്ത് കൊണ്ടുവരലാണോ? അല്ലെങ്കില്‍ പള്ളിയില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിക്കലാണോ? ഒരിക്കലുമല്ല. ഈ പള്ളികളില്‍ ബറകത്തുണ്ടെന്ന് ഖു൪ആനിലും സുന്നത്തിലും തെളിവ് വന്നിട്ടുണ്ട്. അല്ലാഹുവാണ് ബറകത്ത് നല്‍കിയിട്ടുള്ളവന്‍ എന്ന് വിശ്വസിച്ചുകൊണ്ട് നബി(സ്വ) കാണിച്ചു തന്നിട്ടുള്ളതുപോലെ അവിടെ വെച്ച് ഇബാദത്തുകള്‍ ചെയ്തിട്ടാണ് ബറകത്ത് എടുക്കുന്നത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (കാരണം മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്) (ബുഖാരി: 1190)

ഇതേപോലെ തന്നെയാണ് ബറകത്തുണ്ടെന്ന് പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടവയില്‍ നിന്ന് ബറകത്തെടുക്കുന്നത്. അറഫയില്‍ നിന്ന് ബറകത്തെടുക്കുന്നത് അറഫയിലെ മണ്ണോ കല്ലോ കൊണ്ടുവന്നിട്ടോ മറ്റെന്തെങ്കിലും ചെയ്തിട്ടോ അല്ല. നബി(സ്വ) കാണിച്ചുകൊടുത്തതുപോലെ ഹാജിമാ൪ ദുല്‍ഹജ്ജ് 9 ന് അറഫയില്‍ നിന്നുകൊണ്ട് ഹജ്ജിന്റെ ക൪മ്മങ്ങള്‍ ചെയ്തുകൊണ്ടാണ്. ഹജറുല്‍ അസ്വദില്‍ നിന്ന് ബറകത്തെടുക്കുന്നതും അപ്രകാരംതന്നെ. ഹജറുല്‍ അസ്വദിനെ കൈ കൊണ്ട് തൊടാനും എന്നിട്ട് കൈ ചുംബിക്കാനും നബി(സ്വ) പഠിപ്പിച്ചു.

ഇബ്നു ഉമ൪(റ)ഹജറുല്‍ അസ്വദ കൈകൊണ്ട് തടവിയ ശേഷം തന്റെ കൈ ചുംബിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) അങ്ങനെ ചെയ്യുന്നതായി കണ്ടതിന് ശേഷം ഞാന്‍ അത് ഒഴിവാക്കിയിട്ടില്ല.(ബുഖാരി-മുസ്ലിം) സംസം വെള്ളം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണെന്നും അത് എന്തിനാണോ കുടിക്കുന്നത് അതിന് പര്യാപ്തമാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ ഈ ആവശ്യത്തിന് വേണ്ടിയൊക്കെ അത് കുടിച്ചിട്ടാണ് അതിൽ നിന്ന് ബറക്കത്തെടുക്കുന്നത്.

عَنْ أبو ذر عن النبي صلى الله عليه وسلم قال : إنها مباركة، إنها طعام طعم وشفاء سقم

അബൂദർറിൽ(റ) നിന്ന് നിവേദനം: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ – സ്വഹീഹ് അൽബാനി)

عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ

ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:25/3178)

سُئِـلَ ابـن خزيمـة: مـن أيـن أُوتيـت العِلـم؟ فقـال : قـال رسـول اللـه صلـﮯ اللـه عليـه وسلم – :” مـاء زمـزم لِمَـا شُـرب لـه ” وإنِّـي لَمَّـا شَربتُـه سألـت اللـه علمـاً نافعـاً.

ഇബ്നു ഖുസൈമ (റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്‍മ് നല്‍കപ്പെട്ടത് എവിടെനിന്നാണ്?അദ്ദേഹം പറഞ്ഞു:നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട്:സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്’തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്‍മിനെ ചോദിച്ചു. سيـر أعـلام النُّبـلاء-١٤/٣٧٠

നബിയുടെ(സ്വ) ശരീരത്തില്‍നിന്ന് സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. ഹജ്ജിന്റെ സമയത്ത് നബി(സ്വ) മുടി നീക്കം ചെയ്തപ്പോള്‍ അത് സ്വഹാബക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദ൪ഭത്തില്‍ മുശ്രിക്കുകളുടെ മുന്നില്‍ പ്രവാചക സ്നേഹം പ്രകടമാക്കുന്നതിന് വേണ്ടി നബിയുടെ(സ്വ) വുളുവിന്റെ ബാക്കി വെള്ളം ശേഖരിക്കാന്‍ സ്വഹാബത്ത് മല്‍സരിച്ചിരുന്നു. എന്നാൽ ഇന്ന് ലോകത്ത് നബിയുടെ യാതൊരു ശേഷിപ്പുകളും ഇല്ലെന്നുള്ളത് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

ബറകത്തുണ്ടെന്ന് പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടവയില്‍ നിന്ന് ബറകത്തെടുക്കുമ്പോള്‍ നബിചര്യ പാലിച്ചില്ലെങ്കില്‍ അത് ബിദ്അത്തിലെത്തും. പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെടാത്തവയില്‍ നിന്ന് ബറകത്തെടുക്കുമ്പോള്‍ അത് കുഫ്റിലോ ശി൪ക്കിലോ ബിദ്അത്തിലോ എത്തുകയും ചെയ്യും.

ഇന്ന് പലയാളുകളും ബറകത്തിന് വേണ്ടി അല്ലാഹുവല്ലാത്ത വ്യക്തികളേയും വസ്തുക്കളേയുമെല്ലാം ആശ്രയിക്കുന്നതു കാണാം. അല്ലാഹുവല്ലാത്ത വ്യക്തികളെ സമീപിച്ച് അവരില്‍ നിന്നും എന്തൊക്കെയോ എഴുതി വാങ്ങി വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നു. പുതിയ വാഹനം വാങ്ങിയാല്‍ മരണപ്പെട്ടവരുടെ മഖ്ബറകളില്‍ കൊണ്ടുചെന്നു അതില്‍ പട്ടും നൂലുമെല്ലാം കെട്ടുകയും താക്കോല്‍ ബറകത്തിനായി അവിടെ കൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം ശി൪ക്കും കുഫ്റും ചേ൪ന്ന പ്രവ൪ത്തനങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم :‏ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى ‏:(‏ ٱجْعَل لَّنَآ إِلَٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ‏‏) وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ‏

അബീ വാക്വിദ് അല്‍ലെയ്ഥില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബിയോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ട്‌ കുറച്ചേ ആയിട്ടുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു. അവ൪ അതിന്റെ അടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ‘ദാത്തു അന്‍വാത്വ്,’ എന്ന പേരിലായിരുന്നു ആ വൃക്ഷം പറയപ്പെട്ടിരുന്നത്. ഞങ്ങള്‍ ആ മരത്തിനരികിലൂടെ നടന്നു.അപ്പോള്‍ ഞങ്ങള്‍ നബിയോട്(സ്വ)പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ‘ദാത്തു അന്‍വാത്വ്,’ നിശ്ചയിച്ചു തരണം. അപ്പോള്‍ നബി (സ്വ) പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. തീ൪ച്ചയായും അത്‌ (വൃക്ഷങ്ങളില്‍ ആയുധം കൊളുത്തിക്കൊണ്ടുള്ള ബറകത്തെടുക്കല്‍) പൂ൪വ്വികരുടെ ചര്യകളാകുന്നു.എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം, നിങ്ങള്‍ പറഞ്ഞത് ഇസ്റാഈല്‍ സന്തതികള്‍ മൂസയോട് പറഞ്ഞ വാക്കുപോലെയാണ്. അവര്‍ പറഞ്ഞു:ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.(ഖു൪ആന്‍:7/138)അനന്തരം പ്രവാചകന്‍ സ്വഹാബികളോട് പറഞ്ഞു: മുന്‍ഗാമികളുടെ ചര്യകള്‍ നിങ്ങള്‍ കൊണ്ടുനടക്കുകതന്നെ ചെയ്യും. (തിര്‍മുദി: 2180)

അല്ലാഹു ബറകത്ത് നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബറകത്ത് നിശ്ചയിച്ച് നല്‍കുമ്പോഴും അല്ലാഹു ബറകത്ത് വെച്ചിട്ടുള്ളതിൽ നിന്ന് നബിചര്യക്ക് വിരുദ്ധമായി ബറകത്തെടുക്കുമ്പോഴും വലിയ അബദ്ധത്തിലാണ് ആളുകൾ എത്തിപ്പെടുന്നതെന്ന് ചുരുക്കം.

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *