റബ്ബിന്റെ ഉറപ്പുകൾ

ഒന്ന്: അല്ലാഹുവിനോട് നന്ദികാണിച്ചാല്‍ അവൻ അനുഗ്രഹം വര്‍ധിപ്പിച്ചുതരും

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. ….. (ഖു൪ആന്‍:14/7)

(لَئِن شَكَرْتُمْ لَأَزِيدَنَّكُمْ) أي : لئن شكرتم نعمتي عليكم لأزيدنكم منها.

{നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്  വര്‍ധിപ്പിച്ചുതരുന്നതാണ്} അതായത്: എന്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, ഞാൻ അത് (അനുഗ്രഹം) നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികതന്നെ ചെയ്യും. (ഇബ്നുകസീര്‍)

അല്ലാഹുവിന് നന്ദിചെയ്യുക എന്ന് പറഞ്ഞാല്‍, അതിൽ ഹൃദയം കൊണ്ടും നാവ് കൊണ്ടും ശരീരം കൊണ്ടുമുണ്ട്. ഞാന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് എന്റെ റബ്ബ് ചെയ്തു തന്ന അനുഗ്രഹമാണെന്ന് മനസ്സിലാക്കി റബ്ബിനോട് അടങ്ങാത്ത സ്‌നേഹം വെച്ചു പുലര്‍ത്തുകയെന്നതാണ് ഹൃദയം കൊണ്ട് നന്ദികാണിക്കല്‍. അതിന് പുറമെ, നാവ് കൊണ്ട്‌ അനുഗ്രഹത്തെ എടുത്തുപറയാനും, അനുഗ്രഹ ദാതാവിനെ സ്തുതിക്കാനും കഴിയണം. പോരാ ശരീരം കൊണ്ട് അല്ലാഹുവിന് ഇബാദത്തുകൾ വര്‍ദ്ധിപ്പിക്കുകയും വേണം.

രണ്ട്: അല്ലാഹുവിനെ ഓര്‍ത്താൽ അവൻ നമ്മെയും ഓര്‍ക്കും

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.(ഖു൪ആന്‍ :2/152)

{فَاذْكُرُونِي أَذْكُرْكُمْ} فأمر تعالى بذكره, ووعد عليه أفضل جزاء, وهو ذكره لمن ذكره, كما قال تعالى على لسان رسوله: {من ذكرني في نفسه ذكرته في نفسي, ومن ذكرني في ملأ ذكرته في ملأ خير منهم} وذكر الله تعالى, أفضله, ما تواطأ عليه القلب واللسان, وهو الذكر الذي يثمر معرفة الله ومحبته, وكثرة ثوابه، والذكر هو رأس الشكر, فلهذا أمر به خصوصا.

{ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌} അല്ലാഹുവിനെ ഓര്‍ക്കാൻ അവൻ കൽപ്പിച്ചു. അതിന് ഏറ്റവും നല്ല പ്രതിഫലം അവൻ വാഗ്ദാനം ചെയ്തു. അല്ലാഹുവിനെ ഓര്‍ക്കുന്നവനെ അവനും ഓര്‍ക്കും. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്നു: ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്. അല്ലാഹുവിനെ ഓര്‍ക്കൽ ഹൃദയത്തിനും നാവിനും അനുയോജ്യമാണ്, അല്ലാഹുവിനെ കുറിച്ചുള്ള അറിവും അവനോടുള്ള സ്നേഹവും അവന്റെ പ്രതിഫലത്തിൽ വര്‍ദ്ധനവും ഉളവാക്കുന്നത് ആ സ്മരണയാണ്. അല്ലാഹുവിനെ ഓര്‍ക്കൽ അവനോടുള്ള നന്ദിയുടെ മുഖ്യഭാഗമാണ്, അതുകൊണ്ടാണ് അത് പ്രത്യേകം കൽപ്പിച്ചത്. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിനെ ഓര്‍ക്കാനുള്ള പ്രധാന മാര്‍ഗമാണ് നമസ്കാരം. അല്ലാഹു പറഞ്ഞതുപോലെ:

ﻭَﺃَﻗِﻢِ ٱﻟﺼَّﻠَ, ﻮٰﺓَ ﻟِﺬِﻛْﺮِﻯ

എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.(ഖു൪ആന്‍ : 20/14)

രാവിലെയും വൈകുന്നേരവും ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേൽക്കുമ്പോഴും ചൊല്ലേണ്ട പ്രത്യേകം പഠിപ്പിക്കപ്പെട്ട ദിക്റുകൾ അല്ലാഹുവിനെ ഓര്‍ക്കാനുള്ള മാര്‍ഗങ്ങളാണ്. അതിന് പുറമേ ഒട്ടനവധി സമയത്തും സ്ഥലത്തും സാഹചര്യങ്ങളിലും ചൊല്ലാനായി പ്രത്യേകം പഠിപ്പിക്കപ്പെട്ട ദിക്റുകളും.  ഖു൪ആന്‍ പാരായണം, പ്രാ൪ത്ഥന, അല്ലാഹുവിന്റെ സൃഷ്ടിപ്പിനേയും സൃഷ്ടി വൈഭവത്തേയും കുറിച്ച് ചിന്തിക്കൽ എന്നിവയൊക്കെ ദിക്റുള്ളയാണ്.

മൂന്ന്: പ്രാര്‍ത്ഥനക്ക് ഉത്തരം നൽകും

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌, തീര്‍ച്ച. (ഖു൪ആന്‍ : 40/60)

തന്റെ ദാസന്മാരോടുള്ള അല്ലാഹുവിന്റെ സ്‌നേഹവും മഹത്തായ കാരുണ്യവുമാണ് ഇവിടെ പറയുന്നത്. ഇഹപര വിജയത്തിനുവേണ്ടിയുള്ള അവരുടെ പ്രാർഥന, അതിനായി അവരോട് നിർദേശിക്കുന്നു. ആരാധനയായ പ്രാർഥനയും ആവശ്യങ്ങൾക്കായുള്ള പ്രാർഥനയും രണ്ടായാലും അവർക്ക് അവൻ ഉത്തരം നൽകുമെന്ന് ഉറപ്പുനൽകുന്നു. ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരെ അവൻ താക്കീത് ചെയ്യുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്കു ഉത്തരം നൽകുവാൻ അല്ലാഹു എപ്പോഴും സന്നദ്ധനാണ്. അതിൽ യാതൊരു വൈമനസ്യവും അവന്നില്ല. ‘ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’ (أَسْتَجِبْ لَكُمْ) എന്നുള്ള നിരുപാധികമായ വാഗ്‌ദാനം അതാണ് ചൂണ്ടിക്കാട്ടുന്നത്. (അമാനി തഫ്സീര്‍)

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍ : 2/186)

‘എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം നല്‍കും ’ എന്ന് അല്ലാഹു പറഞ്ഞിരിക്കെ, നാം പ്രാര്‍ത്ഥിക്കുന്ന എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം കിട്ടിക്കാണാത്തതെന്താണെന്ന് വല്ലവരും സംശയിച്ചേക്കാം. ഇതിനുള്ള മറുപടി നബി ﷺ  പറയുന്നത് കാണുക:

– ما من مسلمٍ يدعو بدعوةٍ ليس فيها إثمٌ ، ولا قطيعةُ رَحِمٍ ؛ إلا أعطاه بها إحدى ثلاثَ : إما أن يُعجِّلَ له دعوتَه ، وإما أن يدَّخِرَها له في الآخرةِ ، وإما أن يَصرِف عنه من السُّوءِ مثلَها . قالوا : إذًا نُكثِرُ . قال : اللهُ أكثرُ .

അബൂസഈദില്‍ ഖുദ്‌രീ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:‘കുറ്റമില്ലാത്തതോ, കുടുംബബന്ധം മുറിക്കലില്ലാത്തതോ ആയ വല്ല പ്രാര്‍ത്ഥനയും ഒരു മുസ്‌ലിം ചെയ്യുന്നതായാല്‍, അല്ലാഹു അവന് മൂന്നില്‍ ഒരു കാര്യം ചെയ്തുകൊടുക്കാതിരിക്കുകയില്ല: ഒന്നുകില്‍ അവന്‍ പ്രാര്‍ത്ഥിച്ച കാര്യം അവന് വേഗമാക്കിക്കൊടുക്കും; അല്ലെങ്കില്‍ അതിനെ അവനുവേണ്ടി പരലോകത്തേക്ക് സൂക്ഷിച്ചുവെക്കും; അല്ലെങ്കില്‍ അവനില്‍ നിന്ന് അതിന്‍റെ അത്ര തിന്മയെ തിരിച്ചുകളയും. ‘ അപ്പോള്‍, സ്വഹാബികള്‍ പറഞ്ഞു: ‘എന്നാല്‍ നമുക്ക് (പ്രാര്‍ത്ഥന) അധികരിപ്പിക്കാമല്ലോ!’ നബി ﷺ പറഞ്ഞു: ‘അല്ലാഹു കൂടുതല്‍ അധികം നല്‍കുന്നവനാകുന്നു.’ (صحيح الترغيب)

നാല്: അല്ലാഹുവിനെ സഹായിച്ചാൽ അവന്‍ നമ്മെ സഹായിക്കും

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്‌. (ഖുർആൻ:47/7)

സത്യവിശ്വാസികൾക്ക് അല്ലാഹുവിൽനിന്നുള്ള ചില നിർദേശങ്ങളാണിത്. അവന്റെ ശത്രുക്കൾക്കെതിരെയുള്ള ധർമസമരം, അവനിലേക്കുള്ള പ്രബോധനം, അവന്റെ മതം ആചരിക്കൽ എന്നിവയെല്ലാം ചെയ്ത് അവന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ അവരോട് നിർദേശിക്കുന്നു. {അവരുടെ പാദങ്ങളെ ഉറപ്പിച്ചുനിർത്തുകയും ചെയ്യും} അതായത് അവരുടെ ഹൃദയത്തെ. ക്ഷമ, സ്ഥൈര്യം, സമാധാനം എന്നിവയാൽ ഉറപ്പിച്ചുനിർത്തും. അവരുടെ ശരീരങ്ങൾ ക്ഷമകാണിക്കും. അത് ശത്രുക്കൾക്കെതിരെ അവർക്ക് സഹായകമാകും. ഈ വാഗ്ദാനം ഔദാര്യവാനും കരാർ പാലിക്കുന്നവനുമായവനിൽനിന്നാണ്. ആര് അവനെ വാക്കുകൊണ്ടും പ്രവർത്തനംകൊണ്ടും സഹായിക്കുന്നുവോ അവനെ അവന്റെ യജമാനനും സഹായിക്കും. വിജയത്തിനും ധൈര്യത്തിനുമുള്ള വഴികൾ അവന് എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. (അമാനി തഫ്സീര്‍)

وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ

തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖുർആൻ:22/40)

 

 

www.kanzululoom.com

One Response

  1. തർബിയയിൽ അഹങ്കാരം അരുത് എന്ന വിഷയം വരുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *