അല്ലാഹു പറയുന്നു:
وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا
(നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. (ഖുർആൻ:22/5)
وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌ قَدِيرٌ
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു. (ഖുർആൻ:16/70)
മനുഷ്യരെ സൃഷ്ടിച്ചു ഈ നിലക്കെത്തിച്ച അല്ലാഹുതന്നെ അവന്റെ ആയുഷ്കാലവും നിയന്ത്രിക്കുന്നു. ചിലര്‍ ചെറുപ്പത്തിലേ മരണമടയുന്നു. ചിലര്‍ ഏതാനും വയസ്സുവരെ ജീവിക്കുന്നു. ചിലരാകറെ, സാധാരണയില്‍ കവിഞ്ഞ ദീര്‍ഘായുസ്സു നല്‍കപ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവര്‍ക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ടപ്പെടുകയും, ഗ്രഹണേന്ദ്രിയങ്ങള്‍ ക്ഷയിച്ചു ശിശുക്കള്‍ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍, ദൃഡഗാത്രനും, ആരോഗ്യവാനുമായതുകൊണ്ടോ മറ്റോ ദീര്‍ഘകാലം ജീവിക്കുമെന്നോ, വേറൊരാള്‍ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമാകകൊണ്ടു നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു നടക്കുന്നുവെന്നുമാത്രം. (അമാനി തഫ്സീര്‍)
ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ
നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖുർആൻ:30/54)
മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. അതാണ് അല്ലാഹു പറയുന്നത്:
وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ
വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ? (ഖുർആൻ:36/68)
അതായത്:ആദ്യത്തെ അവസ്ഥയിലേക്ക്. ദൂർബലാവസ്ഥ. ശരീര വും മനസ്സും ദുർബലമായ അവസ്ഥ. (തഫ്സീറുസ്സഅ്ദി)
ശിശുക്കളെപ്പോലെ അവന്‍ സ്വന്തം വസ്ത്രത്തിലും ശയ്യയിലുമൊക്കെ മലമൂത്ര വിസര്‍ജനം ചെയ്യുന്നു. കേള്‍വിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും ചിരിവരുംവിധം അര്‍ഥശൂന്യമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, എന്തുമാത്രം ദുര്‍ബലാവസ്ഥയിലാണോ അവന്‍ ജീവിതം ആരംഭിച്ചത് അതേ അവസ്ഥയിലേക്കുതന്നെ മടങ്ങിയെത്തുന്നു.
പ്രായാധിക്യത്തിന്റെ അവശതയിലേക്കെത്തുന്നതിൽ നിന്നും രക്ഷ തേടാൻ നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
عَنْ مُصْعَبٍ، كَانَ سَعْدٌ يَأْمُرُ بِخَمْسٍ وَيَذْكُرُهُنَّ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَأْمُرُ بِهِنَّ “ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا يَعْنِي فِتْنَةَ الدَّجَّالِ وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ”.
സഅദുബ്നു അബീവഖാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം അഞ്ച് കാര്യങ്ങളെ കൊണ്ട് (പ്രാര്‍ത്ഥിക്കുവാൻ) കൽപിച്ചിരുന്നു. അപ്രകാരം ചെയ്യാൻ നബി ﷺ കൽപിച്ചിരുന്നതായും അദ്ദേഹം ഓര്‍മ്മപ്പെടുത്തി: ‘അല്ലാഹുവേ, പിശുക്കിൽനിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. ഭീരുത്വത്തിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. പ്രായാധിക്യത്തിന്റെ അവശതയിലേക്കെത്തുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. ഇഹലോകത്തെ കുഴപ്പത്തിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ കാവലിനെ തേടുന്നു’. (ബുഖാരി : 6365)
www.kanzululoom.com