അപേക്ഷയും സഹായതേട്ടവും

തൗഹീദ് അഥവാ ഏകദൈവാരാധന ഇസ്‌ലാമിന്റെ അടിത്തറയാണ്. ഇത് ഉള്‍കൊണ്ട് ജീവിച്ചെങ്കില്‍ മാത്രമെ സൂക്ഷ്മതയുള്ളവരായി മാറുവാന്‍ കഴിയൂ എന്നത് മനുഷ്യരോടായി അല്ലാഹു നടത്തിയ ഒന്നാമത്തെ കല്‍പനയാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം. (ഖുർആൻ:2/21)

ഇതില്‍ മായം കലര്‍ത്തലാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കല്‍. ഇത് കടുത്ത അക്രമവും ഇരുലോകത്തെയും നിര്‍ഭയത്വം നഷ്ടപ്പെടുത്തുന്നതുമാണ്.അല്ലാഹു പറയുന്നു:

ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുർആൻ:6/82)

ആരാധനയായി ഇസ്‌ലാം പഠിപ്പിച്ച എല്ലാം അല്ലാഹുവിന്റെ അവകാശമാണ്. അങ്ങേയറ്റത്തെ താഴ്മ കാണിക്കലും വിനയവുമാണ് ആരാധന എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസ്സിറുകള്‍) വ്യക്തമാക്കിയിട്ടുണ്ട്. ആരാധനയില്‍ ഏറെ പ്രാധാന്യമുള്ളതാണ് പ്രാര്‍ത്ഥനയും സഹായതേട്ടവും.

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ {وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ}

നുഅ്മാനുബ്‌നു ബശീർ‌ؓ ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. ശേഷം നബി ﷺ പാരായണം ചെയ്തു: {നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട്‌ നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകും. നിശ്ചയം, എനിക്ക്‌ ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌.(ഖു൪ആന്‍ : 40/60)} (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌)

ഒരു മുസ്‌ലിം ദിനേന റബ്ബിന്റെ മുമ്പില്‍ നടത്തുന്ന പ്രഖ്യാപനം കാണുക:

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖുർആൻ:1/5)

അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം പ്രാർത്ഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യുക ഈ കാര്യങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുമ്പോൾ നമ്മുടെ നാടുകളിൽ ഉള്ള പുരോഹിതന്മാർ സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. നിങ്ങൾ ഡോക്ടറോട് സഹായം ചോദിക്കാറില്ലേ, ഭാര്യയോട് എന്തെങ്കിലും ആവശ്യപ്പെടാറില്ലേ, നിങ്ങളുടെ അയൽവാസികളോട് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യപ്പെടാറില്ലേ ഇത്തരം സഹായങ്ങൾ അനുവദനീയമാണല്ലോ എന്ന് പറഞ്ഞാണ് അവർ ആളുകൾ തെറ്റിദ്ധരിപ്പിക്കുന്നത്. അഥവാ സൃഷ്ടികൾക്കിടയിൽ നടന്നു വരാറുളള ഇത്തരം കാര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ് ആരാധനയുടെ ഭാഗമായ സഹായ തേട്ടത്തെ അത് അല്ലാഹു അല്ലാത്തവരോടും ആകാമെന്നതിന് തെളിവാക്കുന്നത്.

ഡോക്ടറോടും, ഭാര്യയോടും അയൽവാസികളോടുമൊക്കെ സഹായം ചോദിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യപ്പെടുന്നതും ഭൗതികമായ മാർഗത്തിലുള്ളതും കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതുമാണ്. അതാകട്ടെ മനുഷ്യന്‍മാ൪ പരസ്പരം ചെയ്യാറുള്ളതാണ്.

ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. (ഖു൪ആന്‍ :5/2)

ഈ സഹായ സഹകരണം സൃഷ്ടികളുടെ കഴിവിൽപ്പെടതും ഭൗതികമായ മാർഗത്തിലുള്ളതുമാണ്. ഈ സഹായ സഹകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റുള്ളവരോട് എന്തെങ്കിലും സഹായം ആവശ്യപ്പെടുന്നതിന് അറബിഭാഷയില്‍ ‘ഇസ്തിഗാസ’ എന്ന പ്രയോഗിക്കാറുണ്ട്. ഇതേ അ൪ത്ഥത്തില്‍ തന്നെയുള്ള അതിന്റെ പ്രയോഗം വിശുദ്ധ ഖു൪ആനില്‍ കാണാം.

ﻭَﺩَﺧَﻞَ ٱﻟْﻤَﺪِﻳﻨَﺔَ ﻋَﻠَﻰٰ ﺣِﻴﻦِ ﻏَﻔْﻠَﺔٍ ﻣِّﻦْ ﺃَﻫْﻠِﻬَﺎ ﻓَﻮَﺟَﺪَ ﻓِﻴﻬَﺎ ﺭَﺟُﻠَﻴْﻦِ ﻳَﻘْﺘَﺘِﻼَﻥِ ﻫَٰﺬَا ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻭَﻫَٰﺬَا ﻣِﻦْ ﻋَﺪُﻭِّﻩِۦ ۖ ﻓَﭑﺳْﺘَﻐَٰﺜَﻪُ ٱﻟَّﺬِﻯ ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻋَﻠَﻰ ٱﻟَّﺬِﻯ ﻣِﻦْ ﻋَﺪُﻭِّﻩِۦ ﻓَﻮَﻛَﺰَﻩُۥ ﻣُﻮﺳَﻰٰ ﻓَﻘَﻀَﻰٰ ﻋَﻠَﻴْﻪِ ۖ ﻗَﺎﻝَ ﻫَٰﺬَا ﻣِﻦْ ﻋَﻤَﻞِ ٱﻟﺸَّﻴْﻄَٰﻦِ ۖ ﺇِﻧَّﻪُۥ ﻋَﺪُﻭٌّ ﻣُّﻀِﻞٌّ ﻣُّﺒِﻴﻦٌ

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് ഇസ്തിഗാസചെയ്തു (സഹായം തേടി). അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(ഖു൪ആന്‍ :28/15)

മൂസാ നബി عليه السلام യോട് അദ്ദേഹത്തിന്റെ ഗോത്രത്തില്‍ പെട്ട ഒരു വ്യക്തി അദ്ദേഹത്തിന്റെ ശത്രുവിനെതിരില്‍ സഹായമ൪ത്ഥിച്ച ഒരു സംഭവം വിവരിക്കുമ്പോള്‍ ‘ഇസ്തിഗാസ’ എന്ന പദമാണ് വിശുദ്ധ ഖു൪ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള ഇസ്തിഗാസ ‘സഹായതേട്ടം’ എന്ന അ൪ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് മനുഷ്യന് നേരിട്ട് ബന്ധപ്പെട്ട് നടത്താന്‍ കഴിയുന്ന ഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയുള്ളതുമായ സഹായതേട്ടമാണിത്. ഇത്തരം സഹായങ്ങളും സഹായാഭ്യ൪ത്ഥനകളും അനുപേക്ഷണനീയവും അനുവദനീയവുമാണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് സഹായിക്കാന്‍ സാധിക്കുന്നതുമാണിത്.

എന്നാൽ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ, അല്ലെങ്കില്‍ അഭൗതിക മാര്‍ഗത്തിലൂടെ സൃഷ്ടികളുടെ വിളിക്ക് ഉത്തരം നല്‍കുവാനും നന്മകളെ നല്‍കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമേയുള്ളൂ. അത്തരം സഹായതേട്ടങ്ങൾക്കും ഇസ്തിഗാസ എന്ന പദം  വിശുദ്ധ ഖു൪ആനില്‍ വന്നിട്ടുണ്ട്.

ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)

ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള ‘ഇസ്തിഗാസ’ പ്രാ൪ത്ഥന എന്ന അ൪ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ സഹായതേട്ടമാണിത്. ഇത് മനുഷ്യന് നേരിട്ട് ബന്ധപ്പെട്ട് നടത്താന്‍ കഴിയുന്നതല്ല. നേരില്‍ ബന്ധപ്പെടാന്‍ കഴിയാത്ത ശക്തികളോടും വ്യക്തികളോടും നടത്തുന്ന സഹായാഭ്യ൪ത്ഥനയാണിത്. ഈ ‘ഇസ്തിഗാസ’ അല്ലാഹുവിനോട് മാത്രമ പാടുള്ളൂ. ഇത് അല്ലാഹു അല്ലാത്തവരോട് നടത്തിയാല്‍ ശി൪ക്ക് ആണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് (അല്ലാഹു അല്ലാത്തവ൪ക്ക്) സഹായിക്കാന്‍ സാധിക്കാത്തതാണിത്.

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബ്‌രി رَحِمَهُ اللهُ പറയുന്നു: ”നിങ്ങളുടെ ശത്രുവില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും അവര്‍ക്കെതിരില്‍ സഹായത്തിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്ത സന്ദര്‍ഭം. നബി ﷺ യുടെ പ്രാര്‍ഥന കൊണ്ടും, കൂടെ നിങ്ങളുടെ പ്രാര്‍ഥന കൊണ്ടും അല്ലാഹു നിങ്ങളെ സഹായിച്ചു. (ത്വബ്‌രി/വാള്യം:9/പേജ്: 201,202)

ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാവുന്നതാണ്. രണ്ടു പേ൪ പുഴയില്‍ മുങ്ങികുളിച്ചുകൊണ്ടിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെ അവ൪ രണ്ടുപേരും പുഴയിലേക്ക് മുങ്ങിതാഴുവാന്‍ തുടങ്ങി. ഒന്നാമന്‍ അടുത്തുള്ളവ൪ കേള്‍ക്കുന്നതിന് വേണ്ടി രക്ഷിക്കണേയെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങി. രണ്ടാമന്‍ മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേയെന്ന് വിളിച്ചുപറഞ്ഞു. ഈ രണ്ടുവിളികളും ഇസ്തിഗാസയാണെന്ന് പറയാം. അഥവാ ഈ രണ്ടുവിളികളും സഹായതേട്ടമാണ്. ഒന്നാമന്റെത്, ഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയുള്ളതുമായ സഹായതേട്ടമാണ്. രണ്ടാമന്റേത്, അഭൌതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായതേട്ടമാണ്. അതുകൊണ്ടുതന്നെ രണ്ടാമന്റെ വിളി പ്രാർത്ഥനയാണ്. രണ്ടാമന്‍ വിളിച്ചത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ രീതിയിലാണെന്ന് പറയാന്‍ കാരണം മുഹിയിദ്ദീന്‍ ശൈഖ് അവന്റെ വിളി കേള്‍ക്കാവുന്ന രൂപത്തില്‍ പുഴയുടെ സമീപത്ത് ജീവനോടെ ഇല്ലെന്ന് വിളിക്കുന്നവനും അറിയാം. പകരം തന്റെ വിളികേട്ട് അങ്ങ് ബാഗ്ദാദിലെ ഖബ്റില്‍ കിടക്കുന്ന ശൈഖ് തന്നെ രക്ഷപെടുത്താന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഏ൪പ്പെടുത്തുമെന്നാണ് അവന്‍ വിശ്വസിക്കുന്നത്. അതായത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ രീതിയില്‍ ശൈഖ് സഹായിക്കുമെന്ന്. യഥാ൪ത്ഥത്തില്‍ ഇങ്ങനെ അഭൌതികമായ രീതിയില്‍ സഹായിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ അല്ലാഹു അല്ലാത്തവരോടുള്ള ഇത്തരം തേട്ടം ശി൪ക്കാണ്.

ചുരുക്കത്തിൽ ഇസ്തിഗാസ രണ്ടുവിധത്തിലാണ്. ഒന്ന്, ആരാധനയാകുന്ന സഹായതേട്ടം അഥവാ അഭൗതിക മാര്‍ഗത്തിലൂടെയുള്ളത്. രണ്ട്, സൃഷ്ടികളുടെ കഴിവില്‍പെട്ടത് ചോദിക്കല്‍ അഥവാ ഭൗതികമാര്‍ഗത്തിലൂടെയുള്ളത്. ഈ വേര്‍തിരിവ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)

ഈ ഹദീഥിനെ വിശദീകരിക്കുന്നേടത്ത് ഇമാം നവവി (റഹ്) രണ്ട് സഹായതേട്ടത്തെയും ലളിതമായി വിശദീകരിക്കുന്നത് കാണുക: ‘{നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക} എന്ന നബി വചനം സൂചിപ്പിക്കുന്നത് ഒരു അടിമയ്ക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നതാണ്. മാത്രമല്ല തന്റെ എല്ലാ കാര്യത്തിലും അവന്‍ അല്ലാഹുവിനെ അവലംബിക്കണമെന്നതുമാണ്. (പിന്നീട്) അവന്‍ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കില്‍ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. സന്‍മാര്‍ഗലബ്ധി, വിജ്ഞാനം ലഭിക്കുക, കുര്‍ആനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം, ആരോഗ്യം എന്നിവ ലഭിക്കുക, ഭൗതിക പരീക്ഷണങ്ങളില്‍ നിന്നും സൗഖ്യം ലഭിക്കുക, പരലോക ശിക്ഷയില്‍ നിന്നും മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ്. ഇനി അവന്റെ ആവശ്യം സാധാരണ ഗതിയില്‍ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കില്‍; ഉദാഹരണം: തൊഴിലുടമകള്‍, നിര്‍മാണ ശാലകളുടെ ഉടമസ്ഥര്‍, ഭരണാധികാരികള്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവന്റെ) മേല്‍ അനുകമ്പയുണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. (ശറഹു അര്‍ബഊന ഹദീഥ്/പേജ് 53).

നിങ്ങൾ ഡോക്ടറോട് സഹായം ചോദിക്കാറില്ലേ, ഭാര്യയോട് എന്തെങ്കിലും ആവശ്യപ്പെടാറില്ലേ, നിങ്ങളുടെ അയൽവാസികളോട് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യപ്പെടാറില്ലേ എന്നൊക്കെയുള്ള പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കലുകളുടെ സത്യാവസ്ഥ മേൽ വിവരിച്ചതിൽ നിന്ന് വ്യക്തമാണ്. ഡോക്ടറോടും ഭാര്യയോടും അയൽവാസികളോടും അതേപോലെയുള്ള മറ്റുള്ളവരോടും സഹായം ചോദിക്കുന്നത് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അവർ ജീവിച്ചിരിക്കുന്നവരാണ്, അവർ നമ്മുടെ അടുക്കൽ ഹാജരാണ് അല്ലെങ്കിൽ ഏതെങ്കിലും മാധ്യമങ്ങൾ മുഖേനെ അവരുമായി ബന്ധപ്പെടാൻ കഴിയുന്നു. മരണപ്പെട്ടുപോയവർ കാര്യകാരണ ബന്ധങ്ങൾക്ക് പുറത്താണ്. ഇക്കാര്യം കേരളത്തിലെ ആളുകളെ പണ്ഢിതൻമാർ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.

കെ ഉമര്‍ മൗലവി

എന്നാല്‍ എല്ലാ അപേക്ഷകള്‍ക്കും പ്രാര്‍ഥന എന്നു പറയില്ല. നമ്മുടെ ഒരാളെ രോഗശമനത്തിനായി ആശുപത്രിയില്‍ കിടത്തിയാല്‍ വേണ്ടപ്പെട്ടവരോട് നാം അപേക്ഷിക്കുമ്പോള്‍ അതിന് പ്രാര്‍ഥന എന്ന് പറയാറില്ലല്ലോ. നമ്മുടെ ഒരു കുട്ടിയെ കോളേജില്‍ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അധികൃതരോട് ഞാന്‍ പ്രാര്‍ഥിച്ചു എന്ന് ആരും പറയുന്നില്ലല്ലോ. അപ്പോള്‍ അപേക്ഷയും പ്രാര്‍ഥനയും തമ്മില്‍ വ്യത്യാസമുണ്ട്. ഏതടിസ്ഥാനത്തിലാണീ വ്യത്യാസം?

ഉദാഹരണത്തിലൂടെ ലളിതമായി മനസ്സിലാക്കാം. ‘അല്ലാഹുവേ, രക്ഷിക്കണേ’ എന്നൊരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഈ അപേക്ഷ അല്ലാഹുവിങ്കല്‍ എത്തുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. എന്നാല്‍ അഭൗതികമായ മാര്‍ഗത്തിലാണ് ഇതെന്ന് നമുക്കറിയാം. കത്ത്, കമ്പി, ഫോണ്‍, ടെലക്‌സ്, ഫാക്‌സ് തുടങ്ങിയ ഒരു മാര്‍ഗവും ഇതിന്നാവശ്യമില്ല. പക്ഷേ, വിവരം അല്ലാഹുവിങ്കല്‍ നിമിഷവ്യത്യാസം കൂടാതെ എത്തുന്നു. അതാണ് അഭൗതിക മാര്‍ഗം. അദൃശ്യമാര്‍ഗം എന്നും പറയുന്നു. ‘മറഞ്ഞവഴി’ എന്ന് ലളിതമായ പ്രയോഗം. പ്രാര്‍ഥിച്ചവനെ അല്ലാഹു രക്ഷിക്കുകയാണെങ്കില്‍ അതിന്റെ മാര്‍ഗവും മറഞ്ഞ വഴിതന്നെ. ഇതാണ് പ്രാര്‍ഥനയുടെ സ്വഭാവം. ഒരു വാചകത്തില്‍ ഒതുക്കിപ്പറഞ്ഞാല്‍ ‘അദൃശ്യമായ മാര്‍ഗത്തിലൂടെ സമര്‍പ്പിക്കുകയും അദൃശ്യമായ മാര്‍ഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷ’- അതാണ് പ്രാര്‍ഥന. (സല്‍സബീല്‍ മാസിക, 1996 ഒക്‌ടോബര്‍ 20)

കെ.എം മൗലവി

സാധാരണയായി സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറുള്ള കാര്യങ്ങളെ കൊണ്ട് സഹായിച്ചു രക്ഷപ്പെടുത്തുവാന്‍, എന്നുവെച്ചാല്‍ സാധാരണയായ കാര്യകാരണ ബന്ധം അനുസരിച്ച് പടപ്പുകള്‍ക്ക് കഴിവുള്ള വഴികളാല്‍ സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക. ഈ വിധത്തില്‍ സൃഷ്ടികളോട് ഇസ്തിഗാസ ചെയ്യല്‍ ജാഇസാണെന്നത് എല്ലാവരും സമ്മതിക്കുന്ന വാസ്തവമാകുന്നു. ഈവിധം ഇസ്തിഗാസയാണ് സൂറഃ ഖസ്വസ്വിലെ ”അപ്പോള്‍ അദ്ദേഹത്തോട് (മൂസാനബിയോട്) തന്റെ ശത്രുക്കളില്‍ പെട്ടവനോട് എതിര്‍ത്ത് രക്ഷപ്പെടുത്തുവാന്‍ അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ അപേക്ഷിച്ചു” (ക്വുര്‍ആന്‍ 28:15) എന്ന ആയത്തില്‍ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ സൃഷ്ടികളോട് അപേക്ഷിക്കുന്നത്, ഇവ്വിധം ഇസ്തിഗാസ ചെയ്യുന്നത്, ശറഇല്‍ ജാഇസല്ലെന്നും ശറഅ് അറിയുന്ന ആരും പറയുകയില്ല.

ഇവ്വിധം കാര്യങ്ങള്‍ക്ക് പറമെയുള്ള വിഷയങ്ങളില്‍ പാപങ്ങള്‍ പൊറുക്കുക, ചൊവ്വായ വഴിയിലേക്ക് ചേര്‍ത്ത് തരിക (ഹിദായത്ത് തരുക), മഴയെ ഇറക്കുക, ദീനങ്ങള്‍ ശിഫയാക്കുക, ആപത്തുകളെയും, ബലാഉകളെയും തട്ടിക്കളയുക, അവയെ നീക്കി രക്ഷപ്പെടുത്തുക, ശത്രുക്കളില്‍ നിന്ന് രക്ഷിച്ചു സഹായിക്കുക ആദിയായി അല്ലാഹുവിന്ന് മാത്രം ശക്തിയുള്ള, അവന്റെ ഖജാനകളില്‍ മാത്രമുള്ള വിഷയങ്ങളില്‍ സാധാരണയില്‍ സൃഷ്ടികളുടെ കയ്യാല്‍ നടന്നു വരാറില്ലാത്ത വഴികളാല്‍, എന്നു വെച്ചാല്‍ ഗയ്ബിയായ (മറഞ്ഞ) മാര്‍ഗങ്ങളില്‍ കൂടി സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക. ഇവ്വിധം ഇസ്തിഗാസ അല്ലാഹുവോടല്ലാതെ ചെയ്യുവാന്‍ പാടില്ല എന്നും എല്ലാവരും സമ്മതിക്കും” (കെ.എം മൗലവി, ഫത്‌വകള്‍:130)

അമാനി മൗലവി

എന്നാല്‍ സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമെ സഹായം തേടാവൂ എന്നതില്‍ സംശയം ഇല്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ഥിക്കുന്നത് കേവലം നിരര്‍ഥകമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്‍പ്പിക്കലുമാകുന്നു. (വിശുദ്ധ ക്വുര്‍ആന്‍ വിവരണം 1/113)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *