മനുഷ്യൻ ഏറ്റെടുത്ത അമാനത്ത്

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا

തീര്‍ച്ചയായും നാം അമാനത്ത് (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. (ഖു൪ആന്‍:33/72)

يعظم تعالى شأن الأمانة، التي ائتمن اللّه عليها المكلفين، التي هي امتثال الأوامر، واجتناب المحارم، في حال السر والخفية، كحال العلانية،

ഉത്തരവാദിത്തമുള്ളവരെ അല്ലാഹു ഏൽപിച്ചിരിക്കുന്ന അമാനത്തിന്റെ മഹത്ത്വമാണ് ഇവിടെ പറയുന്നത്. അതായത്, രഹസ്യത്തിലും പരസ്യത്തിലും വിധി വിലക്കുകൾ പാലിച്ച് ജീവിക്കുക എന്നതാണ് ആ അമാനത്ത്. (തഫ്സീറുസ്സഅ്ദി)

‘അമാനത്ത്‌’ (الامانة) എന്നാല്‍, വിശ്വാസപൂര്‍വ്വം ഒരാളുടെ പക്കല്‍ സൂക്ഷിക്കുവാന്‍ എല്പിക്കപ്പെടുന്ന അനാമത്ത് – അഥവാ സൂക്ഷിപ്പുവസ്തു – എന്നാകുന്നു. വിശ്വസ്ഥത എന്നത്രെ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളാകുന്ന മതശാസനങ്ങളാണ് (التكاليف الدينية) ഇവിടെ വിവക്ഷ. നിര്‍ബ്ബന്ധനിയമങ്ങള്‍ (الفرائض) എന്നും, അനുസരണം (الطاعة) എന്നും മറ്റും ചില മഹാന്‍മാര്‍ ഈ ‘അമാനത്തി’നു വിവക്ഷ നല്കാറുണ്ടെങ്കിലും, അവയെല്ലാം തന്നെ സാരത്തില്‍ പരസ്പരം യോജിച്ചതോ, അല്ലെങ്കില്‍ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്നുകാണാം. (അമാനി തഫ്സീര്‍)

വളരെ അര്‍ത്ഥഗര്‍ഭമായതും, ആഴത്തില്‍ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാണിത്. ആകാശഭൂമികളും, പര്‍വ്വതങ്ങളുമെല്ലാം സൃഷ്ടികളില്‍ വമ്പിച്ചതുതന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങള്‍ ഈ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീകരിക്കുവാന്‍ പര്യാപ്തങ്ങളല്ല. അഥവാ അതു അവയ്ക്കു യോജിച്ചതല്ല. കേവലം ഒരു ചെറുജീവിയായ മനുഷ്യന്‍റെ ആകൃതിയും, പ്രകൃതിയും ഒന്നു വേറെയാണ്. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവനു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഈ അമാനത്ത് ഏറ്റുവാങ്ങുവാനും, അത് കൈകാര്യം ചെയ്‌വാനും അര്‍ഹന്‍ അവനത്രെ. അതു അവന്നാണ്‌ യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പുമുതല്‍ അല്ലാഹു മനുഷ്യനെയാണ്‌ ഏല്പിച്ചതു മനുഷ്യനാണത് ഏറ്റെടുത്തത്. ഉപമാരൂപത്തില്‍ പറഞ്ഞ ആദ്യത്തെ വചനത്തിന്‍റെ രത്നച്ചുരുക്കം ഇതാകുന്നു. (അമാനി തഫ്സീര്‍)

ഈ അമാനത്തിനെ അല്ലാഹു സൃഷ്ടികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു. ആകാശങ്ങൾക്കും ഭൂമിക്കും പർവതങ്ങൾക്കും ആ ഉത്തരവാദിത്തങ്ങൾ ഇഷ്ടാനുസരണം ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. അത് ഏറ്റെടുത്ത് ശരിയായി നിർവഹിച്ചാൽ പ്രതിഫലമുണ്ടെന്നും അവയെ അറിയിച്ചു. നിർവഹിച്ചില്ലെങ്കിൽ ശിക്ഷയുണ്ടെന്നും അവരെ അറിയിച്ചു. {എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവക്ക് പേടി തോന്നുകയും ചെയ്തു} ഏറ്റെടുത്താൽ നിർവഹിക്കാൻ കഴിയാതെ പോകുമോ എന്ന ഭയംകൊണ്ടാണ് അവർ ഏറ്റെടുക്കാൻ വിസമ്മതിച്ചത്. അതല്ലാതെ തങ്ങളുടെ രക്ഷിതാവിനോടുള്ള അനുസരണക്കേടായിരുന്നില്ല. പ്രതിഫലം വേണ്ടാഞ്ഞിട്ടുമല്ല. പ്രസ്തുത നിബന്ധനകളോടെ മനുഷ്യന്റെ മുന്നിലും ഇത് എടുത്തുകാട്ടി. തനിക്ക് അറിവില്ലായ്മയും അക്രമ സ്വഭാവവും ഉണ്ടായിക്കൊണ്ടുതന്നെ അവൻ അത് സ്വീകരിച്ചു. അങ്ങനെ ഈ വലിയ ഭാരം ഏറ്റെടുത്തു. (തഫ്സീറുസ്സഅ്ദി)

ഈ അമാനത്തിന്‍റെ ഗൗരവത്തെയാണ്‌ وَأَشْفَقْنَ مِنْهَا (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്. وَحَمَلَهَا الْإِنسَانُ (മനുഷ്യന്‍ അതു ഏറ്റെടുക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവന്‍റെ പ്രകൃതിവിശേഷത അതിനെ അനുകൂലിച്ചുവെന്നുമാകുന്നു. (അമാനി തഫ്സീര്‍)

അല്ലാഹുവിന്‍റെ അമാനത്താകുന്ന ഈ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യന്‍ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്. ആ ഉത്തരവാദിത്തം വേണ്ടതുപോലെ നിറവേറ്റുന്നപക്ഷം അവന്‍ ഉല്‍കൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാല്‍, അവന്‍റെ പൊതുനില നോക്കുമ്പോള്‍ അവന്‍ അക്രമകാരിയും, അനീതി ചെയ്യുന്നവനുമാണ്; അവന്‍ അറിവുകെട്ടവനും ഭോഷനുമാണ്. പല വിഡ്ഢിത്തത്തിലും അവന്‍ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകള്‍ക്കും, താല്‍ക്കാലികമായ ദേഹേച്ഛകള്‍ക്കും. വിവിധ വിചാരവികാരങ്ങള്‍ക്കും അവന്‍ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനെയെല്ലാം അതിജയിച്ചുകൊണ്ട് തന്‍റെ യഥാര്‍ത്ഥ ജീവിതത്തിനുവേണ്ടി പരിശ്രമിക്കുവാനാവശ്യമായ ഉപാധികള്‍ അവന്‍റെ വശം തന്നെയുണ്ടുതാനും. നന്‍മകളെയും, തിന്‍മകളെയും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി അവനിലുണ്ട്. കൂടാതെ, അവന്‍റെ യഥാര്‍ത്ഥമായ വിജയത്തിനു ആസ്പദമായ സകല മാര്‍ഗ്ഗദര്‍ശനങ്ങളും പ്രവാചകന്മാര്‍മുഖേന യഥാവിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്. ചുരുക്കത്തില്‍, ഒരു വശത്തു അവനെ വമ്പിച്ച നാശഗര്‍ത്തത്തിലേക്കു ആഴ്ത്തുന്ന ദുഷ് പ്രേരണകളും, മറ്റൊരുവശത്തു അവനെ മഹാഭാഗ്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുപോകുന്ന സല്‍പ്രേരണകളും അവന്റെ കൂടെയുണ്ട്. ഇവ രണ്ടില്‍ ഏതാണവന്‍ അനുസരിക്കുന്നത്? ഏതിനാണു അവന്‍ മുന്‍ഗണന നല്‍കുന്നത്? ഈ പരീക്ഷണമത്രെ ‘അമാനത്തു’ ഏല്‍പിക്കപ്പെട്ടതിന്‍റെ ഉദ്ദേശ്യവും. (അമാനി തഫ്സീര്‍)

ഈ ഉത്തരവാദിത്തം ഏറ്റെടുത്തവർ അത് നിർവഹിക്കുന്നതിന്റെ കണക്കനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിയുന്നു. കപടവിശ്വാസികൾ അത് നിറവേറ്റുന്നതായി നടിക്കുകയും ബാഹ്യമായി അത് പാലിക്കുകയും ചെയ്യുന്നു. എന്നാൽ ഉള്ളിൽ അതിനോട് താൽപര്യമില്ല. ബഹുദൈവവിശ്വാസികൾ അവർ ബാഹ്യമായും ആന്തരികമായും അതിനെ ഉപേക്ഷിക്കുന്നു. എന്നാൽ വിശ്വാസികൾ അകത്തും പുറത്തും അതുൾകൊണ്ട് പ്രവർത്തിക്കുന്നു. തുടർന്ന് അല്ലാഹു ഈ മൂന്ന് വിഭാഗക്കാരുടെയും പ്രതിഫലത്തെയും ശിക്ഷയെയും കുറിച്ച് പറയുന്നു:

لِّيُعَذِّبَ ٱللَّهُ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمَۢا

കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:33/73)

അവരുടെ അവിശ്വാസവും കാപട്യവും കാരണം. ഇതിൽ അധികപേരും അവന്റെ കാരുണ്യത്തിനും പാപമോചനത്തിനും അർഹത നേടിയിട്ടില്ല. (തഫ്സീറുസ്സഅ്ദി)

ദുഷ് പ്രേരണകള്‍ക്കു വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്‌രിക്കോ മുനാഫിഖോ ആയിത്തീരുകയാണെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നു അവനു ശിക്ഷ ലഭിക്കുന്നു. അതല്ല, സല്‍പ്രേരണകള്‍ക്കനുസരിച്ചു കൊണ്ടു – അല്ലാഹുവിനു കീഴ്പെട്ടുജീവിക്കുന്ന മുഅ്മിനാവുകയാണെങ്കില്‍, സ്വാഭാവികമായി വരുന്ന അവന്‍റെ തെറ്റുകുറ്റങ്ങള്‍ക്ക് അല്ലാഹു മാപ്പു നല്‍കുകയും. അവന്‍റെ കൃപാകടാക്ഷത്തിനു പാത്രമാക്കുകയും ചെയ്യും. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *