ആദമിന്റെ രണ്ട് മക്കളുടെ ചരിത്രത്തിൽ നിന്നുള്ള ഗുണപാഠങ്ങൾ

ആദം عليه السلام ഹവ്വ عليه السلام ദമ്പതികള്‍ക്കുണ്ടായ രണ്ട് മക്കളുടെ ചരിത്രം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നു:

وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ

(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു; മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5/27)

‘ആദമിന്റെ രണ്ടു പുത്രന്മാര്‍ (ابْنَيْ آدَمَ) എന്ന് പറഞ്ഞതില്‍നിന്ന് രണ്ടു പേരും അദ്ദേഹത്തിന്റെ നേരെ മക്കളായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മിക്കവാറും എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതും അങ്ങിനെത്തന്നെ. കൊല നടത്തിയ മകന്റെ പേര്‍ ക്വാബീല്‍ (قابيل) എന്നും, കൊല്ലപ്പെട്ടവന്റെ പേര്‍ ഹാബീല്‍ (ھابيل) എന്നുമാണ് അറിയപ്പെടുന്നത്. (അമാനി തഫ്സീര്‍)

ഈ വചനം ആരംഭിക്കുന്നത് തന്നെ ആദം നബി عليه السلام യുടെ രണ്ടു മക്കളുടെ സത്യപ്രകാരമുള്ള വൃത്താന്തം എന്ന് അറിയിച്ചുകൊണ്ടാണ്. അതില്‍ നിന്ന് തന്നെ അവരെ കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കുന്നുണ്ട്. അഥവാ വേദക്കാരായ ആളുകൾ ഇവ്വിഷയകമായി സ്വീകാര്യമല്ലാത്ത രൂപത്തില്‍ പലതും പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്തായിരുന്നു വസ്തുത എന്നത് ക്വുര്‍ആനിലൂടെയും സ്വഹീഹായ നബി വചനങ്ങളിലൂടെയും നമുക്കൊന്ന് മനസ്സിലാക്കാം.

ഹാബീലൂം ക്വാബീലും ഒരു ‘ക്വുര്‍ബാന്‍’ സമര്‍പ്പിച്ചു. ‘ക്വുര്‍ബാന്‍’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവനിലേക്ക് സമര്‍പ്പിക്കുന്നതാണ്. നാം ബലി പെരുന്നാള്‍ ദിവസം ഉദ്വ്ഹിയ്യത്ത് അറുക്കാറുള്ളതും ഒരു ക്വുര്‍ബാനയാണ്. കാരണം നാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന് സമര്‍പ്പിക്കുന്നതാണത്. അതുപോലെ നേര്‍ച്ച, സ്വദക്വ ഇതെല്ലാം ക്വുര്‍ബാനയാണ്. ആദമിന്റെ മക്കളായ ഇരുവരും ഇപ്രകാരം അല്ലാഹുവിന്റെ പ്രീതിക്കായി ഓരോ ക്വുര്‍ബാന്‍ സമര്‍പ്പിച്ചു. എന്തായിരുന്നു അവര്‍ ക്വുര്‍ബാന്‍ നല്‍കിയത് എന്ന് ക്വുര്‍ആനിലോ ഹദീഥുകളിലോ വിവരിക്കപ്പെട്ടിട്ടില്ല. രണ്ടില്‍ ഒരാള്‍ കര്‍ഷകനായിരുന്നുവെന്നും അയാള്‍ സമര്‍പ്പിച്ചത് ധാന്യമായിരുന്നുവെന്നും രണ്ടാമന്‍ കാലികളെ വളര്‍ത്തുന്നവനായത് കൊണ്ട് ആടുകളെ ആയിരുന്നു സമര്‍പ്പിച്ചിരുന്നത് എന്ന് ചില അഭിപ്രായങ്ങള്‍ കാണാം. അവര്‍ സമര്‍പ്പിച്ച ക്വുര്‍ബാന നാം അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്കത് അറിയിച്ചുതരുമായിരുന്നു.

يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ

നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു തരുന്നു… (ഖു൪ആന്‍:4/176)

يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ

നിങ്ങള്‍ക്ക് (കാര്യങ്ങള്‍ക്ക്) വിവരിച്ചു തരുവാനും അല്ലാഹു ഉദ്ദേശിക്കുന്നു… (ഖു൪ആന്‍:4/26)

ഈ രണ്ടു സൂക്തങ്ങളും നമ്മെ പഠിപ്പിക്കുന്നത് അല്ലാഹു നമുക്ക് ആവശ്യമായ മുഴുവനും പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ്.

രണ്ടില്‍ ഒരാളുടെ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിക്കുകയും ഒരാളുടെത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഈ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിച്ചതും സ്വീകരിക്കാതിരിക്കുകയും ചെയ്തത് അവര്‍ക്കെങ്ങനെ മനസ്സിലായി? നാം ചെയ്യുന്ന കര്‍മങ്ങളൊന്നും സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നില്ലല്ലോ! നമ്മുടെ കര്‍മം അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് അറിയണമെങ്കില്‍ ക്വിയാമത്ത് നാള്‍ വരെ കാത്തിരിക്കണം. എന്നാല്‍ ഇവര്‍ക്ക് അല്ലാഹു അവരുടെ ക്വുര്‍ബാന്‍ സ്വീകരിച്ചതും തിരസ്‌കരിച്ചതും മനസ്സിലായി. ക്വുര്‍ബാന്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആകാശത്തു നിന്ന് ഒരു തീ വന്ന് അതിനെ വിഴുങ്ങും. അല്ലെങ്കില്‍ മറ്റു വല്ല അടയാളങ്ങളിലൂടെയും മനസ്സിലാക്കും എന്നിങ്ങനെ ഇതിന് വിശദീകരിക്കപ്പെട്ടത് കാണാം. .

ഹാബീലിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടുകയും ക്വാബീലിന്റെത് സ്വീരിക്കപ്പെടാതെ പോവുകയും ചെയ്തപ്പോള്‍ ക്വാബീല്‍ ഹാബീലിനോട് ‘ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും’ എന്ന് പറഞ്ഞു. ഇപ്രകാരം അവന്‍ തീരുമാനിക്കാന്‍ കാരണം അസൂയയായിരുന്നു. രണ്ടാളും ഒരേ കര്‍മം ചെയ്തിട്ട് ഒരാളുടേത് മാത്രം അല്ലാഹു സ്വീകരിക്കുകയോ? ക്വാബീലിന് ഹാബീലിനോട് അസൂയ ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഹാബീല്‍ പറഞ്ഞു: ‘ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ.’

ക്വുര്‍ബാന സമര്‍പ്പിച്ച മുതല്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ചതാവാം. അല്ലെങ്കില്‍ ഒരു കര്‍മം അല്ലാഹു സ്വീകരിക്കാന്‍ വേണ്ട നിബന്ധനകള്‍ അവനില്‍ പൂര്‍ണമായിക്കാണില്ല.

അല്ലാഹു ഓരോരുത്തരില്‍ നിന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്നത് അവരവരുടെ തഖ്‌വയുടെ അടിസഥാനത്തിലാണ്. ഒരേ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുന്ന എല്ലാവര്‍ക്കും ഒരേ പ്രതിഫലമല്ല അല്ലാഹു നല്‍കുക. ചിലര്‍ക്ക് കൂടും, മറ്റു ചിലര്‍ക്ക് കുറയും. ചിലരുടേത് സ്വീകരിച്ചില്ലെന്നും വരും. അപ്പോൾ എങ്ങനെയാണ് തഖ്‌വ പാലിക്കേണ്ടത്? തഖ്‌വ പാലിക്കുന്നവന്‍ ആരാണ് കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ (കര്‍മങ്ങള്‍) അല്ലാഹുവിനെ അനുസരിച്ച് നിര്‍വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയതിനെ ഒഴിവാക്കുന്നവനുമാണ് സൂക്ഷ്മത പാലിക്കുന്നവന്‍. ഇപ്രകാരം ജീവിക്കുന്നവരില്‍ നിന്നേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ.

മഹാന്മാരായ മുന്‍ഗാമികള്‍ അല്ലാഹു തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കില്ലേയെന്ന് ഭയമുള്ളവരായിരുന്നു. അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ പറയുന്നതായി ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

لأن أستيقن أن الله قد تقبل مني صلاة واحدة أحب إلي من الدنيا وما فيها ، إن الله يقول : {إنما يتقبل الله من المتقين}

അല്ലാഹു എന്റെ ഒരു നേരത്തെ നമസ്‌കാരം സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പ് കിട്ടുന്നതാണ് ഈ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം. (കാരണം) അല്ലാഹു പറഞ്ഞിട്ടുണ്ട്; {ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന്} (ഇബ്‌നുകഥീര്‍)

ആദം عليه السلام യുടെ പുത്രന്മാരില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സമയത്ത് ഭീഷണിപ്പെടുത്തപ്പെട്ടവന്‍ ഭീഷണിപ്പെടുത്തിയവനോട് പറയുന്നത് കാണുക:

لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ

എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ പോലും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. (ഖു൪ആന്‍:5/28)

അദ്ദേഹം ഭയഭക്തിയുള്ളവനായിരുന്നുവെന്ന് ഈ വചനത്തിലും സൂചനയുണ്ട്. അദ്ദേഹം പറയുന്നത് ‘ഞാന്‍ നിന്നെ കൊല്ലാതിരിക്കാന്‍ കാരണം എന്റെ കഴിവുകേടൊന്നുമല്ല; അല്ലാഹുവിനെ കുറിച്ചുള്ള ഭയമാണ് എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്’ എന്നാണ്.

إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ

എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. (ഖു൪ആന്‍:5/29)

ഹാബീല്‍ ക്വാബീലിനോട് പറയുന്നു; നീ എന്നെ കൊന്നാല്‍ നിനക്ക് രണ്ട് പാപഭാരം വഹിക്കേണ്ടി വരും. ഒന്ന് എന്നെ കൊന്നതിനും, രണ്ട് നിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടാത്ത എന്തോ തിന്മ നിന്നില്‍ നിന്ന് വന്നതിനാലും. ഇപ്രകാരം ചെയ്താല്‍ നീ അക്രമിയാകുമെന്നും നീ നരകക്കാരില്‍ ആയിത്തീരുകയും ചെയ്യും എന്നെല്ലാം അവനെ അറിയിച്ചു. അവന്‍ പിന്മാറിയില്ല. അവന്‍ ആ ഹീന കൃത്യം നിര്‍വഹിച്ചു.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لاَ تُقْتَلُ نَفْسٌ إِلاَّ كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْهَا

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (ഭൂമിയില്‍) ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനില്‍ അതിന്റെ (പാപത്തിന്റെ) ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്. (ബുഖാരി)

ഈ തിന്മക്ക് അവനാണ് തുടക്കം നല്‍കിയത് എന്ന കാരണത്താല്‍ ആ തിന്മ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ ഒരു വിഹിതം അവനും ലഭിക്കും.

قال الإمام الشاطبي رحمه الله :طُوبَى لِمَنْ مَاتَ وَمَاتَتْ مَعَهُ ذُنُوبُهُ، وَالْوَيْلُ الطَّوِيلُ لِمَنْ يَمُوتُ وَتَبْقَى ذُنُوبُهُ مِائَةَ سَنَةٍ وَمِائَتَيْ سَنَةٍ، يُعَذَّبُ بِهَا فِي قَبْرِهِ، وَيُسْأَلُ عَنْهَا إِلَى انْقِرَاضِهَا

ഇമാം ശാത്വിബി رحمه الله പറഞ്ഞു:മരിക്കുമ്പോൾ തൻ്റെ തിന്മകളും കൂടെ മരിച്ചു തീരുന്നവന് മംഗളം. മരിച്ച ശേഷവും നൂറും ഇരുന്നൂറും വർഷങ്ങൾ തൻ്റെ തിന്മകൾ അവശേഷിക്കുകയും, അവ നശിച്ച് തീരുവോളം ഖബ്റിൽ അതിൻ്റെ പേരിൽ ചോദ്യം ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവന് ഒരു പാട് കാലം നീണ്ട് നിൽക്കുന്ന നാശം. الموافقات【١\٣٦١】

കൊലപാതകം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളില്‍ പെട്ടതാണല്ലോ. കൊലപാതകത്തിനുള്ള ശിക്ഷ ക്വുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

ﻭَﻣَﻦ ﻳَﻘْﺘُﻞْ ﻣُﺆْﻣِﻨًﺎ ﻣُّﺘَﻌَﻤِّﺪًا ﻓَﺠَﺰَآﺅُﻩُۥ ﺟَﻬَﻨَّﻢُ ﺧَٰﻠِﺪًا ﻓِﻴﻬَﺎ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﻟَﻌَﻨَﻪُۥ ﻭَﺃَﻋَﺪَّ ﻟَﻪُۥ ﻋَﺬَاﺑًﺎ ﻋَﻈِﻴﻤًﺎ

ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന് വേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌. (ഖു൪ആന്‍:4/93)

അബദ്ധത്തില്‍ കൊന്നാലോ? അതിനും ഇസ്‌ലാം നിയമം വെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അത് എത്രയാണ് നല്‍കേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കുക. തീര്‍ന്നില്ല, അബദ്ധത്തില്‍ സംബവിച്ച ഒരു കൊലയാണല്ലോ. അതിനാല്‍ അതിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കണം. (ഇത് ഇന്ന് പ്രായോഗികമല്ലല്ലോ). അതിനും കഴിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കണം. നോക്കൂ..! അബദ്ധത്തില്‍ സംഭവിച്ച ഒരു കൊലപാതകത്തിന് ഇസ്‌ലാം ഇത്ര വലിയ ഗൌരവം നല്‍കുന്നുവെങ്കില്‍ മനഃപൂര്‍വം ചെയ്യുന്ന കൊലപാതകം അല്ലാഹുവിങ്കല്‍ എത്രമാത്രം ഗൗരവമുള്ള കുറ്റമായിരിക്കും! കൊലയാളിയെ ഇഹലോകത്ത് വെച്ച് തന്നെ വധിക്കണം, പരലോകത്തെ ശിക്ഷ വേറെയും! അതുപോലെ തന്നെയാണ് ആത്മഹത്യയും. അതിനും അതികഠിനമായ ശിക്ഷയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരാളുടെ രക്തം (ശരീരം), ധനം, അഭിമാനം ഇതെല്ലാം കഅ്ബാലയം പോലെ പവിത്രമാണെന്നും അവ ഹനിക്കരുതെന്നും ഇസ്‌ലാം ശക്തമായി മനുഷ്യരെ പഠിപ്പിക്കുന്നു. ആരെയാണോ ഉപദ്രവിച്ചത് അവന്‍ മാപ്പ് നല്‍കാതെ സ്രഷ്ടാവും മാപ്പ് നല്‍കില്ല. പശ്ചാത്താപം കൊണ്ട് മാത്രം രക്ഷയില്ലെന്നര്‍ഥം. നമസ്‌കാരമോ നോമ്പോ സകാത്തോ എന്ത് തന്നെ ചെയ്താണ് റബ്ബിനെ കണ്ടുമുട്ടുന്നതെങ്കിലും ഈ കൃത്യങ്ങള്‍ക്ക് അല്ലാഹു നീതിയോടെ തീര്‍പ്പ് കല്‍പിക്കുന്നതാണ്. ഒരു നബി വചനം കാണുക:

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരെന്ന് അറിയുമോ?’ അവര്‍ പറഞ്ഞു: ‘ദിര്‍ഹമോ വിഭവങ്ങളോ ഇല്ലാത്തവരാണ് ഞങ്ങളില്‍ പാപരായവര്‍.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവര്‍ ക്വിയാമത്ത് നാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയുമായി വരും. (അതോടൊപ്പം അവര്‍) ഇന്നവനെ ചീത്ത പറയുകയും ഇന്നവനെ എറിയുകയും ഇന്നവന്റെ ധനം (അന്യായമായി) തിന്നുകയും ഇന്നവന്റെ രക്തം (അന്യായമായി) ചിന്തുകയും ഇന്നവനെ അടിക്കുകയും എല്ലാം ചെയ്തിട്ടുണ്ടാകും. അങ്ങനെ അവന്റെ നന്മകളില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടും. അവന്റെ മേല്‍ തീര്‍പ് കല്‍പിക്കപ്പെടുന്നതിന് മുമ്പായി അവന്റെ നന്മകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അവരുടെ തിന്മകള്‍ ഇവരുടെ മേല്‍ (ഉപദ്രവിച്ചവരുടെ മേല്‍) എറിയപ്പെടുകയും പിന്നീട് അവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും (അവരാണ് എന്റെ സമുദായത്തിലെ പാപരായവര്‍).’  (മുസ്‌ലിം:2581)

ഭീഷണിപ്പെടുത്തപ്പെട്ടവന്‍ മറ്റവനോട് നീ എന്നെ കൊന്നാല്‍ അതിന്റെ പാപ ഭാരവും നീ വഹിക്കേണ്ടിവരും എന്നെല്ലാം ഉപദേശിച്ചിട്ടും അവന്‍ അതില്‍ നിന്ന് പിന്മാറാന്‍ തായ്യാറായില്ല.

فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ ‎

എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടകാരില്‍ പെട്ടവനായിത്തീര്‍ന്നു. (ഖു൪ആന്‍:5/30)

ലോകത്ത് ആദ്യമായി നടന്ന കൊലപാതകം! അന്യായമായ കൊലപാതകം! അത് സംഭവിച്ചു… മൃത ശരീരം എന്തുചെയ്യണം എന്നറിയാതെ ക്വാബീല്‍ നോക്കി നില്‍ക്കുന്നു. അവിടെ മറ്റൊരു അത്ഭുതം ഉണ്ടായി. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്.

فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّٰدِمِينَ

അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചു കൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ”എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു. (ഖു൪ആന്‍:5/31)

മൃതദേഹം മറക്കുവാനുള്ള മാര്‍ഗ്ഗം അല്ലാഹു തന്നെ അവനു – അല്ല, മനുഷ്യവര്‍ഗ്ഗത്തിനു – കാട്ടിക്കൊടുത്തു. ഒരു കാക്കപ്പക്ഷിക്കു നിലത്തു മാന്തി കുഴിയുണ്ടാക്കുവാന്‍ അവന്‍ തോന്നിപ്പിച്ചു. അതു കണ്ടപ്പോള്‍ അങ്ങിനെ ഒരു കുഴിയുണ്ടാക്കി സഹോദരന്റെ മൃതദേഹം അതില്‍ മറച്ചു മൂടാമെന്നു അവന്‍ മനസ്സിലാക്കി. അനുഭവത്തില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ടാണല്ലോ മനുഷ്യബുദ്ധി വളരുന്നത്. കാക്കയുടെ പ്രവൃത്തി കണ്ടപ്പോള്‍ ‘അയ്യോ! ഞാന്‍ ഇത്ര വിഡ്ഢിയായല്ലോ! ഈ കാക്കയുടെ അത്രപോലും ബുദ്ധി എനിക്കു തോന്നിയില്ലല്ലോ!’ എന്നായി. തന്റെ അവിവേകത്തിലും, തീരാനഷ്ടത്തിലും അവന്‍ ഖേദക്കാരനായിത്തീര്‍ന്നു. (അമാനി തഫ്സീര്‍)

ഒരാള്‍ മരണപ്പെട്ടാല്‍ ആ മൃതശരീരം എന്ത് ചെയ്യണം എന്ന് കൂടി ഇതിലൂടെ അല്ലാഹു പില്‍ക്കാലക്കാരെ പഠിപ്പിക്കുകയാണ്. മൃതശരീരം മണ്ണില്‍ തന്നെ മറവ് ചെയ്യലാണ് ഇസ്‌ലാമിക സംസ്‌കാരം. ഭൂമി ജീവനുള്ളവര്‍ക്ക് മാത്രമുള്ളതല്ലെന്നും മരണപ്പെട്ടവര്‍ക്കുകൂടിയാണെന്നും ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ‎﴿٢٥﴾‏ أَحْيَآءً وَأَمْوَٰتًا ‎﴿٢٦﴾

ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍കൊള്ളുന്നതാക്കിയിട്ടില്ലേ. (ഖു൪ആന്‍:77/25,26)

ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമിയുടെ മുകള്‍ ഭാഗവും മരണപ്പെട്ടവര്‍ക്ക് ഭൂമിയുടെ താഴ്ഭാഗവും അല്ലാഹു നിശ്ചയിച്ചു.

മൃതശരീരം കത്തിക്കലോ മറ്റു വല്ലതിനും തിന്നാന്‍ കൊടുക്കലോ അല്ല ചെയ്യേണ്ടത്. അതുപോലെ മനുഷ്യന്റെ മൃതശരീരം നജസല്ല എന്നും പഠിപ്പിക്കുന്നു. മൃതശരീരം പവിത്രമാണെന്നും അത് കുളിപ്പിക്കുകയും അതിനെ പൂര്‍ണമായി മൂടുന്ന രൂപത്തില്‍ പൊതിയുകയും ചെയ്യണമെന്നുമെല്ലാം ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യസഹജമായ ഒരു സ്വഭാവമാണിത്. ദീര്‍ഘദൃഷ്ടിയും വീണ്ടുവിചാരവുമില്ലാതെ, അപ്പപ്പോള്‍ ഉണ്ടായിത്തീരുന്ന വികാരങ്ങള്‍ക്ക് അധീനപ്പെട്ടു വല്ല കൊടും കൃത്യങ്ങളും പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിച്ചു കഴിയുമ്പോഴേക്കും ‘അയ്യോ, പറ്റിപ്പോയല്ലോ. എനിയെന്തു വേണം’ എന്നൊക്കെ സ്വയം അപലപിക്കുകയും ചെയ്യുക. ഈ ദുഃസ്വഭാവത്തിനു വശംവദരാകാതിരിക്കുവാന്‍ സൂക്ഷിക്കണമെന്നു ഈ സംഭവ വിവരണത്തില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്. കോപം, അസൂയ മുതലായവയില്‍ നിന്നു ഉടലെടുക്കുന്ന ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്നവരത്രെ ധീരന്മാരും മാന്യന്മാരും. അതാണ് ഒരു ഹദീഥില്‍ നബി ﷺ ചൂണ്ടിക്കാട്ടുന്നത്: ‘മല്‍പിടുത്തത്തില്‍ വീഴ്ത്തുന്നതുകൊണ്ടല്ല ഊക്കനാകുന്നത്. കോപിക്കുമ്പോള്‍ തന്നെത്താന്‍ അധീനപ്പെടുത്തുന്നവനാണു ഊക്കന്‍’ (ബുഖാരി,മുസ്ലിം) (അമാനി തഫ്സീര്‍)

സ്വന്തം സഹോദരനെ വധിക്കാന്‍ മാത്രം അവനെ എത്തിച്ച ദുഃസ്വഭാവം എന്തായിരുന്നു? അതാണ് അസൂയ! അല്ലാഹുവിനോടുള്ള അനുസരണക്കേടിന് ആകാശവും ഭൂമിയും സാക്ഷ്യം വഹിച്ചത് അസൂയ നിമിത്തമായിരുന്നു. ആദമിന് സുജൂദ് ചെയ്യുന്നതില്‍നിന്ന് ഇബ്‌ലീസിനെ തടഞ്ഞതും സ്വന്തം സഹോദരനെ കൊന്നുകളയാന്‍ ക്വാബീലിനെ പ്രേരിപ്പിച്ചതും അസൂയയാണ്. യൂസുഫ്  عليه السلام യുടെ ചരിത്രത്തിലും സമാനമായ പ്രവര്‍ത്തനം കാണാം. യൂസുഫ്  عليه السلام യെ സഹോദരങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അസൂയ നിമിത്തമായിരുന്നു.

മനുഷ്യന്റെ ഹൃദയത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസൂയ മാരകമായ പ്രത്യാഘാതങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്ന പൈശാചിക സ്വഭാവമാണ്. ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ അല്ലാഹുവില്‍ കാവല്‍ തേടാന്‍ നാം കല്‍പിക്കപ്പട്ടിട്ടുണ്ട്. സൂറത്തുല്‍ ഫലക്വിന്റെ അവസാന വചനം അതാണ് ലക്ഷ്യം പഠിപ്പിക്കുന്നത്:

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ‎

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും (ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു) (ഖുർആൻ:113/5)

അസൂയ വന്നാല്‍ അവിടെ ഈമാന്‍ നിലനില്‍ക്കില്ല. അസൂയയായിരുന്നല്ലോ ജൂത-ക്രൈസ്തവര്‍ക്ക് മുഹമ്മദ് നബി ﷺ യില്‍ അവിശ്വസിക്കാന്‍ കാരണമായത്. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിയെ കുറിച്ചും അവിടുത്തെ അനുയായികളുടെ പ്രത്യേകതകളെ കുറിച്ചും വിവരിച്ചിട്ടും അവര്‍ അദ്ദേഹത്തില്‍ അവിശ്വസിച്ചു, കാരണം അസൂയ തന്നെ. അതുണ്ടായാല്‍ ആ ഹൃദയത്തില്‍ ഈമാന്‍ പ്രകടമാകില്ല. കാരണം ഈമാന്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹമാണെങ്കില്‍ അസൂയ പിശാചില്‍ നിന്നും വരുന്നതാണ്. അവ രണ്ടും ഒരുമിച്ച് നമ്മില്‍ നില്‍ക്കില്ല. നബി ﷺ തന്നെ ഇക്കാര്യം നമ്മെ അറിയിച്ചിട്ടുണ്ട്:

لا يجتمع الإيمان والحسد في جوف عبد

ഒരു അടിമയുടെ (ഹൃദയത്തിന്റെ) ഉള്ളില്‍ ഈമാനും അസൂയയും സംഗമിക്കുകയില്ല. (ഇബ്‌നു ഹിബ്ബാന്‍).

ഒരാളില്‍ വല്ല അനുഗ്രഹവും കാണുമ്പോള്‍ അത് നീങ്ങിക്കാണുവാന്‍ ആഗ്രഹിക്കുന്നതാണല്ലോ അസൂയ. ഇത് വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. നമ്മുടെ ഈമാനിന്റെ പൂര്‍ത്തീകരണം നടക്കുന്നത് തന്നെ താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുമ്പോഴാണ്.

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും (യഥാര്‍ഥ) വിശ്വാസിയാവുകയില്ല. (ബുഖാരി).

അല്ലാഹു നമുക്കെല്ലാം വ്യത്യസ്തമായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനെല്ലാം അസൂയവെക്കുന്നവരും ഉണ്ടാകും. അതിനാല്‍ അവരുടെ അസൂയയുടെ കെടുതിയില്‍ നിന്ന് എപ്പോഴും അല്ലാഹുവില്‍ കാവല്‍ തേടേണ്ടതുണ്ട്.

അസൂയവെക്കുന്നതിനെ നബി ﷺ വിരോധിച്ചിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ ‏”

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു നിങ്ങള്‍ അനേ്യാന്യം കോപിക്കരുത്, അസുയപ്പെടരുത്, പരസ്പരം അവഗണിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരന്മാരായി വര്‍ത്തിക്കുവിന്‍. ഒരു മുസ്‌ലിമിന് തന്റെ സഹോദരനെ മൂന്നു ദിവസത്തില്‍ കൂടുതല്‍ വെടിഞ്ഞിരിക്കുക (പിണങ്ങിയിരിക്കുക) പാടുള്ളതല്ല. (ബുഖാരി: 6076)

ആര്‍ക്കെങ്കിലും അല്ലാഹു വല്ല അനുഗ്രഹവും നല്‍കിയാല്‍ അതില്‍ അസൂയപ്പെടുകയല്ല വേണ്ടത്. ഇസ്മാഈല്‍ നബി عليه السلام യുടെ പരമ്പരയില്‍ പെട്ട മുഹമ്മദിന് ( ﷺ) അല്ലാഹു പ്രവാചകത്വം നല്‍കി എന്നതായിരുന്നല്ലോ പ്രവാചകനില്‍ വിശ്വസിക്കാതിരിക്കാന്‍ ജൂത-ക്രൈസതവര്‍ക്ക് കാരണമായത്. ഈ അസൂയയെ അല്ലാഹു ചോദ്യം ചെയ്യുന്നത് ഇപ്രകാരമാണ്.

أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَٰبَ وَٱلْحِكْمَةَ وَءَاتَيْنَٰهُم مُّلْكًا عَظِيمًا

അതല്ല, അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്‌. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്‌. (ഖു൪ആന്‍:4/54)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *