അല്ലാഹു ‘എന്റെ അടിമകൾ’ എന്ന് വിളിച്ചു ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ

വിശുദ്ധ ഖുർആനിൽ പലസ്ഥലങ്ങളിലും ‘എന്റെ അടിമകൾ’ എന്ന് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു സംസാരിച്ചതായി കാണാൻ കഴിയും. ഇവിടെയൊക്കെ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അതൊക്കെ സുപ്രധാനവും നാം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണെന്നും കാണാൻ കഴിയും. അതിനെ കുറിച്ചാണ് താഴെ സൂചിപ്പിക്കുന്നത്.

ഒന്ന്: അല്ലാഹു സമീപസ്ഥനാണ്‌

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍:2/186)

അല്ലാഹു എപ്പോഴും തന്‍റെ അടിയാന്‍മാരുടെ അടുത്ത് തന്നെ ഉണ്ട്. അവരുടെ പ്രാര്‍ത്ഥനകളെല്ലാം അവന്‍ എപ്പോഴും കേള്‍ക്കുകയും അറിയുകയും ചെയ്യും, അവരുടെ അപേക്ഷകളെ അവന്‍ പാഴാക്കി കളയുകയില്ല, അതുകൊണ്ട് അവന്‍റെ മുമ്പില്‍ അപേക്ഷകള്‍ സമര്‍പ്പി ക്കുന്നതിന് അവര്‍ പ്രത്യേക സമയമോ സ്ഥലമോ നോക്കേണ്ടതില്ല, മറ്റൊരാളുടെ മദ്ധ്യസ്ഥമോ ശുപാര്‍ശയോ അതില്‍ കൂട്ടിച്ചേര്‍ക്കേതുമില്ല, അവനെ കേള്‍പ്പിക്കുവാന്‍ വേണ്ടി ഉച്ചത്തില്‍ വിളിച്ചു പറയേണ്ടതുമില്ല എന്നൊക്കെ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ അല്ലാഹു ഈ വചനം മുഖേന നബി ﷺ  യോട് കല്‍പിക്കുന്നു. അവര്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരം നല്‍കുവാന്‍ സദാ ഞാന്‍ സന്നദ്ധനായിരിക്കുന്ന സ്ഥിതിക്ക് എന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക വഴി എന്‍റെ വിളിക്കും അവരും ഉത്തരം ചെയ്യേണ്ടതാണെന്നും, എന്നില്‍ ശരിക്കും വിശ്വസിച്ചിരിക്കേതാണ്ടതാണെന്നും കൂടി ഉണര്‍ത്തുന്നു. (അമാനി തഫ്സീര്‍)

وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ

നാം (അവന്‍റെ) കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. (ഖു൪ആന്‍:50/16)

രണ്ട്: നമസ്കാരവും സകാത്തും

قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَٰلٌ

വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ. (ഖു൪ആന്‍:14/31)

സത്യവിശ്വാസം സ്വീകരിച്ചാല്‍ പിന്നെ അനുഷ്ഠിക്കുവാനുള്ള സദാചാര കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കര്‍മ്മങ്ങളാണല്ലോ നമസ്കാരവും, ദാനധര്‍മ്മവും. നമസ്കാരത്തെപ്പറ്റി പ്രസ്താവിക്കുന്ന മിക്ക സ്ഥലങ്ങളിലും ദാനധര്‍മ്മങ്ങളെക്കുറിച്ചും അതോടൊപ്പം പ്രസ്താവിക്കുക ഖുര്‍ആന്റെ പതിവാകുന്നു. നല്ല കര്‍മ്മങ്ങള്‍ വഴിയല്ലാതെ, എന്തെങ്കിലും പ്രതിഫലമോ മോചന മൂല്യമോ നല്‍കിയോ, അല്ലെങ്കില്‍ സ്നേഹതാല്പര്യങ്ങളുടെ സ്വാധീനംകൊണ്ടോ രക്ഷകിട്ടാത്ത ദിവസമാണ് ഖിയാമത്ത് നാള്‍. അതുകൊണ്ടു അന്നേക്കുവേണ്ടി ഈ ജീവിതത്തില്‍വെച്ചു തന്നെ സമ്പാദിക്കണമെന്നു സാരം. (അമാനി തഫ്സീര്‍)

മൂന്ന്: ശൈത്വാന് ആധിപത്യമില്ലാത്ത അല്ലാഹുവിന്റെ അടിമകൾ

അല്ലാഹു ശൈത്വാനോട് പറയുന്നു:

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ

തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. (ഖു൪ആന്‍:15/42)

അല്ലാഹുവിന്റെ നിഷ്കളങ്കരായ (ഇഖ്ലാസുള്ള)  അടിയാന്‍മാരെ വഴിപിഴപ്പിക്കാൻ ശൈത്വാന് സാധിക്കുകയുമില്ല എന്നാണ് ഉദ്ദേശ്യം. ശൈത്വാന്റെ ഉപദ്രവങ്ങളെ തടുക്കുന്ന പരിചയാണ് ഇഖ്‌ലാസ്. എല്ലാ ക൪മ്മളും ഇഖ്‌ലാസോടെ ചെയ്യുമ്പോള്‍ ശൈത്വാന് നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല. ഇത് ശൈത്വാൻ തന്നെ പറഞ്ഞിട്ടുള്ളത് കാണുക:

قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٣٩﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٤٠﴾

വന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)

നാല്: ഭയവും പ്രതീക്ഷയും

نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ‎﴿٤٩﴾‏ وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ‎﴿٥٠﴾

(നബിയേ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.) (ഖു൪ആന്‍:15/49-50)

فإنهم إذا عرفوا كمال رحمته، ومغفرته سَعَوا في الأسباب الموصلة لهم إلى رحمته وأقلعوا عن الذنوب وتابوا منها، لينالوا مغفرته.

അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും പൂർണത അവർ അറിഞ്ഞിരുന്നെങ്കിൽ, അവന്റെ കാരുണ്യത്തിലേക്ക് അവരെ നയിക്കുന്ന മാർഗങ്ങൾ അവർ അന്വേഷിക്കുമായിരുന്നു, അവന്റെ പാപമോചനം നേടുന്നതിനായി അവർ പാപങ്ങൾ ഉപേക്ഷിക്കുകയും അവയിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്യുമായിരുന്നു. (തഫ്സീറുസ്സഅ്ദി)

لا عذاب في الحقيقة إلا عذاب الله الذي لا يقادر قدره ولا يبلغ كنهه

അല്ലാഹുവിന്റെ ശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയും യഥാര്‍ത്ഥത്തിൽ ഇല്ല, അതിന്റെ തോതോ വ്യാപ്തിയോ അളക്കാൻ കഴിയില്ല. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്‍ സദാ സുപ്രതീക്ഷയും, ഭയപ്പാടും ഉള്ളവനായിരിക്കണം. അഥവാ അല്ലാഹുവിന്റെ പാപപൊറുതിയിലും കാരുണ്യത്തിലും നിരാശ തീണ്ടാതെ സല്‍പ്രതീക്ഷയോടു കൂടിയും, അതോടൊപ്പം തന്നെ, അവന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനെക്കുറിച്ചു എപ്പോഴും ഭയത്തോടുകൂടിയും ഇരിക്കണം എന്നിങ്ങിനെ നബി വചനങ്ങളിലും മറ്റും ഉപദേശിക്കപ്പെട്ടിട്ടുള്ളതു ഇതുകൊണ്ടാകുന്നു. (അമാനി തഫ്സീര്‍)

അ‍ഞ്ച്: അല്ലാഹുവിന്‍റെ കാരുണ്യത്തിന്റെ വിശാലത

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ‎

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍:39/53)

അതിക്രമം പ്രവർത്തിച്ച തന്റെ ദാസന്മാർക്കുള്ള ഒരറിയിപ്പാണിവിടെ. അതായത് അധികമായി തെറ്റുകൾ പ്രവർത്തിച്ചവർക്കുള്ളത്. തന്റെ കരുണയുടെ വിശാലത പറയുന്നതോടൊപ്പം തെറ്റിൽനിന്ന് മടങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു; ഇതുവരെയും മടങ്ങാൻ കഴിയാത്തവർക്ക്. {പറയുക} പ്രവാചകരേ, അതല്ലെങ്കിൽ ആ ദൗത്യം ഇപ്പോൾ നിർവഹിക്കുന്ന ദീനീ പ്രബോധകരേ. നിങ്ങൾ അവരുടെ രക്ഷിതാവിൽനിന്നുള്ള ഒരറിയിപ്പായി പറയുക. {സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ} മനസ്സിന്റെ പ്രേരണയാൽ തെറ്റ് ചെയ്തവർ, അദൃശ്യജ്ഞാനിയായ അല്ലാഹുവിന്റെ അനിഷ്ടങ്ങൾ പ്രവർത്തിച്ചവർ. {അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്} നിരാശ നാശത്തിലേക്കെത്തിക്കും. നിങ്ങൾ പറയുന്നു; ഞങ്ങൾ ധാരാളം തെറ്റു ചെയ്തു, അപാകതകൾ കടന്നുകൂടി. അത് നീക്കിക്കിട്ടാൻ യാതൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല. അതിനാൽ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന്. പരമകാരുണികന്റെ കോപം നേടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ അറിയണം. അവന്റെ ഔദാര്യത്തെ അറിയിക്കുന്ന നാമങ്ങളെയും.

നിങ്ങൾ അറിഞ്ഞേക്കുക: {അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്} അത് ശിർക്കോ കൊലപാതകമോ വ്യഭിചാരമോ പലിശയോ അക്രമമോ മറ്റേത് പാപവുമാകാം. {അവൻ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവരുമാണ്} അവന്റെ വിശേഷണങ്ങളായിപ്പറഞ്ഞത് കാരുണ്യവും പാപമോചനവുമാണ്. അവ രണ്ടും അനുബന്ധങ്ങളാണ്. ഈ രണ്ടു ഗുണങ്ങളും അനിവാര്യവും സ്ഥിരവുമാണ്. അവൻ എപ്പോഴും അങ്ങനെയാണ്. അവന്റെ കാരുണ്യം പ്രപഞ്ചത്തിൽ ഉടനീളം പ്രകടമാണ്. അതിന് പ്രതിഫലനങ്ങളുണ്ട്. അതിലവ കാണപ്പെടും. അവയിൽനിന്ന് സദാ ഗുണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലും പകലിലും രഹസ്യമായും പരസ്യമായും ദാസന്മാർക്ക് അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. അവന് നൽകാനാണിഷ്ടം. കാരുണ്യം അവന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു. എങ്കിലും അവന്റെ പാപമോചനവും കാരുണ്യവും ലഭിക്കുവാൻ കാരണങ്ങളുണ്ടാകണം. അത് ദാസന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടങ്ങൾ അവനുനേരെ അടക്കപ്പെടും. ഇതിൽ ഏറ്റവും മഹത്തായ ഒരു മാർഗം-യഥാർഥത്തിൽ ഒരേയൊരുമാർഗം-ആത്മാർഥമായ പശ്ചാപത്തോടെ അല്ലാഹുവി ലേക്ക് മാത്രം തിരിയുക, അവനോട് പ്രാർഥിക്കുക, അവനോട് അപേക്ഷിക്കുക, അവനോട് ഭക്തി കാണിക്കുക, അവനെ ആരാധിക്കുക എന്നതാണ്. വരൂ, ഈ മഹത്തായ നിമിത്തങ്ങളിലേക്ക്, ഉന്നതമായ മാർഗത്തിലേക്ക്. (തഫ്സീറുസ്സഅ്ദി)

ആറ്:

അല്ലാഹു നരകവാസികളോട് സംസാരിക്കുന്നതായി സൂറ: മുഅ്മിനൂനിൽ ഉദ്ദരിക്കുന്ന ഭാഗത്ത് ഇപ്രകാരം കാണാം:

إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ‎﴿١٠٩﴾‏ فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ‎﴿١١٠﴾‏ إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ ‎﴿١١١﴾‏

തീര്‍ച്ചയായും എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ. അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍. (ഖു൪ആന്‍:23/109-111)

فَجَمَعُوا بَيْنَ الْإِيمَانِ الْمُقْتَضِي لِأَعْمَالِهِ الصَّالِحَةِ، وَالدُّعَاءِ لِرَبِّهِمْ بِالْمَغْفِرَةِ وَالرَّحْمَةِ، وَالتَّوَسُّلِ إِلَيْهِ بِرُبُوبِيَّتِهِ، وَمِنَّتِهِ عَلَيْهِمْ بِالْإِيمَانِ، وَالْإِخْبَارِ بِسِعَةِ رَحْمَتِهِ، وَعُمُومِ إِحْسَانِهِ، وَفِي ضِمْنِهِ مَا يَدُلُّ عَلَى خُضُوعِهِمْ وَخُشُوعِهِمْ وَانْكِسَارِهِمْ لِرَبِّهِمْ وَخَوْفِهِمْ وَرَجَائِهِمْ؛ فَهَؤُلَاءِ سَادَاتُ النَّاسِ وَفُضَلَاؤُهُمْ.

സൽകര്‍മ്മങ്ങൾ ആവശ്യപ്പെടുന്ന ഈമാനിനെയും തങ്ങളുടെ റബ്ബിനോടുള്ള പാപമോചന – കാരുണ്യ തേട്ടത്തെയും അല്ലാഹുവിന്റെ റുബൂബിയത്തിനെ തവസ്സുലാക്കലും അവര്‍ ഒരുമിപ്പിച്ചു. ഈമാൻ എന്ന അനുഗ്രഹവും അവന്റെ കാരുണ്യത്തിന്റെ വിശാലതയെയും അവന്റെ നൻമകളെ വെച്ചുകൊണ്ടും. അവരുടെ സമർപ്പണം, താഴ്മ, റബ്ബിന്റെ മുമ്പാകെയുള്ള വിനയം, ഭയം, പ്രത്യാശ എന്നിവയുടെ തെളിവുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവരാണ് നേതാക്കളും സദ്‌വൃത്തരും. (തഫ്സീറുസ്സഅ്ദി)

ഏഴ്: സംസാരം നന്നാക്കുക

وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَٰنَ كَانَ لِلْإِنسَٰنِ عَدُوًّا مُّبِينًا

നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:17/53)

സത്യവിശ്വാസികള്‍ തമ്മതമ്മിലും, മറ്റുള്ളവരോടും സംഭാഷണങ്ങളില്‍ കഴിയുന്നത്ര നല്ലവാക്കും ശൈലിയും ഉപയോഗിക്കണമെന്നു അവരെ ഉപദേശിക്കുവാന്‍ നബി ﷺ യോടു അല്ലാഹു കല്‍പിക്കുന്നു. അല്ലാത്തപക്ഷം അവര്‍ക്കിടയില്‍ എന്തെങ്കിലും കുഴപ്പങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകത്തക്കവണ്ണം നിങ്ങളെ അന്യോന്യം ഇളക്കിവിടുവാന്‍ പിശാച് നിങ്ങളുടെ സംസാരത്തെ ഉപയോഗപ്പെടുത്തും. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്. അതുകൊണ്ടു അതിനു ഇടവരുത്താതെ സൂക്ഷിക്കണം, എന്നിങ്ങനെ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. (അമാനി തഫ്സീര്‍)

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)

എട്ട്: ഹിജ്റ

يَٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّٰىَ فَٱعْبُدُونِ

വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരെ, തീര്‍ച്ചയായും എന്‍റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍. (ഖു൪ആന്‍:29/56)

അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍  ഹിജ്റ  പോകാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്‍കുന്നു. അല്ലാഹുവിന്‍റെ ഭൂമി കുടുസ്സായതല്ല  വിശാലമായതാണ്. എന്നിരിക്കെ, ഒരു നാട്ടില്‍വെച്ച് അവനെ ആരാധിക്കുവാനും, അവന്‍റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്ത പക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടില്‍ പോയിട്ടെങ്കിലും അതു ചെയ്യേണ്ടതാണ് എന്നര്‍ത്ഥം. മതജീവിതത്തിന്‍റെ സുരക്ഷിതത്വത്തിനും, ഇസ്‌ലാമിന്‍റെ ഗുണത്തിനും വേണ്ടി ഐഹിക താല്‍പര്യങ്ങള്‍ ത്യജിക്കുവാന്‍ സന്നദ്ധരാകാത്തവരുടെ വിഷയത്തിൽ അവതരിച്ച വചനം കാണുക:

إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةً فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا

അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! (ഖു൪ആന്‍:4/97)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *