വിശുദ്ധ ഖു൪ആന്‍ അ൪ത്ഥത്തിലും ആശയത്തിലും ശൈലിയിലും അതിന്റെ ദൈവികത വിളിച്ചറിയിക്കുന്ന ഗ്രന്ഥമാണ്. വിശുദ്ധ ഖു൪ആനിന്റെ പ്രതിപാദന ശൈലി വ്യത്യസ്തമാണ്. അഥവാ അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ മനുഷ്യരോട് സംസാരിക്കുന്നത് വ്യത്യസ്ഥങ്ങളായ രീതിയിലൂടെയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഉപമകളിലൂടെ വിശുദ്ധ ഖു൪ആന്‍ ചില കാര്യങ്ങള്‍ ഓ൪മ്മപ്പെടുത്തുന്നത്. അതായത്, വിശുദ്ധ ഖു൪ആന്‍ മനുഷ്യരോട് ചില കാര്യങ്ങള്‍ ഉദാഹരണങ്ങളിലൂടെയാണ് ബോധ്യപ്പെടുത്തുന്നത്. ഒരു പ്രതിപാദന ശൈലിയാക്കൊണ്ടു തന്നെയാണ് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു ഉപമകള്‍ പറഞ്ഞിട്ടുള്ളത്.
وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَٰنُ أَكْثَرَ شَىْءٍ جَدَلًا
തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന് അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ. (ഖു൪ആന്‍:18/54)
وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല. (ഖു൪ആന്‍:17/89)
…. وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
… ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍ :59/21)
ثُمَّ أَخْبَرَ تَعَالَى أَنَّهُ يَضْرِبُ لِلنَّاسِ الْأَمْثَالَ، وَيُوَضِّحُ لِعِبَادِهِ فِي كِتَابِهِ الْحَلَّالَ وَالْحَرَامَ، لِأَجْلِ أَنْ يَتَفَكَّرُوا فِي آيَاتِهِ وَيَتَدَبَّرُوهَا، فَإِنَّ التَّفَكُّرَ فِيهَا يَفْتَحُ لِلْعَبْدِ خَزَائِنَ الْعِلْمِ، وَيُبَيِّنُ لَهُ طَرْقَ الْخَيْرِ وَالشَّرِّ، وَيَحُثُّهُ عَلَى مَكَارِمِ الْأَخْلَاقِ، وَمَحَاسِنِ الشِّيَمِ، وَيَزْجُرُهُ عَنْ مَسَاوِئِ الْأَخْلَاقِ، فَلَا أَنْفَعَ لِلْعَبْدِ مِنَ التَّفَكُّرِ فِي الْقُرْآنِ وَالتَّدَبُّرِ لِمَعَانِيهِ.
ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചു നല്കുന്നതിനെക്കുറിച്ചാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. അതിലൂടെ അവന് തന്റെ അടിമക്ക് അനുവദനീയവും നിഷിദ്ധവും വിശദീകരിച്ചുകൊടുക്കുന്നു; അവന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും ആലോചിക്കാനും വേണ്ടി. കാരണം അതിനെക്കുറിച്ചുള്ള ചിന്ത അടിമക്ക് വിജ്ഞാനത്തിന്റെ ഖജനാവുകള്‍ തുറന്നുകൊടുക്കും. നന്മയുടെയും തിന്മകളുടെയും വഴികളെ വിശദീകരിച്ചുകൊടുക്കും. നല്ല സ്വഭാവപ്രകൃതികള്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്വുര്ആനികാശയങ്ങളെക്കുറിച്ചുള്ള ചിന്തയെക്കാളും പഠനത്തെക്കാളും ഒരടിമക്ക് പ്രയോജനകരമായി മറ്റൊന്നില്ല. (തഫ്സീറുസ്സഅ്ദി)
അല്ലാഹു വിശുദ്ധ ഖു൪ആനില്‍ ഗൌരവപ്പെട്ട പല വിഷയങ്ങളും ഉപമ പറഞ്ഞ് വിശദീകരിച്ചിട്ടുള്ളതില് ധാരാളം ലക്ഷ്യങ്ങളും ഉപകാരങ്ങളും കാണാന്‍ കഴിയും. അതില്‍ ചിലത് സൂചിപ്പിക്കുന്നു.
1.ഒരു ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി സുപരിചിതമായ രീതിയില്‍ ഉപമയിലൂടെ അവതരിപ്പിക്കുന്നുനു.
2. ആശയങ്ങള്‍ ഹൃദയത്തില്‍ ശക്തമായി പതിപ്പിക്കാനും നല്ല ഒരു ഉപദേശകന്റെ സ്ഥാനത്തിരിക്കാനും ഉപമകളിലൂടെ കഴിയുന്നു.
3.ഒരു യാഥാ൪ത്ഥ്യം അതിന്റെ തത്വം പറഞ്ഞാല്‍ ആളുകള്‍ക്ക് കാര്യം പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കുമ്പോള്‍ ആളുകള്‍ക്ക് അത് വ്യക്തമായി മനസ്സിലാക്കുവാനും ആ തത്വത്തിന്റെ ഉദ്ദേശ്യവും ഹിക്മത്തും എന്താണെന്ന് നല്ലപോലെ ഗ്രഹിക്കുവാനും കഴിയുന്നു.
4.അദൃശ്യമായവയോ അപ്രാപ്യമായവയോ ആയവ ഉപമയിലൂടെ കണ്ണിനും മനസ്സിനും പ്രാപ്യമായ തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ ആഴത്തില്‍ പതിക്കുകയും ഓര്‍മ്മകളില്‍ മായാതെ കിടക്കുകയും ചെയ്യും.
5. അല്ലാഹു ഉപമയിലൂടെ ഒരു കാര്യം അറിയിച്ച് തരുമ്പോള്‍ ആ കാര്യം ഒരു യാഥാ൪ത്ഥ്യമായി തന്ന ആളുകളുടെ മനസ്സിലേക്ക് വരുന്നു.
6. അനുഭവത്തിലൂടെ തന്നെ കണ്ട് മനസ്സിലാക്കുന്ന രീതിയില്‍ ഉള്‍ക്കൊള്ളാന്‍ ഉപമയിലൂടെ കഴിയുന്നു.
7.ബുദ്ധിക്കും മനസ്സിനും ദൃഢത നല്‍കുന്നതിനും ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അവ്യക്തതകളില്‍ നിന്നും മുക്തി നല്‍കുന്നതിനും ഉപമകള്‍ ഉതകുന്നു.
8.ബുദ്ധിശാലികള്‍ക്ക് കൂടുതല്‍ ചിന്തനീയമാകാന്‍ ഉപകളിലൂടെ കഴിയും.
9.അദൃശ്യലോകത്തെ ഒരനുഭവത്തെ ദൃശ്യലോകത്തേതുമായി ഉപമിക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ എളുപ്പമാകുന്നു.
10.സല്‍കര്‍മങ്ങളനുഷ്ഠിക്കാനുള്ള പ്രോത്സാഹനം നല്കാന് ഉപമകളിലൂടെ കഴിയുന്നു.
അല്ലാഹു ഉപമിക്കാന്‍ തെരഞ്ഞെടുത്ത കാര്യങ്ങള്‍ വൈവിധ്യവും ചിന്തനിയുമായതാണ്. അതില്‍ മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതും ദൈനംദിന ഇടപെടലുകള്‍ക്ക് നടുവിലുള്ളതുമുണ്ട്. അത് ചിലപ്പോള്‍ സസ്യങ്ങളോ വൃക്ഷങ്ങളോ ആവാം.ചിലപ്പോള്‍ മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നാവാം.മറ്റു ചിലപ്പോള്‍ മനുഷ്യനെ തന്നെ ഉപമിക്കും. സന്മാര്‍ഗിയയെയും ദുര്‍മാര്‍ഗിയെയും ഉപമിച്ച പോലെ. സാഹിത്യ സാമ്രാട്ടുകളുടെ നടുവില്‍ നിന്ന് അതിസാഹിത്യ സമ്പുഷ്ടിയോടെ ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊടുത്തപ്പോള്‍ അതിനിസ്സാര വസ്തുക്കളെ ഉപമിക്കുന്നത് ഉന്നത സാഹിത്യനിലവാരത്തിന്ന് അനുഗുണമല്ല എന്നായിരുന്നു എതിരാളികള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതിന് അല്ലാഹു നല്കിയ മറുപടി കാണുക:
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല, തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന് പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല. (ഖു൪ആന്‍:2/26)
അല്ലാഹുവിന്റെ ഉപമകള്‍ ഏറ്റവും കുറ്റമറ്റതും ശക്തവും അര്‍ത്ഥങ്ങള്‍ക്ക് പൂര്‍ണത നല്കുന്നതുമായിരിക്കും. വിവിധ തരം ലക്ഷ്യങ്ങളോടെയാണ് അല്ലാഹു ഉപമകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചിലപ്പോള്‍ സത്യത്തെ ശക്തിപ്പെടുത്തുവാനാണെങ്കില്‍ മറ്റു ചിലപ്പോള്‍ നിരര്‍ത്ഥകത ബോധ്യപ്പെടുത്താനായിരിക്കും. വേറെ ചിലപ്പോള്‍ ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായ ഉപദേശമായിട്ടാകും. വിശ്വാസവും കര്‍മ്മ മണ്ഡലങ്ങളും സ്വഭാവങ്ങളുമെല്ലാം അടങ്ങിയ വ്യത്യസ്ത മേഖലകള്‍ അല്ലാഹു ഉപമകളിലൂടെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് കാണുക:
1.ബഹുദൈവ വിശ്വാസത്തിന്റെ നിര൪ത്ഥകതയും ഏകദൈവ വിശ്വാസത്തിന്റെ യാഥാ൪ത്ഥ്യവും ബോധ്യപ്പെടുത്തുന്നു.
ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാര്. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:39/29)
كَذَلِكَ الْمُشْرِكُ، فِيهِ شُرَكَاءُ مُتَشَاكِسُونَ، يَدْعُو هَذَا، ثُمَّ يَدْعُو هَذَا، فَتَرَاهُ لَا يَسْتَقِرُّ لَهُ قَرَارٌ، وَلَا يَطْمَئِنُّ قَلْبُهُ فِي مَوْضِعٍ، وَالْمُوَحِّدُ مُخْلِصٌ لِرَبِّهِ، قَدْ خَلَّصَهُ اللَّهُ مِنَ الشَّرِكَةِ لِغَيْرِهِ، فَهُوَ فِي أَتَمِّ رَاحَةٍ وَأَكْمَلِ طُمَأْنِينَةٍ، فَـ هَلْ يَسْتَوِيَانِ مَثَلا الْحَمْدُ لِلَّهِ عَلَى تَبْيِينِ الْحَقِّ مِنَ الْبَاطِلِ، وَإِرْشَادِ الْجُهَّالِ. بَلْ أَكْثَرُهُمْ لا يَعْلَمُونَ
ഒരു ബഹുദൈവവിശ്വാസിയുടെ അവസ്ഥയും ഇതാണ്. ഭിന്നതയുള്ള നിരവധി പങ്കാളികളെ സേവിക്കുന്നു. ഒരിക്കൽ ഒരാളോട്, മറ്റൊരിക്കൽ മറ്റൊരാളോട് അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരതയില്ല. അവന്റെ ഹൃദയം ഒരിടത്ത് ഉറച്ചുനിൽക്കുന്നില്ല. ഏകദൈവവിശ്വാസിക്ക് തന്റെ രക്ഷിതാവ് മാത്രം. അവനല്ലാത്ത പങ്കുകാരിൽ നിന്നെല്ലാം അവൻ ഒഴിവാണ്. അവന് പൂർണ സ്വസ്ഥതയും മനസ്സമാധാനവും ഉണ്ട്. {ഇവർ രണ്ടുപേരും ഒരു പോലെയാകുമോ? അല്ലാഹുവിന് സ്തുതി} അറിവില്ലാത്തവരെ വഴികാണിക്കാനും അസത്യത്തിൽനിന്ന് സത്യം വേർതിരിയാനും പറ്റുന്ന ഉപമ. {പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല} അവരുടെ ശിർക്കിന്റെ ഫലമായി അവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച്. (തഫ്സീറുസ്സഅ്ദി)
ഈ ഉദാഹരണത്തിലൂടെ അല്ലാഹു ശിര്‍ക്കും തൗഹീദും തമ്മിലുള്ള അന്തരവും അവ രണ്ടും മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന വ്യത്യസ്ത സ്വാധീനവും തുറന്നുകാട്ടുകയാണ്. ഇതിനെക്കാള്‍ സംക്ഷിപ്തമായ വാക്കുകളില്‍ ഇത്ര വലിയൊരു വിഷയം ഇത്രയേറെ ആഴത്തില്‍ മനസ്സിലാക്കിത്തരിക സാധ്യമല്ല. ഒരു മനുഷ്യന്, അയാള്‍ക്ക് പരസ്പരം വഴക്കടിക്കുന്ന പല യജമാനന്മാര്. ഓരോരുത്തരും അയാളെ തന്നിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ തനിക്ക് മാത്രം സേവനം ചെയ്തുകൊണ്ടിരിക്കണമെന്നും മറ്റാരുടെയും ആജ്ഞകള്‍ അനുസരിക്കാന്‍ അയാള്‍ക്ക് അവസരം ലഭിക്കരുതെന്നും വിചാരിക്കുന്നവരാണ് ഓരോരുത്തരും. അവരുടെ വിരുദ്ധങ്ങളായ കല്പനകളില് ഏതെങ്കിലുമൊന്ന് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അയാളെ ഉപദ്രവിക്കാനും ശിക്ഷിക്കാനും അവര്‍ ധൃഷ്ടരാകുന്നു. ഇങ്ങനെയുള്ള ഒരടിമയുടെ ജീവിതം എന്തുമാത്രം ദുരിതപൂരിതമായിരിക്കും. അപ്പുറത്ത് മറ്റൊരാള്‍. അയാള്‍ ഏക യജമാനന്റെ ദാസനാണ്. അവന് മറ്റൊരു യജമാനനേയും പ്രീതിപ്പെടുത്തേണ്ടതില്ല. ഇങ്ങനെയുള്ള ഒരടിമയുടെ ജീവിതം എന്തുമാത്രം സ്വസ്ഥവും ആശ്വാസകരവുമായിരിക്കും.
പരസ്പരം രഞ്ചിപ്പും യോജിപ്പുമില്ലാതെ നിത്യവും വഴക്കടിച്ച് കൊണ്ടിരിക്കുന്ന സ്വാ൪ത്ഥികളായ ഒന്നിലധികം യജമാനന്മാരുടെ കീഴില്‍, ഒരിക്കലും സ്വൈരം കൂടാതെ ജീവിച്ചു വരുന്ന ഒരു അടിമയുടെ സ്ഥിതിയും ഒരു യജമാനന്റെ കീഴില്‍ സ്വൈര സമാധാനത്തോടെ ജീവിച്ചു വരുന്ന ഒരു അടിമയുടെ സ്ഥിതിയും തുലനം ചെയ്യുന്നു. ബഹുദൈവങ്ങളെ ആരാധിക്കുന്നവ൪ ഒന്നാമത്തെ ആളെപോലെയും ഏക ദൈവത്തെ ആരാധിക്കുന്നവ൪ രണ്ടാമത്തെ ആളെപോലെയുമാകുന്നു. അതുപോലെ ഏത് ദൈവത്തെയാണ് തൃപ്തിപ്പെടുത്തേണ്ടത്, ഓരോരുത്തരെയും എങ്ങനെ പൂജിക്കണം, എങ്ങനെ പ്രസാദിപ്പിക്കണം തുടങ്ങിയ അലട്ടലുകള്‍ ബഹുദൈവ വിശ്വാസികളെ അലട്ടിക്കൊണ്ടിരിക്കുന്നു. ഏകദൈവ വിശ്വാസിയാകട്ടെ, ഏക ഇലാഹായ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും അവനില്‍ സ൪വ്വസ്വം അ൪പ്പിച്ചും സ്വസ്ഥമായി കഴിയുന്നു. ഇനി, മനുഷ്യന് ഏകദൈവത്തിനുള്ള അടിമത്തത്തില്‍നിന്നു ലഭിക്കുന്ന നിര്‍ഭയത്വവും സമാധാനവും അനേക ദൈവങ്ങള്‍ക്കുള്ള അടിമത്തത്തില്‍നിന്ന് ലഭിക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കാനും ആര്‍ക്കും പ്രയാസമുണ്ടാവില്ല. നിക്ഷ്പക്ഷബുദ്ധിയോടെ ചിന്തിക്കുന്ന ആ൪ക്കും മനസ്സിലാകുന്ന രീതിയിലാണ് ബഹുദൈവ വിശ്വാസത്തിന്റെ നിര൪ത്ഥകതയും ഏകദൈവ വിശ്വാസത്തിന്റെ യാഥാ൪ത്ഥ്യുവും അല്ലാഹു ഇവിടെ ഉപമയിലൂടെ ബോധ്യപ്പെടുത്തുന്നത്.
2.അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നു.
مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍. (ഖു൪ആന്‍:29/41)
അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോടു പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും ചെയ്യുന്നവ൪ എട്ടുകാലിയുടെ വീട്ടില്‍ അഭയം തേടിയവരെ പോലെയാണെന്നാണ് അല്ലാഹു ഇവിടെ ഉപമിക്കുന്നത്. വെയില്, തണുപ്പ്, മഴ, കാറ്റ് എന്നിവയില്‍ നിന്നെല്ലാം മനുഷ്യ൪ക്ക് സംരക്ഷണം ലഭിക്കുന്ന അഭയ കേന്ദങ്ങളാണ് വീടുകള്‍. പകലില്‍ ജോലി ചെയ്യുന്ന മനുഷ്യ൪ രാത്രിയില്‍ അവരുടെ വീടുകളിലാണ് അഭയം തേടുന്നത്. എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി എല്ലാവ൪ക്കും അറിയാം. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. മാത്രമല്ല കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേട് വന്നുപോകയും ചെയ്യും. അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നവ൪ എട്ടുകാലിയുടെ കൂട്ടില്‍ അഭയം തേടിയവനെപ്പോലെയാണ്. യാതൊരു സംരക്ഷണവും ലഭിക്കാത്തിടത്താണ് അവ൪ അഭയം തേടിയിരിക്കുന്നത്. യാതൊരു സുരക്ഷിതത്വവും അവ൪ക്ക് ലഭിക്കുകയില്ല.
അതോടൊപ്പം മറ്റൊരു വസ്തുതയും ഈ ഉപമയില്‍ നിന്ന് വ്യക്തമാണ്. എട്ടുകാലിയുടെ വീടാകുന്ന വല യഥാ൪ത്ഥത്തില് ഒരു വീടല്ല, അതൊരു കെണിയാണ്. ദു൪ബല ജീവികള്‍ മാത്രമേ അതില്‍ അകപ്പെടുകയുള്ളൂ. അതില്‍ അകപ്പെടുന്ന ജീവികള്‍ക്ക് അഭയമല്ല, മരണമാണ് ലഭിക്കുന്നത്. അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. അഥവാ അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്നവ൪ക്ക് അവരില്‍ നിന്നും യാതൊരു രക്ഷയും സഹായവും ലഭിക്കില്ലെന്ന് മാത്രമല്ല അതുവഴി അവ൪ ശി൪ക്കിലെത്തി നരകത്തില്‍ പതിക്കുകയാണ് ചെയ്യുന്നത്.
അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാര്‍ത്ഥിക്കുകയും, അവന്റെ അവലംബം മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നവ൪ ഉറപ്പുള്ള പാശത്തിലാണ് പിടിച്ചിരിക്കുന്നത്.
فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
……. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന് പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/256)
ഈ ഉപമയിലൂടെ വിഷയത്തിന്റെ ഗൌരവം ഒരാളുടെ ഹൃദയത്തില്‍ ശക്തമായി പതിപ്പിക്കാന്‍ ഖു൪ആനിന് കഴിയുന്നു.
3. ശി൪ക്കിന്റെ നിരര്‍ത്ഥകതയും, ശി൪ക്ക് ചെയ്യുന്നവരുടെ ബുദ്ധിശൂന്യതയും വ്യക്തമാക്കുന്നു.
ضَرَبَ ٱللَّهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَىْءٍ وَمَن رَّزَقْنَٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:16/75)
ശി൪ക്കിന്റെ നിരര്‍ത്ഥകതയും, ശി൪ക്ക് ചെയ്യുന്നവരുടെ ബുദ്ധിശൂന്യതയും അല്ലാഹു ഒരു ഉപമയിലൂടെ വിവരിക്കുന്നു. അല്ലാഹു രണ്ട് പേരെ ഇവിടെ എടുത്തു കാണിക്കുന്നു. ഒരാള്‍, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവനും ഇഷ്ടംപോലെ ഒന്നും പ്രവര്‍ത്തിക്കുവാനുള്ള കഴിവോ സ്വാതന്ത്ര്യമോ ഇല്ലാത്തവനുമായ ഒരടിമയാണ്. മറ്റൊരാള്‍ മാന്യനും, ധനികനും, രഹസ്യ-പരസ്യ വ്യത്യാസമില്ലാതെ ഉദാരമായി ചിലവഴിക്കാറുള്ളവനുമായ ഒരു സ്വതന്ത്രനാണ്. ഈ രണ്ടുപേരും മനുഷ്യന്മാര് തന്നെ. പക്ഷേ, സ്ഥാനമാനങ്ങളിലും, പദവിയിലും, ഉപകാരത്തിലുമൊക്കെ രണ്ടുപേരും തമ്മില്‍ യാതൊരു സാമ്യവുമില്ല. എന്നിരിക്കെ, അന്നദാതാവും, അനുഗ്രഹദാതാവും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിനോട് യാതൊരു ഗുണദോഷവും ചെയ്യാനോ, സ്വന്തം കാര്യങ്ങളെങ്കിലും നിയന്ത്രിക്കുവാനോ കഴിയാത്ത മറ്റ് ആരാധ്യന്മാരെ സമമാക്കുന്നതില്പരം വിഡ്ഢിത്തം മറ്റെന്തുണ്ട് ?
അതായത്, മനുഷ്യര്‍ക്കിടയില്‍ അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അവര്‍ വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. ഈ വ്യത്യാസം പരിഗണിച്ച് ഓരോരുത്തരോടും വ്യത്യസ്ത രൂപങ്ങളില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. എന്നിട്ടും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്ത മൂഢന്മാരും വിഡ്ഢികളുമായിരിക്കയാണവര്. സ്രഷ്ടാവിന്റെ അസ്തിത്വത്തില്‍, ഗുണവിശേഷണങ്ങളില്‍, അധികാരാവകാശങ്ങളില്‍ എല്ലാം ആ സൃഷ്ടികള്‍ക്കും പങ്കുണ്ടെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. സ്രഷ്ടാവിനോടു മാത്രം അനുവര്‍ത്തിക്കാവുന്ന നിലപാട് ഏതാണോ അതുതന്നെയാണ് സൃഷ്ടികളോടും അവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ കാര്യകാരണ ലോകത്ത് വല്ല കാര്യവും ചോദിക്കണമെങ്കില്‍ അതവര് വീട്ടിലെ നാഥനോടാണ് ചോദിക്കുന്നത്; വീട്ടിലെ ഭൃത്യനോടല്ല. പക്ഷേ, അനുഗ്രഹങ്ങളുടെ ഉറവിടത്തോട് വല്ലതും ചോദിക്കണമെങ്കില്‍, പ്രപഞ്ചത്തിന്റെ നാഥനെ വിട്ട് അവന്റെ അടിമകളുടെ മുമ്പിലാണവര്‍ കൈമലര്‍ത്തുന്നത്.
ശി൪ക്കിന്റെ നിരര്‍ത്ഥകതയും, ശി൪ക്ക് ചെയ്യുന്നവരുടെ ബുദ്ധിശൂന്യതയും അല്ലാഹു മറ്റൊരു ഉപമയിലൂടെ വിവരിക്കുന്നത് കാണുക.
وَضَرَبَ ٱللَّهُ مَثَلًا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
(ഇനിയും) രണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന് തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന് യാതൊരു നന്മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്പിക്കുന്നവനും തുല്യരാകുമോ? (ഖു൪ആന്‍:16/76)
ഈ ആയത്തിലും അല്ലാഹു രണ്ട് പേരെ ഉപമയായി എടുത്തു കാണിക്കുന്നു. ഒരാള്‍, യാതൊന്നും സംസാരിക്കുവാന്‍ കഴിയാത്തവനും, ഒരു കാര്യത്തിനും ഏല്പിച്ചുവിടുവാന് കൊള്ളാത്തവനും, അങ്ങനെ, രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു ഭാരമായി മാത്രം കഴിഞ്ഞു കൂടുന്നവനാണ്. മറ്റേയാളാകട്ടെ, ബുദ്ധിയും തന്റേടവും ഉള്ളതോടുകൂടി സന്മാര്ഗ്ഗ നിരതനും മറ്റുള്ളവര്‍ക്കു സദുപദേശിയുമായി വര്‍ത്തിക്കുന്നവനുമാണ്. മാനുഷിക ഗുണങ്ങളില്‍ ഈ രണ്ടുപേരും സമന്മാരായി ബുദ്ധിയുള്ള ആരെങ്കിലും ധരിക്കുമോ? എന്നിരിക്കെ, നിര്‍ജ്ജീവികളും, നിശ്ചേഷ്ടങ്ങളുമായ ബിംബങ്ങളെയും മരണപ്പെട്ടവരെയും ലോകരക്ഷിതാവും നിയന്താവുമായ അല്ലാഹുവിനോടു സമപ്പെടുത്തി ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതില്‍പരം വിഡ്ഢിത്തം വേറെ എന്താണുള്ളത്?
മേല്‍ രണ്ട് ഉപമകളിലൂടെ വിഗ്രഹാരാധനയുടെ നിരര്‍ത്ഥകതയും, വിഗ്രഹാരാധകന്മാരുടെ ബുദ്ധിശൂന്യതയും വ്യക്തമാക്കുന്നു. ഇവിടെ ഒരു ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി രീതിയില്‍ അവതരിപ്പിക്കാന്‍ ഉപമകളിലൂടെ കഴിയുന്നു.
4.അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിര൪ത്ഥകത
ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍ يَعْقِلُونَ
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെയും (അടിമകളെയും) നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖുർആൻ:30/28)
അല്ലാഹുവല്ലാത്ത യാതൊന്നിനും ആരാധനയുടെ അംശം പോലും അ൪പ്പിക്കപ്പെടാനുള്ള അവകാശമില്ലെന്നുള്ളത് അല്ലാഹു ഒരു ഉപമയിലൂടെ മനുഷ്യരെ ബോധിപ്പിക്കുന്നു. അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളില്‍ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് ആ അടിമകളും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്മാരുമായ നിങ്ങള്‍ പരസ്പം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്ന പ്രകാരം ആ അടിമകളെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു ഒരിക്കലും സംഭവ്യമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് – അവരാകട്ടെ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളവരുമാണ് – പങ്കുണ്ടാവുക. ഇതാണ് ഈ ആയത്തിന്റെ താല്പര്യം.
5.അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നവന്റെ അവസ്ഥ
حُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ
വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന് ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖുർആൻ 22/31)
ഇസ്ലാമില്‍ ഏറ്റവും വലിയ പാപം ശി൪ക്കാണ് അഥവാ അല്ലാഹുവില്‍ പങ്ക് ചേ൪ക്കലാണ്.അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നവന്റെ അവസ്ഥ ഒരു ഉപമയിലൂടെ അല്ലാഹു വിവരിക്കുന്നു. അവന് ആകശത്ത് നിന്ന് വീണവനെ പോലെയാണ്. ആകാശത്ത് നിന്ന് വീണവനെ ഒന്നുകില്‍ പക്ഷികള്‍ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. ഏതായാലും അവന്റെ കാര്യം മോശമാണ്. അതേപോലെയാണ് ശി൪ക്കിന്റെ കാര്യവും . ഏകാനായ രക്ഷിതാവിനെ വിട്ട് മറ്റ് പലരേയും ആശ്രയിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒന്നിലും അവന് തൃപ്തി വരില്ല. ഇന്ന് ഒരാധ്യനെ അവന് ആശ്രയിക്കും. നാളെ മറ്റൊരാരാധ്യനെ അവന് ആശ്രയിക്കും. അങ്ങനെ ശി൪ക്കില്‍ മുങ്ങിക്കുളിച്ച അവന് മനഃശാന്തി നഷ്ടപ്പെടും. അല്ലാഹുവിനെ കൈവെടിഞ്ഞ് സൃഷ്ടികളേയും മഖ്ബറകളേയും തേടി അലയുന്നവർ അശാന്തമായ മനസ്സുമായി ജീവിക്കേണ്ടി വരും.
ഈ ഉപമയിലെ ‘ആകാശം’ മനുഷ്യന്റെ പ്രകൃതിപരമായ അവസ്ഥയാണ്. മനുഷ്യപ്രകൃതി തൌഹീദ് ഉള്‍ക്കൊള്ളുന്നതാണ്. തൌഹീദ് ഉള്‍ക്കൊള്ളുന്ന മനുഷ്യന് ഉന്നതമായ അവസ്ഥയിലായിരിക്കും. അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നതോടെ അവന് തന്റെ ശുദ്ധപ്രകൃതിയാകുന്ന ആകാശത്തുനിന്ന് പെട്ടെന്ന് താഴെ ആപതിക്കുകയാണ് ചെയ്യുന്നത്. ശി൪ക്കിന്റെ കേന്ദ്രത്തിലേക്കാണ് അവന് വീഴുന്നത്. ശി൪ക്കിന്റെ ആളുകള്‍ ഓരോരുത്തരും അവനെ റാഞ്ചിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ ശി൪ക്കിന്റെ കേന്ദ്രത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു.
6.അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ നിര൪ത്ഥകത
لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ
അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു. (ഖു൪ആന്‍:13/14)
‘പ്രാര്‍ത്ഥന’ ഒരു ആരാധനയാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. പ്രാ൪ത്ഥന കേള്ക്കുന്നവന് അല്ലാഹു മാത്രാമാണ്. അതിന് ഉത്തരം നല്കുന്നവനും അവന് മാത്രം. അതുകൊണ്ടുതന്നെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുവാന്‍ അവകാശപ്പെട്ടവന് അല്ലാഹു മാത്രമാകുന്നു. അവനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. അത് ഒരു ഉപമയിലൂടെ അല്ലാഹു വിശദമാക്കി തരുന്നു. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്, ഒരാള്‍ കിണറ്റിനരികെ ചെന്ന് ദാഹനിവൃത്തിക്കായി അതിലേക്കു രണ്ടുകൈയും നീട്ടുന്നതിനു തുല്യമാകുന്നു. വെള്ളം അവിടെയുണ്ട്. അതവന് ആവശ്യവുമുണ്ട്. പക്ഷേ, കൈനീട്ടിയതുകൊണ്ടു വെള്ളം വായിലെത്തുകയില്ലല്ലോ. തൊട്ടികെട്ടി മുക്കിയെടുക്കുകയാണു വെള്ളം കിട്ടുവാനുള്ള മാര്‍ഗ്ഗം. അതുപോലെ, ഉദ്ദിഷ്ടകാര്യം സാധിക്കുവാന്‍ അതിന്റെ നേര്‍ക്കു നേരെയുള്ള മാര്‍ഗ്ഗം തന്നെ സ്വീകരിക്കണം. അല്ലാഹു അല്ലാത്തവരെ വിളിച്ചപേക്ഷിച്ചതുകൊണ്ടു ഉദ്ദിഷ്ടകാര്യം സാധിക്കുവാന്‍ പോകുന്നില്ല. വെറും ഒരു പാഴ്’വേല മാത്രമാണത്. അത് അവിശ്വാസികളുടെ പണിയാകുന്നു.
7.അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ നിര൪ത്ഥകത
يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.(ഖുർആൻ 22/73)
അല്ലാഹുവിന് പുറമെ വിളിച്ചു പ്രാര്ത്ഥിപ്പെടുന്ന ആരാധ്യരുടെ നിസ്സാരത മനസ്സിലാക്കുവാന്‍ ഒട്ടും പ്രയാസമില്ലാത്ത വ്യക്തമായ ഒരു ഉപമയിലൂടെ മനുഷ്യവര്‍ഗ്ഗത്തെ ആകമാനം വിളിച്ചുണര്‍ത്തിക്കൊണ്ട് അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയാണ്. അല്ലാഹുവിനുപുറമെ, ജനങ്ങള്‍ ആരാധിക്കുകയോ, വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന ഏതൊരു ആരാധ്യവസ്തുവിന്നും തന്നെ, ഒരു നിസ്സാര കാര്യത്തിനുപോലും കഴിവില്ലെന്നും, ആകയാല്‍ അല്ലാഹു മാത്രമേ ആരാധ്യനും, പ്രാര്‍ത്ഥിക്കപ്പെടുന്നവനും ആയിരിക്കുവാന്‍ നിവൃത്തിയുള്ളുവെന്നും ഇതുമൂലം സ്ഥാപിക്കുന്നു.
വിഗ്രഹങ്ങളാകട്ടെ, മനുഷ്യവര്‍ഗ്ഗത്തിലോ മറ്റോ ഉള്‍പ്പെട്ടവരാകട്ടെ, ആരാധ്യന്മാരായി സങ്കല്പിക്കപ്പെടുന്ന എല്ലാവരും ഒത്തുചേര്‍ന്നു പരിശ്രമികുകയും, ആരാധകന്മാരെല്ലാം ഒന്നിച്ചുചേര്‍ന്നു് അവരോടു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍പോലും, ഒരൊറ്റ ഈച്ചയെപ്പോലും – അഥവാ ഏറ്റവും നിസ്സാരമായ ഒരു ജന്തുവെപ്പോലും – സൃഷ്ടിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. ഇതേവരെ അതിന് ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതുപോലെ, ഭാവിയിലും അതു കഴിയുകയില്ലെന്നാണ്, لَن يَخْلُقُوا (അവര്‍ സൃഷ്ടിക്കുന്നതേയല്ല) എന്ന വാക്ക് സ്പഷ്ടമാക്കുന്നത്.
സൃഷ്ടിക്കുന്ന കാര്യം പോയിട്ട് ആ നിസ്സാരജീവി അവരില്‍നിന്നു വല്ലതും തട്ടിയെടുത്തു കൊണ്ടുപോയാല്‍ അതു മടക്കി വാങ്ങുവാന്‍പോലും അവര്‍ക്കു സാധ്യമല്ലെന്നും ഖു൪ആന്‍ പ്രഖ്യാപിക്കുന്നു. വിഗ്രഹങ്ങളെയും, ബിംബങ്ങളെയും സംബന്ധിച്ച് മാത്രമല്ല, ദൈവമായി സങ്കല്‍പിക്കപ്പെടുന്നതു മനുഷ്യനോ മറ്റോ ആണെങ്കിലും അങ്ങനെത്തന്നെ. മനുഷ്യന്റെ രക്തം കുടിച്ച – അല്ലെങ്കില്‍ അവനില്‍നിന്നു മറ്റു വല്ലതും തട്ടിയെടുത്ത – ഈച്ചയില്‍നിന്നോ കൊതുവില്‍നിന്നോ അതു വീണ്ടെടുക്കുവാന്‍ അവനു കഴിയുമോ? ഒരിക്കലുമില്ല! ഒരുപക്ഷേ, അവന് കുപിതനായി വല്ലപ്പോഴും ഈച്ചയെപ്പിടിച്ചു കൊന്നേക്കാം. എന്നാലും നഷ്ടപ്പെട്ടതു വീണ്ടെടുത്തു യഥാസ്ഥാനത്തു മടക്കി എത്തിക്കുക അസാധ്യം തന്നെയാണ്. ഈച്ച, കൊതുക്, ഉറുമ്പ് മുതലായ നിസ്സാരവസ്തുക്കളോടുപോലും പരാജയം സമ്മതിക്കേണ്ടിവരുന്നവരെ ആരാധിച്ചിട്ടെന്തു ഫലം? അവരോടു പ്രാര്‍ത്ഥിച്ചിട്ടെന്തു പ്രയോജനം? തേടുന്നവനും, തേടപ്പെടുന്നവനും അബലന്മാര്! ഇരുകൂട്ടരും ദുര്ബ്ബലന്മാര്!
വാസ്തവം ഇതാണെങ്കില്‍ – കഴിവുകളെല്ലാം അല്ലാഹുവിനു മാത്രമാണെങ്കില്‍ – പിന്നെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! പക്ഷെ, ജനങ്ങള്‍ അല്ലാഹുവിനു കല്പിക്കേണ്ടുന്ന നിലപാട് അവനു കല്പിക്കുന്നില്ല; സംഗതി ഇത്രയും വ്യക്തമായിരുന്നിട്ടും, അവര്‍ അല്ലാഹുവിന്റെ ശക്തിയെയും, പ്രതാപത്തെയുംകുറിച്ചു ഗൌനിക്കുന്നുമില്ല. അതാണ് അല്ലാഹു അടുത്ത വചനത്തില്‍ സൂചിപ്പിക്കുന്നത്.
مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖു൪ആന്‍:22/74)
8.പലിശ തിന്നുന്നവന്റെ പരലോകത്തെ അവസ്ഥ
ٱﻟَّﺬِﻳﻦَ ﻳَﺄْﻛُﻠُﻮﻥَ ٱﻟﺮِّﺑَﻮٰا۟ ﻻَ ﻳَﻘُﻮﻣُﻮﻥَ ﺇِﻻَّ ﻛَﻤَﺎ ﻳَﻘُﻮﻡُ ٱﻟَّﺬِﻯ ﻳَﺘَﺨَﺒَّﻄُﻪُ ٱﻟﺸَّﻴْﻄَٰﻦُ ﻣِﻦَ ٱﻟْﻤَﺲِّ
പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല …….. (ഖു൪ആന്‍ : 2/275)
പലിശ തിന്നുന്നവരുടെ പരലോകത്തെ അവസ്ഥ എങ്ങനെയായിരിക്കുമെന്നാണ് അല്ലാഹു ഈ ആയത്തിലൂടെ വിവരിക്കുന്നത്. പലിശ തിന്നുന്നവര്‍ നാളെ പരലോകത്ത് വരുന്നത് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്‍ക്കുന്നത് പോലെയായിരിക്കും. പലിശ തിന്നുന്നവന്റെ പരലോകത്തെ അവസ്ഥ അല്ലാഹു പറഞ്ഞുതരുന്നത് ഏതൊരു മനുഷ്യനും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ലളിതമായ ഉദാഹരണത്തിലൂടെയാണ്. പരലോകത്തെ ഒരനുഭവത്തെ ദൃശ്യലോകത്തേതുമായി ഉപമിക്കുക വഴി അത് ഉള്‍ക്കൊള്ളാന്‍ എളുപ്പമാകുന്നു.
9. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നതിന്റെ ശ്രേഷ്ടത
ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.(ഖു൪ആന്‍:2/261)
മനുഷ്യന്റെ മനസ്സുകളില്‍ ഒരു നല്ല കാര്യത്തിന് വേണ്ടിയുള്ള ആവേശവും ഉല്‍സാഹവും ഉണ്ടാക്കിയെടുക്കാനായി അല്ലാഹു ഉപമകള്‍ പറയുന്നുവെന്നതിനുള്ള ഒരു ഉദാഹരണമാണിത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും അല്ലാഹു അറിയിക്കുന്നത് ആളുകളുടെ മനസ്സില്‍ അത് ബോധ്യപ്പെടുത്തുന്ന ഉദാഹരണത്തിലൂടെയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവരെ ഇവിടെ ഒരു ധാന്യമണിയോട് ഉപമിച്ചിരിക്കുന്നു. ഒരു ധാന്യമണി മണ്ണില്‍ കുഴിച്ചുവെച്ചപ്പോള് അത് ഏഴ് കതിര് ഉല്‍പ്പാദിപ്പിച്ചു. അങ്ങനെ ഓരോ കതിരും വള൪ന്നു. ഓരോ കതിരും നൂറ് ധാന്യമണി വീതവും ഉല്‍പ്പാദിപ്പിച്ചു. ഒരു ധാന്യമണി അങ്ങനെ എഴുന്നൂറ് ധാന്യമണി ആയി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവ൪ക്ക് എഴുന്നൂറ് ഇരട്ടി പ്രതിഫലമാണ് ലഭിക്കുന്നത്. അല്ല, അതില്‍ കൂടുതലും ലഭിക്കാം. ‘അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവ൪ക്ക് ഇരട്ടിയായി നല്കുന്നു’ എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്.
10.അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സമ്പത്ത് ചിലവഴിക്കുന്നവ൪
وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിനൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്കി. ഇനി അതിന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍:2/265)
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്റെ സന്ദേശങ്ങളിലും വാഗദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢീകരണമായിക്കൊണ്ടും സല്കാര്യങ്ങളില് ധനം ചിലവഴിക്കുന്നവരുടെ അവസ്ഥ ഒരു ഉപമയിലൂടെ അല്ലാഹു വിവരിക്കുന്നു. സാധാരണമായ നിലപ്പരപ്പില്‍ നിന്നും കുറേ ഉയര്‍ന്നു നില്ക്കുന്ന ഒരു മേട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തില്‍നിന്ന് ശുദ്ധമായിരിക്കുന്നതുകൊണ്ട് അതിലെ കായ്കനികള്‍ക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടായിരിക്കും. കൊടുക്കുന്ന വളങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാല്‍, ഇതരതോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്റെ രണ്ടത്ര ഫലം അതില്‍നിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലുംനേരിയ മഴ കിട്ടിയാലും കുറേയൊക്കെ ഫലം ആ തോട്ടം നല്കാതിരിക്കുകയില്ല. ഇങ്ങനെത്തന്നെയാണ് അവരുടെ ദാനധര്‍മങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവര്ചിലവ് ചെയ്യുന്നത്. ചെയ്ത ഉപകാരം എടുത്തു പറഞ്ഞുകൊണ്ടിരിക്കുകയോ, അതിന്റെ പേരില്‍ വല്ല സ്വൈര്യക്കേടുണ്ടാക്കലോ അവരില്‍നിന്ന് ഉണ്ടാകുന്നതുമല്ല. അതുകൊണ്ട് അവരുടെ ദാനധര്‍മ്മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതിരിക്കുകയില്ല. അവരുടെ ഉദ്ദേശ്യശുദ്ധിയും, വിശ്വാസദൃഢതയും എത്രക്ക് കൂടുതലാകുന്നുവോ അതനുസരിച്ച് ആ ഫലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് സാരം. ‘കനത്തമഴ’ ‘ചാറല്‍മഴ’ എന്നീ പ്രയോഗങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
11.ദാനം ചെയ്തത് എടുത്തു പറയുകയും ആളുകളെ കാണിക്കാനായി ദാനം ചെയ്യുകയും ചെയ്യുന്നവരുടെ ദാനങ്ങളുടെ അവസ്ഥ
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﺒْﻄِﻠُﻮا۟ ﺻَﺪَﻗَٰﺘِﻜُﻢ ﺑِﭑﻟْﻤَﻦِّ ﻭَٱﻷَْﺫَﻯٰ ﻛَﭑﻟَّﺬِﻯ ﻳُﻨﻔِﻖُ ﻣَﺎﻟَﻪُۥ ﺭِﺋَﺎٓءَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۖ ﻓَﻤَﺜَﻠُﻪُۥ ﻛَﻤَﺜَﻞِ ﺻَﻔْﻮَاﻥٍ ﻋَﻠَﻴْﻪِ ﺗُﺮَاﺏٌ ﻓَﺄَﺻَﺎﺑَﻪُۥ ﻭَاﺑِﻞٌ ﻓَﺘَﺮَﻛَﻪُۥ ﺻَﻠْﺪًا ۖ ﻻَّ ﻳَﻘْﺪِﺭُﻭﻥَ ﻋَﻠَﻰٰ ﺷَﻰْءٍ ﻣِّﻤَّﺎ ﻛَﺴَﺒُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ
സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:2/264)
ദാനം ചെയ്തത് എടുത്തു പറയുകയോ ഉപകാരം ചെയ്യപ്പെട്ട ആളിനെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവം വരുത്തുകയോ അന്യരെ കാണിക്കുവാനായി ദാനം ചെയ്യുകയോ ചെയ്യരുതെന്നും അപ്രകാരം ദാനം ചെയ്താല്‍ അത് നിഷ്ഫലമായിപ്പോകുമെന്നുമാണ് ഇവിടുത്തെ പ്രതിപാദ്യ വിഷയം. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിക്കാതെ ഭൗതിക താല്പര്യങ്ങള്ക്ക് വേണ്ടിമാത്രം പുണ്യം ചെയ്യുകയും അവ എടുത്തു പറഞ്ഞു ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം ഒരു ഉദാഹരണത്തിലൂടെ വളരെ ഹൃദ്യമായിട്ടാണ് അല്ലാഹു വിവരിക്കുന്നത്.മിനുസമുള്ള ഒരു പാറയിന്മേല് കുറച്ച് മണ്ണുണ്ടായിരിക്കെ ഒരു കനത്ത മഴ പതിച്ചാല്‍ ആ മണ്ണ് പിന്നെ അവിടെ ഒട്ടും ബാക്കി ഉണ്ടാകില്ലല്ലോ. അതുപോലെയാണ് അക്കൂട്ടരുടെ ദാനധര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവ൪ക്ക് ലഭിക്കുവാനില്ല എന്നാണ് ഉപമയുടെ സാരം. ഇവിടെ ആളുകള്‍ക്ക് ഉദാഹരണത്തിലൂടെ കാര്യം അല്ലാഹു ബോധ്യപ്പെടുത്തുമ്പോള്‍ ആളുകള്‍ക്ക് കാര്യം കൃത്യമായി മനസ്സിലാകുന്നു. മാത്രമല്ല, പ്രസ്തുത വിഷയത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യംവരെ ഉദാഹരണത്തില്‍ അടങ്ങിയിട്ടുമുണ്ട്. അല്ലാഹു ഉപമയിലൂടെ ഒരു കാര്യം അറിയിച്ച് തരുമ്പോള്‍ ആ കാര്യം ഒരു യാഥാ൪ത്ഥ്യമായി തന്ന ആളുകളുടെ മനസ്സിലേക്ക് വരികയും ചെയ്യുന്നു.
12. സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുമുള്ള താരതമ്യം
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ – تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ – وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ
അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്പുമില്ല.(ഖു൪ആന്‍:14:24-26)
كَلِمَةً طَيِّبَةً (നല്ല വാക്ക്) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം തൗഹീദിന്റെ സാക്ഷ്യമൊഴിയായ لَا إِلَهَ إلَّا الله (ലാ ഇലാഹ് ഇല്ലല്ലാഹ്) ആണ്. വിശിഷ്ടമായ തത്വങ്ങളും, ഉല്‍കൃഷ്ടമായ സാരങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളും അതില്‍ പെടാം. كَلِمَةٍ خَبِيثَةٍ (ചീത്ത വാക്ക്) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ദുഷിച്ച തത്വങ്ങളും, നികൃഷ്ടമായ സാരങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളുമാണ്.
ഭൂമിയില്‍ വേരുറച്ചു നില്ക്കുന്നതും ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്ക്കുന്നതുമായ ഒരു മരം. കാറ്റ് മൂലമോ മറ്റോ പുഴങ്ങി വീഴുകയോ ഒടിഞ്ഞും മുറിഞ്ഞും പോകുകയോ ചെയ്യാത്തതാണ് ആ മരം. മാത്രമല്ല ഭക്ഷിക്കാന്‍ പറ്റുന്ന നല്ല കായ്ഫലങ്ങള്‍ അത് എല്ലാകാലത്തും നല്‍കുകയും ചെയ്യും. ഇതേ പോലെയാണ് സത്യവിശ്വാസികള്‍. ഈ മരത്തിന്റെ വേരുകള്‍ ഭൂമിയില്‍ ഉറച്ചു നില്ക്കുന്നതുപോലെയാണ് സത്യവിശ്വാസികളുടെ ഈമാന്‍. അത് അചഞ്ചലവും സ്ഥിരപ്രതിഷ്ഠിതവുമായിരിക്കും. അവന്റെ പ്രവൃത്തികള്‍ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യും. അവന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായതും ഇടമുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായിരിക്കും.
മറ്റൊരു മരമാകട്ടെ, അത് ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നതാണ്. അതിന് യാതൊരു നിലനില്പുമില്ല. വേരുറപ്പില്ലാതെ മുകള്‍ മണ്ണില്‍മാത്രം വേരുപടര്ന്നതായിരുന്നതിനാല് നിഷ്പ്രയാസം പറിച്ചെടുക്കാവുന്നതായിരുന്നു അത്. അതുകൊണ്ടുതന്നെ ആകാശത്തേക്ക് അതിന്റെ ചില്ലകള്‍ ഉയരാന്‍ തുടങ്ങുമ്പോഴേക്കും താഴ്ഭാഗത്ത് അതിന്റെ വേരുകള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഭക്ഷിക്കാന്‍ പറ്റുന്ന നല്ല കായ്ഫലങ്ങള്‍ അത് നല്‍കുന്നുമില്ല. അവിശ്വാസിയുടെ അവിശ്വാസമാകട്ടെ, ഇതേപോലെ അടിയുറപ്പില്ലാത്തതും, കര്‍മ്മങ്ങള്‍ ദുഷിച്ചതും ഉപയോഗശൂന്യവുമായിരിക്കും.
സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുമുള്ള ഒരു താരതമ്യമാണ് ഈ ഉപമകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതും ദൈനംദിന ഇടപെടലുകള്‍ക്ക് നടുവിലുള്ളതുമൊക്കെ അല്ലാഹു ഉദാഹരിക്കുമെന്ന് വ്യക്തം. ഇവിടെ ഒരു വൃക്ഷത്തെ ഉദാഹരിച്ചുകൊണ്ടാണ് അല്ലാഹു സത്യവിശ്വാസത്തെയും അവിശ്വാസത്തെയും തമ്മിലും സത്യവിശ്വാസിയെയും അവിശ്വാസിയെയും തമ്മിലും താരതമ്യം ചെയ്യുന്നത്.
13. പരദൂഷണത്തിന്റെ ഗൌരവം
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ
സത്യവിശ്വാസികളെ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന് മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍ :49/12)
ഇവിടെ ‘പരദൂഷണം പറയുന്നതിനെ’ മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം ഭക്ഷിക്കുന്നതിനോട് ഉപമിച്ചുകൊണ്ട് അല്ലാഹു ആ പ്രവൃത്തിയെ അങ്ങേയറ്റം നീചമാണെന്ന് ചിത്രീകരിച്ചിരിക്കുന്നു. ശവം ഭക്ഷിക്കുന്നതുതന്നെ അറപ്പുളവാക്കുന്ന കാര്യമാണ്. ആ ശവം മൃഗത്തിന്റേതല്ല, മനുഷ്യന്റേതായാലോ, ആ മനുഷ്യനോ സ്വന്തം സഹോദരന് കൂടിയാവുക. തന്റെ മരിച്ചുപോയ സഹോദരന്റെ മാംസം ഭക്ഷിക്കുന്നതിന് ആരും സന്നദ്ധമാവില്ലെങ്കില്, അവരുടെ പ്രകൃതി അത് വെറുക്കുന്നുവെങ്കില്‍ പിന്നെയെങ്ങനെയാണ് തന്റെ വിശ്വാസിയായ സഹോദരന്റെ അഭിമാനത്തെ അവന്റെ അസാന്നിധ്യത്തില്‍ അവനറിയാതെ ഹനിക്കുന്നത്
ഒരു തിന്മയോട് വെറുപ്പ് ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇവിടെ ഉദാഹരിക്കുന്നത്. ചീത്ത പ്രവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റാന്‍ ഉതകുന്ന വിധം കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അങ്ങനെ ആ തിന്മയില് നിന്ന് വിട്ടുനില്‍ക്കാന്‍ ഉപമയിലൂടെ ആളുകളെ പ്രേരിപ്പിക്കുന്നു.
14. സ്വഹാബികളെ കുറിച്ച്
مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ (സ്വഹാബികള്‍) സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില്‍ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേല് നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :48/29)
ഒരു കാര്യം പുകഴ്ത്തി പറയുന്നതിനും അല്ലാഹു ഉദാഹരിക്കാറുണ്ട്. ഇഞ്ചീലില്‍ സ്വഹാബികളെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. മുളയില്‍തന്നെ കരുത്തോടെ കൂമ്പിട്ട് മുളക്കുകയും, ചിനച്ച് തടിച്ചു വളര്‍ന്ന് തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന കൃഷിക്കാര്‍ക്ക് ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്ന കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. വിള ആദ്യം മെല്ലെയാണ് വളരുന്നത്, ഇസ്ലാമാകുന്ന വിള നബി(സ്വ) ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയും തറ്റയുമായ സഹാബികളായിരുന്നു. വിള അതിന്റെ കൂമ്പ് പുറത്ത് കാണിക്കുകയും എന്നിട്ടതിനെ പുഷ്ടിപ്പെടുത്തുകയും കരുത്താര്‍ജിക്കുകയും ചെയ്തു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേല് നിവര്‍ന്നു നിന്നു. അതെ, ഇസ്ലാം ആശ്ലേഷിച്ച സഹാബികള്‍ ഒരു കാറ്റിലും കോളിലും ഇളകാത്ത ആ൪ജ്ജവത്തിന്റെ ഉടമകളായി മാറി.
15.നേര്‍മാര്‍ഗവും സത്യവും മനസ്സിലാക്കുവാനുള്ള അറിവ് ലഭിച്ചിട്ട് ഐഹികമായ നേട്ടം മോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ച് തള്ളിയവന്
وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِىٓ ءَاتَيْنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَٰنُ فَكَانَ مِنَ ٱلْغَاوِينَ وَلَوْ شِئْنَا لَرَفَعْنَٰهُ بِهَا وَلَٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ سَآءَ مَثَلًا ٱلْقَوْمُ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَأَنفُسَهُمْ كَانُوا۟ يَظْلِمُونَ
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന് ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ. (ഖു൪ആന്‍ :7/175-177)
ചിലരെ ഇകഴ്ത്തി പറയുന്നതിനും അല്ലാഹു ഉദാഹരിക്കാറുണ്ട്. ദൃഷ്ടാന്തങ്ങള്‍ വഴി നേര്‍മാര്‍ഗവും സത്യവും മനസ്സിലാക്കുവാനുള്ള പാണ്ഢിത്യം ലഭിച്ചിട്ട് പിന്നെയും ഭൂമിയില്‍ നിത്യവാസിയാണെന്ന ഭാവേന ഐഹികമായ കാര്യലാഭങ്ങളെ മോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ച് തള്ളുകയും, പിശാചിന്റെ ദുരുപദേശങ്ങള്‍ക്ക് വഴങ്ങി ദുര്‍മാര്‍ഗിയായി അധഃപതിക്കുകയും ചെയ്ത പണ്ഡിതന്റെ ഉപമയാണ് ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഇയാള്‍ ഇസ്റാഈല്യരില്‍ ഉണ്ടായിരുന്ന ബല്ആമുബ്നുബാഊറയാണെന്ന് മുഫസ്വിറുകള്‍ പറഞ്ഞു കാണുന്നു.
وَقَالَ سُفْيَانُ بْنُ عُيَيْنَةَ، عَنْ حُصَين، عَنْ عِمْرَانَ بْنِ الْحَارِثِ، عَنِ ابْنِ عَبَّاسٍ [رَضِيَ اللَّهُ عَنْهُمَا] هُوَ بَلْعَمُ بْنُ بَاعِرَ. وَكَذَا قَالَ مُجَاهِدٌ وَعِكْرِمَةُ.
ഇബ്നു അബ്ബാസ് رضى الله عنهما, മുജാഹിദ്, ഇക്രിമ ,സുഫ്യാൻ ബ്നു ഉയൈയ്ന, ഹുസൈൻ, ഇംറാൻ ബിൻ رحمهم الله എന്നിവർ പറഞ്ഞു: അത് “ബൽആം ബിൻ ബാഇറ” യാണ്.
ബല്ആമുബ്നുബാഊറ നന്നായി പഠിച്ചറിഞ്ഞ പണ്ഢിതനും സച്ചരിതനുമായിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഉത്തരം കിട്ടാറുള്ളവനായിരുന്നു. പിന്നീട് ശത്രുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി മൂസാ നബിക്കെതിരില്‍ (അ) പ്രാര്‍ത്ഥന നടത്തുവാന്‍ ശ്രമിച്ചു. പക്ഷേ പ്രാര്‍ത്ഥിച്ചപ്പോള്‍ നാവില്‍ വന്നത് മറിച്ചായിരുന്നു. അങ്ങനെ അവന് ഇഹവും പരവും നഷ്ടപ്പെട്ടു. പിന്നീട് സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷിക്കുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവനെ അല്ലാഹു ഒരു നായയോടാണ് ഉപമിച്ചത്.
നായയുടെ പ്രകൃതംതന്നെ ആ൪ത്തിയാണ്. വായ പിളര്‍ന്ന് നാവ് പുറത്തേക്ക് തൂക്കിയിട്ട് കിതച്ചും കൊണ്ടായിരിക്കും നായ സാധാരണ നടക്കുക. ആരെങ്കിലും ഉപദ്രവിക്കുമ്പോഴും അല്ലാത്തപ്പോഴും അതങ്ങനെതന്നെ. അതിന്റെ തീറ്റയിലും വികാര പ്രകടനങ്ങളിലും മാത്രമെ അതിന് ശ്രദ്ധയുണ്ടായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇവന്റെയും സ്ഥിതി.
ഐഹിക ജീവിതത്തില്‍ മതിമറന്ന് ഈമാനില്‍ നിന്നും കുതറിയോടുകയും ദേഹേച്ഛയില്‍ കുരുങ്ങി വീഴുകയും ചെയ്യുമ്പോള്‍ നായയുടെ പതനത്തില്‍ എത്തുമെന്നും ഇതില്‍ സൂചനയുണ്ട്. വയറും ഗുഹ്യാവയവവും മാത്രമാണല്ലോ നയയുടെ ലക്ഷ്യം.
16. ഐഹികജീവിതം
وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا
(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :18/45)
ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)
ٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ﻭَﺯِﻳﻨَﺔٌ ﻭَﺗَﻔَﺎﺧُﺮٌۢ ﺑَﻴْﻨَﻜُﻢْ ﻭَﺗَﻜَﺎﺛُﺮٌ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ۖ ﻛَﻤَﺜَﻞِ ﻏَﻴْﺚٍ ﺃَﻋْﺠَﺐَ ٱﻟْﻜُﻔَّﺎﺭَ ﻧَﺒَﺎﺗُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﻜُﻮﻥُ ﺣُﻄَٰﻤًﺎ ۖ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻥٌ ۚ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍:57/20)
ഐഹിക ജീവിതം നശ്വരമാണെന്നും അത് ഏത് നിമിഷവും അവസാനിക്കുന്നതുമാണെന്നുമുള്ള തത്വം ആളുകള്‍ക്ക് പറഞ്ഞുകൊടുത്താലും അവ൪ അത് വേണ്ടവണ്ണം ഗ്രഹിക്കുകയില്ല. ഐഹിക ജീവിതത്തെ കുറിച്ച് മനോഹരമായ ഒരു ഉപമയിലൂടെ ആളുകള്‍ക്ക് നന്നായി ഗ്രഹിക്കത്തക്കവിധം പറഞ്ഞുകൊടുക്കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. ആകാശത്ത് നിന്ന് ഒരു മഴ പെയ്ത് ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക് ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന് ഉടമസ്ഥന്മാര് കരുതിക്കൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തില്‍, ഓര്‍ക്കാപുറത്ത് പെട്ടെന്ന് വല്ല അത്യാഹിതവും ബാധിച്ച് , അവിടെ മുമ്പ് വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുമാറ് അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ് ഐഹികജീവിതത്തിന്റെ സ്ഥിതി. അതായത് സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്മുമ്പില് കാണുമ്പോള്‍ അത് വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. അതൊക്കെ എന്നും തനിക്കുണ്ടായിരിക്കുമെന്നും തോന്നും. ഇണയോടും മക്കളോടുമൊത്ത് ജീവിക്കുമ്പോള്‍ അവരൊക്കെ എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും ചിന്തിക്കും. അങ്ങനെയിരിക്കെ പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്‍ മക്കള്‍ മരണപ്പെടുന്നു. ഭൂമിയില്‍ നിന്ന് വിളവെടുക്കാനാകുമെന്ന് ഉടമ വിചാരിച്ചിരിക്കുന്ന അവസ്ഥയില്‍ കാറ്റിലും മഴയിലും പെട്ട് വിള പെട്ടെന്ന് നശിച്ചുപോയതുപോലെ സമ്പത്തും സന്താനങ്ങളും എന്നും ഉണ്ടാകുമെന്ന് വിചാരിച്ചിരിക്കുന്ന അവസ്ഥയില്‍ ഓ൪ക്കാപ്പുറത്ത് അതെല്ലാം നഷ്ടപ്പെടുന്നു. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന് നിലനില്പില്ലെന്നും അത് താല്ക്കാലികവും നശ്വരവുമാണെന്നുമുള്ള വസ്തുത ആ൪ക്കും ഗ്രഹിക്കാവുന്ന രീതിയില്‍ ഒരു ഉപമയിലൂടെയാണ് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്.
17.അവിശ്വാസികളുടെ കര്‍മ്മങ്ങളുടെ അവസ്ഥ
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം. (ഖു൪ആന്‍:14/18)
അവിശ്വാസികള്‍ നി൪വ്വഹിക്കുന്ന ദാനധ൪മ്മങ്ങള്ക്ക് പരലോകത്ത് യാതൊരു പ്രതിഫലവും അവ൪ക്ക് ലഭിക്കില്ല. അവ൪ അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്തവരും, പരലോക ഗുണമൊന്നും ആഗ്രഹിക്കാത്തവരുമാണ് എന്നുള്ളതാണു അതിന് കാരണം. ഐഹികമായ എന്തെങ്കിലും ഗുണലാഭങ്ങളല്ലാതെ അവര്‍ക്കു വേറെ ലക്ഷ്യമൊന്നും ഉണ്ടായിരിക്കുകയില്ല. ആകയാല്‍, അവരുടെ കര്‍മ്മഫലങ്ങള്‍ ഇഹത്തില്‍ വെച്ചുതന്നെ അല്ലാഹു കണക്കുതീര്‍ത്തു കൊടുക്കുകയാണു ചെയ്യുക.
പരലോകത്ത് ഒരു ക൪മ്മം സ്വീകരിക്കപ്പെടണമെങ്കില്‍, ഇവിടെ ചെയ്ത ഒരു നന്മക്ക് അവിടെ പ്രതിഫലം ലഭിക്കണമെങ്കില്‍ ഈമാന്‍ നി൪ബന്ധമാണ്. വിശുദ്ധ ഖു൪ആന്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.
وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ : لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
ആയിശയില്‍ (റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: ‘ഞാന്‍ (നബിയോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്തു ഇബ്നു ജദ്ആന്‍ കുടുംബ ബന്ധം പാലിക്കുകയും, സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അതു അയാള്‍ക്ക് ഉപയോഗപ്പെടുമോ? നബി(സ്വ) പറഞ്ഞു: അത് അയാള്‍ക്കു ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം:رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ (എന്റെ റബ്ബേ, പ്രതിഫലത്തിന്റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ) എന്ന് പറഞ്ഞിട്ടില്ല’. (അഥവാ അയാള്‍ പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ല) (മുസ്ലിം:214)
അവിശ്വാസികള്‍ കുറെ ക൪മ്മങ്ങള്‍ നി൪വ്വഹിച്ചിട്ടുണ്ടാകും. പരലോകത്ത് അതുകൊണ്ട് യാതൊരു പ്രയോജനവും അവ൪ക്ക് ലഭിക്കുകയില്ല. ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ അകപ്പെട്ട വെണ്ണീറ് പോലെയായിരിക്കും അത്. കൊടുങ്കാറ്റില്‍ പെട്ട വെണ്ണീറുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാത്തില്ലല്ലോ. അത് പാറിപറന്നങ്ങ് പോകും. അവിശ്വാസികളുടെ കര്‍മ്മങ്ങളുടെ അവസ്ഥയും ഇതേപോലെയായിരിക്കും. അവര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കുവാനില്ലെന്നാണ് അല്ലാഹു പറഞ്ഞ ഉപമയുടെ സാരം.
18. അവിശ്വാസികളുടെ ക൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥ
وَٱلَّذِينَ كَفَرُوٓا۟ أَعْمَٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന് അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന് അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന് കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന് അവന്റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ. (ഖു൪ആന്‍ :24/39)
അല്ലാഹുവിന്റെ മാര്ഗ്ഗദര്ശനങ്ങള് സ്വീകരിക്കാത്ത അവിശ്വാസികള്‍ ഈ ലോകത്ത് വെച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്ന് അല്ലാഹു മറ്റൊരു ഉപമയിലൂടെ വെളിപ്പെടുത്തുന്നു. മണലാരണ്യത്തില്‍ മിന്നിത്തിളങ്ങുന്ന മരീചിക ദൂരെനിന്നു കണ്ട്, അലയടിക്കുന്നൊരു ജലാശയമാണെന്നു ധരിച്ച് ദാഹിച്ച് വലഞ്ഞവന് ദാഹം ശമിപ്പിക്കാമെന്ന പ്രതീക്ഷയോടെ അതിന് നേരെ ഓടിയടുക്കുന്നു. അവിടെ ചെന്ന് നോക്കുമ്പോള്‍ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. പരലോകത്തെത്തുമ്പോള്‍ പരലോകജീവിതം യാഥാ൪ത്ഥ്യമാണെന്ന് അവിശ്വാസിക്ക് ബോധ്യപ്പെടും. അപ്പോള്‍ ദുന്യാവില് താനും കുറെ സല്‍ക൪മ്മങ്ങള്‍ ചെയ്തിരുന്നല്ലോയെന്ന് അവന് ഓ൪മ്മ വരും. അല്ലാഹുവില്‍ വിശ്വസിക്കാതെ അവിശ്വാസികള്‍ എന്തൊക്കെ ക൪മ്മങ്ങള്‍ ചെയ്താലും പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ ഘട്ടത്തില്‍ തന്റെ കര്‍മ്മങ്ങള്‍കൊണ്ട് താന്‍ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്ന് സാരം. കാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ക൪മ്മങ്ങള്‍ക്ക് പരിഗണന ലഭിക്കുകയുള്ളൂ.
വിശ്വാസത്തിന്റെ അടിത്തറയില്ലാതെ നന്മ ചെയ്ത വാദവുമായി വരുന്ന സത്യനിഷേധികളുടെ പരലോകത്തെ അവസ്ഥ വിവരിക്കുന്ന ഉപമ എത്ര ലളിതമായാണ് മനുഷ്യ ബുദ്ധിക്കുമുന്നില്‍ അവരുടെ നിസ്സാഹായത അല്ലാഹു നമുക്ക് വരച്ചു തരുന്നത്.
19.അവിശ്വാസികളുടെ ദാനധ൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥ
مَثَلُ مَا يُنفِقُونَ فِى هَٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു. (ഖു൪ആന്‍:3/117)
അവിശ്വാസികളുടെ ദാനധ൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥ ഒരു ഉപമയിലൂടെ അല്ലാഹു വിവരിക്കുന്നു.ഉല്‍പ്പന്നങ്ങളെ മരവിപ്പിച്ച് നശിപ്പിക്കുന്ന അതിശൈത്യമായ ഒരു കൊടുങ്കാറ്റ് ബാധിച്ചാല്‍ കൃഷിയിടങ്ങളിലെ ഫലം നഷ്ടപ്പെടുന്നത് പോലെയാണ് അവരുടെ ദാന ധര്‍മ്മങ്ങളുടെയും സ്ഥിതി. അഥവാ, അവരുടെ അവിശ്വാസവും അതനുസരിച്ചുള്ള ദുഷ് പ്രവൃത്തികളുമാകുന്ന കൊടുങ്കാറ്റ് അവരുടെ കര്‍മ്മഫലങ്ങളെയും നാശപ്പെടുത്തിക്കളയുമെന്ന് സാരം.
ഈ ഉപമയില്‍ പറഞ്ഞ കൃഷിയിടം ഐഹിക ജീവിതമാകുന്നു. കൃഷി എന്നാല്‍ ജീവിതകര്മ്മമാകുന്നു. കര്‍മ്മഫലമാകുന്ന വിളവെടുപ്പ് പരലോകത്തു വെച്ചാണ് നടക്കുക. ഇവിടെ ‘ശൈത്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സത്യനിഷേധമാകുന്നു. കൃഷിയുടെ വളര്‍ച്ചക്കും പോഷണത്തിനും വായു അത്യാവശ്യമാണ്. എന്നാല്‍, അതുതന്നെ ശീതക്കാറ്റായിമാറുമ്പോള് കൃഷിയുടെ വളര്‍ച്ചക്കല്ല, നാശത്തിനാണ് കാരണമായിത്തീരുക. ഇതേപ്രകാരം, പാരത്രിക കൃഷിയുടെ പോഷകങ്ങളാണ് ദാനധര്‍മങ്ങള്‍. പക്ഷേ, അവിശ്വാസത്തിന്റെ വിഷക്കാറ്റേറ്റാല് ആ കൃഷി പറ്റെ നശിച്ചുപോകും.
20. അവിശ്വാസികളുടെ ഐഹിക ലോകത്തെ അവസ്ഥ
أَوْ كَظُلُمَٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. (ഖു൪ആന്‍ :24:39 – 40)
അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ് അല്ലാഹു ഇവിടെ ഉപമയായി കാണിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനങ്ങളൊന്നും വകവെക്കായ്ക നിമിത്തം അവന്റെ പ്രകാശം ആസ്വദിക്കുവാന്‍ കഴിയാതെ അവര്‍ വമ്പിച്ച അന്ധകാരത്തില്‍ കഴിഞ്ഞു കൂടുകയാണ്. കാര്‍മേഘത്തോളം വരുന്ന ഉയരത്തില്‍ മേല്ക്കുമേല് തിരമാലകളും അതിനുമീതെ കാര്‍മേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തില്‍ പെട്ടവരെപ്പോലെ. വിവിധ അന്ധകാരങ്ങളില്‍ മുഴുകിക്കൊണ്ടാണവര്‍ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാന്‍ കഴിയാതെയും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയും ഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിനും, കണ്ണിന്നും, കാതിന്നും ബാധിച്ച അന്ധകാരങ്ങള്‍ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങള്‍ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങള്‍ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരു വശത്തും എല്ലാംകൂടി അന്ധകാരത്തിനുമേല്‍ അന്ധകാരം.
21. ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍
مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
തൌറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത. അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്ഗത്തിലാക്കുകയില്ല.(ഖു൪ആന്‍ :62/5)
തൗറാത്തിന്റെ ഭാരവാഹികളായ യഹൂദ൪ തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്റെ അദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ തയ്യാറാകാതെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൊണ്ടും വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണ് ചെയ്തത്. അവരെ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളോടാണ് അല്ലാഹു ഉപമിച്ചത്. താനെന്ത് വഹിക്കുന്നുവെന്നോ താന്‍ വഹിക്കുന്ന വസ്തുവില്‍ എന്താണുള്ളതെന്നോ അതിന്റെ ലക്ഷ്യമെന്താണെന്നോ പ്രയോജനമെന്താണെന്നോ പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്ന കഴുതയ്ക്ക് അറിയുകയില്ല. തൗറാത്തിന്റെ അദ്ധ്യാപനങ്ങള്‍ ഗ്രഹിക്കുവാനോ അനുസരിക്കുവാനോ തയ്യാറാകാത്ത യഹൂദ൪ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളെ പോലെയാണ്. വിശുദ്ധ ഖുര്‍ആനിന്റെ അനുയായികളുടെ ഇന്നത്തെ അവസ്ഥയും ഈ വചനവും മുമ്പില്‍ വെച്ചുകൊണ്ട് ചിന്തിക്കേണ്ടതുണ്ട്.
22. വിശുദ്ധ ഖുര്‍ആനിന്റെ മഹത്വം
لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍ :59/21)
وَلَمَّا بَيَّنَ تَعَالَى لِعِبَادِهِ مَا بَيَّنَ، وَأَمَرَ عِبَادَهُ وَنَهَاهُمْ فِي كِتَابِهِ الْعَزِيزِ، كَانَ هَذَا مُوجِبًا لِأَنْ يُبَادِرُوا إِلَى مَا دَعَاهُمْ إِلَيْهِ وَحَثَّهُمْ عَلَيْهِ، وَلَوْ كَانُوا فِي الْقَسْوَةِ وَصَلَابَةِ الْقُلُوبِ كَالْجِبَالِ الرَّوَاسِي، فَإِنَّ هَذَا الْقُرْآنَ لَوْ أَنْزَلَهُ عَلَى جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللَّهِ أَيْ: لِكَمَالِ تَأْثِيرِهِ فِي الْقُلُوبِ، فَإِنَّ مَوَاعِظَ الْقُرْآنِ أَعْظَمُ الْمَوَاعِظِ عَلَى الْإِطْلَاقِ،
ഇവിടെ (മുൻവചനങ്ങളിൽ) ധാരാളം കാര്യങ്ങള്‍ തന്റെ അടിമകള്‍ക്കായി അല്ലാഹു വിശദീകരിച്ചു. അവന്റെ മഹദ്ഗ്രന്ഥത്തിലൂടെ അവരോട് കല്പിക്കുകയും വിരോധിക്കുകയും ചെയ്തു. അവന്റെ വിളിയിലേക്ക് ധൃതിപ്പെടാനും അതിനവരെ പ്രേരിപ്പിക്കാനും നിര്ബന്ധിക്കുന്നതാണിതെല്ലാം; ഉറച്ച പര്‍വതങ്ങള്‍ പോലുള്ള കാഠിന്യവും ബലവും ഹൃദയത്തിന് ഉണ്ടായിരുന്നാല്‍ പോലും. കാരണം ഈ ക്വുര്‍ആന്‍ അവന് ഇറക്കിയത് (ഒരു പര്വതത്തിന്റെമേല് ആണെങ്കില്‍ അത് വിനീതമാകുന്നതും അല്ലാഹുവെ പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു). അതായത്: അത് ഹൃദയത്തില്‍ ചെലുത്തുന്ന സ്വാധീനത്താല്‍. ക്വുര്‍ആനിന്റെ ഉപദേശങ്ങള്‍ എല്ലാ നിലയ്ക്കും മഹത്തായ ഉപദേശങ്ങള്‍ തന്നെ. (തഫ്സീറുസ്സഅ്ദി)
വിശുദ്ധ ഖുര്‍ആനിന്റെ മഹത്വവും ഉന്നത നിലപാടും ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് ഈ വചനം. മനുഷ്യന്റെ തന്റേടക്കുറവും അശ്രദ്ധയും കാരണമായി അതിന് അവന് വേണ്ടത്ര വില കല്പിക്കുന്നില്ല. അവന്റെ മനസ്സില്‍ അതര്‍ഹിക്കുന്ന ഗൗരവം അനുഭവപ്പെടുന്നുമില്ല. ഇത് ഖുര്‍ആനിന്റെ ഏതെങ്കിലും പോരായ്മ കൊണ്ടല്ല. ഖുര്‍ആന്‍ അവതരിപ്പിച്ചതു വല്ല പാര്വതത്തിനുമായിരുന്നെങ്കില് അതെത്ര കടുത്തതും ഉറച്ചതുമാണെങ്കിലും ഖുര്‍ആനിന്റെ ഗൗരവത്താല്‍ അത് അല്ലാഹുവിനോടു ഭക്തിവിനയം കാണിക്കുന്നതും, അല്ലാഹുവിനെ പേടിച്ചു സ്വയം പൊട്ടിപ്പിളര്‍ന്നു പോകുന്നതുമായിത്തീര്ന്നേക്കും. അത്രയും മഹത്തായ ഒന്നാണത്. പക്ഷേ, മനുഷ്യഹൃദയത്തിന്റെ കടുപ്പം അതിലും കഠിനമായിപ്പോയി. അതുകൊണ്ടാണ് അവന്റെ മനസ്സിന് അതര്‍ഹിക്കുന്ന മാറ്റം വരാത്തതെന്നു സാരം.
ഈ ആയത്തിനെ വിശദീകരിച്ച് ഇമാം ഇബ്നുൽ ഖയ്യിം -റഹിമഹുല്ലാഹ്- പറഞ്ഞു:
عجبًا من مُضْغَةِ لحمٍ أقسى من الْجبَال تسمع آيَات الله تتلى عَلَيْهَا وَيذكر الرب تبَارك وَتَعَالَى فَلَا تلين وَلَا تخشع وَلَا تنيب
അല്ലാഹുവിൻ്റെ വചനങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുകയും, പരിശുദ്ധനും അത്യുന്നതനുമായ റബ്ബിനെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തിട്ടും; ഖേദിച്ചുമടങ്ങുകയോ, ഭയഭക്തി കൈവരിക്കുകയോ, ലോലമാവുകയോ ചെയ്യാത്ത, പർവ്വതത്തേക്കാൾ കാഠിന്യമേറിയ മാംസക്കഷ്ണത്തെ കുറിച്ച് ഞാൻ അത്ഭുതപ്പെടുന്നു. (മിഫ്താഹു ദാരിസ്സആദ – 221/1 )
23. കപട വിശ്വാസികളുടെ സ്വഭാവം
വലിയ നിഫാഖിനെ കുറിച്ച് അല്ലാഹു ഉപമയിലൂടെ വിശദീകരിച്ചിട്ടുള്ളത് കാണുക.
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ – صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. (ഖു൪ആന്‍:2/17-18)
ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്നു ജരീ൪ ത്വബ്’രി(റഹി) എഴുതുന്നു:
നബി(സ്വ) മദീനായില്‍ വന്ന അവസരത്തില്‍ ചില ആളുകള്‍ ഇസ്ലാമില്‍ പ്രവേശിച്ചു. പിന്നീട് അവര്‍ കപടവിശ്വാസികളായി മാറി. അവരുടെ ഉപമ ഒരു മനുഷ്യന്റേത് പോലെയായിത്തീര്‍ന്നു: അയാള്‍ ഇരുട്ടിലായിരുന്നു. അതിനാല്‍ അയാള്‍ തീ കത്തിച്ചു. ആ തീ അയാളുടെ ചുറ്റുപാടിലുമുള്ള കുണ്ടു കുഴികളിലും ഉപദ്രവവസ്തുക്കളിലും വെളിച്ചം പരത്തി. അയാള്‍ക്ക് അതെല്ലാം കാണുമാറായി. അയാള്‍ സൂക്ഷിക്കേണ്ടതെന്തൊക്കെയാണെന്ന് അയാള്‍ക്ക് അറിയുവാന്‍ കഴിഞ്ഞു. അങ്ങിനെയിരിക്കെ അയാളുടെ തീ കെട്ടുപോയി. അതുമൂലം സൂക്ഷിക്കേണ്ടുന്ന ഉപദ്രവ വസ്തുക്കള്‍ തിരിച്ചറിയാതെയായി. ഇപ്രകാരമാണ് കപടവിശ്വാസിയും. അവന് ആദ്യം ശിര്‍ക്കാകുന്ന ഇരുട്ടിലായിരുന്നു. എന്നിട്ടു അവന് ഇസ്ലാം സ്വീകരിച്ചു. അതോടെ ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവന് തിരിച്ചറിഞ്ഞു. അങ്ങിനെയിരിക്കെ (വീണ്ടും) അവിശ്വാസിയായി. ഹറാമില്‍ നിന്ന് ഹലാലും ചീത്തയില്‍നിന്ന് നല്ലതും അറിയാതെയായിത്തീര്‍ന്നു. അങ്ങിനെ, അവര്‍ (കപടവിശ്വാസികള്‍) ബധിരന്മാരും ഊമകളും, അന്ധന്മാരുമാകുന്നു. എനി, അവര്‍ ഇസ്ലാമിലേക്ക് മടങ്ങുകയില്ല’. (തഫ്സീറുത്വബ്’രി)
ഇമാം ഇബ്നുല്‍ ക്വയ്യിം അല്‍ജൗസി(റഹി) പറഞ്ഞു: മഹത്ത്വമുടയവനായ അല്ലാഹു അവന്റെ ശത്രുക്കളായ കപടവിശ്വാസികളെ ഉപമിച്ചത് യാത്രക്കിടയില്‍ വഴിയറിയാതുഴലുന്ന യാത്രികരോടാണ്. അവര്‍ വെളിച്ചത്തിനായി ഒരു പന്തം കത്തിച്ചു. അത് തങ്ങള്‍ക്കു ചുറ്റും പ്രകാശം പരത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ശരിയായ വഴി കണ്ടെത്താനായി. തങ്ങള്‍ക്ക് ഗുണകരം എന്തെന്നും ദോഷകരമെന്തെന്നും അവര്‍ക്ക് വ്യക്തമായി. പക്ഷേ, പെട്ടെന്ന് ആ പ്രകാശമണക്കപ്പെടുകയും അവര്‍ ഇരുളിലകപ്പെടുകയും ചെയ്തു. സന്മാര്ഗത്തിലേക്കുള്ള മൂന്നു വഴികളും അവര്‍ക്ക് നിരോധിക്കപ്പെട്ടു. ‘ബധിരരും ഊമകളും അന്ധരും’ എന്നതിലൂടെ അക്കാര്യം വ്യക്തമാക്കുന്നു. ഒരു ദാസനിലേക്ക് മാര്‍ഗദര്‍ശനം കടന്നുവരുന്നത് മൂന്ന് വാതായനങ്ങളിലൂടെയാണ്. ചെവികള്‍കൊണ്ടവന്‍ കേള്‍ക്കുന്നത്, കണ്ണുകള്‍കൊണ്ടവന്‍ കാണുന്നത്, പിന്നെ ഹൃദയം കൊണ്ടവന് ഗ്രഹിക്കുന്നതും. ഈ ആളുകളുടെ ഹൃദയത്തിന് ഗ്രാഹ്യശക്തി ഇല്ല, അവര്‍ക്ക് കാഴ്ചയില്ല, അവര്‍ക്ക് കേള്‍ക്കുവാനും കഴിയില്ല. കേള്‍വിയേയോ, കാഴ്ചയേയോ ഗ്രാഹ്യശക്തിയോ അനുഗുണമായി ഉപയുക്തമാക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ കേള്‍വിയും കാഴ്ചയും ഗ്രാഹ്യവും ഇല്ലാത്തവരാണെന്നും പറയപ്പെട്ടിരിക്കുകയും അപ്രകാരം തന്നെ വിശദമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ രണ്ടഭിപ്രായങ്ങളും ഒരേ അര്‍ഥത്തിലുള്ളതും അഭേദ്യമാം വിധം ബന്ധം പുലര്‍ത്തുന്നവയുമാണ്. ‘അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല.’ ആ വെളിച്ചത്തില്‍ അവര്‍ സന്മാര്ഗത്തിന്റെ പാന്ഥാവ് കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ആ വെളിച്ചമവര്‍ക്ക് നഷ്ടമായി, അവരിനി സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവരികയില്ല തന്നെ.
ചെറിയ നിഫാഖിനെ കുറിച്ച് അല്ലാഹു ഉപമയിലൂടെ വിശദീകരിച്ചിട്ടുള്ളത് കാണുക.
أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَٰفِرِينَ – يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന് തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്.(ഖു൪ആന്‍:2/19-20)
രണ്ടു തരം വീക്ഷണങ്ങളിലൂടെ ഈ ഉപമ വ്യാഖ്യാനിക്കപ്പെടാറുണ്ട്.
ഒന്ന് : ആകാശത്തുനിന്ന് വമ്പിച്ച മഴ പെയ്തുകൊണ്ടിരിക്കുന്നു. രാത്രിയുടെ അന്ധകാരത്തിന് പുറമെ, മഴയുടെ ആധിക്യംകൊണ്ടും, മഴക്കാറുകളുടെ കുന്നുകൂടല്‍ കൊണ്ടുമുള്ള അന്ധകാരങ്ങളും, എല്ലാം കൂടി വമ്പിച്ച കൂരിരുട്ട്. മുമ്പോട്ട് നീങ്ങുവാന്‍ വഴി കണ്ടു കൂടാ. തപ്പി നടക്കുവാന്‍ പോലും കഴിയുന്നില്ല. മനസ്സിന്റെ സമനിലയും തെറ്റിയിരിക്കുന്നു. കാരണം, ഇടതടവില്ലാത്ത ഇടിയും മിന്നലും ഇടിവാളിന്റെ പൊട്ടലും ചീറ്റലും കേള്‍ക്കുമ്പോള്‍ മരണത്തെ ഭയന്ന് ആളുകള്‍ ചെവിയില്‍ വിരല്‍ തിരുകി കാതുപൊത്തിക്കളയും. മിന്നലിന്റെ അതിപ്രസരമാണെങ്കില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുപോകുമാറ് ഭയങ്കരവും. മിന്നലിന്റെ വെളിച്ചം കിട്ടുമ്പോള്‍ അല്പമൊന്ന് നടന്നു നീങ്ങുവാന്‍ ശ്രമിക്കും. അപ്പോഴേക്ക് വീണ്ടും ഇരുട്ട്. അതോടെ സ്തംഭിച്ചു നില്ക്കുകയായി. അല്ലാഹു കാത്തുരക്ഷിച്ചതു കൊണ്ട് ഭാഗ്യത്തിന് ചെകിട് പൊട്ടി കേള്‍വി നശിക്കാതെയും, കണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു മഴയില്‍ അകപ്പെട്ടാലത്തെ അവസ്ഥപോലെയാണ് കപടവിശ്വാസികളുടെയും സ്ഥിതിഗതികള്‍. അതായത്, ഒരിക്കലും മനസ്സമാധാനമോ സ്വസ്ഥതയോ അവര്‍ക്കില്ല. സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്. പരിഭ്രമവും ഭീതിയും മറ്റൊരു ഭാഗത്ത്. നബിയുടെയും (സ്വ) സത്യവിശ്വാസികളുടെയും പക്ഷത്ത് ചേര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളും, അതോടൊപ്പം അതിനാല്‍ നേരിട്ടേക്കാവുന്ന ഉത്തരവാദിത്വങ്ങളും വേറൊരുവശത്ത്. അവിശ്വാസികളുടെ കൂടെ ചേര്‍ന്നാല്‍ ലഭിക്കുന്ന സ്വാര്‍ത്ഥങ്ങളും അതിന്റെ ഭവിഷ്യത്തുകളും വേറെയും. ചുരുക്കിപ്പറഞ്ഞാല്‍, മേല്‍ വിവരിച്ച മഴയില്‍ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ തന്നെ എന്നു സാരം.
രണ്ട് : അവരുടെ നന്മക്കുവേണ്ടി അല്ലാഹുവില്‍നിന്നു അവതരിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, സന്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, വിധിവിലക്കുകള്‍ ആദിയായവയാണ് മഴയോട് ഉപമിക്കപ്പെട്ടിരിക്കുന്നത്. മഴ ഭൂമിയെ ജീവസ്സുള്ളതാക്കുന്നതുപോലെ അവ മനുഷ്യനും ജീവസ്സുണ്ടാക്കുന്നുവല്ലോ. ശക്തിയായ മഴ വര്ഷിക്കുമ്പോള് ഇടിയും മിന്നലും സ്വാഭാവികമാണ്. കപടവിശ്വാസികളുടെ സംശയം, കാപട്യം, ആശയക്കുഴപ്പം, ദുര്‍മോഹം ആദിയായവയാണ് ഇരുട്ടിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ദിവ്യ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള താക്കീതുകള്‍, മുന്നറിയിപ്പുകള്‍ മുതലായവ ഇടികളോടും, അതിലെ ദൃഷ്ടാന്തങ്ങള്‍, സന്തോഷ വാര്‍ത്തകള്‍ മുതലായവ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. താക്കീതുകളും ശാസനകളും കേട്ട് സഹിക്കവയ്യാതെ ബധിരന്മാരെപ്പോലെ അവര്‍ തിരിഞ്ഞു കളയുന്നതിനെയാണ് ഇടിവാള്‍ നിമിത്തം മരണത്തെ ഭയന്ന് കാതുപൊത്തുന്നതിനോട് ഉപമിച്ചിരിക്കുന്നത്. പക്ഷേ, അവര്‍ കാതുപൊത്തിയതുകൊണ്ട് രക്ഷ കിട്ടുവാന്‍ പോകുന്നില്ല എന്നത്രെ ‘അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്’ എന്ന് പറഞ്ഞതിന്റെ താല്പര്യം. സത്യമാര്‍ഗം സ്വീകരിച്ചാല്‍ ഭൗതികമായും പാരത്രികമായും ലഭിക്കുവാനിരിക്കുന്ന നന്മകളെപ്പറ്റി ചിലപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടാകും. അങ്ങനെ, ഗതി അല്പം മുന്നോട്ടാകും. അപ്പോഴേക്കും സ്വാര്‍ത്ഥ വിചാരങ്ങളും പരീക്ഷണഘട്ടങ്ങളും ഓര്‍മവരും. അതോടെ അത് സ്തംഭനത്തിലാകും. അതാണ് മിന്നല്‍ വെളിച്ചത്തില്‍ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാല്‍ നിന്നു പോകുമെന്നും പറഞ്ഞത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ അവര്‍ ദുരുപയോഗപ്പെടുത്തിയിരിക്കെ, അവയെ നിശ്ശേഷം എടുത്തുകളയുവാന്‍ അവന് ഒട്ടും പ്രയാസമില്ല. എങ്കിലും അതവന് ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ട് സംഭവിച്ചിട്ടില്ലെന്ന് മാത്രം.
ഇമാം ഇബ്നുല്‍ ക്വയ്യിം അല്‍ജൗസി(റഹി) പറഞ്ഞു:ഈ വചനത്തില്‍ പറയുന്ന ‘സ്വയ്യിബ്’ കൊണ്ടുദ്ദേശിക്കുന്നത് ആകാശത്തു നിന്നും ചൊരിയപ്പെടുന്ന മഴയാണ്. അല്ലാഹു അവന്റെ ദാസന്മാരെ നയിച്ച സന്മാര്ഗത്തെയാണ് ഇവിടെ വെള്ളവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. കാരണം, ജലം ഭൂമിയെ ജീവസ്സുറ്റതാക്കുന്നതുപോലെ സന്മാര്ഗം ഹൃദയത്തിന് ജീവന് നല്കുന്നു. കാര്‍മേഘത്തിലകപ്പെട്ട ഒരുവന് അന്ധകാരവും ഇടിനാദവും ഇടിമിന്നലുമല്ലാതെ അതില്‍ നിന്നും ഒന്നും ലഭിക്കാനില്ലാത്തതുപോലെയാണ് കപടവിശ്വാസികള്‍ക്ക് ഈ സന്മാര്ഗത്തിന്റെ പങ്ക് ലഭിക്കുന്നത്. എന്നാല്‍ ഇരുട്ടും ഇടിനാദവും ഇടിമിന്നലുമല്ല മഴമേഘത്തില്‍ നിന്നും മൊത്തത്തില്‍ തീരുമാനിക്കപ്പെട്ടിട്ടുള്ള സംഗതികള്‍. എന്നാലതിനുപരിയായി അതില്‍ നിന്നും ഉദ്ദേശിക്കപ്പെട്ട നേട്ടങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളത്രെ അവ. അറിവില്ലാത്തവന് ഈ മഴമേഘത്തിന്റെ ബാഹ്യ പ്രഭാവങ്ങളായ ഇരുട്ട്, ഇടിനാദം, ഇടിമിന്നല്‍, തണുപ്പ് എന്നിവയുടെ കാഴ്ചയില്‍ ഒതുങ്ങിയവനും തന്റെ യാത്ര തടയപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കിയവനും മാത്രമാണ്. എന്നാല്‍ ഈ മഴയുടെ ഫലമായിക്കൊണ്ട് സംഭവിക്കാനിരിക്കുന്ന അനവധി ഗുണങ്ങളെക്കുറിച്ച് അവനൊരു സൂചന പോലുമില്ല.
24.സത്യനിഷേധികളെ ആക്ഷേപിക്കുന്നു.
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ
സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല. (ഖു൪ആന്‍: 2/171)
അനുകരണത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍, അവിശ്വാസത്തിലും അന്ധവിശ്വാസത്തിലും അടിയുറച്ച്, സത്യത്തെക്കുറിച്ച് ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവര്‍ തനി മൃഗതുല്യരാണെന്നാണ് അല്ലാഹു ഒരു ഉപമയിലൂടെ ചൂണ്ടിക്കാട്ടുന്നത്. മൃഗങ്ങളെ മേക്കുന്നവന്‍ അവയെ വിളിക്കുകയോ തെളിക്കുകയോ ചെയ്യുമ്പോള്‍ അവന്റെ ശബ്ദം അവ കേള്‍ക്കുന്നുവെന്നല്ലാതെ, അവന് പറയുന്നതെന്താണെന്നും ആ ശബ്ദമിടുന്നവന്‍ പറയുന്നതിന്റെ അര്‍ത്ഥവും സാരവുമെന്താണെന്നും ആ മൃഗങ്ങള്‍ക്കറിയുകയില്ലല്ലോ.ഇടയന്മാരുടെ പിന്നാലെ പോവുകയും ഒന്നും മനസ്സിലാകാതെ അവരുടെ വിളിയും തെളിയും മാത്രം കേട്ടു നടക്കുകയും ചെയ്യുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണ് ഈ സത്യനിഷേധികളുടെയും അവസ്ഥ. അവരെ സത്യത്തിലേക്ക് ക്ഷണിക്കുകയും, അവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്നവരുടെ ശബ്ദം കേള്‍ക്കുകയല്ലാതെ അതിനപ്പുറമൊന്നും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയില്ല. അവരുടെ നാവിലൂടെ സത്യത്തിന്റെ വാക്കുകള്‍ പുറത്തു വരുകയുമില്ല. കണ്ണുകൊണ്ട് നോക്കി സത്യാവസ്ഥ അവര്‍ മനസ്സിലാക്കുകയുമില്ല. വിളിക്കുന്നവന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ഉദ്ദേശ്യം ഗ്രഹിക്കാന്‍ കഴിവില്ലാത്ത മൃഗങ്ങളെ വിളിക്കുന്ന പ്രതീതിയാണ് അത്തരക്കാരില്‍ സത്യപ്രബോധനം നടത്തുമ്പോള്‍ ഉണ്ടാവുക അതെ, സത്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ ബധിരന്മാരും ഊമകളും അന്ധന്‍മാരുമായിരിക്കും എന്ന് സാരം.
25.സല്‍ക്കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവരുടെ സ്ഥിതി
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَتَفَكَّرُونَ
നിങ്ങളില്‍ ഒരാള്‍ക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്‍ക്കതിലുണ്ട്. അയാള്‍ക്കാകട്ടെ വാര്‍ദ്ധക്യം ബാധിച്ചിരിക്കുകയാണ്. അയാള്‍ക്ക് ദുര്‍ബലരായ കുറെ സന്താനങ്ങളുണ്ട്. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അതിന് ബാധിച്ച് അത് കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള്‍ വിവരിച്ചു തരുന്നു. (ഖു൪ആന്‍:2/266)
عَنْ عُبَيْدِ بْنِ عُمَيْرٍ، قَالَ قَالَ عُمَرُ ـ رضى الله عنه ـ يَوْمًا لأَصْحَابِ النَّبِيِّ صلى الله عليه وسلم فِيمَ تَرَوْنَ هَذِهِ الآيَةَ نَزَلَتْ قَالُوا اللَّهُ أَعْلَمُ. فَغَضِبَ عُمَرُ فَقَالَ قُولُوا نَعْلَمُ أَوْ لاَ نَعْلَمُ. فَقَالَ ابْنُ عَبَّاسٍ فِي نَفْسِي مِنْهَا شَىْءٌ يَا أَمِيرَ الْمُؤْمِنِينَ. قَالَ عُمَرُ يَا ابْنَ أَخِي قُلْ وَلاَ تَحْقِرْ نَفْسَكَ. قَالَ ابْنُ عَبَّاسٍ ضُرِبَتْ مَثَلاً لِعَمَلٍ. قَالَ عُمَرُ أَىُّ عَمَلٍ قَالَ ابْنُ عَبَّاسٍ لِعَمَلٍ. قَالَ عُمَرُ لِرَجُلٍ غَنِيٍّ يَعْمَلُ بِطَاعَةِ اللَّهِ عَزَّ وَجَلَّ، ثُمَّ بَعَثَ اللَّهُ لَهُ الشَّيْطَانَ فَعَمِلَ بِالْمَعَاصِي حَتَّى أَغْرَقَ أَعْمَالَهُ. {فَصُرْهُنَّ} قَطِّعْهُنَّ.
ഉബൈദ് ബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ എന്ന വചനം ആരുടെ വിഷയത്തില്‍ അവതരിച്ചതാണെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് സ്വഹാബികളുടെ ഒരു സദസ്സില്വെച്ച ഉമര്‍(റ) ചോദിച്ചു. അല്ലാഹുവിനറിയാം എന്ന് അവര്‍ മറുപടി പറഞ്ഞു. (ഈ മറുപടി അദ്ദേഹത്തിന് രസിച്ചില്ല) അപ്പോള്‍ ഉമറിന്(റ) ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ക്ക് അറിയാമെന്നോ, ഞങ്ങള്‍ക്ക് അറിയില്ലെന്നോ നിങ്ങള്‍ പറയുക. ഈ അവസരത്തില്‍ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഹേ, അമീറുല്‍ മുഅ്മിനീന്‍, എന്റെ മനസ്സില്‍ അത് സംബന്ധിച്ച് ഒരഭിപ്രായം ഉണ്ട് . ഉമ൪(റ) പറഞ്ഞു: മടി കൂടാതെ അത് തുറന്ന് പറയുക. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ചില ക൪മ്മങ്ങള്‍ പ്രവ൪ത്തിക്കുന്നവരെ കുറിച്ചാണ് ഉദാഹരിച്ചിട്ടുള്ളത്. ഉമ൪(റ) ചോദിച്ചു: എന്ത് ക൪മ്മങ്ങള്‍? ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ചില ക൪മ്മങ്ങള്‍ പ്രവ൪ത്തിക്കുന്നവരെ കുറിച്ച്. ഉമ൪(റ) പറഞ്ഞു: ‘ധനികനായ ഒരാള്‍ അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു. പിന്നീട് പിശാചിന്റെ പ്രേരണമൂലം അവര്‍ അല്ലാഹുവോട് അനുസരണക്കേട് പ്രവര്‍ത്തിക്കുന്നു. അവന് ചെയ്ത എല്ലാ നല്ലതും നഷ്ടപ്പെടുന്നതുവരെ.’ (ബുഖാരി:4538)
ഇബ്നു കസീര്‍ (റ) പറഞ്ഞു: ധനം ചിലവഴിക്കല്‍ മാത്രമല്ല, എല്ലാ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകമാകുന്ന ഒരു ഉപമയാണിത്. (തഫ്സീ൪ ഇബ്നു കസീ൪)
സല്‍ക്കര്‍മങ്ങള്‍ പലതും ചെയ്യുകയും, അവയെനിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി ഒരു ഉപമ ഒരു ഉപമയിലൂടെ അല്ലാഹു വിവരിക്കുന്നു. ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമെല്ലാം ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന സമ്പത്താണ്. ആ തോട്ടങ്ങളില്‍ തന്നെ മറ്റുപലതരം ഫലങ്ങള്‍ നല്കുന്ന ചെടികളും വൃക്ഷങ്ങളും വേറെ ഉണ്ടായിരിക്കുകയുംചെയ്യും. നനക്കുവാന്‍ വേണ്ടത്ര വെള്ള സൗകര്യവും നീര്‍ചാലുകളുംകൂടി ഒത്തിണങ്ങിയാല്‍ ആ തോട്ടത്തിന്റെ മെച്ചം പറയേണ്ടതില്ല. നിത്യവും വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇതേപോലുള്ള ഒരു വലിയ തോട്ടത്തിന്റെ ആവശ്യകതയും ഉപകാരവും ഏറ്റവും അധികമായിത്തീരുന്നത് തോട്ടമുടമസ്ഥന് വാര്‍ദ്ധക്യം പിടിപെടുകയും, അതോടൊപ്പം ജീവിതമാര്‍ഗത്തിനുവേണ്ടി യത്നിക്കുവാന്‍ പ്രാപ്തിയോ പ്രായമോ എത്താത്ത കുറേമക്കള്‍കൂടി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണല്ലോ. ഈ അവസ്ഥയില്‍, അങ്ങനെയുള്ള ഒരു തോട്ടത്തിന് പെട്ടന്ന് ഒരു വമ്പിച്ച ചുഴലിക്കാറ്റും അഗ്നിയും ബാധിക്കുകയും,തോട്ടമങ്ങ് കത്തി നശിച്ചു പോകുകയും ചെയ്താലത്തെ അവസ്ഥ എന്തായിരിക്കും? ഇതുപോലെയാണ് സല്‍ക്കര്‍മങ്ങള്‍ പലതും ചെയ്യുകയും, അവയെനിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി.ഐഹിക ജീവിതത്തില്‍വെച്ച് ചെയ്തിട്ടുള്ള സല്‍ക്കര്‍മങ്ങളുടെ ഫലം ആസ്വദിക്കുകയല്ലാതെ മറ്റു ഗത്യന്തരമൊന്നും ഇല്ലാത്ത അവസരമാണല്ലോ ഖിയാമത്ത് നാള്. ആ കര്‍മങ്ങളെല്ലാം അവിടെ ചെല്ലുമ്പോള്‍ നിഷ്ഫലമാണെന്ന് വന്നുകഴിഞ്ഞാല്‍ അതിലധികം ആപത്തും നഷ്ടവും മറ്റൊന്നുമില്ല.
26.അവിശ്വാസികളും സത്യവിശ്വാസികളും
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ – مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ? (ഖു൪ആന്‍:11/23-24)
അവിശ്വാസികളെ അന്ധന്മാരോടും ബധിരന്മാരോടും, സത്യവിശ്വാസികളെ നേരെ മറിച്ച് കാഴ്ചയും കേള്‍വിയും ഉള്ളവരോടും ഉപമിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോയെന്ന് ചിന്തിക്കാനും ആഹ്വാനം ചെയ്യുന്നു.
സ്വന്തം കണ്ണുകള്‍കൊണ്ട് തന്റെ വഴി കാണാതിരിക്കുകയും വഴി പറഞ്ഞുതരുന്നവരുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവന് വഴിതെറ്റുകതന്നെ ചെയ്യും. മാത്രമല്ല, കടുത്ത അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്യും.അതേപോലെ സ്വന്തംനിലയില്‍ മാര്‍ഗം നോക്കിക്കാണുകയും, അറിവുള്ള മാര്‍ഗദര്‍ശകന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുവോ അവന് വളരെ സുരക്ഷിതനായി തന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നതുമാണ്. ഒന്നാമത് സൂചിപ്പിച്ചത് അവിശ്വാസികളെയും രണ്ടാമത് സൂചിപ്പിച്ചത് സത്യവിശ്വാസികളേയുമാണ്. അല്ലാഹുവില്‍ നിന്നുള്ള തെളിവുകള്‍ വന്നുലഭിച്ചിട്ടും അവിശ്വാസികള്‍ അതിനുനേരെ കണ്ണടക്കുകയും അത് കേള്‍ക്കാതെ ചെവികള്‍ അടക്കുകയുമാണ് ചെയ്യുന്നത്. ചെയ്യുന്നത്. സത്യവിശ്വാസികളാകട്ടെ അത് ഉള്‍ക്കാഴ്ചയോടെ സ്വീകരിക്കുന്നു. ജീവിതത്തില്‍ ഈ രണ്ടു വിഭാഗത്തിന്റെയും പ്രവര്‍ത്തന രീതി വ്യത്യസ്തമായതിനാല്‍ പരലോകത്തുവെച്ച് അവരുടെ അനന്തരഫലങ്ങളും വ്യത്യസ്തമായിരിക്കുമെന്നും സൂചിപ്പിക്കുന്നു.
27.സത്യവും അസത്യവും
أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ
അവന് (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.(ഖു൪ആന്‍:13/17)
മഴ വര്‍ഷിക്കുന്നതോടെ മലഞ്ചരിവുകളില്‍ സ്ഥിതിചെയ്യുന്ന താഴ്വരകളിലൂടെ അതതിന്റെ വലുപ്പവും കിടപ്പും അനുസരിച്ച് മലവെള്ളം കുത്തി ഒഴുകിവരാറുണ്ട്. ധാരാളം നുരയും പതയും വഹിച്ചുകൊണ്ടായിരിക്കും അത് ഒഴുകിവരുന്നത്. അതുപോലെത്തന്നെ, ആഭരണം മുതലായ ചില ഉപകരണങ്ങളെ ഉണ്ടാക്കുവാന്‍വേണ്ടി സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹങ്ങള്‍ തീയിലിട്ട് പഴുപ്പിച്ച് ഉരുക്കിയെടുക്കുമ്പോള്‍ അതിനുമീതെയും ഒരുതരം പതയും നുരയും കാണാവുന്നതാണ്. ഈ രണ്ടുതരം നുരകളും ഉപകാരമില്ലാത്ത കീടങ്ങളാണെന്നുമാത്രമല്ല, അവക്കു നിലനില്പുമുണ്ടായിരിക്കയില്ല. വെള്ളത്തിലെ നുര താഴ്വരയുടെ ഓരങ്ങളിലൂടെയും മറ്റുമായി ചിന്നിച്ചിതറി പുറംതള്ളപ്പെട്ടുപോകുന്നു. തീച്ചൂളകളിലെ നുരയും അതുപോലെ പുറംതള്ളപ്പെട്ടു പോകുന്നു. അവയില്‍ മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന ഭാഗമാകട്ടെ – അഥവാ ഒന്നാമത്തേതില്‍ വെള്ളവും, രണ്ടാമത്തേതില്‍ ലോഹ ദ്രാഹകവും – ശേഷിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതുപോലെ മിഥ്യയായുള്ളത് ആദ്യം ആകര്‍ഷകമായി വെളിപ്പെടുമെങ്കിലും താമസംവിനാ ഉപകാരമില്ലാതെ നശിച്ചുപോകും. സത്യമാകട്ടെ, സ്ഥിരവും ഭദ്രവുമായി അവശേഷിക്കുകയും അതിന്റെ പ്രയോജനം നിലനില്ക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ ചിന്തക്കും കേള്‍വിക്കും കാഴ്ചക്കും ജീവന് നല്കുന്ന ദിവ്യസന്ദേശത്തെ സസ്യങ്ങളെ മുളപ്പിച്ച് ഭൂമിക്കു ജീവന് നല്കുന്ന മഴയോട് ഉപമിച്ചിരിക്കുന്നു അതേപോലെ, വിശ്വാസികളായ ശുദ്ധപ്രകൃതരെ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നത്ര അനുഗ്രഹവും (വെള്ളം) വഹിച്ചുകൊണ്ട് ഒഴുകുന്ന നദികളോടും അരുവികളോടും ഉപമിച്ചിരിക്കുന്നു. ശത്രുക്കളും സത്യനിഷേധികളും ഇസ്ലാമിനെതിരില്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളെ മലവെള്ളം വരുമ്പോള്‍ മുകളില്‍ പൊങ്ങിക്കിടക്കുന്ന നുരയോടും പതയോടും താരതമ്യപ്പെടുത്തിയിരിക്കുന്നു.
വലിയ ഹൃദയങ്ങള്‍ താഴ്വരകള്‍ കണക്കെ വലിയ അറിവും ഈമാനും ഉള്‍കൊള്ളുന്നു. ചെറിയ ഹൃദയങ്ങള്‍ ചെറിയ താഴ്വരകള്‍ പോലെ അവയ്ക്കാവുന്നതും ഉള്‍കൊള്ളുന്നു. ദുര്‍ചിന്തകളെയും ദുസ്സംശയങ്ങളെയും നുര പോലെ അവ പോക്കിക്കളയുന്നു. ലോഹങ്ങള്‍ കത്തിച്ചെടുക്കുമ്പോള്‍ അതിലെ കേടുപാടുകള്‍ എല്ലാം നശിച്ചു സ്ഫുടം ചെയ്തെടുക്കപ്പെടും പോലെ അവരുടെ ഈമാന്‍ ഏറെ തെളിമയോടെ അവശേഷിക്കുന്നു.വിശ്വാസിയുടെ ഹൃദയത്തില്‍ ദിവ്യവെളിച്ചം കടക്കുമ്പോള്‍ ദുര്‍ചിന്തകളും വേണ്ടാത്തരങ്ങളും കരിഞ്ഞില്ലാതായി സ്ഫുടം ചെയ്ത വ്യക്തിത്വം വളര്‍ന്നുവരുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് അത് നിരസിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന പുതുജീവനും തിളക്കവുമാണ് അല്ലാഹു ഇതിലൂടെ അനാവരണം ചെയ്യുന്നത്.
ഈ ഉപമയില്‍ നിന്നും മറ്റൊരു വസ്തുതകൂടി ഗ്രഹിക്കാം. കീടവും, നുരയും, പുറംതള്ളപ്പെട്ടു പോയ ശേഷം ലഭിക്കുന്ന വെള്ളവും ലോഹവും കൊണ്ടുള്ള പ്രയോജനം, അവയെ പ്രയോജനപ്പെടുത്തുന്ന ആളുടെ സ്ഥിതിക്കനുസരിച്ച് കൂടിയും കുറഞ്ഞും വരുമെന്നതുപോലെ, അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന സത്യാ യാഥാര്‍ത്ഥ്യങ്ങളില്‍ എത്രകണ്ട് ശ്രദ്ധപതിക്കുകയും, അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും അവമൂലം ലഭിക്കുന്ന പ്രയോജനവും. ഒരു ഹദീസില്‍ നബി (സ്വ) ഉപമാരൂപത്തില്‍ ഈ വസ്തുത ചൂണ്ടികാട്ടിയിരിക്കുന്നു:
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنَ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ قَبِلَتِ الْمَاءَ، فَأَنْبَتَتِ الْكَلأَ وَالْعُشْبَ الْكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ أَمْسَكَتِ الْمَاءَ، فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى، إِنَّمَا هِيَ قِيعَانٌ لاَ تُمْسِكُ مَاءً، وَلاَ تُنْبِتُ كَلأً، فَذَلِكَ مَثَلُ مَنْ فَقِهَ فِي دِينِ اللَّهِ وَنَفَعَهُ مَا بَعَثَنِي اللَّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ .
അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി (സ്വ) പറഞ്ഞു: ‘അല്ലാഹു എന്നെ നിയോഗിച്ചയച്ച സന്മാര്ഗ്ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉദാഹരണം, ഒരു മഴയുടെ മാതിരിയാകുന്നു: അതു വല്ല ഭൂമിയിലും ബാധിക്കുമ്പോള്‍ അതില്‍ ഒരു വിഭാഗം ആ വെള്ളം സ്വീകരിച്ച് പുല്ലുകളും ധാരാളം സസ്യങ്ങളും മുളപ്പിക്കുന്നു. അതില്‍ വരണ്ട പ്രദേശങ്ങളുമുണ്ടായിരിക്കും. അവ ആ വെള്ളം തടഞ്ഞുവെക്കും. എന്നിട്ട് അതുമൂലം അല്ലാഹു ജനങ്ങള്‍ക്കു പ്രയോജനം നല്കുന്നു. അങ്ങനെ, അവര്‍ കുടിക്കുകയും, (കാലികളെ) മേയിക്കുകയും, കുടിപ്പിക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്നു. വേറെ ഒരു വിഭാഗത്തിനും ആ മഴ ബാധിക്കും: അവ വെറും മരുപ്രദേശങ്ങളായിരിക്കും. അവ വെള്ളം തടഞ്ഞുവെക്കുകയോ, സസ്യങ്ങളെ മുളപ്പിക്കുകയോ ചെയ്കയില്ല. അല്ലാഹുവിന്റെ മതത്തില്‍ വിജ്ഞാനം നേടുകയും, അല്ലാഹു എന്നെ നിയോഗിച്ചയച്ച കാര്യം അവന് ഉപയോഗപ്പെടുത്തിക്കൊടുക്കുകയും, അങ്ങനെ അതു അറിയുകയും (മറ്റുള്ളവര്‍ക്ക്) പഠിപ്പിക്കുകയും ചെയ്തവരുടെയും, അതിലേക്ക് തലപൊക്കിനോക്കാതെയും, എന്നെ അയക്കപ്പെട്ട സന്മാര്ഗ്ഗം സ്വീകരിക്കാതെയും ഇരിക്കുന്നവരുടെ ഉപമയാകുന്നു അതു.’ (ബുഖാരി:79)
28.അല്ലാഹുന്റെ പ്രകാശം
ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം, അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്താണുള്ളത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്മേല് പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (ഖുർആൻ : 24/35)
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അതായത്, ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കുവാനും, കണ്ണുള്ളവര്‍ക്ക് കാണുവാനും, കാതുള്ളവര്‍ക്ക് കേള്‍ക്കുവാനും സത്യാന്വേഷികള്‍ക്ക് കാര്യം മനസ്സിലാക്കുവാനും, ഭാഗ്യവാന്മാര്ക്ക് വിജയം സിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്ടാന്തങ്ങള്‍, ദിവ്യലക്ഷ്യങ്ങള്‍, വേദപ്രമാണങ്ങള്‍, പ്രവാചകാദ്ധ്യാപനങ്ങള്‍ തുടങ്ങിയവ മുഖേന ആകാശഭൂമിയിലുള്ളവര്‍ക്കെല്ലാം സത്യപ്രകാശം നല്കിയവന് അല്ലാഹുവത്രെ. ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്ന് സന്മാര്ഗ്ഗത്തിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരാജയത്തില്‍നിന്ന് വിജയത്തിലേക്കും, അജ്ഞാനാന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും, വെളിച്ചം നല്കുന്ന പ്രകാശം അല്ലാഹുവിന്റേതാണ്. ശരീരത്തിനും, ആത്മാവിനും, മനസ്സിനും, കണ്ണിനും വെളിച്ചം നല്‍കുന്നതും ആ പ്രകാശം തന്നെ. സകലചരാചരങ്ങള്‍ക്കും അതതിന്റെ ആകൃതവും പ്രാകൃതവുമായ സവിശേഷതകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന വെളിച്ചവും അവനില്‍നിന്നുതന്നെ. സൂര്യനും, കോടാനുകോടി നക്ഷത്രലോകങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതും, പരമാണുവിലെ പരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം ഒന്നുതന്നെ. അതെ, അഖിലാണ്ഡവും, അഖില വസ്തുക്കളും ആ പ്രകാശത്തിനാല്‍ മാത്രം പ്രകാശിതമാകുന്നു. എവിടെ, എന്ത്, എങ്ങിനെ, അന്ധകാരമയമല്ലാതിരിക്കുന്നുവോ അവിടെ, അത്, അപ്രകാരം പ്രകാശമയമാകുന്നത് ആ പ്രകാശത്താല്‍ മാത്രമായിരിക്കും. എല്ലാം അല്ലാഹുവിന്റെ പ്രകാശം! അവനത്രെ ആകാശഭൂമികളുടെ പ്രകാശം!
അല്ലാഹുവിന്റെ പ്രകാശം അളന്നോ, മറ്റോ കണക്കാക്കാവതല്ല. അതിന്റെ പ്രഭയും പ്രഭാവവും ഭാവനക്കതീതമാകുന്നു. ക്ളിപ്തത്തിന് ഒരിക്കലും അത് വിധേയമല്ല. ബുദ്ധിക്കോ യുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ല. ഖുര്‍ആന്റെ അവതരണകാലത്തെ പരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്, പരിമിതവും സുപരിചിതവുമായ ചില വസ്തുക്കളോട് ഉദാഹരിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ വിളക്ക് വെച്ചിട്ടുള്ള ഒരു മാടത്തോട് ഉപമിച്ചിരിക്കുന്നു.
مِشْكَاة (മാടം) കൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകള്‍ വെക്കുന്നതിന് ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നു. മണ്ണെണ്ണ വിളക്കുകളും, വൈദ്യുത വിളക്കുകളുമെല്ലാം വരുന്നതിനു മുമ്പ്, കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരിപ്പാനും, വെളിച്ചം നല്ലതുപോലെ കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. വിളക്ക്, മാടത്തിലായതുകൊണ്ട് അതിന്റെ വെളിച്ചനാളം കാറ്റിനാലോ മറ്റോ കെട്ടുപോകുകയില്ല. അത് ചരിഞ്ഞും വളഞ്ഞും കൊണ്ടിരിക്കുകയുമില്ല. വേണ്ട സ്ഥലത്തേക്കു നേര്‍ക്കുനേരെ, ശോഭയോടെ, പ്രകാശം നല്കിക്കൊണ്ടിരിക്കും. മാടം കേവലം സാധാരണ മാടമല്ലെന്ന് മാത്രമല്ല, അതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കുമാകുന്നു. അത് ഒരു സ്ഫടികത്തിലാണുള്ളത്. അതിനാല്‍, വിളക്കിന് ഭദ്രതയും, ശോഭയും, അഴകുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയിരിക്കുകയാണ്. ഈ സ്ഫടികമാകട്ടെ, സാധാരണമായ പളുങ്കോ, ചിമ്മിനിയോ അല്ല, മിന്നിത്തളങ്ങി പ്രശോഭിതമായികൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അത് സ്വയംതന്നെ അത്രമേല്‍ ശോഭാപൂരിതമാണ്. എന്നിരിക്കെ, അതില്‍ വിളക്ക് കൂടി ഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതില്ല.
വിളക്ക് കത്തിക്കുവാന്‍ ഉപയോഗിച്ച എണ്ണയാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലീവ് എണ്ണയാകുന്നു. സാധാരണ ഒലീവ് വൃക്ഷത്തില്‍ നിന്നുള്ള എണ്ണയല്ല അത്. പരിശുദ്ധ താഴ്വരയില് വളരുന്നതും, സീനാമലയില്‍നിന്ന് ഉല്പാദിക്കുന്നതും സകലഅംശങ്ങളും ഉപയോഗപ്രദവുമായ ഒരു സവിശേഷ വൃക്ഷമാണത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലോ കിഴക്കന്‍ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷം കാണപ്പെടുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആ വിളക്ക് കത്തിക്കപ്പെടുന്നത് – അഥവാ അതിനുള്ള എണ്ണ എടുക്കുന്നതു – പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗ്രഹീതമായ ഒളീവുവൃക്ഷത്തില്നിന്നാകുന്നു. സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കുവാന്‍ തീ കൂടാതെ കഴിയുകയില്ല. ഈ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്തമാണ്. അതിലെ എണ്ണ തീ സ്പര്‍ശിച്ചില്ലെങ്കില്‍പോലും, സ്വയം തന്നെ വെളിച്ചം നല്‍കുമാറാകുന്നതാണ്. ആകയാല്‍ അത് മറ്റുള്ളതിനെ കരിച്ചുകളയുകയില്ല, വായു കിട്ടാത്തപക്ഷം ശോഭിക്കാതിരിക്കുകയുമില്ല. കാരണം, അത് സാധാരണമായ തീ വെളിച്ചമല്ല , പ്രകാശത്തിന്മേല് പ്രകാശമാണ്.
ആകാശങ്ങളും, ഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ ആ പ്രകാശത്തിന്റെ യാഥാര്‍ത്ഥ്യവും, വലിപ്പവും ഭാവനകൊണ്ട് നിര്‍ണ്ണയിക്കുക സാധ്യമല്ല. അല്ലാഹുവിന്റെ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് മാത്രമേ അത് ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു. അതെ, അല്ലാഹു, അവന് ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു. ഈ മഹാ പ്രകാശത്തെപ്പറ്റി ഉപമാരൂപത്തില്‍ ചിത്രീകരിച്ചു കാണിക്കപ്പെടുവാന്‍ മാത്രമേ മനുഷ്യബുദ്ധി പ്രാപ്തമാകുകയുള്ളു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ ഉപമയിലൂടെ കാര്യം വിശദീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ ഈ അനന്തപ്രകാശം പ്രപഞ്ചത്തെ മുഴുവന്‍ പ്രകാശപൂരിതമാക്കുന്നുണ്ടെങ്കിലും എല്ലാ ഓരോരുത്തര്‍ക്കും അത് കണ്ടെത്താന്‍ ഭാഗ്യം സിദ്ധിച്ചുകൊള്ളണമെന്നില്ല. അത് കണ്ടെത്താനുള്ള സൗഭാഗ്യവും ആ ഉറവിടത്തില്‍നിന്ന് പാനംചെയ്യാനുള്ള അനുഗ്രഹവും അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കേ പ്രദാനംചെയ്യൂ.
ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെ ഹൃദയവും, വിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവുമാണെന്നാണ് ഇബ്നു അബ്ബാസ് (റ), ഉബയ്യുബ്നു കഅ്ബ് (റ) എന്നിവ൪ പറഞ്ഞിട്ടുള്ളത്. ഈ അടിസ്ഥാനത്തില്‍, മുന്‍ഗാമികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ഇബ്നു ജരീര്‍ (റഹി) ഈ ഉപമയെ വിവരിച്ചു കാണാം. അതിന്റെ ചുരുക്കസാരം ഇപ്രകാരമാണ് :
സ്ഫടികം പോലെ തെളിഞ്ഞും, കറപിടിക്കാതെയും സത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം – അതിന്റെ നേരായ ചിന്താഗതിയും, ബോധപൂര്‍വ്വകമായ വിശ്വാസദാര്‍ഢ്യവും നിമിത്തം – സ്വയംതന്നെ നേര്‍മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോടുകൂടി, വ്യക്തങ്ങളായ തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ പ്രകാശമയമായിത്തീരുന്നു. അതെ പ്രകാശത്തിന്നുമേല്‍ പ്രകാശവും, സന്‍മാര്‍ഗ്ഗത്തിനുമേല്‍ സന്മാര്ഗ്ഗവും. (ത്വബ്’രി)
മേല്‍ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായ സ്ഥലം ‘അല്ലാഹുവിന്റെ ഭവനങ്ങള്‍’ എന്ന പേരുകൊണ്ട് ബഹുമാനിക്കപ്പെട്ട പള്ളികളാണ്. അടുത്ത വചനത്തില്‍ അല്ലാഹു അത് സൂചിപ്പിച്ചിട്ടുണ്ട്.
فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْءَاصَالِ – رِجَالٌ لَّا تُلْهِيهِمْ تِجَٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَٰرُ
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില ആളുകള്‍. അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്കുന്നതില് നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖുർആൻ :36-37)
അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ഭവനമായ പള്ളി നിര്‍മ്മിക്കപ്പെടുവാനും, വന്ദിക്കപ്പെടുവാനും, തന്റെ നാമം അതില്‍വെച്ചു കീര്‍ത്തിക്കപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും തന്റെ ആരാധനാകര്‍മ്മങ്ങള്‍ മുഖേന അലങ്കരിച്ച് ഉന്നതപ്പെടുത്തുവാനും അല്ലാഹു ഉത്തരവിട്ടിരിക്കുന്നു.
عَنْ عُثْمَانَ بْنَ عَفَّانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ
ഉസ്മാനില്‍(റ) നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: ഒരാൾ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്.(മുസ്ലിം:533)
പ്രസ്തുത പള്ളികളാകട്ടെ, ജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ല, വെള്ളിയാഴ്ചയിലോ, മറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ല. വിളക്കിന്റെ പ്രകാശം നിത്യവും തന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും – എല്ലായ്പ്പോഴും – അതില്‍വെച്ചു അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നുണ്ട്. ഈ വിശുദ്ധ കീര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോ അവര്‍ക്ക് വേറെ ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനു മിനക്കെട്ടിരിക്കുകയല്ല. അവര്‍ക്ക് മക്കളും കുടുംബങ്ങളുമുണ്ട്. അവര്‍ക്ക് കച്ചവടം, വ്യാപാരം മുതലായ ജോലിത്തിരക്കുകളും അവര്‍ക്കുണ്ട്. അവരുടെ കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അല്ലാഹുവിന്റെ സ്മരണയില്‍നിന്നും, നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും, സകാത്തു കൊടുക്കുന്നതില്‍നിന്നും മുടക്കിക്കളയാത്ത ആളുകളാണ് അവര്‍. പരലോകശിക്ഷയെ ഭയന്നുകൊണ്ടാണ് അവര്‍ അല്ലാഹുവിന്റെ സ്മരണയിലും, നമസ്കാരാദി പുണ്യകര്‍മ്മങ്ങളിലും വ്യാപൃതരാകുന്നതും, ദാനധര്മ്മങ്ങളില് താല്പര്യമുള്ളവരായിരിക്കുന്നതും. അതല്ലാതെ കേവലം ചില ആചാരങ്ങളെന്ന നിലക്കോ, ജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ല അവരങ്ങിനെ ചെയ്യുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്ന സല്ക്കര്മ്മങ്ങള്ക്ക് അല്ലാഹു പ്രതിഫലം നല്കുവാനും, അവന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയാണ് അവര്‍ അതനുഷ്ഠിക്കുന്നത്. അല്ലാഹുവാകട്ടെ, അവന് ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് കണക്കില്ലാതെ നല്കുന്നതുമാകുന്നു.
വിശുദ്ധ ഖു൪ആനിലെ ഏതാനും ചില ഉപമകള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖു൪ആനില്‍ നാല്പ്പതില് അധികം ഉപമകള്‍ അല്ലാഹു പറഞ്ഞിട്ടുള്ളതായികാണാം. മനുഷ്യന് ചിന്തിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനാണ് ഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹു എടുത്തുകാട്ടുന്നത്.
وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
……… ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍ :59/21)
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.(ഖു൪ആന്‍ :39/27)
وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَٰلِمُونَ
ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല. (ഖു൪ആന്‍:29/43)
29. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍
وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. (ഖു൪ആന്‍:6/39)
ലക്ഷ്യങ്ങളും തെളിവുകളും ശ്രദ്ധിക്കാതെയും, അവയില്‍നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാതെയും ഇരിക്കുന്നവരെ ഇരുട്ടില്‍പെട്ട ബധിരമൂകന്മാരോടു അല്ലാഹു ഉപമിച്ചിരിക്കുകയാണു. സത്യയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിയുവാനോ കേട്ടു മനസ്സിലാക്കുവാനോ, മറ്റുള്ളവരോടു ചോദിച്ചറിയുവാനോ അവര്‍ക്കു കഴിയുകയില്ല. അഥവാ അതിനു മുതിരുകയില്ല – അവര്‍ അപകടത്തിലും പിഴവിലും പതിക്കുകയേ ചെയ്കയുള്ളൂ – എന്നു സാരം. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് അല്ലാഹു അവരെ വഴിപിഴപ്പിക്കുമെന്നു പറഞ്ഞതും. നേരെമറിച്ചു, ലക്ഷ്യങ്ങളിലും തെളിവുകളിലും ശ്രദ്ധപതിച്ചു സത്യാസത്യങ്ങള്‍ മനസ്സിലാക്കുവാന്‍ തയ്യാറുള്ളവര്‍ നേര്‍മാര്‍ഗ്ഗം കണ്ടെത്തുകയും അതു പിന്‍പറ്റുകയും ചെയ്യാതെയും ഇരിക്കുകയില്ല. ഇവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നും കൂടുതല്‍ പ്രചോദനങ്ങളും സഹായവും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ് അല്ലാഹു അവരെ നേര്‍ക്കുനേരെയുള്ള പാതയില്‍ ആക്കുമെന്നും പറഞ്ഞത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/39 ന്റെ വിശദീകരണം)
www.kanzululoom.com