മൂസാ നബിയുടെ(അ) കാലത്തെ അക്രമിയായ ഭരണാധികാരിയായ ഫി൪ഔനിന്റെ ശവശരീരം കേട് കൂടാതെ ലോകാവസാനം വരെ സംരക്ഷിക്കുമെന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുണ്ടെന്നും അത് കൈറോയിലെ ഈജിപിഷ്യൻ മ്യൂസിയത്തിൽ സൂക്ഷിക്കപ്പട്ടിരിക്കുന്നുവെന്നുമാണ് മുസ്ലിം സമൂഹത്തിലെ പലരും ധരിച്ച് വെച്ചിട്ടുള്ളത്. എന്നാല്‍ വിശുദ്ധ ഖു൪ആന്‍ അപ്രകാരം പറഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. ഈ വിഷയത്തില്‍ വിശുദ്ധ ഖു൪ആന്‍ പരമാ൪ശിച്ചിട്ടുള്ളത് എന്താണെന്നും സലഫുകള്‍ അതെങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഫിര്‍ഔനിന്റെ അന്ത്യത്തെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ ഒന്നിലധികം സ്ഥലത്ത് വിശദീകരിച്ചിട്ടുണ്ട്. ആ സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഇസ്റാഈല്യരെയും കൂട്ടി രാത്രിസമയത്ത് ഈജിപ്റ്റ് വിട്ടുപോകുവാന്‍ മൂസാ (അ) നോട് അല്ലാഹു കല്പിച്ചു. യാത്രയുടെ ലക്ഷ്യം പലസ്തീനായിരുന്നതുകൊണ്ട് അവര്‍ ഈജിപ്തില്‍നിന്ന് കിഴക്കോട്ട് നീങ്ങി ചെങ്കടല്‍ തീരത്തെത്തി. സമുദ്രത്തോടടുത്തപ്പോള്‍, ഫിര്‍ഔനും സൈന്യവും പിന്നാലെ വന്ന് തങ്ങളെ പിടികൂടുമെന്നും, തങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ കഴിയുകയില്ലെന്നും ഭയന്ന് ഇസ്റാഈല്യര്‍ മുറവിളി കൂട്ടി. മൂസാ നബിയുടെ (അ) വടികൊണ്ട് സമുദ്രത്തില്‍ അടിക്കുവാന്‍ അല്ലാഹു കല്പിച്ചു. അടിക്കേണ്ട താമസം, സമുദ്രജലം രണ്ടായി പിളര്‍ന്നു. ഇരുഭാഗത്തും വെള്ളം മലപോലെ ചിറച്ചുനിന്നു. മധ്യത്തില്‍ തുറക്കപ്പെട്ട വിശാലമായ വഴിയിലൂടെ യാതൊരു ആപത്തും കൂടാതെ മൂസാ നബിയും (അ) ഇസ്റാഈല്യരും കടന്നുപോയി മറുകര പറ്റി. അവര്‍ സ്ഥലംവിട്ട വിവരമറിഞ്ഞ ഫിര്ഔന് സൈന്യസമേതം നേരം പുലര്‍ന്നപ്പോഴേക്കും അവരെ പിന്തുടര്ന്നുവന്നിരുന്നു. സമുദ്രം പിളര്‍ന്നു നില്ക്കുന്നതും, ഇസ്റാഈല്യര്‍ ഇടവഴിയിലൂടെ കടന്നുപോയതും കണ്ടപ്പോള്‍, അവരെ പിടികൂടുവാനുള്ള വ്യഗ്രതയോടെ അവരും ആ വഴിയിലൂടെ ഇസ്റാഈല്യരെ അനുഗമിച്ചു. ഫിര്‍ഔനും സൈന്യവും ഇടവഴിയില്‍ പ്രവേശിച്ചുകഴിഞ്ഞതോടെ ഇരുഭാഗത്തും ചിറച്ച് നിന്നിരുന്ന ജലഭിത്തികള്‍ കൂട്ടിമുട്ടുകയും അവര്‍ ഒന്നടങ്കം വെള്ളത്തില്‍ മുങ്ങിനശിക്കുകയും ചെയ്തു. ഫിര്‍ഔനിന്റെ അന്ത്യത്തെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചിട്ടുള്ളത് കാണുക:
فَأَخَذْنَٰهُ وَجُنُودَهُۥ فَنَبَذْنَٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ
അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ. (ഖു൪ആന്‍:28/40)
فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَٰهُ وَمَن مَّعَهُۥ جَمِيعًا
അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന് ഉദ്ദേശിച്ചത്. അതിനാല്‍ അവനെയും അവന്റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു. (ഖു൪ആന്‍:17/103)
فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ أَجْمَعِينَ – فَجَعَلْنَٰهُمْ سَلَفًا وَمَثَلًا لِّلْءَاخِرِينَ
അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു. അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.(ഖു൪ആന്‍:43/55-56)
വിശുദ്ധ ഖുർആന്‍ സൂറ: യൂനുസിലെ 92ാം വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഫി൪ഔനിന്റെ ശവശരീരം കേട് കൂടാതെ ലോകാവസാനം വരെ സംരക്ഷിക്കുമെന്നും അത് ഈജിപ്റ്റിലെ കൈറോ മ്യൂസിയത്തിൽ സൂക്ഷിക്കപ്പട്ടിരിക്കുന്നുവെന്നും പറയപ്പെടാറുളളത്. പ്രസ്തുത വചനം കാണുക:
فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً ۚ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَٰتِنَا لَغَٰفِلُونَ
എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര് നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു. (ഖു൪ആന്‍:10/92)
ഈജിപ്റ്റിലെ കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുളള ഫറോവകളിൽ പെട്ട റാംസസ് ചക്രവർത്തിയുടെ ശവശരീരമാണ് ഖുർആനിൽ പറയപ്പെട്ട ഫിർഔന്റെയെന്ന് പൊതുവെ പറയാറുള്ളളത്. പല ഇസ്ലാമിക പ്രബോധകന്മാരും എടുത്തു പറയാറുളള ഒരു കാര്യം കൂടിയാണിത്. ശാസ്ത്രജ്ഞനും “ദ ബൈബിൾ, ദ ഖുർആൻ ആൻഡ് സയൻസ്”(The Bible, The Qur’an and Science) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരിൽ പ്രമുഖനാണ്. വിശുദ്ധ ഖുർആന്‍ പറഞ്ഞതുപോലെ ഫി൪ഔന്റെ ജഡം സംരക്ഷിക്കപ്പെടുന്നുവെന്നും വിശുദ്ധ ഖുർആന്‍ ദൈവികഗ്രന്ഥമാണെന്നതിന് ഇത് തെളിവാണെന്നും ചില൪ പറയുന്നു. . എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നോ ചരിത്രരേഖകളില്‍ നിന്നോ ഈ വാദത്തിന് യാതൊരു തെളിവുകളുമില്ലെന്നുള്ളതാണ് സത്യം. പല കാരണങ്ങളാല്‍ ഈ വാദം അംഗീകരിക്കുവാനും കഴിയില്ല.
(1) 3000 വ൪ഷങ്ങള്ക്ക് മുമ്പാണ് ഫി൪ഔന് കൊല്ലപ്പെടുന്നത്. ആ സംഭവത്തിന് 1500 വ൪ഷത്തിന് ശേഷമാണ് ഖു൪ആന്‍ അവതരിക്കപ്പെടുന്നത്. ഫി൪ഔന്റെ ശരീരം ഇപ്പോഴും ചെങ്കടലിലുണ്ടെന്നും അത് സംരക്ഷിക്കപ്പെടുമെന്നും ഖു൪ആന്‍ സൂചിപ്പിച്ചിട്ടില്ല. ഫി൪ഔന്റെ ശരീരം മറ്റേതെങ്കിലും രീതിയില്‍ സംരക്ഷിക്കപ്പെടുമെന്നോ ഖു൪ആന്‍ പരാമ൪ശിച്ചിട്ടില്ല. ഫി൪ഔന്റെ ശവശരീരവുമായി ബന്ധപ്പെട്ട് നബി (ﷺ) യാതൊന്നും വിശദീകരിച്ചിട്ടില്ല. ഫി൪ഔന്റെ ശരീരം സംരക്ഷിക്കപ്പെടുമെന്ന് സൂറ: യൂനുസിലെ 92ാം വചനത്തില്‍ നിന്ന് സ്വഹാബികള്‍ മനസ്സിലാക്കിയിട്ടുമില്ല.
(2)ഈജിപ്റ്റില്‍ നബിയുടെ സ്വഹാബികള്‍ ഭരണം നടത്തിയിട്ടുണ്ട്. അംറ് ബ്നു ആസ്(റ) അവിടെ അമീറായിട്ടുണ്ടായിരുന്നു. ഫി൪ഔന്റെ ശവശരീരവുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് ഒരു അഥറും റിപ്പോ൪ട്ട് ചെയ്തിട്ടില്ല.
(3)ഖിയാമത്ത് നാള് വരെ ഫി൪ഔന്റെ ശവശരീരം സംരക്ഷിക്കപ്പെടും എന്നതിന് സൂറ: യൂനുസിലെ 92ാം വചനത്തില്‍ തെളിവില്ല.
(4)റാംസസ് രണ്ടാമന്റെ ശവശരീരം കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പരക്കെ വിശ്വസിക്കപ്പെടുന്നത് പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ട ഒരു ശവ ശരീരമല്ല റാംസസ് രണ്ടാമന്റേത്. ചെങ്കടലിൽ നിന്നല്ല ഈ ശവ ശരീരം കണ്ടെടുക്കപ്പെട്ടിട്ടുളളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ‘ടോംബ് ഡി ബി 320’ (Tomb DB320) എന്നറിയപ്പെടുന്ന ശവ കുടീരത്തിൽ നിന്ന് മറ്റ് അൻപതോളം മമ്മികളുടെ കൂടെ കണ്ടെടുക്കെപ്പട്ട ഒരു മമ്മിയാണ് റാംസസ് രണ്ടാമന്റേത്. മാത്രമല്ല, മറ്റ് ഈജിപ്ഷ്യൻ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിന്റെ ശവ ശരീരവും മമ്മിയാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, റാംസസ് രണ്ടാമന്റെ പുത്രൻ മെര്‍നപ്തയുടെ(Mernaptah) മമ്മി കൈറോയിലും പിതാവ് സേതി ഒന്നാമന്റെ(Sethi First) മമ്മി ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നിരിക്കെ റാംസസ് രണ്ടാമന്റെ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർആനിൽ പറയുന്നു എന്ന വാദത്തിന് അർത്ഥമില്ല. എല്ലാ ഈജിപ്ഷ്യൻ രാജാക്കന്മാരുടെയും അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശവ ശരീരത്തെ പോലെ അതും ഒരു മമ്മിയായി സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് ചെയ്തിട്ടുള്ളത്.
(5)റാംസസ് രണ്ടാമന് തന്നെയാണ് മൂസാ നബിയുടെ(അ) കാലത്തെ ഫി൪ഔന് എന്നതിനും പ്രത്യേകിച്ച് തെളിവുകള്‍ ഒന്നുമില്ല. റാംസസ് രണ്ടാമനാണ് മുങ്ങി മരിച്ച ഫറോവ എന്നതിനും തെളിവുകളില്ല.
(6)റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട് 125ൽ പരം വർഷങ്ങളെ ആകുന്നുളളൂ. എന്നാൽ അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ 1400ൽ പരം വർഷങ്ങളായി നില നിൽക്കുന്നു. മഹാന്മാരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സൂറത്തു യൂനുസിലെ 92 ാം വചനം റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുക്കും മുമ്പെ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്.
ഫി൪ഔനിന്റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്നതിന് “അല്ലാഹുവിന് അറിയാം” എന്ന് മാത്രമേ പറയാന്‍ നി൪വ്വാഹമുള്ളൂ. ഈജിപ്റ്റിലെ കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുളള ശവശരീരം ഫിര്ഔന്റേതാണെങ്കിലും അല്ലെങ്കിലും വിശുദ്ധ ഖുർആന്‍ സൂറ: യൂനുസിലെ 92ാം വചനത്തിന് ഇന്ന് പലരും പറയുന്നത് പോലെയുള്ള വിശദീകരണം നല്‍കുന്നത് സലഫുകള്‍ വിശദീകരിച്ചതില്‍ നിന്ന് വ്യതിചലിക്കലാണ്. അതുകൊണ്ടുതന്നെ സൂറ: യൂനുസിലെ 92ാം വചനത്തിന്റെ താല്പര്യം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മുഹമ്മദ് നബിയിൽ (ﷺ)നിന്ന് നേരിട്ട് ഖുർആൻ നേരിട്ട് മനസ്സിലാക്കിയ സ്വഹാബികള്‍ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന് അന്വേഷിക്കുന്നത് ഏറെ അഭികാമ്യമായിരിക്കും. ഏറ്റവും പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കളിൽ പെട്ട ഇമാം ഇബ്നു കഥീർ, ഖുർത്വുബി, ത്വബ്’രി തുടങ്ങിയവരെല്ലാം ഈ ആയത്തിൽ നാം സാധാരണ ‘സംരക്ഷിക്കും’ എന്ന് അർത്ഥം പറയാറുളള ‘ننخيك ‘(നുനജ്ജീക ) എന്ന വാക്കിന് നൽകിയ അർത്ഥം ‘ﻳﺮﻓﻌﻚ'(യർഫഉക്ക) അഥവാ ഉയർത്തുക, വിട്ടു കൊടുക്കുക എന്നതാണ്.
സ്വഹാബിമാരിൽ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്നു അബ്ബാസ്(റ) ഈ ആയത്തിന് നൽകിയ വിശദീകരണം മുൻഗാമികളുടെ തഫ്സീറുകളിലെല്ലാം ലഭ്യമാണ്. തങ്ങളെ പിന്തുടർന്ന ഫിർഔനും സൈന്യവും മുങ്ങിപ്പോകുന്നതിന് മൂസാ നബിയും (അ) അനുയായികളായ ബനൂ ഇസ്രാഈൽ ഗോത്രക്കാരും സാക്ഷികളായി.എന്നാൽ ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിർഔൻമുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്ന വ്യർത്ഥമായ സംശയം ബനൂ ഇസ്രാഈൽ വംശജരായ ചില ദുർബ്ബല വിശ്വാസികളിൽ ഉളവാകുകയും അവരത് മൂസാ നബിയോട് (അ) പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ സംശയ ദൂരീകരണത്തിനായി ഫിർഔന്റെ ശരീരം കടലിൽ നിന്ന് കരയിലേക്ക് എടുത്തെറിയപ്പെട്ടു. അങ്ങനെ കവചിതമായ ആ ശരീരം ഒരു ഉയർന്ന പ്രദേശത്ത് ചലനമറ്റു കിടന്നു. ചില റിപ്പോർട്ടുകളിൽ പറയുന്നത് “ഒരു ചുവന്ന കാളക്കുട്ടി ചത്ത് കിടക്കുന്നത് പോലെ” ഫറോവ ചത്ത് കിടന്നു എന്നാണ്! അതെ, എത്ര വലിയ ചക്രവ൪ത്തിയായാലും, സ്വയം ദൈവമാണെന്ന് അവകാശവാദം ഉന്നയിച്ചാലും മരണം എന്ന യാഥാര്‍ത്ഥ്യം പിടി കൂടും എന്നതിനും, ഏതൊരു ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ നിന്ന് രക്ഷയില്ല എന്നതിനും ഫിർഔന്റെ ശവ ശരീരം ഒരു ദൃഷ്ടാന്തമാക്കപ്പെട്ടു. അതല്ലാതെ ഫിർഔനിന്റെ ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും എന്ന് ഈ ആയത്തിനെ വ്യാഖ്യാനിച്ച് പൂർവ്വികരായ ഖുർആൻ വ്യാഖ്യാതാക്കൾ ആരും പറഞ്ഞിട്ടില്ല, അങ്ങനെ ഒരർത്ഥം ഈ ആയത്തിനില്ല.
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്നു കസീര്‍(റഹി) പറഞ്ഞു:
قال ابن عباس وغيره من السلف : إن بعض بني إسرائيل شكوا في موت فرعون ، فأمر الله تعالى البحر أن يلقيه بجسده بلا روح ، وعليه درعه المعروفة [ به ] على نجوة من الأرض وهو المكان المرتفع ، ليتحققوا موته وهلاكه ؛ ولهذا قال تعالى : ( فاليوم ننجيك ) أي : نرفعك على نشز من الأرض ، ( ببدنك ) قال مجاهد : بجسدك . وقال الحسن : بجسم لا روح فيه . وقال عبد الله بن شداد : سويا صحيحا ، أي : لم يتمزق ليتحققوه ويعرفوه . وقال أبو صخر : بدرعك . وكل هذه الأقوال لا منافاة بينها ، كما تقدم ، والله أعلم .
ഇബ്നും അബ്ബാസും സലഫുകളില്‍ പെട്ട മറ്റുള്ളവരും പറഞ്ഞു: ബനൂഇസ്റാഈലില്‍ പെട്ട ചില൪ ഫി൪ഔനിന്റെ മരണത്തില്‍ സംശയത്തിലായി. അതുകൊണ്ട് അല്ലാഹു ഫി൪ഔനിന്റെ ശരീരം ജീവനില്ലാത്ത അവസ്ഥയില്‍, ഫി൪ഔനിന്റെ പ്രസിദ്ധമായ പടച്ചട്ട സഹിതം കുറച്ച് ഉയ൪ന്ന പ്രദേശത്തേക്ക് എറിയാന്‍ കടലിനോട് കല്പ്പിച്ചു. അവന് മരിച്ചുവെന്ന് ആളുകള്‍ക്ക് സംശയം കൂടാതെ മനസ്സിലാക്കാന്‍ വേണ്ടി. അപ്പോള്‍ അല്ലാഹു പറഞ്ഞു: ഇന്ന് നിന്റെ (മൃത)ശരീരത്തെ നാം (കടലില്‍ നിന്നും) രക്ഷപെടുത്തിയെടുക്കുന്നതാണ്. അഥവാ ഭൂമിയുടെ ഒരു ഉയ൪ന്ന ഭാഗത്തേക്ക് നിന്നെ നാം ഉയ൪ത്തുന്നതാണ്.
“നിന്റെ ശരീരത്തെ” –
മുജാഹിദ് (റഹി) പറഞ്ഞു: നിന്റെ ശരീരത്തെ
ഹസന് (റഹി) പറഞ്ഞു: ആത്മാവ് ഇല്ലാത്ത നിലയിലുള്ള നിന്റെ ശരീരത്തെ
അബ്ദില്ലാഹ് ബിന്‍ ശദ്ദാദ് (റഹി) പറഞ്ഞു: അത് ഫി൪ഔനാണെന്ന് സംശയമില്ലാത്തവിധം മനസ്സിലാക്കാന്‍വേണ്ടി ചീഞ്ഞ് പോകാത്തതും ഒന്നും വിട്ടുകളയാത്തതും പൂ൪ണ്ണമായതുമായ നിലയില്‍
അബൂ സ്വഖ്റ് (റഹി) പറഞ്ഞു: അവന്റെ പടച്ചട്ടയോടുകൂടെ
ഇമാം ഇബ്നു കസീര്‍(റഹി) പറഞ്ഞു: ഈ അഭിപ്രായങ്ങളൊന്നും പരസ്പര വിരുദ്ധമായി വരുന്നില്ല. (തഫ്സീറുല്‍ ഖു൪ആനുല് അളീം:2/565)
അങ്ങനെയെങ്കിൽ സൂറ: യൂനുസിലെ 92ാം വചനത്തിലെ لِمَنْ خَلْفَكَ آيَةً നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി എന്ന വാചകം കൊണ്ടുളള ഉദ്ദേശം എന്താണ്?
‘നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി’ എന്നാല്‍ ബനൂ ഇസ്രാഈല്യർക്ക് ഫിർഔനിന്റെ ശവശരീരം അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തപ്പെടുമെന്നും സർവ്വ ശക്തനായ അല്ലാഹുവിന്റെ വിധിയിൽ നിന്ന് ദുനിയാവിൽ എത്ര വലിയവനായാലും രക്ഷപ്പെടാനാകില്ല എന്നുമാണ്.
‘നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി’ എന്ന പ്രയോഗത്തെ ഇമാം ഇബ്നു കസീർ(റഹി) വിശദീകരിച്ചത് കാണുക:
وقوله : ( لتكون لمن خلفك آية ) أي : لتكون لبني إسرائيل دليلا على موتك وهلاكك ، وأن الله هو القادر الذي ناصية كل دابة بيده ، وأنه لا يقوم لغضبه شيء
ബനൂഇസ്റാഈല്യ൪ക്ക് നീ (ഫി൪ഔന്) മരിച്ചു എന്നതിന് ഇത് ഒരു തെളിവായിരിക്കും. അതുപോലെ അല്ലാഹുവാണ് എല്ലാത്തിനും കഴിവുള്ളവന് എന്നതിനും. എല്ലാത്തിന്റെയും നിയന്ത്രണാധികാരം അവന്റെ കയ്യിലാണെന്നതിനും അവന്റെ കോപത്തെ തടുക്കാന്‍ ഒന്നിനും സാധ്യമല്ലെന്നതിനും ഇതില്‍ തെളിവുകളുണ്ട്. (തഫ്സീറുല്‍ ഖു൪ആനുല് അളീം:2/565)
പൂർവ്വിക ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം ത്വബ്’രി തന്റെ ഖു൪ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ ആയത്തിന്റെ മറ്റൊരു ഖിറാഅത്ത് നൽകുന്നുണ്ട്. ഖുർആനിന്റെ വ്യത്യസ്തമായ പാരായണ ശൈലികൾ (ഖിറാഅത്തുകൾ) സുപരിചിതമാണല്ലോ. സ്വഹാബികളിൽ പ്രമുഖനും നാലാം ഖലീഫയുമായ അലി (റ) “ലിമൻ ഖൽഫക” ﻟﻤﻦ ﺧﻠﻔﻚ (നിനക്കു ശേഷം) എന്നതിന് പകരം “ലിമൻ ഖൽക്വക” ﻟﻤﻦﺧﻠﻘﻚ എന്നാണ് പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്’രി രേഖപ്പെടുത്തുന്നു. “ഖല്ക്ക്” എന്ന പദത്തിന് “ദുർബ്ബലത” എന്നർത്ഥമുണ്ട്. അപ്പോൾ “ലിമൻ ഖൽക്വക” എന്നതിന് “നിന്റെ കൂടെയുളള ദുർബ്ബല വിശ്വാസികൾക്ക് ” എന്ന് വ്യാഖ്യാനം നൽകപ്പെടുന്നു. നേരത്തെ ദുർബ്ബല വിശ്വാസികൾ ഫിർഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബിയോട് (അ) സംശയം പ്രകടിപ്പിച്ച സംഭവം വിശദീകരിച്ചല്ലോ, ഇബ്നു അബ്ബാസ്(അ) റിപ്പോർട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേർത്ത് വായിക്കുമ്പോൾ “ലിമൻ ഖല്ഫക” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുളള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു.
ചുരുക്കത്തില്‍, ഫിർഔനിന് ശേഷം വരുന്ന എല്ലാ തലമുറകൾക്കും അവന്റെ ചരിത്രം ഒരു പാഠമാണെന്നും അവർക്കതിൽ ദൃഷ്ടാന്തങ്ങളുണ്ടെന്നുമാണ് ഈ ആയത്തില്‍ നിന്നും വ്യക്തമാകുന്നത്. എന്നാൽ വരാനിരിക്കുന്ന തലമുറകൾ ഫിർഔനിന്റെ ശവശരീരം കാണുമെന്ന വ്യാഖ്യാനം സച്ചരിതരായ മുൻഗാമികളുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഒന്നും തന്നെ നൽകപ്പെട്ടിട്ടില്ല . അങ്ങനെയെങ്കിൽ ഫിർഔനിന്റെ ശവശരീരം എല്ലാ തലമുറകൾക്കും ദൃഷ്ടാന്തമാക്കപ്പെടേണ്ടതായിരുന്നു. അതല്ലാതെ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുളള ആളുകൾക്ക് മാത്രമല്ല.
ആധുനിക ഇസ്ലാമിക പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله ഇവ്വിഷയകമായി പറയുന്നത് കാണുക:
أي: لتكون لبني إسرائيل دليلاً على موتك وهلاكك، وأن الله هو القادر الذي ناصيةُ كلِّ دابَّة بيده لا يقدر أحد على التخلُّص من عقوبته، ولو كان ذا سُلطة ومكانة بين الناس، ولا يلزم من هذا أن تبقى جثَّةُ فرعون إلى هذا الزَّمان كما يظنُّهُ الجُهَّالُ، لأن الغرض من إظهار بدنه من البحر معرفةُ هلاكه وتحقُّقُ ذلك لمن شكَّ فيه من بني إسرائيل، وهذا الغرض قد انتهى، وجسم فرعون كغيره من الأجسام يأتي عليه الفناء، ولا يبقى منه إلاَّ ما يبقى من غيره، وهو عجب الذَّنبِ، الذي منه يُركَّبُ خلقُ الإنسان يوم القيامة، كما في الحديث، فليس لجسم فرعون ميزةٌ على غيره من الأجسام، والله أعلم
എന്നുവെച്ചാല്‍ നിന്റെ മരണവും നാശവും ഇസ്റാഈല്‍ സന്തതികള്‍ക്ക് തെളിവാകുവാന് വേണ്ടിയാണ്. അല്ലാഹു സ൪വ്വ ശക്തനാണെന്നും ജീവജാലങ്ങളുടെയെല്ലാം നിയന്ത്രണം അവന്റെ കൈയ്യിലാണെന്നും, ജനങ്ങളുടെയടുക്കല്‍ പ്രതാപവും അധികാരവും ഉള്ളവനായാലുംശരി, ആ൪ക്കുംതന്നെ അവന്റെ ശിക്ഷയില്‍ ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്നും (മനസ്സിലാക്കുവാന്‍ വേണ്ടി)….. ഇതൊരിക്കലുംതന്നെ ചില വിവരമില്ലാത്തവ൪ ചിന്തിച്ചെടുത്തതുപോലെ ഫി൪ഔനിന്റെ ശരീരം നമ്മുടെ കാലഘട്ടം വരെ സൂക്ഷിക്കപ്പെടും എന്നതിന് തെളിവല്ല. അവന്റെ ശരീരം കടലില്‍ നിന്നും വലിച്ചെറിയപ്പെടാനുള്ള കാരണം എന്തെന്നുവെച്ചാല്‍, അവന് മരിച്ചു എന്നറിയപ്പെടുവാനും ഇസ്റാഈല്‍ സന്തതികളില്‍പെട്ട ചിലരുടെ സംശയങ്ങളെ ദൂരീകരിക്കാനും വേണ്ടിയായിരുന്നു. ഈ ആവശ്യമാകട്ടെ പൂ൪ത്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഫി൪ഔനിന്റെ ശരീരം മറ്റ് ശരീരങ്ങളെ പോലെതന്നെയാണ്. തീ൪ച്ചയായും അത് നശിക്കുന്നതാണ്. അന്ത്യനാളില്‍ മനുഷ്യനെ ഏതൊന്നില് നിന്ന് ഉയ൪ത്തെഴുന്നേല്പ്പിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ടോ, (അഥവാ) ആ മുതുകെല്ലിന്റെ അറ്റം ഒഴികെ മറ്റൊന്നും അതില്‍ ബാക്കിയുണ്ടാകുകയില്ല. അതുകൊണ്ട് ഫി൪ഔനിന്റെ ശരീരം മറ്റ് ശരീരങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അല്ലാഹുവാണ് എല്ലാം അറിയുന്നവന്. (المنتقى من فتاوى الشيخ صالح الفوزان)
ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍(റഹി) പറഞ്ഞു:
ليس لهم مستند إطلاقاً، لكن الذين يريدون أن يفتخروا بآثار الفراعنة -وبئس ما فخروا وفرحوا به- هم الذين يقولون: إن فرعون صاحب موسى موجود في الأهرامات، هذا كذب وكلام لا أصل له، رجل في وسط البحر وفي عذاب كيف يمكن لأحد أن يجرأ على أن يستخرج هذه الجثة من البحر؟ هل يمكن؟! وأين الأدوات وأين الآلات التي تحفظه حتى يأتي من يبني الأهرام ويجعله في الأهرام؟ أين هذا؟! هذا كذب وباطل.لكن كما قلت: الذين صار فيهم جنون حب الآثار هم الذين يأخذون مثل هذا. ثم أي فخر لنا -أيها الإخوان- في جسد أهلكه الله عز وجل، كذب الله وكذب رسوله؟ أي فخر لنا بهذا؟ لا فخر بهذا،
അവ൪ക്ക് യാതൊരു അടിസ്ഥാനവുമില്ല. പക്ഷേ ഫറോവമാരുടെ ശേഷിപ്പുകളില്‍ അഭിമാനിക്കുന്ന ആളുകളാണ് പറയുന്നത് പിരമിഡിനുള്ളില്‍ നിന്ന് കിട്ടിയത് മൂസായുടെ(അ) കാലത്തുള്ള ഫറോവയുടെ ശരീരമാണെന്ന്. ഇത് കളവാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത സംസാരമാണ്. കടലിന് നടുവില്‍ അല്ലാഹു ശിക്ഷിച്ച ഒരു മനുഷ്യന്, അവന്റെ ശരീരം കടലില്‍ നിന്ന് പുറത്തെടുക്കുവാന്‍ ആ൪ക്കാണ് കഴിയുക? ഇത് സാധ്യമാണോ? മാത്രമല്ല, പിരമിഡുകള്‍ നി൪മ്മിക്കുകയും ഈ ശരീരം പിരമിഡിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന കാലംവരെ എങ്ങനെയാണ് ഈ ശരീരം സംരക്ഷിച്ചത്? അത് എവിടെയായിരുന്നു? ഇത് കളവാണ്, നിര൪ത്ഥകമായ വാദമാണ്. പക്ഷേ ഞാന്‍ പറഞ്ഞതുപോലെ പുരാവസ്തു സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ച ആളുകള്‍, അവരാണ് ഇതൊക്കെ സ്വീകരിക്കുന്നത്. മാത്രവുമല്ല, സഹോദരന്മാരെ നമുക്ക് അഭിമാനിക്കുവാന് എന്ത് വകുപ്പാണുള്ളത്? അല്ലാഹു നശിപ്പിച്ച ഒരു ശരീരത്തെ, അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ച ഒരാള്‍ ഇതുകൊണ്ട് നമുക്ക് എന്ത് അഭിമാനം, യാതൊരു അഭിമാനവുമില്ല. (سلسلة -183لقاءات الباب المفتوح)
kanzululoom.com