ളിഹാർ : വിധിയും ചില പാഠങ്ങളും

ഇസ്ലാമിനു മുമ്പ് ജാഹിലിയ്യാ അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നതിനു ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു ളിഹാർ. أَنْتِ عَلَىَّ كَظَهْرِ أُمِّي (നീ എന്റെ മേൽ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു) എന്ന് അവർ പറയും. ‘ഇനി ഞാന്‍ നീയുമായി വേഴ്ചയിലേര്‍പ്പെടുന്നത് എന്റെ മാതാവുമായി വേഴ്ചയിലേര്‍പ്പെടുന്നതുപോലെയാണ്’ എന്നാണതിന്റെ വിവക്ഷ. മാതാവുമായി ഭാര്യാഭർത്യബന്ധം പാടില്ലാത്തതുപോലെ നാം തമ്മിലും പാടില്ല എന്ന് സാരം. ഒരാൾ തന്റെ ഭാര്യയോടു ഇങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അവൾ അവനു നിഷിദ്ധമാണെന്നാണ് അവരുടെ വെപ്പ്. ഇസ്ലാമിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായ സന്ദർഭത്തിലായിരുന്നു സൂറ: അൽമുജാദിലയിലെ 1-4  വചനങ്ങൾ അവതരിച്ചത്. ഈ സംഭവത്തിന്റെ പ്രസക്തമായ ഭാഗം ഇപ്രകാരമാകുന്നു:

ഔസ് ബ്നു സ്വാമിത്ത്  رَضِيَ اللَّهُ عَنْهُ ഒരു വൃദ്ധനായിരുന്നു. വാർദ്ധക്യം വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ സംസാരം തനിക്കു പിടിച്ചില്ല. അദ്ദേഹം ഭാര്യയായ ഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها  യെ  ‘ളിഹാർ’ ചെയ്തു. താമസിയാതെത്തന്നെ ഈ അവിവേകത്തിൽ അദ്ദേഹത്തിന് ഖേദമായി. പറഞ്ഞുപോയ വാക്ക് മടക്കിയെടുത്തു എന്ന നിലക്ക് അദ്ദേഹം ഭാര്യയെ സമീപിച്ചു.  ളിഹാർ നടന്നുകഴിഞ്ഞ സ്ഥിതിക്ക് അതിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി എന്താണെന്നറിയണം എന്നറിഞ്ഞശേഷം മാത്രം ഒന്നിക്കാമെന്ന് ഖൗല തീരുമാനിച്ചു. അവർ നബി ﷺ യുടെ അടുക്കൽചെന്നു ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ ഞാനൊരു യുവതിയായിരുന്നു. ഇപ്പോൾ എനിക്കു വയസ്സായി. മക്കളും അധികമുണ്ട്. എന്നിട്ട് ഇപ്പോഴിതാ അദ്ദേഹം എന്നെ ളിഹാർ ചെയ്തിരിക്കുന്നു! അതുകൊണ്ടു എന്നെ സംബന്ധിച്ചു വല്ല ഒഴികഴിവും ഉണ്ടെങ്കിൽ, അതു എനിക്കും അദ്ദേഹത്തിനും ആശ്വാസകരമായിരുന്നു…”.

നബി ﷺ മറുപടി പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ (ഒരു തീരുമാനം നിശ്ചയിക്കുമാറ്) ഇതുവരെ ഒരു കല്പനയും വന്നു കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തിന് ഹറാമാ (നിഷിദ്ധമാ)ണെന്നല്ലാതെ ഞാൻ കാണുന്നില്ല. ‘അദ്ദേഹം എന്നെ വിവാഹമോചനം (തലാഖു) ചെയ്തിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി ﷺ യോട് തർക്കിച്ചു. പിന്നീടു അല്ലാഹുവിനോട് ആവലാതി പറഞ്ഞു: “അല്ലാഹുവേ, ഞാൻ ഒറ്റപ്പെടുന്നതിലുള്ള കഷ്ടപ്പാടും, ഞാൻ പിരിഞ്ഞുപോകുന്നതിലുള്ള വിഷമതയും നിന്നോടു സങ്കടപെടുന്നു. എനിക്കു കുറെ ചെറിയ കുട്ടികളുണ്ട്. അവരെ അദ്ദേഹത്തിന്റെ ഒന്നിച്ചു ചേർത്താൽ അവർ പാഴായിത്തിരും. എന്റെ കൂടെ ചേർത്താൽ വിശക്കേണ്ടി വരികയും ചെയ്യും! (ആകാശത്തേക്കു നോക്കിക്കൊണ്ട്) അല്ലാഹുവേ, ഞാൻ നിന്നോടു സങ്കടം ബോധിപ്പിക്കുന്നു. അല്ലാഹുവെ നിന്റെ പ്രവാചകന് എന്നെപ്പറ്റി (വഹ്‌യ്‌) അവതരിപ്പിച്ചു കൊടുക്കേണമേ!”. അധികം താമസിച്ചില്ല. നബി ﷺ ക്ക് ഖുർആൻ വചനങ്ങൾ അവതരിച്ചു. “ഖൌലാ, സന്തോഷിച്ചുകൊള്ളുക!” എന്ന് പറഞ്ഞുകൊണ്ട് നബി ﷺ ഈ സൂറത്തിലെ ആദ്യ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ഈ വനിതാ സ്വഹാബിയാണ് ആദ്യത്തെ വചനത്തിൽ കാണുന്ന തർക്കിക്കുന്ന സ്ത്രീ.

قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌. (ഖുർആൻ:58/1)

ഭാര്യമാരെ مظاهرة ചെയ്യല്‍, അഥവാ (മാതാക്കള്‍ക്ക് തുല്യമാക്കുക) എന്നാല്‍; ഒരാള്‍ തന്റെ ഭാര്യയോട് ‘നീ എന്റെമേല്‍ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു’ എന്ന് പറയലാണ്. ഉമ്മയല്ലാത്ത, വിവാഹം നിഷിദ്ധമാക്കപ്പെട്ട മറ്റുള്ളവരോടുമാകാം. അല്ലെങ്കില്‍ ‘നീ എനിക്ക് നിഷിദ്ധമാണ്’ എന്ന് പറയുകയുമാവാം. (ظهر ) ‘മുതുക്’ എന്ന പദം ഇതില്‍ ഉള്ളതുകൊണ്ടാണ് ഇതിനെ ظهار(ളിഹാര്‍) എന്ന് പേരുവിളിച്ചത്. (തഫ്സീറുസ്സഅ്ദി)

عَنْ عَائِشَةَ، قَالَتِ الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الأَصْوَاتَ، لَقَدْ جَاءَتِ الْمُجَادِلَةُ إِلَى النَّبِيِّ ـ صلى الله عليه وسلم ـ وَأَنَا فِي نَاحِيَةِ الْبَيْتِ تَشْكُو زَوْجَهَا وَمَا أَسْمَعُ مَا تَقُولُ فَأَنْزَلَ اللَّهُ ‏{قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا}‏ ‏.‏

ആയിശാ رَضِيَ اللَّهُ عَنْها പറഞ്ഞു: ‘എല്ലാ ശബ്ദങ്ങളും കേൾക്കുമാറ് വിശാല കേൾവിയുള്ളവനായ അല്ലാഹുവിനു സ്തുതി! ആ തർക്കം നടത്തിയ സ്‌ത്രീ നബി ﷺ യുടെ അടുക്കൽ വന്നു സംസാരിക്കുമ്പോൾ, ഞാൻ വീടിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു. അവൾ പറയുന്നതെന്താണെന്നു ഞാൻ (വ്യക്തമായി) കേൾക്കുമായിരുന്നില്ല. അങ്ങിനെ അല്ലാഹു {തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌} എന്ന വചനം ഇറക്കി. (ഇബ്നുമാജ:188)

عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ قَالَتْ عَائِشَةُ تَبَارَكَ الَّذِي وَسِعَ سَمْعُهُ كُلَّ شَىْءٍ ‏.‏ إِنِّي لأَسْمَعُ كَلاَمَ خَوْلَةَ بِنْتِ ثَعْلَبَةَ وَيَخْفَى عَلَىَّ بَعْضُهُ وَهِيَ تَشْتَكِي زَوْجَهَا إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ وَهِيَ تَقُولُ يَا رَسُولَ اللَّهِ أَكَلَ شَبَابِي وَنَثَرْتُ لَهُ بَطْنِي حَتَّى إِذَا كَبِرَتْ سِنِّي وَانْقَطَعَ وَلَدِي ظَاهَرَ مِنِّي اللَّهُمَّ إِنِّي أَشْكُو إِلَيْكَ ‏.‏ فَمَا بَرِحَتْ حَتَّى نَزَلَ جِبْرَائِيلُ بِهَؤُلاَءِ الآيَاتِ ‏{‏قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ‏}‏‏.‏

ഉർവത്ത ബ്നു  സുബൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ആയിശാ رَضِيَ اللَّهُ عَنْها പറഞ്ഞു: എല്ലാ കാര്യങ്ങളും കേൾക്കുമാറ് വിശാല കേൾവിയുള്ളവനായ (അല്ലാഹു) അനുഗ്രഹപൂർണ്ണനാണ്. ഖൗല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها യുടെ (ചില) വാക്കുകൾ ഞാൻ കേട്ടു, പക്ഷേ അവളുടെ ചില വാക്കുകൾ എനിക്ക് വ്യക്തമായില്ല, അവൾ തന്റെ ഭർത്താവിനെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് പരാതിപ്പെട്ടു. അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം എന്റെ യൗവനം കഴിച്ചു, ഞാൻ അവനുവേണ്ടി എന്റെ വയറു പിളർന്നു (അതായത്, അദ്ദേഹത്തിന് വേണ്ടി ധാരാളം കുട്ടികളെ പ്രസവിച്ചു), പക്ഷേ എനിക്ക് പ്രായമാകുകയും കുട്ടികളെ പ്രസവിക്കാൻ കഴിയാതെ വരികയും ചെയ്തപ്പോൾ അദ്ദേഹം എന്റെ മേൽ ളിഹാർ പ്രഖ്യാപിച്ചു. (ശേഷം അവർ പ്രാർത്ഥിച്ചു):അല്ലാഹുവേ, ഞാൻ നിന്നോട് പരാതി പറയുന്നു. ജിബ്‌രീൽ ഈ വചനങ്ങൾ അവതരിപ്പിക്കുന്നതു വരെ അവൾ പരാതി തുടർന്നു:{തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌}. (ഇബ്നുമാജ :2063)

അടുത്ത വചനങ്ങളിൽ അല്ലാഹു ളിഹാറിന്റെ വിധി പ്രസ്താവിക്കുന്നു:

ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمْ ۖ إِنْ أُمَّهَٰتُهُمْ إِلَّا ٱلَّٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ

നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌. (ഖുർആൻ:58/2)

ഒരാള്‍ തന്റെ വായകൊണ്ട് ഭാര്യയെ മാതാവിന് സദൃശയാക്കിയാല്‍ അതുകൊണ്ട് ഭാര്യ അയാളുടെ മാതാവാകുന്നില്ല. ഈ വചനത്തിലൂടെ അല്ലാഹു, ഭര്‍ത്താവിന്റെ ളിഹാര്‍ പ്രസ്താവനയിലൂടെ ഭാര്യയുടെ വിവാഹബന്ധം വിഛേദിക്കുകയും അവളെ മാതാവിനു തുല്യം വിവാഹം നിഷിദ്ധയായവളായി കരുതുകയും ചെയ്യുന്ന ജാഹിലിയ്യാ നിയമം ദുര്‍ബലപ്പെടുത്തി. ആ വാക്ക് കേവലം പൊള്ളയും ദുരാചാരവുമായ ഒരു തെറ്റു വാക്കാകുന്നു. മുൻകാലത്ത് അങ്ങിനെ ചെയ്തുപോയതിനെക്കുറിച്ചു അല്ലാഹു പൊറുത്തേക്കുമെന്നും സൂചിപ്പിച്ചു.

وَمَا جَعَلَ أَزْوَٰجَكُمُ ٱلَّٰٓـِٔى تُظَٰهِرُونَ مِنْهُنَّ أُمَّهَٰتِكُمْ

. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. (ഖുർആൻ:33/4)

ഉമ്മമാർ നിങ്ങൾക്ക് ജന്മം നൽകിയവരാണ്. നിങ്ങളുടെ ബന്ധത്തിൽ ഏറ്റവും പവിത്രതയുള്ളതും വിവാഹം കഴിക്കുന്നതിൽ ഏറ്റവും വിലക്കപ്പെട്ടതും അവരാണ്. നിങ്ങളുടെ ഭാര്യമാരാകട്ടെ, നിങ്ങൾക്ക് അനുവാദമുള്ള സ്ത്രീകളാണ്. (തഫ്സീറുസ്സഅ്ദി)

ളിഹാർ ചെയ്തശേഷം അതിൽനിന്നു വല്ലവരും മടങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം, ഭാര്യയുമായി സ്പർശനം ഉണ്ടാക്കുന്നതിനുമുമ്പുതന്നെ പ്രായശ്ചിത്തം (اَلْكَفَّارَة) ചെയേണ്ടതുണ്ട്. അതിന് ശേഷമേ അവളുമായി സ്പർശനം പാടുള്ളു. അതാണ് അല്ലാഹു പറയുന്നത്:

وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎

 തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖുർആൻ:58/3)

ഇവിടെ ‘മടങ്ങുക’ എന്നു പറഞ്ഞതിന്റെ ആശയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ളിഹാര്‍ ചെയ്ത സ്ത്രീയുമായി ശാരീരികബന്ധം പുലര്‍ത്തുകയില്ലെന്ന് പറഞ്ഞ തീരുമാനത്തില്‍നിന്ന് മടങ്ങുക എന്നാണ് അര്‍ഥമെന്ന് അഭിപ്രായമുണ്ട്. തീരുമാനത്തില്‍ നിന്ന് മടങ്ങുന്നവന്റെമേല്‍ നിര്‍ദിഷ്ട പ്രായച്ഛിത്തം നിര്‍ബന്ധമാണ്. ഈ പ്രായച്ഛിത്തം പരസ്പര സ്പര്‍ശനത്തിന് മുമ്പായിരിക്കണം. തീരുമാനമെടുത്തതിനുള്ളതാണിത്. ശാരീരിക ബന്ധത്തെക്കുറിച്ചാണെന്നതാണ് മറ്റൊരു അഭിപ്രായം. അതാണ് അല്ലാഹു പറഞ്ഞത്: (തങ്ങള്‍ പറഞ്ഞതില്‍നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍) പറഞ്ഞവര്‍ എന്നത് ശാരീരിക ബന്ധത്തെക്കുറിച്ച് മാത്രമാണ്. രണ്ടഭിപ്രായം സ്വീകരിച്ചാലും മടങ്ങിയാല്‍ ഈ നിഷിദ്ധം പ്രവര്‍ത്തിച്ചതിന് പ്രായച്ഛിത്തം നല്‍കണം. (തഫ്സീറുസ്സഅ്ദി)

സത്യവിശ്വാസിയായ (ഒരടിമയെ) മോചിപ്പിക്കലാണത്. വിശ്വാസിയായിരിക്കുക എന്ന നിബന്ധന കൊലപാതകത്തെ കുറിച്ചുള്ള വചനത്തിലുമുണ്ട്. ആണോ പെണ്ണോ എന്നത് പ്രശ്‌നമല്ല. തൊഴില്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വൈകല്യങ്ങളില്‍നിന്ന് ആ അടിമ സുരക്ഷിതനായിരിക്കണം എന്ന നിബന്ധനയുണ്ട്. (തഫ്സീറുസ്സഅ്ദി)

(الوعظ) ഉപദേശമെന്നത് ളിഹാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താക്കീതും വിട്ടുനില്‍ക്കാനുള്ള പ്രേരണയോടുകൂടി വിധിപറയുമ്പോഴാണ്. ഒരു അടിമയെ മോചിപ്പിക്കല്‍ അവന് ബാധ്യതയുണ്ടെന്ന് പറയുമ്പോള്‍ അതിലൂടെ അവനെ ശിക്ഷയില്‍നിന്ന് തടുക്കാം എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)

فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌ

ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും (അത്‌) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്‌. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌. (ഖുർആൻ:58/4)

അടിമയെ കിട്ടാതെ വരികയോ അല്ലെങ്കില്‍ അതിനുള്ള തുക ലഭിക്കാതെ വരികയോ ചെയ്താല്‍ അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടു മാസക്കാലം അവൻ നോമ്പനുഷ്ഠിക്കേണ്ടതാണ്. അത് സാധ്യമാകാത്ത പക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. ഒന്നുകില്‍, നാട്ടില്‍ പതിവുള്ളതും അവര്‍ക്ക് മതിയാകത്തക്ക വിധത്തിലുമുള്ള ഭക്ഷണം നല്‍കുക. ഇതാണ് അധിക വ്യാഖ്യാതാക്കളും പറഞ്ഞത്. അല്ലെങ്കില്‍ ഓരോ സാധുവിനും ഒരു മുദ്ദ് ഗോതമ്പോ പകുതി സാഅ് മറ്റു ഭക്ഷണ സാധനങ്ങളോ നോമ്പുതുറക്കാന്‍ മതിയാകുന്ന വിധത്തില്‍ നല്‍കുക. അതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്.

{അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ} ഇതും ഇതല്ലാത്തതുമായ മതവിധികള്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മുറുകെപ്പിടിക്കുന്നതും വിശ്വാസത്തില്‍ പെട്ടതാണ്. മാത്രവുമല്ല, അത് വിശ്വാസത്തിന്റെ ലക്ഷ്യം കൂടിയാണ്. അതുമൂലം വിശ്വാസം പൂര്‍ണമാവുകയും വര്‍ധിക്കുകയും വളരുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

ളിഹാർ ചെയ്യൽ തെറ്റായ കാര്യമാണെന്നും, അത് ചെയ്‌താൽ പിന്നീടു ഭാര്യയിലേക്കു മടങ്ങുവാൻ ഉദ്ദേശിക്കുന്ന പക്ഷം, മേൽപറഞ്ഞ പ്രായശ്ചിത്തം ചെയ്യൽ കർശനമായ നിർബന്ധമാണെന്നുമാണ് ഇസ്ലാമിന്റെ വിധി. അല്ലാഹുവിലും, അവന്റെ റസൂൽ ﷺ യിലും വിശ്വസിക്കുന്നവർ ഈ നിയമത്തെ ലംഘിക്കുവാൻ പാടില്ലെന്നും, അത് വമ്പിച്ച തെറ്റാണെന്നും ഈ വചനത്തിൽ നിന്നു മനസ്സിലാക്കാം.

ളിഹാറിന്റെ  ഈ സംഭവത്തിൽ നിന്നും  ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള ചില പ്രധാനപ്പെട്ട പാഠങ്ങൾ താഴെ സൂചിപ്പിക്കുന്നു.

ഒന്നാമതായി, ദീനിന്റെ വിധികൾ അന്വേഷിക്കുന്നതിലും അത് പാലിക്കുന്നതിലും സ്വഹാബികളുടെ താൽപ്പര്യം വ്യക്തമാണ്. ഇവിടെ ഔസ് ബ്നു സ്വാമിത്ത്  رَضِيَ اللَّهُ عَنْهُ ഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها  യെ  ളിഹാർ ചെയ്തപ്പോൾ, അത് ജാഹിലിയത്തിലെ സംഭവമല്ലേ കുഴപ്പമില്ല എന്നൊന്നും പറഞ്ഞ് ഖൌല ന്യായീകരിച്ചില്ല. പകരം അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും വിധി എന്താണെന്നറിഞ്ഞശേഷം മാത്രം ഒന്നിക്കാമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്. അവർ അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും നിയമങ്ങളെ ആദർശമായി കണ്ടു.

രണ്ടാമതായി, അല്ലാഹുവിന്റെ ഔലിയാക്കളുടെവരെ കേൾവിക്ക് പരിധിയും പരിമിതിയുമുണ്ട്.  ഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها നബി ﷺ യുമായി സംസാരിക്കുമ്പോൾ ഏതാണ്ട് അതിനടുത്തുണ്ടായിരുന്ന ആയിശ رَضِيَ اللَّهُ عَنْها  ക്ക് അത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. وَمَا أَسْمَعُ مَا تَقُولُ (അവൾ പറയുന്നത് ഞാൻ വ്യക്തമായി കേൾക്കുന്നില്ല) إِنِّي لأَسْمَعُ كَلاَمَ خَوْلَةَ بِنْتِ ثَعْلَبَةَ وَيَخْفَى عَلَىَّ بَعْضُهُ (ഖൗല ബിൻത് ഥഅ്ലബയുടെ ചില വാക്കുകൾ ഞാൻ കേട്ടു, പക്ഷേ അവളുടെ ചില വാക്കുകൾ എനിക്ക് വ്യക്തമായില്ല) എന്നാണല്ലോ ആയിശാ رَضِيَ اللَّهُ عَنْها പറഞ്ഞത്. ഇവിടെ ആയിശാ رَضِيَ اللَّهُ عَنْها ജീവിച്ചിരിപ്പുണ്ട്, ഏതാണ്ട് അതിനടുത്തുമാണ്, അവരാകട്ടെ ഔലിയാക്കളിൽ മുൻനിരയിലുള്ളവരുമാണ്. അതെ, അവരുടെ കേൾവിക്ക് പരിധിയും പരിമിതിയുമുണ്ട്. ഇന്ന് എത്രയോ അകലെ നിന്ന് അതും ജീവിച്ചിരിപ്പില്ലാത്ത ഔലിയാക്കളെ വിളിച്ച് സഹായം തേടുമ്പോൾ അവരത് കോൾക്കുകപോലുമില്ല. ആളുകൾ ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ.

മൂന്നാമതായി, അറ്റമില്ലാത്ത കേൾവിയുടെ ഉടമസ്ഥൻ അല്ലാഹു മാത്രമാണ്. إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ (തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌) എന്നാണല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്.

وَهَذَا إِخْبَارٌ عَنْ كَمَالِ سَمْعِهِ وَبَصَرِهِ، وَإِحَاطَتِهِمَا بِالْأُمُورِ الدَّقِيقَةِ وَالْجَلِيلَةِ

അവന്റെ കേള്‍വിയെയും കാഴ്ചയുടെയും സമ്പൂര്‍ണതയാണ് ഇവിടെ അറിയിക്കുന്നത്; സൂക്ഷ്മവും അല്ലാത്തതുമായ എല്ലാ കാര്യത്തിലും അവന്റെ അറിവ് ബന്ധപ്പെട്ടുനില്‍ക്കുന്നു എന്ന കാര്യവും. (തഫ്സീറുസ്സഅ്ദി)

ദൂര വ്യത്യാസം ഇല്ലാതെ യാതൊരു തടസ്സവും ഇല്ലാതെ എല്ലാം കേള്‍ക്കുന്നവനാണ് അല്ലാഹു. മനസ്സിൽ മന്ത്രിക്കുന്നതും പതുക്കെയുള്ളതും ഉച്ചത്തിലുള്ളതും കേൾക്കുന്നവനാണവൻ. ആഴിയുടെ അഗാധതകളിൽ നിന്നും ഭൂമിയുടെ ഉപരിയിൽ നിന്നും വാനലോകത്ത് നിന്നും എവിടെ വെച്ചും അവനെ വിളിച്ചാലും അവൻ വിളി കേൾക്കുന്നു.  ലോകത്തുള്ള മുഴുവൻ മനുഷ്യരും ജിന്നുകളും വൈവിധ്യമാർന്ന ഭാഷയിൽ വ്യത്യസ്ത ആവശ്യങ്ങൾ ഒരേ സമയത്ത് ആവശ്യപ്പെട്ടാലും ആ ആവശ്യങ്ങളെല്ലാം യാതൊരു കൂടിക്കലരും ഇല്ലാതെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ മനസ്സിലാക്കാനും നൽകാനും കഴിയുന്ന സർവ്വതും കേൾക്കുന്നവനാണ് അല്ലാഹു.

നാലാമതായി, ഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها  യുടെ ശ്രേഷ്ടത ഈ സംഭവം അറിയിക്കുന്നു. അല്ലാഹുവിനോട് അവർ ആവലാതി പറഞ്ഞത്, ഏഴ് ആകാശങ്ങൾക്ക് മുകളിൽ അല്ലാഹു കേട്ടിരിക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നുവെന്ന കാര്യം അന്ത്യനാൾ വരെയും സത്യവിശ്വാസികൾ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു.

عن ابن زيد قال :لقيت امرأة عُمَرَ – يقال لها : خولة بنت ثعلبة – وهو يسير مع الناس ، فاستوقفته فوقف لها ودنا منها وأصغى إليها رأسه ، ووضع يديه على منكبيها حتى قضت حاجتها وانصرفت . فقال له رجل : يا أمير المؤمنين ، حبست رجالات قريش على هذه العجوز ؟ ! قال : ويحك ! وتدري من هذه ؟ قال : لا . قال : هذه امرأة سمع الله شكواها من فوق سبع سموات ، هذه خولة بنت ثعلبة ، والله لو لم تنصرف عني إلى الليل ما انصرفت عنها حتى تقضي حاجتها إلى أن تحضر صلاة فأصليها ، ثم أرجع إليها حتى تقضي حاجتها

ഇബ്നു സൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമര്‍ رَضِيَ اللَّهُ عَنْهُ ജനങ്ങളോടൊപ്പം യാത്ര ചെയ്യവെ, (വഴിയില്‍) ഖൗല ബിൻത് ഥഅ്ലബ എന്ന് പറയപ്പെട്ട (വൃദ്ധയായ) ഒരു സ്ത്രീയെ കണ്ടുമുട്ടി. അവര്‍ അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹം അവരുടെ തോളിൽ കൈകൾ വച്ചു തല താഴ്ത്തിക്കൊണ്ട്  അവിടെതന്നെ നിന്നു. അവര്‍ സംസാരം മതിയാക്കുന്നതുവരെ അദ്ദേഹം നില്‍ക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തോടൊരാൾ ഒരാള്‍ ബോധിപ്പിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, അങ്ങ് ഖുറൈശി നേതാക്കളെ ഈ കിഴവിക്കു വേണ്ടി ഇത്രയും നേരം തടഞ്ഞു നിര്‍ത്തിക്കളഞ്ഞു!’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഛെ, അറിയാമോ താങ്കൾക്ക് അതാരാണെന്ന്? അയാൾ പറഞ്ഞു:ഇല്ല. ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഖൗല ബിന്‍ത് ഥഅ്‌ലബയാണത്. തന്റെ ആവലാതി ഏഴ് ആകാശങ്ങൾക്ക് മുകളിൽ അല്ലാഹു കേട്ട വനിതയാണവര്‍. അല്ലാഹുവാണെ, രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും ഞാന്‍ നില്‍ക്കും. നമസ്‌കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.’ (ഇബ്‌നു അബീഹാതിം, ബൈഹഖി കാണുക)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله ഈ ആയത്തുകൾ വിശദീകരിക്കവെ പറഞ്ഞു: ഈ വചനങ്ങളില്‍ ധാരാളം വിധികളുണ്ട്. അതില്‍ പെട്ടതാണ്: അല്ലാഹു തന്റെ അടിമകളെ പരിഗണിക്കുകയും അവരോട് കനിവുകാണിക്കുകയും ചെയ്തു. അതായത് വിഷമിച്ച ഈ സ്ത്രീയുടെ പരാതിയെ പരാമര്‍ശിക്കുകയും അത് പരിഹരിക്കുകയും ചെയ്തു. ആ പരീക്ഷണത്തില്‍ നിന്ന് അവരെ മോചിതയാക്കുകയും ചെയ്തു. മാത്രമല്ല, ഇത്തരം പരീക്ഷണം അനുഭവിക്കുന്ന എല്ലാവര്‍ക്കും പൊതുവായ ഒരു വിധി ഇവിടെ ഉണ്ടായി.

മറ്റൊന്ന്; ളിഹാര്‍ എന്നത് ഭാര്യയെ തനിക്ക് നിഷിദ്ധമാക്കല്‍ മാത്രമാണ്. കാരണം അല്ലാഹു പറഞ്ഞത് ‘തങ്ങളുടെ ഭാര്യമാരെ’ എന്നാണ്. തന്റെ അടിമസ്ത്രീയെ നിഷിദ്ധമാക്കുന്നത് ളിഹാര്‍ ആവുകയില്ല. അത് ഭക്ഷണ പാനീയങ്ങളെയും നല്ല വസ്തുക്കളെയും നിഷിദ്ധമാക്കുന്ന ഗണത്തിലാണ് ഉള്‍പ്പെടുക. അതില്‍ സത്യം ചെയ്തത് ലംഘിക്കുന്നതിന്റെ പ്രായച്ഛിത്തം മാത്രമെ നിര്‍ബന്ധമാകൂ.

മറ്റൊന്ന്; വിവാഹത്തിനുമുമ്പ് ഒരു സ്ത്രീയെ ളിഹാര്‍ ചെയ്യുക എന്നത് സാധുവാകുകയില്ല. കാരണം ളിഹാറിന്റെ സമയത്ത് അവള്‍ തന്റെ ഭാര്യമാരില്‍ ഉള്‍പ്പെടുന്നില്ല. വിവാഹമോചനം സാധുവാകാത്തതുപോലെ തന്നെ.

മറ്റൊന്ന്; ളിഹാര്‍ നിഷിദ്ധമാണ്. കാരണം അല്ലാഹു അതിനെ വിളിച്ചത് (നിഷിദ്ധമായ വാക്കും അസത്യവും എന്നാണ്).

മറ്റൊന്ന്; അല്ലാഹു മതനിയമങ്ങള്‍ പറയുന്നതിലെ യുക്തികൂടി ഇവിടെ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: (അവര്‍ അവരുടെ മാതാക്കളല്ല).

മറ്റൊന്ന്; തനിക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ടവരെ വിളിക്കുന്ന അതേപേരില്‍ ഒരു പുരുഷന് തന്റെ ഭാര്യയെ വിളിക്കാവതല്ല. എന്റെ ഉമ്മാ, സഹോദരീ എന്നൊക്കെ വിളിക്കുന്നതു പോലെ. കാരണം അത് മഹ്‌റമാണെന്ന് തോന്നിപ്പിക്കുന്നു.

മറ്റൊന്ന്: മടങ്ങാന്‍ പ്രായച്ഛിത്തം നിര്‍ബന്ധമാണ്. ളിഹാര്‍ ചെയ്തത് കൊണ്ടുമാത്രമായില്ല.

മറ്റൊന്ന്; പ്രായച്ഛിത്തമായി നല്‍കുന്ന അടിമ ചെറുതോ വലുതോ ആണോ പെണ്ണോ എന്നത് പ്രശ്‌നമല്ല. കാരണം ക്വുര്‍ആന്‍ വചനത്തില്‍ നിബന്ധനയില്ലാതെയാണ് പറഞ്ഞത്.

മറ്റൊന്ന്; പ്രായച്ഛിത്തമായി അടിമയെ മോചിപ്പിക്കുകയോ നോമ്പ് നോല്‍ക്കുകയോ ആണെങ്കില്‍ അത് ശാരീരികബന്ധത്തിനു മുമ്പ് വേണം. അല്ലാഹു നിബന്ധനവെച്ചപോലെ തന്നെ. ഭക്ഷണം നല്‍കലാണെങ്കില്‍ ഈ നിബന്ധന ഇല്ല. അത് നല്‍കുന്നതിനിടയില്‍ ബന്ധപ്പെടല്‍ അനുവദനീയമാണ്.

മറ്റൊന്ന്; ശാരീരികബന്ധം നടക്കുന്നതിന് മുമ്പുതന്നെ പ്രായച്ഛിത്തം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയതിലെ യുക്തി ഒരുപക്ഷേ, അത് നല്‍കപ്പെടാന്‍ ഏറ്റവും നല്ലത് അതായിരിക്കും എന്ന നിലയ്ക്കാണ്. കാരണം ശാരീരിക ബന്ധത്തിനുള്ള താല്‍പര്യം അത് വേഗത്തില്‍ നല്‍കാന്‍ പ്രേരിപ്പിക്കും; അല്ലാതെ സാധിക്കില്ലല്ലോ എന്നറിയുന്നതുകൊണ്ട്.

മറ്റൊന്ന്; അറുപത് സാധുക്കള്‍ക്കുതന്നെ ഭക്ഷണം നല്‍കണം. അറുപത് സാധുക്കളെ ഒരു സമയത്ത് ഒരുമിച്ചുകൂട്ടി നല്‍കുന്നതിനും വിരോധമില്ല. എന്നാല്‍ ഒരാള്‍ക്കോ ഒന്നിലധികം ആളുകള്‍ക്കോ അറുപതുപേരുടെ ഭക്ഷണം ഒന്നിച്ച് നല്‍കിയാല്‍ മതിയാകുന്നതല്ല. കാരണം അല്ലാഹു പറഞ്ഞത് ‘അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്’ എന്നാണ്. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *