ക്വുര്‍ആനിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ എക്കാലത്തും ഉപയോഗിച്ചിരുന്ന പ്രചാരണായുധമാണ് നസ്ഖ്. മത നിയമങ്ങളില്‍ വൈരുധ്യം ഉണ്ടെന്ന വാദത്തിന് മറുപടി പറയാനാവാതെ കുഴഞ്ഞതിനാല്‍ വിശ്വാസികള്‍ കണ്ടെത്തിയ ഒരു ഉപായമാണ് ഇത്’ എന്നാണ് അവ൪ പറയാറുള്ളത്. ഗഹനമായ പഠനത്തിന് താല്‍പര്യമില്ലാത്തവരെയും ദുര്‍ബല വിശ്വാസികളെയും തെറ്റുധരിപ്പിക്കാന്‍ എടുത്തുപയോഗിക്കുന്ന ക്വുര്‍ആനിലെ നസ്ഖിനെയും മന്‍സൂഖിനെയും കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കുന്നതോടെ അതിന്റെ ദൈവികതയും യുക്തിഭദ്രതയും ഏതൊരാള്‍ക്കും ബോധ്യപ്പെടും.
നിലവിലുള്ള ഒരു നിയമം നീക്കം ചെയ്ത് പകരം വേറെ ഒരു നിയമം നടപ്പിലാക്കുന്നത് കേലവം യുക്തിപരമല്ലെന്നും ഏറ്റവും വലിയ യുക്തിമാനും സര്‍വ്വജ്ഞാനിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഉണ്ടാകുവാന്‍ പാടില്ലെന്നുമുള്ള നിഗമനത്തില്‍ ചില ബുദ്ധിപൂജകരായ മുസ്ലിം നാമധാരികള്‍ ക്വുര്‍ആനില്‍ ‘നസ്ഖ്’ എന്നൊന്ന് തീരെ ഇല്ലെന്ന് ധരിക്കുകയും, അങ്ങിനെ വാദിക്കുകയും ചെയ്യാറുണ്ട്. കേരളത്തിലെ ചേകന്നൂ൪ മൌലവിയുടെ അനുയായികള്‍ എഴുതി വിട്ടത് കാണുക.
ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദു൪ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖു൪ആന്‍ ട്രൂത്ത് ദ൪ശനം – 2007 സെപ്തംബ൪ : പേജ് – 27)
ഖു൪ആനില്‍ നസ്’ഖ് ഉണ്ടെന്ന വാദം പുരോഹിത സൃഷ്ടിയാണെന്നും വമ്പന്‍ അട്ടിമറിയാണെന്നും വരെ അവ൪ എഴുതിയിട്ടുണ്ട്.
പല വിഷയത്തിലും അഹ്’ലുസ്സുന്നത്തിന്റെ ആദ൪ശത്തിന് എതിര് സ്വീകരിച്ചിട്ടുള്ള ഇവരുടെ അഭിപ്രായങ്ങള്‍ കേരളത്തിലെ മുസ്ലിംകള്‍ മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍ കേരളത്തില്‍ അഹ്’ലുസ്സുന്നത്തിന്റെ ആദ൪ശത്തിലാണെന്ന് പറയുകയും തങ്ങള്‍ നവോത്ഥാനത്തിന്റെ ആളുകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ചില൪ ഖു൪ആനില്‍ നസ്’ഖ് ഇല്ലെന്ന് പറഞ്ഞിട്ടുള്ളത് സാധാരണക്കാരുടെ ഇടയില്‍ ചില സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുണ്ട്.
പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത് പോലും ദുര്‍ബലമായത് ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ് (ബുഖാരി പരിഭാഷ : അബ്‌ദുസ്സലാം സുല്ലമി – 2/761)
വൈരുദ്ധ്യമുണ്ടാകുന്ന സന്ദർഭത്തിലാണ് ദുർബലപ്പെടുത്തൽ ഉണ്ടാകുക. പരിശുദ്ധ ഖുർആനിൻ വൈരുദ്ധ്യമില്ലെന്ന് പരിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. (ഖുർആനിന്റെ വെളിച്ചം – അബ്‌ദുസ്സലാം സുല്ലമിയുടെ ഖു൪ആന്‍ പരിഭാഷയുടെ മുഖവുര)
ഖു൪ആനിലെ വല്ല ആയത്തും ദു൪ബലപ്പെടുത്തുകയാണെങ്കില്‍ ദു൪ബലപ്പെടുത്തിയത് ഖു൪ആനില്‍ തന്നെ അവശേഷിക്കുകയില്ല. അതിനെ എടുത്ത് മാറ്റി അതിനേക്കാള്‍ ആശയ സമ്പൂ൪ണ്ണമായതോ തതുല്യമായതോ അതിന്റെ സ്ഥാനത്ത് കൊണ്ടുവരും. പരിശുദ്ധ ഖുര്‍ആനില്‍ ദു൪ബലമാക്കപ്പെട്ട ഒരു ആയത്തും നമുക്ക് കാണാന്‍ സാധ്യമല്ല. (ഖുർആനിന്റെ വെളിച്ചം – അബ്‌ദുസ്സലാം സുല്ലമിയുടെ ഖു൪ആന്‍ പരിഭാഷ : 1/78)
ക്വുര്‍ആനിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ നസ്ഖ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിയുടെയും യുക്തിയുടെയും നസ്ഖിനെതന്നെ നിഷേധിക്കുകയാണ് ഇക്കൂട്ട൪ ചെയ്യുന്നത്. വിശുദ്ധ ക്വു൪ആനില്‍ നസ്ഖ് ഉണ്ട് എന്നാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട്. സാധാരണക്കാ൪ ഈ വിഷയം പ്രാധാന്യത്തോടെതന്നെ പഠിക്കേണ്ടതുണ്ട്.
ക്വുര്‍ആനിക വിജ്ഞാനീയങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ‘നസ്ഖ്’ അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങളെ കുറിച്ചുള്ള അറിവ്. അല്ലാഹു അവതരിപ്പിച്ച ഒരു നിയമത്തെയോ വചനത്തെയോ അവന്‍ തന്നെ മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിക്കുന്നതിനാണ് നസ്ഖ് എന്ന് സാങ്കേതികമായി പറയുന്നത്. ദുര്‍ബ്ബലപ്പെടുത്തപ്പെട്ട നിയമ ത്തിനും, അതിന്‍റെ ലക്ഷ്യത്തിനും ‘മന്‍സൂഖ്’ ( المنسوخ ) എന്നും ദുര്‍ബ്ബലപ്പെടുത്തുന്ന പുതിയ രേഖക്കും അതിലെ വിധിക്കും ‘നാസിഖ്’ ( الناسخ ) എന്നും പറയപ്പെടും. ഇത് അറിയാത്ത ഒരാള്‍ മതം കൈകാര്യം ചെയ്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അതിനാല്‍ സ്വഹാബിമാര്‍ മുതലുള്ളവര്‍ മതം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനയോഗ്യതയായി നാസിഖ് – മന്‍സൂഖ് എന്നിവയെക്കുറിച്ചുള്ള അറിവിനെ കണക്കാക്കിയിരുന്നു. ഒരിക്കല്‍ നാലാം ഖലീഫ അലി(റ) പള്ളിയില്‍ ഉദ്ബോധനം നടത്തുന്ന ഒരാള്‍ക്കരികിലൂടെ കടന്നുപോയി. അദ്ദേഹം ചോദിച്ചു. ”നിനക്ക് നാസിഖ് മന്‍സൂഖ് അറിയുമോ?” അയാള്‍ പറഞ്ഞു: ”ഇല്ല.” അലി(റ) പറഞ്ഞു: ”എങ്കില്‍ നീ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തു.” ഇത്തരം ആളുകള്‍ ഇനി മുതല്‍ ഉദ്ബോധനം നടത്തരുതെന്ന കല്‍പന പോലും അലി(റ) പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. മഹാനായ ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും സമാനമായ സംഭവം ഉദ്ധരിക്കപ്പെട്ടുന്നുണ്ട്.
ഈ രംഗത്തെ അജ്ഞത പല തെറ്റിദ്ധാരണകള്‍ക്കും ഒരുവേള ക്വുര്‍ആന്‍ നിഷേധങ്ങളിലേക്കും വരെ പലരെയും കൊണ്ടെത്തിക്കുന്നു.
എന്താണ് നസ്ഖ്?
കോപ്പി ചെയ്യല്‍, ഉദ്ധരിക്കല്‍, ഒഴിവാക്കല്‍, ഉയര്‍ത്തല്‍ എന്നൊക്കെ അതിന് അര്‍ഥം പറയാം.
ക്വുര്‍ആനിലെ നസ്ഖ് എന്ന് പറയുമ്പോള്‍ ‘ഉയര്‍ത്തല്‍’ എന്നതാണ് അര്‍ഥം. ഒരു വചനം/നിയമം മാറ്റി പകരം മറ്റൊരു നിയമം കൊണ്ടുവരല്‍ എന്നര്‍ഥം.
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: نسَخْ (നസ്ഖ്) എന്നാല്‍ നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. ഒരു മതവിധിക്ക് ആസ്പദമായ തത്വം അവസാനിക്കുമ്പോള്‍, ആ വിധിദുര്‍ബ്ബലപ്പെടുത്തി തല്‍സ്ഥാനത്ത് മറ്റൊരു വിധി കൊണ്ടുവരുക എന്നാണത് കൊണ്ട് വിവക്ഷ.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/106 ന്റെ വിശദീകരണത്തില്‍ നിന്ന്)
അഥവാ ക്വുര്‍ആനിലോ ഹദീസിലോ അല്ലാഹു നിയമമാക്കി പഠിപ്പിച്ച ഒരു കാര്യത്തെ ക്വുര്‍ആനിന്റെയോ ഹദീസിന്റെയോ വചനത്തിലൂടെ അല്ലാഹു തന്നെ മാറ്റം വരുത്തി പുതിയ നിയമം അറിയിക്കലാണ് നസ്ഖ്.
എന്ത് കൊണ്ട് നസ്ഖ്?
മനുഷ്യര്‍ക്ക് ഓരോ അവസരത്തിലും ഏറ്റവും നല്ലത് ഏത് എന്നും ഒരു നിയമം നടപ്പാക്കുന്ന രംഗത്ത് എങ്ങനെയാണ് അത് വേണ്ടത് എന്നും ഏറ്റവും നന്നായി അറിയാവുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ തന്റെ അടിമകള്‍ക്ക് ഏറ്റവും വലിയ നന്മ എന്താണോ അതിനനുസൃതമായി അല്ലാഹു നിയമങ്ങള്‍ പഠിപ്പിക്കുന്നു.
അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നസ്ഖ്. ചിലരെങ്കിലും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് എല്ലാം അറിയുന്ന അല്ലാഹുവിന് എന്താണ് നസ്ഖിന്റെ ആവശ്യം, ആദ്യമെ യഥാര്‍ത്ഥ നിയമം പഠിപ്പിച്ചാല്‍ പോരേ എന്നൊക്കെ ചോദിച്ചുകൊണ്ടാണ്.
നസ്ഖിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളിലോ ചരിത്രപരമായ കാര്യങ്ങള്‍ വിവരിക്കുന്ന വചനങ്ങളിലോ ഒരിക്കലും നസ്ഖ് ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന് എല്ലാം അറിയില്ലേ, പിന്നെന്തേ അന്ന് അങ്ങനെ പറഞ്ഞു, ഇപ്പോള്‍ ഇങ്ങനെ മാറ്റിപ്പറഞ്ഞു എന്നൊക്കെയുള്ള ചോദ്യം പ്രസക്തമാകുമായിരുന്നു. മൊത്തം സമൂഹത്തിന് പൊതു നന്‍മയായി പഠിപ്പിച്ച ഒരു കാര്യവും നസ്ഖ് ചെയ്തിട്ടില്ല. സ്വഭാവ സംബന്ധമായി അല്ലാഹു ഒരിക്കല്‍ അവതരിപ്പിച്ച നിയമവും നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം എന്ന് നിര്‍ദേശിച്ച് കൊണ്ട് ഒരു നിയമം അവതരിപ്പിക്കുകയും പിന്നീട് ഇനി മുതല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്ത് കൊള്ളുക എന്ന് അതില്‍ ഭേദഗതി നല്‍കുകയും ചെയ്യുന്നു. അതാണ് നസ്ഖ്. ഇത് ശരിയല്ല എന്ന് ബുദ്ധിയുള്ള ആരും പറയുകയില്ല.
അത് തന്നെയും വഹ്യ് അവതരിച്ച് കൊണ്ടിരുന്ന കാലത്ത്, ഒരു ജനസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന കാലഘട്ടത്തില്‍ മാത്രം. വഹ്യ് പൂര്‍ത്തിയായതിന് ശേഷം പിന്നെ നസ്ഖില്ല.
കാലങ്ങളായി അവര്‍ ശീലിച്ചുവന്ന തെറ്റായ ഒരു ശീലത്തെ മാറ്റിയെടുക്കുന്നതിലോ ജീവിത രീതിയെ തന്നെ മാറ്റിമറിക്കുന്ന പുതിയ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നതിലോ ആണ് അധിക നസ്ഖും ഉണ്ടായിട്ടുള്ളത്.
രണ്ട് ഉദാഹരണങ്ങള്‍ കാണുക:
1. മദ്യനിരോധനം
കാലങ്ങളായി മദ്യത്തില്‍ മുഴുകി ജീവിച്ച് വരുന്ന ഒരു ജനവിഭാഗത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഇസ്ലാം നടപ്പാക്കിയത് നാല് ഘട്ടങ്ങളിലായിട്ടാണ്:
ഒന്ന്) അത് നല്ല ഒരു പാനീയമല്ല എന്ന് ആദ്യം പറഞ്ഞുവെച്ചു.
وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَءَايَةً لِّقَوْمٍ يَعْقِلُونَ
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. (ഖുര്‍ആന്‍ : 16/ 67)
രണ്ട്) അതില്‍ കുറച്ചൊക്കെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ വലിയ ഭവിഷ്യത്തുകള്‍ ഉണ്ട് എന്ന് അറിയിച്ചു.
يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ
(നബിയേ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്….. (ഖുര്‍ആന്‍ : 2/ 219)
മൂന്ന്) നമസ്‌കാര സമയത്ത് ലഹരി ബാധിതരായി വരാന്‍ പാടില്ല എന്ന് പറഞ്ഞു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ……(ഖുര്‍ആന്‍ :4/43)
നാല്) ക്വുര്‍ആനില്‍ അവസാനമിറങ്ങിയ അധ്യായങ്ങളില്‍ ഒന്നായ അഞ്ചാം അധ്യായം സൂറതുല്‍ മാഇദയിലൂടെ മദ്യം പൂര്‍ണമായും നിരോധിച്ചു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. (ഖുര്‍ആന്‍ :5/ 90)
ഇന്ന് നാം ജീവിതത്തില്‍ പാലിക്കേണ്ടത് നാലാമതായി പറഞ്ഞതാണ്. അതിനര്‍ത്ഥം മറ്റു മൂന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ നഷ്ടപ്പെട്ടു പോയി എന്നാണോ? അല്ലാഹുവിന് ആദ്യമെ സമ്പൂര്‍ണ നിരോധനം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് സാമാന്യബുദ്ധിയുള്ള ഒരാള്‍ ചോദിക്കുമോ?
ആഇശ(റ) പറയുന്ന ഒരു സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചത് കാണുക:
إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ. لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا. وَلَوْ نَزَلَ. لاَ تَزْنُوا. لَقَالُوا لاَ نَدَعُ الزِّنَا أَبَدًا
ആയിശ (റ) പറയുന്നു: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)
2. നോമ്പ്
റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം അവതരിച്ച ആദ്യഘട്ടത്തില്‍ അല്ലാഹു പറഞ്ഞു:
وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ
….. (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്…… (ഖുര്‍ആന്‍ :2/184)
എന്നാല്‍ പിന്നീട് അല്ലാഹു പറഞ്ഞു:
فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ
നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.(ഖുര്‍ആന്‍ :3/185)
ഈ ഉദാഹരണങ്ങളില്‍ നിന്ന് എന്താണ് നസ്ഖ് എന്ന് കൃത്യമായി ഗ്രഹിക്കാമല്ലോ.
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മതവിധികളില്‍ നസ്ഖ് ഉണ്ടാവാമെന്നും ഉണ്ടായിട്ടുണ്ടെന്നുമുള്ളതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ക്വുര്‍ആനില്‍ തന്നെയും നസ്ഖ് ചെയ്യപ്പെട്ട (വിധി ദുര്‍ബലപ്പെടുത്തപ്പെട്ട) ചുരുക്കം ആയത്തുകള്‍ ഉണ്ടെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വസ്തുതാപരമായി നോക്കുമ്പോള്‍ഇതുതന്നെയാണ് ശരിയായ അഭിപ്രായം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/106 ന്റെ വിശദീകരണത്തില്‍ നിന്ന്)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ക്വുര്‍ആനില്‍, തീരെ നസ്ഖ് ഇല്ലെന്നു പറയുന്നത് ശരിയല്ല. വിശദീകരണത്തിലും, ഉദാഹരണത്തിലും അഭിപ്രായവ്യത്യാസമുണ്ടാകുമെങ്കിലും, ക്വുര്‍ആനില്‍ നസ്ഖ് ഉണ്ടെന്നുള്ളത് തര്‍ക്കമറ്റതാകുന്നു.(അമാനി തഫ്സീ൪ – മുഖവുരയില്‍ നിന്ന്)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:നിലവിലുള്ള ഏതെങ്കിലും ഒരു മതനിയമം നീക്കം ചെയ്ത് പകരം, കൂടുതല്‍ ഉപയുക്തമായ മറ്റൊരു നിയമം തല്‍സ്ഥാനത്തുകൊണ്ടു വരിക എന്നത് ഇസ്‌ലാമിന്‍റെയോ, ക്വുര്‍ആനിന്‍റെയോ പോരായ്കകൊണ്ടോ, അപ്രായോഗികതകൊണ്ടോ ഉണ്ടാകുന്നതല്ല. നേരെമറിച്ച്, അത് അതിന്‍റെ പ്രായോഗികതയും, മനുഷ്യന്‍റെ പൊതുനന്മയില്‍ അതിനുള്ള താല്പര്യവുമാണ് കുറിക്കുന്നത്. കാരണം, മാനുഷിക വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലാത്ത ഒരു കാലത്തിനനസുരിച്ച്‌കൊണ്ടോ, ഇസ്‌ലാമിന്‍റെ മുഴുവന്‍ വശവും നടപ്പില്‍ വരുന്നതിനുമുമ്പ്- ഇസ്‌ലാമിന്‍റെ ആരംഭത്തില്‍ -നിലവിലുണ്ടായിരുന്ന താല്ക്കാലിക പരിതഃസ്ഥിതികള്‍ പരിഗണിച്ചുകൊണ്ടോ നിയമിതമായിരുന്ന ചുരുക്കം ചില നിയമങ്ങള്‍ മാത്രമാണ് നസ്ഖിന് വിധേയമായിട്ടുള്ളത്. അവയ്ക്ക് പകരം സ്ഥാപിതമായ ശാശ്വത നിയമങ്ങളാകട്ടെ, പ്രായോഗികതയിലോ, അനുഷ്ഠാന സൗകര്യത്തിലോ, അല്ലെങ്കില്‍ അവമൂലം ലഭിക്കാനിരിക്കുന്ന പുണ്യഫലങ്ങളിലോ – ഇവയെല്ലാറ്റിലുമോ – കൂടുതല്‍ ഗുണകരവും മെച്ചപ്പെട്ടവയുമാണു താനും.(അമാനി തഫ്സീ൪ – മുഖവുരയില്‍ നിന്ന്)
നസ്ഖ് മൂന്ന് രൂപത്തില്‍ വരാം:
(1) വചനം നിലനില്‍ക്കും; നിയമം ഇല്ലാതാകും. മുകളില്‍ പറഞ്ഞ ഉദാഹരണം തന്നെ ഇതിന് തെളിവ്.
(2) നിയമം നിലനിലനില്‍ക്കും; വചനം ഇല്ലാതാകും. ഉദാ: വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞ് കൊല്ലണമെന്ന നിയമം.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ عُمَرُ لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ حَتَّى يَقُولَ قَائِلٌ لاَ نَجِدُ الرَّجْمَ فِي كِتَابِ اللَّهِ. فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ، أَلاَ وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى، وَقَدْ أَحْصَنَ، إِذَا قَامَتِ الْبَيِّنَةُ، أَوْ كَانَ الْحَمْلُ أَوْ الاِعْتِرَافُ ـ قَالَ سُفْيَانُ كَذَا حَفِظْتُ ـ أَلاَ وَقَدْ رَجَمَ رَسُولُ اللَّهِ صلى الله عليه وسلم وَرَجَمْنَا بَعْدَهُ.
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം : ഉമർ (റ) പറഞ്ഞു : കുറെ കാലങ്ങൾ കഴിയുമ്പോൾ ആളുകൾ റജ്മിന്റെ (കല്ലെറിഞ്ഞു കൊല്ലൽ) ആയത്തുകൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക: വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ റജ്മിന്റെ(കല്ലെറിഞ്ഞു കൊല്ലൽ) ശിക്ഷ നൽകേണ്ടതാണ്. സുഫ്‌യാൻ (റ) പറഞ്ഞു : ഉമർ (റ) ഇപ്രകാരം കൂടി പറഞ്ഞു : തീർച്ചയായും അല്ലാഹുവിന്റെ റസൂല്‍(സ്വ) റജ്മ് നടത്തിയിട്ടുണ്ട്, അദ്ദേഹത്തിനുശേഷം ഞങ്ങളും റജ്മ് നടത്തിയിട്ടുണ്ട്. (ബുഖാരി:6829)
ഇബ്‌നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: ഉമർ (റ) പറഞ്ഞു: ഈ വചനം ഇറങ്ങിയപ്പോൾ ഞാൻ നബിയെ(ﷺ) സമീപിച്ച് ഇത് രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചു. നബി(ﷺ) അത് ഇഷ്ടപ്പെടാത്ത പോലെ എനിക്ക് തോന്നി. (ഫത്ഹുല്‍ബാരി)
ആ നിയമം നബി ﷺ യുടെ കാലം മുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്നുണ്ട്. ക്വുര്‍ആനില്‍ പാരായണം ചെയ്യപ്പെടുന്ന വചനമായി തന്നെ ആദ്യഘട്ടത്തില്‍ ഇത് അവതരിച്ചിരുന്നു. പിന്നീട് അല്ലാഹു ആ വചനം ഒഴിവാക്കി. ക്വുര്‍ആനില്‍ നിന്ന് അത് ഒഴിവാക്കിയെങ്കിലും ധാരാളം ഹദീസുകളില്‍ അത് സ്ഥിരപ്പെട്ട് കിടക്കുന്നു.
ഇബ്‌നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: ഈ ആയത്തിന്റെ പാരായണം നസ്ഖ് ചെയ്യുകയും വിധി നിലനിർത്തുകയും ചെയ്തു. (ഫത്ഹുല്‍ബാരി)
3. വചനവും നിയമവും എടുത്തുകളയും. ഉദാ: മുലകുടി ബന്ധം.
പത്ത് തവണ മുലയൂട്ടിയാലാണ് ഒരു കുട്ടിക്ക് ഒരു സ്ത്രീയുമായി മുലകുടി ബന്ധം സ്ഥിരപ്പെടുക എന്ന് ക്വുര്‍ആനില്‍ വചനമായി തന്നെ ആദ്യം അവതരിച്ചിരുന്നു. പിന്നീട് ആ വചനവും ആ നിയമവും മാറ്റപ്പെട്ടു.
عَنْ عَائِشَةَ، أَنَّهَا قَالَتْ كَانَ فِيمَا أُنْزِلَ مِنَ الْقُرْآنِ عَشْرُ رَضَعَاتٍ مَعْلُومَاتٍ يُحَرِّمْنَ . ثُمَّ نُسِخْنَ بِخَمْسٍ مَعْلُومَاتٍ فَتُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَهُنَّ فِيمَا يُقْرَأُ مِنَ الْقُرْآنِ
ആയിശയില്‍ (റ) നിന്ന് നിവേദനം : അവ൪ പറയുന്നു: ക്വുര്‍ആനില്‍ ആദ്യം അവതരിച്ചത്, പത്ത് പ്രാവശ്യം മുലകുടിച്ചതായി അറിഞ്ഞാല്‍ നിരോധനത്തിന് കാരണമാകും എന്നാണ്. അതിനുശേഷം അതില്‍ നിന്ന് അഞ്ച് എടുത്ത് മാറ്റപ്പെട്ടു. അഞ്ച് പ്രാവശ്യം മുലകുടിച്ചത് അറിയപ്പെട്ടാല്‍ നിഷിദ്ധമാകും എന്നായി. ഈ നിയമമായിരുന്നു അല്ലാഹുവിന്റെ റസൂല്‍(ﷺ) മരണപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നത്. (മുസ്ലിം:1452)
ആഇശ(റ) പറയുന്നു: ”പത്ത് തവണ മുലയൂട്ടണമെന്ന നിയമം അല്ലാഹു ക്വുര്‍ആനില്‍ വചനമായി ആദ്യം അവതരിപ്പിച്ചിരുന്നു. പിന്നീട് അത് അഞ്ച് തവണ മുലയൂട്ടിയാല്‍ മതി എന്ന നിയമം മുഖേന ദുര്‍ബ്ബലപ്പെടുത്തപ്പെട്ടു. പ്രവാചക വിയോഗത്തിന് ശേഷവും (ഈ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു എന്നറിയാത്തവര്‍) അത് പാരായണം ചെയ്തിരുന്നു” (ബുഖാരി). അഥവാ അത്രയും അവസാന കാലത്താണ് പ്രസ്തുത നിയമത്തില്‍ ഭേദഗതിയുണ്ടായത് എന്നര്‍ഥം (ഫത്ഹുല്‍ ബാരി).
ചില വചനങ്ങള്‍ അല്ലാഹു നീക്കം ചെയ്യുമ്പോള്‍ അന്ന് അത് ഹൃദിസ്ഥമാക്കിയിരുന്നവരുടെ മനസ്സുകളില്‍ നിന്ന് പോലും അത് മായ്ക്കപ്പെട്ട് പോയ സംഭവം ഉണ്ട്. എന്ന് മാത്രമല്ല അത് എഴുതിവെച്ച രേഖയില്‍ നിന്ന് പോലും സ്വയം മാഞ്ഞ് പോയ സംഭവങ്ങളുമുണ്ട്.
അബൂ ഉമാമ(റ) പറയുന്നു: ”ഒരു സംഘം സ്വഹാബിമാര്‍ ഒരു രാത്രിയില്‍ ക്വുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കത് ഓര്‍മ കിട്ടാത്ത വിധം അത് മറപ്പിക്കപ്പെട്ടിരിക്കുന്നു! അങ്ങനെ പ്രഭാതത്തില്‍ അവര്‍ ഒന്നടങ്കം നബിയെ സമീപിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ആ അധ്യായം ഇന്നലെ രാത്രി ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.’ അവരുടെ മനസ്സില്‍ നിന്ന് മാത്രമല്ല രേഖപ്പെടുത്തി വെച്ച എല്ലാ രേഖയില്‍ നിന്നും അത് മാഞ്ഞ് പോകുകയുമുണ്ടായി എന്ന് അവര്‍ പറയുന്നു” (ബൈഹക്വി). ചുരുക്കത്തില്‍ ഇതാണ് നസ്ഖ്.
ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം. അതു പോലെ ഹദീസിനെയും ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം.
ഉദാഹരണം: ബൈതുല്‍ ബുക്വദ്ദസ് ക്വിബ്‌ലയാക്കാനുള്ള നിര്‍ദേശം ഹദീഥിലാണുള്ളത്. എന്നാല്‍ ആ നിയമം മാറ്റി ഇനി മുതല്‍ കഅ്ബയെ ക്വിബ്‌ലയാക്കണമെന്ന നിര്‍ദേശം വന്നത് ക്വുര്‍ആനിലാണ്.
ക്വബ്ര്‍ സിയാറത്ത് പാടില്ലെന്ന നിര്‍ദേശം വന്നത് ഹദീഥിലാണ്. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ ക്വബ്റുകള്‍ സന്ദര്‍ശിച്ചു കൊള്ളുക എന്ന ഭേദഗതിയും ഹദീസില്‍ തന്നെയാണ് വന്നത്. ക്വുര്‍ആനും ഹദീസും വഹ്യ് ആണ് എന്ന് അംഗീകരിക്കുന്നവര്‍ക്ക് ഇതില്‍ സന്ദേഹമില്ല.
ചിലര്‍ക്കുള്ള സംശയം നിയമം ദുര്‍ബലമാക്കപ്പെട്ട ഒരു വചനം പിന്നെയും ക്വുര്‍ആനില്‍ നില നിര്‍ത്തുന്നതിന്റെ യുക്തി എന്ത് എന്നാണ്. ധാരാളം യുക്തികള്‍ അതിലുണ്ട്.
വചനത്തില്‍ ഉള്‍ക്കൊള്ളുന്ന നിയമം മാത്രമെ ദുര്‍ബലമാകുന്നുള്ളൂ. എന്നാല്‍ വചനത്തിന്റെ അമാനുഷികത, ഭാഷാസാഹിത്യത്തിലെ ദൈവികത, പാരായണത്തിന്റെ പ്രതിഫലം എന്നിവയൊന്നും ദുര്‍ബലമാകുന്നില്ല. അവയെല്ലാം ഇന്നും നില നില്‍ക്കുന്നു. മാത്രവുമല്ല അത് പഴയകാല നിയമങ്ങളെ ഓര്‍മിപ്പിക്കുകയും അതുവഴി കൂടുതല്‍ നന്ദിയുള്ളവരാകാനും സാധിക്കും എന്നത് കൂടി ലക്ഷ്യമാണ്
വചനം എടുത്തു മാറ്റുകയും നിയമം നിലനില്‍ക്കുകയും ചെയ്യുന്നതിന്റെ യുക്തി മറ്റൊന്നാണ്. അഥവാ ഒരു വചനം ക്വുര്‍ആനില്‍ കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും റസൂലും ഒരു നിയമം നിശ്ചയിച്ചാല്‍ അത് പിന്തുടരാനുള്ള വിശ്വാസിയുടെ സന്നദ്ധത പ്രവൃത്തിപഥത്തിലൂടെ ബോധ്യപ്പടലാണ് മുഖ്യ ലക്ഷ്യം. ക്രൈസ്തവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളിലുള്ള വചനങ്ങള്‍ തന്നെ മറച്ചുവെച്ച് അവയെ മറികടക്കാനാണ് ശ്രമിച്ചതെങ്കില്‍ വിശ്വാസികള്‍ വചനം കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും പ്രവാചകനും പറഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യാതെ അതംഗീകരിക്കാന്‍ സന്നദ്ധരാണ് എന്ന് ഇതിലൂടെ തെളിയിക്കുന്നു . അതോടൊപ്പം നിഷേധികളെയും കപടന്മാരെയും വേര്‍തിരിച്ച് അറിയാനും ഇത് നിമിത്തമാകുന്നു. അല്ലാഹു പറയുന്നു:
وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖുര്‍ആന്‍ :16/101)
അല്ലാഹുവിനറിയാം ഒരോ കാലഘട്ടത്തിലെയും മനുഷ്യര്‍ക്ക് ഏത് തരം നിയമം വേണമെന്ന്. അത് അല്ലാഹുവിനേ അറിയൂ, മറ്റാര്‍ക്കും അറിയില്ല.
നസ്ഖ് ക്വുര്‍ആനില്‍ മാത്രമല്ല, എല്ലാ കാലത്തുമുള്ള മതനിയമങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
ആദം നബി(അ)യുടെ കാലത്ത് സഹോദരി, സഹോദരന്മാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമായിരുന്നു. കാരണം അന്ന് അതേ നിര്‍വാഹമുള്ളു. അതല്ലാത്ത സ്ത്രീകള്‍ അന്ന് ലോകത്തില്ലായിരുന്നു. എന്നാല്‍ തൗറാത്തില്‍ അതിനെ നിഷിദ്ധമാക്കിക്കൊണ്ട് നിയമം വന്നു.
യഅ്ക്വൂബ് നബി ﷺ യുടെ കാലഘട്ടത്തില്‍ ഒന്നിലധികം സഹോദരികളെ ഒരേസമയം ഒരാള്‍ക്ക് വിവാഹം കഴിക്കാമായിരുന്നു. എന്നാല്‍ തൗറാത്ത് അവതരിച്ചതോടെ ആ നിയമം നിര്‍ത്തലാക്കി.
ഏത് തരം ജീവികളെയും ഭക്ഷിക്കാമെന്നായിരുന്നു നൂഹ് നബി(അ)യുടെ കാലത്തെ നിയമം. എന്നാല്‍ മൂസാനബി(അ)യുടെ കാലത്ത് അതില്‍ ഭേദഗതികള്‍ ഉണ്ടായി.
നസ്ഖ് മുന്‍കാല വേദങ്ങളില്‍ തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് തര്‍ക്കമില്ല. മുന്‍കാല സമൂഹങ്ങളിലെ പല നിയമങ്ങളെയും മാറ്റിക്കൊണ്ടാണ് ക്വുര്‍ആനും ഹദീഥുമാകുന്ന പ്രമാണങ്ങള്‍ അവതരിച്ചത് തന്നെ.
നസ്ഖ് ഉണ്ടെന്നും ഉണ്ടാവാമെന്നും ആദ്യമായി പഠിപ്പിച്ചത് ക്വുര്‍ആന്‍ തന്നെയാണ്. അല്ലാഹു പറയുന്നു:
مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്? (ഖുര്‍ആന്‍ :2/106)
يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَٰبِ
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്. (ഖുര്‍ആന്‍ :13/39)
وَإِذَا بَدَّلْنَآ ءَايَةً مَّكَانَ ءَايَةٍ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖുര്‍ആന്‍ :16/101)
سَنُقْرِئُكَ فَلَا تَنسَىٰٓ – إِلَّا مَا شَآءَ ٱللَّهُ ۚ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ …….(ഖുര്‍ആന്‍ :87/6-7)
നബി ﷺ യുടെ ധാരാളം വചനങ്ങളില്‍ നസ്ഖുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിച്ചു കാണാം.
സ്വഹാബിമാര്‍ക്കിടയില്‍ നിരാക്ഷേപം അംഗീകരിക്കപ്പെട്ട കാര്യമാണ് നസ്ഖ്, ഇത് അറിയാത്തവന്‍ മതം കൈകാര്യം ചെയ്യാന്‍ പോലും പാടില്ല എന്നാണവര്‍ മനസ്സിലാക്കിയിരുന്നത്.
മുസ്ലിം ലോകം (അഹ്ലുസ്സുന്ന) ഏകോപിച്ച് സ്വീകരിച്ചു പോന്ന കാര്യമാണ് നസ്ഖ്. ഗ്രന്ഥ രചനാ രീതി നിലവില്‍വന്ന കാലം മുതല്‍ തന്നെ ഈ വിഷയകമായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 117ല്‍ മരണപ്പെട്ട താബിഈ പ്രമുഖനായ ഇമാം ക്വതാദയാണ് അറിയപ്പെട്ടിടത്തോളം ആദ്യമായി ഈ വിഷയത്തില്‍ ഒരു സ്വതന്ത്രരചന നിര്‍വഹിച്ചത്. മൂന്നാം നൂറ്റാണ്ടുകാരായ അബൂഉബൈദ് (റ), അബൂദാവൂദ് (റ), അബൂജഅ്ഫര്‍-നഹ്ഹാസ് (റ), ആറാം നൂറ്റാണ്ടുകാരനായ ഇബ്‌നുല്‍ ജൗസി (റ) മുതലായ പലരും ഈ വിഷയകമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അന്നുമുതല്‍ ഇന്നുവരെയായി ദശക്കണക്കിന് ഗ്രന്ഥങ്ങള്‍ ഈ വിഷയകമായി മാത്രം രചിക്കപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ഈ വിഷയത്തിലുള്ള സ്വതന്ത്ര കൃതികളാണെങ്കില്‍ തഫ്സീര്‍, ഉസ്വൂലു തഫ്സീര്‍, ഉസൂലുല്‍ ഫിക്ഹ്, ഉലൂമുല്‍ ക്വുര്‍ആന്‍ എന്നീ വിജ്ഞാനീയങ്ങളില്‍ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഈ വിഷയം പ്രത്യേകം അധ്യായങ്ങളായി തന്നെ പ്രതിപാദിച്ചത് കാണാം.
മുഹമ്മദ് അമാനി മൗലവി (റഹി) തന്റെ ഖുർആൻ വിശദീകരണത്തിന്റെ മുഖവുരയില്‍ ‘നസ്ഖ്’ (ദുര്‍ബ്ബലപ്പെടുത്തല്‍ – النسخ ) എന്ന തലക്കെട്ടില്‍തന്നെ ഒരു വിശദീകരണം നൽകുന്നുണ്ട്.
kanzululoom.com