ഖാറൂനിന്റെ പതനം : വിശ്വാസികള്‍ക്കുള്ള പാഠം

സമ്പന്നതയാല്‍ അഹങ്കാരം നടിച്ചതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഖാറൂനിന്റെ സംഭവം. മൂസാനബിയുടെ(അ) ജനതയില്‍ പെട്ടവനായിരുന്നു ഖാറൂന്‍.

 

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ

  തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു …..(ഖു൪ആന്‍:28/76)

മൂസാനബിയുടെ(അ) കുടുംബത്തില്‍ പെട്ടവനായിരുന്നു ഖാറൂനെന്നും മൂസാനബിയുടെ(അ) കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നുവെന്നും പല മുഫസ്സിറുകളും പ്രസ്താവിച്ചു കാണാം.  അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. പിന്നീട് സമ്പത്തും, ആഡംബരശേഷിയും വര്‍ദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്ത് അവന്‍ കപടവിശ്വാസിയും ശത്രുവുമായിത്തീര്‍ന്നു.
       
ഖാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു. അവന്റെ സമ്പത്തിന്റെ ആധിക്യത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

 

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

 

    തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ (ഖജനാവിന്റെ) താക്കോലുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:28/76)

       
ഖാറൂനിന്റെ ധനനിക്ഷേപങ്ങളുടെ താക്കോലുകള്‍പോലും ശക്തന്‍മാരായ ഒരു കൂട്ടം  ആളുകള്‍ക്ക് ഞെരുങ്ങി എടുക്കുവാന്‍ മാത്രം ഉണ്ടായിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്ന് അവന്റെ ധനത്തിന്റെ ആധിക്യം മനസ്സിലാക്കാം. مَفَاتِح (മഫാതിഹ്) എന്ന വാക്കിനു താക്കോലുകള്‍ എന്നര്‍ത്ഥം. താക്കോലല്ല ഇവിടെ ഉദ്ദേശ്യമെന്നും സ്വര്‍ണ്ണം, വെള്ളി, മുതലായവ സൂക്ഷിച്ചിട്ടുള്ള ഖജനാവുകള്‍ കുറെ ആളുകള്‍ക്കു വഹിക്കുവാന്‍ തക്കവണ്ണമുണ്ടായിരുന്നുവെന്നാണ് ഉദ്ദേശ്യമെന്നും അഭിപ്രായപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഉണ്ട്. ഏതായിരുന്നാലും അവന്‍ അതിസമ്പന്നനായിരുന്നുവെന്ന് വ്യക്തം.
            
മൂസാനബിയുടെ(അ) കൂടെ ഉണ്ടായിരുന്ന സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും അഹന്തയും കാണിക്കാന്‍ തുടങ്ങി. തനിക്ക് ലഭിച്ച സമ്പല്‍സമൃദ്ധിയില്‍ അവന്‍ പുളകം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബിയും(അ) കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.  

 

وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْءَاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ

 

         അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹിക ജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:28/77)

 

അവര്‍ അവനെ ഉപദേശിച്ചതിലെ ചുരുക്കം ഇതാണ്: ‘ഇഹലോക ജീവിതം നിശ്ചിത അവധി വരെ മാത്രമാണ്. പലതും നല്‍കപ്പെട്ട എത്രയോ വലിയവന്മാര്‍ നിന്ദ്യരായി അല്ലാഹുവിലേക്ക് മടക്കപ്പെട്ടിട്ടുണ്ട്. ഐഹിക ജീവിതത്തില്‍ തനിക്ക് കിട്ടിയ സമ്പത്ത് കെട്ടിപ്പിടിച്ച് ഇവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ സാധിക്കില്ല. മരണപ്പെട്ട് അല്ലാഹുവിലേക്ക് മടങ്ങേണ്ടതുണ്ട്. ആ മടക്കം എപ്പോഴാണ് ഓരോരുത്തര്‍ക്കും സംഭവിക്കുക എന്ന് ഒരാള്‍ക്കും അറിയില്ല. അത് നിനക്ക് വന്നെത്തുന്നതിന് മുമ്പായി അല്ലാഹു നിനക്ക് നല്‍കിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് അവന്റെ തൃപ്തി നേടുക. അല്ലാഹു നിനക്ക് നല്‍കിയത് മുഴുവനും നീ ചെലവഴിക്കണമെന്നോ നീ തീരെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കരുതെന്നോ ഞങ്ങള്‍ നിന്നോട് പറയുന്നില്ല. ഐഹിക ജീവിതത്തില്‍ നിനക്ക് ആവശ്യമായത് നീ അനുഭവിക്കുകയും ചെയ്ത് കൊള്ളുക. പാവപ്പെട്ടവരെ സഹായിച്ചും അവര്‍ക്ക് നന്മകള്‍ ചെയ്തും അല്ലാഹുവിലേക്ക് നീ അടുക്കുക. അല്ലാഹു നിനക്ക് നല്‍കിയ സമ്പത്ത് മുഖേന നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും ചെയ്യുക. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.’
   
ഖാറൂനിന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ഖാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:  ‘എന്റെ അറിവും കഴിവും കൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത്.’
 
തന്റെ അറിവും കഴിവും കൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത് എന്നാണ് ഖാറൂനിന്റെ വാദം. അതിനാല്‍ തന്നെ തന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് നിങ്ങളെക്കാള്‍ നന്നായി അറിയാം എന്ന് അവന്‍ ന്യായീകരണം നടത്തി. യാതൊന്നും ലഭിച്ചിട്ടില്ലാത്ത അനര്‍ഹരായ ആളുകള്‍ക്ക് ഔദാര്യവും അനുഗ്രഹവുമായി വല്ലതും കൊടുത്ത് നന്ദി കാണിക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്നും അവന്‍ വാദിച്ചു.  ഉപദേശ നിര്‍ദേശങ്ങളെല്ലാം ഖാറൂന്‍ തള്ളിക്കളഞ്ഞു. ധിക്കാരത്തില്‍ അവന്‍ ഉറച്ചുനിന്നു. സമ്പത്തിനാലും സംഘബലത്തിനാലും അഹങ്കരിച്ചവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് കാര്യം അവന്‍ ചിന്തിച്ചതുമില്ല.

 

     قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ

 

ഖാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന് മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല.(ഖു൪ആന്‍:28/78)

           
സമ്പന്നതായി അഹങ്കരിച്ച  അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി.

 

فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍ

 

അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ. (ഖു൪ആന്‍:28/79)

       
ഖാറൂനിന്റെ ആ പ്രകടനം കണ്ടപ്പോള്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിലര്‍ ആശിച്ചു പോയി.  ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളുമാണ് ജീവിത ലക്ഷ്യമെന്ന് കരുതുന്നവരാണിവര്‍. എന്നാല്‍ ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളും ജീവിത ലക്ഷ്യമാക്കാത്ത അതെല്ലാം കേവലം പരീക്ഷണം മാത്രമാണെന്ന് തിരിച്ചറിഞ്ഞ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ചിലര്‍ ഇങ്ങനെയാണ് പറഞ്ഞത് :

 

وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ ءَامَنَ وَعَمِلَ صَٰلِحًا وَلَا يُلَقَّىٰهَآ إِلَّا ٱلصَّٰبِرُونَ

 

ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല.(ഖു൪ആന്‍:28/80)

  
‘ഖാറൂനിന് കിട്ടിയതുപോലെ നിങ്ങള്‍ക്കും ലഭിക്കാത്തതില്‍ നിങ്ങള്‍ പരിതപിക്കുകയാണോ? അതിന് വേണ്ടി മോഹിക്കുകയാണോ? എന്നാല്‍ അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമമായത്. വിശ്വാസം ശരിയാക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനുള്ളതിനെ അപേക്ഷിച്ച് ഖാറൂനിന് ഇപ്പോള്‍ ലഭിച്ചത് വളരെ നിസ്സാരമാണ്’ എന്നെല്ലാം വിശ്വാസികള്‍ അവരോട് പ്രതികരിച്ചു.
        
സമ്പന്നതയാല്‍ അഹങ്കാരം നടിച്ച ഖാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

 

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

 

അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)

 

അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെ സമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി.  ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇന്നലെ വരെ ഖാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതോടെ അതിലെ അപകടം തിരിച്ചറിഞ്ഞു.

 

وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَٰفِرُونَ

 

ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ, കഷ്ടം! തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല. (ഖു൪ആന്‍:28/82)

ക്വാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു:

 

تِلْكَ ٱلدَّارُ ٱلْءَاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ

 

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.(ഖു൪ആന്‍:28/83)

 

അഹങ്കരിക്കുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും ഒരു പാഠമാണ് ഖാറൂനിന്റെ ദുരന്തപര്യവസാനം.       സമ്പത്തിന്റെയും അധികാരത്തിന്റെയും ഗര്‍വില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും ദീനിനോടും വെല്ലുവിളി നടത്തിയാല്‍ അല്ലാഹു അവരെ വെറുതെ വിടില്ല എന്ന് ഖാറൂനിന്റെയും ഫിര്‍ഔനിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പും താക്കീതുമാണ്.
   

وَقَٰرُونَ وَفِرْعَوْنَ وَهَٰمَٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَٰبِقِينَ

 

ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല.(ഖു൪ആന്‍:29/39)

   
അല്ലാഹു വിശുദ്ധ ഖു൪ആനില്‍ ഈ സംഭവം പ്രതിപാദിച്ചതില്‍ നിന്നും സത്യവിശ്വാസികള്‍ ഖാറൂനിന്റെ സംഭവത്തിലെ പല പാഠങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
        
ഒന്നാമതായി, അല്ലാഹു ഒരാള്‍ക്ക് സമ്പത്ത് നല്‍കുന്നത് അയാളോടുള്ള ഇഷ്ടം കാരണമല്ലെന്ന് തിരിച്ചറിയുക. സമ്പത്ത് അവന്‍ ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും നല്‍കും. സത്യവിശ്വാസികള്‍ക്ക് സമ്പത്ത് ലഭിച്ചാല്‍ അത് ഒരു പരീക്ഷണമെന്ന നിലയില്‍ മാത്രം കാണുക. ഒരാളോടുള്ള ഇഷ്ടം കൊണ്ട് അല്ലാഹു നല്‍കുന്നത് ഈമാനാണ്. അതുകൊണ്ടുതന്നെ അല്ലാഹു നല്‍കിയ സമ്പത്ത് കൊണ്ട് അഹങ്കരിക്കരുത്.

عَنْ عَبْدِ اللهِ قَالَ‏:‏ إِنَّ اللَّهَ تَعَالَى قَسَمَ بَيْنَكُمْ أَخْلاَقَكُمْ، كَمَا قَسَمَ بَيْنَكُمْ أَرْزَاقَكُمْ، وَإِنَّ اللَّهَ تَعَالَى يُعْطِي الْمَالَ مَنْ أَحَبَّ وَمَنْ لاَ يُحِبُّ، وَلاَ يُعْطِي الإِيمَانَ إِلاَّ مَنْ يُحِبُّ

 

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉപജീവനം വീതിച്ചത് പോലെ നിങ്ങളുടെ സ്വഭാവങ്ങളും നിങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. (അതുപോലെ) അല്ലാഹു അവന് ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സമ്പത്ത് നല്‍കുകയും *ഈമാനിനെ  അവന് ഇഷ്ടമുള്ളവർക്കല്ലാതെ* നല്‍കാതിരിക്കുകയും ചെയ്തിരിക്കുന്നു’.(അദബുല്‍ മുഫ്‌റദ് :1/275)

 

രണ്ടാമതായി, നമ്മുടെ അറിവും കഴിവും കൊണ്ടാണ് സമ്പത്ത് ലഭിച്ചതെന്ന ചിന്ത ഒഴിവാക്കുക.   വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്.

 

ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﺃَﻧﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ﻗَﺎﻝَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧُﻄْﻌِﻢُ ﻣَﻦ ﻟَّﻮْ ﻳَﺸَﺎٓءُ ٱﻟﻠَّﻪُ ﺃَﻃْﻌَﻤَﻪُۥٓ ﺇِﻥْ ﺃَﻧﺘُﻢْ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ

         

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.(ഖു൪ആന്‍:36/47)

 

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

          

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

     
സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മാത്രം. സമ്പത്ത് അല്ലാഹു നല്‍കിയതു കൊണ്ട് തന്നെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് അത് ചിലവഴിക്കേണ്ടത്.

 

മൂന്നാമതായി, നമ്മുടെ സമ്പത്ത് കൊണ്ട് പരലോകവിജയം തേടുക. അഥവാ അല്ലാഹു നല്‍കിയ സമ്പത്തില്‍ നിന്ന് അവന്റെ മാ൪ഗത്തില്‍ ചിലവഴിക്കുക. അത്തരക്കാ൪ക്കുള്ള പ്രതിഫലത്തെ കുറിച്ച് അല്ലാഹു പറയുന്നു:

 

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് (സ്വ൪ഗ്ഗത്തില്‍) കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.(ഖു൪ആന്‍:32/17)

 

നാലാമതായി സമ്പത്തിനാല്‍ അഹങ്കരിച്ചവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് കാര്യം തിരിച്ചറിയുക.

 

     قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ

 

ഖാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന് മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? (ഖു൪ആന്‍:28/78)

   
അഞ്ചാമതായി, മറ്റുള്ളവ൪ക്ക് അല്ലാഹു സമ്പത്ത് നല്‍കിയതില്‍ അസൂയ കാണിക്കാതിരിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ ‏”‏ ‏  أَوْ قَالَ ‏”‏ الْعُشْبَ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ)  നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. അഗ്നി വിറകിനെ അല്ലെങ്കിൽ പുല്ലിനെ ഭക്ഷിക്കുന്ന പോലെ അസൂയ നന്മകളെ തിന്നു തീർക്കുന്നു. (അബൂ ദാവൂദ്: 4903)

 

ആറാമതായി, ദുര്‍നടപ്പുകാരായ ആളുകളോട് ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സോടെ അവരുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുവാനായി  ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

 

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.(ഖു൪ആന്‍:3/104)

عَنْ أَبُو سَعِيدٍ قَالَ  سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദിൽ(റ) നിന്നും നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)
   
ഏഴാമതായി, ഒരാളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂവെന്ന് മനസ്സിലാക്കുക. ആദ്യം വിശ്വാസിയാവുകയും പിന്നീട് പ്രവാചകനോട് പ്രത്യക്ഷമായും പരോക്ഷമായും ശത്രുത കാണിച്ച് വഴികേടിലാവുകയും ചെയ്തവനാണ് ഖാറൂന്‍. അത് നമുക്കൊരു പാഠമാണ്. എപ്പോഴും നാം നമ്മുടെ ഹൃദയത്തെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം. എത്രയോ ആളുകള്‍ സത്യത്തിന് വേണ്ടി ത്യാഗം സഹിക്കുകയും പിന്നീട് വഴിതെറ്റി അധഃപതനത്തില്‍ ജീവിതം നയിച്ച് മരണമടയുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമ്മുടെ അവസാനം ഏറ്റവും നല്ല രൂപത്തില്‍ ആകാന്‍ നാം പ്രാര്‍ത്ഥിക്കണം.

 

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.(ഖു൪ആന്‍:3/8)

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يُكْثِرُ أَنْ يَقُولَ ‏”‏ اللَّهُمَّ ثَبِّتْ قَلْبِي عَلَى دِينِكَ ‏”‏

അനസിൽ(റ) നിന്നും നിവേദനം: നബി(സ്വ) ഈ പ്രാർത്ഥന അധികരിപ്പിക്കുമായിരുന്നു

       يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك

യാ മുഖല്ലിബല്‍ ഖുലൂബി സബ്ബിത്ത് ഖല്‍ബീ അലാ ദീനിക്

 

ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.

 

എട്ടാമതായി, അല്ലാഹു ഏതൊരാള്‍ക്ക് അനുഗ്രഹം നല്‍കുന്നതും  അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. ഖാറൂനിന് അല്ലാഹു പരീക്ഷിക്കാനായി ഭൗതിക സൗകര്യങ്ങള്‍ എമ്പാടും നല്‍കി. പക്ഷേ, ആ അനുഗ്രഹങ്ങള്‍ക്കൊന്നും അവന്‍ നന്ദി കാണിച്ചില്ല. അല്ലാഹു  നല്‍കിയിട്ടുള്ള അനുഗ്രങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.

 

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)

 

ഒമ്പതാമതായി, അഹങ്കാരത്തോടെ അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അവന്റെ മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുന്നവര്‍ക്ക് ഭൂമിയില്‍ എത്ര സൗകര്യം ലഭിച്ചാലും വിശ്വാസികള്‍ നിരാശപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ല. അതെല്ലാം താല്‍ക്കാലികമാണ്. ആത്യന്തികവിജയം സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്.
  
പത്താമതായി,  ഈ ലോകത്ത് അഹംഭാവവും ഗര്‍വ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാതെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങള്‍ക്കാണ് അല്ലാഹു സ്വ൪ഗം നല്‍കുക.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:  لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ

അബ്ദുല്ലയില്‍(റ)  നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു അണുഅളവ് അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗ ത്തില്‍ പ്രവേശിക്കുകയില്ല. (മുസ്ലിം:91)

 

kanzululoom.com       
   

Leave a Reply

Your email address will not be published. Required fields are marked *