ഇലക്ഷന്‍ : സത്യവിശ്വാസികളോട് ഗൌരവപൂ൪വ്വം

സത്യവിശ്വാസികളേ,

 

വോട്ട് ചെയ്യാന്‍ വേണ്ടി പോളിംഗ് ബൂത്തിലെത്തുമ്പോള്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് ? നമുക്ക് അനുകൂലമായിട്ടുള്ളവ൪ രാജ്യം ഭരിക്കണമെന്നും നമ്മുടെ ദീന്‍ അനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നി൪ഭയത്വവും നമുക്ക് ലഭിക്കണമെന്നുമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അറിയുക, ഇതെല്ലാം നമുക്ക് തരുന്നതാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.

 

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ

 

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖു൪ആന്‍:24/55)

وَعَدَ ٱللَّهُ  ‘അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വചനം ആരംഭിക്കുന്നത്. لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല (ഖു൪ആന്‍:39/20) എന്നത് സാന്ദ൪ഭികമായി സൂചിപ്പിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്  മൂന്ന് കാര്യങ്ങളാണ് അല്ലാഹു ഇവിടെ വാഗ്ദാനം ചെയ്തിട്ടുള്ളത്.
1. ഭൂമിയില്‍ പ്രാതിനിധ്യം (സ്വാധീനം)  നല്‍കും.
2.ദീനിന്റെ കാര്യത്തില്‍   സ്വാധീനം നല്‍കും.

 

3.നിര്‍ഭയത്വം നല്‍കും.
സത്യവിശ്വാസികള്‍ക്ക് ഈ മൂന്ന് കാര്യം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നതിന്റെ കാരണവും ഇതേ വചനത്തില്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്..  يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. ഈ വചനത്തിന്റെ തുട൪ച്ചയായി അല്ലാഹു പറഞ്ഞിട്ടുള്ളത് കൂടി കാണുക.

وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ-   لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ

നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. സത്യനിഷേധികള്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്‌. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.(ഖു൪ആന്‍:24/56-57)
നമുക്ക് അനുകൂലമായിട്ടുള്ളവ൪ രാജ്യം ഭരിക്കണമെന്നും നമ്മുടെ ദീന്‍ അനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നി൪ഭയത്വവും നമുക്ക് ലഭിക്കണമെന്നും  ആഗ്രഹിക്കുന്ന സത്യവിശ്വാസികള്‍ ചില കാര്യങ്ങള്‍ മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്. നാം അല്ലാഹുവിനോട് യാതൊന്നും പങ്ക് ചേ൪ക്കാതെ അവനെ മാത്രമാണോ ആരാധിക്കുന്നത് ? അല്ലാഹുവിനോട് മാത്രമാണോ നാം പ്രാ൪ത്ഥിക്കുന്നത് ? അല്ലാഹുവിനെ മാത്രം ആശ്രയിക്കേണ്ട കാര്യത്തിന് അവനെ മാത്രമാണോ നാം ആശ്രയിക്കുന്നത്?

എത്ര കോടി മുസ്ലിംകള്‍ ഈ രാജ്യത്ത് താമസിക്കുന്നു. ഇതില്‍ എത്ര പേ൪ അഞ്ച് നേരത്തെ നമസ്കാരം ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നു. അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കി ജീവിക്കുന്നവ൪ക്ക് അല്ലാഹുവിന്റെ ഈ വാഗ്ദാനം ലഭിക്കുകയില്ല. കാരണം അവ൪ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുകയില്ല.  നബി(സ്വ) പറഞ്ഞത് കാണുക.

عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ

ജാബിറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)

 

عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: ‏ الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ‏”‏.‏

ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)

عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ‏

അബ്ദില്ലാഹിബ്നു ശഖീഖ്(റ) പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബിയുടെ(സ്വ) സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
അഞ്ച് നേരത്തെ നമസ്കാരം നിലനി൪ത്തുന്നവരില്‍ തന്നെ എത്രപേ൪ അല്ലാഹു പറഞ്ഞ സവിശേഷതയുള്ളവ൪ ( يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു) ഉണ്ട്. മരണപ്പെട്ട മഹാന്‍മാരെ വിളിച്ചു പ്രാ൪ത്ഥിക്കുന്നവ൪, അവരോട് സഹായം ചോദിക്കുന്നവ൪, നമ്മുടെ ആവശ്യങ്ങള്‍ക്കായി  അവ൪ അല്ലാഹുവിനോട് ശുപാ൪ശ ചെയ്യുമെന്ന് വിശ്വസിക്കുന്നവ൪, നമ്മുടെ ആവലാതികള്‍ അവ൪ അറിയുന്നുവെന്ന് വിശ്വസിക്കുന്നവ൪ തുടങ്ങിയ ശി൪ക്കന്‍ വിശ്വാസം വെച്ചു പുല൪ത്തുന്നവ൪ മുസ്ലിം സമുദായത്തിലുണ്ട്. അവ൪ക്കാ൪ക്കും അല്ലാഹുവിന്റെ ഈ വാഗ്ദാനം ലഭിക്കുകയില്ല.

അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സത്യവിശ്വാസികളില്‍ അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കി ജീവിക്കുന്നവ൪ ഉള്‍പ്പെടുകയില്ല.  മരണപ്പെട്ട മഹാന്‍മാരെ വിളിച്ചു പ്രാ൪ത്ഥിക്കുന്നവരും അവരെ ആശ്രയിക്കുന്നവരുമായ ആളുകള്‍ ഉള്‍പ്പെടുകയില്ല. മുസ്ലിം സമുദായത്തിലെ സത്യവിശ്വാസികളുടെ എണ്ണം കുറയുന്നുവെന്ന൪ത്ഥം. അതേപോലെ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്  വിശ്വസിക്കുന്നവ൪ക്കല്ല, അതോടൊപ്പം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവ൪ക്കാണ്. നി൪ബന്ധമായ ഒരു സല്‍ക്ക൪മ്മമാണ് സക്കാത്ത്. സത്യവിശ്വാസികളില്‍ ഉള്‍പ്പെട്ടവ൪ തന്നെ എത്രപേ൪ കൃത്യമായി സക്കാത്ത് നല്‍കുന്നുണ്ട്. സല്‍ക്ക൪മ്മങ്ങള്‍  എന്നതിന്റെ ഒറ്റവാക്കാണല്ലോ സുന്നത്ത് (നബിചര്യ). സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ എത്രപേ൪ക്ക് സാധിക്കുന്നു.അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ചില നിബന്ധനകളോടെയാണെന്ന് ചുരുക്കം. ആ നിബന്ധനകള്‍ നാം പാലിക്കുമ്പോഴാണ് അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്‌.(ഖു൪ആന്‍:47/7)

 

പറഞ്ഞുവരുന്നത് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കാത്തതിന്റെ കാരണം നമ്മള്‍ തന്നെയാണ്. ഖു൪ആന്‍:24/55-57 ആയത്തുകളെ വിശദീകരിച്ചുകൊണ്ട് മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു:
ഭൂമിയിലെ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്നു് പ്രസ്താവിച്ചിട്ടുള്ള ഉപാധികള്‍ മുസ്‌ലിം സമുദായത്തില്‍ നിലനിന്നു വരുന്നപക്ഷം, അവര്‍ തന്നെയായിരിക്കും – ഒരു കാലത്തുണ്ടായിരുന്നതുപോലെ – ഭൂമിയിലെ സ്വാധീനശക്തിയുള്ള കക്ഷിയായിരിക്കുക. അവരുടെ വിലവീര്യം അവര്‍ നിലനിറുത്താത്ത കാലത്തോളം, ഭൂമിയെ ഭരിക്കുവാന്‍ പ്രാപ്തിയും ശക്തിയുമുള്ളവരാരോ അവരിലേക്കു ഭരണനേതൃത്വം നീങ്ങുകയും ചെയ്യും. അതവര്‍ എന്നു വീണ്ടെടുക്കുന്നുവോ അന്നു് വീണ്ടും സ്വാധീനം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഭരണ നേതൃത്വം ലഭിക്കലും, നഷ്ടപ്പെടലും ഒരു ദിവസംകൊണ്ട് ക്ഷിപ്രസാധ്യമാകുന്നതല്ല. അതിനുള്ള ഉപാധികള്‍ കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അതതിന്റെ ഫലങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും  وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا അല്ലാഹുവിന്റെ നിയമനടപടിക്കു നീ യാതൊരു മാറ്റവും കാണുന്നതേയല്ല. (സൂറ: ഫത്ഹ് – 23)

 

സൂറത്തുന്നൂറിലെ വാഗ്ദാനത്തെത്തുടര്‍ന്നു് പറയുന്ന ഉപാധികള്‍ ഇവയാണ് :

 

يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ

 

(അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. അതിനു (പ്രാതിനിധ്യം നല്‍കിയതിനു) ശേഷം, ആര്‍ നന്ദികേടു കാണിച്ചുവെങ്കില്‍, അവര്‍ തന്നെയാണ് തോന്നിയവാസികള്‍. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, ‘സക്കാത്ത് ’ കൊടുക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കുന്നതാണ്) സൂറ: നൂ൪ -56,57
ഇതില്‍നിന്നു് കാര്യം വ്യക്തമാണല്ലോ. ഏതോ ചില വ്യക്തികള്‍ മാത്രം നന്നായതുകൊണ്ട് ആ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് ഭൂമിയിലെ സ്വാധീനശക്തി കൈവരുകയില്ല. സമുദയാത്തിന്റെ പൊതുനില ആയത്തില്‍ കാണിച്ചപ്രകാരം നന്നായിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വാഗ്ദാനം ലഭിക്കുവാന്‍ സമുദായത്തിന് അര്‍ഹതയുണ്ടാകുന്നത്. അതേസമയത്ത്, ഈ വചനത്തിലെ ഓരോ ഇനവും മുമ്പില്‍വെച്ചുകൊണ്ട് ഇന്നത്തെ മുസ്ലിംസമുദായത്തിന്റെ പൊതുനിലയൊന്നു പരിശോധിച്ചുനോക്കുക. ഹാ, വ്യസനകരം! (അമാനി തഫ്സീ൪ : ഖു൪ആന്‍:21/105 ന്റെ വിശദീകരണത്തില്‍ നിന്ന്)
ഫാസിസം എന്തുകൊണ്ട് ഈ സമുദായത്തിന്റെ മേല്‍ കടന്നുകയറുന്നുവെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് ഈ സമുദായത്തിന് ഈ ദൂ൪ഗതി വന്നു?  كُنْتُمْ خَيْرَ أُمَّةٍ – ഉത്തമ സമൂഹമാണ് നിങ്ങള്‍ – എന്നാണ് അല്ലാഹു ഈ സമുദായത്തെ വിശേഷിപ്പിച്ചത് (ഖു൪ആന്‍:3/110). എന്നിട്ടും ഈ സമുദായത്തിന് ഇത്ര അധപതനം എന്തുകൊണ്ട് സംഭവിച്ചു? നമുക്ക് നമ്മുടെ ജീവിതത്തിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കാം.

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:3/110)

أَوَلَمَّآ أَصَٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്‌? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:3/165).

ഉഹുദ് യുദ്ധത്തിന്റെ വിഷയത്തിലാണ് ഈ ആയത്ത് (ഖു൪ആന്‍:3/165) അവതരിച്ചത്.  ഉഹുദ് യുദ്ധത്തിന്റെ തുടക്കം മുസ്ലിംകള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും പിന്നീട് മുസ്ലിംകള്‍ക്ക് നഷ്ടം സംഭവിച്ചു. മുസ്ലിംകള്‍ എഴുപത് മുശ്രിക്കുകളെ വധിക്കുകയും അത്ര തന്നെ ആളുകളെ തടവുകാരാക്കുകയും ചെയ്തെങ്കിലും മുസ്ലിംകളില്‍ നിന്ന് എഴുപത് പേരും വധിക്കപ്പെട്ടു.
യുദ്ധ വേളയില്‍ മലമുകളില്‍ നില്‍ക്കുന്നതിന് വേണ്ടി നബി(സ്വ) ഒരു വിഭാഗം സ്വഹാബികളെ ഏല്‍പ്പിച്ചിരുന്നു. നബിയുടെ കല്‍പ്പന വരുന്നതു വരെ അവിടെ നിന്ന് മാറരുതെന്നും അവരോട് കല്‍പ്പിച്ചിരുന്നു. എന്നാല്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായത് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ താഴേക്ക് ഇറങ്ങി വന്നു. നബിയുടെ(സ്വ) കല്‍പ്പന ധിക്കരിച്ചതിന്റെ ഫലമാണ് നിങ്ങള്‍ക്ക് സംഭവിച്ച പ്രയാസമെന്നാണ് അല്ലാഹു ഈ ആയത്തില്‍ അറിയിച്ചതെന്ന് സലഫുകളില്‍(മുന്‍ഗാമികളില്‍) ഒരു വിഭാഗം പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീര്‍)
അല്ലാഹുവിന്റെ റസൂലിന്റ(സ്വ) കല്‍പ്പന അനുസരിക്കാതെ വന്നപ്പോള്‍ അവ൪ക്ക് പരാജയം സംഭവിച്ചു. ഇന്ന് നമ്മുടെ പരാജയ കാരണവും ഇതല്ലേ?  ജീവിതത്തില്‍ പാലിക്കേണ്ട എല്ലാ കാര്യങ്ങളും നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നബിയുടെ കല്‍പ്പന ലംഘിച്ചവരല്ലേ നാം. വിവാഹരംഗം  മാത്രം ഉദാഹരണമായി എടുക്കാം. എവിടെ നബിയുടെ കല്‍പ്പന പാലിക്കുന്നു. അതെ, ജീവിതത്തില്‍ സുന്നത്തുകളെ അവഗണിക്കുമ്പോള്‍ നമുക്ക് പരാജയം സംഭവിക്കുന്നു.
ഐഹിക ജീവിതം മനുഷ്യനെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്.

 

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

 

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

 

 

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ‏

നബി(സ്വ) പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’.(തിര്‍മിദി:2307)

 

ഐഹിക ജീവിതം മനുഷ്യനെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളതെന്ന് പറഞ്ഞല്ലോ? ഈ പരീക്ഷയില്‍ നാം ജയിക്കുമോ തോല്‍ക്കുമോ?

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا ‏”‏ ‏.‏ فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ ‏”‏ بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ ‏”‏ ‏.‏ فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ ‏”‏ حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ ‏”‏ ‏.‏

 

സൌബാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “(സത്യനിഷേധികളായ) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു, ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” നബി(സ്വ) പറഞ്ഞു:  “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹന്‍’ ഇടുകയും ചെയ്യും.”ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘വഹന്‍’?”നബി(സ്വ) പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂദാവൂദ്: 4297 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

ഈ സമുദായത്തിന് ബാധിച്ച നിന്ദ്യതയില്‍ നിന്ന് കരകയറാന്‍ എന്താണ് വഴി? അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോകുക മാത്രമാണ് അതിനുള്ള പോംവഴി.

عَنِ ابْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ ‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നിങ്ങള്‍ ഈനത് (പലിശ) കച്ചവടം നടത്തുകയും, കന്നുകാലികളുടെ വാല്‍ പിടിക്കുകയും (ദുന്‍യാവിന്റെ ചിന്തയില്‍ മാത്രം കഴിഞ്ഞുകൂടുകയും), കൃഷിയില്‍ നിങ്ങള്‍ തൃപ്തരാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗസമരം നിങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍; അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത വരുത്തി വെക്കും. നിങ്ങളുടെ ദീനിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹു അത് നിങ്ങളുടെ മേല്‍ നിന്ന് എടുത്തുമാറ്റില്ല. (അബൂദാവൂദ്: 3462)

وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

 

….. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.(ഖു൪ആന്‍:13/11)

 

 

നമുക്ക്  തിരിച്ചു നടക്കാം ….

 

  • കുഫ്റില്‍ നിന്ന് ഇസ്ലാമിലേക്ക്
  • ശി൪ക്കില്‍ നിന്ന് തൌഹീദിലേക്ക്
  • ബിദ്അത്തില്‍ നിന്ന് സുന്നത്തിലേക്ക്
  • നശ്വരമായ ദുന്‍യാവിന്റെ സ്വപ്നങ്ങളില്‍ നിന്ന് അനശ്വരമായ സ്വ൪ഗത്തിന്റെ സ്വപ്നങ്ങളിലേക്ക്

 

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ

….. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച…. (ഖു൪ആന്‍:13/11)


എല്ലാവരും വോട്ട് ചെയ്യുക, അലസത കാരണം വോട്ട് ചെയ്യാതിരിക്കരുത്.

 

kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *