അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും അവനിലേക്കുള്ള അടുപ്പം ആഗ്രഹിച്ചും ആട്, മാട്, ഒട്ടകം എന്നീ വ൪ഗ്ഗത്തില്‍പെട്ട കന്നുകാലികളെ പെരുന്നാള്‍ ദിവസങ്ങളില്‍ അറുക്കുന്ന ക൪മ്മമാണ് ഉളുഹിയത്ത്. ഇപ്രകാരമാണ് ഉളുഹിയത്തിനെ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത്.
الأضحية : ما يذبح من بهيمة الأنعام أيام عيد الأضحى بسبب العيد تقرباً إلى الله عز وجل
അല്ലാഹുവിന്റെ സാമീപ്യം പ്രതീക്ഷിച്ചുകൊണ്ട് പെരുന്നാളിനോടനുബന്ധിച്ച് ആട്, മാട്, ഒട്ടകം എന്നീ വ൪ഗ്ഗത്തില്‍പെട്ട കന്നുകാലികളെ ബലി അറുക്കുന്ന ക൪മ്മമാണ് ഉളുഹിയത്ത്. [ ഇബ്നു ഉസൈമീന്‍(റഹി) أحكام (الأضحية والذكاة
ഇതിനുള്ള വിശുദ്ധ ഖു൪ആനിലെ തെളിവുകള്‍ കാണുക.
فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾
ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 108/2 )
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ﴿١٦٢﴾
പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ബലികര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.(ഖു൪ആന്‍ : 6/ 162 )
ﻭَﻟِﻜُﻞِّ ﺃُﻣَّﺔٍ ﺟَﻌَﻠْﻨَﺎ ﻣَﻨﺴَﻜًﺎ ﻟِّﻴَﺬْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻋَﻠَﻰٰ ﻣَﺎ ﺭَﺯَﻗَﻬُﻢ ﻣِّﻦۢ ﺑَﻬِﻴﻤَﺔِ ٱﻷَْﻧْﻌَٰﻢِ ۗ
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്…….(ഖു൪ആന്‍ : 22/34 )
ഇസ്‌ലാം പഠിപ്പിക്കുന്ന ശ്രേഷ്ഠകരമായ പുണ്യകര്‍മങ്ങളില്‍ ഒന്നാണ് ബലിക൪മ്മം. ദുല്‍ഹിജ്ജ 10 യൗമുന്നഹ്റ് (ബലിദിനം) എന്ന് പറയുന്നതില്‍ നിന്നുതന്നെ, അന്ന് നി൪വ്വഹിക്കാനുള്ള പ്രധാനപ്പെട്ട ക൪മ്മം ഉളുഹിയത്താണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് ശറഇല്‍ സ്ഥിരപ്പെട്ടതാണെന്ന കാര്യത്തില്‍ മുസ്ലിംകളെല്ലാം ഏകാഭിപ്രായക്കാരാണ്.
ഇബ്നു ഖുദാമ(റ) പറഞ്ഞു: ‘ഉളുഹിയത്ത് മതപരമായ ക൪മ്മമാണെന്നതില്‍ മുസ്ലിംകള്‍ ഏകോപിച്ചിട്ടുണ്ട്.’
ഉളുഹിയത്തുമായി ബന്ധപ്പെട്ട ചരിത്രം
ആദ്യമായി, ഉളുഹിയത്തുമായി ബന്ധപ്പെട്ട ചരിത്രം വിശുദ്ധ ഖു൪ആനില്‍ നിന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
رَبِّ هَبْ لِي مِنَ الصَّالِحِينَ ﴿١٠٠﴾ فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ﴿١٠٢﴾فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ﴿١٠٣﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾ إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ ﴿١٠٦﴾ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ﴿١٠٧﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٠٨﴾
(ഇബ്റാഹിം നബി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചു)എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നിന്റെ അഭിപ്രായം എന്താണ്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം:നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ ഇബ്റാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.(ഖു൪ആന്‍ : 37/100-108 )
ഐഹിക ജീവിതത്തില്‍ ഒരു മനുഷ്യന്റെ കണ്‍കുളിര്‍മയായ ഒന്നാണ് സന്താനസൗഭാഗ്യം. ഇബ്‌റാഹീം(അ) ഒരു സന്താനത്തെ ലഭിക്കാന്‍ നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നുവെങ്കിലും വാര്‍ദ്ധക്യാവസ്ഥയിലാണ് ആ സൗഭാഗ്യം അല്ലാഹു കനിഞ്ഞു നല്‍കിയത്. എന്നാല്‍ ഏകദേശം 10-13 വയസ് പ്രായമെത്തിയപ്പോള്‍ ആ മകനെ അല്ലാഹുവിന് വേണ്ടി ബലി അറുക്കണമെന്ന് ഇബ്റാഹീം(അ) സ്വപ്നം കാണുന്നു. നബിമാരുടെ സ്വപ്നം വഹ്’യാണ് . അതുകൊണ്ടുതന്നെ അത് സത്യമായിരിക്കും. .ഇബ്റാഹീം (അ) സ്വപ്നം മകനെ അറിയിച്ച് അഭിപ്രായം ആരാഞ്ഞു. അദ്ദേഹം വൈമനസ്യം കൂടാതെ പിതാവിന് സമ്മതം നല്‍കി. അല്ലാഹു തനിക്ക് ക്ഷമയും സഹനവും നല്‍കുമെന്നു സ്വയം സമധാനിക്കുകയും, പിതാവിനെ സമാധാനിപ്പിക്കുകയും ചെയ്തു.പുത്രവാത്സല്യമോ, പിതൃസ്നേഹമോ ഒന്നുംതന്നെ അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ ആ മഹാനുഭാവ൯മാരെ തടഞ്ഞില്ല. അവര്‍ അല്ലാഹുവിന്റെ കല്‍പനക്കു പരിപൂര്‍ണ്ണമായും കീഴടങ്ങി. അല്ലാഹുവിന്റെ പ്രീതിക്കു മുമ്പില്‍ മറ്റെല്ലാം അവര്‍ അവഗണിച്ചു. മകനെ ബലി അറുക്കാനായി കിടത്തിയ അവസരത്തില്‍ മകനെ ബലി അറുക്കേണ്ടതില്ലെന്നും അല്ലാഹു അറിയിച്ചു.ഇസ്മാഈലിന് (അ) പകരം അല്ലാഹുവിന്റെ കല്‍പനപ്രകാരം ഒരു മഹത്തായ ബലിമൃഗത്തെ ഇബ്റാഹീം നബി (അ) ബലിയര്‍പ്പിച്ചു. ഈ ബലിമൃഗം ഒരു ആടായിരുന്നുവെന്നാണ് ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. അതാണ് ശരിയായിട്ടുള്ളതെന്ന് ഇബ്നു കഥീര്‍ (റഹി) പ്രസ്താവിച്ചിതായും കാണാം.
ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്തുവാനും വേണ്ടിയാണ് വലിയ പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും, അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മ്മം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ഒരു പിതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ഉളുഹിയ്യത്ത് എന്ന കര്‍മത്തിന്റെ കാതല്‍.അല്ലാഹുവിന്റെ കല്പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപോലും ത്യാഗം ചെയ്യാന്‍ തയ്യാറാണെന്നതാണ് ഉളുഹിയത്തിലൂടെ പ്രകടമാക്കുന്നത്. നമ്മുടെ ആവശ്യമായ പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരവുമാണ് ഉളുഹിയത്ത് എന്ന പുണ്യകര്‍മം. മാത്രമല്ല, അല്ലാഹുവിനുള്ള ആത്മാ൪ത്ഥമായ അനുസരണവും കൂടിയാണ് ഈ ക൪മ്മത്തിലൂടെ നാം നി൪വ്വഹിക്കുന്നത്. അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹിം നബിയുടേയും(അ) ഭാര്യ ഹാജറിന്റേയും(അ) മകന്‍ ഇസ്മാഈലിന്റേയും(അ) ത്യാഗോജ്ജല ജീവിതത്തിന്റെ സ്മരണ പുതുക്കുകയും തന്റെ മകനെ ബലിയറുക്കണമെന്ന കല്‍പ്പനക്ക് കീഴൊതുങ്ങിയ ഇബ്രാഹിം നബിയുടെ(അ) ജീവിപ്പിക്കുക എന്നതും ബലിക൪മ്മത്തിലൂടെ മുസ്ലിംകള്‍ പ്രാവ൪ത്തികമാക്കുന്നു.
ഉളുഹിയത്തിന്റെ ഹിക്മത്തുകള്‍:
- അല്ലാഹുവിനു വേണ്ടി മാത്രം ബലി അറുക്കുന്നതിലൂടെ തൌഹീദ് ഊട്ടിയുറപ്പിക്കല്‍
- അല്ലാഹുവിലേക്കുള്ള സാമീപ്യം
- അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം സമ്പാദിക്കല്‍
- അല്ലാഹു നല്‍കിയ അനുഗ്രഹം പരസ്യപ്പെടുത്തല്‍
- അല്ലാഹുവിനുള്ള അനുസരണം
- അല്ലാഹുവോടുള്ള ഭക്തിയും ത്യാഗമനസ്ഥിതിയുംപ്രകടമാക്കല്‍,
- ഹജ്ജിന്റെ ക൪മ്മങ്ങളുമായി മനസ്സിനെ ബന്ധിപ്പിക്കല്‍
- പിശുക്കില്‍ നിന്നുള്ള മോചനം
- സാധുക്കളെ ഭക്ഷിപ്പിക്കല്‍.
- ഇബ്രാഹിം നബിയുടെ(അ) സുന്നത്തിനെ ജീവിപ്പിക്കല്‍
ചില നാടുകളില്‍ ജനങ്ങള്‍ ദൈവങ്ങളായി കാണുന്നവരെ തൃപ്തിപ്പെടുത്താന്‍ ബലി നല്‍കുന്നത് പോലെയുള്ള ഒരു കര്‍മമല്ല ഇസ്‌ലാമിലെ ഉളുഹിയ്യത്ത്.ഉളുഹിയത്തില്‍ നാം ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകവും അതിലൂടെ നമ്മുടെ മനസ്സില്‍ നിന്നുള്ള ഭക്തി അതിന്റെ കാതലായ വശവുമാണ് . ബലിക൪മ്മം മുഖേനെ മനുഷ്യന്‍ അവന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവോടുള്ള ഭക്തിയും പ്രകടമാക്കുന്നതാണ് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നത്.അത് പ്രകടമാക്കുകയാണ് ബലിക൪മ്മം കൊണ്ടുള്ള ഉദ്ദേശ്യം. അല്ലാതെ അല്ലാഹുവിന് മൃഗങ്ങളുടെ രക്തവും മാംസവും ആവശ്യമില്ല.
ﻟَﻦ ﻳَﻨَﺎﻝَ ٱﻟﻠَّﻪَ ﻟُﺤُﻮﻣُﻬَﺎ ﻭَﻻَ ﺩِﻣَﺎٓﺅُﻫَﺎ ﻭَﻟَٰﻜِﻦ ﻳَﻨَﺎﻟُﻪُ ٱﻟﺘَّﻘْﻮَﻯٰ ﻣِﻨﻜُﻢْ ۚ ﻛَﺬَٰﻟِﻚَ ﺳَﺨَّﺮَﻫَﺎ ﻟَﻜُﻢْ ﻟِﺘُﻜَﺒِّﺮُﻭا۟ ٱﻟﻠَّﻪَ ﻋَﻠَﻰٰ ﻣَﺎ ﻫَﺪَﻯٰﻛُﻢْ ۗ ﻭَﺑَﺸِّﺮِ ٱﻟْﻤُﺤْﺴِﻨِﻴﻦَ
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍ : 22/37 )
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദു റഹ്‌മാൻ ബ്നു നാസ്വിർ അസ്സഅദി رَحِمَهُ اللَّهُ പറഞ്ഞു:
أي: ليس المقصود منها ذبحها فقط. ولا ينال الله من لحومها ولا دمائها شيء، لكونه الغني الحميد، وإنما يناله الإخلاص فيها، والاحتساب، والنية الصالحة، ولهذا قال: { وَلَكِنْ يَنَالُهُ التَّقْوَى مِنْكُمْ }
അതായത്; ബലികർമ്മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തിൽ നിന്നോ, രക്തത്തിൽ നിന്നോ ഒന്നും തന്നെ അല്ലാഹുവിലേക്ക് എത്തുകയുമില്ല. അവൻ എല്ലാ ധന്യതയുമുള്ളവനും, സർവ്വ സ്തുതിക്കും അർഹത യുള്ളവനുമാണ്. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്‌ലാസും, പ്രതിഫലേച്ഛയും, നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ. അത് കൊണ്ടാണ് അല്ലാഹു തൊട്ടുടനെ ഇപ്രകാരം പറഞ്ഞത്: “എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്…” (തഫ്സീറുസ്സഅദി)
അല്ലാഹുവിന് വേണ്ടിയുള്ള ബലി ഏറെ പുണ്യകരമുള്ള കാര്യമായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്.
ﻓَﺼَﻞِّ ﻟِﺮَﺑِّﻚَ ﻭَٱﻧْﺤَﺮْ
ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 108/2 )
അല്ലാഹു അല്ലാത്ത൪ക്കുവേണ്ടി മൃഗങ്ങളെ അറുക്കുന്നത് നിഷിദ്ധമാണെന്ന കാര്യവും സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതുണ്ട്.
ﺣُﺮِّﻣَﺖْ ﻋَﻠَﻴْﻜُﻢُ ٱﻟْﻤَﻴْﺘَﺔُ ﻭَٱﻟﺪَّﻡُ ﻭَﻟَﺤْﻢُ ٱﻟْﺨِﻨﺰِﻳﺮِ ﻭَﻣَﺎٓ ﺃُﻫِﻞَّ ﻟِﻐَﻴْﺮِ ٱﻟﻠَّﻪِ ﺑِﻪِ
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു…. (ഖു൪ആന്‍ : 5/3 )
ഉളുഹിയ്യത്ത് നി൪വ്വഹിക്കുന്ന വ്യക്തിക്ക് പരലോകത്ത് ഉന്നതമായ പ്രതിഫലമാണ് ലഭിക്കുന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നമ്മുടെ നന്‍മകളുടെ കൂട്ടത്തില്‍ കനംതൂങ്ങുന്ന ഒന്നായിരിക്കും ഇത്.
ബലി അറുക്കുന്നയാള്‍ ഇഖ്’ലാസ് പ്രത്യേകം കാത്തുസൂക്ഷിക്കേണ്ടതാണ് അഥവാ അല്ലാഹുവിന്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചായിരിക്കണം ബലിക൪മ്മം നി൪വ്വഹിക്കേണ്ടത്. കാരണം ഇത് പരസ്യമായി ചെയ്യുന്ന ക൪മ്മമാണ്. ഇത് എന്റെ പിതാക്കന്‍മാരുടെ കാലം മുതല്‍ ചെയ്തുവരുന്നതാണെന്നോ, എന്റെ മഹല്ലില്‍ ഞാന്‍ സമ്പന്നനായതിനാല്‍ ഞാനും ഇത് ചെയ്തേ പറ്റൂ എന്നതോ, ബന്ധപ്പെട്ട കമ്മിറ്റിക്കാ൪ പറഞ്ഞതുതൊണ്ട് ഞാനും കൊടുക്കുന്നതാണന്നോ അല്ലെങ്കില്‍ നമ്മുടെ നാടുകളില്‍ ഇത് സ്ഥിരമായി നടത്തിവരുന്ന ആചാരമാണെന്നോ ഉള്ള കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കരുത് ഉളുഹിയ്യത്ത് നി൪വ്വഹിക്കുന്നത്. ഇത് അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും അവനിലേക്കുള്ള അടുപ്പം ആഗ്രഹിച്ചും മാത്രം നി൪വ്വഹിക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച സൂറ: ഹജ്ജ് 37 ാം വചനത്തിന്റെ വിശദീകരണത്തിൽ ഇമാം അബ്ദു റഹ്‌മാൻ ബ്നു നാസ്വിർ അസ്സഅദി رَحِمَهُ اللَّهُ പറഞ്ഞു:
ففي هذا حث وترغيب على الإخلاص في النحر، وأن يكون القصد وجه الله وحده، لا فخرا ولا رياء، ولا سمعة، ولا مجرد عادة، وهكذا سائر العبادات، إن لم يقترن بها الإخلاص وتقوى الله، كانت كالقشور الذي لا لب فيه، والجسد الذي لا روح فيه.
ബലികർമ്മത്തിൽ ഇഖ്ലാസ് ഉണ്ടായിരിക്കണം എന്നതിന് ഈ ആയത്തിൽ പ്രേരണയും, പ്രോത്സാഹനവുമുണ്ട്. അപ്രകാരം, അത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രമായിരിക്കുകയും വേണം; പൊങ്ങച്ചത്തോട് കൂടിയോ, ആളുകളെ കാണിക്കാൻ വേണ്ടിയോ, ആളുകളുടെ പ്രശംസ ആഗ്രഹിച്ചു കൊണ്ടോ, അതല്ലെങ്കിൽ കേവലം ഒരു നാട്ടുനടപ്പ് എന്ന നിലക്കോ ചെയ്യാൻ പാടില്ല. മുഴുവൻ ഇബാദത്തുകളിലും (ആരാധനാകർമ്മങ്ങളിലും) ഇത് ബാധകമാണ്. ഇബാദത്തുകളിൽ ഇഖ്‌ലാസും, തഖ്‌വയും ഒരുമിച്ചില്ലെങ്കിൽ; ആ ഇബാദത്തുകൾ കേവലം അകക്കാമ്പുകളില്ലാത്ത പുറന്തൊലിയോ, ആത്മാവില്ലാത്ത ശരീരം പോലെയോ മാത്രമായിത്തീരുന്നതാണ്. (തഫ്‌സീറുസ്സഅദി)
ബലിയറുക്കുന്നതിന്റെ വിധി
ഉദ്ഹിയ്യത്തിന്റെ വിധിയുടെ വിഷയത്തിൽ പ്രധാനമായും രണ്ട് അഭിപ്രായങ്ങളുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാ൪ അത് നി൪ബന്ധമാണെന്ന് പറയുന്നു. അതിനായി അവ൪ക്കുള്ള തെളിവ് വിശുദ്ധ ഖു൪ആനിലെ ഒരു വചനമാണ്.
فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾
ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 108/2 )
ബലിയര്‍പ്പിക്കുവാനുള്ള ഈ വചനത്തിലെ കല്‍പ്പന ബലിക൪മ്മം നി൪ബന്ധമാണെന്നാണ് അവ൪ വാദിക്കുന്നത്. ഇമാം മാലിക്(റഹി), സുഫ്‌യാനുഥൗരി(റഹി), ലൈഥ്(റഹി), അബുഹനീഫ(റഹി), ഇബ്‌നുതൈമിയ്യ(റഹി) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷകാരാണ്. അത് നി൪ബന്ധമാണെന്നതിന് അവ൪ ഉദ്ദരിക്കുന്ന ഹദീസ് കൂടി കാണുക.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ كَانَ لَهُ سَعَةٌ وَلَمْ يُضَحِّ فَلاَ يَقْرَبَنَّ مُصَلاَّنَا
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് ബലിയറുക്കാന്‍ സൌകര്യമുണ്ടായിട്ട് ബലിയറുക്കുന്നില്ലെങ്കില്‍ നമ്മുടെ (പെരുന്നാള്‍) നമസ്കാര സ്ഥലത്തേക്ക് അവന്‍ അടുക്കരുത്. (ഇബ്‌നുമാജ:26/3242) – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഉദ്ഹിയ്യത്ത് വളരെ പ്രബലമായ ഒരു സുന്നത്താണെന്നാണ് രണ്ടാമത്തെ അഭിപ്രായം. ഭൂരിഭാഗം പണ്ഢിതന്‍മാരുടെ അഭിപ്രായവും ഇതുതന്നെയാണ്.
عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: إذا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أحدكم أَنْ يُضَحِّيَ فَلْيُمْسِكْ عن شَعْرِه وَأَظْفَارِهِ
ഉമ്മു സൽമ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ബലി (ഉളുഹിയ്യത്ത്) അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുൽഹജ്ജ് മാസമായാല്‍ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല’. (മുസ്‌ലിം: 1977)
നിങ്ങളില്‍ ബലി അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ എന്ന പ്രയോഗം അത് നി൪ബന്ധത്തെ കുറിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് ക്വുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബകര്‍(റ), ഉമര്‍(റ), ബിലാല്‍(റ), അബൂമസ്ഊദ് അല്‍ബദ്‌രി(റ) എന്നിവരും, താബിഉകളായ സുവൈദ്ബ്‌നു ഉക്വ്ബ(റഹി), സഈദ്ബ്‌നുല്‍ മുസ്വയ്യിബ്(റഹി), അസ്‌വദ്(റഹി), അത്വാഅ്(റഹി) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ(റഹി), ഇസ്ഹാക്വ്(റഹി), അബൂഥൗര്‍(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്.
നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി. എന്നാല്‍ ഒരാള്‍ക്ക് ബലിയറുക്കാന്‍ സൌകര്യമുണ്ടായിട്ട് ബലിയറുക്കുന്നില്ലെങ്കില്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് അവന്‍ അടുക്കരുത് എന്ന ഹദീസ് ഉളുഹിയത്തിന്റെ ഗൌരവം അറിയിക്കുന്നുണ്ട്.കഴിവുണ്ടായിട്ടും ഉളുഹിയ്യത്ത് ഉപേക്ഷിക്കല്‍ ദീനില്‍ വെറുക്കപ്പെട്ട കാര്യമാകുന്നു.അവ൪ക്ക് ഇബ്റാഹീം നബിയുടെയും(അ) കുടുംബത്തിന്റേയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അ൪ഹതയില്ല.
പ്രവാചകന്റെയും സ്വഹാബിമാരുടെയും ജീവിതത്തില്‍ ദാരിദ്യവും ബുദ്ധിമുട്ടും ഉണ്ടായിരുന്നിട്ടും ഉളുഹിയ്യത്ത് എന്ന പുണ്യകര്‍മം നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്ന ചിന്തപോലും അവരില്‍നിന്ന് ഉണ്ടായിരുന്നില്ലന്നതാണ് സത്യം. നബി ﷺ ഹിജ്റക്ക് ശേഷം പത്ത് വ൪ഷമാണ് മദീനയില്‍ താമസിച്ചത്.ഈ പത്ത് വ൪ഷവും നബി ﷺ ഈ ക൪മ്മം നി൪വ്വഹിച്ചിട്ടുണ്ട്.
عَنِ ابْنِ عُمَرَ، قَالَ أَقَامَ رَسُولُ اللَّهِ صلى الله عليه وسلم بِالْمَدِينَةِ عَشْرَ سِنِينَ يُضَحِّي
ഇബ്നു ഉമറില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മദീനയില്‍ താമസിച്ച പത്ത് വ൪ഷവും ബലി അറുത്തു. (സുനനുത്തി൪മിദി : 4/92)
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: നബി ﷺ ഉളുഹിയ്യത്ത് നി൪വ്വഹിക്കല്‍ ഉപേക്ഷിക്കാറേയില്ല.(സാദുല്‍ മആദ് :2/318)
عَنْ مُحَمَّدِ بْنِ سِيرِينَ، قَالَ سَأَلْتُ ابْنَ عُمَرَ عَنِ الضَّحَايَا، أَوَاجِبَةٌ هِيَ قَالَ ضَحَّى رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَالْمُسْلِمُونَ مِنْ بَعْدِهِ وَجَرَتْ بِهِ السُّنَّةُ
ഇബ്‌നുസീരിനിൽ(റ)നിന്ന് നിവേദനം:അദ്ദേഹം ഇബ്‌നു ഉമറിനോട്(റ) ചോദിച്ചു: ഉദ്‌ഹിയ്യത്ത് ക൪മ്മം നി൪ബന്ധമാണോ? അദ്ദേഹം പറഞ്ഞു: പ്രവാചകനും ശേഷം മുസ്‌ലിംകളും ഉളുഹിയ്യത്ത് നിര്‍വഹിച്ചിരുന്നു. ആ പുണ്യകരമായ ചര്യ തുടര്‍ന്നുവരികയും ചെയ്തു.(ഇബ്‌നുമാജ)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ كَانَ لَهُ سَعَةٌ وَلَمْ يُضَحِّ فَلاَ يَقْرَبَنَّ مُصَلاَّنَا
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് ബലിയറുക്കാന്‍ സൌകര്യമുണ്ടായിട്ട് ബലിയറുക്കുന്നില്ലെങ്കില്‍ നമ്മുടെ (പെരുന്നാള്‍) നമസ്കാര സ്ഥലത്തേക്ക് അവന്‍ അടുക്കരുത്. (ഇബ്‌നുമാജ:26/3242) – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഈ നബിവചനങ്ങള്‍ ഉളുഹിയ്യത്ത് എന്ന പുണ്യകര്‍മത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) കൊണ്ട് സ്വീകരിക്കപ്പെട്ട ഒരു പുണ്യകര്‍മമായ ബലി ക൪മ്മം മഹത്വമേറിയ ഒരു മതചിഹ്നം കൂടിയാണ്.
ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ ﴿٣٢﴾
കാര്യമിതാണ്, വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22 / 32)
ഉളുഹിയത്തുമായി ബന്ധപ്പെട്ട് ബലിമൃഗത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കണം. അറുക്കപ്പെടുന്ന മൃഗം بهيمة الأنعام അഥവാആട്, മാട്, ഒട്ടകം എന്നി കന്നുകാലികളില്‍ പെട്ടതായിരിക്കണം. ആട്, മാട്, ഒട്ടകം എന്നിവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി(റഹി) രേഖപ്പെടുത്തിയതായി കാണാം. (ശറഹുമുസ്‌ലിം 13/125)
ﻭَﻟِﻜُﻞِّ ﺃُﻣَّﺔٍ ﺟَﻌَﻠْﻨَﺎ ﻣَﻨﺴَﻜًﺎ ﻟِّﻴَﺬْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻋَﻠَﻰٰ ﻣَﺎ ﺭَﺯَﻗَﻬُﻢ ﻣِّﻦۢ ﺑَﻬِﻴﻤَﺔِ ٱﻷَْﻧْﻌَٰﻢِ ۗ
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്…….(ഖു൪ആന്‍ : 22/34 )
ബലിമൃഗത്തിന് ശറഅ് നിശ്ചയിച്ച പ്രായം തികഞ്ഞിരിക്കണമെന്നത് ഉളുഹിയത്തിന്റെ ശ൪ത്തില്‍ പെട്ടതാണ്.
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَذْبَحُوا إِلاَّ مُسِنَّةً إِلاَّ أَنْ يَعْسُرَ عَلَيْكُمْ فَتَذْبَحُوا جَذَعَةً مِنَ الضَّأْنِ
ജാബിര്‍ (റ) നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ‘മുസിന്ന’ അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും (جذعة) അറുത്ത് കൊള്ളുക.’ (മുസ്‌ലിം: 1963)
‘മുസിന്ന’ എന്നാല്‍ കാളകളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇമാം നവവി പറയുന്നു: ‘മുസിന്ന’ എന്നാല്‍ എല്ലാത്തില്‍ നിന്നും ثنية ആണ് (അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ. [ശറഹു മുസ്‌ലിം: 6/456]
നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്റെ വിഷയത്തില്‍ ആറു മാസം പൂ൪ത്തിയായാല്‍ മതിയാകുന്നതാണ്. മാടുകള്‍ക്ക് രണ്ട് വയസ് തികഞ്ഞിരിക്കണം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇവയില്‍പെടുന്നു. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ് തികഞ്ഞവയായിരിക്കണം.
ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. കഴിവതും തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ല ഇനം മൃഗമായിരിക്കണം. ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്.
عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي
ബറാഇബ്ന്‍ ആസിബ് (റ) നിവേദനം: നബി ﷺ യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉളുഹിയ്യത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ.’ (മുസ്നദ് : 18675)
നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ എന്നിവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:
لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه
‘രോഗബാധിതമായതിനെ പ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണെങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല.’ (മജ്മൂഅ് :8/293)
വാല്‍ നഷ്ടപ്പെട്ടത്, മൂക്ക് മുറിഞ്ഞത്, ചുണ്ട് മുറിഞ്ഞത്, ലിംഗം മുറിഞ്ഞത് എന്നിവയും കറാഹതാണ് എന്ന് ചില പണ്ഡിതന്മാര്‍ ക്വിയാസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. (വിശദാംശങ്ങള്‍ക്ക് ശൈഖ് ഇബ്‌നു ഉഥൈമീന്‍ രചിച്ച ‘അഹ്കാമുല്‍ ഉദുഹിയ്യഃ’ പരിശോധിക്കുക).
വൃഷണം ഉടച്ചതിന് ഈ നിയമം ബാധകമല്ല. കാരണം അത് ന്യൂനതയല്ല. അത് മൃഗം കൂടുതല്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നതാണെന്ന് ഇബ്‌നു ഉഥൈമീന്‍(റഹി) അഭിപ്രായപ്പെടുന്നു.
ബലി അറുക്കുന്നവ൪ പെരുന്നാളിന് മുമ്പുതന്നെ തന്നെ ബലിമൃഗത്തെ വാങ്ങി പരിപാലിക്കുകയും എന്നിട്ട് അതിനോട് സ്‌നേഹവും അടുപ്പവും നിലനില്‍ക്കുന്ന ഘട്ടത്തില്‍ അതിനെ ബലിയറുക്കുകയും ചെയ്യുന്നതാണ് ശ്രേഷ്ടകരം.അപ്പോഴേക്കും ആ മൃഗവും ബലി അറുക്കുന്നവരും തമ്മില്‍ ഒരു അടുപ്പം വന്നിട്ടുണ്ടാകും. അപ്പോള്‍ അതിനെ അറുക്കുമ്പോഴാണ് അത് കുറച്ചെങ്കിലും ഹൃദയസ്പര്‍ശിയാവുന്നത്. കാരണം അതിനെ വിട്ടുകൊടുക്കാന്‍ മനസ് ആഗ്രഹിക്കാത്ത സന്ദ൪ഭത്തില്‍ എനിക്കിഷ്ടപ്പെട്ടത് അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുകയാണെന്ന ചിന്ത അവിടെ ഉണ്ടാകും.
തനിക്കും തന്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണെങ്കില്‍, കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവും. എന്നാല്‍ ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യല്‍ ശ്രേഷ്ടകരമാണ്.
عن عَطَاءَ بْنَ يَسَارٍ، قَالَ سَأَلْتُ أَبَا أَيُّوبَ الأَنْصَارِيَّ كَيْفَ كَانَتِ الضَّحَايَا عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ كَانَ الرَّجُلُ يُضَحِّي بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ فَيَأْكُلُونَ وَيُطْعِمُونَ حَتَّى تَبَاهَى النَّاسُ فَصَارَتْ كَمَا تَرَى
അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) പറയുന്നു: ‘നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്. പിന്നീട് ജനങ്ങള്‍ ഇതിന്ന് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഇന്ന് കാണുന്ന തരത്തിലേക്കിത് മാറി’ (തുര്‍മുദി). (കേവലം ദുരഭിമാനത്തിന് വേണ്ടിയായി മാറി എന്ന് ഉദ്ദേശം – തുഹ്ഫ).
ചോദ്യം: ധാരാളം അംഗങ്ങളുള്ള ഒരു കുടുംബം, അവരുടെ വരുമാനവും ചെലവുമൊക്കെ ഒന്ന് തന്നെയാണ്. പെരുന്നാൾ ദിവസം അവർ ഒരു മൃഗത്തെ ബലിയറുക്കുകയാണ് പതിവ്. ഒരു മൃഗം മതിയാകുമോ,അതല്ല രണ്ട് മൃഗങ്ങളെ ബലിയറുക്കേണ്ടതുണ്ടോ?
ഉത്തരം: വലിയ, ധാരാളം അംഗങ്ങളുള്ള ഈ കുടുംബം ഒരു വീട്ടിലാണ് കഴിയുന്നതെങ്കിൽ അവർക്ക് ഒരു ഉദ്ഹിയ്യത് മതിയാകുന്നതാണ്. ഒന്നിൽ കൂടുതൽ ഉദ്ഹിയ്യത് നിർവ്വഹിക്കുകയാണെങ്കിൽ അതാണ് നല്ലത്. (സൗദി ഉന്നത പണ്ഡിതസഭ: ഫത്‌വ നമ്പർ-12572)
ചോദ്യം: ഞങ്ങൾ നാല് സഹോദരങ്ങളും പിതാവും ഒരു മതിൽ കെട്ടിനുള്ളിൽ അടുത്തടുത്തുള്ള വീടുകളിലായാണ് താമസിക്കുന്നത്, എല്ലാ വീട്ടുകാർക്കും കൂടി ഒരു ഉദ്ഹിയ്യത് മതിയാകുമോ? അതല്ല ഓരോരുത്തരും പ്രത്യേകം ഉദ്ഹിയ്യത് നിർവഹിക്കേണ്ടതുണ്ടോ?
ഉത്തരം: ഓരോ ഗൃഹനാഥനും അവനു വേണ്ടിയും അവന്റെ വീട്ടുകാർക്ക് വേണ്ടിയും ഉദ്ഹിയ്യത് നിർവഹിക്കുക എന്നതാണ് മുസ്തഹബ്ബ്. ഒന്നിലധികം വീടുകൾക്ക് വേണ്ടി ഒരു ഉദ്ഹിയ്യത് മതിയാകുന്നതല്ല. അവർ ഒരു മതിൽകെട്ടിനുള്ളിൽ തന്നെ ആയിരുന്നാലും ശരി. (സൗദി ഉന്നത പണ്ഡിതസഭ:ഫത്‌വ നമ്പർ- 19618)
മരിച്ചവര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ട് ഉളുഹിയ്യത്ത് അറുക്കാന്‍ പാടുള്ളതല്ല.എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്റെ പ്രതിഫലത്തില്‍ പങ്കാളികളാക്കാവുന്നതാണ്.
ശൈഖ് ഇബ്നുബാസ് (റ) പറയുന്നു:ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉളുഹിയത്തിന്റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (മജ്മൂഉല്‍ ഫത്താവാ :18/40)
ഒരു മൃഗത്തെ അറുക്കാന്‍ ശേഷിയില്ലാത്തവ൪ക്ക് ഒരു മൃഗത്തില്‍ ഷെയര്‍ ആകാവുന്നതാണ്. ഒരു മൃഗത്തില്‍ ഏഴ് പേ൪ക്ക് വരെ ഷെയ൪ ആകാവുന്നതാണ്. ഷെയ൪ ചെയ്യുമ്പോള്‍ എഴ് പേര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ല. എഴ് പേരില്‍ കൂടരുതെന്ന് മാത്രമാണുള്ളത്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ نَحَرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَامَ الْحُدَيْبِيَةِ الْبَدَنَةَ عَنْ سَبْعَةٍ وَالْبَقَرَةَ عَنْ سَبْعَةٍ
ജാബിറിബ്നു അബ്ദില്ലയില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഹുദൈബിയ്യ വ൪ഷത്തില്‍ ഞങ്ങള്‍ പ്രവാചകനോടൊപ്പം ഒട്ടകവും പശുവും ഏഴാളുകള്‍ പങ്കാളികളായികൊണ്ട് ബലിയറുത്തു. (മുസ്ലിം: 1318)
ഷെയ൪ ചേര്‍ന്ന് ഒട്ടകത്തെയോ, മാടിനേയൊ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിന്റേയും പേരില്‍ എന്ന നിലക്ക് നിയ്യത്താക്കാവുന്നതാണ്.എന്നാല്‍ 1/7 പങ്കുചേര്‍ന്ന് അറുക്കുമ്പോള്‍ അത് അയാള്‍ക്ക് മാത്രമാണോ പര്യാപ്തമാകുക, അതോ അയാള്‍ക്കും കുടുംബത്തിനും അത് മതിയോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് വീക്ഷണ വ്യത്യാസമുണ്ട്.സംഘം ചേര്‍ന്ന് ഒരു മാടിനെ അറുക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി ഒരു ആടിനെ അറുക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ശൈഖ് ഇബ്നുബാസ്(റ) പറയുന്നു:ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിന്റെയും പേരില്‍ എന്ന നിലക്ക് നിയ്യത്താക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം അപ്രകാരം ഉദ്ദേശിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെ തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ് ഉത്തമം.(മജ്മൂഉല്‍ ഫത്താവാ :18/44).
ഒരാളിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ വീട്ടുകാ൪ക്കുംകൂടി ഒരു ആടിനെ ബലി അറുക്കുകയും അവ൪ അതില്‍ നിന്ന് ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു.(ഇബ്നുമാജ, തി൪മുദി)
ആടുകളില്‍ ഒന്നിലധികം പേര്‍ക്ക് ഷെയര്‍ ആകാവുന്നതല്ല.
നബി ﷺ രണ്ട് ആടുകളെയാണ് ബലി അറുത്തിരുന്നത്. അതിനാല്‍ ആടാണ് ഏറ്റവും ഉത്തമം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മറ്റുചില ഹദീഥുകളുടെ വെളിച്ചത്തില്‍ ആടിനെക്കാള്‍ ഉത്തമം ഒട്ടകവും പിന്നെ പശുവുമാണ് എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ പുറപ്പെട്ടാല്‍ ഒരു ഒട്ടകത്തെ ബലി നല്‍കിയ പ്രതിഫലവും രണ്ടാം സമയത്ത് പുറപ്പെട്ടാല്‍ ഒരു പശുവിനെ ബലി നല്‍കിയ പ്രതിഫലവും മൂന്നാമത്തെ സമയത്ത് പുറപ്പെട്ടാല്‍ ഒരാടിനെ ബലി നല്‍കിയ പ്രതിഫലവും ഉണ്ട് എന്ന ഹദീസാണ് അവര്‍ തെളിവായി പറയുന്നത്. ഈ വിക്ഷണമാണ് കൂടുതല്‍ ശരി എന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും അഭിപ്രായപ്പെട്ടിരിക്കുന്നു. (മുഗ്‌നി : 8/7)
ഒരു മൃഗത്തെ ബലിക്കായി നിശ്ചയിക്കുന്നതോടെ അതിന്റെ ഉടമാവകാശം അയാള്‍ക്ക് ഇല്ലാതാകുന്നു. പിന്നീട് അതിനെ കൃഷിക്ക് ഉപയോഗിക്കാനോ അതിന്റെ രോമം എടുത്ത് വില്‍ക്കാനോ പാടില്ല. ചെമ്മരിയാടാണെങ്കില്‍ അതിന്റെ രോമം മുറിച്ചെടുക്കലാണ് അതിന് കൂടുതല്‍ ഗുണമെങ്കില്‍ മുറിച്ചെടുക്കാവുന്നതാണ്. അത് സ്വയം ഉപയോഗിക്കുകയോ ദാനം നല്‍കുകയോ ചെയ്യാം, അല്ലാതെ വില്‍ക്കാവതല്ല. പാല്‍ കറന്നെടുക്കുന്നുവെങ്കിലും ഇതുതന്നെയാണ് വിധി. ബലി മൃഗം പ്രസവിച്ചാല്‍ ആ കുട്ടിയെകൂടി ബലിയറുക്കേണ്ടതാണ്.
കടം വാങ്ങി ഉള്ഹിയ്യതിൽ പങ്കുചേരാമോ ?
“ഉള്ഹിയ്യത് എന്നത് വളരെ പ്രബലമായ ഒരു സുന്നത്ത് കർമ്മമാണ്. വളരെ ശ്രേഷ്ഠതയുള്ള ഇബാദത്താണ്. അത് കൊണ്ട് തന്നെ കഴിവുള്ളവർ ഉള്ഹിയ്യത്തിന്റെ കാര്യത്തിൽ അലംഭാവം കാണിക്കാൻ പാടുള്ളതല്ല.
ഇനി ഒരാൾക്ക് കടം വാങ്ങിയാൽ അത് കൃത്യസമയത്ത് തന്നെ കൊടുത്തുവീട്ടാൻ സാധിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ അയാൾക്ക് അത്തരത്തിൽ കടം വാങ്ങി ഉള്ഹിയ്യതിൽ പങ്കു ചേരാവുന്നതാണ്, അത് നല്ല കാര്യമാണ്.” ( الموقع الرسمي للشيخ فوزان حفظه الله)
ഉളുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉളുഹിയ്യത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ, നഖത്തില്‍ നിന്നോ, തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല.
عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: إذا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أحدكم أَنْ يُضَحِّيَ فَلْيُمْسِكْ عن شَعْرِه وَأَظْفَارِهِ
ഉമ്മു സൽമ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ബലി (ഉളുഹിയ്യത്ത്) അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുൽഹജ്ജ് മാസമായാല്‍ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല’. (മുസ്‌ലിം: 1977)
عن أُمِّ سَلَمَةَ أَنَّ النبي صلى الله عليه وسلم قال: مَنْ كَانَ لَهُ ذِبْحٌ يَذْبَحُهُ فَإِذَا أُهِلَّ هِلاَلُ ذِي الْحِجَّةِ فَلاَ يَأْخُذَنَّ مِنْ شَعْرِهِ وَلاَ مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّيَ
ഉമ്മു സൽമ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ബലി (ഉളുഹിയ്യത്ത്) അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ദുൽഹജ്ജ് മാസത്തിന്റെ മാസപ്പിറവി കണ്ടതു മുതല്‍ ബലി അറുക്കുന്നതുവരെ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല’. (മുസ്‌ലിം: 1977)
ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ പോലും ഉളുഹിയ്യത്ത് അറുക്കാന്‍ ആഗ്രഹിക്കുന്നവനാണെങ്കില്‍ അയാള്‍ക്കും ഇത് ബാധകമാണ്
നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല എന്നുള്ളത് ഉളുഹിയ്യത്ത് നി൪വ്വഹിക്കാന്‍ ഉദ്ദേശിച്ചവന് മാത്രമാണ് ഇത് ബാധകമാകുക. അയാളുടെ വീട്ടുകാര്‍ക്കോ ബന്ധുകള്‍ക്കോ ഈ നിയമം ബാധകമല്ലെന്നുള്ളതാണ് പ്രബലാഭിപ്രായം.
മുടി എന്നതുകൊണ്ടുള്ള ഉദ്ധേശ്യം എല്ലാ തരം മുടിയുമാണ്. കക്ഷരോമം, ഗുഹ്യരോമം, മീശ വെട്ടുക എന്നിവയൊന്നും പാടില്ല.
ഇനി ഒരാള്‍ ദുല്‍ ഹിജ്ജ മാസം ആരംഭിച്ച ശേഷമാണ് ഉളുഹിയ്യത്ത് അറുക്കണമെന്ന്‍ തീരുമാനമെടുത്തതെങ്കില്‍ അന്നുമുതല്‍ ബലി അറുക്കുന്നതുവരെ തന്റെ മുടിയോ നഖമോ എടുക്കരുത്.
അറുക്കാന്‍ തീരുമാനിച്ചവന്‍ ഈ നിര്‍ണ്ണിത സമയത്തിനിടയില്‍ മുടി വെട്ടുകയോ, നഖം മുറിക്കുകയോ ചെയ്താല്‍ പ്രത്യേകിച്ച് പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതില്ല. എന്നാല്‍ അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ നടത്തേണ്ടതാണ്.കാരണം സുന്നത്തുകള്‍ക്കെതിരെയുള്ള പ്രവ൪ത്തനം ഗൗരവത്തില്‍ കാണേണ്ടതാണ്.
അതേസമയം മറ്റൊരാളുടെ ഉളുഹിയ്യത്ത് അറുക്കാന്‍ വേണ്ടി ഏല്‍പ്പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല. ( ശൈഖ് ഇബ്നുബാസ് (റ) – മജ്മൂഉല്‍ ഫത്താവാ :18/39)
ഉളുഹിയ്യത്ത് നി൪വ്വഹിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള സ്ത്രീക്കും ഈ സുന്നത്ത് ബാധകമണ്.അവള്‍ മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല.( ശൈഖ് ഇബ്നുബാസ് (റ) – മജ്മൂഉല്‍ ഫത്താവാ :18/47)
ഉള്ഹിയ്യത്ത് അറുക്കുന്നതോടെ നഖവും മുടിയും തൊലിയും ഒക്കെ എടുക്കുന്നതിനുള്ള വിലക്ക് നീക്കപ്പെടും.
നഖമോ മുടിയോ നീക്കം ചെയ്യരുതെന്ന് പറയുന്നതിന്റെ ഹിക്മത്ത്
ഹജ്ജ് ക൪മ്മത്തില്‍ പങ്കെടുക്കുന്നവ൪ ദുനിയാവിന്റെ സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത്. ഹജ്ജ് ചെയ്യാത്തവ൪ക്കും ചില കാര്യങ്ങള്‍ നി൪വ്വഹിക്കുന്നതിലൂടെ ഹജ്ജില്‍ ചെയ്യുന്ന ഇബാദത്തുകളില്‍ ഹാജിമാരോട് മാനസികമായി പങ്ക് ചേരാന്‍ സാധിക്കുന്നു. നഖമോ മുടിയോ നീക്കം ചെയ്യാതിരിക്കുന്നതിലൂടെ ഹാജിമാരോട് പങ്ക് ചേരുന്നു.
ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു: സ്വന്തം നാട്ടില്‍ കഴിയുന്നവ൪ ബലിക൪മ്മം നി൪വ്വഹിക്കുന്നതിലൂടെ ഹാജിമാ൪ ഹജ്ജിന്റെ ഭാഗമായി നി൪വ്വഹിക്കുന്ന ബലിക൪മ്മത്തില്‍ പങ്ക് ചേരുന്നു. അതോടൊപ്പം ഇഹ്റാമിലായിരിക്കെ ഹാജിമാ൪ക്ക് അനുവദീയമല്ലാത്ത മുടി, നഖം എന്നിവ എടുക്കുക എന്നതിലും പങ്ക് ചേരുന്നു. (മജ്മൂഉല്‍ ഫത്വാവ :25/139)
ബലിക൪മ്മം സമയ നി൪ണ്ണിതമായ ഒരു ആരാധനയാണ്. അതിനാല്‍ നി൪ണ്ണിത സമയത്തിന് മുമ്പോ ശേഷമോ അറുക്കാന്‍ പാടുള്ളതല്ല. അറുത്താല്‍ അത് ബലിക൪മ്മമായി പരിഗണിക്കുകയില്ല.
عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَخْطُبُ فَقَالَ : إِنَّ أَوَّلَ مَا نَبْدَأُ مِنْ يَوْمِنَا هَذَا أَنْ نُصَلِّيَ، ثُمَّ نَرْجِعَ فَنَنْحَرَ، فَمَنْ فَعَلَ هَذَا فَقَدْ أَصَابَ سُنَّتَنَا، وَمَنْ نَحَرَ فَإِنَّمَا هُوَ لَحْمٌ يُقَدِّمُهُ لأَهْلِهِ، لَيْسَ مِنَ النُّسُكِ فِي شَىْءٍ
നബി ﷺ പറഞ്ഞു : ‘നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമ്മുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല.’ (ബുഖാരി:5560)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ ذَبَحَ قَبْلَ الصَّلاَةِ فَإِنَّمَا ذَبَحَ لِنَفْسِهِ، وَمَنْ ذَبَحَ بَعْدَ الصَّلاَةِ فَقَدْ تَمَّ نُسُكُهُ، وَأَصَابَ سُنَّةَ الْمُسْلِمِينَ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉളുഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി:5546)
ബലിക൪മ്മത്തിന്റെ ആദ്യസമയം പെരുന്നാള്‍ നമസ്കാരത്തിന് ശേഷം ഖുതുബ അവസാനിച്ച ശേഷമാണ്. ഇതാണ് ഏറ്റവും ശ്രേഷ്ടമായ സമയവും.
عَنْ جُنْدَبٍ، قَالَ صَلَّى النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ ثُمَّ خَطَبَ، ثُمَّ ذَبَحَ
ജുന്‍ദബില്‍(റ) നിന്നും നിവേദനം: ബലിപെരുന്നാള്‍ ദിവസം നബി ﷺ നമസ്കരിച്ചു. പിന്നെ ഖുതുബ നി൪വ്വഹിച്ചു. ശേഷം ബലി അറുത്തു. (ബുഖാരി:985)
നാല് ദിവസങ്ങളിലാണ് ഉളുഹിയ്യത്ത് നി൪വ്വഹിക്കല്‍ അനുവദനീയമായിട്ടുള്ളത്. പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്’രീക്കിന്റെ മൂന്ന് ദിനങ്ങളും. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് (ദുല്‍ഹിജ്ജ 11, 12, 13) അയ്യാമുത്തശ്’രീക്ക് എന്ന് പറയുന്നത്.
നബി ﷺ പറഞ്ഞു: ‘അയ്യാമുത്തശ്’രീക്കിന്റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്റെ ദിനങ്ങളാണ്.’ [ സ്വഹീഹ് അല്‍ബാനി].
ദുല്‍ഹജ്ജ് 10 ന് ബലി അറുക്കാന്‍ കഴിയുന്നവ൪ അന്നുതന്നെ അറുക്കുന്നതാണ് നല്ലത്.
عَنْ عَبْدِ اللَّهِ بْنِ قُرْطٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ أَعْظَمَ الأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ ثُمَّ يَوْمُ الْقَرِّ
നബി ﷺ പറഞ്ഞു: തീർച്ചയായും ദിവസങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവുംമഹത്തരമായത് ബലിദിവസം(ദുല്‍ഹിജ്ജ 10) ആകുന്നു. പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്.(അബൂദാവൂദ്:1765)
ദുല്‍ഹിജ്ജ 10 യൗമുന്നഹ്റ് (ബലിദിനം) എന്ന് പറയുന്നതില്‍ നിന്ന് തന്നെ, പ്രസ്തുത ദിനം തന്നെയാണ് അറവിന് ഏറ്റവും ഉത്തമമായതെന്ന് മനസ്സിലാക്കാം.പെരുന്നാള്‍ നമസ്കാരത്തിനുശേഷം ദുഹാ(പൂ൪വ്വാഹ്ന) സമയമാണ് ഉളുഹിയ്യത്ത് നി൪വ്വഹിക്കുന്നതിന് ഏറ്റവും ഉത്തമമായ സമയം എന്നതിനാലാണ് ഇതിന് ഈ പേര് വരാന്‍ കാരണം. ചുരുക്കത്തില്‍ ശറഇയ്യായി നിര്‍ണ്ണിതമായ സമയത്ത് തന്നെ അറുക്കപ്പെട്ടാലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.
إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ
നബി ﷺ പറഞ്ഞു:’നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമ്മുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല.’ ( ബുഖാരി: 965 , മുസ്‌ലിം: 5185)
عَنْ جُنْدَبٍ، قَالَ صَلَّى النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ ثُمَّ خَطَبَ، ثُمَّ ذَبَحَ فَقَالَ : مَنْ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيَذْبَحْ أُخْرَى مَكَانَهَا، وَمَنْ لَمْ يَذْبَحْ فَلْيَذْبَحْ بِاسْمِ اللَّهِ
ജുന്‍ദുബ്(റ) നിവേദനം: നബി ﷺ ബലിപെരുന്നാള്‍ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അറവ് നിര്‍വ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്റെ മുമ്പ് ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നു അറുക്കട്ടെ(കാരണം അവന്‍ ബലി അറുത്തിട്ടില്ല). അറുക്കാത്തവന്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കട്ടെ. (ബുഖാരി:985)
ബലി അറുക്കുന്നതിന്റെ അവസാന സയം അയ്യാമുത്തശ്’രീഖിന്റെ അവസാന ദിവസം അഥവാ ദുല്‍ഹിജ്ജ 13 ന് സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്.
ബലിമൃഗത്തെ അറുക്കുമ്പോള്‍ ഖിബ്‌ലക്ക് മുന്നിടുകയും അല്ലാഹുവിന്റെ നാമം ( بسم الله) ഉച്ചരിച്ചിരിക്കുകയും വേണം. ബലി അറുക്കുമ്പോള്‍ ഇപ്രകാരം പറയല്‍ സുന്നത്താണ്.
بسم الله والله أكبر ، اللهم هذا منك ولك
ബിസ്മില്ലാഹ് അല്ലാഹു അക്ബ൪ അല്ലാഹുമ്മ ഹാദാ മിന്‍ക വ ലക
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.
ബലിയറുക്കുമ്പോൾ കൂട്ടമായി തക്ബീർ ചൊല്ലേണ്ടതുണ്ടോ?
ബലി അറുക്കുന്ന സമയത്ത് കൂട്ടമായി തക്ബീർ ചൊല്ലുന്ന രീതി പഠിപ്പിക്കപ്പെട്ടിട്ടില്ല, അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മദീനയിലെ പ്രമുഖ മുഹദ്ദിസ്, അബ്ദുൽ മുഹ്‌സിൻ അബ്ബാദ് (ഹഫിദഹുല്ലാഹ്) ചോദിക്കപ്പെട്ടു:
ചോദ്യം : ഞങ്ങളുടെ നാട്ടില്‍ ഉദ്ഹിയ്യത്ത് കര്‍മ്മത്തില്‍ ആളുകള്‍ ഒരുമിച്ചു കൂടുകയും, ബലി അറുക്കുന്ന സമയത്ത് ഈദ് ദിവസത്തെ തക്ബീറ് പോലെ തക്ബീര്‍ ചൊല്ലുകയും ചെയ്യുന്നു (ഇത് ശരിയാണോ)?
ഉത്തരം: ഇത് ശരിയല്ല, തക്ബീര്‍ ചൊല്ലേണ്ടത് ബലി അറുക്കുന്നയാളാണ്. അതിപ്രകാരമാണ്:
بسم الله، الله أكبر
ബിസ്മില്ലാഹ്, അല്ലാഹു അക്ബർ
എന്നാല്‍ അവിടെ കൂടിനില്‍ക്കുന്നവര്‍ ബലി അറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലരുത്. ഒരുപക്ഷെ അയ്യാമുതശ്-രീഖ് എന്ന നിലക്ക് ചൊല്ലുകയാണെങ്കില്‍ പ്രശ്‌നമില്ല,പക്ഷെ ബലിയറുക്കുമ്പോൾ എന്ന ഉദ്ദേശത്തോടെയാകരുത്. അയ്യാമുതശ്-രീഖ് ഭക്ഷണ പാനീയങ്ങളുടെയും അല്ലാഹുവിനുള്ള സ്മരണയുടെയും ദിവസങ്ങളാണ്.
ബലിമൃഗത്തെ അറുക്കാന്‍ കഴിയുന്നവന്‍ സ്വന്തം കൈകൊണ്ട് തന്നെ അറുക്കുന്നതാണ് ഉത്തമം.അത് നബിചര്യയില്‍ പെട്ടതാണ്.
عَنْ أَنَسٍ، قَالَ ضَحَّى النَّبِيُّ صلى الله عليه وسلم بِكَبْشَيْنِ أَمْلَحَيْنِ، فَرَأَيْتُهُ وَاضِعًا قَدَمَهُ عَلَى صِفَاحِهِمَا يُسَمِّي وَيُكَبِّرُ، فَذَبَحَهُمَا بِيَدِهِ
അനസില്‍(റ) നിന്ന് നിവേദനം: കൊമ്പുള്ളതും തൂവെള്ള നിറമുള്ളതുമായ രണ്ട് കൂറ്റനാടുകളെ (അല്ലാഹുവിന്റെ) നാമം ചൊല്ലുകയും തക്ബീ൪ മുഴക്കുകയും ചെയ്തു് ബലിമൃഗത്തിന്റെ പാ൪ശ്വങ്ങളില്‍ കാല്‍ വെച്ചുകൊണ്ട് നബിﷺയുടെ തിരുകൈകളാല്‍ ബലി അറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി :5558)
ശൈഖ് ഇബ്നുബാസ്(റ) പറയുന്നു: :’എന്നാല്‍ ഒരാള്‍ സ്വയം തന്റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ് സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും. കാരണം നബി ﷺ തന്റെ കൈകൊണ്ട് തന്റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്. (മജ്മൂഉല്‍ ഫത്താവാ :18/28)
സ്വന്തമായി അറുക്കുന്നതിന് പ്രയാസമുള്ളവ൪ അറവ് നടത്തുന്നിടത്ത് സന്നിഹിതനാകാനെങ്കിലും ശ്രമിക്കേണ്ടതാണ്.
ബലി അറുക്കപ്പെടുന്ന സമയത്ത് ബലിമൃഗത്തോട് കാണിക്കേണ്ട മര്യാദയും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
عَنْ شَدَّادِ بْنِ أَوْسٍ، قَالَ ثِنْتَانِ حَفِظْتُهُمَا عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : إِنَّ اللَّهَ كَتَبَ الإِحْسَانَ عَلَى كُلِّ شَىْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ
ശദ്ദാദുബ്നു ഔസ്(റ) പറഞ്ഞു : രണ്ട് കാര്യങ്ങള്‍ ഞാന്‍ നബി ﷺ യില്‍ നിന്ന് മനപാഠമാക്കി. നബി ﷺ പറഞ്ഞു : അല്ലാഹു എല്ലാത്തിലും നന്‍മ നി൪ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ എന്തിനെയെങ്കിലും കൊല്ലുകയാണെങ്കില്‍ മാന്യമായ നിലയില്‍ കൊല്ലുക. നിങ്ങള്‍ അറവ് നടത്തുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക. ആയുധം മൂ൪ച്ച കൂട്ടുകയും അറവ് മൃഗത്തിന് സാവകാശം നല്‍കുകയും ചെയ്യട്ടെ. (മുസ്ലിം:1955)
മൂ൪ച്ച കൂടിയ കത്തികൊണ്ട് അറുക്കുമ്പോള്‍ മൃഗത്തിന് ആശ്വാസം ലഭിക്കുന്നു. മൃഗത്തോട് വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയുമാണ് വേണ്ടത്. അതേപോലെ മൃഗത്തിന്റെ മുമ്പില്‍ വെച്ച് കത്തിക്ക് മൂ൪ച്ച കൂട്ടാതിരിക്കുക, മൃഗത്തെ അറുക്കുമ്പോള്‍ അത് അറുക്കാനുള്ള മറ്റ് മൃഗങ്ങളെ കാണിക്കാതിരിക്കുക, മൃഗത്തെ വലിച്ചിഴച്ച് കൊണ്ടുപോകാതിരിക്കുക, ജീവന്‍ വേ൪പിരിയുന്നതിന് മുമ്പ് മൃഗത്തിന് വേദനിക്കുന്ന പ്രവൃത്തികള്‍ ചെയ്യാതിരിക്കുക എന്നിവയെല്ലാം മൃഗത്തോട് കാണിക്കേണ്ട മര്യാദയില്‍ പെട്ടതാണ്.
ബലിമൃഗത്തെ വീഴ്ത്തിയതിനു ശേഷം ഒരുകാല്‍ കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ച അവസ്ഥയില്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ഒരാള്‍ക്കരികെ നബി ﷺ കടന്നുപോയി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഇതിന് മുമ്പ് ആകാമായിരുന്നില്ലേ ഈ മൂര്‍ച്ചകൂട്ടല്‍? നീ അതിനെ പലതവണ കൊല്ലാനാണോ ഉദ്ദേശിക്കുന്നത്?’ (ഹാകിം, ത്വബ്‌റാനി).
ആട് മാടുകളെ ഇടതുവശം ചരിച്ച് കിടത്തികൊണ്ടാണ് അറുക്കേണ്ടത്. അറവ് സൌകര്യമാകുവാന്‍ അവന്റെ കാല്‍ ഉരുവിന്റെ പിരടിയുടെ മേല്‍ വെക്കുകയും വേണം.
عَنْ أَنَسٍ، قَالَ ضَحَّى النَّبِيُّ صلى الله عليه وسلم بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا .
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ വെളുപ്പില്‍ കറുപ്പ് കല൪ന്ന കൊമ്പുകളുള്ള തടിച്ച രണ്ട് ആടുകളെ അവിടുത്തെ കൈകള്‍ കൊണ്ട് അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തക്ബീ൪ ചൊല്ലിക്കൊണ്ട് അറുത്തു. അദ്ദേഹത്തിന്റെ കാല് ഉരുവിന്റെ പിരടിയുടെ മേല്‍ വെക്കുകയും ചെയ്തു. (മുസ്ലിം:1966)
ഇമാം നവവി(റഹി) പറയുന്നു: ‘മൃഗത്തിന്റെ സന്നിധിയില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊന്നിനെ അറുക്കാതിരിക്കലും അറവു സ്ഥലത്തേക്ക് മൃഗത്തെ വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കലും അഭികാമ്യമാകുന്നു” (ശറഹു മുസ്‌ലിം 13/43).
ബലി അറുക്കുന്ന സമയത്ത് അത് സ്വീകാര്യമാകുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നത് നല്ലതാണ്. നബി ﷺ ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നു:
اللَّهُمَّ مِنْكَ وَلَكَ عَنْ مُحَمَّدٍ وَأُمَّتِهِ بِاسْمِ اللَّهِ وَاللَّهُ أَكْبَرُ
‘അല്ലാഹുവേ, മുഹമ്മദില്‍ നിന്നും മുഹമ്മദിന്റെ കുടുംബത്തില്‍ നിന്നും മുഹമ്മദിന്റെ ഉമ്മത്തില്‍ നിന്നും നീ ഇത് സ്വീകരിക്കേണമേ. (അബൂദാവൂദ് :2795)
ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആള്‍ ഭക്ഷിക്കുന്നത് സുന്നത്താണ്. അതേപോലെ ബലിയറുത്തതില്‍ നിന്നും ഭക്ഷിക്കുന്നതോടൊപ്പം സാധുക്കളായ ആളുകള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യണം.ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആളിന്റെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കാവുന്നതാണ്.
لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ ﴿٢٨﴾
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.(ഖു൪ആന്‍ : 22/28 )
وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴿٣٦﴾
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം അധീനപ്പെടുത്തിത്തന്നിരിക്കുന്നു.(ഖു൪ആന്‍ : 22/36 )
ജാബി൪(റ) നിവേദനം: നബി ﷺ നൂറ് ഒട്ടകങ്ങളെ ബലി അറുക്കുകയും അതില്‍ നിന്ന് ഒരു കഷണമെടുത്ത് പാകം ചെയ്യുകയും ബാക്കി വിതരണം നടത്തുകയും ചെയ്യുമായിരുന്നു.(മുസ്ലിം :1218)
സ്വയം ഭക്ഷിക്കുക., ദരിദ്രര്‍ക്ക് ദാനമായി നല്‍ക്കുക, അയല്‍വാസിക്കും കുടുംബത്തിനും നല്‍കുക. എന്നീ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനെക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്. ചിലര്‍ ഖു൪ആന്‍ : 22/28 വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘ബലികള്‍ 1/3 നിനക്കും 1/3 നിന്റെ കുടുംബത്തിനും 1/3 ദരിദ്രര്‍ക്കുമാകുന്നു.’ അല്‍ക്വമ(റ) പറയുന്നു: ”അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്നോട് പറഞ്ഞു: ‘1/3 നീ ഭക്ഷിക്കുക. 1/3 സഹോദരന്‍ ഉത്ബക്ക് നല്‍കുക, 1/3 നീ ദാനം ചെയ്യുക.’ ഇമാം ശാഫിഈ ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ രണ്ടാക്കി വിഭജിക്കുകയും പകുതി ഭക്ഷിക്കുകയും പകുതി ദാനമായി നല്‍കുകയും ചെയ്യുക എന്നും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മൂന്നാക്കി തിരിക്കലാണ് നല്ലത് എന്നതിന് ഖു൪ആന്‍ : 22/36 വചനവും പ്രവാചക ചെയ്തിയും ഇബ്‌നു ഉമറിന്റെ അധ്യാപനവും ഇബ്‌നുമസ്ഊദിന്റെ കല്‍പനയും തെളിവാണെന്ന് ഇമാം ഇബ്‌നു ഖുദാമ(റഹി) തന്റെ മുഗ്‌നി 8/17 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു മസ്ഊദിന്റെ(റ) കല്‍പനയെ അടിസ്ഥാനമാക്കി ഇമാം അഹ്മദും ഈ അഭിപ്രായത്തെ തെരഞ്ഞെടുത്തിരിക്കുന്നു.
ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ് കൂടുതല്‍ പ്രബലം. നബി ﷺ അറുത്ത അഞ്ച് ഒട്ടകങ്ങളില്‍ നിന്ന് നബി ﷺ ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. നൂറ് ഒട്ടകങ്ങളെ പ്രവാചകന്‍ അറുത്തപ്പോള്‍ എല്ലാത്തില്‍ നിന്നും ഓരോ കഷ്ണം എടുത്ത് അവ ഒരു പാത്രത്തിലിട്ട് വേവിക്കുകയും എന്നിട്ട് അതില്‍ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. ഇന്ന് സ്വയം കഴിക്കല്‍ ഏറെ ശ്രേഷ്ഠമാണെന്നറിയിക്കുന്നു.
ബലിമാംസം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്.
നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, മറ്റുള്ളവ൪ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുക.’ [ബുഖാരി :5143]
عن جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ كُنَّا نَتَزَوَّدُ لُحُومَ الأَضَاحِيِّ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم إِلَى الْمَدِينَةِ
ജാബി൪(റ) പറയുന്നു:ഞങ്ങള്‍ നബി ﷺ യുടെ കാലത്ത് ഉളുഹിയത്തിന്റെ മാംസം മദീന വരെയുള്ള യാത്രക്ക് ഭക്ഷണമായി കൊണ്ടുപാകാറുണ്ടായിരുന്നു.(ബുഖാരി : 5567)
عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى عَنْ أَكْلِ لُحُومِ الضَّحَايَا بَعْدَ ثَلاَثٍ ثُمَّ قَالَ بَعْدُ “ كُلُوا وَتَزَوَّدُوا وَادَّخِرُوا ”
ജാബിറില്‍(റ) നിന്ന് നിവേദനം: ‘മൂന്ന് ദിവസത്തിനപ്പുറം ബലി മാംസം ഭക്ഷിക്കുന്നതിനെ നബി ﷺ ഞങ്ങളോട് വിലക്കി. പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക. (മുസ്‌ലിം:1972)
ജാബിറില്‍(റ) നിന്ന് നിവേദനം:(ഏറെ ക്ഷാമമുള്ള ഒരു വര്‍ഷത്തില്‍) നബി ﷺ മൂന്ന് ദിവസത്തിലേറെ സൂക്ഷിച്ച് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നബി ﷺ പറഞ്ഞു: ‘മൂന്ന് ദിവസത്തിലേറെ ബലി മാംസം സൂക്ഷിക്കുന്നതിനെ ഞാന്‍ നിങ്ങളോട് വിലക്കിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക’ (മുസ്‌ലിം).
നബി ﷺ പറഞ്ഞു: ജനങ്ങളുടെ പട്ടിണി കാരണം, ഞാൻ നിങ്ങളോട് മൂന്ന് ദിവസത്തിൽ കൂടുതൽ മാംസം സൂക്ഷിച്ച് വെക്കരുതെന്ന് വിലക്കിയിരുന്നു. ഇനി നിങ്ങൾ ഉദ്ദേശിക്കുന്നത്ര സൂക്ഷിച്ചുവെക്കുകയും ഇഷ്ടമുള്ളത്ര ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക. (മുസ്നദ് അഹ്‌മദ്: 11543)
عَنْ سَلَمَةَ بْنِ الأَكْوَعِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” مَنْ ضَحَّى مِنْكُمْ فَلاَ يُصْبِحَنَّ بَعْدَ ثَالِثَةٍ وَفِي بَيْتِهِ مِنْهُ شَىْءٌ ”. فَلَمَّا كَانَ الْعَامُ الْمُقْبِلُ قَالُوا يَا رَسُولَ اللَّهِ نَفْعَلُ كَمَا فَعَلْنَا عَامَ الْمَاضِي قَالَ ” كُلُوا وَأَطْعِمُوا وَادَّخِرُوا فَإِنَّ ذَلِكَ الْعَامَ كَانَ بِالنَّاسِ جَهْدٌ فَأَرَدْتُ أَنْ تُعِينُوا فِيهَا ”.
സലമത്ത ബ്നു അക്വയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ, കഴിഞ്ഞ കൊല്ലം ചെയ്തപോലെ തന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്‍മാര്‍ ചോദിച്ചു. നബി ﷺ അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി:5569)
ഉള്ഹിയത്തിന്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷിക്കരുത് എന്ന് ഹദീഥിലുണ്ടല്ലോ. അപ്പോൾ മൂന്ന് ദിവസത്തിലധികം ആ മാംസം സൂക്ഷിച്ചുവെക്കുന്നതും അതിൽ നിന്ന് ഭക്ഷിക്കുന്നതും ഹറാമാകുമോ?
ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
هذا الحديث له سبب: وهو أن الناس أصابهم مجاعة فنهى النبي -صلى الله عليه وعلى آله وسلم- أن يدخروا لحوم الأضاحي فوق ثلاث، وفي العام التالي اتسع الناس وزالت المجاعة فقال النبي -عليه الصلاة والسلام-: «كنت نهيتكم عن الادخار فوق ثلاث من أجل الدافة -يعني: التي دفت وهي الجوع- فادخروا ما شئتم وكلوا ما شئتم».
നബിﷺയിൽ നിന്നുള്ള ആ ഹദീഥിന് ഒരു കാരണമുണ്ട്. ആളുകളെല്ലാം പട്ടിണിയിലായിരുന്ന സമയത്താണ് മൂന്ന് ദിവസത്തിൽ കൂടുതൽ ഉള്ഹിയത്തിന്റെ മാംസം സൂക്ഷിച്ചുവെക്കുന്നതിനെ നബിﷺ വിലക്കിയത്. എന്നാൽ, അതിനുശേഷം ആ പട്ടിണി ഇല്ലാതാവുകയും മാംസം സൂക്ഷിച്ച് വെക്കാൻ നബിﷺ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്. അവിടുന്ന്ﷺ പറഞ്ഞു: “ജനങ്ങളുടെ പട്ടിണി കാരണം, ഞാൻ നിങ്ങളോട് മൂന്ന് ദിവസത്തിൽ കൂടുതൽ മാംസം സൂക്ഷിച്ച് വെക്കരുതെന്ന് വിലക്കിയിരുന്നു. ഇനി നിങ്ങൾ ഉദ്ദേശിക്കുന്നത്ര സൂക്ഷിച്ചുവെക്കുകയും ഇഷ്ടമുള്ളത്ര ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക.” (മുസ്നദ് അഹ്‌മദ്: 11543)
ബലി മാംസമോ ബലിമൃഗത്തിന്റെ തോലോ വില്‍ക്കാന്‍ പാടില്ല. തോല്‍ ദാനം ചെയ്യേണ്ടതാണ്. അറവുകാരന് കൂലി വേറെതന്നെ നല്‍കണം. എന്നാല്‍ ബലിമൃഗത്തിന്റെ തോല്‍ വിറ്റ്, അതിന്റെ വില ദരിദ്ര൪ക്ക് ദാനം ചെയ്യാവുന്നതാണ്.
عَنْ عَلِيًّا ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم أَمَرَهُ أَنْ يَقُومَ عَلَى بُدْنِهِ، وَأَنْ يَقْسِمَ بُدْنَهُ كُلَّهَا، لُحُومَهَا وَجُلُودَهَا وَجِلاَلَهَا، وَلاَ يُعْطِيَ فِي جِزَارَتِهَا شَيْئًا
അലി(റ) പറഞ്ഞു : നബി ﷺ തന്റെ ഒട്ടകത്തിന്റെ കാര്യം നി൪വ്വഹിക്കാനും അതിന്റെ മാംസവും തോലും അതിന്‍മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കല്പിച്ചു. അതില്‍ നിന്ന് ഒരു വസ്തുവും അറവുകാ൪ക്ക് കൂലിയായി നല്‍കരുതെന്നും കല്‍പ്പിച്ചു. .(ബുഖാരി:1717)
ശൈഖ് ഉസൈമീന്‍ (റഹി) പറഞ്ഞു: അറവുകാരന് അതില്‍നിന്ന് കൂലി നല്‍കുകയെന്നത് അനുവദനീയമല്ല.എന്നാല്‍ ഹദ്‌യയായി നല്‍കുന്നത് കുഴപ്പമില്ല.(മജ്മൂഅ് ഫത്താവ -25/110)
ദരിദ്രരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി സ്ഥാപിക്കപ്പെട്ട സംഘങ്ങള്‍, കൂട്ടായ്മകള്‍, സംരംഭങ്ങള്‍ എന്നിവക്ക് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പള്ളിനിര്‍മാണം, പള്ളിപരിപാലനം എന്നിവക്ക് അത് ഉപയോഗിക്കാതിരിക്കലാണ് കൂടുതല്‍ സൂക്ഷ്മത. അറവുകാരന് ദാനമായി തോല്‍ നല്‍കുന്നുവെങ്കില്‍ അതിന് മുമ്പായി അവന്റെ കൂലി പൂര്‍ണമായും നല്‍കലാണ് നല്ലത്. അല്ലാത്ത പക്ഷം കൂലിയില്‍ ഇളവ് നല്‍കാന്‍ ഒരു പക്ഷേ ഇതൊരു നിമിത്തമായി കണക്കാക്കപ്പെട്ടേക്കാം എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (3/556).
മുസ്ലിംകള്‍ അല്ലാത്തവ൪ക്ക് ഉളുഹിയത്തിന്റെ ഇറച്ചിയില്‍ നിന്നും നല്‍കാവുന്നതാണോ എന്ന കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്.അവ൪ക്ക് ഉളുഹിയത്തിന്റെ ഇറച്ചിയില്‍ നിന്നും നല്‍കരുതെന്നുള്ള നബി ﷺ യുടെ നിരോധമൊന്നും വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ നാമുമായി ബന്ധപ്പെടുന്ന നമ്മോട് അടുത്ത അമുസ്ലിംകള്‍ക്ക്അവ൪ ഉളുഹിയത്തിനെ എതി൪ക്കുകയോ നിന്ദിക്കുകയോ ബലിമാംസത്തെ അനാദരിക്കുകയോ ചെയ്യാത്തവരാണെങ്കില്‍ അതില്‍ നിന്നും അവ൪ക്കും നല്‍കാവുന്നതാണ്. ഈ വിഷയത്തിലെ ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്’വ കാണുക:
ചോദ്യം : അമുസ്ലിംകള്‍ക്ക് ബലി അറുത്ത് നല്‍കല്‍ അനുവദനീയമാമോ?
ഉത്തരം : അനുവദനീയമാണ്. മുസ്ലിംകളുമായി കരാറിലുള്ളവ൪ക്കും ബന്ധനസ്ഥ൪ക്കും ബലിയറുത്തത് ഭക്ഷിപ്പിക്കല്‍ അനുവദനീയമാണ്. ദരിദ്ര൪ക്കും ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും മാനസികമായി മുസ്ലിംകളുമായി ഇണങ്ങി ജീവിക്കുന്നവ൪ക്കും ബലിയറുത്തത് നല്‍കല്‍ അനുവദനീയമാണ്.
നിശ്ചയമായും ബലിക൪മ്മം എന്നത് അല്ലാഹുവിലേക്കുള്ള സാമീപ്യവും അവനോടുള്ള ആരാധനയുമാണ്. അറ് അറവിലൂടെ സാക്ഷാത്ക്കരിച്ചു. എന്നാല്‍ അതിന്റെ മാംസം അതില്‍ ശ്രേഷ്ടമായത് മൂന്നിലൊന്ന് ഭക്ഷിക്കലും മൂന്നിലൊന്ന് ബന്ധുക്കളിലേക്കും അയല്‍വാസികളിലേക്കും സുഹൃത്തുക്കളിലേക്കും ദാനം ചെയ്യലും മൂന്നിലൊന്ന് ദരിദ്ര൪ക്ക് ധ൪മ്മം ചെയ്യലുമാണ്. ഈ വിഭജനത്തില്‍ ഏറ്റക്കുറച്ചില്‍ വന്നാലോ സമമായാലോ യാതൊരു കുഴപ്പവുമില്ല. ഇസ്ലാമുമായി യുദ്ധം ചെയ്യുന്നവ൪ക്ക് ബലി അറുത്തത് നല്‍കാന്‍ പാടില്ല. കാരണം അവരെ പരാജയപ്പെടുത്തലും ദു൪ബലപ്പെടുത്തലും നി൪ബന്ധമാണ്. സ്വദഖ കൊണ്ട് അവരെ ശക്തിപ്പെടുത്താനോ അവ൪ക്ക് പരസ്പരം സഹായം ചെയ്യാനോ പാടില്ല. ഇപ്രകാരം തന്നെയാണ് ഐഛിക ദാനധ൪മ്മങ്ങളുടെ വിധിയും.
അല്ലാഹു പറഞ്ഞു:
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ﴿٨﴾
‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ (ഖു൪ആന്‍ : 60/8 ) (ഫത്വാവാ ലജ്നത്തുദ്ദാഇമ: 1-11/424, ഫത്’വാ നമ്പ൪: 1997)
ബലി അറുക്കുന്നതിന് പകരം വില സ്വദഖയായി നല്‍കാമോ?
ബലി അറുക്കലാണ് ബലിമൃഗത്തിന്റെ വില സ്വദഖയായി നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടമായത്. കാരണം നബി ﷺ യുടെയും സ്വഹാബത്തിന്റേയും പ്രവൃത്തി ബലി അറുക്കലായിരുന്നു.
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റഹി) പറഞ്ഞു : ബലിക൪മ്മം, അഖീഖ, ഹദ്’യ് എന്നിവ നി൪വ്വഹിക്കലാണ് അതിന്റെ മൂല്യം നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടമായത്. (മജ്മൂഅ് ഫത്വാവാ : 6/304)
قال الإمام ابن عثيمين رحمه الله:واعلموا أن الأضحية أفضل من الصدقة بثمنها لأنها شعيرة من شعائر الله وليس المقصود منها مجرد اللحم الذي يؤكل ويفرق بل أهم مقصود فيها ما تتضمنه من تعظيم الله عز وجل بالذبح له وذكر اسمه عليها ولقد أصاب الناس في عهد النبي صلى الله عليه وسلم في سنة من السنين مجاعة وقت الأضحى ولم يأمرهم النبي صلى الله عليه وسلم بترك الأضحية وصرف ثمنها إلى المحتاجين بل أقرهم على الأضاحي وقال لهم: «من ضحى منكم فلا يصبحن بعد ثالثة في بيته شيء فلما كان العام المقبل قالوا: يا رسول الله نفعل كما فعلنا في العام الماضي فقال النبي صلى الله عليه وسلم: كلوا واطعموا وادخروا فإن ذلك العام كان في الناس جهد فأردت أن تعينوا فيها» (رواه البخاري ومسلم) .(الضياء اللامع ص: ٤٩٠)
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:നിങ്ങൾ അറിയുവീൻ! തീർച്ചയായും ഉദ്ഹിയ്യത്താണ് അതിന്റെ വില ദാനം ചെയ്യുന്നതിനേക്കാൾ ശ്രേഷഠം. കാരണം അത് അല്ലാഹുവിന്റെ ശആഇറുകളിൽ (ചിന്നങ്ങളിൽ) പെട്ട ഒരു ശഈറത്താണ്. ഭക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വെറും ഇറച്ചി മാത്രമല്ല അതുകൊണ്ടുള്ള ലക്ഷ്യം. മറിച്ച് അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം അതിലുൾകൊണ്ടിരിക്കുന്നതായ, അവനുവേണ്ടി മാത്രം ബലികർമം നിർവ്വഹിച്ചുകൊണ്ടുള്ള അല്ലാഹുവിനോടുള്ള ആദരവും, അവന്റെ നാമം അതിന്മേൽ സ്മരിക്കുകയും ചെയ്യുക എന്നതാണ്. നബിﷺയുടെ കാലത്ത് ചില വർഷങ്ങളിൽ ബലിപെരുന്നാളിന്റെ സമയത്ത് ജനങ്ങൾക്ക് പട്ടിണി ബാധിച്ചിരുന്നു. അന്ന് ഉദ്ഹിയ്യത്ത് ഒഴിവാക്കാനും അതിന്റെ പൈസ പട്ടിണി അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുമല്ല അദ്ദേഹം അവരോട് കൽപിച്ചത്. നേരെ മറിച്ച് അവർ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നതിന്നാണ് അംഗീകാരം നൽകിയത്, എന്നിട്ട് അവരോടു പറഞ്ഞു: നിങ്ങളിലാരാണോ ഉദ്ഹിയ്യത്ത് നിർവ്വഹിച്ചത്, അവന്റെ വീട്ടിൽ മൂന്നു ദിവസത്തിനപ്പുറത്തേക്ക് മാംസമൊന്നും ബാക്കിവെക്കരുത്. അടുത്ത വർഷമായപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, കഴിഞ്ഞ വർഷം ചെയ്തതുപോലെയാണോ ഞങ്ങൾ ചെയ്യേണ്ടത്? അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ ഭക്ഷിക്കൂ, പാവങ്ങളെ ഭക്ഷിപ്പിക്കൂ, സൂക്ഷിച്ചുവെക്കുകയും ചെയ്തോളൂ, കാരണം ആ വർഷം ജനങ്ങൾക്ക് ദുരിതമുണ്ടായിരുന്നു. അതിൽ അവരെ സഹായിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. ബുഖാരിയും മുസ്’ലിമും രിവായത്ത് ചെയ്തതാണിത്.
ഇബ്റാഹീം നബിയെ പലതരത്തിലുള്ള കടുത്തകാര്യങ്ങള്‍ കല്പിച്ചുകൊണ്ട് അല്ലാഹു പരീക്ഷിച്ചപ്പോള്‍ ആ കല്പനകളെല്ലാം നിറവേറ്റി അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിക്കുകയാണ് അദ്ദേഹം ചെയ്തത്.അങ്ങനെ അദ്ദേഹം അല്ലാഹുവിന്റെ ഖലീല്‍ (കൂട്ടുകാരന്‍) ആയിത്തീ൪ന്നു.
۞ وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِي ۖ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ ﴿١٢٤﴾
ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) ……(ഖു൪ആന്‍ : 2/124 )
وَإِبْرَاهِيمَ الَّذِي وَفَّىٰ ﴿٣٧﴾
(എല്ലാ കല്പനകളും) നിറവേറ്റിയ ഇബ്രാഹീമിന്റെയും (ഖു൪ആന്‍ : 53/37 )
ഇബ്റാഹീം നബിയുടെ(അ) മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനി൪ത്തുന്നതിന് വേണ്ടി അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നതു വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. വ൪ഷത്തില്‍ ഒരിക്കല്‍ നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ചെറിയ തുക ചെലവഴിച്ച് ഒരു മൃഗത്തെ ബലി അറുത്ത് ഭക്ഷിക്കുകയും പാവപ്പെട്ടവരെ ഭക്ഷിക്കുകയും ചെയ്യുക.അതുവഴി അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കുകയും ചെയ്യും. മാട്, ഒട്ടകം എന്നിവയില്‍ ഏഴ് പേ൪ക്കുവരെ പങ്ക് ചേ൪ന്ന് അറുക്കാന്‍ സൗകര്യം ചെയ്തതുതന്നെ ഏതാണ്ട് എല്ലാ ആളുകള്‍ക്കും ഈ പുണ്യത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ്. കഴിവുണ്ടായിരുന്നിട്ടും ഉളുഹിയ്യത്ത് നി൪വ്വഹിക്കാത്തവ൪ നബി ﷺ പറഞ്ഞത് പ്രത്യേകം ഓ൪ക്കേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ كَانَ لَهُ سَعَةٌ وَلَمْ يُضَحِّ فَلاَ يَقْرَبَنَّ مُصَلاَّنَا
നബി ﷺ പറഞ്ഞു:കഴിവുണ്ടായിരുന്നിട്ടും ഉളുഹിയ്യത്ത് നി൪വ്വഹിക്കാത്തവ൪ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല.(ഇബ്‌നുമാജ:26/3242)
മാത്രമല്ല, സ്വ൪ഗ്ഗത്തിന്റെ വിഷയത്തില്‍ നാം ഒരിക്കലും മടിച്ച് നില്‍ക്കരുത്. സ്വ൪ഗ്ഗം നേടിയെടുക്കാന്‍ വേണ്ടി ധൃതികാണിക്കുകയാണ് വേണ്ടത്.
۞ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (ഖു൪ആൻ :3/133)
ഷെയ൪ നല്‍കി സംഘമായി ബലിക൪മ്മം നി൪വ്വഹിക്കുമ്പോള്‍
ധാരാളം മൃഗങ്ങളെ അനേകം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ സംഘടനയുടേയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. ഇത്തരം സന്ദ൪ഭങ്ങളില്‍ നി൪ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പല മൃഗങ്ങളും പല വിലയുടെതായിരിക്കും. എല്ലാ മൃഗങ്ങളുടേയും വില ഒന്നിച്ച് കണക്കാക്കി തുല്ല്യമായി ഭാഗിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് യാതൊരു കാരണവശാലും ലംഘിക്കപ്പെടരുത്. അതുകൊണ്ട് ഓരോ മൃഗത്തിന്റെയും വില പ്രത്യേകം പ്രത്യേകം കണക്കാക്കി ഓരോ മൃഗത്തിലും ഏഴ് പേരില്‍ കൂടാതെ ഷെയ൪ ചെയ്യുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഏഴ് പേ൪ ഷെയറുള്ള ഒരു മൃഗത്തിന് 35,000/- രൂപയായെങ്കില്‍ ഓരോ ഷെയറിനും 5,000/- വീതം കണക്കാക്കണം. അടുത്ത മൃഗത്തിന് 42,000/- രൂപയായെങ്കില്‍ ഏഴ് പേരാണ് ഷെയറെങ്കില്‍ ഓരോ ഷെയറിനും 6,000/- വീതം കണക്കാക്കണം. എല്ലാ മൃഗങ്ങളുടേയും വില ഒന്നിച്ച് കണക്കാക്കി തുല്ല്യമായി ഭാഗിക്കരുതെന്ന് ചുരുക്കം. എല്ലാ മൃഗങ്ങളുടേയും വില ഒന്നിച്ച് കണക്കാക്കി തുല്ല്യമായി ഭാഗിച്ചാല്‍ ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. അങ്ങനെ പതിനാല് പേരുടെ കയ്യില്‍ നിന്ന് 5000 രൂപ വീതം ആകെ 70,000/- രൂപ സ്വീകരിച്ച് 32000 രൂപയുടെയും 38000 രൂപയുടെയും ഓരോ മൃഗത്തെ വാങ്ങി അറുത്താല്‍ 38000 രൂപയുടെ മൃഗത്തില്‍ ഏഴ് പേരില്‍ നിന്ന് 35000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇവിടെ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അഥവാ ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പാലിക്കപ്പെടാതെ പോകുന്നു. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക. അതേപോലെ മൃഗങ്ങളുടെ തോല്‍ അറവ് കൂലിയായി കൊടുക്കാനും പാടില്ല. ഷെയ൪ കൊടുക്കുന്നവ൪ തുക കൊടുത്ത് ബാക്കി കാര്യങ്ങളെല്ലാം ശ്രദ്ധിക്കാത്ത അവസ്ഥയുമുണ്ടാകരുത്. മഹല്ലുകാരോ കൂട്ടായ്മകളോ സംഘടനകളോ മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഷെയ൪ നല്‍കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം അവരുടെ അശ്രദ്ധക്കും തെറ്റിനും ഷെയ൪ ചേ൪ന്നയാളും ഉത്തരവാദിയായിരിക്കും.
മറ്റ് നാടുകളില്‍ ബലി അറുക്കുന്നതിനായി ഇവിടെ നിന്ന് ഷെയ൪ നല്‍കുന്നത്
ഇന്ന് സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് ബലിമൃഗത്തിനുള്ള പണവും കൊടുത്തയക്കുക എന്നത്. അതേപോലെ വിദേശരാജ്യത്ത് ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ബലിമൃഗങ്ങളുടെ വില നാട്ടിലെ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് അയക്കുകയും എന്നിട്ട് നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഒരു മൃഗത്തെ അറുക്കുകയും ചെയ്യുക എന്നതും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു പക്ഷേ അത് കൂടുതല്‍ ഗുണകരമാണെങ്കില്‍ കൂടി ഈ ഒരു രീതി മൊത്തത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല. അതുവഴി ബലിയുമായി ബന്ധപ്പെട്ട ധാരാളം നന്മകള്‍ നഷ്ടപ്പെടുവാനും ചിലപ്പോഴെങ്കിലും ചില ദോഷങ്ങള്‍ വന്നുചേരുവാനും സാധ്യതയുണ്ടെന്ന് ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) വ്യക്തമാക്കിയതായി കാണാം. അതിന് പല കാരണങ്ങളുണ്ട്.
- ഇതൊരു ആരാധനയാണ്. മറ്റു നാട്ടിലേക്ക് പണമായി കൊടുത്തയക്കുമ്പോള്‍ സാധാരണ ഒരു ധര്‍മ്മത്തിന്റെ മാനസികാവസ്ഥ മാത്രമെ ഇത് നല്‍കുന്നവനും സ്വീകരിക്കുന്നവനും ഉണ്ടാകൂ.
- ഇബ്റാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്തുവാനുമാണ് ബലിഅറുക്കുന്നത്. ബലിമൃഗത്തെ വാങ്ങി പരിപാലിക്കുകയും എന്നിട്ട് അതിനോട് സ്‌നേഹവും അടുപ്പവും നിലനില്‍ക്കുന്ന ഘട്ടത്തില്‍ അതിനെ ബലിയറുക്കുകയും ചെയ്യുമ്പോള്‍ മൃഗവും നമ്മളും തമ്മില്‍ ഒരു അടുപ്പം വന്നിട്ടുണ്ടാകും. അതിനെ വിട്ടുകൊടുക്കാന്‍ മനസ് ആഗ്രഹിക്കാത്ത സന്ദ൪ഭത്തില്‍ എനിക്കിഷ്ടപ്പെട്ടത് അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുകയാണെന്ന ചിന്ത അവിടെ ഉണ്ടാകും. മറ്റു നാട്ടിലേക്ക് പണമായി കൊടുത്തയക്കുമ്പോള്‍ അപ്രകാരമൊന്നും ഉണ്ടാകില്ല.
- തന്റെ ബലിമൃഗത്തെ താന്‍ തന്നെ അറുക്കുക എന്നതും മറ്റൊരാളെ ഏല്‍പിക്കുന്നുവെങ്കില്‍ തന്നെ അതിന് താന്‍ സാക്ഷ്യം വഹിക്കണമെന്നതും ഇതിലൂടെ നഷ്ടപ്പെടുന്നു.
- തന്റെ ബലിമൃഗത്തില്‍ നിന്ന് താന്‍ ഭക്ഷിക്കണമെന്നഖുര്‍ആനിന്റെ കല്‍പനയും പ്രവാചകമാതൃകയും പാലിക്കപ്പെടാതെ പോകുന്നു.
- ഒന്നിലേറെ മൃഗങ്ങളുടെ വില ഒന്നിച്ച് മറ്റൊരു നാട്ടിലേക്ക് അയക്കുകയും അവര്‍ ഒന്നിച്ച് മൃഗങ്ങളെ വാങ്ങി അറുക്കുകയും ചെയ്യുമ്പോള്‍ ഏത് മൃഗം ആരുടേതാണ് എന്നു പോലും അറിയാതെ പോകുന്നു.
- അറുക്കുന്നത് വരെ നഖവും മുടിയും എടുക്കരുത് എന്ന പ്രവാചകാധ്യാപനം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ സാധ്യത കൂടുന്നു.
- ഒരു മതചിഹ്നമായി നിശ്ചയിക്കപ്പെട്ട ഈ കാര്യം, ഒരു നാട്ടിലെ ആളുകളെല്ലാം മറ്റൊരു നാട്ടിലേക്ക് പണമയക്കുക വഴി ആനാട്ടില്‍ പരസ്യപ്പെടുത്തുന്നത് ഇല്ലാതാകുന്നു.
എല്ലാറ്റിലുമുപരി നബിയുടെയോ സ്വഹാബത്തിന്റെയോ ഒരു മാതൃക ഈ രംഗത്ത് കാണാന്‍ ആകുന്നുമില്ല. അന്നും മദീനയുടെ പുറത്ത് പല പ്രദേശത്തും ആവശ്യക്കാരുണ്ടായിട്ടും അവരാരും അങ്ങനെ ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയവുമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാവുന്ന ഒരു നന്മ മറ്റൊരു നാട്ടിലേക്ക് അയക്കുകവഴി നേടാനാകുമെങ്കില്‍ അതിന് വിരോധമില്ല. ഉദാഹരണമായി പട്ടിണികൊണ്ട് പ്രയാസപ്പെടുന്ന ഒരു പ്രദേശത്തേക്ക് ഈ മാംസം എത്തിയാല്‍ അവിടെയുള്ള മുസ്‌ലിംകള്‍ക്ക് ഒരു പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ പോലും ഇത് പര്യാപ്തമാകുമെന്ന സാഹചര്യം ഉണ്ടെങ്കില്‍.
ബലി സ്വന്തം നാട്ടില്‍ സ്വന്തം മേല്‍നോട്ടത്തില്‍ അറുക്കുകയും അതില്‍ നിന്ന് അല്‍പമെങ്കിലും കഴിച്ചതിന് ശേഷം ബാക്കി സമീപ പ്രദേശങ്ങളില്‍ കുടുതല്‍ ആവശ്യക്കാരായവര്‍ക്ക് കൊടുത്തയക്കുകയും ചെയ്യാനാകുമെങ്കില്‍ അതാണ് കുടുതല്‍ നല്ലത്. എങ്കില്‍ മേല്‍ വിവരിച്ച പല നന്മകളും നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.
ഇങ്ങനെ പണം അയക്കുന്നവരും അത് സ്വീകരിച്ച് കൈകാര്യം ചെയ്യുന്നവരും ഇതില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.കേവലം ഒരു ദാനധര്‍മ്മത്തെ പോലെ ഇതിനെ കാണാതിരിക്കുക. മത ചിഹ്നമായി നിശ്ചയിക്കുപ്പെട്ടതും പ്രത്യേകം ആരാധനയായി പഠിപ്പിക്കപ്പെട്ടതും ആണ് എന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുക.
മഹത്ത്വമേറിയ ഒരു ആരാധനാകര്‍മ്മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ. പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു. പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്. ബദ്‌രീങ്ങളുടെ പേരിലോ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വലിയ്യുകളുടെ പേരിലോ ഒന്നും ബലി അറുക്കാന്‍ പാടുള്ളതല്ല.
ഇമാം നവവി(റ)പറയുന്നു: ”അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ ‘അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക’ എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്. വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു. അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറുവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും” (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)
kanzululoom.com
One Response
This article presents a rich cognitive journey to understand the Hajj ritual, by exploring its religious, spiritual and social dimensions