ഇസ്‌ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ രണ്ട് തത്വങ്ങളാണ് لَيْسَ كَمِثْلِهِ شَيْءٌ (അല്ലാഹുവിന് തുല്യമായി യാതൊന്നുമില്ല), وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ (അല്ലാഹുവിന് തുല്യനായി ആരുമില്ല) എന്നിവ. ഇവയെ കുറിച്ചാണ് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഒന്ന്
لَيْسَ كَمِثْلِهِۦ شَىْءٌ
അവന് (അല്ലാഹുവിന്) തുല്യമായി യാതൊന്നുമില്ല. (ഖുർആൻ:42/11)
ഇസ്‌ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അല്ലാഹുവിന് തുല്യമായി യാതൊന്നുമില്ല) എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽകൃഷ്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിലാകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ അവനെപ്പോലെ – അവനു തുല്യമായോ, കിടയൊത്തോ – യാതൊന്നുംതന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോടു തുല്യതയോ, സമത്വമോ കൽപിക്കുന്നതിനാണ് ‘ശിർക്ക്’ (പങ്കുചേർക്കൽ – അഥവാ ബഹുദൈവവിശ്വാസം) എന്നു പറയുന്നത്. അതുകൊണ്ട് സൃഷ്ടികളെ സംബന്ധിച്ചു ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവിനോടു ബന്ധപ്പെടുത്തിക്കൊണ്ടു ഖുർആനിലോ ഹദീസിലോ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അതു ഭാഷയുടെയും, വാച്യാർത്ഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ദേശ്യത്തിലും യാഥാർത്ഥ്യത്തിലും അവ വ്യത്യസ്തമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്.
ഉദാഹരണമായി: ‘അല്ലാഹു കാണുന്നവനാണ് (بَصِير)’ ‘അവൻ കേൾക്കുന്നവനാണ് (سَّمِيع)’ ‘അവൻ പറഞ്ഞു (قَال)’ ‘അവന്റെ കൈകൾ (يَدَاهُ)’ ‘അവന്റെ മുഖം (وَجْه اللّه)’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നുംതന്നെ, സൃഷ്ടികളുടെതുമായി താരതമ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്ഥ്യങ്ങളാണ് അവ ഉൾക്കൊള്ളുന്നതെന്നും ഓർമ്മിച്ചിരിക്കേണ്ടതാകുന്നു. ‘അല്ലാഹു അർശിൽ ആരോഹണം ചെയ്തിരിക്കുന്നു (اسْتَوَىٰ عَلَى الْعَرْشِ)’ എന്നതുപോലെയുള്ള വാക്യങ്ങളെപ്പറ്റി, ‘അവയുടെ അർത്ഥം നമുക്കറിയാം. പക്ഷേ അതെങ്ങിനെയാണെന്ന വസ്തുത നമുക്ക് അജ്ഞാതമാണ്’ എന്നു മുൻഗാമികളായ മഹാന്മാർ പറയാറുള്ളതും അതുകൊണ്ടത്രെ. ഇമാം മാലിക് ബ്നു അനസ് رَحِمَهُ اللَّهُ യോട് ഒരാള്‍, അല്ലാഹു ഖുര്‍ആനില്‍ ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ (റഹ്മാനായ അല്ലാഹു അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു, എങ്ങനെയാണ് അല്ലാഹു ഇസ്തിവാഅ് ചെയ്തത്? എന്ന് ചോദിച്ചപ്പോൾ ഇമാം മാലിക് رحمه الله പറഞ്ഞു:
الإِسْتِوَاءُ مَعْلُومٌ، وَالكَيْفُ مَجْهُولٌ، وَالإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ
ഇസ്തിവാഅ് അറിയപ്പെട്ടതാണ്. അതിന്റെ രൂപം അജ്ഞമാണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതിനെ കുറിച്ചുള്ള (ഇത്തരം) ചോദ്യം ബിദ്അത്തുമാണ്.
{لَيْسَ كَمِثْلِهِ شَيْءٌ} أَيْ: لَيْسَ يُشْبِهُهُ تَعَالَى وَلَا يُمَاثِلُهُ شَيْءٌ مِنْ مَخْلُوقَاتِهِ، لَا فِي ذَاتِهِ، وَلَا فِي أَسْمَائِهِ، وَلَا فِي صِفَاتِهِ، وَلَا فِي أَفْعَالِهِ، لِأَنَّ أَسْمَاءَهُ كُلَّهَا حُسْنَى، وَصِفَاتِهِ صِفَةُ كَمَالِ وَعَظَمَةِ، وَأَفْعَالَهُ تَعَالَى أَوْجَدَ بِهَا الْمَخْلُوقَاتِ الْعَظِيمَةَ مِنْ غَيْرِ مُشَارِكٍ، فَلَيْسَ كَمِثْلِهِ شَيْءٌ، لِانْفِرَادِهِ وَتَوَحُّدِهِ بِالْكَمَالِ مِنْ كُلِّ وَجْهٍ.
{അവനു തുല്യമായി യാതൊന്നുമില്ല} അല്ലാഹുവനോട് അവന്റെ സത്തയിലോ നാമങ്ങളിലോ ഗുണങ്ങളിലോ പ്രവർത്തനങ്ങളിലോ സാദൃശ്യവും തുല്യവുമാകുന്ന യാതൊന്നും അവന്റെ സൃഷ്ടികളിലില്ല. കാരണം അവന്റെ നാമങ്ങളെല്ലാം അതിവിശിഷ്ടമായതാണ്. അവന്റെ വിശേഷണങ്ങളാവട്ടെ പൂർണവും മഹത്ത്വമേറിയതുമാണ്. യാതൊന്നിന്റെയും പങ്കില്ലാതെ മഹത്തായ സൃഷ്ടികളെ അവനുണ്ടാക്കി എന്നത് അവന്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്. അവനു തുല്യമായി യാതൊന്നുമില്ല. എല്ലാ നിലയ്ക്കും അവനേകനും പങ്കുകാരില്ലാത്തവനുമാണ്. (തഫ്സീറുസ്സഅ്ദി)
രണ്ട്
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവന് തുല്യനായി ആരും ഇല്ല. (ഖുർആൻ:112/4)
ഇസ്‌ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ മറ്റൊരു തത്വമാണ് وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ (അല്ലാഹുവിന് തുല്യനായി ആരുമില്ല) എന്ന വാക്യം.
അല്ലാഹുവിന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി-കിടയായി-പങ്കാളിയായി- ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല.
لا في أسمائه ولا في أوصافه، ولا في أفعاله، تبارك وتعالى. فهذه السورة مشتملة على توحيد الأسماء والصفات.
നാമങ്ങളിലാവട്ടെ, വിശേഷണങ്ങളിലാവട്ടെ പ്രവൃത്തികളിലാവട്ടെ അവന് തുല്യനായി ഒരാളുമില്ല. ഈ സൂറത്ത് അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്. (തഫ്സീറുസ്സഅദി)
لَمْ يَكُنْ لَهُ مُمَاثِلٌ فِي خَلْقِهِ.
അവനോട് തുല്ല്യതയുള്ള ഒരാളും തന്നെ അവന്റെ സൃഷ്ടികളിലില്ല. (തഫ്സീർ മുഖ്തസ്വർ)
kanzululoom.com