സൂറ : തക്‌വീർ ആശയ സംഗ്രഹം

വിശുദ്ധ ഖുർആനിലെ 81 ാ മത്തെ സൂറത്താണ് سورة التكوير (സൂറ: തക്‌വീർ). 29 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. ഒന്നാമത്തെ ആയത്തിൽ  كُوَّرَتْ (കുവ്വിറത്) എന്ന പദം പരാമർശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ക്രിയാനാമമാണ് التكوير (തക്‌വീർ)

സൂറ:തക്‌വീറിന്റെ ശ്രേഷ്ടതകൾ

عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ سَرَّهُ أَنْ يَنْظُرَ إِلَى يَوْمِ القِيَامَةِ كَأَنَّهُ رَأْيُ عَيْنٍ فَلْيَقْرَأْ: إِذَا الشَّمْسُ كُوِّرَتْ، وَإِذَا السَّمَاءُ انْفَطَرَتْ، وَإِذَا السَّمَاءُ انْشَقَّتْ.

ഇബ്‌നു ഉമർ  رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും പരലോകദിനം കണ്ണിൽ കാണുന്നത് പോലെ വീക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ സൂറ: തക്‌വീർ, സൂറ: ഇൻഫിത്വാർ, സൂറ: ഇൻശിഖാഖ് എന്നിവ പാരായണം ചെയ്യട്ടെ. (തിർമിദി: 3333)

സൂറ: തക്‌വീറിലെ പ്രതിപാദ്യ വിഷയം

സൂറ: തക്‌വീറിൽ ആഖിറത്ത് (പരലോകം) രിസാലത്ത്  (പ്രവാചകത്വം) എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

സൂറ: തക്‌വീറിന്റെ ആശയ സംഗ്രഹം

അന്ത്യനാളിന്റെ ഭയാനകത വിവരിക്കുന്ന സൂറത്താണ് സൂറ: തക്‌വീർ. ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് 1-13 ആയത്തുകളിൽ സൂചിപ്പിക്കുന്നത്.

അന്ന് സൂര്യന്റെ സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും അതിന്റെ പ്രകാശം നഷ്ടപ്പെട്ടുപോകുകയും ചെയ്യും.

إِذَا ٱلشَّمْسُ كُوِّرَتْ

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍. (ഖുർആൻ:81/1)

അന്ന് നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, അതിന്റെ പ്രകാശം നഷ്ടപ്പെട്ടുപോകുകയും ചെയ്യും.

وَإِذَا ٱلنُّجُومُ ٱنكَدَرَتْ

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍. (ഖുർആൻ:81/2)

അന്ന് പര്‍വതങ്ങള്‍ അവയുടെ സ്ഥാനം വിട്ട് നീക്കപ്പെടുകയും തട്ടിത്തകര്‍ക്കപ്പെടുകയും ചെയ്യും.

وَإِذَا ٱلْجِبَالُ سُيِّرَتْ

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍. (ഖുർആൻ:81/3)

അന്ന്, അറബികളുടെ അടുക്കല്‍ പ്രത്യേക പരിഗണനയുള്ളതും അവരുടെ സമ്പത്തുക്കളില്‍ വിലപ്പെട്ടതുമായ പൂര്‍ണ്ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും അതിന്റെ ഉടമകളാൽ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യും.

وَإِذَا ٱلْعِشَارُ عُطِّلَتْ

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍. (ഖുർആൻ:81/4)

അന്ന് കാട്ടുജീവികളും, ദുഷ്ടജന്തുക്കളും പരിഭ്രാന്തി നിമിത്തം പരസ്പരം യാതൊരു അക്രമമോ എതിര്‍പ്പോ കൂടാതെ കൂടിക്കലരും.

وَإِذَا ٱلْوُحُوشُ حُشِرَتْ

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍. (ഖുർആൻ:81/5)

അന്ന് സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്യും.

وَإِذَا ٱلْبِحَارُ سُجِّرَتْ

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍. (ഖുർആൻ:81/6)

ഇപ്പറഞ്ഞതെല്ലാം ആകാശ ഭൂമികളില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാകുന്നു. അതെ, ഭൂമിയും ആകാശവും ഇന്നത്തേതില്‍ നിന്നു വളരെ വ്യത്യസ്തമായ മറ്റൊരു രൂപത്തില്‍ മാറ്റം ചെയ്യപ്പെടുന്ന ദിവസമാണത്.

يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. (ഖുർആൻ:14/48)

അന്ന് ഓരോ തരത്തിലുള്ള ആളുകളും അതേ തരത്തിലുള്ള ആളുകളുമായി ഇണക്കപ്പെടുന്നു. അഥവാ നല്ലവര്‍ നല്ലവരുമായും, ചീത്തപ്പെട്ടവര്‍ ചീത്തപ്പെട്ടവരുമായും കൂട്ടിച്ചേര്‍ക്കപെടും.

وَإِذَا ٱلنُّفُوسُ زُوِّجَتْ

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍. (ഖുർആൻ:81/7)

അന്ന് ദാരിദ്ര്യവും അപമാനവും ഭയന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റിന്റെ പേരിലാണ് നിന്നെ കൊലപ്പെടുത്തിയതെന്ന് അല്ലാഹു ചോദിക്കും.

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ‎﴿٨﴾‏ بِأَىِّ ذَنۢبٍ قُتِلَتْ ‎﴿٩﴾

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌. (ഖുർആൻ:81/8-9)

അന്ന് ഓരോരുത്തന്റെ സകലകര്‍മങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടുകള്‍ ഹാജരാക്കപ്പെടുകയും അവരവര്‍ വായിച്ചു നോക്കുമാറ് അവ നിവര്‍ത്തി കൈകളില്‍ നല്‍കപ്പെടുകയും ചെയ്യും.

وَإِذَا ٱلصُّحُفُ نُشِرَتْ

(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.(ഖുർആൻ:81/10)

അന്ന് മൃഗങ്ങളുടെ തോലുരിച്ചെടുക്കുന്നതു പോലെ ആകാശത്തിന്റെ മറകളെല്ലാം നീക്കി മാറ്റി അവ നഗ്നമാക്കി വെളിവാക്കപ്പെടും.

وَإِذَا ٱلسَّمَآءُ كُشِطَتْ

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍. (ഖുർആൻ:81/11)

അന്ന് എത്രയോ കാലമായി കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്ന നരകം അന്നു പ്രത്യേകം ആളിക്കത്തിക്കപ്പെടും.

وَإِذَا ٱلْجَحِيمُ سُعِّرَتْ

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. (ഖുർആൻ:81/12)

സ്വര്‍ഗം സജ്ജനങ്ങളുടെ അടുക്കലേക്കു അടുപ്പിച്ചുകൊണ്ടുവരപ്പെടും.

وَإِذَا ٱلْجَنَّةُ أُزْلِفَتْ

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. (ഖുർആൻ:81/13)

അല്ലാഹു പറഞ്ഞതുപോലെ:

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ‎﴿٩٠﴾‏ وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ‎﴿٩١﴾

(അന്ന്‌) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌. ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌. (ഖുർആൻ:26/90-91)

ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്. താന്‍ ഏതെല്ലാം കര്‍മങ്ങളാണ് മുന്‍ജീവിതത്തില്‍വെച്ച് തയ്യാറാക്കിക്കൊണ്ടു വന്നിരിക്കുന്നത്, അവയില്‍ സല്‍കര്‍മം ഏതൊക്കെയാണ്, ദുഷ്കര്‍മം ഏതെല്ലാമാണ് എന്നൊക്കെ. എല്ലാം അവന്റെ ഏടിലും അവന്റെ ഓര്‍മയിലും അവനു തെളിഞ്ഞു കാണും. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:

عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌. (ഖുർആൻ:81/14)

അന്ത്യനാളിന്റെ ഭയാനകതകൾ വിവരിച്ചതിന് ശേഷം തുടര്‍ന്ന് മറ്റൊരു വിഷയത്തിലേക്ക് കടക്കുന്നു. 15-18 ആയത്തുകൾ അല്ലാഹു സത്യം ചെയ്തു കൊണ്ട് തുടങ്ങുന്നു. രാത്രി തിളക്കത്തോടെ പ്രകാശിക്കുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങൾ, പുലരി വിരിയുന്നതോടെ മറഞ്ഞു പോകുന്ന, ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ, എന്നിവയെ കൊണ്ടും അതിനു പുറമേ രാത്രിയെ കൊണ്ടും പ്രഭാതത്തെ കൊണ്ടുമാണ് അല്ലാഹു സത്യം ചെയ്യുന്നത്.

فَلَآ أُقْسِمُ بِٱلْخُنَّسِ ‎﴿١٥﴾‏ ٱلْجَوَارِ ٱلْكُنَّسِ ‎﴿١٦﴾‏ وَٱلَّيْلِ إِذَا عَسْعَسَ ‎﴿١٧﴾‏ وَٱلصُّبْحِ إِذَا تَنَفَّسَ ‎﴿١٨﴾

പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും  രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും, പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.) (ഖുർആൻ:81/15-18)

വിശുദ്ധ ഖുര്‍ആനിന്റെ സത്യത സ്ഥാപിക്കുകയാണ് ഈ സത്യങ്ങള്‍ മുഖേന അല്ലാഹു ചെയ്യുന്നത്. അതായത് അല്ലാഹുവിങ്കല്‍ നിന്ന് ഖുര്‍ആന്‍ നബി ﷺ ക്ക് വന്നുകിട്ടുന്നത് ജിബ്രീല്‍  عليه السلام  മുഖേനയാണല്ലോ. അദ്ദേഹം വളരെ മാന്യനായ ഒരു ദൈവദൂതനാകുന്നുവെന്ന് സത്യംചെയ്തുകൊണ്ട് അല്ലാഹു സ്ഥാപിക്കുന്നു.

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു. (ഖുർആൻ:81/19)

അപ്പോൾ മുഹമ്മദ് നബി ﷺ യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ, വിശ്വസ്തനായ ജിബ്‌രീൽ അവിടുത്തേക്ക് എത്തിച്ചു കൊടുത്ത അല്ലാഹുവിന്റെ സംസാരം തന്നെയാകുന്നുവെന്നര്‍ത്ഥം.

തുടര്‍ന്ന് ജിബ്രീല്‍  عليه السلام യുടെ രണ്ട് പ്രത്യേകതകൾ എടുത്തു പറയുന്നു. ജിബ്രീല്‍  عليه السلامവളരെ ശക്തിമാനും, ലോകാലോകങ്ങളുടെ സിംഹാസനാധിപതിയായ അല്ലാഹുവിന്റെ അടുക്കല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളുള്ള മഹാനുമാണ്. മാത്രമല്ല, അവിടെ – അഥവാ മലക്കുകളുടെ ആവാസകേന്ദ്രമായ മലഉല്‍ അ‌അ്‌ലായിൽ – അനുസരിക്കപ്പെടുന്ന നേതാവുമാണ്.

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ ‎﴿٢٠﴾‏ مُّطَاعٍ ثَمَّ أَمِينٍ ‎﴿٢١﴾

ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ). അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ) (ഖുർആൻ:81/20-21)

ഇത്രയും മഹാനും, വിശ്വസ്തനും, യോഗ്യനുമായ ജിബ്രീല്‍  عليه السلام യാണ് നബി ﷺ ക്ക് ഖുര്‍ആന്‍ എത്തിച്ചുകൊടുക്കുന്നത്. ജിബ്രീല്‍  عليه السلام പറഞ്ഞുകൊടുക്കുന്ന അതേ വചനങ്ങളാണ് ഖുര്‍ആന്‍. അപ്പോള്‍, ഖുര്‍ആന്‍ വന്നു കിട്ടിയ മാര്‍ഗം അങ്ങേയറ്റം സുരക്ഷിതവും വിശ്വസനീയവുമാകുന്നു. ഇനി, ആ മഹാദൂതനില്‍ നിന്നു അത് ഏറ്റുവാങ്ങി സമുദായമദ്ധ്യേ ഓതിക്കേള്‍പ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന ആ ദൈവദൂതനായ മുഹമ്മദ് നബി ﷺ യുടെ സ്ഥിതി തുടര്‍ന്ന് വിവരിക്കുന്നു.

وَمَا صَاحِبُكُم بِمَجْنُونٍ

നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ. (ഖുർആൻ:81/22)

ജിബ്രീല്‍  عليه السلام യെ മുഹമ്മദ് നബി ﷺ നേരില്‍ തന്നെ ഉപരിമണ്ഡലത്തില്‍വെച്ച് കണ്ട് പരിചയപ്പെട്ടിട്ടുണ്ട്. അതാണ് അല്ലാഹു പറയുന്നത്:

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌. (ഖുർആൻ:81/23)

സൂറ : നജ്മിൽ അല്ലാഹു പറയുന്നു:

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ‎﴿٥﴾‏ ذُو مِرَّةٍ فَٱسْتَوَىٰ ‎﴿٦﴾‏ وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ‎﴿٧﴾‏ ثُمَّ دَنَا فَتَدَلَّىٰ ‎﴿٨﴾‏ فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ‎﴿٩﴾‏ فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ ‎﴿١٠﴾

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌. കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. (ഖുർആൻ:53/5-10)

നബി ﷺ ജിബ്‌രീൽ عليه السلام യെ അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്ന് ഹിറാ മലയില്‍ വെച്ചും, മറ്റൊന്നു ‘മിഅ്റാജ്’ യാത്രയിലും. ഇവയില്‍ ഒന്നാമത്തേതിനെ കുറിച്ചാണ് സൂറ : തക്‌വീറിലെയും സൂറ : നജ്മിലെയും വചനങ്ങളിൽ പ്രസ്താവിക്കുന്നത്.

നബി ﷺ തിരുമേനിക്കു ഹിറാഗുഹയില്‍വെച്ചു ഒന്നാമതായി മലക്കുമുഖേന വഹ്‌യു ലഭിച്ചതും, അപ്പോള്‍ സൂ:അലഖ്  അവതരിച്ചതും പ്രസിദ്ധമാണല്ലോ. പിന്നീടു കുറെ നാളത്തേക്കു വഹ്‌യു വരാതിരിക്കുകയുണ്ടായി. വഹ്‌യ് വീണ്ടും ലഭിച്ചു കൊണ്ടിരിക്കുവാനുള്ള ആവേശവും, ആ മഹാനുഗ്രഹം നിന്നുപോയതിനെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം തിരുമേനിക്കു അസ്വസ്ഥത തോന്നി. വല്ല കുന്നിന്‍ മുകളിലും കയറി താഴെ വീണു മരണപ്പെട്ടെങ്കിലോ എന്നുപോലും തിരുമേനിക്കു തോന്നിപ്പോയിരുന്നു. ഇങ്ങിനെയുള്ള അവസരത്തില്‍ തിരുമേനിയെ സമാധാനിപ്പിക്കുന്ന ചില വാക്കുകള്‍ – അശരീരി ശബ്ദം – അവിടുന്നു കേള്‍ക്കുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ മനസ്സിനു സമാധാനം വരും. വീണ്ടും അസ്വാസ്ഥ്യം തോന്നും. ഇങ്ങിനെയിരിക്കെ, ഒരിക്കല്‍ മലക്ക്  ജിബ്‌രീല്‍  عليه السلام തന്റെ സാക്ഷാല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിന് 600 ചിറകുകള്‍ ഉണ്ടായിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ – ഉപരിമണ്ഡലത്തില്‍ – ഒരു പീഠത്തിലായിക്കൊണ്ടായിരുന്നു അദ്ദേഹം പ്രത്യക്ഷനായത്. അദ്ദേഹത്തിന്റെ വമ്പിച്ച ആ സൃഷ്ടിരൂപം ചക്രവാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടുമാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് فَاسْتَوَىٰ وَهُوَ بِالْأُفُقِ الْأَعْلَىٰ (അദ്ദേഹം ശരിക്കു – യഥാരൂപത്തില്‍ – നിലകൊണ്ടു; അദ്ദേഹം ഉന്നതമായ മണ്ഡലത്തിലുമായിരുന്നു) എന്നു പറഞ്ഞതും, തുടര്‍ന്നു 8 മുതല്‍ 12 കൂടിയ അഞ്ചുവചനങ്ങളില്‍ വിവരിക്കുന്നതും. അഹ്മദ്  رحمه الله, ബുഖാരി  رحمه الله, മുസ്‌ലിം رحمه الله  തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയതും, ഇസ്‌ലാം ചരിത്രത്തില്‍ പ്രസിദ്ധമായതുമാണ് ഈ സംഭവം. (അമാനി തഫ്സീര്‍ :സൂറ : നജ്മ് )

അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന അദൃശ്യ വിവരങ്ങള്‍ അതേപടി എത്തിച്ചു കൊടുക്കുന്നതില്‍ വല്ല വിധേനയും പിശുക്കുകാട്ടി ഒളിച്ചും മറച്ചും വെക്കുന്ന സ്വഭാവക്കാരനല്ല മുഹമ്മദ് നബി ﷺ യെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.

وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല. (ഖുർആൻ:81/24)

ചിലര്‍ ജല്പിക്കാറുള്ളതുപോലെ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും ആട്ടി ദൂരത്താക്കപ്പെട്ട വല്ല പിശാചും മുഖേന ലഭിച്ചതുമല്ല ഈ ഖുര്‍ആന്‍. അതാണ് അല്ലാഹു പറയുന്നത്:

وَمَا هُوَ بِقَوْلِ شَيْطَٰنٍ رَّجِيمٍ

ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല. (ഖുർആൻ:81/25)

ഈ തെളിവുകളെല്ലാം ദർശിച്ച ശേഷവും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട ഈ ഖുർആനിനെ നിഷേധിക്കാൻ ഏതു വഴിയാണ് ഇനി നിങ്ങൾ സ്വീകരിക്കുന്നത്?എവിടെപ്പോയിട്ടാണ് നിങ്ങള്‍ക്കതിനു സാധ്യമാകുക? ഇല്ല, ഒന്നുമില്ല, എവിടെയുമില്ല. ലോകര്‍ക്കു ആകമാനം വേണ്ടിയുള്ള ഉപദേശവും ഉല്‍ബോധനവും മാത്രമാണ് ഈ ഖുര്‍ആന്‍. ഇതാണ് പരമാര്‍ത്ഥം. പക്ഷെ, നേര്‍മാര്‍ഗത്തില്‍ ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കേ അതിന്റെ പ്രയോജനം ലഭിക്കയുള്ളൂ. നേരെമറിച്ച് നിങ്ങളെപ്പോലെ നിഷേധത്തിലും മര്‍ക്കടമുഷ്ടിയിലും നിലകൊള്ളുന്നവര്‍ക്ക് അതുകൊണ്ട് നേട്ടമൊന്നും കൈവരുവാനില്ല എന്നു സാരം.

فَأَيْنَ تَذْهَبُونَ ‎﴿٢٦﴾‏ إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ‎﴿٢٧﴾‏ لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎﴿٢٩﴾

അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌? ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖുർആൻ:81/26-29)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *