വിശുദ്ധ ഖു൪ആനിലെ പ്രാ൪ത്ഥനകള്‍

വിശുദ്ധ ഖു൪ആനില്‍ വന്നിട്ടുള്ള സുപ്രധാനവും നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാവുന്നതുമായ ലളിതമായ ചില പ്രാ൪ത്ഥനകള്‍ താഴെ ചേ൪ക്കുന്നു.

إِهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . (നിന്റെ)കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല (ഞങ്ങളെ ചേ൪ക്കേണ്ടത്). (ഖു൪ആന്‍:1/6-7)

പ്രാര്‍ത്ഥനകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായാത് ഹിദായത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. അതില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയാണിത്‌.

‘അല്ലാഹു അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം നബിമാര്‍, സ്വിദ്ദീക്വുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവരുടെ മാ൪ഗ്ഗമാണെന്ന് ഖു൪ആനില്‍ തന്നെ വന്നിട്ടുണ്ട് (ഖു൪ആന്‍:4/69). ‘കോപബാധിതര്‍’ കൊണ്ടുദ്ദേശ്യം യഹൂദികളാണെന്നും, ‘ നേ൪മാ൪ഗത്തില്‍ നിന്ന് വഴിപിഴച്ചവര്‍’ കൊണ്ടുദ്ദേശ്യം ക്രൈസ്തവരാണെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്.

رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/127)

നാം നി൪വ്വഹിക്കുന്ന എല്ലാ സല്‍ക൪മ്മങ്ങള്‍ക്ക് ശേഷവും ഈ പ്രാ൪ത്ഥന നി൪വ്വഹിക്കേണ്ടതാണ്. പ്രവര്‍ത്തിക്കുന്ന കാര്യം കല്‍പിക്കപ്പെട്ടതും, പുണ്യകര്‍മവുമായിരുന്നാല്‍ തന്നെയും അത് അല്ലാഹു സ്വീകരിച്ചെങ്കിലേ അതിന് പ്രതിഫലം ലഭിക്കുകയുള്ളൂ. പ്രത്യക്ഷത്തില്‍ കാണപ്പെടാവുന്നതോ, അല്ലാത്തതോ ആയ പല കാരണങ്ങളാലും അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതിരിക്കുവാന്‍ സാധ്യതയുമുണ്ട്.

رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْءَاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ, പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ .(ഖു൪ആന്‍:2/201)

അനസ് (റ)പറഞ്ഞു: നബി (സ്വ) ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന പ്രാര്‍ത്ഥനയായിരുന്നു ഇത്.

رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:2/250)

رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ക്ക് തെറ്റ് പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. (ഖു൪ആന്‍:2/286)

رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا

ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. (ഖു൪ആന്‍:2/286)

رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. (ഖു൪ആന്‍:2/286)

وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ഖു൪ആന്‍:2/286)

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്’രീല്‍ (അ) നബിയുടെ(സ) സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്’രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിറങ്ങി. ജിബ്’രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല്‍ ഫാത്തിഹയും സുറത്തുല്‍ ബഖറയുടെ അവസാനഭാഗവും ആണത്. അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ. (മുസ്ലിം).

സൂറത്തുല്‍ ഫാതിഹയും, സൂറത്തുല്‍ ബഖറയുടെ അവസാന ഭാഗത്തുള്ള (ഖു൪ആന്‍:2/286) പ്രാര്‍ത്ഥനകളുമാണ് രണ്ട് പ്രകാശങ്ങള്‍ കൊണ്ടുദ്ദേശ്യം. ആ പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കാതിരിക്കുകയില്ലെന്നാണ് നബിയെ (സ്വ) മലക്ക് അറിയിച്ചത്.

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.(ഖു൪ആന്‍:3/8)

رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ

ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:3/193)

നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പാപം പൊറുത്ത് ലഭിച്ച് പുണ്യവാന്‍മാരുടെ കൂട്ടത്തിലായി നീ മരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്. നമ്മുടെ ഈമാന്‍ തവസ്സുലാക്കിയുള്ള (ഞാന്‍ വിശ്വസിച്ചിരിക്കുന്നുവെന്ന കാര്യം എടുത്ത് പറഞ്ഞുകൊണ്ട്) പ്രാ൪ത്ഥനയുമാണിത്.

رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:3/16)

ഈ പ്രാ൪ത്ഥനയും നമ്മുടെ ഈമാന്‍ തവസ്സുലാക്കിയുള്ളതാണ്.

رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍:7/23)

ആദമും ഹവ്വാഉം (അ) വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചതുവഴി വന്നുപോയ തെറ്റിനെപ്പറ്റി ഖേദിച്ചപ്പോള്‍ അല്ലാഹുവില്‍ നിന്ന് തന്നെയുള്ള ഈ വചനം മുഖാന്തിരം അല്ലാഹുവിനോട് പശ്ചാത്തപിക്കുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള തെറ്റുകുറ്റങ്ങളില്‍ ഈ പ്രാ൪ത്ഥനകൊണ്ട് പൊറുക്കലിനെ ചോദിക്കാവുന്നതാണ്.

رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى

എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. (ഖു൪ആന്‍:28/16)

നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള തെറ്റുകുറ്റങ്ങളില്‍ ഈ പ്രാ൪ത്ഥനകൊണ്ടും പൊറുക്കലിനെ ചോദിക്കാവുന്നതാണ്. മൂസാ നബിക്ക്(അ) തന്റെ ജീവിതത്തില്‍ ഒരു അബദ്ധം സംഭവിച്ചപ്പോള്‍ ഇപ്രകാരമാണ് പ്രാത്ഥിച്ചിരുന്നത്.

رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.(ഖു൪ആന്‍:14/41)

رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ

എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.(ഖു൪ആന്‍:23/118

رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)

أَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പെടുത്തേണമേ. നീ പരമകാരുണികനാണല്ലോ.(ഖു൪ആന്‍:7/151)

تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ

നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.(ഖു൪ആന്‍:12/101)

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.(ഖു൪ആന്‍:14/40)

رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും(മാതാപിതാക്കള്‍) എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ (ഖു൪ആന്‍:17/24)

ചെറുപ്പകാലത്ത്‌ നമ്മെ വളര്‍ത്തികൊണ്ടുവരാന്‍ നമ്മുടെ മാതാപിതാക്കള്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ജീവിതകാലത്തും മരണശേഷവും അവ൪ക്ക് വേണ്ടി അല്ലാഹുവിനോട് നാം പ്രാ൪ത്ഥിക്കണം.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: മനുഷ്യന്‍ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനം എന്നിവയാണത്. (മുസ്‌ലിം 1631)

رَبِّ ٱشْرَحْ لِى صَدْرِى وَيَسِّرْ لِىٓ أَمْرِى وَٱحْلُلْ عُقْدَةً مِّن لِّسَانِى يَفْقَهُوا۟ قَوْلِى

എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.(ഖു൪ആന്‍:20/25-28)

ദഅ്വത്ത് ചെയ്യാന്‍ ആവശ്യമായ സഹായത്തിനായി മൂസാ നബി (അ) അല്ലാഹുവിനോട് ഇപ്രകാരമാണ് പ്രാര്‍ത്ഥിച്ചുത്. നാം ദഅ്വത്ത് ചെയ്യുമ്പോഴും വിജ്ഞാനം പക൪ന്നു കൊടുക്കുമ്പോഴും തുടക്കത്തില്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാവുന്നതാണ്.

رَّبِّ زِدْنِى عِلْمًا

എന്റെ രക്ഷിതാവേ, എനിക്കു നീ വിജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ.(ഖു൪ആന്‍:20/114)

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.(ഖു൪ആന്‍:21/87)

عن سعد بن أبي وقاص رضى الله عنه قال: قال رسول الله صلى الله عليه وسلم دعوة ذي النون إذ دعا وهو في بطن الحوت: لا إله إلا أنت سبحانك إني كنت من الظالمين، فإنه لم يدع بها رجل مسلم في شيء قط إلا استجاب الله له

സഅദ്ബ്‌നു അബീവക്വാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: മല്‍സ്യത്തിന്റെ വയറ്റില്‍ വെച്ച് യൂനുസ് നബി പ്രാ൪ത്ഥിച്ചു: لا إله إلا أنت سبحانك إني كنت من الظالمين ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍ (അല്ലാഹുവേ, നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, നീ എത്ര പരിശുദ്ധനാണ്, ഞാന്‍ അക്രമകാരികളില്‍ പെട്ടവനായിരിക്കുന്നു) മുസ്ലിമായ ഒരാള്‍ ഇത്കൊണ്ട് പ്രാ൪ത്ഥിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കുകയില്ല. (തി൪മിദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ

എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.(ഖു൪ആന്‍:23/97-98)

പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സാമീപ്യങ്ങളില്‍ നിന്നും രക്ഷ നല്‍കേണമേ എന്നാണ് ഇതിലൂടെ പ്രാ൪ത്ഥിക്കുന്നത്.

رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കി തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു. (ഖു൪ആന്‍:25/65-66)

നരകത്തില്‍ നിന്ന് രക്ഷ തേടികൊണ്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രാ൪ത്ഥനയാണിത്. റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് അവ൪ ഇപ്രകാരം പ്രാ൪ത്ഥിക്കുന്നുവരാണെന്നാണ്.

رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:25/74)

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ മറ്റൊരു പ്രാ൪ത്ഥനയാണിത്. തങ്ങളുടെ ഭാര്യമാരും സന്തതികളുമെല്ലാം സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും അവര്‍ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. മാത്രമല്ല, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖികള്‍ക്ക് (ഭയഭക്തന്‍മാര്‍ക്ക്) തങ്ങളേയും, തങ്ങളുടെ ഭാര്യമാരേയും സന്താനങ്ങളേയും മാതൃകയാക്കുകയും ചെയ്യേണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.

وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ

എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ. (ഖു൪ആന്‍:26/85)

وَلَا تُخْزِنِى يَوْمَ يُبْعَثُونَ

അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. (ഖു൪ആന്‍:26/87)

رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ

എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.(ഖു൪ആന്‍:37/100)

رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ

എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ (ഖു൪ആന്‍:3/38)

رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കി തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.(ഖു൪ആന്‍:46/15)

ഒരു മനുഷ്യന്‍ മധ്യ വയസ്കനാകുമ്പോള്‍ അവന്‍ തന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞു നോക്കുന്നപക്ഷം, ഒരു വശത്തു തന്റെ മാതാപിതാക്കളെയും, മറുവശത്തു തന്റെ മക്കളേയും അവന്‍ കാണുന്നു. അങ്ങനെ, അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു.

رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ

ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌.(ഖു൪ആന്‍:60/4)

رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ

എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിതരേണമേ.(ഖു൪ആന്‍:66/11)

 

 

kanzululoom.com

 

One Response

Leave a Reply

Your email address will not be published. Required fields are marked *