പുനരുത്ഥാനത്തെയും നന്മതിന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന പ്രതിഫലനാളിനെയും നിഷേധിക്കുന്ന ഹൃദയങ്ങളെ അല്ലാഹു ഈ സൂറത്തിലൂടെ മരണത്തിന്റെയും അന്ത്യനാളിന്റെയും പരലോകത്തിന്റെയും ഓർമ്മകളാൽ ഭയപ്പെടുത്തുകയും, അവരുടെ നിഷേധം അവസാനിപ്പിക്കാൻ താക്കീത് നൽകുകയും ചെയ്യുന്നു.
വിശുദ്ധ ഖുർആനിലെ 79 ാ മത്തെ സൂറത്താണ് سورة النازعات (സൂറ: അന്നാസിആത്). 46 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. അന്നാസിആത് എന്നാൽ ‘ഊരിയെടുക്കുന്നവ’ എന്നാണർത്ഥം. സൂറത്തിന്റെ ആരംഭം ഈ പദം കൊണ്ടാണ്. മനുഷ്യരുടെ ആത്മാവുകളെ ഊരിയെടുക്കുന്ന മലക്കുകളെ ഉദ്ദേശിച്ചു കൊണ്ടാണ് ഈ പദം അവിടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.
ചില മലക്കുകളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് (1-5) സൂറത്ത് ആരംഭിക്കുന്നത്. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു.
وَٱلنَّٰزِعَٰتِ غَرْقًا ﴿١﴾ وَٱلنَّٰشِطَٰتِ نَشْطًا ﴿٢﴾ وَٱلسَّٰبِحَٰتِ سَبْحًا ﴿٣﴾ فَٱلسَّٰبِقَٰتِ سَبْقًا ﴿٤﴾ فَٱلْمُدَبِّرَٰتِ أَمْرًا ﴿٥﴾
(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം. (ഖു൪ആന്‍:79/1-5)
ഒന്നാമത്തെ ആയത്തിൽ അവിശ്വാസികളുടെ ആത്മാക്കളെ കാഠിന്യത്തോടെയും പരുഷതയോടെയും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം സത്യം ചെയ്യുന്നു. അവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതു വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിന്നടിയിൽ മുങ്ങിത്തപ്പുന്നതുപോലെ ശരീരത്തിന്റെ നാനാഭാഗങ്ങളിലും അവർ മുഴുകി പ്രവേശിക്കും. മരണമടയുന്നവൻ അതിനാൽ അങ്ങേയറ്റം വേദനയും യാതനയും അനുഭവിക്കയും ചെയ്യും. അവിശ്വാസികളുടെ മരണവേളയിൽ മലക്കുകൾ അവരോടു വളരെ പരുഷമായ നിലയിൽ പെരുമാറുന്നതിനെപ്പറ്റി അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു:
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ ﴿٢٧﴾ ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَٰلَهُمْ ﴿٢٨﴾
അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി! അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു. (ഖു൪ആന്‍:47/27-28)
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴿٥٠﴾ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّٰمٍ لِّلْعَبِيدِ ﴿٥١﴾
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും. (ഖു൪ആന്‍:8/50-51)
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും). (ഖു൪ആന്‍:6/93)
രണ്ടാമത്തെ ആയത്തിൽ സത്യവിശ്വാസികളുടെ ആത്മാക്കളെ എളുപ്പത്തിലും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. സത്യവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതാകട്ടെ, വളരെ സൗമ്യത്തിലും വേഗത്തിലുമായിരിക്കും. അഥവാ കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ചുകൊണ്ടു പോകുന്നതുപോലെ വളരെ വേഗത്തിലും സന്തോഷത്തോടു കൂടിയുമായിരിക്കും. മലക്കുകൾ അവർക്കു സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആൻ മറ്റൊരു സ്ഥലത്ത് പ്രസ്താവിക്കുന്നതു കാണാം.
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക.(ഖു൪ആന്‍:16/32)
മൂന്നാമത്തെ ആയത്തിൽ ആകാശത്ത് നിന്നു ഭീമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
നാലാമത്തെ ആയത്തിൽ അല്ലാഹുവിന്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
അഞ്ചാമത്തെ ആയത്തിൽ മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ചു നടത്തുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
അന്ത്യനാളിൽ എല്ലാവരെയും അല്ലാഹു വിചാരണക്കായും പ്രതിഫലം നൽകുന്നതിനായും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യുമെന്നത് ഊന്നിപ്പറയുന്നതിനാണ് ഇത്രയും കാര്യങ്ങൾ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നത്. സത്യം ചെയ്യുന്നതാകട്ടെ മലക്കുകളെ കൊണ്ടും. അന്ത്യനാളിനെ കുറിച്ചും ഉയര്‍ത്തെഴുന്നേൽപ്പിനെ കുറിച്ചും മക്കയിലെ ബഹുദൈവ വിശ്വാസികൾ അംഗീകരിച്ചിരുന്നില്ല. അതിനാൽ അല്ലാഹു അവര്‍ നിഷേധിക്കുന്ന കാര്യത്തെ സത്യപ്പെടുത്താൻ അവര്‍ അംഗീകരിക്കുന്ന മലക്കുകളെ കൊണ്ട് സത്യം ചെയ്തു പറയുന്നു.
സത്യം ചെയ്തു പറഞ്ഞതിന് ശേഷം അല്ലാഹു വിവരിക്കുന്നു.
يَوْمَ تَرْجُفُ ٱلرَّاجِفَةُ
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. (ഖു൪ആന്‍:79/6)
ഖിയാമത്തുനാളിൽ ലോകം ആകമാനം കിടുകിട വിറപ്പിക്കുന്ന ആദ്യത്തെ കാഹളം ഊത്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
يَوْمَ تَهْتَزُّ الأَرْضُ عِنْدَ النَّفْخَةِ الأُولَ
ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം. (തഫ്സീർ മുഖ്തസ്വർ)
അന്ത്യനാളിൽ ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്നതാണ്. അല്ലാഹു പറഞ്ഞതുപോലെ:
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا
ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍. (ഖു൪ആന്‍:73/14)
تَتْبَعُهَا ٱلرَّادِفَةُ
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും. (ഖു൪ആന്‍:79/7)
എല്ലാവരെയും ഉയിർത്തെഴുന്നേൽപിക്കുന്ന രണ്ടാമത്തെ ഊത്തിനെക്കുറിച്ചാണ് ഇവിടുത്തെ സൂചന.
تَتْبَعُ هَذِهِ النَّفْخَةَ نَفْخَةٌ ثَانِيَةٌ.
ഒന്നാമത്തെ കാഹളമൂത്തിനെ പിന്തുടർന്നു കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതപ്പെടും. (തഫ്സീർ മുഖ്തസ്വർ)
ഈ രണ്ട് ഊത്തുകളെക്കുറിച്ചും ഖുർആൻ ധാരാളം സ്ഥലത്ത് പ്രസ്താവിച്ചിട്ടുള്ളതാണ്.
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. (ഖു൪ആന്‍:39/68)
തുടര്‍ന്ന് അന്ത്യനാളിലെ സത്യനിഷേധികളുടെ അവസ്ഥ വിവരിക്കുന്നു.
قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴿٨﴾ أَبْصَٰرُهَا خَٰشِعَةٌ ﴿٩﴾
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും. അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും. (ഖു൪ആന്‍:79/8-9)
قُلُوبُ بَعْضِ النَّاسِ فِي ذَلِكَ اليَوْمِ خَائِفَةٌ. يَظْهَرُ عَلَى أَبْصَارِهَا أَثَرُ الذِّلَّةِ.
ചില മനുഷ്യരുടെ ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും. അവരുടെ കണ്ണുകളിൽ അപമാനത്തിന്റെ അടയാളങ്ങൾ പ്രകടമാകും. (തഫ്സീർ മുഖ്തസ്വർ)
അവിശ്വാസികൾക്കു അന്നത്തെ ദിവസം അങ്ങേയറ്റം ഭയവും, പരിഭ്രാന്തിയും, അപമാനവും നേരിടും. അതിനുള്ള കാരണം, അവര്‍ അന്ത്യനാളിൽ വിശ്വസിക്കാതെ അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താതെ അതിനെ പരിഹസിച്ച് സംസാരിക്കുമായിരുന്നു. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ ﴿١٠﴾ أَءِذَا كُنَّا عِظَٰمًا نَّخِرَةً ﴿١١﴾ قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢﴾
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്. (ഖു൪ആന്‍:79/10-12)
മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന മുശ്‌രിക്കുകള്‍ പരിഹാസപൂർവ്വം പറയുന്ന വാക്കുകളാണ് അല്ലാഹു ഈ വചനങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നത്. മരണശേഷം എല്ലുകൾപോലും ദ്രവിച്ചു ജീർണിച്ചു കഴിഞ്ഞിട്ടു പിന്നെയും ഞങ്ങളെ ഖബ്‌റുകളില്‍ വെച്ച് മുൻസ്ഥിതിയില്‍ ജീവിപ്പിക്കുമെന്നാണോ നിങ്ങള്‍ പറയുന്നത്? ആശ്ചര്യം! അങ്ങിനെയാണെങ്കില്‍ അതു ഞങ്ങളെ സംബന്ധിച്ചിടത്തോളം വമ്പിച്ച നഷ്ടമായിരിക്കുമല്ലോ. ഞങ്ങള്‍ ആ ജീവിതത്തിലേക്കുള്ള യാതൊരു ഒരുക്കവും ചെയ്തിട്ടില്ലല്ലോ എന്നു സാരം. (അമാനി തഫ്സീര്‍)
കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ ഭൂമിയുടെ ഇന്നത്തെ നിലയെല്ലാം മാറിപ്പോകുമെന്നും, എല്ലാം സമനിരപ്പാക്കപ്പെടുന്നതാണെന്നും ഖുർആനില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. അതാണ് മഹ്ശറ. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം അല്ലാഹു മനുഷ്യരെ വിചാരണക്കായി ഒരുമിച്ചുകൂട്ടുന്ന അതിവിശാലമായ സ്ഥലം. അതിനെ കുറിച്ച് അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു:
وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا ﴿١٠٧﴾
പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്. എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (ഖുർആൻ:20/105-107)
وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا
പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (ഖു൪ആന്‍:18/47)
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. (ഖുർആൻ:14/48)
ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം അല്ലാഹു മനുഷ്യരെ വിചാരണക്കായി മഹ്ശറയിൽ ഒരുമിച്ച കൂട്ടുന്നതിനെ കുറിച്ചാണ് അല്ലാഹു ഈ സൂറത്തിൽ ഇപ്രകാരം പരാമര്‍ശിക്കുന്നത്:
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ ﴿١٣﴾ فَإِذَا هُم بِٱلسَّاهِرَةِ ﴿١٤﴾
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു. (ഖു൪ആന്‍:79/13-14)
പുനരുത്ഥാനത്തിന്റെ കാര്യം അല്ലാഹുവിന് വളരെ നിസ്സാരമാണ്. കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഒരു തവണ അതിൽ ഊതേണ്ട താമസം, അപ്പോഴതാ ഭൂമിക്കടിയിൽ മരിച്ചു കിടന്നിരുന്നവരെല്ലാം അതിന് മുകളിൽ ജീവനുള്ളവരായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു.
അടുത്ത വചനങ്ങളില്‍ ഈ മുശ്‌രിക്കുകളെക്കാള്‍ വമ്പിച്ച ശക്തനും ധിക്കാരിയുമായിരുന്ന ഫിർഔനിന്റെ ചരിത്രം ഓർമിപ്പിക്കുന്നു:
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ﴿١٥﴾ إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى ﴿١٦﴾ ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ﴿١٧﴾ فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ﴿١٨﴾ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ﴿١٩﴾ فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ ﴿٢٠﴾ فَكَذَّبَ وَعَصَىٰ ﴿٢١﴾ ثُمَّ أَدْبَرَ يَسْعَىٰ ﴿٢٢﴾ فَحَشَرَ فَنَادَىٰ ﴿٢٣﴾ فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ ﴿٢٤﴾ فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ ﴿٢٥﴾ إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ ﴿٢٦﴾
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?) അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു. പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി. അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു. ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി. തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്. (ഖുർആൻ:79/15-26)
മൂസാ നബി عليه السلام യും കുടുംബവും മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങവെ, അല്ലാഹുവിന്റെ നിശ്ചയ പ്രകാരം പരിശുദ്ധമായ തുവാ താഴ്വരയിൽ എത്തുന്നു. അവിടെ വെച്ച് അദ്ദഹത്തിന് പ്രവാചകത്വം ലഭിക്കുന്നു. അദ്ധഹം അല്ലാഹുവിന്റെ കല്പന പ്രകാരം അക്രമിയായ ഭരണാധികാരിയായ ഫിര്‍ഔനിന്റെ അടുക്കലെത്തി ഇസ്ലാമിക പ്രബോധനം നടത്തുന്നു. മൂസാ നബി عليه السلام യുടെ ദൗത്യത്തെയും പ്രബോധനത്തെയും നിഷേധിക്കുകയും, അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്തുവെന്നു മാത്രമല്ല, അദ്ദേഹത്തിനു എതിരായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ഫിര്‍ഔന്‍ നിലകൊണ്ടു. മാത്രമല്ല, ജനമദ്ധ്യെ അവരുടെ ഏറ്റവും ഉന്നതനായ റബ്ബ് താന്‍ തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ ഇലാഹും താൻ തന്നെയാണെന്ന് പറഞ്ഞിട്ടുള്ളതായി വിശുദ്ധ ഖുര്‍ആൻ മറ്റൊരു സ്ഥലത്ത് പറയുന്നു:
وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى
ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. (ഖുർആൻ:28/38)
മൂസാ നബി عليه السلام ക്കും സത്യവിശ്വാസികൾക്കും എതിരെ വൻസന്നാഹത്തോടെ ഫിര്‍ഔനും സംഘവും പ്രവര്‍ത്തിച്ചിട്ടും നൈല്‍ നദിയില്‍ ഫിര്‍ഔനും സംഘവും വെള്ളത്തില്‍ മുക്കികൊല്ലപ്പെട്ടു. ഇത് ഇഹത്തില്‍വെച്ചു ലഭിച്ച ശിക്ഷയാണ്. തുടര്‍ന്ന് പരലോകത്ത് നരകത്തില്‍ അഗ്നിശിക്ഷയും! ഒരു മഹാസാമ്രാജ്യത്തിന്റെ സര്‍വ്വാധിപതിയായിരുന്ന ഫിര്‍ഔനിന്റെ അതിദാരുണമായ പര്യവസാനത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും വമ്പിച്ച പാഠമുണ്ട്.
ഈ സംഭവം ചുരുക്കുി ഈ സൂറത്തിൽ വിവരിച്ചത് ശ്രദ്ധയമാണ്. മരണാനന്തരജീവിതത്തെ നിഷേധിക്കുകയും കളവാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുശ്രിക്കുകൾ ഉൾപ്പടെയുള്ളവര്‍ക്ക് തെളിവുകൾ നിരത്തി മറുപടി നൽകുന്നതിനടയിലാണ് ഈ സംഭവം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത്. പുനരുത്ഥാനത്തെ നിഷേധിക്കുന്നവരോട്, നിങ്ങൾക്ക് മുമ്പ് അതിനെ നിഷേധിക്കുകയും കളവാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന നിങ്ങളേക്കാൾ അധികാരവും സംഘബലവും സമ്പത്തും ഉണ്ടായിരുന്ന ഫിര്‍ഔൻ പോലും ഈ ലോകത്ത് നശിപ്പിക്കപ്പെട്ടുവെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
തുടര്‍ന്ന് മനുഷ്യന്റെ ബുദ്ധിയെ തട്ടിയുണ൪ത്തി വിശുദ്ധ ഖു൪ആന്‍ പരലോകം സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നു.
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا ﴿٢٧﴾ رَفَعَ سَمْكَهَا فَسَوَّىٰهَا ﴿٢٨﴾ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا ﴿٢٩﴾ وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ﴿٣٠﴾ أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا ﴿٣١﴾ وَٱلْجِبَالَ أَرْسَىٰهَا ﴿٣٢﴾ مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ﴿٣٣﴾
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്. (ഖുർആൻ:79/27-33)
പരലോകത്തെ നിഷേധിക്കുന്നവരോട്, നിങ്ങളെ സൃഷ്ടിക്കുക എന്നതാണോ അതല്ല, ആകാശങ്ങളെ സൃഷ്ടിക്കുക എന്നതാണോ അല്ലാഹുവിന് പ്രയാസകരം എന്ന് ചോദിക്കുന്നു. ആകാശത്തെയാകട്ടെ, ഒരു വിടവോ പഴുതോ ന്യൂനതയോ ഇല്ലാതെ അവൻ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങള്‍ക്ക് രണ്ടാമതൊരു ജീവിതം നല്‍കുവാനും പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയാതെ വരുമോ? ഇല്ല, അല്ലാഹുവിന് അത് വെറും നിസ്സാരമാണ്.
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യമെന്ന് വിശുദ്ധ ഖുര്‍ആൻ പറയുന്നുണ്ട്.
لَخَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:40/57)
يُخْبِرُ تَعَالَى بِمَا تَقَرَّرَ فِي الْعُقُولِ، أَنَّ خَلْقَ السَّمَاوَاتِ وَالْأَرْضِ -عَلَى عِظَمِهِمَا وَسِعَتِهِمَا- أَعْظَمُ وَأَكْبَرُ، مِنْ خَلْقِ النَّاسِ، فَإِنَّ النَّاسَ بِالنِّسْبَةِ إِلَى خَلْقِ السَّمَاوَاتِ وَالْأَرْضِ مِنْ أَصْغَرِ مَا يَكُونُ فَالَّذِي خَلَقَ الْأَجْرَامَ الْعَظِيمَةَ وَأَتْقَنَهَا، قَادِرٌ عَلَى إِعَادَةِ النَّاسِ بَعْدَ مَوْتِهِمْ مِنْ بَابِ أَوْلَى وَأَحْرَى. وَهَذَا أَحَدُ الْأَدِلَّةِ الْعَقْلِيَّةِ الدَّالَّةُ عَلَى الْبَعْثِ، دَلَالَةً قَاطِعَةً، بِمُجَرَّدِ نَظَرِ الْعَاقِلِ إِلَيْهَا، يُسْتَدَلُّ بِهَا اسْتِدْلَالًا لَا يَقْبَلُ الشَّكَّ وَالشُّبْهَةَ بِوُقُوعِ مَا أَخْبَرَتْ بِهِ الرُّسُلُ مِنَ الْبَعْثِ.
ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ അല്ലാഹു പറയുന്നത്. ആകാശം വലുതും വിശാലമായതുമായിരിക്കെ അതിനെ സൃഷ്ടിക്കുക എന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. ആകാശഭൂമികളുടെ സൃഷ്ടിയെക്കാൾ നിസ്സാരമായതാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. അന്യൂനമായ മഹാഗോളങ്ങളെ സൃഷ്ടിച്ചവൻ മരണാനന്തരം മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും കഴിവുള്ളവനാണ്. ഉയിർത്തെഴുന്നേൽപിനുള്ള ഏറെ നല്ല ബുദ്ധിപരമായ ഒരു തെളിവാണിത്. ഖണ്ഡിതമായ തെളിവ്. ഈ തെളിവിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രവാചകന്മാർ പറഞ്ഞ ഉയിർത്തെഴുന്നേൽപിൽ യാതൊരു സംശയത്തിനും ഇടയില്ല. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച റബ്ബിനുണ്ടോ മരിച്ചുപോയ മനുഷ്യരെ വീണ്ടും ജീവിപ്പിക്കാന്‍ വല്ല പ്രയാസവും. (തഫ്സീറുസ്സഅ്ദി)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യമെന്നും ആ ആകാശത്തെയാകട്ടെ, അവൻ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മനുഷ്യബുദ്ധി തട്ടിയുണര്‍ത്തി അല്ലാഹു ഈ സൂറത്തിലൂടെ അറിയിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും ഉപകാരം മനുഷ്യൻ ദിനേനെ അനുഭവിക്കുകയും ചെയ്യുന്നു.
നിത്യസത്യങ്ങളാകുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെ മുമ്പില്‍ വെച്ചുകൊണ്ട് അല്ലാഹു പറയുന്നു:
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ ﴿٣٤﴾ يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ ﴿٣٥﴾ وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ ﴿٣٦﴾
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം. അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം. കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (അന്ന്) ആര്‍ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. (ഖുർആൻ:79/34-36)
എല്ലാവിധ അത്യാപത്തുകളെയും വിസ്മരിപ്പിച്ചു കളയുന്നതും ലോകത്തെ ആകമാനം ബാധിക്കുന്നതുമായ ഏറ്റവും വലിയ വിപത്തായിരിക്കും ഖിയാമത്തു നാളിലെ വിപത്തുകള്‍. അതുകൊണ്ടാണ് അതിന് الطَّامَّةُ الْكُبْرَى (എല്ലാറ്റിനെയും അതിജയിക്കുന്ന ഏറ്റവും വലിയ വിപത്തു) എന്നു പറഞ്ഞിരിക്കുന്നത്. അന്നുമനുഷ്യന്‍ ഏതേതു കാര്യങ്ങള്‍ മറന്നാലും ശരി, ഒരു കാര്യം അവന്നു ഓര്‍മ്മവരും. താന്‍ ഇഹത്തില്‍ വെച്ചു ചെയ്ത കര്‍മ്മങ്ങളത്രെ അത്. അവന്‍റെ ചെറുതും വലുതുമായ കര്‍മങ്ങള്‍ ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥം അവന്‍റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അപ്പോള്‍, തങ്ങള്‍ അനുഭവിക്കുവാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചു കുറ്റവാളികള്‍ക്കുണ്ടാക്കുന്ന പേടിയും പരിഭ്രമവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. കൂടാതെ, എല്ലാവര്‍ക്കും കാണത്തക്കവിധം നരകം അടുത്തു തയ്യാറുണ്ടായിരിക്കുകയും ചെയ്യും. ഇത് അവരുടെ വിഭ്രാന്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, സജ്ജനങ്ങള്‍ക്ക് ഇങ്ങനെയുള്ള പരിഭ്രമങ്ങളൊന്നും ബാധിക്കാതെ അല്ലാഹു കാത്തു രക്ഷിക്കുന്നതാണ്. (അമാനി തഫ്സീര്‍)
വിചാരണക്കു ശേഷം അല്ലാഹുവില്‍ നിന്നുണ്ടാകുന്ന വിധിയുടെ ചുരുക്കമാണ് തുടര്‍ന്ന് 37-41 ആയത്തുകളിൽ അല്ലാഹു പറയുന്നത്.
فَأَمَّا مَن طَغَىٰ ﴿٣٧﴾ وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا ﴿٣٨﴾ فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ ﴿٣٩﴾
(അന്ന്) ആര്‍ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. (ഖുർആൻ:79/37-39)
ദുഷ്കര്‍മങ്ങളുടെ പശ്ചാത്തലമായി അല്ലാഹു എടുത്തു കാണിച്ച രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒന്ന്: യാഥാര്‍ത്ഥ്യങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും ധിക്കരിക്കുന്നതിലുള്ള അതിരുകവിച്ചൽ, രണ്ട്: ഐഹിക ജീവിതത്തിന് അതര്‍ഹിക്കുന്നതില്‍ കവിഞ്ഞ് പ്രാധാന്യം നല്‍കല്‍. ഈ രണ്ടില്‍ നിന്നും ഉടലെടുക്കുന്നതെല്ലാം പാപങ്ങളായിരിക്കും.
ആരെങ്കിലും വഴികേടിൽ പ്രവേശിച്ചു കൊണ്ട് അതിരുകവിയുകയും, നശ്വരമായ ഇഹലോക ജീവിതത്തിന് ശാശ്വതമായ പാരത്രിക ജീവിതത്തെക്കാൾ പ്രാധാന്യം നൽകുകയും ചെയ്തുവോ; അവന് മടങ്ങിച്ചെല്ലാനുള്ള അവൻ്റെ വാസസ്ഥലം നരകമാണ്.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴿٤٠﴾ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ﴿٤١﴾
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖുർആൻ:79/40-41)
സല്‍കര്‍മ്മങ്ങള്‍ക്ക് നിദാനമായ രണ്ടു കാര്യങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു: ഒന്ന് : റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയം. രണ്ട് : ദേഹേച്ഛകളില്‍ നിന്നു മനസ്സിനെ തടഞ്ഞുനിറുത്തുക. ഈ രണ്ടിൽ നിന്നും ഉടലെടുക്കുന്നതെല്ലാം പുണ്യങ്ങളായിരിക്കും.
ആര് തന്റെ രക്ഷിതാവിന്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ﴿٤٢﴾ فِيمَ أَنتَ مِن ذِكْرَىٰهَآ ﴿٤٣﴾ إِلَىٰ رَبِّكَ مُنتَهَىٰهَآ ﴿٤٤﴾ إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا ﴿٤٥﴾ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا ﴿٤٦﴾
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്? നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖുർആൻ:79/42-46)
عن عائشة، قالت: لم يزل النبيّ صلى الله عليه وسلم يسأل عن الساعة، حتى أنـزل الله عزّ وجل: {فِيمَ أَنتَ مِن ذِكْرَىٰهَآ - إِلَىٰ رَبِّكَ مُنتَهَىٰهَآ}
ആയിശ رَضِيَ اللهُ عَنْها പറയുന്നു: നബി ﷺ യോട് അന്ത്യനാളിനെ കുറിച്ച് ധാരാളമായി ചോദിക്കപ്പെടാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹു ഈ ആയതുകൾ അവതരിപ്പിക്കുകയും ചെയ്തു. {നിനക്ക് അതിനെ (അന്ത്യനാൾ എന്നാണെന്നതിനെ) കുറിച്ച് ഒന്നും അറിയുകയില്ല. താങ്കളുടെ റബ്ബിങ്കലാണ് (അതിനെ കുറിച്ചുള്ള അറിവിൻ്റെ) അവസാനം. (നാസിആത്: 43-44)} (തഫ്സീറുത്വബരി)
അന്ത്യനാൾ എപ്പോഴാണെന്നു നബി ﷺ ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂടാ. അല്ലാഹുവിനു മാത്രം അറിയാവുന്നതും അവന്‍ ആര്‍ക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമ രഹസ്യമാണത്. അന്ത്യനാളിനെ ഭയപ്പെടുന്നവർക്ക് നബി ﷺ താക്കീതുകാരനാണ്, കാരണം അവർക്ക് മാത്രമേ നബി ﷺ യുടെ താക്കീത് ഫലം ചെയ്യുകയുള്ളൂ.
അവസാനമായി ഒരു കാര്യം കൂടി അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു: അന്ത്യനാളിന് അവർ സാക്ഷിയാകുന്ന ദിവസം; തങ്ങൾ ഇഹലോകത്ത് ഒരു സായാഹ്നമോ ഒരു പ്രഭാതമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നത് പോലെയായിരിക്കും അവർക്ക് തോന്നുക. അന്ത്യനാളിലെ അതിഭയങ്കരങ്ങളായ അറ്റമില്ലാത്ത അനുഭവങ്ങള്‍ കാണുമ്പോള്‍ അവിശ്വാസികളും കുറ്റവാളികളുമായ ആളുകള്‍ക്ക് തങ്ങളുടെ ഇഹലോകവാസക്കാലവും ബര്‍സഖീ ജീവിതവും വളരെ കുറച്ചേയുണ്ടായിന്നുള്ളൂവെന്ന് തോന്നും.
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ ﴿٥٥﴾ وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَٰنَ لَقَدْ لَبِثْتُمْ فِى كِتَٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَٰذَا يَوْمُ ٱلْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ ﴿٥٦﴾
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല. (ഖുർആൻ:30/55-56)
kanzululoom.com