വിശുദ്ധ ഖു൪ആനിലെ അവസാനത്തെ (114 ാമത്തെ)  സൂറത്താണ് സൂറ: അന്നാസ് .  നാസ് (النَّاسُ) എന്നാൽ ജനങ്ങൾ എന്നാണർത്തം.  സൂറ:അൽ ഫലഖിനും സൂറ:അന്നാസിനും ചേർത്ത് المعودتان (മുഅവ്വിദത്താനി) എന്ന് പറയപ്പെടുന്നു. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. വിവിധ തരത്തില്‍ ഉണ്ടാകുന്ന കെടുതലുകളില്‍ നിന്ന് അല്ലാഹുവില്‍ ശരണം പ്രാപിക്കുകയും, അവനോട് രക്ഷ തേടുകയും ചെയ്യുവാന്‍ പഠിപ്പിക്കുന്നതാണ് രണ്ട് സൂറത്തുകളും. അതിനാലാണ് മുഅവ്വിദത്താനി എന്ന പേര് നൽകപ്പെട്ടത്.

മക്കിയായ ഈ സൂറത്തില്‍ 6 ആയത്തുകളാണുള്ളത്. മദനിയായ സൂറത്താണെന്നും അഭിപ്രായമുണ്ട്. ലബീദു ബ്നുൽ അഅ്സ്വം എന്ന് പേരുള്ള ഒരു യഹൂദൻ നബി  ﷺ  ക്കെതിരെ സിഹ്‌ർ (മാരണം) ചെയ്തപ്പോൾ മലക്കുകൾ മുഖേന അല്ലാഹു അവിടുത്തേക്ക് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചു നൽകുകയും, സൂറതുൽ ഫലഖും സൂറതുന്നാസും അവതരിപ്പിച്ചു നൽകുകയും, ഈ രണ്ട് സൂറതുകൾ കൊണ്ട് മന്ത്രിക്കാൻ കൽപ്പിക്കുകയും ചെയ്തു. മക്കയിൽ അവതരിച്ച സൂറത്തുകൾ വീണ്ടും അവതരിക്കപ്പെടുക എന്നത് അസംഭവ്യമല്ല. അതല്ലെങ്കിൽ മക്കയിൽ അവതരിച്ച സൂറത്തുകളെ കൊണ്ട് മന്ത്രിക്കാൻ കൽപ്പിച്ചതാകാം. الله اعلم

ഈ സൂറത്തിന്റെ ധാരാളം ശ്രേഷ്ടതകള്‍ നബി ﷺ നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. കാവൽ തേടാൻ മഹത്തരമായ സൂറത്തുകളാണ് സൂറത്തുൽ ഫലഖും നാസും.

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يُرَ مِثْلُهُنَّ قَطُّ ‏{‏ قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ ‏{‏ قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ‏”‏ ‏.‏

ഉഖ്ത്ത് ബ്‌നുആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട സൂക്തങ്ങൾ നീ അറി‍ഞ്ഞില്ലയോ, അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല.സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയത്രെ അത്. (മുസ്‌ലിം:814)

ഉഖ്ബത്ത് ബിൻ رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു:

‏ يَا عُقْبَةُ تَعَوَّذْ بِهِمَا فَمَا تَعَوَّذَ مُتَعَوِّذٌ بِمِثْلِهِمَا

ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിനോട് കാവൽ തേടൂ. ഇതു പോലെ അല്ലാഹുവിനോട് മറ്റൊന്ന് കൊണ്ടും ആരും കാവല്‍ തേടിയിട്ടില്ല. (അബൂദാവൂദ് :1463)

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ رَسُولَ اللَّهِ -ﷺ- كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അസുഖമായാൽ ‘മുഅവ്വിദാതുകൾ’ പാരായണം ചെയ്ത ശേഷം സ്വന്തം ശരീരത്തിൽ മന്ത്രിക്കുമായിരുന്നു. അവിടുത്തേക്ക് വേദന കഠിനമായപ്പോൾ ഞാൻ അവ പാരായണം ചെയ്യുകയും, അവിടുത്തെ കൈകൾ കൊണ്ട് തടവിക്കൊടുക്കുകയും ചെയ്യുമായിരുന്നു; (നബി ﷺ യുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി: 4629)

قُلْ أَعُوذُ بِرَبِّ ٱلنَّاسِ ‎﴿١﴾‏ مَلِكِ ٱلنَّاسِ ‎﴿٢﴾‏ إِلَٰهِ ٱلنَّاسِ ‎﴿٣﴾‏ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ‎﴿٤﴾‏ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ‎﴿٥﴾‏ مِنَ ٱلْجِنَّةِ وَٱلنَّاسِ ‎﴿٦﴾‏

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.  മനുഷ്യരുടെ രാജാവിനോട്‌.  മനുഷ്യരുടെ ദൈവത്തോട്‌.  ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.  മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.  മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (ഖുർആൻ:114/1-6)

സൂറത്തിന്റെ ആദ്യഭാഗത്ത് നബി ﷺ യോട് ഇപ്രകാരം ചോദിക്കാൻ വേണ്ടി പറയുന്നു: സകല മനുഷ്യരുടെയും രക്ഷിതാവായ, സകല മനുഷ്യരുടെയും രാജാവായ, സകല മനുഷ്യരുടെയും യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹുവിനോട്  ഞാന്‍ ശരണം (രക്ഷ-അഭയം) തേടുന്നു.

എന്തിൽ നിന്നൊക്കെയാണ് രക്ഷ ചോദിക്കേണ്ടതന്നാണ് സൂറത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിൻമാറികളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളുടെ കെടുതിയിൽ നിന്നാണ് രക്ഷ ചോദിക്കേണ്ടത്.

സൂറത്തിന്റെ ആദ്യഭാഗത്ത് ആരോടാണ് രക്ഷ ചോദിക്കേണ്ടതെന്നും സൂറത്തിന്റെ  അവസാന ഭാഗത്ത് എന്തിൽ നിന്നാണ് രക്ഷ ചോദിക്കേണ്ടതെന്നും പഠിപ്പിക്കുന്നു

ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നുമായി മനുഷ്യഹൃദയങ്ങളില്‍ ദുര്‍മന്ത്രം നടത്തുന്നവന്റെ -അതായതു (കുസൃതിനടത്തി) പിന്‍മാറിക്കളയുന്നവന്റെ – ദുര്‍മന്ത്രത്തിന്റെ കെടുതിയില്‍നിന്ന് മനുഷ്യരുടെ ആരാധ്യനായ, മനുഷ്യരുടെ രാജാധിപതിയായ, മനുഷ്യരുടെ രക്ഷിതാവിനോടു ഞാന്‍ ശരണം തേടുന്നു. (അമാനിതഫ്സീർ)

പിശാചിൻ്റെ ഉപദ്രവങ്ങളിൽ നിന്നും, അവൻ്റെ ദുർമന്ത്രണങ്ങളിൽ നിന്നും, മറ്റ് അവ്യക്തമായ പ്രയാസങ്ങളിൽ നിന്നും അല്ലാഹുവിൽ രക്ഷ തേടാനും, അവനിൽ അഭയം പ്രാപിക്കാനും ഈ സൂറത്ത് പഠിപ്പിക്കുന്നു.

വിഷയത്തിന്റെ പ്രാധാന്യം

മനുഷ്യമക്കളില്‍ ദുഷിച്ച വിചാര വികാരങ്ങള്‍ ഇളക്കിവിട്ടും, ദുര്‍വൃത്തികള്‍ക്കു പ്രേരണനല്‍കിയും, നല്ലതു ചീത്തയായും ചീത്ത നല്ലതായും ചിത്രീകരിച്ചുകൊടുത്തും, വ്യമോഹങ്ങള്‍ക്ക് വശംവദരാക്കിയും അവരെ വഴിപിഴപ്പിക്കുകയാണ് അതിന്റെ ജോലി. അതിനായി അവരറിയാതെ അവരുടെ ഹൃദയങ്ങളില്‍ ‘കുസു കുസു’ ദുര്‍മന്ത്രം നടത്തുകയും, ബാഹ്യരംഗത്തു പ്രത്യക്ഷപ്പെടാതെ കുസൃതികൂട്ടി ഒളിഞ്ഞു പിന്‍മാറുകയും ചെയ്യുക അതിന്റെ പതിവാകുന്നു. അതിനെ കണ്ണുകൊണ്ടു കണ്ടുപിടിക്കുവാനോ കൈകൊണ്ടു എത്തിപ്പിടിക്കുവാനോ സാധ്യമല്ല. അത്രയും സൂത്രത്തിലും നിഗൂഢതയിലുമായിരിക്കും അതിന്റെ പ്രവര്‍ത്തനം. മനുഷ്യന്റെ വിചാരവികാരങ്ങളെയും കര്‍മരംഗങ്ങളെയും നിയന്ത്രിച്ചുവരുന്നതു ഹൃദയമാണല്ലോ. ആ ഹൃദയത്തിന്റെ മദ്ധ്യത്തില്‍‍വെച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തപ്പെടുന്നത്. എന്നിരിക്കുമ്പോള്‍, അതിനെ എത്രമാത്രം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ടെന്നു ഊഹിക്കാവുന്നതാണ്. (അമാനിതഫ്സീർ)

ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു: എല്ലാ തിന്മകളുടെയും മൂലകാരണവും അടിത്തറയുമായ പിശാചില്‍ നിന്നും മനുഷ്യരുടെ ആരാധ്യനും ഉടമസ്ഥനും രക്ഷിതാവുമായവനോട് രക്ഷ തേടലാണ് ഈ അധ്യായത്തന്റെ ഉള്ളടക്കം. അതായത് മനുഷ്യരുടെ മനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവന്റെ കെടുതിയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമുള്ള രക്ഷ തേടല്‍. തിന്മകളെ മനുഷ്യര്‍ക്ക് നന്മയാക്കി കാണിച്ചുകൊടുത്ത് അത് പ്രവര്‍ത്തിക്കത്തക്ക വിധത്തില്‍ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പ്രചോദിപ്പിക്കുന്നു, നന്മകള്‍ അവര്‍ക്ക് പ്രയാസമുള്ളതാക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു; ഇതാണവന്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

മനുഷ്യരില്‍ ദുര്‍ബോധനം നടത്തി അവന്‍ പിന്‍വാങ്ങുന്നു. ഒരു അടിമ തന്റെ രക്ഷിതാവിനെ ഓര്‍ക്കുകയും പിശാചിനെ തടുക്കുവാന്‍ അവനോട് സഹായം തേടുകയും ചെയ്യുമ്പോള്‍ പിശാച് അവന്റെ ദുര്‍ബോധനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. അതിനാല്‍ മുഴുവന്‍ ജനങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാല്‍ സുരക്ഷിതനാവുകയും അവനോട് രക്ഷ തേടുകയും സഹായം തേടുകയും ചെയ്യുക എന്നത് ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. എല്ലാ സൃഷ്ടികളും അവന്റെ രാജാധിപത്യത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും പരിധിയില്‍ വരുന്നവരാണ്. എല്ലാ ജീവികളുടെയും നിയന്ത്രണം അവന്റെയടുക്കലാണ്. യഥാര്‍ഥ ആരാധ്യന്‍ അല്ലാഹു മാത്രമാണ്. മനുഷ്യനെ അവന്‍ സൃഷ്ടിച്ചതിന്റെ ലക്ഷ്യം അവനെ മാത്രം ആരാധിക്കലാണ്. അവനുള്ള ആരാധന സാക്ഷാത്കരിക്കാന്‍ അതില്‍ തടസ്സമുണ്ടാക്കുന്ന പിശാചായ ശത്രുവിന്റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരിക്കണം. പിശാച് എപ്പോഴും ശ്രമിക്കുന്നത് അവന്റെ ചേരിയിലേക്ക് മനുഷ്യരെ ചേര്‍ക്കുവാനാണ്; അങ്ങനെ അവരെ കത്തിയാളുന്ന നരകത്തിന്റെ ആളുകളാക്കാനും. ദുര്‍ബോധനങ്ങള്‍ ജിന്നുകളില്‍ നിന്നുണ്ടാകുന്നത് പോലെ മനുഷ്യരില്‍ നിന്നും ഉണ്ടാകും. (തഫ്സീറുസ്സഅ്ദി)

രണ്ടുതരം പിശാചുക്കൾ

രണ്ടുതരം പിശാചുക്കളില്‍നിന്നാണ് ഈ ഉപദ്രവങ്ങള്‍ മനുഷ്യന് നേരിടുന്നത്.

(1) ജിന്ന് വര്‍ഗത്തില്‍‍പെട്ട പിശാചുക്കള്‍.

(2) മനുഷ്യ വര്‍ഗത്തില്‍‍പെട്ട പിശാചുക്കള്‍.

മനുഷ്യവര്‍ഗത്തിന്റെ ആരംഭംമുതല്‍ക്കേ അവരുടെ പരമശത്രുവായ ഇബ്ലീസിന്റെ സന്തതികളും സൈന്യങ്ങളുമാണ് ജിന്നിലെ പിശാചുക്കള്‍. അവരാകട്ടെ, മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവരും, മനുഷ്യര്‍ക്ക് ‌കാണ്‍മാന്‍ കഴിയാത്ത ആത്മീയജീവികളുമാണ്. മനുഷ്യപ്പിശാചുക്കളാകട്ടെ, അവര്‍ മനുഷ്യര്‍ തന്നെയാണെങ്കിലും ദുര്‍മന്ത്രം നടത്തുന്നതിലും വഴിപിഴപ്പിക്കുന്നതിലും ജിന്ന് വര്‍ഗത്തിലെ പിശാചുക്കളെക്കാള്‍ ഒട്ടും താണവരല്ല. ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും പ്രവാചകന്‍മാരാല്‍ പ്രബോധനം ചെയ്യപ്പെട്ട സന്‍മാര്‍ഗങ്ങളില്‍‍നിന്നു അകറ്റിക്കളയുന്നതിലും ഇരുകൂട്ടരും അന്യോന്യം പങ്കുകാരും സഹകാരികളുമായിരിക്കും. അല്ലാഹു പറയുന്നു:-

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا

അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. (ഖുർആൻ:6/112)

وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ ‎

നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും. (ഖുർആൻ:6/121)

ഇരുവിഭാഗക്കാരും തമ്മില്‍ പരസ്പരണധാരണയും സഹകരണവും ഉണ്ടെന്നു ഇതില്‍ നിന്നു സ്പഷ്ടമാണല്ലോ. ദുര്‍മന്ത്രങ്ങളുടെ മൂപ്പുവഹിക്കുന്നവര്‍ ജിന്നുകളിലെ പിശാചുക്കളാണെന്നും അവരുടെ ദുരുപദേശങ്ങള്‍ സ്വീകരിച്ചു അവരെ അനുകരിക്കുകയാണ് മനുഷ്യ പിശാചുക്കള്‍ ചെയ്യുന്നതെന്നും രണ്ടാമത്തെ വചനത്തില്‍ നിന്നും മനസ്സിലാക്കാം.(അമാനിതഫ്സീർ)

പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണം

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ ‏”‏ ‏.‏ قَالُوا وَإِيَّاكَ يَا رَسُولَ اللَّهِ قَالَ ‏”‏ وَإِيَّاىَ إِلاَّ أَنَّ اللَّهَ أَعَانَنِي عَلَيْهِ فَأَسْلَمَ فَلاَ يَأْمُرُنِي إِلاَّ بِخَيْرٍ‏

അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:‘നിങ്ങളില്‍ ഒരാളുംതന്നെ ജിന്നുകളില്‍ പെട്ട ഒരു കൂട്ടുകാരന്‍ അവനില്‍ ഏല്‍പിക്കപ്പെടാത്തവനായിട്ടല്ലാതെ ഇല്ല.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങളും (ഇല്ലേ)?’ നബി ﷺ പറഞ്ഞു: ‘ഞാനും. (എന്നാല്‍) അവന്റെ കാര്യത്തില്‍ അല്ലാഹു എന്നെ സഹായിക്കുകയും അവന്‍ മുസ്‌ലിമാകുകയും ചെയ്തിരിക്കുന്നു. അവന്‍ എന്നോട് നന്മയല്ലാതെ കല്‍പിക്കുകയില്ല. (മുസ്ലിം:2814)

عَنْ صَفِيَّةَ ابْنَةِ حُيَىٍّ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلاً فَحَدَّثْتُهُ ثُمَّ قُمْتُ، فَانْقَلَبْتُ فَقَامَ مَعِي لِيَقْلِبَنِي‏.‏ وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلاَنِ مِنَ الأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ صلى الله عليه وسلم أَسْرَعَا، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ عَلَى رِسْلِكُمَا إِنَّهَا صَفِيَّةُ بِنْتُ حُيَىٍّ ‏”‏‏.‏ فَقَالاَ سُبْحَانَ اللَّهِ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ إِنَّ الشَّيْطَانَ يَجْرِي مِنَ الإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا سُوءًا ـ أَوْ قَالَ ـ شَيْئًا ‏”‏‏.‏

സഫിയ്യ رضي الله عنها പറയുന്നു : ‘ നബി ﷺ ഇഅ്തികാഫിലായിരിക്കെ ഒരു രാത്രി അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി ഞാൻ പോയി. അവിടുത്തോട്‌ സംസാരിച്ചതിന്‌ ശേഷം തിരിച്ചു പോകാനായി ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ വീട്ടിൽ തിരിച്ചെത്തിക്കാൻ വേണ്ടി നബി ﷺ യും എന്നോടൊപ്പം എഴുന്നേറ്റു. സഫിയ്യ താമസിച്ചിരുന്നത്‌ ഉസാമത്ത്‌ ബ്നു സൈദിന്റെ വീട്ടിലായിരുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട രണ്ട്‌ പേർ (ഞങ്ങളുടെ അടുത്തു കൂടെ) നടന്നു പോയി. നബി ﷺ അവരെ കണ്ടപ്പോൾ വേഗത്തിൽ (അവരുടെ അടുത്തേക്ക്‌) നടന്നു. ശേഷം നബി ﷺ പറഞ്ഞു: ‘നിൽക്കൂ, അത്‌ സഫിയ്യ ആണ്‌.’ അപ്പോൾ അവർ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്‌, അല്ലാഹുവിന്റെ പ്രവാചകരേ, അപ്പോൾ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും,നിങ്ങളുടെ മനസ്സിൽ അവൻ എന്തെങ്കിലും തി൯മ ഇട്ടുതരുമോ എന്ന്‌ ഞാൻ ഭയന്നു. (ബുഖാരി:3281, മുസ്ലിം:2175)

قَالَ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ مَنْ خَلَقَ كَذَا مَنْ خَلَقَ كَذَا حَتَّى يَقُولَ مَنْ خَلَقَ رَبَّكَ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ، وَلْيَنْتَهِ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പിശാച് നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് ചോദിക്കും: ഇതിനെ സൃഷ്ടിച്ചതാരാണ്? അതിനെ സൃഷ്ടിച്ചതാരാണ്? അങ്ങിനെ ചോദിച്ച് അവസാനം നിന്റെ നാഥനെ സൃഷ്ടിച്ചതാരാണ് എന്ന് ചോദിക്കും. അവിടെ എത്തിയാൽ (ഇത്തരം ദുർബോധനങ്ങളിൽ നിന്ന്) അല്ലാഹുവിൽ അഭയം തേടുകയും, അവിടെവെച്ച് അവസാനിപ്പിക്കുകയും ചെയ്യുക. (ബുഖാരി: 3276)

‘പിശാച് പറയും’ എന്നു പറഞ്ഞതിന്റെ സാരം, മനുഷ്യന്‍ കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നല്ല. മനുഷ്യന്റെ ഹൃദയങ്ങളില്‍ അങ്ങിനെ ഓരോ സംശയങ്ങള്‍ അവന്‍ ജനിപ്പിക്കുകയോ അവന്റെ അനുയായികളായ ദുഷ്ടജനങ്ങള്‍ മുഖേന കുതര്‍ക്കങ്ങളും ദുര്‍ന്യായങ്ങളും സമര്‍പ്പിക്കുകയോ ചെയ്യുമെന്നാകുന്നു. (അമാനിതഫ്സീർ)

പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളെക്കുറിച്ചു നാം വളരെ ഗൗരവപൂര്‍വ്വം കരുതിയിരിക്കേണ്ടതുണ്ടെന്നും, അതില്‍നിന്നു രക്ഷകിട്ടുവാന്‍ അല്ലാഹുവിനോടു സദാ പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും, ഇതില്‍ നിന്നൊക്കെ സ്പഷ്ടമാകുന്നു.

സൂറ:നാസ് പാരായണം ചെയ്യൽ

സൂറ : ഫലഖ്, നാസ് എന്നിവ (മുഅവ്വിദതൈനി) ഒന്നിച്ച് പാരായണം ചെയ്യൽ സുന്നത്തായത്

عَنْ عَائِشَةَ، رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا‏.‏

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: ന‌ബി ﷺ ക്ക്‌ ശാ‌രീ‌രി‌ക വേ‌ദ‌ന അ‌നു‌ഭ‌വ‌പ്പെ‌ട്ടാൽ ത‌ന്റെ ശ‌രീ‌ര‌ത്തിൽ ഖുൽ‌ഹു‌വ‌ല്ലാ‌ഹു അ‌ഹ‌ദ്‌, ഖുൽ അ‌ഊ‌ദു ബി റ‌ബ്ബിൽ ഫ‌ല‌ഖ്‌, ഖുൽ അ‌ഊ‌ദു ബി‌റ‌ബ്ബി‌ന്നാ‌സ്‌, പാ‌രാ‌യ‌ണം ചെ‌യ്‌‌ത്‌ (ഉ‌മി‌നീർ പാ‌റി‌വീ‌ഴു‌ന്ന‌താ‌ക്കി) ത‌ന്റെ കൈ‌ക‌ളിൽ ഊ‌തി, അ‌തു‌കൊ‌ണ്ട്‌ ത‌ട‌വു‌ക‌യും ചെ‌യ്യാ‌റു‌ണ്ടായി‌രു‌ന്നു. രോ‌ഗ‌ത്തി‌ന്റെ വേ‌ദ‌ന കൂ‌ടി‌യ‌പ്പോൾ ഞാൻ (ആയിശ) ഈ സൂ‌റ‌ത്തു‌കൾ ഓ‌തി ന‌ബി ﷺ യു‌ടെ കൈ‌ക‌ളിൽ ഊ‌തു‌ക‌യും അ‌തു‌കൊ‌ണ്ട്‌ ശ‌രീ‌രം ത‌ട‌വി‌ക്കൊ‌ടു‌ക്കു‌ക‌യും ചെ‌യ്‌‌തു, (നബിﷺയുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി:5016)

സൂറ : ഇഖ്ലാസ്, ഫലഖ്, നാസ് എന്നിവ ഒന്നിച്ച് പാരായണം ചെയ്യൽ സുന്നത്തായത്
ഫര്ള് നമസ്കാരത്തിന് ശേഷം

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ أَقْرَأَ الْمُعَوِّذَاتِ دُبُرَ كُلِّ صَلاَةٍ

ഉഖ്ബ ബിന്‍ ആമിര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ‘എല്ലാ (ഫര്‍ള് ) നമസ്കാരത്തിന് ശേഷവും (ഒരു തവണ) ഖുല്‍ ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്… എന്നീ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി ﷺ കല്‍പ്പിക്കുകയുണ്ടായി’. (സുനനുന്നസാഇ :1336 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സുബ്ഹിക്കും മഗ്’രിബിനും ശേഷം ഈ സൂറത്തുകള്‍ മൂന്ന് തവണ വീതമാണ് പാരായണം ചെയ്യേണ്ടത്.

രാവിലെയും വൈകുന്നേരവും

عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ‏.‏ قَالَ ‏”‏ قُلْ ‏”‏ ‏.‏ قُلْتُ مَا أَقُولُ قَالَ ‏”‏ قُلْ ‏:‏ ‏(‏ هوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു ഖുബൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി ﷺ യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി ﷺ  പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )

قال الشيخ ابن باز رحمه الله: المعوذتان صباحًا ومساءً ثلاث مرات من أسباب السلامة من السحر وغيره

ശൈഖ് ഇബ്നു ബാസ്  رحمه الله പറയുന്നു: മുഅവ്വിദതാനി [സൂറത്തുൽ ഫലഖ്, സൂറ ആ ന്നാസ് ] രാവിലേയും വൈകുന്നേരവും മൂന്ന് പ്രാവിശ്യം (ഓതൽ) സിഹ്റിൽ നിന്നും മറ്റും രക്ഷപ്പെടാനുള്ള കാരണങ്ങളിൽപ്പെട്ടതാണ്. من فتاوى نور على الدرب 3/ 295

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ്

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: ‘തീര്‍ച്ചയായും നബി ﷺ എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി:5017).

قال الإمام ‎ابن القيم رحمه الله : حاجة العبد إلى الاستعاذة بهاتين السورتين أعظم من حاجته إلى النفس والشراب واللباس.

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: ഒരു അടിമക്ക് ഈ രണ്ട് സൂറത്തുകൾ കൊണ്ട് രക്ഷ തേടേണ്ടതിന്റെ ആവശ്യകത അവന്റെ സ്വന്തത്തിന് വെള്ളത്തിന്റേയും വസ്ത്രത്തിന്റെയുമുള്ള ആവശ്യത്തേക്കാൾ വലുതാണ്. (بدائع الفوائد ٢/٦٢٤)

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *