പ്രവാചകന്‍മാര്‍ എല്ലാവരും ശ്രേഷ്ഠതയിലും പദവികളിലും സമനിലക്കാരല്ല. അവരില്‍ ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിവെച്ചിട്ടുണ്ട്. ചിലര്‍ക്ക് നല്‍കപ്പെടാത്ത പലപദവികളും വേറെ ചിലര്‍ക്ക് നല്‍കിയിരിക്കും
تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ ۗ
ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. (ഖു൪ആന്‍:2/253)
മുഹമ്മദ് നബി ﷺ യുടെ മഹത്വവും ശ്രേഷ്ഠതയും മറ്റുള്ളവരേക്കാളും അധികമാണ്. മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു ഈ ലോകത്ത് നല്‍കിയ വിവിധങ്ങളായ പ്രത്യേകതകളും സ്ഥാനങ്ങളും പദവികളും നൽകിയതുപോലെ പരലോകത്ത് വരുമ്പോഴും വമ്പിച്ച സ്ഥാനവും പദവിയുമാണ് നല്‍കപ്പെടാനിരിക്കുന്നത്.
1.പലോകത്തും നേതാവ്
2.ഖബ്റില്‍ നിന്നും ആദ്യമായി പുറത്ത് വരുന്നത്
ആദം(അ) മുതലുള്ള എല്ലാ പ്രവാചകന്മാരുമടക്കം എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാള്‍. അന്ന് എല്ലാവരുടെയും നേതാവ് (സയ്യിദ്) മുഹമ്മദ് നബി ﷺ യായിരിക്കും എന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ വമ്പിച്ച സ്ഥാനം തന്നെയാണ്. അന്ത്യനാളില്‍ ആദ്യമായി ഖബ്റിനെ പിള൪ത്തി പുറത്ത് വരുന്നത് അന്ത്യപ്രാചകനായ മുഹമ്മദ് നബി ﷺ യാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അവസാന നാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനാകുന്നു. ആദ്യമായി ഖബ്൪ പിള൪ത്തി വരുന്നതും ഞാനാകുന്നു. ആദ്യമായി ശുപാ൪ശ പറയുന്നവനും ശുപാ൪ശ സ്വീകരിക്കപ്പെടുന്നതും ഞാനാകുന്നു. (മുസ്ലിം:2278)
3.അനുയായികള്‍ ധാരാളമുള്ള പ്രവാചകന്‍
പരലോകത്ത് ഏറ്റവുമധികം അനുയായികളുള്ള പ്രവാചകന്‍ മുഹമ്മദ് നബി ﷺ യാകുന്നു.
അനസിൽ(റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ശുപാര്‍ശ നടത്തുന്ന ആളുകളില്‍ ഒന്നാമനാകുന്നു ഞാന്‍. നബിമാരില്‍ ധാരാളം അനുയായികളുള്ളവനും ഞാനാകുന്നു. (മുസ്‌ലിം)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم “ مَا مِنَ الأَنْبِيَاءِ نَبِيٌّ إِلاَّ أُعْطِيَ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَىَّ فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ ”.
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി:4981)
عَنِ ابْنِ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم: عُرِضَتْ عَلَىَّ الأُمَمُ، فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ، حَتَّى رُفِعَ لِي سَوَادٌ عَظِيمٌ، قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ هَذَا مُوسَى وَقَوْمُهُ. قِيلَ انْظُرْ إِلَى الأُفُقِ. فَإِذَا سَوَادٌ يَمْلأُ الأُفُقَ، ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلأَ الأُفُقَ قِيلَ هَذِهِ أُمَّتُكَ
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: പൂർവ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. . ചില നബിമാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു: ‘ഈ സമുദായം ഏതാണ്? ഇതെന്റെ സമുദായമാണോ?’ ഇതു മൂസാ(അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ. ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം ….. ( ബുഖാരി : 5705)
4.സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നയാള്‍
അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ പ്രവാചകന്മാരില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനായിരിക്കും. സ്വര്‍ഗ കവാടത്തില്‍ ആദ്യമായി മുട്ടുന്നവനും ഞാനായിരിക്കും” (മുസ്‌ലിം).
അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ”അന്ത്യനാളില്‍ ഞാ ന്‍ സ്വര്‍ഗകവാടത്തില്‍ ചെല്ലുന്നതാണ്. എന്നിട്ട് (അത്) തുറക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നതാണ്. അപ്പോള്‍ (അതിന്റെ) കാവല്‍ക്കാരന്‍ ചോദിക്കും: ‘നീ ആരാണ്?’ ഞാന്‍ പറയും: ‘മുഹമ്മദ്.’ അപ്പോള്‍ (കാവല്‍ക്കാരന്‍) പറയും: ‘നിനക്ക് മുമ്പ് ഒരാള്‍ക്കും ഞാന്‍ തുറന്ന് കൊടുക്കാതിരിക്കാതെ നിന്നെ കൊണ്ടാണ് (നിനക്ക് തുറന്നുതരാനാണ്) ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്” (മുസ്‌ലിം).
5.സ്വിറാത്വ് പാലം ആദ്യമായി കടക്കും
പരലോകത്ത് നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന ഒരു പാലമാണ് സ്വിറാത്ത്. സത്യവിശ്വാസികള്‍ക്ക് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതേപോലെ അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നാല്‍ പാപങ്ങള്‍ ചെയ്ത് നരകപ്രവേശനത്തിന് അ൪ഹത നേടിയവ൪ക്കും സ്വിറാത്ത് പാലത്തിലൂടെ കടക്കേണ്ടതുണ്ട്. പാപികള്‍ അതിലൂടെ വിട്ടുകടക്കാന്‍ കഴിയാതെ നരകത്തിലേക്ക് വീഴുന്നതാണ്. മുഹമ്മദ്‌നബി ﷺ യാണ് സ്വിറാത്തിലൂടെ ആദ്യമായി കടന്നുപോകുന്ന പ്രവാചകന്‍.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَيُضْرَبُ الصِّرَاطُ بَيْنَ ظَهْرَانَىْ جَهَنَّمَ، فَأَكُونُ أَوَّلَ مَنْ يَجُوزُ مِنَ الرُّسُلِ بِأُمَّتِهِ، وَلاَ يَتَكَلَّمُ يَوْمَئِذٍ أَحَدٌ إِلاَّ الرُّسُلُ، وَكَلاَمُ الرُّسُلِ يَوْمَئِذٍ اللَّهُمَّ سَلِّمْ سَلِّمْ. وَفِي جَهَنَّمَ كَلاَلِيبُ مِثْلُ شَوْكِ السَّعْدَانِ، هَلْ رَأَيْتُمْ شَوْكَ السَّعْدَانِ ”. قَالُوا نَعَمْ. قَالَ ” فَإِنَّهَا مِثْلُ شَوْكِ السَّعْدَانِ، غَيْرَ أَنَّهُ لاَ يَعْلَمُ قَدْرَ عِظَمِهَا إِلاَّ اللَّهُ، تَخْطَفُ النَّاسَ بِأَعْمَالِهِمْ
നബി ﷺ പറഞ്ഞു: … അങ്ങനെ നരകത്തിനു മുകളില്‍ സ്വിറാത്വ് നിര്‍മിക്കപ്പെടും. അപ്പോള്‍ റസൂലുകളില്‍നിന്ന് തന്റെ സമുദായത്തെയുംകൊണ്ട് ആദ്യം (അതിനെ) വിട്ടുകടക്കുന്നവന്‍ ഞാനായിരിക്കുന്നതാണ്. അന്നേദിവസം റസൂലുകളല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അന്നേദിവസം റസൂലുകളടെ സംസാരം (ഇതായിരിക്കും): ‘അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ… രക്ഷപ്പെടുത്തേണമേ…’ സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. സഅ്ദാന്റെ മുള്ള് നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ അത് സഅ്ദാന്‍ മുള്ളിനെ പോലിരിക്കും. എന്നാല്‍ അതിന്റെ വലിപ്പത്തിന്റെ അളവ് അല്ലാഹുവിനല്ലാതെ അറിയുകയില്ല. ജനങ്ങളുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് അത് (നരകത്തിലേക്ക്) റാഞ്ചി വലിക്കുന്നതാണ് …. (ബുഖാരി:806)
6.അല്‍വസീല ലഭിക്കുന്ന പ്രവാചകന്‍
സ്വര്‍ഗത്തിലെ ഉന്നതമായ ഒരു പദവിയാണ് അല്‍വസീല. ഇത് മുഹമ്മദ് നബി ﷺ ക്ക് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. നബി ﷺ പറയുന്നത് കാണുക:
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ആസ്വി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: മുഅദ്ദിനെ (ബാങ്ക് വിളിക്കുന്നത്) നിങ്ങള്‍ കേട്ടാല്‍, അദ്ദേഹം പറയുന്നത് പോലെ നിങ്ങളും പറയുവിന്‍. പിന്നീട് എന്റെമേല്‍ നിങ്ങള്‍ സ്വലാത്തിനെ ചോദിക്കുക. തീര്‍ച്ചയായും ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത്തിനെ ചോദിച്ചാല്‍ അതുമുഖേന അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്. പിന്നീട് എനിക്കുവേണ്ടി അല്ലാഹുവിനോട് നിങ്ങള്‍ വസീലയെ ചോദിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് സ്വര്‍ഗത്തിലെ ഒരു (ഉന്നത)സ്ഥാനമാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് ഒരാള്‍ക്കല്ലാതെ അത് അനുയോജ്യമാകുന്നതല്ല. അത് ഞാന്‍ ആയിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആര് എനിക്കുവേണ്ടി വസീലയെ ചോദിക്കുന്നുവോ അവന്ന് ശുപാര്‍ശ അനുവദനീയമായി. (മുസ്‌ലിം:384 ).
7.അല്‍കൗസര്‍ നല്‍കപ്പെട്ടു
പരലോകത്ത് അല്ലാഹു നബി ﷺ ക്ക് മാത്രമായി നല്‍കുന്ന ഒരു പ്രത്യേക അനുഗ്രഹമാണ് അല്‍ കൗസര്‍.
കൌസറിനെ കുറിച്ചുള്ള വിശുദ്ധ ഖു൪ആനിലെ സൂചന കാണുക:
إِنَّا أَعْطَيْنَاكَ الْكَوْثَرَ
നിശ്ചയമായും നാം നിനക്ക് കൌസ൪ (ധാരാളം നന്‍മകള്‍) നല്‍കിയിരിക്കുന്നു. (ഖു൪ആന്‍:108/1)
إِنَّا آتَيْنَاكَ -أَيُّهَا الرَّسُولُ- الخَيْرَ الكَثِيرَ، وَمِنْهُ نَهْرُ الكَوْثَرِ فِي الجَنَّةِ.
അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ നൽകിയിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള ‘കൗസർ’ എന്ന അരുവി. (തഫ്സീർ മുഖ്തസ്വർ)
عَنْ أَنَسٍ، قَالَ بَيْنَا رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ بَيْنَ أَظْهُرِنَا إِذْ أَغْفَى إِغْفَاءَةً ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا فَقُلْنَا مَا أَضْحَكَكَ يَا رَسُولَ اللَّهِ قَالَ ” أُنْزِلَتْ عَلَىَّ آنِفًا سُورَةٌ ” . فَقَرَأَ ” بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ { إِنَّا أَعْطَيْنَاكَ الْكَوْثَرَ – فَصَلِّ لِرَبِّكَ وَانْحَرْ – إِنَّ شَانِئَكَ هُوَ الأَبْتَرُ} ” .ثُمَّ قَالَ ” أَتَدْرُونَ مَا الْكَوْثَرُ ” . فَقُلْنَا اللَّهُ وَرَسُولُهُ أَعْلَمُ . قَالَ ” فَإِنَّهُ نَهْرٌ وَعَدَنِيهِ رَبِّي عَزَّ وَجَلَّ عَلَيْهِ خَيْرٌ كَثِيرٌ هُوَ حَوْضٌ تَرِدُ عَلَيْهِ أُمَّتِي يَوْمَ الْقِيَامَةِ آنِيَتُهُ عَدَدُ النُّجُومِ
അനസ് (റ) വില്‍ നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങൾക്ക് ഇടയിലായിരിക്കെ ഒരു മയക്കത്തിലേക്ക് വഴുതിവീണു. പിന്നീട് അവിടുന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് താങ്കൾ ചിരിച്ചത്? അവിടുന്ന് പറഞ്ഞു: ഇപ്പോൾ എനിക്ക് മേൽ ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയുണ്ടായി. ശേഷം അവിടുന്ന് സൂറ: കൗസർ പാരായണം ചെയ്തു. എന്നിട്ട് നബി ﷺ ചോദിച്ചു:: “കൗസർ” എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനുമാണ് ഏറ്റവും അറിയുക. നബി ﷺ പറഞ്ഞു: എന്റെ റബ്ബ് എനിക്ക് വാഗ്ദാനം ചെയ്ത അരുവിയാണത്. അതിൽ ധാരാളം നന്മകളുണ്ട്. അതൊരു ഹൗളായിരിക്കും. എന്റെ ഉമ്മത്ത് അതിൽ നിന്ന് വെള്ളം കുടിക്കുന്നതിനായി വന്നുചേരുന്നതാണ്. അതിലെ വെള്ളപാത്രങ്ങൾ നക്ഷത്രങ്ങളോളമുണ്ടായിരിക്കും. (മുസ്ലിം: 400)
عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا آنِيَةُ الْحَوْضِ قَالَ “ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لآنِيَتُهُ أَكْثَرُ مِنْ عَدَدِ نُجُومِ السَّمَاءِ وَكَوَاكِبِهَا أَلاَ فِي اللَّيْلَةِ الْمُظْلِمَةِ الْمُصْحِيَةِ آنِيَةُ الْجَنَّةِ مَنْ شَرِبَ مِنْهَا لَمْ يَظْمَأْ آخِرَ مَا عَلَيْهِ يَشْخُبُ فِيهِ مِيزَابَانِ مِنَ الْجَنَّةِ مَنْ شَرِبَ مِنْهُ لَمْ يَظْمَأْ عَرْضُهُ مِثْلُ طُولِهِ مَا بَيْنَ عَمَّانَ إِلَى أَيْلَةَ مَاؤُهُ أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ ” .
അബൂദ൪റ് (റ) വില്‍ നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഹൗളുല്‍ കൌസറിന്റെ പാത്രങ്ങള്‍ എങ്ങനെയുള്ളതായിരിക്കും? നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, അതിലെ പാത്രങ്ങൾ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ അത്രയും വരുന്നതാണ്. അന്ധകാരം നിറഞ്ഞ രാത്രിയില്‍ തെളിഞ്ഞുകാണുന്ന നക്ഷത്രങ്ങളെ പോലെയാണ് സ്വ൪ഗത്തിലെ പാത്രങ്ങൾ. അതില്‍ നിന്ന്‍ ആരെങ്കിലും കുടിച്ചാല്‍ അവസാനം വരെ ദാഹിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് അതിലേക്ക് രണ്ടു അരുവികള്‍ പതിക്കുന്നു. ആരെങ്കിലും അതില്‍ നിന്ന്‍ കുടിച്ചാല്‍ അവന് ദാഹിക്കുകയില്ല. അതിന്റെ വീതി അതിന്റെ നീളം പോലെ തന്നെയാകുന്നു. അമ്മാന്‍ മുതല്‍ ഐല വരെയാണ്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതുമാണ്. (മുസ്ലിം:2300)
قال ابن حجر:وظاهر الحديث أن الحوض بجانب الجنة، لينصب فيه الماء من النهر الذي داخلها
ഇബ്നു ഹജ൪(റഹി) പറഞ്ഞു: ഹദീസിന്റെ ബാഹ്യമായ അ൪ത്ഥം, സ്വ൪ഗ്ഗത്തിന്റെ ഒരു വശത്താണ് ഹൗള് സ്ഥിതി ചെയ്യുന്നത്. അതിന്റെ (സ്വ൪ഗ്ഗത്തിന്റെ) ഉള്ളിലുള്ള നദിയില്‍ നിന്ന് ( ഹൗളിലേക്ക്) വെള്ളം വന്നുചേരുന്നു. (ഫത്ഹുല്‍ബാരി)
ശൈഖ് ഉസൈമീൻ (റഹി) ചോദിക്കപ്പെട്ടു: ഹൗളും കൗസറും തമ്മിലുള്ള വ്യത്യാസമെന്താണ്?
അദ്ധേഹം മറുപടി പറഞ്ഞു: അത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ: ‘കൗസർ ‘ എന്നാൽ അല്ലാഹു തന്റെ നബി ﷺ ക്ക് സ്വർഗ്ഗത്തിൽ നൽകിയ നദിയാണ്. ‘ഹൗള്’ എന്നാൽ അത് ഖിയാമത്തിന്റെ പറമ്പിലാണ്. അതിലേക്ക് കൗസറിൽ നിന്ന് രണ്ട് അരുവികൾ വീഴുന്നുണ്ട്. (فتاوى نور على الدرب)
8. ശഫാഅത്ത്
പരലോകത്ത് വെച്ച് നടക്കുന്ന ശഫാഅത്ത് പല തരത്തിലുണ്ട്. നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു.
(ഒന്ന്) മഹ്ശറയിൽ വെച്ച്, വിചാരണ ചെയ്ത് തീരുമാനമെടുക്കുന്നതിനായിട്ടുള്ള ശഫാഅത്ത്
الشفاعة الكبرى (ഏറ്റവും മഹത്തായ ശുപാര്‍ശ) എന്ന പേരില്‍ അറിയപ്പെടുന്ന ശഫാഅത്താണിത്.ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്‌ടികളെല്ലാം സമ്മേളിക്കുന്ന മഹ്‌ശറയില്‍ ആളുകളെല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുക്കുവാന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് പ്രവാചക പ്രമുഖന്‍മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകും. അവസാനം അവര്‍ മുഹമ്മദ് നബിﷺയെ സമീപിക്കും. നബി ﷺ അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യും. അല്ലാഹു അത് സ്വീകരിച്ച് എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യും.
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖു൪ആന്‍:17/79)
عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم إِنَّ الشَّمْسَ تَدْنُو يَوْمَ الْقِيَامَةِ حَتَّى يَبْلُغَ الْعَرَقُ نِصْفَ الأُذُنِ، فَبَيْنَا هُمْ كَذَلِكَ اسْتَغَاثُوا بِآدَمَ، ثُمَّ بِمُوسَى، ثُمَّ بِمُحَمَّدٍ صلى الله عليه وسلم ”. وَزَادَ عَبْدُ اللَّهِ حَدَّثَنِي اللَّيْثُ حَدَّثَنِي ابْنُ أَبِي جَعْفَرٍ ” فَيَشْفَعُ لِيُقْضَى بَيْنَ الْخَلْقِ، فَيَمْشِي حَتَّى يَأْخُذَ بِحَلْقَةِ الْبَابِ، فَيَوْمَئِذٍ يَبْعَثُهُ اللَّهُ مَقَامًا مَحْمُودًا، يَحْمَدُهُ أَهْلُ الْجَمْعِ كُلُّهُمْ ”.
ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്‍റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്‍റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ) യുടെയും മൂസാ(അ) യുടെയും പിന്നീട് മുഹമ്മദ് നബിﷺയുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് വാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിﷺയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി:1475)
അബൂഹുറൈറ (റ) വില്‍ നിവേദനം ചെയ്യുന്ന സുദീ൪ഘമായ ഒരു ഹദീസില്‍, ആളുകൾ മുഹമ്മദ് നബിﷺയോട് ശുപാ൪ശ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് ശേഷമുള്ള രംഗം വിവരിക്കുന്നത് കാണുക:
فَأَنْطَلِقُ فَآتِي تَحْتَ الْعَرْشِ فَأَقَعُ سَاجِدًا لِرَبِّي ثُمَّ يَفْتَحُ اللَّهُ عَلَىَّ وَيُلْهِمُنِي مِنْ مَحَامِدِهِ وَحُسْنِ الثَّنَاءِ عَلَيْهِ شَيْئًا لَمْ يَفْتَحْهُ لأَحَدٍ قَبْلِي ثُمَّ يُقَالُ يَا مُحَمَّدُ ارْفَعْ رَأْسَكَ سَلْ تُعْطَهْ اشْفَعْ تُشَفَّعْ . فَأَرْفَعُ رَأْسِي فَأَقُولُ يَا رَبِّ أُمَّتِي أُمَّتِي
അപ്പോള്‍ ഞാന്‍ പുറപ്പെട്ട് അ൪ശിന്റെ താഴെ വരികയും എന്റെ റബ്ബിന് സുജൂദ് ചെയ്യുകയും ചെയ്യും. പിന്നീട് എന്റെ മുമ്പ് മറ്റാർക്കും അവൻ(അല്ലാഹു) നൽകിയിട്ടില്ലാത്ത ചില സ്തുതി കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും അപ്പോള്‍ എനിക്ക് തോന്നിപ്പിച്ചു തരികയും അപ്രകാരം ഞാൻ ചെയ്യുന്നതാണ്. ശേഷം പറയപ്പെടും: ‘മുഹമ്മദേ, നിന്റെ തല ഉയര്‍ത്തുക. നീ ചോദിച്ചു കൊള്ളുക, നിനക്ക് നല്‍കപ്പെടും. നീ ശുപാര്‍ശ ചെയ്തുകൊള്ളുക, ശുപാ൪ശ സ്വീകരിക്കപ്പെടും’. അപ്പോള്‍ ഞാന്‍ എന്റെ തല ഉയ൪ത്തും. എന്നിട്ട് പറയും: എന്റെ രക്ഷിതാവേ, എന്റെ ഉമ്മത്ത്, എന്റെ ഉമ്മത്ത്. (മുസ്ലിം:194)
(രണ്ട്) സ്വ൪ഗ പ്രവേശനം ലഭിച്ചവ൪ക്ക് സ്വ൪ഗത്തില്‍ കടക്കുവാനായി ചെയ്യുന്ന ശഫാഅത്ത്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ . فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ സ്വ൪ഗത്തിന്റെ വാതില്‍ക്കല്‍ ചെല്ലുകയും അത് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ അതിന്റെ കാവല്‍ക്കാരന്‍ ചോദിക്കും: നീ ആരാണ്? അപ്പോള്‍ ഞാന്‍ പറയും: ഞാന്‍ മുഹമ്മദാണ്. അപ്പോള്‍ പറയും: താങ്കള്‍ക്ക് മുമ്പ് ആ൪ക്കും (അത്) തുറക്കരുതെന്ന് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:197)
(മൂന്ന്) ഈ ഉമ്മത്തിലെ ഒരു വിഭാഗം ആളുകളെ വിചാരണയില്ലാതെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ചെയ്യുന്ന ശഫാഅത്ത്.
അബൂഹുറൈറ (റ) വില്‍ നിവേദനം ചെയ്യുന്ന ശഫാഅത്തുമായി ബന്ധപ്പെട്ട സുദീ൪ഘമായ ഹദീസിലെ, അവസാന ഭാഗം കാണുക:
فَيُقَالُ يَا مُحَمَّدُ أَدْخِلِ الْجَنَّةَ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
അപ്പോള്‍ പറയപ്പെടും: ഓ മുഹമ്മദ്, താങ്കള്‍ താങ്കളുടെ ഉമ്മത്തുകളില്‍ ആരുടെ മേലാണോ വിചാരണയില്ലാത്തത് അവരെ സ്വ൪ഗ കവാടങ്ങളില്‍ നിന്ന് വലത് ഭാഗത്തുള്ള കവാടത്തിലൂടെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുക. അവ൪ മറ്റ് ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളില്‍ പങ്കാളികളുമായിരിക്കും. (മുസ്ലിം:194)
(നാല്) നരകത്തിൽ പ്രവേശിക്കേണ്ട ചിലരെ അതിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
(അഞ്ച്) നരകത്തിൽ പ്രവേശിച്ച ചിലരെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
عَنْ عِمْرَانُ بْنُ حُصَيْن ٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَخْرُجُ قَوْمٌ مِنَ النَّارِ بِشَفَاعَةِ مُحَمَّدٍ صلى الله عليه وسلم فَيَدْخُلُونَ الْجَنَّةَ، يُسَمَّوْنَ الْجَهَنَّمِيِّينَ ”.
ഇംറാൻ ഇബ്നു ഹുസൈൻ(റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: മുഹമ്മദ് നബിﷺയുടെ ശഫാഅത്ത് കൊണ്ട് ഒരു വിഭാഗം നരകത്തിൽ നിന്ന് പുറത്ത് കടക്കുകയും ശേഷം അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവരെ ജഹന്നമിയ്യൂൻ എന്ന് വിളിക്കുന്നു. (ബുഖാരി: 6566)
(ആറ്) നരക ശിക്ഷ ലഘൂകരിക്കുന്നതിനായി നടത്തുന്ന ശുപാ൪ശയാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَذُكِرَ عِنْدَهُ عَمُّهُ فَقَالَ :لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ، فَيُجْعَلُ فِي ضَحْضَاحٍ مِنَ النَّارِ، يَبْلُغُ كَعْبَيْهِ، يَغْلِي مِنْهُ دِمَاغُهُ
അബൂ സഈദുൽ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബിﷺയുടെ അടുത്ത് വെച്ച് അവിടുത്തെ പിതൃവ്യൻ അബുത്വാലിബ് അനുസ്മരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പറ്റി നബി ﷺ ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെ അദ്ദേഹം തന്റെ മടമ്പ് കാൽ വരെ എത്തുന്ന, നരകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താക്കപ്പെടാം എന്നാൽ അതു നിമിത്തം തന്നെ അദ്ദേഹത്തിന്റെ തലച്ചോർ തിളച്ചു കൊണ്ടിരിക്കും. (ബുഖാരി: 3885)
kanzululoom.com