മുഹ്കമും മുതശാബിഹും

വിശുദ്ധ ഖു൪ആനില്‍ മുഹ്കമായ വചനങ്ങള്‍ ( ايات محكمات ) എന്നും മുത്തശാബിഹായ വചനങ്ങള്‍ ( متشابهات ايات) എന്നും രണ്ടു തരം വചനങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ടെന്ന് വിശുദ്ധ ഖു൪ആന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഹ്കമായ വചനങ്ങള്‍ എന്നാല്‍ എന്താണ് , മുത്തശാബിഹായ വചനങ്ങള്‍ എന്നാല്‍ എന്താണ് എന്നൊന്നും സാധാരണക്കാരായ പല൪ക്കും അറിയില്ല. മുഹമ്മദ് അമാനി മൗലവി (റഹി) തന്റെ ഖുർആൻ വിശദീകരണത്തിൽ മുഖവുരയില്‍ ‘അല്‍മുഹ്കമും അല്‍മുതശാബിഹും’ ( المحكم والمتشابه ) എന്ന തലക്കെട്ടില്‍ ഒരു വിശദീകരണം നൽകുന്നുണ്ട്. ഈ വിഷയം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിശദീകരണം ഏറെ സഹായകരമാണ്. യാതൊരു മാറ്റത്തിരുത്തലുകളും വരുത്താതെ അത് താഴെ ചേർക്കുന്നു.

‘അല്‍മുഹ്കമും അല്‍മുതശാബിഹും’ ( المحكم والمتشابه )

‘അല്‍മുഹ്കം’ ( المحكم ) എന്നാല്‍ ‘ബലവത്തായത്, ദൃഢപ്രധാനമായത്, നിയമബലമുള്ളത്’ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാകുന്നു. സൂറത്തു ഹൂദിന്‍റെ ആരംഭത്തില്‍ ക്വുര്‍ആനെപ്പറ്റി كِتَابٌ أُحْكِمَتْ آيَاتُهُ (അതിന്‍റെ ആയത്തുകള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അനാവശ്യമോ, അകാര്യമോ ഇല്ലാതെ, സുദൃഢവും സുശക്തവുമായ സത്യയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണ് അവ എന്ന് സാരം. ‘അല്‍മുതശാബിഹ്’ ( المتشابه ) എന്നാല്‍, ‘പരസ്പര സാദൃശ്യമുള്ളത്’ എന്നര്‍ത്ഥം. സൂറഃ സുമര്‍:23ല്‍ كِتَابًا مُّتَشَابِهًا (പരസ്പര സാദൃശ്യമുള്ള ഗ്രന്ഥം) എന്ന് അല്ലാഹു ക്വുര്‍ആനെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, വാചകത്തിന്‍റെ മേന്മയിലും, സാരങ്ങളുടെ ഉല്‍കൃഷ്ടതയിലുമെല്ലാം പരസ്പര സാദൃശ്യമുള്ളതും, ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ് അതിലെ ഭാഗങ്ങള്‍ എന്നുദ്ദേശ്യം. അപ്പോള്‍, ഒരു നിലക്കു നോക്കുമ്പോള്‍ ക്വുര്‍ആന്‍ മുഴുവനും ‘മുഹ്കമും’, മറ്റൊരു നിലക്ക് നോക്കുമ്പോള്‍ അത് മുഴുവനും ‘മുതശാബിഹും’ ആകുന്നു. അന്യോന്യം പൊരുത്തക്കേടില്ലാത്ത അര്‍ത്ഥങ്ങളാണ് ഇവിടെ ഈ രണ്ടു പദങ്ങള്‍ക്കും കല്പിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ പരസ്പര വൈരുദ്ധ്യമുള്ള രണ്ട് ഉദ്ദേശ്യാര്‍ത്ഥങ്ങളിലും ഈ പദങ്ങള്‍ ക്വുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തിലാണ് ഈ അധ്യായത്തില്‍ മുഹ്കമിനെയും മുതശാബിഹിനെയും കുറിച്ച് പ്രതിപാദിക്കപ്പെടുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. സുഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:-

هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ – آل عمران ٧

സാരം: ‘നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ അവനത്രെ (അല്ലാഹുവത്രെ). അതില്‍ ‘മുഹ്കമാ’യ (ദൃഢ പ്രധാനമായ) ആയത്തുകളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൂലമായുള്ളത്. വേറെ ചിലത് ‘മുതശാബിഹു’കളും (പരസ്പര സാദൃശ്യമുള്ളവയും) ആകുന്നു. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും, വ്യാഖ്യാനം ചെയ്യുവാന്‍- പൊരുളറിയുവാന്‍- ആഗ്രഹിച്ചുകൊണ്ടും അതില്‍ നിന്നും ‘മുതശാബിഹാ’യതിനു പിന്നാലെ കൂടുന്നു.

ഈ വചനത്തിലെ ‘മുഹ്കം-മുതശാബിഹു’കളുടെ നിര്‍വ്വചനം പല മഹാന്മാരും പല വാചകങ്ങളില്‍ പ്രസ്താവിച്ചു കാണാം. ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണാവുന്ന കേവലാക്ഷരങ്ങള്‍ പോലെ, അല്ലെങ്കില്‍ പരലോക സംബന്ധമായ അദൃശ്യകാര്യങ്ങള്‍ പോലെ, യാഥാര്‍ത്ഥ്യം അല്ലാഹുവിന്നു മാത്രം അറിയാവുന്ന കാര്യങ്ങള്‍ക്കാണ് മുതശാബിഹ് എന്നു പറയുന്നത് എന്നത്രെ ചിലരുടെ പക്ഷം. വേറെയും അഭിപ്രായങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ചാല്‍ ലഭിക്കുന്ന ആകെ സാരവും, അവയില്‍വെച്ച് ഏറ്റവും യുക്തമായി കാണുന്നതും ഇമാം ഇബ്‌നുകഥീര്‍ (റ) മുതലായ മഹാന്മാര്‍ നല്‍കുന്ന നിര്‍വ്വചനമാകുന്നു. അദ്ദേഹം ‘മുഹ്കമു’കള്‍ക്ക് നല്‍കിയ നിര്‍വ്വചനം ഇതാണ്:

اي بينات واضحات الدلالة لاالتباس فيها على احد

ഒരാള്‍ക്കും ആശയക്കുഴപ്പമില്ലാത്തവണ്ണം സ്പഷ്ടമായും വ്യക്തമായും സാരം നല്‍കുന്നവ

മുതശാബിഹുകള്‍ക്ക് അദ്ദേഹത്തിന്‍റെ നിര്‍വ്വചനം ഇപ്രകാരമാകുന്നു.

اي تحتمل دلالتها موافقة الحكم وقد تحتمل شيأ اخر من حيث اللفظ والتركيب لا من حيث المراد

അതായത് , പദങ്ങളും ഘടനയും നോക്കുമ്പോള്‍ -ഉദ്ദേശ്യം നോക്കുമ്പോഴല്ല- മുഹ്കമിനോട് യോജിക്കുന്ന സാരമായിരിക്കുവാനും, മറ്റുവല്ല സാരവും ആയിരിക്കുവാനും ഹിതമുണ്ടായിരിക്കുന്നവ

ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു വിഭാഗവും സാക്ഷാല്‍ ഉദ്ദേശ്യമെന്താണെന്ന് തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം പരസ്പര സാദൃശ്യമുള്ള ഒന്നിലധികം അര്‍ത്ഥസാരങ്ങള്‍ വരാവുന്ന മറ്റൊരു വിഭാഗവും ക്വുര്‍ആനിലുണ്ട്. ആദ്യത്തെ വിഭാഗമാണ് ക്വുര്‍ആനിന്‍റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്‍കുവാനും, അതിന്‍റെ സാക്ഷാല്‍ ഉദ്ദേശ്യം ചുഴിഞ്ഞന്വേഷിക്കുവാനും മുതിരുന്നത് കുഴപ്പം സൃഷ്ടിക്കലാണ്. അതിന് മിനക്കെടുന്നവര്‍ ഹൃദയത്തില്‍ വക്രത – ദുരുദ്ദേശ്യവും കാപട്യവും- ഉള്ളവരായിരിക്കും. സംശയം നേരിടുമ്പോള്‍, ഒന്നാമത്തെ വിഭാഗത്തിലേക്ക് മടങ്ങുകയും, അവയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ക്ക് തീരുമാനം കാണുകയും വേണം എന്നൊക്കെയാണ് ഈ വചനം പഠിപ്പിക്കുന്നത്.

ഇമാം ശാഹ് വലിയുല്ലാഹി-ദ്ദഹ്‌ലവി (റ) അദ്ദേഹത്തിന്‍റെ ‘അല്‍ഫൗസുല്‍ കബീര്‍’ ( الفوز الكبير ) എന്ന വിശ്രുത ഗ്രന്ഥത്തില്‍ ‘മുഹ്കമിനും’, ‘മുതശാബിഹി’നും ഉദാഹരണ സഹിതം നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങളുംകൂടി നമുക്കൊന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു:-

‘അറിയുക: ‘മുഹ്കം’ എന്നാല്‍, ഭാഷാപരിജ്ഞാനമുള്ളവന് ഒരേ ഒരു ആശയം (സാരം) അല്ലാതെ മനസ്സിലാക്കുവാന്‍ കഴിയാത്തതാകുന്നു. ആശയം മനസ്സിലാക്കുന്ന കാര്യത്തില്‍ പൂര്‍വ്വ അറബികളുടെ നിലപാടാണ് പരിഗണിക്കപ്പെടേണ്ടത്. അഥവാ, നമ്മുടെ കാലത്തുള്ള സൂക്ഷ്മ ഗവേഷകന്മാരുടെ നിലപാടല്ല. നിഷ്പ്രയോജനകരമായ സൂക്ഷ്മ ഗവേഷണം നടത്തല്‍ ഇന്നൊരു മഹാരോഗമായിത്തീര്‍ന്നിരിക്കുകയാണ്. അത് ‘മുഹ്കമി’നെ ‘മുതശാബിഹും’ അറിയപ്പെട്ടതിനെ അറിയപ്പെടാത്തതും ആക്കിത്തീര്‍ക്കുന്നു. ‘മുതശാബിഹ്’ എന്നാല്‍ രണ്ട് (ഒന്നിലധികം) ആശയങ്ങള്‍ വരുവാന്‍ ഹിതമുള്ളതാകുന്നു.

തുടര്‍ന്നുകൊണ്ട് ഒന്നിലധികം സാരങ്ങള്‍ വരുവാനുള്ള കാരണങ്ങളും, ഓരോന്നിനും ഉദാഹരണങ്ങളും ദഹ്‌ലവീ (റ) വിവരിച്ചിരിക്കുന്നു. അതിന്‍റെ ചുരുക്കം ഇതാണ് :-

1) ഒരു സര്‍വ്വനാമം ( ضمير ) കൊണ്ട് ഉദ്ദേശിക്കപ്പെടാവുന്ന നാമങ്ങള്‍ ( ( المراجع ഒന്നിലധികം ഉണ്ടായിരിക്കുക. ഉദാഹരണം: امرنى الامير ان العن فلانا لعنه لله ഇന്ന ആളെ ശപിക്കണമെന്ന് അമീര്‍ എന്നോട് കല്പിച്ചു. അല്ലാഹു അയാളെ ശപിക്കട്ടെ) ഈ വാക്യത്തില്‍ ‘അയാളെ’ എന്നുള്ള സര്‍വ്വനാമം കൊണ്ടുദ്ദേശ്യം, ‘ഇന്നവനും’ ‘അമീറും’ ആകാവുന്നതാണല്ലോ.

2) രണ്ടു അര്‍ത്ഥമുള്ള പദമായിരിക്കുക. ഉദാഹരണം لامستم (‘ലാമസ്തും’) കൈകൊണ്ട് സ്പര്‍ശിച്ചു എന്നും, സംയോഗംമൂലം സ്പര്‍ശിച്ചു എന്നും ഇതിനു അര്‍ത്ഥം വരും.

3) ഒന്നിനെ മറ്റൊന്നുമായി കൂട്ടിച്ചേര്‍ത്ത് ( عطف ചെയ്തു) പറയുമ്പോള്‍, അത് അടുത്തുള്ള വാക്കിനോടും, അകലത്തിലുള്ള വാക്കിനോടും ചേര്‍ന്നതായിരിക്കുവാന്‍ സാധ്യതയുണ്ടാവുക. ഉദാഹരണം: وامسحوا برؤسكم وارجل كم (നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; നിങ്ങളുടെ കാലുകളും) ഇതിന്‍റെ മുമ്പ് മുഖവും, കൈയും കഴുകണമെന്ന് പറഞ്ഞിട്ടുണ്ട്, ആകയാല്‍ وارجلكم (കാലുകളും) എന്ന വാക്ക് മുഖങ്ങളോടും കൈകളോടും ചേര്‍ന്നതാണെന്ന് വെക്കുവാനും തലകളോട് ചേര്‍ന്നതാണെന്ന് വെക്കുവാനും തരമുണ്ട്. ഒന്നാമത്തേതനുസരിച്ച് (വുദ്വൂ ചെയ്യുമ്പോള്‍) മുഖവും കയ്യും പോലെ കാലും കഴുകണമെന്ന് വരുന്നു. അപ്പോള്‍ ( وارجُلَ كم ) (‘വഅര്‍ജുലക്കും’) എന്നാണ് വായിക്കുക, രണ്ടാമത്തേതനുസരിച്ച് തലയെപ്പോലെ കാലും വെള്ളംകൊണ്ടു തടവിയാല്‍ മതിയാകുമെന്ന് വരും. ഇതനുസരിച്ചാണ് وارجُلِكم (‘വ അര്‍ജുലിക്കും’) എന്ന് ഇവിടെ വായിക്കപ്പെട്ടിട്ടുള്ളത്.

4) ഒരു വാക്ക് അതിനു മുമ്പുള്ള വാചകത്തോട് ചേര്‍ത്തു പറയപ്പെട്ടതോ ( المعطوف) ) അല്ലെങ്കില്‍ പുതുതായി ആരംഭിക്കുന്നതോ ( المستأنف ) ആയിരിക്കുവാന്‍ സാദ്ധ്യതയുണ്ടാവുക. ഇതിനു ഉദാഹരണമായി ദഹ്‌ലവി കാണിച്ചിരിക്കുന്നത് ഈ അധ്യായത്തിന്‍റെ ആരംഭത്തില്‍ നാം ഉദ്ധരിച്ച (ആലുഇംറാനിലെ 7-ാമത്തെ) ആയത്തിന്‍റെ തുടര്‍ന്നുള്ള ഭാഗമാകുന്നു. അതില്‍നിന്ന് നമുക്ക് ഇവിടെ പലതും മനസ്സിലാക്കേണ്ടതുള്ളതുകൊണ്ട് അതിനപ്പറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ് ആയത്തിന്‍റെ ബാക്കി ഭാഗം:-

وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ﴿٧﴾ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ – آل عمران

വായനക്കാര്‍ക്ക് വിഷയം മനസ്സിലാക്കുന്നതിനും വിവരണത്തിന്‍റെ സൗകര്യത്തിനും വേണ്ടി ഇതിലെ ഓരോ വാക്യവും അതിന്‍റെ സാരവും നമുക്ക് വെവ്വേറെ പരിശോധിക്കാം :-

وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ (അതിന്‍റെ – പരസ്പര സാദൃശ്യമുള്ളതിന്‍റെ – വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹു അല്ലാതെ അറിയുന്നതുമല്ല) ഈ വാക്യത്തിന്‍റെ തൊട്ട വാക്യം തുടങ്ങുന്നത് وَ (‘വ’) എന്ന അവ്യയം കൊണ്ടാണല്ലോ. ഈ അവ്യയം ആ വാക്യത്തെ അതിന്‍റെ മുമ്പത്തെ വാക്യത്തോടു ചേര്‍ത്തു പറയാനുള്ളത് ( عطف ചെയ്‌വാനുള്ള അവ്യയം) ആയിരിക്കാനിടയുണ്ട്. അപ്പോള്‍ രണ്ട് വാചകവും ചേര്‍ത്ത് ഇങ്ങിനെ വായിക്കാം.

وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ (അതിന്‍റെ വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹുവും, അറിവില്‍ അടിയുറച്ചവരുമല്ലാതെ അറിയുന്നതുമല്ല). ഇതനുസരിച്ച് ഈ വാക്യത്തിന്‍റെ അവസാനത്തില്‍ (
فِي الْعِلْمِ എന്നിടത്തു) ‘വക്വ്ഫ്’ (വിരാമം) വേണ്ടതാകുന്നു. പ്രസ്തുത അവ്യയം و പുതിയ വാചകത്തിന്‍റെ തുടക്കം കുറിക്കുവാനുള്ളതും ( استئناف ന്‍റെതും) ആയിരിക്കാവുന്നതാണ്. അപ്പോള്‍, ആദ്യത്തെ വാചകം الا لله (‘ഇല്ലല്ലാഹു’) എന്നിടത്ത് അവസാനിക്കുന്നു. അവിടെ വക്വ്ഫ് ചെയ്യുകയും വേണം. രണ്ടാമത്തെ വാചകം ഇങ്ങിനെ വായിക്കാം: وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ الخ (അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയുകയും ചെയ്യും………)

‘വ്യാഖ്യാനം’ അഥവാ ‘പൊരുള്‍’ എന്ന് നാമിവിടെ അര്‍ത്ഥം കല്പിച്ചത് تأويل (‘തഅ്‌വീല്‍’) എന്ന പദത്തിനാണ്. ഇതിനു ‘വ്യാഖ്യാനം, വിവരണം’ എന്നിങ്ങിനെയും, ‘ആന്തരാര്‍ത്ഥം, പൊരുള്‍, കലാശം’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ വരുന്നതാകുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊള്ളുന്ന ആയത്തുകള്‍ക്കാണ് ‘മുതശാബിഹ്’ എന്നുപറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്‌വീലിന്’ രണ്ടാമത് കാണിച്ച അര്‍ത്ഥം നല്‍കുന്നവരും ഒന്നാമത്തെ വാചകം الا لله എന്നിടത്ത് അവസാനിപ്പിച്ച് വക്വ്ഫ് ചെയ്യുന്നു. ഒന്നിലധികം സാരങ്ങള്‍ വരാവുന്ന ആയത്തുകള്‍ക്കാണ് ‘മുതശാബിഹ്’ എന്ന് പറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്‌വീലിന്’ നാം ആദ്യം കാണിച്ച അര്‍ത്ഥം കല്പിക്കുന്നവരും فى العلم എന്നിടത്തും അവസാനിപ്പിച്ചു വക്വ്ഫ് ചെയ്യുകയും, തുടര്‍ന്നുള്ള വാക്യം يقو لون (‘യക്വൂലൂന’) മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ രണ്ടു പ്രകാരത്തിലും വക്വ്ഫ് ചെയ്യുന്ന പണ്ഡിതന്മാര്‍ പലരും ഉണ്ട്. ഓരോരുത്തരും ഓരോ വീക്ഷണ കോണില്‍കൂടിയാണ് അപ്രകാരം ചെയ്യുന്നത്. ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവീ (റ) ഈ വചനം ‘മുതശാബിഹി’നു ഉദാഹരണമായിക്കാട്ടിയത് വളരെ യുക്തമായിട്ടുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ. എനി, നമുക്ക് ആയത്തിന്‍റെ ബാക്കി ഭാഗത്തിലേക്ക് പ്രവേശിക്കാം:-

‘ഹൃദയത്തില്‍ വക്രതയുള്ളവര്‍ മുതശാബിഹിന്‍റെ പിന്നാലെ കൂടി കുഴപ്പമുണ്ടാക്കുവാനും അതിന് വ്യാഖ്യാനം നല്‍കുവാനും ശ്രമിക്കുന്നതാണ്’ എന്ന് അല്ലാഹു ആദ്യം പറഞ്ഞുവല്ലോ. ‘എന്നാല്‍, അറിവില്‍ അടിയുറച്ച ആളുകള്‍, അഥവാ മതവിജ്ഞാനത്തില്‍ പടുത്വം നേടിയ പണ്ഡിതന്മാര്‍ ‘മുതശാബിഹു’കളായ ആയത്തിനെക്കുറിച്ച് എന്തുനില കൈക്കൊള്ളും? ഇതാണ് അല്ലാഹു അടുത്ത വാക്യത്തില്‍ പ്രസ്താവിക്കുന്നത്. يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (അവര്‍ പറയും: ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. എല്ലാം ഞങ്ങളുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാണ്. എന്ന്. ഇതിനെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിക്കുന്നു: وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (ബുദ്ധിമാന്മാരല്ലാതെ ഉറ്റാലോചിക്കുന്നതല്ല) അവര്‍ ഇങ്ങിനെ തുടര്‍ന്നു പ്രാര്‍ത്ഥനയും നടത്തും: رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കി തന്നിട്ടുള്ളതിനുശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ തെറ്റിച്ചുകളയരുതേ! ഞങ്ങള്‍ക്ക് നിന്‍റെ പക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.)

ഈ ആയത്തില്‍നിന്നും, മേല്‍ വിവരിച്ചതില്‍നിന്നുമായി നമുക്ക് പല സംഗതികളും ഗ്രഹിക്കാവുന്നതാണ്:

1) സുവ്യക്തവും സ്പഷ്ടവുമായ അര്‍ത്ഥോദ്ദേശ്യങ്ങളുള്ളത് (المحكم) എന്നും, അല്ലാഹുവിന് മാത്രം അന്തഃസാരങ്ങള്‍ അറിയാവുന്നത് -അല്ലെങ്കില്‍, അല്ലാഹുവിനും പാണ്ഡിത്യത്തില്‍ അടിയുറച്ച ബുദ്ധിമാന്മാര്‍ക്കും അറിയാവുന്നത്- ( المتشابه ) എന്നും, ഇങ്ങിനെ രണ്ടു തരം വചനങ്ങള്‍ ക്വുര്‍ആനിലുണ്ട്.

2) ആദ്യത്തെതാണ് ക്വുര്‍ആനിന്‍റെ മൂലപ്രധാനമായ ഭാഗം. അതുകൊണ്ട് അതിനെ അവലംബമാക്കിക്കൊണ്ടായിരിക്കണം എല്ലാ തത്വങ്ങളും കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടുന്നതും.

3) ‘മുതശാബിഹ്’ വിഭാഗത്തില്‍പ്പെട്ട വാക്യങ്ങള്‍ക്ക് ‘മുഹ്കമി’ന്‍റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും വിവരണവുമല്ലാതെ, അവയെപ്പറ്റി കൂടുതല്‍ ചുഴിഞ്ഞന്വേഷണം നടത്തുവാനോ, അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം തിട്ടപ്പെടുത്തി കുടുസ്സാക്കി കൈകാര്യം ചെയ്യുവാനോ, പാടില്ലാത്തതാകുന്നു.

4) അങ്ങിനെ ചെയ്യുന്നപക്ഷം, അത് മതത്തില്‍ കുഴപ്പമുണ്ടാക്കലാണ്. ഹൃദയത്തില്‍ വക്രതയുള്ള – ദുരുദ്ദേശ്യവും കാപട്യവും ഉള്ള- ആളുകളായിരിക്കും അതിനു മുതിരുക.

5) പാണ്ഡിത്യവും വിവേകവുമുള്ളവര്‍ അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കരണ്ടു നോക്കി വ്യാഖ്യാനിക്കുവാന്‍ മുതിരുകയില്ല. മാത്രമല്ല, അവര്‍ ഉറ്റാലോചിക്കുകയും, അവരുടെ പക്കല്‍ അബദ്ധം വന്നുപോകാതിരിക്കുന്നതിനും, കൂടുതല്‍ മാര്‍ഗദര്‍ശനം ലഭിക്കുന്നതിനും വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും.

6) അവയുടെ ഉദ്ദേശ്യം തങ്ങള്‍ക്കു മനസ്സിലായാലും ഇല്ലെങ്കിലും ശരി, അതില്‍ അവര്‍ ശരിക്കും വിശ്വസിക്കുകയും യഥാര്‍ത്ഥം അല്ലാഹുവിങ്കലേക്ക് വിട്ടേക്കുകയും ചെയ്യും. ചുരുക്കത്തില്‍ ആയത്തിന്‍റെ സാരം ഇതാണ്.

ഇബ്‌നു അബ്ബാസ് (റ) വിന്‍റെ മുകളിലുദ്ധരിച്ച ഒരു പ്രസ്താവന ഈ ആയത്തിന്‍റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നതാകകൊണ്ട് നമുക്ക് അതിവിടെ ഒന്ന് കൂടി സ്മരിക്കാം: ‘തഫ്‌സീര്‍ നാല് വിധത്തിലാണുള്ളത്.

1) അറബികള്‍ അവരുടെ ഭാഷയില്‍ നിന്ന് മനസ്സിലാക്കുന്ന തഫ്‌സീര്‍,
2) ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്ത തഫ്‌സീര്‍,
3) പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന തഫ്‌സീര്‍,
4) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത തഫ്‌സീര്‍
ഇവയാണത്’. അഹ്മദ്, ബുഖാരി, മുസ്‌ലിം (റ) മുതലായവര്‍ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ ആഇശഃ (റ) പറയുന്നു: റസൂല്‍ തിരുമേനി (സ.അ) ഈ ആയത്ത് (ആലുഇംറാനില്‍ നിന്നും നാം ഉദ്ധരിച്ചു വിവരിച്ച വചനം) ഓതിക്കൊണ്ട് ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി

فاذا رأيتم الذين يتبعون ما تشابه منه فأولئك الذين سمى الله فاحذروهم

അപ്പോള്‍ , അതില്‍ പരസ്പര സാദൃശ്യമുള്ളതിന്‍റെ പിന്നാലെ പോകുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരത്രെ, അല്ലാഹു (ഹൃദയത്തില്‍ വക്രതയുള്ളവരെന്ന്) പേരുവെച്ച കൂട്ടര്‍. ആകയാല്‍, നിങ്ങളവരെ സൂക്ഷിച്ചുകൊള്ളണം.

അഹ്മദ് (റ)ന്‍റെ നിവേദനത്തിലെ വാക്കുകള്‍ ഇതാണ് :

فاذا رأيتم الذين يجادلون فيه فهم الذين عنى الله فاحذروهم

അതുകൊണ്ട് അതില്‍ തര്‍ക്കം നടത്തുന്നവരെ നിങ്ങള്‍ കണ്ടാല്‍, അവരത്രെ അല്ലാഹു ഉദ്ദേശിച്ചവര്‍. ആകയാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളണം

വാക്കര്‍ത്ഥങ്ങളിലാകട്ടെ, വാചകങ്ങളുടെ അര്‍ത്ഥത്തിലാകട്ടെ, അവയുടെ താല്‍പര്യങ്ങളിലാകട്ടെ, പരസ്പരം വ്യത്യസ്തങ്ങളായ ഒന്നിലധികം രൂപം വരാവുന്ന സന്ദര്‍ഭങ്ങളില്‍, ഉദ്ദേശ്യം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന മറ്റു ക്വുര്‍ആന്‍ വാക്യങ്ങളില്‍നിന്നോ നബി വചനങ്ങളില്‍നിന്നോ, മുന്‍ഗാമികളായ പണ്ഡിതന്മാരുടെ വാക്യങ്ങളില്‍നിന്നോ അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം കണ്ടുപിടിക്കുവാന്‍ ശ്രമിക്കേണ്ടതാകുന്നു. കണ്ടുകിട്ടാത്ത പക്ഷം, അവയുടെ സാരം ഇന്നതാണെന്ന് നിര്‍ണയിക്കുവാനും, കണക്കിലേറെ ഗവേഷണം നടത്തി ഏതെങ്കിലുമൊന്ന് ഉറപ്പിക്കുവാനും പാടില്ലാത്തതുമാകുന്നു. കവിഞ്ഞ പക്ഷം, ഇന്നിന്ന പ്രകാരത്തിലെല്ലാം അതിന്‍റെ അര്‍ത്ഥവും, ഉദ്ദേശ്യവും വരാവുന്നതാണെന്ന് പറഞ്ഞു മതിയാക്കുകയും, യഥാര്‍ത്ഥം അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യാവുന്നതാകുന്നു ومن الله التوفيق

ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ)യുടെ ഒരു പ്രസ്താവനകൂടി ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: ‘മുതശാബിഹായ ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിലും, അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങളെ ( صفات الله ) വിവരിക്കുന്നതിലും ‘മുതകല്ലിമു’കള്‍ ( المتكلمون -വിശ്വാസ ശാസ്ത്രപണ്ഡിതന്മാര്‍) സ്വീകരിച്ചുവരുന്ന സമ്പ്രദായം എന്‍റെ അഭിപ്രായഗതിക്ക് നിരക്കാത്തതാണ്. ഇമാം മാലിക്, ഥൗരീ ( الثورى ) ഇബ്‌നുല്‍ മുബാറക് (റ) മുതലായവരുടെയും, പൗരാണിക പണ്ഡിതന്മാരുടെയും അഭിപ്രായഗതിയാണ് എനിക്കുമുള്ളത്. മുതശാബിഹായുള്ളതിനെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ വിട്ടേക്കുക, അവയുടെ വ്യാഖ്യാനത്തില്‍ പൂണ്ടു പിടിക്കാതിരിക്കുക, (ക്വുര്‍ആനില്‍ നിന്നു) കണ്ടുകിട്ടുന്ന മതവിധികളില്‍ തര്‍ക്കം നടത്താതിരിക്കുക, ഏതെങ്കിലും ഒരു പ്രത്യേക അഭിപ്രായഗതി ( المذھب ) മുറുകെ പിടിച്ചുകൊണ്ടു മറ്റുള്ളതെല്ലാം അവഗണിച്ചുകളയാതിരിക്കുക മുതലായവയത്രെ അത്. ക്വുര്‍ആനില്‍ നിന്ന് അറിയപ്പെടുന്ന തെളിവുകളെ തള്ളിക്കളയുവാന്‍ ഉപായം പ്രയോഗിക്കുന്നതു ശരിയല്ല. അത് ക്വുര്‍ആന്‍ കൊണ്ട് തട്ടിക്കളിക്കുന്ന ( ( التدارء بالقرآن കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.(*) ആയത്തുകള്‍ മനസ്സിലാക്കിത്തരുന്ന സാരങ്ങള്‍ എന്താണെന്നു അന്വേഷിക്കുക, സ്വന്തം അഭിപ്രായം അതിനോടു യോജിച്ചാലും ഇല്ലെങ്കിലും അത് അപ്പടി സ്വീകരിക്കുക, ഇതാണ് വേണ്ടത്. എന്നാല്‍, ക്വുര്‍ആന്‍റെ ഭാഷയെ സംബന്ധിച്ചേടത്തോളം മുന്‍ഗാമികളായ അറബികളുടെ ഉപയോഗങ്ങളില്‍നിന്നാണത് മനസ്സിലാക്കേണ്ടത്. ഇതില്‍, സ്വഹാബികളുടെയും താബിഉകളുടെയും പ്രമാണങ്ങളെയാണ് സാര്‍വ്വത്രികമായ അവലംബമായി ഗണിക്കേണ്ടത്. ( الفوز الكبير ). കൂടുതല്‍ വിശദീകരണം ആലുംഇംറാന്‍ 7-ാം ആയത്തിന്‍റെ വിവരണത്തില്‍. അമാനി മൗലവിയുടെ ‘അല്‍മുഹ്കമും അല്‍മുതശാബിഹും’ ( المحكم والمتشابه ) എന്ന തലക്കെട്ടിലെ വിശദീകരണം ഇവിടെ അവസാനിച്ചു)

(*) ചില കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ തങ്ങളുടെ ‘മദ്ഹബു ‘കളെ ന്യായീകരിക്കുവാന്‍ വേണ്ടി നടത്താറുള്ള നയോപായങ്ങളെ ഉദ്ദേശിച്ചാണ് ദഹല്‌വി (റ) ഉപായം പ്രയോഗിക്കുക ( التحيل ) എന്നു പറഞ്ഞത്. ഒരു ക്വുര്‍ആന്‍ വചനത്തില്‍ നിന്നു ലഭിക്കുന്ന ഒരു വിധിയെ മറ്റൊരു വചനംകൊണ്ടു ഖണ്ഡിക്കുവാന്‍ നടത്തുന്ന പരിശ്രമത്തിനാണ് ക്വുര്‍ആന്‍കൊണ്ടു തട്ടിക്കളിക്കുക ( التدارء بالقرآن ) എന്നു പറഞ്ഞത്. ഇതു ഹദീഥില്‍ പ്രത്യേകം വിരോധിച്ചി ട്ടുള്ളതാകുന്നു. വാസ്തവത്തില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ പരസ്പരം ബലപ്പെടുത്തുകയല്ലാതെ, ഒരിക്കലും ഒന്നൊന്നിനു വിരുദ്ധമായിരിക്കുകയില്ലല്ലോ. സ്വന്തം അഭിപ്രായങ്ങളെ സ്ഥാപിക്കുന്ന തല്‍പരകക്ഷികളായിരിക്കും ഈ ദുഷ്‌കൃത്യത്തിനു മുതിരുക എന്നുപറയേണ്ടതില്ല.

ഈ വിഷയത്തില്‍ കുറച്ച് കാര്യങ്ങള്‍ കൂടി വിശുദ്ധ ഖു൪ആന്‍:3/7 ന്റെ വിശദീകരണത്തില്‍ മുഹമ്മദ് അമാനി മൗലവി (റഹി) പരാമ൪ശിക്കുന്നുണ്ട്. അതുകൂടി താഴെ ചേ൪ക്കുന്നു.

هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ ﴾٧﴿

(നബിയേ) അവനത്രെ, നിന്‍റെ മേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചവന്‍, ‘മുഹക്മായ’ [ദൃഢ പ്രധാനമായ] ഒരു തരം ‘ആയത്തു’ [വചനം] കള്‍ അതില്‍പെട്ടതാകുന്നു. അവ (ആ) ഗ്രന്ഥത്തിന്‍റെ മൂലകേന്ദ്രമത്രെ .’മുതശാ ബിഹായ’ [പരസ്പരസാദൃശ്യമുള്ളതായ] മറ്റൊരു വിഭാഗവും അതില്‍ ഉണ്ട്. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചും, വ്യാഖ്യാനത്തെ (അഥവാ പൊരുളിനെ) ആഗ്രഹിച്ചും കൊണ്ട് അവര്‍ അതില്‍ നിന്നും പരസപ് രം സാദൃശ്യ മുളളതിന് [മുതശാബിഹാ’യതിനു] പിന്നാലെ കൂടുന്നതാകുന്നു. അതിന്‍റെ വ്യാഖ്യാനം (അഥവാ പൊരുള്‍) അല്ലാഹുവല്ലാതെ അറിയുകയില്ല താനും. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും : ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു; ‘എല്ലാം നമ്മുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാകുന്നു. (സല്‍) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോ ചിക്കുന്നതല്ലതാനും. (ഖു൪ആന്‍:3/7)

‘മുഹ്കമും മുതശാബിഹും’ ( المحكم والمتشابه ) എന്ന തലക്കെട്ടില്‍ മുഖവുരയില്‍ ഒരു അദ്ധ്യായം കൊടുത്തിട്ടുണ്ട്. ഈ 7ാം വചനം ഉദ്ധരിച്ചുകൊണ്ട് അതിന്‍റെ അടിസ്ഥാനത്തില്‍ അവ രണ്ടിനെയും സംബന്ധിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങള്‍ അവിടെ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഈ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ അവകൂടി ഓര്‍മിക്കുന്നത് നന്നായിരിക്കും. ഈ വചനങ്ങളുടെ സാരം ചുരുക്കത്തില്‍ ഇങ്ങനെ മനസ്സിലാക്കാം:-
ക്വുര്‍ആനാകുന്ന ഈ വേദഗ്രന്ഥം അവതരിപ്പിച്ചത് അല്ലാഹുവാണ്. അതില്‍ ‘മുഹ്കമായ’ വചനങ്ങള്‍ ( ايات محكمات ) എന്നും മുത്തശാബിഹായ ( متشابهات ) വചനങ്ങള്‍ എന്നും രണ്ടു തരം വചനങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ വിഭാഗമാണ് ക്വുര്‍ആന്‍റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാനവും പൊരുളും അല്ലാഹുവിനേ അറിയുകയുള്ളൂ. എന്നാല്‍ വക്ര ഹൃദയരായ ആളുകള്‍ കുഴപ്പമുണ്ടാക്കുവാനും, ദുര്‍വ്യാഖ്യാനം ചെയ്‌വാനും വേണ്ടി ഈ വിഭാഗത്തിന്‍റെ പിന്നാലെ കൂടുന്നതാണ്. അടിപതറാത്ത അറിവുള്ള ആളുകള്‍ ഈ വിഭാഗത്തിന് തങ്ങളുടെവക വ്യാഖ്യാനം നല്‍കുവാനും അതില്‍ ചുഴിഞ്ഞന്വേഷണം നടത്തുവാനും മുതിരുകയില്ല. എല്ലാം അല്ലാഹു അവതരിപ്പിച്ചതും സത്യയാഥാര്‍ത്ഥ്യവുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, വിശദാംശങ്ങള്‍ അല്ലാഹുവിലേക്ക് വിട്ടേക്കുകയുമായിരിക്കും അവര്‍ ചെയ്യുക. തങ്ങളുടെ പക്കല്‍ വല്ല വക്രതയും അബദ്ധവും പറ്റിപോകാതിരിക്കുവാനും, അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുവാനും അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

‘മുഹ്കമ് (مُّحْكَمَ)’ എന്ന വാക്കിന് ബലവത്തായത് ദൃഢമാക്കപ്പെട്ടത് യുക്തിമത്തായത്, സുവ്യക്തമായത്, നിയമബലമുള്ളത് എന്നൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം നല്കാവുന്നതാണ്. ‘മുതശാബിഹ് (مُتَشَابِهَ)’ എന്നാല്‍ പരസ്പര സാദൃശ്യമുള്ളത് , (സാദൃശ്യം നിമിത്തം) വേര്‍തിരിച്ചറിയാത്തത്, അന്യോന്യം തുല്യമായുള്ളത് എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. ഇവിടെ ‘മുഹ്കമു’കൊണ്ടുള്ള വിവക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പല വിധത്തില്‍ വിവരിച്ചുകാണാം. അവയില്‍ കൂടുതല്‍ യുക്തവും അനുയോജ്യവുമായി കാണുന്നതും സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും സ്വീകരിച്ചുവരുന്നതുമായ അഭിപ്രായത്തിന്‍റെ ചുരുക്കം ഇതാണ്:- സംശയത്തിനും ആശയകുഴപ്പത്തിനും ഇടമില്ലാത്തവണ്ണം അര്‍ത്ഥവും ആശയവും വ്യക്തമായി മനസ്സിലാകുന്നതെല്ലാം ‘മുഹ്കമും’ അല്ലാത്തവ ‘മുതശാബിഹു’മാകുന്നു. ഈ നിര്‍വ്വചനം വിശദീകരിക്കുമ്പോള്‍ മറ്റുള്ള അഭിപ്രായങ്ങളെല്ലാം ഈ നിര്‍വ്വചനത്തിന്‍റെ വ്യാപ്തിയില്‍ ഒതുങ്ങി നില്‍ക്കുന്നവയോ, അതിന്‍റെ ചില വശങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കുന്നവയോ ആണെന്നു കാണാവുന്നതാണ്.

ഇമാം റാഗിബ് (റ) അദ്ദേഹത്തിന്‍റെ ക്വുര്‍ആന്‍ നിഘണ്ടുവായ ‘അല്‍മുഫ്‌റദാത്തില്‍’ ഈ രണ്ടു വാക്കുകളെയും വിവരിച്ചുകൊണ്ട് പ്രസ്താവിച്ച ചില വിവരങ്ങള്‍ അറിയുന്നത് നന്നായിരിക്കും. (مُّحْكَمَ) എന്ന മൂലപദത്തെ വിവരിക്കുന്ന മദ്ധ്യെ ഈ (7-ാം) വചനം ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറയുന്നു: ‘മുഹ്കമ്’ എന്നാല്‍, പദത്തെ അപേക്ഷിച്ചു കൊണ്ടാകട്ടെ അര്‍ത്ഥത്തെ അപേക്ഷിച്ചുകൊണ്ടാകട്ടെ യാതൊരു ആശങ്കയും ഏര്‍പ്പെടുവാനില്ലാത്തതാകുന്നു. ‘മുതശാബിഹ്’ പല തരത്തിലുണ്ട്. അതിനെപ്പറ്റി തല്‍ സ്ഥാനത്ത് പ്രസ്താവിക്കാം. പിന്നീട് (شبه) എന്ന മൂലപദത്തെപറ്റി സംസാരിക്കുന്ന മദ്ധ്യേ ഈ വാഗ്ദാനം നിറവേറ്റിക്കൊണ്ടു സുദീര്‍ഘമായ ഒരു വിശദീകരണം അദ്ദേഹം നല്‍കിയതായിക്കാണാം. അതിന്‍റെ രത്‌നച്ചുരുക്കം ഇപ്രകാരമാകുന്നു:

‘വാക്കിലോ അര്‍ത്ഥത്തിലോ മറ്റൊന്നിനോട് സാദൃശ്യമുള്ളകാരണത്താല്‍, വ്യാഖ്യാനത്തില്‍ സംശയം കുടുങ്ങുന്ന ഭാഗത്തിനാണ് ക്വുര്‍ആനില്‍ ‘മുതശാബിഹ്’ എന്നു പറയുന്നത് . ക്വുര്‍ആന്‍ വചനങ്ങള്‍ പരിശോധിച്ചാല്‍ അവ മൂന്നു വിധത്തിലായിരിക്കും.

(1) നിരുപാധികം മുഹ്കമായത്.
(2) നിരുപാധികം മുതശാബിഹായത്
(3)ഒരു വശത്തുകൂടെ നോക്കുമ്പോള്‍ മുഹ്കമും, വേറൊരു വശത്തുകൂടെ നോക്കുമ്പോള്‍ മുതശാബിഹുമായത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുതശാബിഹിനെ മൊത്തത്തില്‍ മൂന്നായി ഭാഗിക്കാം.

(1) പദം നോക്കുമ്പോള്‍ മുതശാബിഹായത്, ഒറ്റവാക്കുകളുടെ അര്‍ത്ഥം സുനിശ്ചിതമല്ലായ്കകൊണ്ടും, വാചക ഘടനയുടെ പ്രത്യേക സ്വഭാവം നിമിത്തവും ഇതുണ്ടാകുന്നു.

(2) ഉദ്ദേശ്യം നോക്കുമ്പോള്‍ മുതശാബിഹായത്. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, ക്വിയാമത്തു നാളിലെ വിവരങ്ങള്‍ ആദിയായവ ഇതില്‍പെട്ടതാകുന്നു. കാരണം, അവ നമ്മുടെ ഊഹത്തിനും, അനുമാനത്തിനും, പരിചയത്തിനും അതീതമാകുന്നു.

(3) പദങ്ങള്‍ നോക്കുമ്പോഴും ഉദ്ദേശ്യം നോക്കുമ്പോഴും മുതശാബിഹായത്. ഇതിനു പല ഉദാഹരണങ്ങളുമുണ്ട്. (ആയത്തിലെ) വിധി പൊതുവായതോ, പ്രത്യേകമായതോ? നിര്‍ബന്ധ രൂപത്തിലുള്ളതോ, ഉപദേശരൂപത്തിലുള്ളതോ? ആദ്യം അവതരിച്ചതോ, പിന്നീട് അവതരിച്ചതോ? വിധി ഏതു സന്ദര്‍ഭത്തിലേക്ക് ബാധകമായതാണ്? വിധിയുടെ ഉപാധികള്‍ എന്തൊക്കെ? എന്നിത്യാദി വിഷയങ്ങളില്‍ നേരിടുന്ന അവ്യക്തതയായിരിക്കും ഇതിനു കാരണം. ഈ വസ്തുതകള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, മുതശാബിഹിനു ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളെല്ലാം മേല്‍ പ്രസ്താവിച്ചതില്‍ അടങ്ങിയിട്ടുണ്ടെന്നു കാണാം, (من المفردات)

താന്‍ ചൂണ്ടികാട്ടിയ പ്രസ്തുത ഓരോ മുതശാബിഹിനും ഇമാം റാഗിബ്(റ) ഉദാഹരണങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ദൈര്‍ഘ്യഭയം നിമിത്തം നാമതു വിട്ടു കളഞ്ഞിരിക്കുകയാണ്. മുതശാബിഹിന്‍റെ വിശദീകരണത്തില്‍നിന്നു മുഹ്കമിന്‍റെ ഉദ്ദേശ്യവും സ്പഷ്ടമാണല്ലോ. ഇമാം ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി (റ)യില്‍ നിന്നും മറ്റും ഉദ്ധരിച്ചുകൊണ്ട് മുഖവുരയില്‍ വിവരിച്ചതില്‍ നിന്നും മേല്‍കണ്ട ഉ ദ്ധരണിയില്‍ നിന്നുമായി മുഹ്കമ് – മുതശാബിഹിനെപ്പറ്റി അത്യാവശ്യ വിവരം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. (إِن شَاءَ اللَّهُ)

‘മുഹ്കമ്’, മുത്തശാബിഹ്, തഅ്‌വീല്‍ (المهكم والمتشابه والتأويل) എന്നിവയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ സവിശദം വിവരിച്ചശേഷം സയ്യിദ് റഷീദ് റിദ്വാ (റ) തഫ്‌സീറുല്‍ മനാറില്‍ പ്രസ്താവിച്ചതിന്‍റെ രത്‌നച്ചുരുക്കം കൂടി അറിയുന്നത് സന്ദര്‍ഭോചിതമായിരിക്കും. അതിങ്ങനെ ഉദ്ധരിക്കാം:-

‘ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ (റ) സൂറത്തുല്‍ ഇഖ്‌ലാസ്വിന്‍റെ വ്യാഖ്യാനത്തില്‍ ‘മുതശാബിഹ്’നെയും ‘തഅ്‌വീലി’നെയുംകുറിച്ച് സംസാരിച്ച ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതാണ് ഏറ്റവും യാഥാര്‍ത്ഥ്യവും ശരിയുമായ വിവരണമെന്ന് നമുക്ക് ബോധ്യമായിരിക്കുന്നു. അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്യം ക്വുര്‍ആനില്‍ ഇല്ലായെന്നും ‘മുതശാബിഹ് ‘കേവലം ആപേക്ഷികമാണ്- ദുര്‍ബലന്മാര്‍ക്കും (സാധാരണക്കാര്‍ക്കും) മുതശാബിഹായിരിക്കുന്നത് അടിയുറച്ച പണ്ഡിതന്മാര്‍ക്ക് മുതശാബിഹായിരിക്കുകയില്ല- എന്നും അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളുടെയും സ്വര്‍ഗ നരകങ്ങള്‍ മുതലായ അദൃശ്യ ലോകങ്ങളുടെയും യാഥാര്‍ത്ഥ്യം പോലെയുള്ള കാര്യങ്ങളാണ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ‘തഅ്‌വീല്‍’ (പൊരുള്‍) അറിയാത്തവകൊണ്ട് വിവക്ഷയെന്നും അദ്ദേഹം അതില്‍ സ്ഥാപിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ, ‘ക്വുദ്‌റത്ത്’ (കഴിവ്) എങ്ങനെയുള്ളതാണ്’, ‘അര്‍ശിന്‍മേല്‍ അല്ലാഹു ആരോഹണം ചെയ്യുന്നത് എങ്ങനെയാണ് ‘ സ്വര്‍ഗസ്ഥര്‍ക്ക് ലഭിക്കുന്ന അനുഗ്രങ്ങളുടെയും നരകസ്ഥര്‍ക്ക് ലഭിക്കുന്ന ശിക്ഷകളുടെയും യഥാര്‍ത്ഥ രൂപം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങളൊന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ലല്ലോ. (സ്വര്‍ഗക്കാരെപ്പറ്റി) ‘കണ്‍കുളിര്‍മയായികൊണ്ട് അവര്‍ക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചു വെക്കപ്പെട്ടിട്ടുള്ളത് ഒരാള്‍ക്കും അറിയാവുന്നതല്ല’ എന്ന് അല്ലാഹു പറയുന്നു (32:17) നരകത്തിലെ അഗ്നി ഭൂലോകത്തിലെ അഗ്നിപോലെയല്ല. അത് വേറൊരു തരം അഗ്നിയാണ്. സ്വര്‍ഗത്തിലെ പഴങ്ങളും പാലും തേനുമൊക്കെ ഈ ലോകത്ത് നമുക്കു പരിചയപ്പെട്ട പഴങ്ങളും പാലും തേനും അല്ല. അവയും വേറെ തരത്തിലുള്ളവയാകുന്നു.’

മുഹ്കമായ വചനങ്ങളാണ് ഗ്രന്ഥത്തിന്‍റെ – ക്വുര്‍ആന്‍റെ മൂല പ്രധാനമായ ഭാഗം (هن ام الكتاب) എന്നു പറഞ്ഞുവല്ലോ. ക്വുര്‍ആന്‍ പ്രബോധനം ചെയ്യുന്ന സിദ്ധാന്തങ്ങള്‍, വിധിവിലക്കുകള്‍, ഉപദേശനിര്‍ദ്ദേശങ്ങള്‍, ആചാരാനുഷ്ഠാനമുറകള്‍ ആദിയായവയെല്ലാം മുഹ്കമായ വചനങ്ങളിലാണുള്ളത് എന്നത്രെ അതിന്‍റെ താല്‍പര്യം. അപ്പോള്‍, അവയെ അടിസ്ഥാനമാക്കിയും, അവയുടെ ആശയപരിധികള്‍ക്കു പുറത്തുകടക്കാതെയുമുള്ള സമീപനം മാത്രമെ മുതശാബിഹുകളെ സംബന്ധിച്ചിടത്തോളം പാടുള്ളൂ. അതിനപ്പുറം കടന്നു മുതശാബിഹുകളില്‍ മുഴുകുകയോ അവയെ പരതി നോക്കി അവയുടെ ആഴം കണക്കാക്കുവാനും അവക്കു വ്യാഖ്യാന – വിവരണം നല്‍കുവാനും ശ്രമിക്കുന്നത് നന്നല്ല. അത് ഗുണത്തെക്കാളേറെ ദോഷത്തിനു കാരണമാകും. പലപ്പോഴും അപകടത്തില്‍ കലാശിക്കുകയും ചെയ്‌തേക്കും. അതാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത് ….فاماالذين في قلوبهم زيغ (എന്നാല്‍, ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ കുഴപ്പത്തെ ഉദ്ദേശിച്ചും, വ്യാഖ്യാനത്തെ ഉദ്ദേശിച്ചുംകൊണ്ട് അതില്‍ നിന്നുള്ള മുതശാബിഹായവയുടെ പിന്നാലെ കൂടുന്നതാണ്). അതെ, വക്രമനഃസ്ഥിതിക്കാരും, ദുരുദ്ദേശ്യം വെച്ചു പുലര്‍ത്തുന്നവരുമായിരിക്കും അവയില്‍ മുഴുകുക. മതസിദ്ധാന്തങ്ങളിലും സനാതന തത്വങ്ങളിലും, ഇസ്‌ലാമിക നിയമങ്ങളിലും ആശയക്കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കി കുഴപ്പം സൃഷ്ടിക്കുക, അതിനായി അവയെ ദുര്‍വ്യാഖ്യാനം ചെയ്യുക ഇതായിരിക്കും അതിന്‍റെ ഫലം എന്ന് സാരം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സദുദ്ദേശ്യവും സത്യതല്‍പരതയുമുള്ള നിഷ്‌കളങ്കന്‍മാര്‍ മുതശാബിഹുകളില്‍ മുഴുകി പ്രവേശിക്കുവാനോ, അവയെ വിശകലനം ചെയതു വ്യാഖ്യാനിക്കുവാനോ മുതിരുകയില്ല. ഈ വചനം ഓതി കൊണ്ട് നബി (സ.അ) പറഞ്ഞതായി ആഇശഃ (റ) യില്‍ നിന്നു ഇമാം ബുഖാരി (റ) യും മറ്റും ഇങ്ങിനെ നിവേദനം ചെയ്തിരിക്കുന്നു: അപ്പോള്‍, അതില്‍ – ക്വുര്‍ആനില്‍-നിന്നു മുതശാബിഹായതിന്‍റെ പിന്നാലെ കൂടുന്നവരെ നിങ്ങള്‍ കണ്ടാല്‍, അക്കൂട്ടര്‍ തന്നെയാണ് (ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ എന്ന്) അല്ലാഹു പേരുവെച്ച കൂട്ടര്‍, അത് കൊണ്ട് നിങ്ങള്‍ അവരെക്കുറിച്ച് ജാഗരൂഗരായിരുന്നു കൊളളണം.

മുതശാബിഹുകളുടെ പിന്നാലെ കൂടലും , അവക്ക് ദുര്‍വ്യാഖ്യാനങ്ങള്‍ കണ്ടുപിടിച്ചു ഇസ്‌ലാമിലെ അംഗീകൃത തത്വങ്ങളെ ചോദ്യം ചെയ്യലും എല്ലാ പിഴച്ച കക്ഷികളിലും കാണപ്പെടുന്ന ഒരു സ്വഭാവമാകുന്നു. ഇതിന് ഉദാഹരണങ്ങള്‍ നിരത്തുന്ന പക്ഷം അതുതന്നെ വലിയ ഒരു ഗ്രന്ഥമായിത്തീരും. ക്വുര്‍ആനിലെ ഏതെങ്കിലും ഒരു വാക്കിനോ, വാക്യത്തിനോ വരാന്‍ സാധ്യതയുള്ള പല അര്‍ത്ഥസാരങ്ങളില്‍ ഒന്നിനെ പൊക്കിപ്പിടിച്ചുകൊണ്ട് അതിനെക്കാള്‍ സ്പഷ്ടമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുളള മറ്റു ചില കാര്യങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുകയും അതിന്‍റെ പേരില്‍ സ്വന്തം താല്പര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധികളുടെ പല ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ നാം പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളതാണ്.

നജ്‌റാനിലെ ക്രിസ്തീയ നിവേദക സംഘം നബി (സ.അ) യുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിച്ചതെന്നുള്ള അഭിപ്രായം മുമ്പ് പറഞ്ഞുവല്ലോ. ഈസാ നബി(അ)യെപ്പറ്റി (4: 171 ല്‍ കാണാവുന്നത് പോലെ) كلمته…وروح منه (അല്ലാഹുവിന്‍റെ വാക്കും, അവന്‍റെ പക്കല്‍ നിന്നുള്ള ആത്മാവും) എന്ന് ക്വുര്‍ആനില്‍ പറഞ്ഞിട്ടുള്ളതിനെ അദ്ദേഹത്തിന്‍റെ ദൈവത്വം ക്വുര്‍ആന്‍ അംഗീകരിച്ചതാണെന്ന് സമര്‍ത്ഥിക്കുവാന്‍ ആ സംഘത്തിലെ ചിലര്‍ മുതിരുകയുണ്ടായെന്ന് ആ സംഭവം വിവരിക്കുന്ന ചില രിവായത്തുകളില്‍ വന്നിട്ടുള്ളത് പ്രസ്താവ്യമാകുന്നു. വണ്ടാ, ഇന്നു പല ക്രിസ്തീയ പാതിരിമാര്‍ ആ രണ്ടു വാക്കുകളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ക്വുര്‍ആന്‍ ഈസാ (അ) ന്‍റെ ദിവ്യത്വം അംഗീകരിച്ചിട്ടുണ്ടെന്ന് സമര്‍ത്ഥിക്കാറുണ്ട്. മുസ്‌ലിം ബഹുജനങ്ങളെ ക്രിസ്തീയ മതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ഇന്ന് അവര്‍ സ്വീകരിച്ചു വരുന്ന പുതിയ പല സൂത്രങ്ങളില്‍ ഒന്നുമാണത്.,

മുതശാബിഹിന്‍റെ പിന്നാലെ കൂടുന്നതും, അതിന് വ്യാഖ്യാനം തേടുന്നതും ഇത്രയും അപകടകരമാകുവാനുള്ള കാരണം തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്നു മനസ്സിലാക്കാം. അതിനു മുമ്പ് ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

(1) ( تَأْوِيلِ ) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ഒരവസ്ഥയില്‍ നിന്ന് മറ്റൊര വസ്ഥയിലേക്കാക്കിത്തീര്‍ക്കുക ( التصير من حالة الى حالة ) എന്നാകുന്നു. വ്യാഖ്യാനം, വിവരണം ( التفسير والبيان ) എന്നിങ്ങനെയും, അന്തസാരം, യഥാര്‍ത്ഥപൊരുള്‍, തത്വം, ലക്ഷ്യം, പര്യവസാനം, വിവരണം എന്നിങ്ങനെയും ( الحقيقة العلة والحكمة العاقبة ما يؤل اليه و نحوها ) പല അര്‍ത്ഥങ്ങളില്‍ അത് ഉപയോഗിക്കപ്പെടുന്നു. ക്വുര്‍ആനില്‍ തന്നെ ഇതിനെല്ലാം ഉദാഹരണങ്ങളും കാണും. ഇവിടെ ആ വാക്കിന് (വ്യാഖ്യാന വിവരണം എന്ന) അര്‍ത്ഥമാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിക്കുന്നത്. മറ്റൊരു വിഭാഗം അന്തസാരം -പൊരുള്‍ മുതലായ അര്‍ത്ഥവും സ്വീകരിക്കുന്നു.

(2) അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, പരലോകവാര്‍ത്തകള്‍ എന്നിങ്ങനെ നമ്മുടെ ഊഹത്തിനും പരിചയത്തിനും അതീതമായ കാര്യങ്ങളെക്കുറിക്കുന്ന വാക്യങ്ങളും, അലിഫ്-ലാം-മീം പോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷരങ്ങളുമാണ് ചിലരുടെ അഭിപ്രായത്തില്‍ മുതശാബിഹുകള്‍. അവയുടെ യഥാര്‍ത്ഥ പൊരുളും അവയിലടങ്ങിയ അന്തസാരങ്ങളും അല്ലാഹുവിന് മാത്രമാണല്ലോ അറിയുക.

(3) وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ (അതിന്‍റെ വ്യാഖ്യാനം-അഥവാ പൊരുള്‍- അല്ലാഹു അല്ലാതെ അറിയുകയില്ല) എന്നുള്ളത് ഒരു വാചകവും وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ – الخ (അറിവില്‍ അടിയുറച്ച ആളുകള്‍ പറയും….) എന്നുള്ളത് മറ്റൊരു വാചകവുമാണെന്നത്രെ പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം. അതനുസരിച്ച് ഈ അഭിപ്രായക്കാര്‍ إِلَّا اللَّهُ എന്നിടത്തു വക്വ്ഫ് ചെയ്യുന്നു (നിറുത്തി വായിക്കുന്നു.)

പരിഭാഷയില്‍ ഈ അഭിപ്രായമാണ് നാം സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ وَمَا يَعْلَمُ മുതല്‍ فِي الْعِلْمِ വരെയുള്ളതെല്ലാം ചേര്‍ന്നു ഒരു വാചകമാകുന്നു. അടുത്ത വാചകം يَقُولُونَ മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് ആ വാചകത്തിന്‍റെ അര്‍ത്ഥം അതിന്‍റെ വ്യാഖ്യാനം അല്ലാഹുവും, അറിവില്‍ അടിയുറച്ചവരുമല്ലാതെ അറിയുകയുമില്ല എന്നായിരിക്കും.(*)

(*) وَالرَّاسِخُونَ എന്നതിലെ ‘വ’ എന്ന അവ്യയം ( الواو ) അതിന്‍റെ മുമ്പുള്ള നാമത്തോടു ചേര്‍ത്തുപറയുവാനുള്ളത് (واوالعطف) ആയിരിക്കുവാനും, പുതിയ വാചകത്തിന്‍റെ തുടക്കം കുറിക്കുന്നത് واوالاستيناف ആയിരിക്കുവാനും സാധ്യതയുള്ളതാണ് ഈ അഭിപ്രായങ്ങള്‍ക്ക് കാരണം.

تَأْوِيلَ (തഅ്‌വീല്‍) എന്നവാക്കിന് ‘യഥാര്‍ത്ഥ പൊരുള്‍ -അഥവാ അന്തസാരം’ എന്ന് അര്‍ത്ഥം കല്‍പിക്കുന്നവരും അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യങ്ങളാണ് ‘മുതശാബിഹ്’ കൊണ്ടു വിവക്ഷയെന്ന അഭിപ്രായക്കാരുമാണ് إِلَّا اللَّهُ എന്നിടത്ത് വക്വ്ഫ് ചെയ്യുന്നത് . تَأْوِيلَ ന്നു വ്യാഖ്യാനം, വിവരണം എന്നിങ്ങനെയുള്ള അര്‍ത്ഥം സ്വീകരിക്കുന്നവരും, മുതശാബിഹുകളില്‍ അല്ലാഹുവിനുമാത്രം അറിയാവുന്നതും, അല്ലാഹുവിനും വിജ്ഞാനപടുക്കളായ ആളുകള്‍ക്കും അറിയാവുന്നതും ഉണ്ടാവാമെന്ന അഭിപ്രായക്കാരുമാണ് അവിടെ വക്വ്ഫ് ചെയ്യാതെ يَقُولُونَ മുതല്‍ രണ്ടാമത്തെ വചനം ആരംഭിക്കുന്നത്. രണ്ടഭിപ്രായത്തിന്നും പറയത്തക്ക രേഖകളൊന്നുമില്ല. അത് കൊണ്ടുതന്നെയാണ്- മുഖവുരയില്‍ ചൂണ്ടിക്കാട്ടിയതുപോലെ ശാഹ്‌വലിയുല്ലാഹി (റ) മുതലായവര്‍ മുതശാബിഹായ വചനങ്ങളുടെ ഉദാഹരണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ ഈ വാക്യങ്ങളും ഒരു ഉദാഹരണമായി എടുത്തു കാണിച്ചിരിക്കുന്നതും.

ഒരുവാസ്തവം പ്രത്യേകം ഓര്‍മിച്ചിരിക്കേതുണ്ട്. അറിവില്‍ അടിയുറച്ചവര്‍ وَالرَّاسِخُونَ فِي الْعِلْمِ എന്നും സല്‍ബുദ്ധിമാന്‍മാര്‍ (أُولُو الْأَلْبَابِ) എന്നുമൊക്കെ പറഞ്ഞത് കൊണ്ടുദ്ദേശ്യം-ചിലര്‍ ധരിക്കാറുളളതുപോലെ- മതപരമോ ലൌകികമോ ആയ കുറേ സാങ്കേതിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയവരും, തത്വശാസ്ത്രങ്ങളിലോ ശാസ്ത്രീയ ചിന്തകളിലോ നിപുണന്‍മാരായവരും അല്ല. സത്യവിശ്വാസവും ഭയഭക്തിയും വര്‍ദ്ധിപ്പിക്കുന്ന വിജ്ഞാനങ്ങള്‍ നേടിയവരും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച് ബോധവും ചിന്തയുമുള്ളവരുമാണുദ്ദേശ്യം. 8 ഉം 9 ഉം വചനങ്ങളില്‍ അവരുടെ വാക്കുകളായി അല്ലാഹു ഉദ്ധരിച്ചതില്‍ നിന്നും ബുദ്ധിമാന്‍മാരായ ആളുകളെ പറ്റി താഴെ 190-194 വചനങ്ങളില്‍ പ്രസ്താവിക്കുന്നതില്‍ നിന്നും ഈ സംഗതി വ്യക്തമായി മനസ്സിലാക്കാം. (أُولُو الْأَلْبَابِ) എന്ന വാക്കിലടങ്ങിയ അര്‍ത്ഥസാരങ്ങളെ പറ്റി അല്‍ബക്വറഃ 269 ന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് നാം വിവരിച്ചതും ഓര്‍ക്കുക. ഇബ്‌നു അബീഹാതിം (റ) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു. ”ഏതൊരുവന്‍ അവന്‍ സത്യം ചെയ്ത കാര്യം പാലിക്കുകയും , അവന്‍റെ നാവ് സത്യം പറയുകയും, മനസ്സ് ചൊവ്വായതായിരിക്കുകയും, വയറും ഗുഹ്യസ്ഥാനവും മാന്യമായിരിക്കുകയും ചെയ്യുന്നുവോ അവന്‍ അറിവില്‍ അടിയുറച്ച ആളുകളില്‍പെട്ടവനാകുന്നു:” നാഫിഉബ്‌നു യസീദ് (റ) പറഞ്ഞതായി ഇബ്‌നു മുന്‍ദിര്‍(റ) ഉദ്ധരിക്കുന്നു: ‘അറിവില്‍ അടിയുറച്ചവര്‍ എന്ന് പറയുന്നത് അല്ലാഹുവിനോട് ഭക്തികാണിക്കുന്ന-അവന്‍റെ പ്രീതിക്കുവേണ്ടി താഴ്മ അര്‍പിക്കുന്ന- മീതെയുള്ളവരോട് അഹങ്കാരം കാണിക്കാത്ത- താഴെയുള്ളവരെ നിസ്സാരമാക്കാത്ത ആളുകള്‍ക്കാകുന്നു.’

എല്ലാവരും ഗ്രഹിക്കേണ്ട വേദ്രഗന്ഥമാണല്ലോ വിശുദ്ധക്വുര്‍ആന്‍. എന്നിരിക്കെ അതിലെ ചില വചനങ്ങളുടെ യഥാര്‍ത്ഥ ആശയം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ലെന്ന് വരുന്നത് യുക്തമല്ല എന്നത്രേ മറ്റേ അഭിപ്രായക്കാരുടെ പ്രധാന ന്യായം. അഥവാ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ (അല്ലാഹുവും അറിവില്‍ അടിയുറച്ചവരുമല്ലാതെ) എന്ന് ചേര്‍ത്തുവായിക്കുന്നതിന് അവര്‍ മുന്‍ഗണന നല്‍കുവാന്‍ അതാണ് കാരണം. പ്രഥമ ദൃഷ്ടിയില്‍ ഈ ന്യായം ശരിയായി തോന്നാം. പക്ഷേ, അര്‍ത്ഥം മനസ്സിലാകുന്നതോടൊപ്പം തന്നെ, സാക്ഷാല്‍ പൊരുള്‍ എന്താണെന്നും യാഥാര്‍ത്ഥ്യം എങ്ങിനെയാണെന്നും സൃഷ്ടികള്‍ക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ക്വുര്‍ആനില്‍ ഉണ്ടെന്നതാണ് പരമാര്‍ത്ഥം. കേവലം സ്വാഭാവികവുമാണത്. ക്വുര്‍ആനിലെ പദങ്ങളുടെയും, വാക്യങ്ങളുടെയും ഭാഷാപരമായ അര്‍ത്ഥം പൊതുവില്‍ മനസ്സിലാകുന്നത് തന്നെ; സംശയമില്ല. എന്നാലും- ഭാഷാര്‍ത്ഥവും ബാഹ്യമായ വ്യാഖ്യാനവും അറിഞ്ഞതുകൊണ്ട് – എല്ലാറ്റിന്‍റെയും യഥാര്‍ത്ഥ പൊരുള്‍ ഇന്നതാണെന്ന് വ്യക്തമായി കൊള്ളണമെന്നില്ല. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, പരലോകത്തിലെ അനുഭവങ്ങള്‍, സ്വര്‍ഗനരകങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍, കര്‍മങ്ങളെ തൂക്കുന്ന തുലാസ് പോലെയുള്ള പലകാര്യങ്ങളും, അല്ലാഹു അര്‍ശിന്‍മേല്‍ ആരോഹണം ചെയ്തിരിക്കുന്നു എന്നത് പോലെയുള്ള പ്രസ്താവനകളും ഇതിന് ഉദാഹരണങ്ങളത്രെ. ഇവയുടെയെല്ലാം യഥാര്‍ത്ഥരൂപം എന്താണ്? എങ്ങനെയാണ്? എന്നൊക്കെ അല്ലാഹുവിനല്ലാതെ ആര്‍ക്കറിയും? അങ്ങിനെയുള്ള കാര്യങ്ങളെ അവയുടെ യഥാരൂപത്തില്‍ വിവരിക്കത്തക്ക വാക്കുകള്‍പോലും മനുഷ്യഭാഷകളില്‍ ഇല്ലെന്നു കൂടി ഓര്‍ക്കേതുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ച ചില വാക്കുകള്‍ ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു: ‘അറബികള്‍ക്ക് അവരുടെ ഭാഷയിലൂടെ ഗ്രഹിക്കാവുന്നത്, ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്ത മതവിധികള്‍ ഉള്‍ക്കൊള്ളുന്നത് , പണ്ഡിതന്‍മാര്‍ക്ക് മനസ്സിലാകുന്നത്, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തത് എന്നിങ്ങനെ നാലുവകയാണ് തഫ്‌സീര്‍(ക്വുര്‍ആന്‍ വ്യാഖ്യാനം)’. അദൃശ്യ കാര്യങ്ങള്‍ അല്ലാഹു അല്ലാതെ അറിയുകയില്ലെന്ന് അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും തര്‍ക്കമില്ലാത്തതുമാണല്ലോ. അപ്പോള്‍ മേല്‍പറഞ്ഞതുപോലെയുള്ള അദൃശ്യ കാര്യങ്ങളുടെ യഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മനുഷ്യന് എങ്ങനെ ഗ്രഹിക്കുവാന്‍ കഴിയും! ഇതെല്ലാം കാരണമായിട്ടാണ് ഇബ്‌നു ജരീര്‍ (റ) പോലെയുള്ള മഹാന്മാരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭൂരിഭാഗവും ആദ്യത്തെ അഭിപ്രായം (إِلَّا اللَّهُ എന്നിടത്ത് വക്വ്ഫ് ചെ യ്തു وَالرَّاسِخُونَ മുതല്‍ വേറെ വാചകം ആരംഭിക്കണമെന്ന അഭി പ്രായം) സ്വീകരിച്ചിരിക്കുന്നതും. ഇതാണ് ശരിയായിട്ടുള്ളതും. ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും മുഹ്കമായിരിക്കാതെ, അതില്‍ ചിലഭാഗം മുതശാബിഹായതിലടങ്ങിയ ചില യുക്തിരഹസ്യങ്ങള്‍ ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയില്‍ മിക്കതും തുടര്‍ന്നുള്ള ക്വുര്‍ആന്‍ വാക്യങ്ങളില്‍ തന്നെ കണ്ടെത്താവുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കുന്നില്ല. മുതശാബിഹിന്‍റെ നിര്‍വ്വചനത്തിലും വിശദീകരണത്തിലും മുകളില്‍ കണ്ട ഏതഭിപ്രായം സ്വീകരിച്ചാലും ശരി, അറിവും വിവേകവുമുള്ളവര്‍ക്ക് അത് വിശ്വാസവും ഉറ്റാലോചനയും വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. അതെ, അവര്‍ പറയും آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം നമ്മുടെ റബ്ബില്‍നിന്നുള്ളത് തന്നെ) وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (സല്‍ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും.) അവരുടെ വിശ്വാസത്തിന്‍റെയും ഉറ്റാലോചനയുടെയും ഫലമായി അവര്‍ അവയെ -മുതശാബിഹുകളെ- ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ മുതിരുകയില്ല. കാരണം, അവരുടെ ഹൃദയങ്ങളില്‍, യാതൊരു വക്രതയും ഉണ്ടായിരിക്കുകയില്ല. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ നേര്‍മാര്‍ഗത്തില്‍നിന്ന് തങ്ങള്‍ തെറ്റിപ്പോകാതിരിക്കണം. അല്ലാഹുവിന്‍റെ കാരുണ്യത്തിന് തങ്ങള്‍ പാത്രമായിരിക്കണം, ക്വിയാമത്തുനാളില്‍ തങ്ങള്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായിത്തീരരുത് എന്നൊക്കെയുമായിരിക്കും അവരുടെ ലക്ഷ്യം. അതെ, അതിനായി അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/7 ന്റെ വിശദീകരണം)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *