ഒരിക്കല്‍ കുറച്ച് ദിവസങ്ങളോളം നബി ﷺ ക്ക് വഹ്‌യും കൊണ്ട് ജിബ്രീല്‍ عليه السلام വരാതിരിക്കുകയും, ‘മുഹമ്മദിനെ അവന്‍റെ റബ്ബ് വെടിഞ്ഞിരിക്കുന്നു’ എന്ന് അവിശ്വാസികള്‍ പരിഹസിച്ച് പറയുവാന്‍ തുടങ്ങുകയും ചെയ്കയുണ്ടായി എന്നും, ഈ അവസരത്തിലാണ് ഈ സൂറത്ത് അവതരിച്ചതെന്നും പല രിവായത്തുകളിലും കാണാം. വിശദാംശങ്ങളില്‍ വ്യത്യാസം കാണുമെങ്കിലും അവയുടെ ചുരുക്കം അതാണ്. കൂട്ടത്തില്‍ ഏറ്റവും ബലവത്തായ രിവായത്ത് ഇതാകുന്നു:
عَنِ الأَسْوَدِ بْنِ قَيْسٍ، قَالَ سَمِعْتُ جُنْدَبًا، يَقُولُ اشْتَكَى النَّبِيُّ صلى الله عليه وسلم فَلَمْ يَقُمْ لَيْلَةً أَوْ لَيْلَتَيْنِ فَأَتَتْهُ امْرَأَةٌ فَقَالَتْ يَا مُحَمَّدُ مَا أُرَى شَيْطَانَكَ إِلاَّ قَدْ تَرَكَكَ، فَأَنْزَلَ اللَّهُ عَزَّ وَجَلَّ {وَٱلضُّحَىٰ ﴿١﴾ وَٱلَّيْلِ إِذَا سَجَىٰ ﴿٢﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿٣﴾}
ജുന്‍ദുബ് ഇബ്നു അബ്ദില്ലാ رضى الله عنه പറയുന്നു: ‘നബി ﷺ തിരുമേനി ഒന്നോ രണ്ടോ രാത്രി സുഖമില്ലായ്കയാല്‍ എഴുന്നേല്‍ക്കാതിരിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഒരു സ്ത്രീ വന്ന് ഇങ്ങനെ പറഞ്ഞു : മുഹമ്മദേ, നിന്‍റെ പിശാച് നിന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നല്ലാതെ ഞാന്‍ കരുതുന്നില്ല. ഈ അവസത്തിലാണ് وَالضُّحَىٰ وَاللَّيْلِ (എന്ന ഈ സൂറത്ത്) അവതരിച്ചത്.’ (അ; ബു; മു; തി; ന) (അമാനി തഫ്സീര്‍)
പകലിന്റെ ആദ്യഭാഗം കൊണ്ടും രാത്രി ശാന്തമാവുമ്പോള്‍ അതിനെക്കൊണ്ടും അല്ലാഹു സത്യം ചെയ്തു പറയുന്നു.
وَٱلضُّحَىٰ ﴿١﴾ وَٱلَّيْلِ إِذَا سَجَىٰ ﴿٢﴾
പൂര്‍വ്വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. (ഖു൪ആന്‍:93/1-2)
തുടര്‍ന്ന് നബി ﷺ യെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. (ഖു൪ആന്‍:93/3)
അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ റബ്ബ് താങ്കളെ ഉപേക്ഷിക്കുകയോ, താങ്കളോട് കോപിക്കുകയോ ചെയ്തിട്ടില്ല. അല്ലാഹുവിൽ നിന്നുള്ള സന്ദേശം കുറച്ചു കാലം നിലച്ചപ്പോൾ ബഹുദൈവാരാധകർ അപ്രകാരം പറഞ്ഞു പരത്തിയിരുന്നു. (തഫ്സീർ മുഖ്തസ്വർ)
അതായത് നിനക്ക് തന്ന പ്രത്യേക പരിഗണന ഇപ്പോഴും നിലനില്‍ക്കുന്നു. നിന്നെ വളര്‍ത്തിക്കൊണ്ടു വരികയും സംരക്ഷിക്കുകയും ചെയ്തു വന്നതില്‍ നിന്നെ അവഗണിച്ചിട്ടില്ല. മറിച്ച് ഏറ്റവും നല്ല രൂപത്തില്‍ നിന്നെ സംരക്ഷിക്കുകയും ഓരോരോ പദവികള്‍ നിനക്കവന്‍ ഉയര്‍ത്തി തരികയും ചെയ്യുന്നു. അല്ലാഹു നിന്നോട് (ഈര്‍ഷ്യത കാണിച്ചിട്ടുമില്ല). നിന്നെ സ്‌നേഹിച്ചതു മുതല്‍ നിന്നോടവന്‍ കോപിച്ചിട്ടില്ല. ഒരു കാര്യം നിഷേധിക്കുമ്പോള്‍ അതിന്റെ വിപരീതത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണതയെ സ്ഥാപിക്കുന്നതു വരെ വ്യക്തമായ നിഷേധം പ്രശംസയായി പരിഗണിക്കുകയും ഇല്ല. പരിപൂര്‍ണവും സമ്പൂര്‍ണവുമായ അവസ്ഥയിലാണ് പ്രവാചകന്‍ ﷺ കഴിഞ്ഞ കാലത്തും ഇപ്പോഴും ഉള്ളത്. അല്ലാഹുവിന് പ്രവാചകന്‍ ﷺ യോടുള്ള സ്‌നേഹം തുടര്‍ന്നുകൊണ്ടിരിക്കുകയും അത് പദവികളുടെ പൂര്‍ണതയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയും അതിനെ അല്ലാഹു നിത്യമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)
وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്. (ഖു൪ആന്‍:93/4)
ഇഹലോകത്തേക്കാൾ പരലോകഭവനം തന്നെയാണ് നിനക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്; കാരണം ഒരിക്കലും നിലച്ചു പോകാത്ത സുഖാനുഗ്രഹങ്ങളാണ് അവിടെയുള്ളത്. (തഫ്സീർ മുഖ്തസ്വർ)
എന്നാല്‍ ഭാവിയിലുള്ള പ്രവാചകന്റെ ﷺ അവസ്ഥയോ? അല്ലാഹു പറയുന്നു: {തീര്‍ച്ചയായും അവസാനത്തേത് നിനക്ക് ആദ്യത്തെതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്} അതായത്, മുമ്പു കഴിഞ്ഞുപോയ അവസ്ഥകളെക്കാളും ഉത്തമമായതാണ് നിനക്ക് വരാന്‍ പോകുന്ന എല്ലാ അവസ്ഥകളും. ഉന്നതമായ പദവികളില്‍ പ്രവാചകന്‍ ﷺ ഉയര്‍ന്നുപോയിക്കൊണ്ടേയിരിക്കും. തന്റെ മതത്തിന് അല്ലാഹു സ്വാധീനം നല്‍കുകയും ശത്രുവിനെതിരെ സഹായിക്കുകയും മുഴുവന്‍ അവസ്ഥകളും നന്നാക്കിക്കൊടുക്കുകയും ചെയ്യും. പ്രവാചകന്റെ മരണം വരെയും. അങ്ങനെ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും കൈവരിക്കാന്‍ സാധിക്കാത്ത അനുഗ്രഹങ്ങളും മഹത്ത്വങ്ങളും കണ്‍കുളിര്‍മയും മനസ്സന്തോഷവും കൈവരിക്കുന്ന അവസ്ഥയില്‍ പ്രവാചകന്‍ ﷺ എത്തി. (തഫ്സീറുസ്സഅ്ദി)
الاخرة (‘അല്‍-ആഖിറത്ത്’) എന്ന വാക്കിന് ‘ അവസാനത്തേത്’ എന്നും الْأُولَىٰ (‘അല്‍-ഊലാ’) എന്ന വാക്കിന് ‘ആദ്യത്തേത്’ എന്നുമാണ് സാക്ഷാല്‍ അര്‍ത്ഥം. പരലോകത്തെ ഉദ്ദേശിച്ചാണ് ‘അല്‍-ആഖിറത്ത്” ഖുര്‍ആനില്‍ സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. ഭാഷയിലും ഇത് സാധാരണമാണ്. അതുകൊണ്ട് മുഫസ്സിറുകള്‍ മിക്കവാറും ആ അര്‍ത്ഥമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ‘അല്‍-ഊലാ’ക്ക് ‘ഇഹലോകം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ)യുടെ ജീവിതത്തിന്‍റെ അല്ലെങ്കില്‍ പ്രവാചകത്വത്തിന്‍റെ – ആദ്യഘട്ടവും അവസാനഘട്ടവുമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇസ്ലാമിന് പ്രചാരവും വിജയവും സിദ്ധിച്ചത് അവസാനഘട്ടത്തിലാണല്ലോ. 5- ാം വചനത്തിലെ വാഗ്ദാനവും ഏതാണ്ട് ഇതേകാലത്തെ ഉദ്ദേശിച്ചാണ് എന്നും ചിലര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ നബി(സ്വ) തിരുമേനിക്ക് അല്ലാഹു നല്‍കുവാനിരിക്കുന്ന പാരത്രികമായ അനുഗ്രഹങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍, ഇഹത്തില്‍വെച്ച് തിരുമേനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ വളരെ പരിമിതമാണ് എന്ന് പറയേണ്ടതില്ല. എന്നിരിക്കെ, ഭാവിയെ സംബന്ധിച്ച ഈ വാഗ്ദാനങ്ങള്‍ ഈ സൂറത്ത് അവതരിച്ചതിനുശേഷം അവിടുത്തേക്ക് ലഭിക്കുവാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും – അത്’ ഇഹത്തില്‍ വെച്ചാകട്ടെ, പരത്തില്‍ വെച്ചാകട്ടെ – ഉള്‍പ്പെടുത്തുന്നു എന്നും വരാവുന്നതാണ്. والله اعلم (അമാനി തഫ്സീര്‍)
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ
വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്. (ഖു൪ആന്‍:93/5)
ഇഹലോകത്തെ അവസ്ഥകള്‍ ഇത്രത്തോളമാണെങ്കില്‍ പരലോകത്തെ അനുഗ്രഹങ്ങളെയും ആദരവുകളെയും കുറിച്ച് ചോദിക്കേണ്ടതില്ലല്ലോ. അതാണ് അല്ലാഹു പറഞ്ഞത്: {വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്} ഈ കാര്യം വ്യക്തമാക്കാന്‍ സമ്പൂര്‍ണവും സമഗ്രവുമായ ഈ വാചകത്തിലൂടെയല്ലാതെ സാധ്യമല്ല. (തഫ്സീറുസ്സഅ്ദി)
عَنْ عَبْدِ اللهِ بْنِ عَبَّاسٍ قَالَ: عُرِضَ عَلَى رَسُولِ اللَّهِ -ﷺ- مَا هُوَ مَفْتُوحٌ عَلَى أُمَّتِهِ مِنْ بَعْدِهِ كَفْرًا كَفْرًا، فَسُرَّ بِذَلِكَ، فَأَنْزَلَ اللهُ عَزَّ وَجَلَّ {وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى}، فَأَعْطَاهُ اللهُ فِي الْجَنَّةِ أَلْفَ قَصْرٍ، فِي كُلِّ قَصْرٍ مَا يَنْبَغِي لَهُ مِنَ الْوِلْدَانِ وَالْخَدَمِ.
അബ്ദുല്ലാഹി ബ്നു അബ്ബാസ് رضى الله عنه പറയുന്നു: നബി ﷺ യുടെ സമുദായത്തിന് നാടുകൾക്ക് ശേഷം നാടുകളായി വിജയം നൽകപ്പെടുമെന്നത് അവിടുത്തേക്ക് കാണിക്കപ്പെട്ടു. അത് കണ്ടപ്പോൾ അവിടുത്തേക്ക് സന്തോഷമുണ്ടായി. അങ്ങനെ അല്ലാഹു അവതരിപ്പിച്ചു. {വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.} അല്ലാഹു സ്വർഗത്തിൽ അവിടുത്തേക്ക് ആയിരം കൊട്ടാരങ്ങൾ നൽകിയിരിക്കുന്നു. എല്ലാ കൊട്ടാരത്തിലും അവിടെ ആവശ്യമായ കുട്ടികളും സേവകരുമുണ്ട്. (ത്വബ്രി)
പിന്നീട് നബി ﷺ ക്കു തന്നെ അറിയാവുന്ന ചില പ്രത്യേക കാര്യങ്ങളെ എടുത്തു പറയുകയാണിവിടെ.
أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? (ഖു൪ആന്‍:93/6)
അതായത്, സ്വന്തമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പിതാവും മാതാവും മരണപ്പെട്ടതായി കാണുകയും എന്നിട്ട് അല്ലാഹു അഭയം നല്‍കുകയും ചെയ്തു. അതായത്, പിതാമഹനായ അബ്ദുല്‍മുത്ത്വലിബ് ആദ്യ സംരക്ഷണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ മരണശേഷം പിതൃവ്യനായ അബൂത്വാലിബിനെ അല്ലാഹു സംരക്ഷണം ഏല്‍പിക്കുകയും ചെയ്തു. സത്യവിശ്വാസികളുടെ സംരക്ഷണത്തിലൂടെ അല്ലാഹു ശക്തി നല്‍കുന്നതുവരെ ഈ നില തുടര്‍ന്നു. (തഫ്സീറുസ്സഅ്ദി)
وَوَجَدَكَ ضَآلًّا فَهَدَىٰ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:93/7)
എന്താണ് വേദഗ്രന്ഥമെന്നോ, എന്താണ് ശരിയായ വിശ്വാസമെന്നോ താങ്കൾക്ക് അറിയില്ലായിരുന്നു. പിന്നീട് അതെല്ലാം അല്ലാഹു താങ്കളെ പഠിപ്പിച്ചു. (തഫ്സീർ മുഖ്തസ്വർ)
വിശ്വാസമോ വേദഗ്രന്ഥമോ എന്തെന്നറിയാത്തവനായി നിന്നെ കണ്ടു. അപ്പോള്‍ നിനക്കറിവില്ലാത്തത് നിന്നെ പഠിപ്പിച്ചു. ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളിലേക്കും സ്വഭാവങ്ങളിലേക്കുമെത്താന്‍ അവന്‍ നിന്നെ സഹായിച്ചു. (തഫ്സീറുസ്സഅ്ദി)
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖു൪ആന്‍:42/52)
وَوَجَدَكَ عَآئِلًا فَأَغْنَىٰ
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:93/8)
{നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും} നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ വരുമാനവും സമ്പത്തും ലഭിക്കുന്ന രാജ്യങ്ങള്‍ നിനക്ക് കീഴടക്കിത്തന്നു. നിനക്കുള്ള കുറവുകളെല്ലാം നികത്തിത്തന്നവന്‍ നിന്റെ മുഴുവന്‍ പോരായ്മകളും ഭാവിയില്‍ പരിഹരിക്കും. അവന്‍ നിന്നെ ഐശ്വര്യത്തിലെത്തിച്ചു. നിനക്കഭയം നല്‍കി നിന്നെ സഹായിച്ചു. നേര്‍മാര്‍ഗത്തിലുമാക്കി. ഇവക്കെല്ലാം നീ നന്ദിയുള്ളവനാകുക. (തഫ്സീറുസ്സഅ്ദി)
കഴിഞ്ഞ വചനങ്ങളില്‍ നബി ﷺക്ക് സിദ്ധിച്ച മൂന്ന് അനുഗ്രഹങ്ങളെയാണ് എടുത്തുകാട്ടിയത്. അടുത്ത വചനങ്ങളില്‍ അതുപോലെ മൂന്ന് കാര്യങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്. (ഖു൪ആന്‍:93/9)
അനാഥയോട് നീ മോശമായി പെരുമാറരുത്. അവന്റെ കാര്യത്തില്‍ നിന്റെ മനസ്സ് കുടുസ്സാകരുത്. അവനെ നീ വിരട്ടരുത്. അവനെ ആദരിക്കുകയും സാധ്യമായതെല്ലാം അവന് നീ നല്‍കുകയും നിന്റെ മരണശേഷം നിന്റെ മക്കളോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത്, അവ്വിധം നീ അനാഥയോട് പെരുമാറുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)
وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. (ഖു൪ആന്‍:93/10)
ചോദിച്ചു വരുന്നവന്റെ ആവശ്യങ്ങളെ തടയുന്ന വിധത്തില്‍ അവനെ വിരട്ടുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വാക്കുകള്‍ നിന്നില്‍ നിന്നുണ്ടാകരുത്. മറിച്ച് സാധ്യമായത് നല്‍കുകയോ നന്മയോടും മാന്യതയോടും കൂടി അവനെ തിരിച്ചയക്കുകയോ ചെയ്യുക. അറിവും ധനവും ചോദിക്കുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടും. അതിനാലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയോട് നല്ല സ്വഭാവവും ആദരണീയമായ സമീപനവും കനിവും കാണിക്കണമെന്ന് കല്‍പിക്കപ്പെട്ടത്. അതവന്റെ നല്ല ഉദ്ദേശ്യത്തെ സഹായിക്കലും നാടിനും നാട്ടുകാര്‍ക്കും ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്നവരെ ആദരിക്കലും കൂടിയാണ്. (തഫ്സീറുസ്സഅ്ദി)
ഈ വിഷയത്തിലും നബി ﷺ തിരുമേനിയുടെ പതിവ് പരക്കെ അറിയപ്പെട്ടതാണ്. ചോദിച്ച് വരുന്ന ഒരാളെയും അവിടുന്ന് വെറും കയ്യോടെ മടക്കി വിട്ടിരുന്നില്ല. ഒന്നും കൈവശമില്ലാത്തപ്പോള്‍ സൗമ്യമായ വാക്ക് പറയുകയും പിന്നീട് കൈവശം കിട്ടുമ്പോള്‍ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്കയും, അത് നിറവേറ്റുകയും ചെയ്യുമായിരുന്നു. (അമാനി തഫ്സീര്‍)
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക. (ഖു൪ആന്‍:93/11)
ഈ അനുഗ്രഹത്തില്‍ മതപരവും ഭൗതികവുമായ രണ്ട് അനുഗ്രഹങ്ങളും ഉള്‍പ്പെടും. അനുഗ്രഹത്തില്‍ അല്ലാഹുവിനെ നീ പുകഴ്ത്തുക. എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് നീ പ്രത്യേകം എടുത്തുപറയുകയും ചെയ്യുക. ഇല്ലെങ്കില്‍ അവന്റെ അനുഗ്രഹങ്ങളെ പൊതുവില്‍ പരാമര്‍ശിക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നന്ദി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും അനുഗ്രഹദാതാവായ അല്ലാഹുവോട് ഹൃദയങ്ങളില്‍ സ്‌നേഹമുണ്ടാക്കുന്നതുമാണ്. ഗുണം ചെയ്യുന്നവനെ സ്‌നേഹിക്കല്‍ ഹൃദയത്തിന്റെ പ്രകൃതിയാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് വര്‍ത്തമാനം പറയുക എന്നുള്ളതാണ്. അതായത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ മൂടിവെക്കാതെ, സന്തോഷം പ്രകടിപ്പിക്കുകയും, കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുകയും, സന്ദര്‍ഭോചിതം പ്രസ്താവിക്കുകയും, അതിന്‍റെ അടയാളം പുറമെ പ്രകടമായികാണുകയും ചെയ്യുക.(അമാനി തഫ്സീര്‍)
അല്ലാഹു പറയുന്നു :
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ ”
അംറ്ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹു ﷻ തന്റെ ദാസന് നൽകിയ അനുഗ്രഹങ്ങൾ അവനിലൂടെ കാണപ്പെടുന്നത് അല്ലാഹു ﷻ ഇഷ്ടപ്പെടുന്നു. (തിർമുദി: 3051)
عَنْ أَبِي الأَحْوَصِ، عَنْ أَبِيهِ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي ثَوْبٍ دُونٍ فَقَالَ ” أَلَكَ مَالٌ ” . قَالَ نَعَمْ . قَالَ ” مِنْ أَىِّ الْمَالِ ” . قَالَ قَدْ أَتَانِيَ اللَّهُ مِنَ الإِبِلِ وَالْغَنَمِ وَالْخَيْلِ وَالرَّقِيقِ . قَالَ ” فَإِذَا أَتَاكَ اللَّهُ مَالاً فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ ” .
അബൂ അഹ്’വസ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരു മോശം വസ്ത്രം ധരിച്ച് നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് സമ്പത്തുേണ്ടാ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘ഏത് രീതിയിലുള്ള സമ്പത്താണ്?’ അയാള്‍ പറഞ്ഞു: ‘, ഒട്ടകങ്ങള്‍, ആടുകള്‍, കുതിരകൾ, അടിമകള്‍.’ നബി ﷺ പ്രതികരിച്ചു: ‘അല്ലാഹു, താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടട്ടെ. (അബൂദാവൂദ്:4063 – സ്വഹീഹ് അൽബാനി)
പക്ഷേ, സന്തോഷമെന്ന നിലക്കും, നന്ദിയായിക്കൊണ്ടുമല്ലാതെ – അഹങ്കാരവും ദുരഭിമാനവുമായിക്കൊണ്ട് – അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ എടുത്തുപറയുന്നതും പ്രകടമാക്കുന്നതും പാടില്ലാത്തതുമാകുന്നു.
ഈ വചനങ്ങള്‍ നബി ﷺയെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും, വാസ്തവത്തില്‍ അവ ഓരോ സത്യവിശ്വാസിക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല.
www.kanzululoom.com