ലൗ ജിഹാദും നാർകോട്ടിക് ജിഹാദും : ഇസ്‌ലാമിന് പറയാനുള്ളത്

മുസ്‌ലിം യുവാക്കള്‍ ഇതര മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് മതംമാറ്റി ഇസ്‌ലാമില്‍ ആളെക്കൂട്ടുന്ന പരിപാടി വ്യാപകമാണ് എന്നും ‘ലൗ ജിഹാദ്’ എന്നാണ് അതിന് പേരിട്ടിരിക്കുന്നത് എന്നുമൊക്കെയുള്ള കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നുണ്ട്. ‘ലൗ ജിഹാദ്’ എന്നൊന്നില്ലെന്ന് ഭരണകൂടം അറിയിച്ചിട്ടും അത് വീണ്ടുംവീണ്ടും സമൂഹത്തിൽ പ്രചരിപ്പിക്കുന്നു. അതിന്റെ കൂടെ ഇപ്പോഴിതാ നാർകോട്ടിക് ജിഹാദും ആരോപിക്കുന്നു. അതായത് കൃസ്ത്യൻ പെൺകുട്ടികളെ മയക്കുമരുന്നിന് വിധേയമാക്കി അവരെ മതം മാറ്റുന്നുവെന്ന്. ചില ക്രൈസ്തവ പാതിരിമാരും പുരോഹിതൻമാരുമാണ് ഇത് ആരോപിക്കുന്നത്. ഈ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാടാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എന്താണ് ജിഹാദ്

ജിഹാദ് എന്ന പദം അതിമഹത്തായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശുദ്ധ പദമാണ്. അതിന്റെ ആശയം വിശാലമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പരിശ്രമങ്ങള്‍, അതെത്ര ചെറുതായാലും വലുതായാലും അതെല്ലാം ജിഹാദിന്റെ പരിധിയില്‍ വരുന്നുണ്ട്. സ്വന്തം ദേഹഛകളെ അടിച്ചമർത്തി തിന്മകളിൽ നിന്ന് അകന്ന് നിൽക്കൽ  ജിഹാദിന്റെ മുഖ്യ ഇനങ്ങളിൽ ഒന്നാണ്. ഒരു അമീറിന്റെ നേതൃത്വത്തിൽ  ഇസ്ലാമിക ഭരണകൂടം  നടത്തുന്ന ചെറുത്ത് നിൽപ്പും സമരവുമെല്ലാം ജിഹാദിന്റെ ഭാഗമാണ്.

ഇവിടെ ഇസ്ലാം നിഷിദ്ധമാക്കിയ രണ്ട് സംഗതികളെ ജിഹാദിന്റെ കൂടെ ചേർത്താണ് തെറ്റിദ്ധരിപ്പിക്കുന്നത്. പ്രണയത്തിന്റെ കാര്യം ഒന്നാമതായി പറയാം.  വിവാഹപൂർവ പ്രണയ ബന്ധങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നത് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു അന്യപുരുഷനും അന്യസ്ത്രീയുമാണല്ലോ പ്രണയിക്കുന്നത്. പ്രണയിക്കുന്നത് പോയിട്ട്,  ഒരു അന്യപുരുഷനും അന്യസ്ത്രീയും അനാവശ്യമായി നോക്കുന്നതുപോലും ഇസ്ലാം വിരോധിച്ചു.

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കു-ന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ :24/30)

ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَٰﺖِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ

സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. (ഖു൪ആന്‍ :24/31)

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന് പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഒരു അന്യപുരുഷനും അന്യസ്ത്രീയും അനാവശ്യമായി നോക്കുന്നത് കണ്ണുകളുടെ വ്യഭിചാരമാണെന്നും അനാവശ്യമായി സംസാരിക്കുന്നത് നാവിന്റെ വ്യഭിചാരമാണെന്നും പരസ്പരം കൈകൊണ്ട് സ്പർശിക്കുന്നത് കയ്യിന്റെ വ്യഭിചാരമാണെന്നുമാണ് ഇസ്ലാം പഠിപ്പിച്ചത്.

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു: ആദം സന്തതിയുടെ ഓരോ ശരീരഭാഗത്തിനും വ്യഭിചാരത്തില്‍ പങ്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

അതുകൊണ്ടുതന്നെയാണ് ഒരു അന്യപുരുഷനും അന്യസ്ത്രീയും ഒറ്റക്കാകുന്നത് നബി ﷺ വിരോധിച്ചിട്ടുള്ളത്.

عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ‏

ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)

قَالَ : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച്‌ ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَدْخُلَنَّ رَجُلٌ بَعْدَ يَوْمِي هَذَا عَلَى مُغِيبَةٍ إِلاَّ وَمَعَهُ رَجُلٌ أَوِ اثْنَانِ ‏‏

നബി ﷺ പറഞ്ഞു: എന്റെ ഈ ദിവസത്തിന് ശേഷം ഒന്നോ രണ്ടോ ആള്‍ കൂട്ടിനില്ലാതെ ഒരാളും ഒരു അന്യസ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കരുത്. (മുസ് ലിം: 2173)

അന്യസ്ത്രീകളുമായിട്ടുള്ള ചാറ്റിംഗും ഫോൺവിളിയുമെല്ലാം അവരോട് ഒറ്റക്കിരുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് അത്യാവശ്യത്തിനല്ലാതെ ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നതുപോലും അനുവദനീയമല്ല.

عن معقل بن يسار رضي الله عنه قال: قال رسول الله صلى الله عليه وسلم: لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له

മഅ്ഖില്‍ ബിന്‍ യസ്സാറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)

قَالَتْ عَائِشَةُ – وَلاَ وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم يَدَ امْرَأَةٍ قَطُّ ‏.‏ غَيْرَ أَنَّهُ يُبَايِعُهُنَّ بِالْكَلاَمِ

ആയിശ(റ) പറയുന്നു: അല്ലാഹുവാണെ സത്യം. നബിﷺയുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)

അന്യപുരുഷൻമാരെ ആകർഷിക്കുന്ന തരത്തിൽ സംസാരിക്കരുതെന്ന് ഇസ്ലാം സ്ത്രീകളെ ഉപദേശിച്ചു.

ﻳَٰﻨِﺴَﺎٓءَ ٱﻟﻨَّﺒِﻰِّ ﻟَﺴْﺘُﻦَّ ﻛَﺄَﺣَﺪٍ ﻣِّﻦَ ٱﻟﻨِّﺴَﺎٓءِ ۚ ﺇِﻥِ ٱﺗَّﻘَﻴْﺘُﻦَّ ﻓَﻼَ ﺗَﺨْﻀَﻌْﻦَ ﺑِﭑﻟْﻘَﻮْﻝِ ﻓَﻴَﻄْﻤَﻊَ ٱﻟَّﺬِﻯ ﻓِﻰ ﻗَﻠْﺒِﻪِۦ ﻣَﺮَﺽٌ ﻭَﻗُﻠْﻦَ ﻗَﻮْﻻً ﻣَّﻌْﺮُﻭﻓًﺎ

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ നിങ്ങള്‍ മറ്റു് ആരെപ്പോലെയുമല്ല . നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌)അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖു൪ആന്‍ : 33/32)

ഇനി പറയൂ … ഇതര മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് മതംമാറ്റി ആളെക്കൂട്ടുന്ന പരിപാടി ഇസ്‌ലാമില്‍ അനുവാദമുണ്ടോ? മുസ്ലിം സമുദായത്തിൽ പെട്ട ഒരു പുരുഷൻ ഈ സമുദായത്തിലെ സ്ത്രീയെ വിവാഹത്തിന് മുമ്പ് പ്രണയിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതും വ്യഭിചാരത്തിന്റെ ഇനമായിട്ടാണ് കാണുന്നത്. പിന്നെ അമുസ്ലിം പെൺകുട്ടികളെ പ്രണയിക്കുന്നതിനെ കുറിച്ച് പറയേണ്ടതുണ്ടോ.

ഇനി നാർകോട്ടിക് ജിഹാദിന്റെ കാര്യമെടുക്കാം. ഇസ്ലാം ലഹരി നിഷിദ്ധമാക്കി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ

അബ്ദുല്ലാഹ് ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു.” (മുസ്ലിം:2003)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ كُلُّ مُخَمِّرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ وَمَنْ شَرِبَ مُسْكِرًا بُخِسَتْ صَلاَتُهُ أَرْبَعِينَ صَبَاحًا

അബ്ദുല്ലാഹ് ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:(ബുദ്ധിയെ) മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം പാഴായി.(അബൂദാവൂദ്:3680 – സ്വഹീഹ് അല്‍ബാനി)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ

ജാബിര്‍ ഇബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: കൂടുതല്‍ (ഉപയോഗിച്ചാല്‍) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്. (അബൂദാവൂദ്:3681 – സ്വഹീഹ് അല്‍ബാനി)

عَنْ عَائِشَةَ، رضى الله عنها قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: كُلُّ مُسْكِرٍ حَرَامٌ وَمَا أَسْكَرَ مِنْهُ الْفَرْقُ فَمِلْءُ الْكَفِّ مِنْهُ حَرَامٌ

ആഇശായില്‍(റ)നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു. ഒരു ‘ഫര്‍ക്വ്’ ലഹരിയുണ്ടാക്കുന്നത് ഒരു കൈ കുമ്പിള്‍ നിറച്ചാണെങ്കിലും ഹറാമുമാകുന്നു. (സുനനുഅബീദാവൂദ്:3687 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ مَنْ شَرِبَ الْخَمْرَ وَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا وَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ كَانَ حَقًّا عَلَى اللَّهِ أَنْ يَسْقِيَهُ مِنْ رَدْغَةِ الْخَبَالِ يَوْمَ الْقِيَامَةِ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا رَدْغَةُ الْخَبَالِ قَالَ ‏”‏ عُصَارَةُ أَهْلِ النَّارِ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരാള്‍ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കും. അല്ലാഹുവിലേക്ക് അവന്‍ തൌബ ചെയ്ത് മടങ്ങിയാല്‍ അല്ലാഹു അവന്റെ തൌബ സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍ നിന്ന് സ്വീകാര്യമല്ല. അവന്‍ പശ്ചാത്തപിച്ചാല്‍ അവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല അവന്‍ മരണമടഞ്ഞാല്‍ നരകത്തിലായിരിക്കും. അവന്‍ വീണ്ടും പശ്ചാത്തപിച്ചാല്‍ അവന്റെ തൌബ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കല്‍കൂടി അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങിയാല്‍ അവനെ അന്ത്യനാളില്‍ ‘റദ്ഗതുല്‍ഖബാല്‍’ കുടിപ്പിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയായിരിക്കുന്നു.” അവര്‍ (സ്വഹാബികള്‍) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് റദ്ഗതുല്‍ഖബാല്‍? നബി ﷺ പറഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം. (സുനനുഇബ്നിമാജ – സ്വഹീഹുല്‍ ജാമിഅ് :6313)

ഇനി പറയൂ … ഇതര മതവിഭാഗങ്ങളിലെ പെൺകുട്ടികളെ മയക്കുമരുന്നിന് വിധേയമാക്കി അവരെ മതം മാറ്റുന്നതിന് ഇസ്‌ലാമില്‍ അനുവാദമുണ്ടോ? ലഹരി നിഷിദ്ധമാക്കിയ മതം, ലഹരി ഉപയോഗിച്ച് മതത്തിൽ ആളെ കൂട്ടുകയോ?

ലക്ഷ്യംപോലെ മാര്‍ഗവും നന്നാവണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രമാണങ്ങളിലൂടെ, തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ ആശയങ്ങള്‍ പ്രബോധിതസമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്. നിഷിദ്ധമാക്കിയ കാര്യം കൊണട് പ്രബോധിതരെ വിലയ്ക്കുവാങ്ങാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഉള്‍കാഴ്ചയോടെ പ്രമാണബദ്ധമായ പ്രബോധനവും ആശയ വിനിമയവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

قُلْ هَٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ

(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. (ഖുർആൻ:12/108)

മാത്രമല്ല, നിർബന്ധ മതപരിവർത്തനം ശരിയല്ലെന്ന നിലപാട് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:2/256)

അമുസ്ലിം പെൺകുട്ടികൾ മുസ്‌ലിം സമുദായത്തിലെ യുവാക്കളുമായി   പ്രണയത്തിലാകുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ അമുസ്‌ലിം യുവാക്കളുമായി പ്രണയിച്ച് വീട്ടുകാരെ അവഗണിച്ച് ഇറങ്ങിപ്പോകുകയും ചെയ്യുന്നുണ്ട്. ഇതിന് ഇസ്ലാം ഉത്തരവാദിയല്ല. മുസ്ലിം നാമധാരികൾ മാത്രമാണവർ. ഇസ്ലാമിനെ ആദർശമായി ഉൾക്കൊണ്ട യഥാർത്ഥ മുസ്ലിംകളിൽ നിന്ന് ഇത്തരം ചെയ്തികൾ ഉണ്ടാകില്ല.

ഇസ്ലാമിനെ കുറിച്ച് പഠിച്ച് സത്യം മനസ്സിലാക്കി, ഇസ്ലാമിനെ ആദർശമായി സ്വീകരിച്ച് ഇസ്ലാമിലേക്ക് വരുന്ന അമുസ്ലിംകൾ ഉണ്ട്. അത് പലരേയും അലോസരപ്പെടുത്തുന്നുണ്ട്. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവിന്റെ മതം ഏത് മനുഷ്യർക്കും ഉൾക്കൊള്ളാൻ കഴിയുന്നതാണ്. അതിൽ അൽഭുതപ്പെടാനൊന്നുമില്ല. ആളുകൾ ധാരാളമായി കൊണ്ട് യാതൊരു നിർബന്ധവുമില്ലാതെ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ മതത്തിന്റെ മേൻമയാണ്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *