മരണാനന്തര ജീവിതം ഇല്ലെന്നോ?

മനുഷ്യരുടെ കര്‍മ്മങ്ങള്‍ വ്യത്യസ്തമാണ്. തലമുറകള്‍ നീണ്ടുനില്‍ക്കുന്ന നന്മകള്‍ക്ക് നേതൃത്വം വഹിച്ചവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അവരുടെ മരണശേഷവും അവരിലൂടെ നാമ്പെടുത്ത നന്മ പടര്‍ന്നു പന്തലിച്ച് വിളനല്‍കുന്നതായി നാം കാണുന്നു. നിരവധിപേരുടെ ഇരുള്‍മുറ്റിയ ജീവിതത്തിന് പ്രതീക്ഷയുടെ പ്രകാശം നിറഞ്ഞ ചിറകുകള്‍ സമ്മാനിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കിയവര്‍… നിത്യയാതനകളനുഭവിച്ചു കൊണ്ടിരുന്ന അനവധി മാറാരോഗികള്‍ക്ക് ആശ്വാസത്തിനായി പഠന ഗവേഷണങ്ങളിലൂടെ മരുന്നു കണ്ടെത്തിയവര്‍… അന്യരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ ബലികഴിക്കേണ്ടിവന്നവര്‍… ഇങ്ങനെ എത്രയോ നന്മകളുടെ പ്രതീകങ്ങള്‍…! അവര്‍ക്കൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ പ്രതിഫലം നല്‍കാന്‍ ഈ ലോകത്ത് സാധിക്കുന്നില്ല. അവയുടെ ആഴവും തോതും കണക്കാക്കുന്നിടത്ത് പോലും മനുഷ്യര്‍ അശക്തരാണ്.

ഇതിന്റെ മറുവശമോ? നിരവധി സ്ത്രീകളെ വിധവകളാക്കിയ, അനവധി കുഞ്ഞുങ്ങളെ അനാഥരാക്കിയ, അനേകം കുടുംബങ്ങളെ നിരാലംബരാക്കിയ എത്രയോ ക്രൂരകൃത്യങ്ങള്‍ ഈ ഭൂമിയില്‍ അരങ്ങേറി. പൈശാചികതയുടെ മൂര്‍ത്തരൂപങ്ങളായ അത്തരം അക്രമികളെ പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കാന്‍ മനുഷ്യന് സാധിക്കുമോ?

എല്ലാവരെയും പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയും വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തു എന്നുതന്നെ സങ്കല്‍പിക്കുക. എന്നാലും നൂറു പേരെ കൊന്നയാള്‍ക്കും പത്തുപേരെ കൊന്നയാള്‍ക്കും ഒരാളെ കൊന്നയാള്‍ക്കും ഭൗതിക ലോകത്തെ ഏത് ന്യായാധിപനും ഒരിക്കല്‍ മാത്രമെ വധശിക്ഷ നല്‍കാന്‍ സാധിക്കൂ. അതോടൊപ്പം അവരുടെയൊക്കെ ആശ്രിതര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ ആരാണ് കണക്കാക്കുക?

എന്നാല്‍ മനുഷ്യരുടെ മനസ്സറിയുന്ന, അവരുടെ പ്രവര്‍ത്തനങ്ങളുടെ ആഴവും വ്യാപ്തിയും കൃത്യമായറിയുന്ന നീതിമാനും കരുണാവാരിധിയുമായ അല്ലാഹു കര്‍മ്മങ്ങള്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കുന്ന ഒരു വേദി സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ (ഖു൪ആന്‍ : 3/185) എന്നു പറഞ്ഞത് അതിനെ സംബന്ധിച്ചാണ്. അവിടെ ഭൗതിക ലോകത്തേതുപോലുള്ള അനര്‍ഹമായ യാതൊരു ഇടപെടലുകളും ഉണ്ടാവില്ല.

അതെ, പരലോക ജീവിതം സത്യമാണ്. ഈ ഭൂമുഖത്ത് വന്ന ഒരു ലക്ഷത്തില്‍ പരം ദൈവദൂതന്മാരും വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ പഠിപ്പിച്ച അടിസ്ഥാന വിഷയങ്ങളില്‍ ഒന്നാണത്. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഒടുവിലവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ മൊത്തം പ്രതിപാദ്യത്തിന്റെ മൂന്നിലൊന്ന് ഇക്കാര്യമാണ്. മരണശേഷം മനുഷ്യരെയൊന്നടങ്കം രണ്ടാമതും ജീവിപ്പിക്കും. കൃത്യമായ വിചാരണ നടക്കും. നന്മക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. തിന്മക്ക് അതിന് തുല്യമായ പ്രതിഫലം മാത്രം ശിക്ഷയായി നല്‍കപ്പെടും.

ഇങ്ങനെ മരണശേഷം മനുഷ്യരെ വീണ്ടും ജീവിപ്പിക്കുമെന്നോ? മണ്ണില്‍ നുരുമ്പി നശിച്ചുപോയ, കത്തിച്ചാമ്പലായ, വെള്ളത്തില്‍ ജീവികള്‍ തിന്നുതീര്‍ത്ത കോടാനുകോടി മനുഷ്യരെയൊക്കെ രണ്ടാമതും ജീവിപ്പിക്കുമെന്നു പറയുന്നത് സാധ്യമാണോ? മുന്‍കഴിഞ്ഞ എല്ലാ സമൂഹങ്ങളിലും ഇതിനെ നിഷേധിക്കുകയോ, ഇതില്‍ സംശയമുന്നയിക്കുകയോ ചെയ്തവര്‍ ധാരാളമുണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആൻ ഇത്തരക്കാരോട് ബുദ്ധിപരമായി സംസാരിച്ചിട്ടുണ്ട്.

أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ‎﴿٧٧﴾‏ وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ ‎﴿٧٨﴾‏ قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ‎﴿٧٩﴾

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്‌? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. (ഖു൪ആന്‍:36/77-79)

പുനരുത്ഥാനത്തെ സംശയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ കണ്ടില്ലേ? ഉയിർത്തെഴുന്നേൽപ് ഉറപ്പായും സംഭവിക്കുമെന്നതിന് ശക്തമായ തെളിവുകളൊന്നും കണ്ടില്ലേ? അത്: തുടക്കത്തിൽ {ഒരു ബീജകണത്തിൽനിന്ന് തീർച്ചയായും നാം അവനെ സൃഷ്ടിച്ചു} പിന്നീട് അവൻ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അങ്ങനെ വലുതായി. യുവാവായി. ബുദ്ധിയുള്ളവനായി. ഘട്ടംഘട്ടമായി വളർന്നു. {എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു} തുടക്കത്തിൽ അവനൊരു ബീജകണമായിരുന്നതിന് ശേഷം മുമ്പത്തേതും ഇപ്പോഴുള്ളതുമായ രണ്ടവസ്ഥകൾ തമ്മിലുള്ള അവന്റെ വ്യത്യാസത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ. ഒന്നുമില്ലായ്മയിൽ നിന്ന് അവനെ സൃഷ്ടിച്ചവൻ ചിതറിപ്പോയതിനുശേഷം അവനെ പുനർനിർമിക്കാൻ ഏറ്റവും അർഹനാണെന്ന് അവ മനസ്സിലാക്കട്ടെ. (തഫ്സീറുസ്സഅ്ദി)

നുരുമ്പിപ്പോയ എല്ലില്‍ തുണ്ടെടുത്ത് കയ്യിലിട്ട് ഉരച്ചുപൊടിയാക്കി ഊതിപ്പറപ്പിച്ച്, ഊതിയാല്‍ പാറിപ്പോകുന്ന ഈ എല്ലിനെ ആര് ജീവിപ്പിക്കും എന്ന് ഒരു നിഷേധി ചോദിക്കുന്ന രംഗമാണ് വിശുദ്ധ ഖുര്‍ആൻ തുടര്‍ന്ന് എടുത്തുപറയുന്നത്.

{അവൻ പറഞ്ഞു: അതായത് മനുഷ്യന്റെ എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അതിന് ജീവൻ നൽകുന്നത്?} അതായത്, ആരെങ്കിലും ഇവയെ പുനർജീവിപ്പിക്കുമോ? ഇത് നിഷേധാത്മകമായ ഒരു ചോദ്യമാണ്. അവ ശിഥിലമായി അപ്രത്യക്ഷമായാൽ ഒരാളും അവയെ പുനർജീവിപ്പിക്കില്ല. ഇതാണ് ഉപമയിൽ സാദൃശ്യമാക്കുന്ന വിഷയം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം അസാധ്യമാണ്. ഇത്തരം ഒരു ചോദ്യം അവനിൽ നിന്നുണ്ടായത് അവൻ അവന്റെ ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് അശ്രദ്ധനായതിനാലാണ്. പ്രസ്താവ്യമല്ലാത്ത ഒരു അവസ്ഥയിൽനിന്ന് അവൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? അവൻ കാണപ്പെടുന്ന ഒന്നായി. ഇതവൻ ചിന്തിച്ചിരുന്നുവെങ്കിൽ അവൻ ഇങ്ങനെ വാദിക്കുമായിരുന്നില്ല. (തഫ്സീറുസ്സഅ്ദി)

ആ എല്ലിനെ ആദ്യമാര് സൃഷ്ടിച്ചുവോ അവന്‍ രണ്ടാമതും ജീവിപ്പിക്കും എന്ന് മറുപടി കൊടുക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു. ഒരിക്കല്‍ ജീവന്‍ കൊടുത്ത് സൃഷ്ടിച്ച് സംവിധാനിച്ചവന്ന് വീണ്ടും ഒരിക്കല്‍ കൂടി സൃഷ്ടിക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ.

ഒന്ന് ചിന്തിച്ചാൽ അവന് സംശയരഹിതമായി ബോധ്യപ്പെടും. ആദ്യം ഉണ്ടാക്കാമെങ്കിൽ അത് രണ്ടാമത് ആവർത്തിക്കാനും കഴിയും. സൃഷ്ടിക്കാൻ കഴിയുന്ന ഒരാൾക്ക് അത് ആവർത്തിക്കാൻ വളരെ എളുപ്പമാണ്. (തഫ്സീറുസ്സഅ്ദി)

{അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ} ഇത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്. അത് രണ്ടാമത്തെ തെളിവാണ്. അവന്റെ അറിവ് എല്ലാ സമയത്തും സാഹചര്യങ്ങളിലും എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഭൂമി ദഹിപ്പിക്കുന്നതും അവശേഷിപ്പിക്കുന്നതും അവനറിയുന്നു. അദൃശ്യവും ദൃശ്യവും അവനറിയുന്നു. ഈ മഹത്തായ ദൈവികജ്ഞാനം അംഗീകരിക്കുന്ന ഒരാൾക്ക് ആ അല്ലാഹുവിന് മരിച്ചവരെ ജീവിപ്പിക്കാനും കുഴിമാടങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനും എളുപ്പമാണെന്ന് മനസ്സിലാകും. (തഫ്സീറുസ്സഅ്ദി)

وَيَقُولُ ٱلْإِنسَٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا ‎﴿٦٦﴾‏ أَوَلَا يَذْكُرُ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا ‎﴿٦٧﴾

മനുഷ്യന്‍ പറയും: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്ത് കൊണ്ട് വരുമോ? മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ, അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌? (ഖു൪ആന്‍:19/66-67)

وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍ جَدِيدِۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَٰفِرُونَ ‎﴿١٠﴾‏ ۞ قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ‎﴿١١﴾‏

അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഞങ്ങള്‍ ഭൂമിയില്‍ ലയിച്ച് അപ്രത്യക്ഷരായാല്‍ പോലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു. (നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്‌. (ഖുർആൻ:32/10-11)

{നാം ഭൂമിയിൽ ലയിച്ച് അപ്രത്യക്ഷരായാൽ} അതായത് നാം ശിഥിലമാവുകയും നമ്മുടെ ശരീരാവശിഷ്ടങ്ങൾ ചിതറി അജ്ഞാത സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്താൽ നാം പുതുതായി സൃഷ്ടിക്കപ്പെടുമോ? അതായത്, നാം വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ? അവരുടെ വാദപ്രകാരം ഇത് അങ്ങേയറ്റം അസംഭവ്യമായ കാര്യമാണ്. അവർക്ക് സംഭവിച്ചത് അവർ സ്രഷ്ടാവിന്റെ കഴിവിനെ സൃഷ്ടികളുടെ കഴിവിനോട് സമാനപ്പെടുത്തിയതാണ്. (തഫ്സീറുസ്അ്ദി)

ശൂന്യതയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് അവർക്ക് അറിയാം. അവരെ വീണ്ടും സൃഷ്ടിക്കുന്നത് ആദ്യ സൃഷ്ടിപ്പിനെക്കാൾ എളുപ്പമാണ്. മറ്റൊരു തെളിവ് നിർജീവമായ ഭൂമിയാണ്. അല്ലാഹു അതിൽ മഴ പെയ്യിപ്പിക്കുകയും അതിന്റെ നിർജീവതയ്ക്കുശേഷം അതിനെ പുനരുജ്ജീവിപ്പിക്കുകയും ചിതറിയ വിത്തുകളിൽനിന്ന് സസ്യങ്ങൾ മുളപ്പിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്അ്ദി)

അതിനു ശേഷം ഖുര്‍ആന്‍ ചില കാര്യങ്ങള്‍ ചിന്തിക്കാനായി ബുദ്ധിയുള്ളവര്‍ക്ക് മുമ്പിലിട്ടുതരുന്നു:

ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു.(ഖു൪ആന്‍:36/80)

നനവുള്ളതും ഈർപ്പമുള്ളതുമായ പച്ചമരങ്ങളിൽ നിന്ന് അവൻ തീ ഉൽപാദിപ്പിക്കുന്നു. ഉണക്കമരവും പച്ചമരവും അങ്ങേയറ്റം വൈരുധ്യമുള്ളതാണ്. എന്നിട്ടും അവനതുണ്ടാക്കുന്നു. അപ്പോൾ ക്വബ്‌റുകളിൽനിന്ന് പുറത്തുകൊണ്ടുവരുന്നതും അങ്ങനെ തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് പ്രപഞ്ച സൃഷ്ടിപ്പിനെ സംബന്ധിച്ചാണ്:

أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ – إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.(ഖു൪ആന്‍:36/81-82)

മനുഷ്യന്റെ ബുദ്ധിയെ തട്ടിയുണ൪ത്തിയാണ് വിശുദ്ധ ഖു൪ആന്‍ സംസാരിക്കുന്നത്. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം.

لَخَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:40/57)

يُخْبِرُ تَعَالَى بِمَا تَقَرَّرَ فِي الْعُقُولِ، أَنَّ خَلْقَ السَّمَاوَاتِ وَالْأَرْضِ -عَلَى عِظَمِهِمَا وَسِعَتِهِمَا- أَعْظَمُ وَأَكْبَرُ، مِنْ خَلْقِ النَّاسِ، فَإِنَّ النَّاسَ بِالنِّسْبَةِ إِلَى خَلْقِ السَّمَاوَاتِ وَالْأَرْضِ مِنْ أَصْغَرِ مَا يَكُونُ فَالَّذِي خَلَقَ الْأَجْرَامَ الْعَظِيمَةَ وَأَتْقَنَهَا، قَادِرٌ عَلَى إِعَادَةِ النَّاسِ بَعْدَ مَوْتِهِمْ مِنْ بَابِ أَوْلَى وَأَحْرَى. وَهَذَا أَحَدُ الْأَدِلَّةِ الْعَقْلِيَّةِ الدَّالَّةُ عَلَى الْبَعْثِ، دَلَالَةً قَاطِعَةً، بِمُجَرَّدِ نَظَرِ الْعَاقِلِ إِلَيْهَا، يُسْتَدَلُّ بِهَا اسْتِدْلَالًا لَا يَقْبَلُ الشَّكَّ وَالشُّبْهَةَ بِوُقُوعِ مَا أَخْبَرَتْ بِهِ الرُّسُلُ مِنَ الْبَعْثِ.

ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ അല്ലാഹു പറയുന്നത്. ആകാശം വലുതും വിശാലമായതുമായിരിക്കെ അതിനെ സൃഷ്ടിക്കുക എന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. ആകാശഭൂമികളുടെ സൃഷ്ടിയെക്കാൾ നിസ്സാരമായതാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. അന്യൂനമായ മഹാഗോളങ്ങളെ സൃഷ്ടിച്ചവൻ മരണാനന്തരം മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും കഴിവുള്ളവനാണ്. ഉയിർത്തെഴുന്നേൽപിനുള്ള ഏറെ നല്ല ബുദ്ധിപരമായ ഒരു തെളിവാണിത്. ഖണ്ഡിതമായ തെളിവ്. ഈ തെളിവിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രവാചകന്മാർ പറഞ്ഞ ഉയിർത്തെഴുന്നേൽപിൽ യാതൊരു സംശയത്തിനും ഇടയില്ല. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച റബ്ബിനുണ്ടോ മരിച്ചുപോയ മനുഷ്യരെ വീണ്ടും ജീവിപ്പിക്കാന്‍ വല്ല പ്രയാസവും. (തഫ്സീറുസ്സഅ്ദി)

ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا ‎﴿٢٧﴾‏ رَفَعَ سَمْكَهَا فَسَوَّىٰهَا ‎﴿٢٨﴾‏ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا ‎﴿٢٩﴾‏ وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ‎﴿٣٠﴾‏ أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا ‎﴿٣١﴾‏ وَٱلْجِبَالَ أَرْسَىٰهَا ‎﴿٣٢﴾‏ مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ‎﴿٣٣﴾

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല, ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. (ഖു൪ആന്‍:79/27-33)

ഇതെല്ലാം ചെയ്ത അല്ലാഹുവിന് നിങ്ങള്‍ക്ക് രണ്ടാമതൊരു ജീവിതം നല്‍കുവാനും പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയുമെന്ന് മനുഷ്യരെ ഓ൪മ്മിപ്പിക്കുന്നു. അനന്തവിശാലമായ ഈ അണ്ഡകടാഹവും മനുഷ്യജീവിതത്തിനായി എല്ലാം സംവിധാനിച്ച ഭൂമിയും സൃഷ്ടിച്ചൊരുക്കി നിയന്ത്രിക്കുന്ന മഹാസ്രഷ്ടാവിന് മനുഷ്യരെ രണ്ടാമതും സൃഷ്ടിക്കാനാണോ ഇത്രപാട് എന്ന് ഖുര്‍ആന്‍ ആവ൪ത്തിച്ച് ചോദിക്കുകയാണ്.

أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى ٱلظَّٰلِمُونَ إِلَّا كُفُورًا

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക് അവന്‍ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല. (ഖു൪ആന്‍:17/99)

أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحْۦِىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് അവര്‍ക്ക് കണ്ടുകൂടെ? അതെ; തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:46/33)

هَذَا اسْتِدْلَالٌ مِنْهُ تَعَالَى عَلَى الْإِعَادَةِ بَعْدَ الْمَوْتِ بِمَا هُوَ أَبْلَغُ مِنْهَا، وَهُوَ أَنَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ عَلَى عِظَمِهِمَا وَسِعَتِهِمَا وَإِتْقَانِ خَلْقِهِمَا مِنْ دُونِ أَنْ يَكْتَرِثَ بِذَلِكَ وَلِمَ يَعْيَ بِخَلْقِهِنَّ فَكَيْفَ تُعْجِزُهُ إِعَادَتُكُمْ بَعْدَ مَوْتِكُمْ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٍ؟”

മരണശേഷം തിരിച്ചുകൊണ്ടുവരുമെന്നതിന് ശക്തമായ ഒരു തെളിവാണ് അല്ലാഹു ഇവിടെ കൊണ്ടുവരുന്നത്. വലുപ്പവും വിശാലതയുമുള്ള ആകാശഭൂമികളെ യാതൊരു ക്ഷീണവും കൂടാതെ അന്യൂനമായി സൃഷ്ടിച്ചു എന്നുള്ളതാണത്. {അവയെ സൃഷ്ടിച്ചതുകൊണ്ട് അവൻ ക്ഷീണിച്ചിട്ടില്ല} പിന്നെയെങ്ങനെയാണ് മരണശേഷം നിങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിൽ അവൻ അശക്തനാവുക? അവൻ {ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു}. (തഫ്സീറുസ്സഅ്ദി)

وَلَقَدْ خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല. (ഖുര്‍ആൻ:50/38)

من غير تعب، ولا نصب، ولا لغوب، ولا إعياء، فالذي أوجدها -على كبرها وعظمتها- قادر على إحياء الموتى، من باب أولى وأحرى.

ക്ഷീണമോ കുഴക്കോ അശക്തിയോ ഒട്ടുമില്ലാതെ, അതിനെ അതിന്റെ വലുപ്പത്തിലും മഹത്ത്വത്തിലും ഉണ്ടാക്കി. അവന് ഏറ്റവും നന്നായി മരിച്ചവരെ ജീവിപ്പിക്കാനും കഴിയും. (തഫ്സീറുസ്സഅ്ദി)

أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ

അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്‌. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. (ഖുര്‍ആൻ:34/9)

അവർ സംഭവിക്കില്ലെന്ന് പറയുന്ന ഉയിർത്തെഴുന്നേൽപ് സംഭവിക്കുമെന്നതിനുള്ള ബുദ്ധിപരമായ തെളിവുകൾ അവരെ ഉണർത്തുന്നു. അവരുടെ മുമ്പിലും പിന്നിലുമുള്ള ആകാശഭൂമികളെ അവർ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചാൽ ചിന്തിക്കുന്നവരെ അമ്പരപ്പിക്കുന്ന, അല്ലാഹുവിന്റെ കഴിവ് അവർക്ക് കാണാനാകും. അറിവുള്ള മഹത്തുക്കൾ അതിൽ അത്ഭുതപ്പെടും. ക്വബ്‌റുകളിൽനിന്നും മനുഷ്യരെ തിരിച്ചുകൊണ്ടുവരുന്നതിനെക്കാൾ എത്രയോ വലുതാണ് ആകാശ ഭൂമികളുടെയും അവയിൽ ഉള്ള സൃഷ്ടികളുടെയും സൃഷ്ടിപ്പ്. ഈ സൃഷ്ടിപ്പിനെ അംഗീകരിക്കുന്നവർ അത് നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? അതെ, അത് അദൃശ്യമായ കാര്യമാണ്. അത് അവർക്ക് ദൃശ്യമായില്ല. അതിനാൽ അവരത് നിഷേധിച്ചു. (നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ ആഴ്ത്തിക്കളയുകയോ ആകാശത്തു നിന്ന് കഷ്ണങ്ങൾ വീഴ്ത്തുകയോ ചെയ്യുന്നതാണ്) ശിക്ഷയെന്ന നിലയിൽ. ആകാശഭൂമികളുടെ നിയന്ത്രണം നമ്മുടെ കൈകളിലാണ്. അവ അനുസരണക്കേട് കാണിക്കില്ല. അതിനാൽ, അവയിലൂടെ നിങ്ങൾ ശിക്ഷിക്കപ്പെടുന്നത് നിങ്ങൾ സൂക്ഷിക്കുക. (തഫ്സീറുസ്സഅ്ദി)

വളരെ അര്‍ഥവത്തായ, ചിന്താര്‍ഹമായ ചോദ്യമാണിത്. ഈ പ്രപഞ്ചത്തെയൊന്ന് നോക്കുക. സൂര്യന്‍ പ്രകാശിക്കുന്ന ഒരു നക്ഷത്രമാണ്. സൂര്യനുള്‍ക്കൊള്ളുന്ന നമ്മുടെ ക്ഷീരപഥത്തില്‍ പതിനായിരം കോടി നക്ഷത്രങ്ങള്‍! അത്തരത്തിലുള്ള 1300 ഗ്യാലക്‌സികള്‍ ഒരു ക്ലസ്റ്ററില്‍. അനേക കോടി ക്ലസ്റ്ററുകള്‍! നമ്മുടെ ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷം. പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷമെന്നത്. ഒരു സെക്കന്റില്‍ പ്രകാശരശ്മികള്‍ മൂന്നുലക്ഷം കി.മീറ്റര്‍ സഞ്ചരിക്കുന്നു. അപ്പോള്‍ 3 ലക്ഷംX60X60X24X365. അതായത് ഏകദേശം ഒമ്പതര ലക്ഷം കോടി കി.മീറ്റര്‍. സൂര്യന്‍ ക്ഷീരപഥ കേന്ദ്രത്തെ ചുറ്റുന്ന വേഗത മണിക്കൂറില്‍ ഒരു ലക്ഷം കി.മീ. സൗരയൂഥം വൃത്താകാര പഥത്തിലൂടെ താരസമൂഹ കേന്ദ്രത്തെ ഭ്രമണം ചെയ്യുന്നു. സൗരയൂഥ (ഭൂമിയടക്കമുള്ള ഗ്രഹങ്ങളുള്‍ക്കൊള്ളുന്ന)ത്തിലെ ദ്രവ്യത്തിന്റെ 99.87% സൂര്യനാണ്. ബാക്കിയുള്ള ഒമ്പത് (എട്ട് എന്നും അഭിപ്രായമുണ്ട്) ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം കൂടി 0.13% മാത്രമേ വരൂ.

ഭൂമിയില്‍ നിന്ന് 14,94,07,000 കി.മീ. അകലെയാണ് സൂര്യന്‍. സൂര്യനില്‍ 81.76% ഹൈഡ്രജന്‍, 18.7% ഹീലിയം, സോഡിയം, കാല്‍സ്യം 0.07%… ഒരോ സെക്കന്റിലും സൂര്യനില്‍ 6570 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്നു. അവിടെ ഒരു സെക്കന്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന 1025 ജൂള്‍ ഊര്‍ജം ഭൂമിയില്‍ പതിനായിരം വര്‍ഷത്തേക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മതിയാകും. ഒന്നര കോടി സെല്‍ഷ്യസാണ് താപനില. ഭൂതലത്തിലെ മര്‍ദത്തിന്റെ പത്ത് കോടി മടങ്ങാണ് അവിടെ. ഭൂമി ഇപ്പോഴുള്ളതില്‍ നിന്ന് അല്‍പം കൂടി സൂര്യനില്‍ നിന്ന് അകന്നിരുന്നെങ്കില്‍ യൂറാനസ്, പ്ലൂട്ടോ ഗ്രഹങ്ങളെ പോലെ തണുത്തുറഞ്ഞ ഒരു ഗ്രഹമായി മാറുമായിരുന്നു. അല്‍പം കൂടി അടുത്തിരുന്നെങ്കില്‍ ബുധനെയും ശുക്രനെയും പോലെ ചുട്ടുപൊള്ളുന്ന ഗ്രഹമായി മാറുമായിരുന്നു. ഒരു സെക്കന്റില്‍ 30 കി.മീ. (മണിക്കൂറില്‍ 10,800) വേഗതയില്‍ ഭൂമി സൂര്യനെ ചുറ്റുന്നു. അതോടൊപ്പം ഭൂമി സ്വയം ഭ്രമണം ചെയ്യുന്നുണ്ട്. ഉപരിതലത്തില്‍ അനുഭവപ്പെടുന്ന വേഗത മണിക്കൂറില്‍ 1670 കി.മീറ്റര്‍. ഒരു ദിവസം 24 മണിക്കൂറല്ല. കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍, 56 മിനുട്ട്, 4.09 സെക്കന്റ് ആണ് ഒരുതവണ സ്വയം കറങ്ങാന്‍ വേണ്ടത്. സുര്യനില്‍ നിന്നുള്ള അകലം, സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ വേഗത, സ്വയം ഭ്രമണത്തിന്റെ വേഗത, അച്ചുതണ്ടിന്റെ 23.27% ചെരിവ് ഇതൊക്കെ ഭൂമിയുടെ ജീവജാലങ്ങളുടെ നിലനില്‍പ്, കാലാവസ്ഥ മാറ്റം, ഋതുഭേദങ്ങള്‍, ദിനരാത്രങ്ങളുടെ ഏറ്റക്കുറച്ചില്‍ എന്നിവയുടെ നിദാനമാണ്. ചെരിവില്ലായിരുന്നെങ്കില്‍ എല്ലാകാലത്തും ഒരേ കാലാവസ്ഥയാകുമായിരുന്നു. ചെരിവ് അല്‍പം കൂടിയിരുന്നെങ്കില്‍ അത്യുഷ്ണത്തോടെ ഗ്രീഷ്മകാലവും അതിശൈത്യത്തോടെയുള്ള ശിശിരകാലവുമുണ്ടാകുമായിരുന്നു.

അനന്തമജ്ഞാതമവര്‍ണനീയമായ ഈ മഹാപ്രപഞ്ചത്തെ ഇത്ര സൂക്ഷ്മവും കൃത്യവുമായി സൃഷ്ടിച്ച്, സംവിധാനിച്ച്, നിയന്ത്രിക്കുന്നവന് മനുഷ്യരെ രണ്ടാമതും ജീവിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല എന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ചെറുതും വലുതുമെന്നോ, ഒന്നാമത്തെ സൃഷ്ടിപ്പു, രണ്ടാമത്തെ സൃഷിടിപ്പുമെന്നോ വ്യത്യാസമില്ല. എല്ലാം അവന് ഒരുപോലെതന്നെ. എങ്കിലും മനുഷ്യരെ സംബന്ധിച്ചിടത്തോളം, ആകാശ ഭൂമികളെ സൃഷ്ടിച്ചുണ്ടാക്കിയയവന്നു ഇവരെ പോലുള്ളവരെ സൃഷ്ടിക്കുവാനും, ശൂന്യതയില്‍നിന്നു ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയവനു രണ്ടാമതു ആവര്‍ത്തിച്ചുണ്ടാക്കുവാനും കൂടുതല്‍ എളുപ്പമായിരിക്കുമെന്നു മനസ്സിലാക്കാമല്ലോ.

ഇക്കാര്യത്തില്‍ സംശയമുള്ളവരുടെ മുമ്പില്‍ വിശുദ്ധ ഖുര്‍ആന്‍ മൂന്നു കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു:

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) ……..(ഖു൪ആന്‍:22/5)

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങെളക്കുറിച്ച് പറയുമ്പോള്‍ നുത്വ്ഫഃ, അലക്വഃ, മുദ്ഗഃ എന്നിങ്ങനെയുള്ള വിസ്മയിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് ഖുര്‍ആനിലൂടെ അല്ലാഹു നടത്തിയിട്ടുള്ളത്. അടുത്ത കാലത്ത് മാത്രമാണ് ഇവ സൂക്ഷ്മവും കൃത്യവുമായ പദങ്ങളാണെന്ന് ശാസ്ത്രം മനസ്സിലാകിയത്. ഈ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ മനുഷ്യക്കുഞ്ഞായി പുറത്തുവരുന്നു. ഒറ്റ കോശം ഒമ്പത് മാസം കൊണ്ട് 2000 കോടി കോശങ്ങളും ഏതാനും മില്ലിഗ്രാം ഏതാണ്ട് മൂന്ന് കിലോഗ്രാമും ആയിത്തീരുന്നു! കോശങ്ങള്‍ വിഭജിച്ച് വളരുമ്പോള്‍ കണ്ണിന്റെ ഭാഗത്ത് കണ്ണും കാതിന്റെ ഭാഗത്ത് കാതും വായും നാവും ചുണ്ടും മോണയും ഹൃദയവും കരളും പാന്‍ക്രിയാസും… അങ്ങനെയങ്ങനെ ഓരോ ശരീരഭാഗങ്ങളും ഏറ്റവും വിസ്മയിപ്പിക്കുന്ന തലച്ചോറും ഉണ്ടാകണമെന്ന് ആര് പ്ലാന്‍ ചെയ്തു? അതാതിന്റെ സഥാനത്ത് ആര് ഓരോന്നിനെയും ഘടിപ്പിച്ചു? ഇതെല്ലാം ചെയ്തവന്ന് മനുഷ്യരെ വീണ്ടും സൃഷ്ടിക്കാന്‍ ഒരു വിഷമവുമില്ല.

ജനിച്ചതിനു ശേഷം മനുഷ്യന്‍ വിവിധ ഘട്ടങ്ങള്‍ പിന്നിടുന്നതാണ് രണ്ടാമത് ചൂണ്ടിക്കാട്ടുന്നത്:

وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا

നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. (ഖു൪ആന്‍:22/5)

മലര്‍ന്ന് കിടന്നു കരയാന്‍ മാത്രമറിയുന്ന കുഞ്ഞ് ക്രമേണ കമിഴ്ന്ന് കിടന്നു, മുട്ടുകുത്തി, ഇരുന്നു, നടന്നു, ഓടി… ശൈശവ പ്രായം കഴിഞ്ഞ് ബാലനായിത്തീര്‍ന്നു. ശേഷം കുതൂഹലങ്ങളുടെ കൗമാരപ്രായം. പിന്നെ ചോരത്തിളപ്പിന്റെ യൗവനം. ശേഷം മധ്യവയസ്‌കനായി, വയസ്സനായി… ഒടുവില്‍ മരണത്തിലെത്തിച്ചേരുന്നു. ചെറുപ്രായത്തില്‍ മരിക്കുന്നവരുമുണ്ട്. വാര്‍ധക്യത്തിലെത്തി സ്വന്തം പേര് പോലും മറന്ന് അടുത്ത് ബന്ധുക്കളെയും മക്കളെയും പോലും തിരിച്ചറിയാതെയാകുന്നവരുമുണ്ട്. രണ്ടും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ മനുഷ്യാ, നിനക്ക് വല്ല നിയന്ത്രണവുമുണ്ടോ? ഇല്ലെങ്കില്‍ ഉറപ്പായും ഗ്രഹിച്ചുകൊള്ളുക; ഇതൊക്കെ നിയന്ത്രിക്കുന്നവന് മനുഷ്യരെ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ ഒട്ടും പ്രയാസമില്ല.

വിശുദ്ധ ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പറഞ്ഞത് കാണുക:

فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ ‎﴿٥﴾‏ خُلِقَ مِن مَّآءٍ دَافِقٍ ‎﴿٦﴾‏ يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ‎﴿٧﴾‏ إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ ‎﴿٨﴾

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.  മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.  അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:86/5-8)

فَالَّذِي أَوْجَدَ الْإِنْسَانَ مِنْ مَاءٍ دَافِقٍ، يَخْرُجُ مِنْ هَذَا الْمَوْضِعِ الصَّعْبِ، قَادِرٌ عَلَى رَجْعِهِ فِي الْآخِرَةِ، وَإِعَادَتِهِ لِلْبَعْثِ، وَالنُّشُورِ وَالْجَزَاءِ ،

തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്നും മനുഷ്യനെ ഉണ്ടാക്കിയവന്‍, ഏറ്റവും സങ്കീര്‍ണമായ ഒരു സ്ഥാനത്തു നിന്ന് ആ ഇന്ദ്രിയത്തെ പുറത്തെത്തിച്ചവന്‍ പരലോകത്ത് അവനെ തിരിച്ചു കൊണ്ടുവരാനും ഉയര്‍ത്തെഴുന്നേല്‍പിക്കാനും ഒരുമിച്ച് കൂട്ടാനും പ്രതിഫലം നല്‍കാനുമെല്ലാം കഴിവുള്ളവന്‍ തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ‎﴿٣٦﴾‏ أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ‎﴿٣٧﴾‏ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ‎﴿٣٨﴾‏ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ‎﴿٣٩﴾‏ أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ‎﴿٤٠﴾

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ? (ഖു൪ആന്‍:75/36-40)

{أَلَيْسَ ذَلِكَ} الَّذِي خَلَقَ الْإِنْسَانَ وَطَوَّرَهُ إِلَى هَذِهِ الْأَطْوَارِ الْمُخْتَلِفَةِ {بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى} بَلَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٍ.

{അങ്ങനെയുള്ളവനല്ലേ?} അതായത്: മനുഷ്യനെ സൃഷ്ടിക്കുകയും വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ അവനെ വളര്‍ത്തുകയും ചെയ്തവന്‍.{മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍} അവന്‍ എല്ലാറ്റിനും കഴിവുള്ളവന്‍ തന്നെ. (തഫ്സീറുസ്സഅ്ദി)

അതെ, നിശ്ചയമായും അവന്‍ അതിനു കഴിവുള്ളവന്‍ തന്നെ ! ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യജീവിയെ കേവലം നിസ്സാരവും നിര്‍ജ്ജീവവുമായ ഒരു വസ്തുവില്‍ നിന്നു ഉത്ഭവിപ്പിച്ച് പല ഘട്ടങ്ങളെയും തരണം ചെയ്യിച്ച് ഈ നിലക്ക് എത്തിച്ച ആ മഹാശക്തിക്ക്‌ അവന്‍റെ മരണശേഷം അവനെ വീണ്ടും ഒന്നു ജീവിപ്പിക്കുവാന്‍ കഴിയുമോ എന്നു വിശേഷബുദ്ധിയുള്ള ആരെങ്കിലും സംശയിക്കുവാന്‍ അവകാശമുണ്ടോ?

نَّحْنُ خَلَقْنَٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَٰلَهُمْ تَبْدِيلًا

നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌. (ഖു൪ആന്‍:76/28)

ثُمَّ اسْتَدَلَّ عَلَيْهِمْ وَعَلَى بَعْثِهِمْ بِدَلِيلٍ عَقْلِيٍّ، وَهُوَ دَلِيلُ الِابْتِدَاءِ، فَقَالَ: {نَحْنُ خَلَقْنَاهُمْ} أَيْ: أَوَجَدْنَاهُمْ مِنَ الْعَدَمِ، {وَشَدَدْنَا أَسْرَهُمْ} أَيْ: أَحْكَمُنَا خِلْقَتَهُمْ بِالْأَعْصَابِ، وَالْعُرُوقِ، وَالْأَوْتَارِ، وَالْقُوَى الظَّاهِرَةِ وَالْبَاطِنَةِ، حَتَّى تَمَّ الْجِسْمُ وَاسْتَكْمَلَ، وَتَمَكَّنَ مِنْ كُلِّ مَا يُرِيدُهُ، فَالَّذِي أَوَجَدَهُمْ عَلَى هَذِهِ الْحَالَةِ، قَادِرٌ عَلَى أَنَّ يُعِيدَهُمْ بَعْدَ مَوْتِهِمْ لِجَزَائِهِمْ، وَالَّذِي نَقَلَهُمْ فِي هَذِهِ الدَّارِ إِلَى هَذِهِ الْأَطْوَارِ، لَا يَلِيقُ بِهِ أَنْ يَتْرُكَهُمْ سُدًى، لَا يُؤْمَرُونَ، وَلَا يُنْهَوْنَ، وَلَا يُثَابُونَ، وَلَا يُعَاقَبُونَ، وَلِهَذَا قَالَ: {بَدَّلْنَا أَمْثَالَهُمْ تَبْدِيلا} أَيْ: أَنْشَأْنَاكُمْ لِلْبَعْثِ نَشْأَةً أُخْرَى، وَأَعَدْنَاكُمْ بِأَعْيَانِكُمْ، وَهُمْ بِأَنْفُسِهِمْ أَمْثَالُهُمْ.

പിന്നീട് അവര്‍ക്കെതിരെയും ഉയിര്‍ത്തെഴുന്നേല്‍പ് സ്ഥാപിച്ചുകൊണ്ടും ബുദ്ധിപരമായ ഒരു തെളിവ് കൊണ്ടുവരുന്നു. അത് സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ചാണ്. {നാം അവരെ സൃഷ്ടിക്കുകയും} അതായത്: ഇല്ലായ്മയില്‍ നിന്ന് അവരെ നാം ഉണ്ടാക്കി. {അവരുടെ ശരീരഘടന നാം ബലപ്പെടുത്തുകയും ചെയ്തു}അതായത്: മസിലുകള്‍, നാഡി ഞരമ്പുകള്‍ മുതലായവകൊണ്ട് ബാഹ്യവും ആന്തരികവുമായി അവരുടെ സൃഷ്ടിപ്പിനെ നാം ദൃഢമാക്കി, അങ്ങനെ ശരീരം സമ്പൂര്‍ണമായി. അതിനാല്‍ അവനുദ്ദേശിക്കുന്നതെല്ലാം സാധ്യമാകുന്നു. ഈ അവസ്ഥയില്‍ അവനെ സൃഷ്ടിച്ചവന്‍ അവര്‍ക്ക് മരണശേഷം പ്രതിഫലം നല്‍കാനും തിരിച്ചു കൊണ്ടുവരാനും കഴിവുള്ളവനാണ്. ഇവിടെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ അവനെ പരിവര്‍ത്തിച്ചവന്‍ അവരോടൊന്നും കല്‍പിക്കാതെയും വിരോധിക്കാതെയും ശിക്ഷയും പ്രതിഫലവും നല്‍കാതെയും വെറുതെ വിട്ടുകളയില്ല. അതാണ് തുടര്‍ന്ന് പറയുന്നത്. {തുല്യരായിട്ടുള്ളവനെ നാം അവര്‍ക്ക് പകരം കൊണ്ടുവരുന്നതുമാണ്}: അതായത്: ഉയിര്‍ത്തെഴുന്നേല്‍പിനായി നാം മറ്റൊരിക്കല്‍ അവരെ പുനഃസൃഷ്ടിക്കും. അവരെത്തന്നെ നാം മടക്കിക്കൊണ്ടു വരും. അവരുടെ അതേ പോലെ തന്നെ. (തഫ്സീറുസ്സഅ്ദി)

وَقَدْ خَلَقَكُمْ أَطْوَارًا

നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. (ഖു൪ആന്‍:71/14)

{وَقَدْ خَلَقَكُمْ أَطْوَارًا} أَيْ: خَلْقًا مِنْ بَعْدِ خَلْقٍ، فِي بَطْنِ الْأُمِّ، ثُمَّ فِي الرِّضَاعِ، ثُمَّ فِي سِنِّ الطُّفُولِيَّةِ، ثُمَّ التَّمْيِيزِ، ثُمَّ الشَّبَابِ، ثُمَّ إِلَى آخِرِ مَا يَصِلُ إِلَيْهِ الْخَلْقُ ، فَالَّذِي انْفَرَدَ بِالْخَلْقِ وَالتَّدْبِيرِ الْبَدِيعِ، مُتَعَيَّنٌ أَنْ يُفْرَدَ بِالْعِبَادَةِ وَالتَّوْحِيدِ، وَفِي ذِكْرِ ابْتِدَاءِ خَلْقِهِمْ تَنْبِيهٌ لَهُمْ عَلَى الْمَعَادِ، وَأَنَّ الَّذِي أَنْشَأَهُمْ مِنَ الْعَدَمِ قَادِرٌ عَلَى أَنْ يُعِيدَهُمْ بَعْدَ مَوْتِهِمْ.

{നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ} സൃഷ്ടിപ്പിന്റെ ഓരോരോ ഘട്ടങ്ങള്‍. മാതാവിന്റെ വയറ്റില്‍ കഴിഞ്ഞ ഒരു ഘട്ടം. അത് കഴിഞ്ഞ് മുലകുടി പ്രായം. പിന്നീട് ശൈശവം, തുടര്‍ന്ന് കൗമാരം, യുവത്വം അങ്ങനെ അവസാനഘട്ടം വരെ എത്തുന്നു. ആരാണോ ഈ സൃഷ്ടിപ്പിലും നൂതനവും വ്യവസ്ഥാപിതവുമായ നിയന്ത്രണത്തിലും ഏകനായവന്‍ അവന്‍ ആരാധനയിലും വിശ്വാസത്തിലും ഏകനായവന്‍ തന്നെ. സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ച് പരാമര്‍ശിച്ചതില്‍ മരണാനന്തര തിരിച്ചുവരവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുണ്ട്. ഇല്ലായ്മയില്‍ നിന്നും അവരെ ഉണ്ടാക്കിയവന്‍ മരണശേഷം അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിവുറ്റവന്‍ തന്നെ. (തഫ്സീറുസ്സഅ്ദി)

വരണ്ടുണങ്ങിയ ഭൂമിയില്‍ മഴപെയ്താലുണ്ടാകുന്ന മാറ്റമാണ് മൂന്നാമതായി ഖുര്‍ആന്‍ സൂറ: ഹജ്ജിലെ അതേ വചനത്തിലൂടെതന്നെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്:

وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ

ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:22/5)

മണ്ണില്‍നിന്ന് വിവിധങ്ങളായ ചെടികളുടെ മുളകള്‍ ഉയര്‍ന്നുവരുന്നു. വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലും രുചിയിലുമുള്ള കായ്കനികളും ഫലമൂലാദികളും അവയിലുണ്ടാകുന്നു. പാറപോലെ ഉറച്ചു കിടന്നിരുന്ന മണ്ണില്‍ ഇത്രയധികം വിത്തുകളുണ്ടായിരുന്നോ? വെള്ളമെത്തിയപ്പോഴുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നത് തന്നെ! വരണ്ടുണങ്ങിയ മണ്ണില്‍ നിന്ന് ചെടികളെ മുളപ്പിച്ചവന്ന്, നുരുമ്പി മണ്ണോട് ചേര്‍ന്ന മനുഷ്യരെ രണ്ടാമത് പടക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിക്കോള്ളുക.

وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌. (ഖുർആൻ:43/11)

{فَأَنْشَرْنَا بِهِ بَلْدَةً مَيْتًا} أَيْ: أَحْيَيْنَاهَا بَعْدَ مَوْتِهَا، {كَذَلِكَ تُخْرَجُونَ} أَيْ: فَكَمَا أَحْيَا الْأَرْضَ الْمَيْتَةَ الْهَامِدَةَ بِالْمَاءِ، كَذَلِكَ يُحْيِيكُمْ بَعْدَ مَا تَسْتَكْمِلُونَ فِي الْبَرْزَخِ، لِيُجَازِيَكُمْ بِأَعْمَالِكُمْ.

(എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു) നിർജീവതക്കുശേഷം നാം അതിനെ ജീവനുള്ളതാക്കി. (അതുപോലെതന്നെ നിങ്ങളും പുറത്തുകൊണ്ടുവരപ്പെടുന്നതാണ്) അടങ്ങിക്കിടക്കുന്ന നിർജീവ ഭൂമിയെ ജീവിപ്പിച്ചപോലെ. അപ്രകാരം ക്വബ്ർ ജീവിതം പുർണമായിക്കഴിഞ്ഞാൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ നിങ്ങളെയും അവൻ ജീവിപ്പിക്കും. (തഫ്സീറുസ്സഅ്ദി)

‏ وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَسُقْنَٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ

അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌. (ഖുർആൻ:35/9)

ഭൂമിയുടെ മരണശേഷം അതിന് ജീവൻ നൽകുന്നവൻ മണ്ണായി മാറിയശേഷം അവരുടെ ക്വബ്‌റുകളിൽനിന്ന് അവരെ പുനർജീവിപ്പിക്കും. നിർജീവ ഭൂമിയിലേക്ക് മഴയെത്തിയതു പോലെ അവരിലേക്കും മഴയെത്തിക്കും. അത് അവരുടെ മേൽ പെയ്തിറങ്ങും. അപ്പോൾ ശരീരങ്ങളും ആത്മാക്കളും ക്വബ്‌റുകളിൽനിന്ന് ജീവൻ കൈവരിച്ച് വരും. അതായിരിക്കും ഉയിർത്തെഴുന്നേൽപ്. അവർക്കിടയിൽ വിധിക്കാനും അവന്റെ നീതിപൂർണമായ തീർപ്പ് കൽപിക്കാനുമായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കാൻ അവർ വരും. (തഫ്സീറുസ്സഅ്ദി)

ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ ‎﴿٤٨﴾‏ وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ ‎﴿٤٩﴾‏ فَٱنظُرْ إِلَىٰٓ ءَاثَٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു.  ഇതിന് മുമ്പ് -ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു.  അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖുർആൻ:30/48-50)

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങള്‍, ജനിച്ചതിനു ശേഷമുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍, വരണ്ട ഭൂമിയില്‍ വെള്ളം നല്‍കി ചെടികളുല്‍പാദിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നത് ഇത് മൂന്നും സത്യമാണെങ്കില്‍, യാഥാര്‍ഥ്യമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്നുണ്ടെങ്കില്‍, അത് പോലെ തന്നെ സത്യമാണ് മരണ ശേഷം വീണ്ടും മനുഷ്യര്‍ക്ക് ജീവന്‍ നല്‍കി ഒരുമിച്ചു കൂട്ടി രക്ഷാശിക്ഷകള്‍ നടപ്പാക്കുമെന്നത്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.

മാതൃകയില്ലാത്ത ഈ മഹൽകൃത്യങ്ങളെല്ലാം നടത്തിപ്പോരുന്ന അവൻ ഒരു വസ്തുവിനെ മറ്റൊന്നായി മാറ്റുവാനും, ഉള്ളതിനെ ഇല്ലാതാക്കുംവാനും, ഇല്ലാത്തതിനെ നിർമ്മിക്കുവാനും കഴിയുന്നതു പോലെ, മരണപെട്ടവരെ ജീവിപ്പിക്കുവാനും, കഴിയുന്നവനാകുന്നു. അവനത് ചെയ്യുന്നതുമാണ്.

وَمِنْ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎

നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുർആൻ:41/39)

{അതിന് ജീവൻ നൽകിയവൻ} അതിന്റെ നിർജീവതക്കും നിശ്ചലാവസ്ഥയ്ക്കുംശേഷം {മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു}ഖബ്‌റുകളിൽനിന്നും ഉയർത്തെഴുന്നേൽപ് ദിനത്തിലേക്ക്. അതാണവരുടെ പുനരുത്ഥാനം. {തീർച്ചയായും അവനെല്ലാറ്റിനും കഴിവുള്ളവനാകുന്നു} ഭൂമിയെ നിർജീവതയ്ക്കുശേഷം ഭൂമിയെ ജീവിപ്പിക്കാൻ കഴിയുന്നതിൽ അശക്തനായിട്ടില്ലാത്തവൻ മരിച്ചവരെ ജീവിപ്പിക്കാനും അശക്തനാവുകയില്ല. (തഫ്സീറുസ്സഅ്ദി)

وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ ‎﴿٣٣﴾‏ وَجَعَلْنَا فِيهَا جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ‎﴿٣٤﴾‏ لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ ‎﴿٣٥﴾

അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്‌.  ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു. അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ? (ഖു൪ആന്‍:36/33-35)

ആരാണ് അവർക്ക് ഈ അനുഗ്രഹങ്ങൾ നൽകിയത്? അവരുടെ ഇഹപര കാര്യങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ അനുഗ്രഹങ്ങൾ അവർക്ക് പൂർത്തീകരിച്ച് നൽകിയാതരാണ്? ഭൂമിക്ക് അതിന്റെ നിർജീവാവസ്ഥക്കുശേഷം ജീവൻ നൽകി, അതിൽ വിളകളും മരങ്ങളും വളരുകയും അവയുടെ ശാഖകളിൽ രുചികരമായ ഫലങ്ങൾ കായ്പ്പിക്കുകയും വരണ്ടഭൂമിയിൽനിന്ന് നീരുറവകൾ പുറപ്പെടുവിപ്പിക്കുകയും ചെയ്തവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലയോ? അതെ, അവന് എല്ലാറ്റിനും കഴിവുള്ളവനാണ്. (തഫ്സീറുസ്സഅ്ദി)

وَءَايَةٌ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ

രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. (ഖു൪ആന്‍:36/37)

{അവർക്കൊരു ദൃഷ്ടാന്തമുണ്ട്} അല്ലാഹുവിന്റെ ഉദ്ദേശ്യം നടക്കുമെന്നും അവന്റെ കഴിവ് പൂർണതയുള്ളതാണെന്നും മരിച്ചവരെ അവൻ ജീവിപ്പിക്കുമെന്നതിനും ഉള്ള തെളിവ്. {രാത്രി; അതിൽനിന്ന് പകലിനെ നാം ഊരിയെടുക്കുന്നു} ഭൂമിയെ മൂടിയ പകൽവെളിച്ചത്തെ നാം നീക്കുകയും അതിനെ ഇരുട്ടാക്കി മാറ്റുകയും ചെയ്യുന്നു. {അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു} (തഫ്സീറുസ്സഅ്ദി)

وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍. (ഖുർആൻ:42/29)

{അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ} മരിച്ചവരെ മരണശേഷം ജീവിപ്പിക്കുന്നു എന്നത് അവന്റെ മഹത്തായ കഴിവിന്റെ തെളിവാണ്. {സൃഷ്ടിച്ചതും} ഈ {ആകാശഭൂമികളെ}വലുപ്പത്തിലും വിശാലതയിലും. അതവന്റെ കഴിവിനെയും വിശാലമായ അധികാരത്തെയും അറിയിക്കുന്നു. അവയുടെ നിർമാണത്തിന്റെ അന്യൂനതയും ദൃഢതയും അവന്റെ യുക്തിജ്ഞാനത്തെ കുറിക്കുന്നു. അവയിലുള്ള നന്മകളും പ്രയോജനങ്ങളും അവന്റെ കാരുണ്യത്തെയാണ് അറിയിക്കുന്നത്. ഇവയെല്ലാം തന്നെ സർവവിധ ആരാധനകൾക്കും അവനാണർഹൻ എന്ന് തെളിയിക്കുന്നു. അവനല്ലാത്തവർക്ക് ആരാധ്യത കൽപിക്കുന്നത് അന്യായമാണ്. {അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും} അല്ലാഹു തന്റെ ദാസന്മാരുടെ ഗുണത്തിനും നന്മയ്ക്കും വേണ്ടി സൃഷ്ടിച്ച വ്യത്യസ്ത ജീവികളെ അവൻ ആകാശഭൂമികളിൽ വ്യാപിപ്പിച്ചു. {അവൻ അവരെ ഒരുമിച്ചുകൂട്ടുവാൻ} അതായത് ഉയിർത്തഴുന്നേൽപിന്റെ സ്ഥലത്ത് മരണശേഷം സൃഷ്ടികളെ ഒരുമിച്ചുകൂട്ടാൻ.{അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണവൻ} അവന്റെ ഉദ്ദേശ്യവും കഴിവും അതിന് പറ്റിയതാണെന്നർഥം. ഇതിലൂടെ സ്ഥാപിക്കുന്നത് അവന്റെ വർത്തമാനങ്ങൾ സംഭവിക്കുമെന്നതാണ്. പ്രവാചകന്മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യത്തെക്കുറിച്ചും ആവർത്തിച്ചു പറയുന്നുണ്ടല്ലോ. (തഫ്സീറുസ്സഅ്ദി)

قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:29/20)

മനുഷ്യര്‍ കണ്ണു തുറന്ന് വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങള്‍, ചലിക്കുന്നതും അല്ലാത്തതുമായ വന്‍ഗോളങ്ങള്‍, പര്‍വ്വതങ്ങള്‍, മൈതാനങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, അരുവികള്‍, സമുദ്രങ്ങള്‍, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികള്‍ എന്നിങ്ങിനെ എണ്ണിപ്പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത പലതും അവര്‍ക്കു കാണാം. അവയെല്ലാം ശുദ്ധശൂന്യതയില്‍നിന്ന്‍ സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയില്‍ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാന്‍ മനുഷ്യബുദ്ധിക്കു സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്നുവേണം പറയുവാന്‍ മുമ്പുണ്ടായിരുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിര്‍മ്മിച്ചുണ്ടാക്കിയ ആ സര്‍വ്വശക്തനായ കര്‍ത്താവുതന്നെ, അവയുടെ നാശത്തിനുശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നല്‍കും. അവരുടെ മരണത്തിനുശേഷം അവര്‍ക്കൊരു പുതിയ ജീവിതവും നല്‍കും. ആദ്യത്തെ സൃഷ്ടിയുടെ കര്‍ത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതല്‍ നിസ്സാരമായിരിക്കുമല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 29/20 ന്റെ വിശദീകരണം)

അല്ലാഹു പറഞ്ഞതുപോലെ:

وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ

അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. (ഖു൪ആന്‍:30/27)

أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ

അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ച് പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു. (ഖു൪ആന്‍:50/15)

فَكَمَا أَنَّهُ الَّذِي أَوَجَدَهُمْ بَعْدَ الْعَدَمِ، كَذَلِكَ يُعِيدُهُمْ بَعْدَ مَوْتِهِمْ وَصَيْرُورَتِهِمْ إِلَى الرُّفَاتِ وَالرِّمَمِ، فَقَالَ: {أَفَعَيِينَا} أَيْ: أَفَعَجَزْنَا وَضَعُفَتْ قُدْرَتُنَا {بِالْخَلْقِ الأَوَّلِ؟} لَيْسَ الْأَمْرُ كَذَلِكَ، فَلَمْ نَعْجَزْ وَنَعْيَ عَنْ ذَلِكَ، وَلَيْسُوا فِي شَكٍّ مِنْ ذَلِكَ، وَإِنَّمَا {هُمْ فِي لَبْسٍ مِنْ خَلْقٍ جَدِيدٍ} هَذَا الَّذِي شَكُّوا فِيهِ، وَالْتَبَسَ عَلَيْهِمْ أَمْرُهُ، مَعَ أَنَّهُ لَا مَحَلَّ لِلَّبْسِ فِيهِ، لِأَنَّ الْإِعَادَةَ، أَهْوَنُ مِنَ الِابْتِدَاءِ كَمَا قَالَ تَعَالَى: وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ .

ആദ്യ സൃഷ്ടിപ്പിനെ -ആദ്യത്തെ ഉണ്ടാക്കല്‍ – തെളിവാക്കുകയാണ് അല്ലാഹു. അവസാനത്തെ ആ സൃഷ്ടിപ്പിന് – അവസാനത്തെ ഉണ്ടാക്കല്‍ – ഇല്ലായ്മയില്‍നിനഅവരെ ഉണ്ടാക്കിയതുപോലെ മരണശേഷം അവനവരെ മടക്കും; അവര്‍ നുരുമ്പിയ തുരുമ്പുകളായതിനുശേഷം. തുടര്‍ന്ന് പറയുന്നു: {നാം ക്ഷീണിച്ചുപോയോ?} നമ്മുടെ ശക്തി ക്ഷയിച്ചുകൊണ്ടോ ദുര്‍ബലത സംഭവിച്ചുകൊണ്ടോ. {ആദ്യ തവണ സൃഷ്ടിച്ചതുകൊണ്ട്}. എന്നാല്‍ കാര്യം അങ്ങനെയല്ല. നാം ക്ഷീണിക്കുകയോ അശക്തനാവുകയോ ചെയ്തിട്ടില്ല. അതിലവര്‍ക്ക് സംശയവും ഇല്ല. {അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു} അതിലവര്‍ സംശയിക്കുന്നു. അതവരുടെ മേല്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു. യാതൊരു സംശയത്തിനും അതില്‍ സ്ഥാനമില്ല. തിരിച്ചുകൊണ്ടുവരല്‍ ആദ്യമുണ്ടാക്കുന്നതിനെക്കാള്‍ എളുപ്പമാണ്. (തഫ്സീറുസ്സഅ്ദി)

يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ

നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും. (ഖു൪ആന്‍:30/19)

ഇന്ദ്രിയബീജത്തില്‍നിന്നു മനുഷ്യന്‍ ഉത്ഭവിക്കുന്നു. മുട്ടയില്‍നിന്നു പറവകള്‍ പുറത്തുവരുന്നു. മറിച്ച് മനുഷ്യരില്‍നിന്ന് ഇന്ദ്രിയം പുറത്തുവരുന്നു. പക്ഷിയില്‍നിന്ന് മുട്ടയും, ഇങ്ങിനെ, നിര്‍ജ്ജീവമായതില്‍ നിന്നു ജീവികളും, ജീവികളില്‍നിന്ന് നിര്‍ജ്ജീവവസ്തുക്കളും പുറത്തു വരുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്കു സുപരിചിതമാണ്. ഉണങ്ങിവരണ്ട് തരിശും, ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമിയില്‍ മഴ വര്‍ഷിച്ച ശേഷം സസ്യലദാതികളാല്‍ അതു ജീവസ്സുള്ളതും, ചൈതന്യമുള്ളതുമായി മാറുന്നു. ഇതേപ്രകാരംതന്നെയാണ് മനുഷ്യന്റെ മരണാനന്തരസ്ഥിതിയും. അവന്‍ മരണമടഞ്ഞശേഷം വീണ്ടും ജീവിപ്പിക്കപ്പെടുമെന്നും അതില്‍ അസാംഗത്യമായി ഒന്നുമില്ലെന്നും ഉള്ളതിന്ന് ഇതെല്ലാം തെളിവാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 30/19 ന്റെ വിശദീകരണം)

 

 

kanzululoom.com

One Response

  1. നല്ല അവതരണം. അള്ളാഹു നില നിർത്തി തരട്ടെ . അൽഹംദു ലില്ല. നന്മകൾ വർഷിക്കട്ടെ. (ആമീൻ) ‘

Leave a Reply

Your email address will not be published. Required fields are marked *