‘ജിന്ന്-പിശാച് വിഷയത്തിൽ ചിലരുടെ വിമർശനങ്ങൾക്ക് ഡോ. എം. ഉസ്മാൻ സാഹിബ് (കേരള നദ്‌വതുൽ മുജാഹീദീൻ, സംസ്ഥാന പ്രസിഡൻ്റ്) എഴുതിയ മറുപടി.
ചോദ്യകർത്താവിൻ്റെ സത്യാന്വേഷണ തൃഷ്ണയെ ആദരിക്കുന്നു. അദ്ദേഹം വലിയ ആശയകുഴപ്പത്തിലായിരുന്നു. അതിനു ഏറെ ഇടം നൽകുന്ന ഒരു വിഷയമാണിത്. എന്നാൽ ഖുർആനും ഹദീസും നൽകുന്ന പാഠങ്ങൾ ശരിക്ക് ശ്രദ്ധിക്കുന്നവർക്ക് ഈ വസ്‌വാസ് ഒഴിവാക്കാൻ പ്രയാസമുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.
ഇവ്വിഷയകമായി ഗവേഷണ പരമായ പഠനങ്ങൾ മലയാളത്തിൽ വേണ്ടത്ര നടന്നിട്ടില്ല. ആശയകുഴപ്പമുണ്ടാകാൻ ഇതും ഒരു കാരണമാകാം. ദുരൂഹതകൾ ഏറെയുള്ള സങ്കീർണ്ണമായ ഈ വിഷയത്തിൽ തല വെച്ചാൽ പെട്ടെന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നുള്ള തോന്നലായിരിക്കാം പലരേയും ഇതിൽനിന്നും പിന്തിരിപ്പിച്ചതെന്നു തോന്നുന്നു. എന്റെ അവസ്ഥയും മറിച്ചല്ലെന്ന് ഇപ്പോൾ ബോധ്യമായി. വായനക്കാരുടെ മുഴുവൻ സംശയങ്ങളും ദൂരീകരിക്കാൻ കഴിയുമെന്നുള്ള ധാർഷ്‌ട്യമൊന്നും ലേഖനം തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്നില്ല. പഠനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുകയും വിജ്ഞാനരംഗം വികസിപ്പിക്കുകയും ചെയ്യാൻ ഇടമേകുന്ന ഗവേഷണപരമായ നിഗമനങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കുക മാത്രമാണ് ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇരുപത് വർഷങ്ങൾ പിന്നിട്ടപ്പോൾ വായനക്കാരുടെ നിലവാരം ഉയർന്നിരിക്കുന്നു.
വസ്‌തുതകളും തെളിവുകളും നിരത്തി വിഷയം അവതരിപ്പിക്കുകയാണ് ഞാൻ ചെയ്‌തത്. അന്തിമ തീരുമാനം എന്ന നിലയിലുമല്ല. പക്ഷെ ഞാൻ അന്നു നടത്തിയ വിചിന്തനങ്ങൾ കഴമ്പില്ലാത്തതായിപ്പോയി എന്നു തോന്നത്തക്ക നിരൂപണങ്ങളോ ചർച്ചകളോ ഇതുവരെ ഉയർന്നു കണ്ടില്ലെന്നുള്ള ആശ്വാസമാണ് ഇപ്പോഴുമുള്ളത്. ഭാവിയിൽ കൂടുതൽ വെളിച്ചമേകും വിധം എന്റെ അഭിപ്രായങ്ങൾ ഖണ്ഡിക്കപ്പെട്ടുകൂടായ്കയില്ല. അറിവിന്റെ മേഖല വികസിതമാണല്ലോ.
ഖുര്‍ആനും സുന്നത്തും നൽകുന്ന അറിവുകളാണ് ഒരു മുസ്ലിമിന്റെ വൃത്തം. സർവ്വജ്ഞനായ സൃഷ്ടാവിൻ്റെ വചനങ്ങൾ, ദൈവദൂതൻ അതിനു നൽകുന്ന വിശദീകരണം ഇത് രണ്ടുമാണ് അറിവിന്റെ മൂലക്കല്ല്. ചുറ്റുമുള്ള കാര്യങ്ങളിൽ അഭിപ്രായ നിഗമനങ്ങൾ നടത്തുമ്പോൾ മേൽപറഞ്ഞതിന് വിരുദ്ധമാകാതെ സൂക്ഷിക്കേണ്ടതുമുണ്ട്. ഇവിടെയാണ് ഒരു മുസ്‌ലിമിന് മുൻവിധി വേണ്ടത്.
മന്ത്രവാദികൾ, സിദ്ധൻമാർ, ജ്യോത്സ്യൻമാർ, ബാബമാർ, തങ്ങൻമാർ, ബീവികൾ ഇത്യാദി പേരുകളിൽ അറിയപ്പെടുന്നവരെല്ലാം ജനങ്ങളെ വിവിധ തട്ടിപ്പുകളിലൂടെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് എന്നുള്ള ചോദ്യകർത്താവിന്റെ തീരുമാനം കുറച്ച് കടന്ന കയ്യായിപ്പോയി. ധാരാളം തട്ടിപ്പുകൾ ഈ ലേബലുകളിൽ നടന്നു വരുന്നത് അനുഭവമാണെങ്കിലും എല്ലാം തട്ടിപ്പുകളാണെന്ന് പറയാൻ കഴിയില്ല.
മനസിനെ മഥിക്കുന്ന ആശ്ചര്യകരമായ അനുഭവങ്ങൾ ഉണ്ടായവരോട്, അതൊക്കെ വെറും തട്ടിപ്പാണ് അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞാൽ അനുഭവിച്ചവർ അത് സമ്മതിക്കുമോ? മാത്രമല്ല അവർ അത്തരം അനുഭവങ്ങളെ ദൈവചിഹ്നങ്ങളായി ഉറപ്പിക്കുകയും അത്തരം മന്ത്ര – സിദ്ധ – ബീവികൾക്ക് പൂർണ്ണ വിധേയരാകുകയും ചെയ്യും. അവിശ്വാസനീയമായ ചില അനുഭവങ്ങളാണ് പല യുക്തിവാദികളേയും ദൈവവിശ്വാസികളാക്കിത്തീർക്കുന്നത്. പക്ഷെ ആ മാറ്റം കുഴിയിൽ നിന്നും കൊക്കയിലേക്കാണെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. അതൊക്കെ തട്ടിപ്പും തന്ത്രവുമാണെന്ന് പറഞ്ഞു കൈകഴുകുന്നതല്ല ശരി.
ഒരു അനുഭവം ശ്രദ്ധിക്കാം. മുമ്പ് ഇന്ത്യയുടെ അമ്പാസിഡറായി ചൈനയിലും മറ്റും സേവനമനുഷ്‌ടിച്ച ശ്രീ. രാഘവൻ മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനം. തൻ്റെ അമ്മയുടെ മരണം രാഘവനെ അതീവ ദുഃഖിതനാക്കി. യാതൊന്നിനും ഒരുങ്ങാൻ കഴിയാത്ത ഒരു തളർച്ച. ജീവിതത്തോടുതന്നെ ഒരു വിരക്തി. ഈ മാനസിക വ്യഥയുമായി അദ്ദേഹം കാറിൽ ഒരു യാത്ര പോവുകയായിരുന്നു. ഒരിടത്തെത്തിയപ്പോൾ ഒരു ആൾക്കൂട്ടം കാര്യം തെരക്കി. തിരുവില്ലാമലയാണ് സ്ഥലം. അവിടെ രമണ മഹർഷി എന്ന ദിവ്യൻ ഉണ്ട്. ജനം അദ്ദേഹത്തിൻ്റെ ദർശനത്തിനായി കൂടുകയാണ്. കൂടെയുണ്ടായിരുന്നവരുടെ നിർബന്ധത്താൽ ശ്രീ. രാഘവനും അവിടെയിറങ്ങി. സദസിൻ്റെ പിറകിൽ അവർ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മഹർഷി അവരെ മുൻപിലേക്ക് വിളിച്ചുവരുത്തി.
രാഘവൻ വലിയ ദുഖിതനാണ് അല്ലേ, അമ്മയുടെ മരണം മൂലം? ദുഃഖം പേറിയ മനസുമായി ജീവിതം നിർവീര്യമാക്കരുത്. മരണം അനിഷേധ്യ സത്യമാണ്. ഇന്ന് അല്ലെങ്കിൽ നാളെ എല്ലാവരും ആ സത്യം പുണർന്നേപറ്റൂ. ജീവിതം ഉരുളുന്ന ചക്രമാണ് -എന്നിങ്ങനെ ഉപദേശിച്ചു. ശ്രീ. രാഘവൻ ആശ്ചര്യഭരിതനായി! ഇദ്ദേഹം എന്നേയും എന്റെ പ്രശ്നത്തേയും എങ്ങനെ മനസിലാക്കി ? താനോ, തന്നോടൊപ്പമുണ്ടായി രുന്നവരോ മുൻകൂട്ടി ഒന്നും അറിയിച്ചിട്ടുമില്ല. വെറും കാഴ്‌ചക്കാരായി മാത്രം സദസിൽ വന്നിരുന്നതാണ്. അത്ഭുതം തന്നെ! ആദ്ദേഹം ആത്മഗമനം ചെയ്തു. തുടർന്നു ചിന്ത പെട്ടെന്ന് വഴിതിരിഞ്ഞു. തീർച്ചയായും അദ്ദേഹം ദിവ്യശക്തി നേടിയവൻ തന്നെ. ഇതുമൂലം മറഞ്ഞ കാര്യങ്ങൾ അറിയുവാൻ അദ്ദേഹത്തിനു കഴിയുന്നു. കമ്യൂണിസ്റ്റു ചിന്താഗതിക്കാരനായിരുന്ന രാഘവൻ ഇതോടെ ഒരു ഉറച്ച ദൈവവിശ്വാസിയും രമണ മഹർഷിയുടെ ഭക്തനുമായിത്തീർന്നു.
ഇത്പോലെ വ്യത്യസ്‌ത രീതിയിലുള്ള ഒട്ടേറെ അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുമുണ്ട്. പലരും ഇങ്ങനെ കുഴിയിൽ നിന്നും കൊക്കയിലേക്ക് വീഴുകയും ചെയ്യുന്നു.
പ്രഗത്ഭനും പ്രശസ്‌തനുമായ ഒരു നിയമജ്ഞൻ മരിച്ചുപോയ തന്റെ പ്രിയ പത്നിയുടെ ആത്മാവുമായി പാതിരാവിന്റെ ഏകാന്തതയിൽ സംഭാഷണത്തിൽ ഏർപ്പെടാറുണ്ടെന്ന് അദ്ദേഹം തന്നെ ഒരിക്കൽ പത്രത്തിൽ എഴുതി. അദ്ദേഹം മനഃപൂർവ്വം ഒരു കളവ് കെട്ടിപ്പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് പറയാൻ കഴിയുമോ? ഏതോ ഒരു തരം അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ട് എന്നുവേണം കരുതാൻ. അദ്ദേഹമാകട്ടെ ഒരു മാനസിക രോഗിയുമല്ല. സമൂഹത്തിലെ പ്രശ്‌നങ്ങളിൽ ബുദ്ധിപരമായ വിചിന്തനങ്ങളുമായി എപ്പോഴും സജീവമായി നിൽക്കുകയും ചെയ്യുന്നു.
സ്വാമി വിവേകാനന്ദൻ ഒരു യുക്തി വാദിയും സോഷ്യലിസ്റ്റുമായിരുന്നു. രാമകൃഷ്ണണ പരമഹംസന്റെ സ്വാധീനമാണ് അദ്ദേഹത്തെ സന്യാസിയാക്കി മാറ്റിയത്. ശ്രീരാമകൃഷണൻ വിവേകാനന്ദന്റെ ശരീരത്തിൽ ഒന്നു സ്നേഹപൂർവ്വം തടവിയപ്പോൾ അദ്ദേഹത്തിൽ ഒരു പുതിയ ഉണർവും, ചിന്താധാരയിൽ സമൂലമായ മാറ്റവും ഉണ്ടായതായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. തൻ്റെ ഗുരുവിൻ്റെ മരണത്തിനു ഒരു മണിക്കൂർ മുമ്പ് ഗുരുവിന്റെ്റെ ശരീരത്തിൽ നിന്നും എന്തോ ഒന്നു വേർപ്പെട്ട് വിവേകാനന്ദനിലേക്ക് പ്രവേശിച്ചതായ അനുഭവം അദ്ദേഹം പറയുന്നു. എന്റെ എല്ലാം പോയി എന്ന് രാമകൃഷ്‌ണൻ പറഞ്ഞതായും രേഖപ്പെടുത്തിയിരിക്കുന്നു.
തബ്ലീഗ് ജമാഅത്തിൻ്റെ ഉത്ഭവം മറ്റൊരു കഥയാണ്. അതിന്റെ സ്ഥാപകൻ മദീനത്തെ പള്ളിയിൽ ഉറങ്ങുമ്പോൾ നബി സ്വപ്നത്തിൽ ദർശനം നൽകുകയും ധാർമ്മികാധഃപതനത്തിലമർന്ന സമുദായത്തെ തബ്ലീഗ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തുവത്രെ! പ്രത്യേക വേഷ ഭാവാദികളാൽ ജനശ്രദ്ധയാകർശിക്കുന്ന ശുദ്ധമനസ്‌കരായ തബ്ലീഗുകാരെ എവിടെയും ഇന്നു കാണാം. പക്ഷെ, ധാരാളം ബിദ്അത്തുകളും ഖുറാഫത്തുകളും ചുമലിലേറ്റി നടക്കുന്ന ഇവരുടെ ഗ്രന്ഥങ്ങളിലും ഇത്തരം ഒരുപാട് സ്വപ്ന കഥകൾ സ്ഥലം പിടിച്ചിട്ടുണ്ട്. ശുദ്ധമായ ഭക്തി ഭാവാദികളിലൂടെ അശുദ്ധി നിറഞ്ഞ ഖുറാഫത്തുകൾ സ്വയം പുണരുകയും മറ്റുള്ളവർക്ക് സമ്മാനിക്കുകയും ചെയ്യുന്നു.
ഇത്തരം കാര്യങ്ങളൊക്കെ വെറും തോന്നലും തട്ടിപ്പുമെല്ലാമാണെന്ന് പറഞ്ഞുതള്ളിക്കൊണ്ടു ആശ്വസിക്കേണ്ടതാണോ? അഥവാ അവ സംഭവ്യമാണെന്ന് സമ്മതിക്കുകയും അതിൻ്റെ ഉറവിടം കണ്ടെത്താ ൻ ശ്രമിക്കുകയും ചെയ്‌തുകൊണ്ടുതന്നെ അതിനെ നിരാകരിക്കുകയും അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും അല്ലാഹുവിനെമാത്രം ആരാധിച്ചും അവനോടുമാത്രം പ്രാർത്ഥിച്ചും ജീവിക്കുന്ന സ്ഥിതിയിൽ മനുഷ്യൻ എത്തണം. അവിടെയാണ് തൗഹീദിന്റെ പ്രഭ.
ദജ്ജാലും പലതരം അത്ഭുതങ്ങൾ കാണിക്കുകയും ദൈവമായി വാദിക്കുകയും ചെയ്‌തുകൊണ്ട് വിഹരിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. ജനങ്ങൾ ധാരാളമായി അവൻ്റെ അനുയായികളായിത്തീരുമെന്നും പറയുന്നു. പക്ഷെ അന്നും അവൻ്റെ വഞ്ചനയിൽ പെടാത്ത യഥാർത്ഥ മുവഹ്ഹിദുകൾ (ഏകദൈവ വിശ്വാസികൾ) തുഛമായെങ്കിലും ഉണ്ടാകുമല്ലോ. അപ്പോൾ അതും ഇതും ഒരേ തത്വത്തിൽ തന്നെ.
അദൃശ്യലോകത്ത് ശൈത്വാൻ എന്നൊരു സൃഷ്‌ടിയില്ല എന്നു വാദിക്കുന്ന തലതിരിഞ്ഞ പുരോഗമനക്കാരാണ് ഇതൊക്കെ തട്ടിപ്പാണെന്ന് പ്രചരിപ്പിക്കുന്നത്. ജിന്ന് എന്ന ഖുർആനിൻ്റെ പ്രയോഗം അപരിഷ്കൃത ജനവിഭാഗത്തെക്കുറിച്ചാണെന്ന് അവർ വിധിയെഴുതി. പിശാചില്ലെങ്കിൽ പിന്നെ പൈശാചികത്വവുമില്ലല്ലോ?
ഏകദൈവ വിശ്വാസത്തിൽ നിന്നും തെറ്റിച്ച് ബഹുദൈവ സങ്കൽപങ്ങൾ മനസിൽ രൂഢ മൂലമാക്കുകയാണ് ശൈത്വാൻ ലക്ഷ്യമാക്കുന്നത്. ലക്ഷ്യപ്രാപ്‌തിക്കായുള്ള അവന്റെ നീക്കത്തെ വസ്‌വാസ് എന്ന പ്രയോഗത്തിൽ പരിമിതപ്പെടുത്തി സായൂജ്യമടയേണ്ടതല്ല. ജിന്നു വർഗത്തെ അപരിഷ്കൃത ജനതയായി മാറ്റിയ പുരോഗമനക്കാർ പിശാചിന്റെ ശിങ്കിടികളായിത്തീരുന്നത് സ്വാഭാവികമത്രെ. സ്വയം പിഴച്ച അവർ മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്‌തു. വസ്‌വാസ് എന്ന ഖുർആന്റെ പ്രയോഗത്തെ അവര് വല്ലാതെ ലോപിപ്പിച്ചു. എന്നാൽ ഈ കൂട്ടർ തന്നെ പിശാചിൻ്റെ വസ്‌വാസിന് (ദുർമന്ത്രണത്തിൽ) അടിമയാകുകയാണുണ്ടായതെന്ന് ബോധ്യമാകുമ്പോൾ ഈ പ്രയോഗത്തിൻ്റെ അർത്ഥ വ്യാപ്തിയും വ്യക്തമാകും.
ദുർമന്ത്രണം, ആശയകുഴപ്പം എന്നൊക്കെ വസ്‌വാസിന് അർത്ഥം പറയാം. വിശാലമായ അർത്ഥവ്യാപ്തിയുണ്ട് ഇതിന്. വാക്കർത്ഥത്തിന്റെ വരുതിക്കുള്ളിൽ ഈ പ്രയോഗത്തെ തളച്ചിടാൻ ശ്രമിക്കുന്നത് അപകർഷതാബോധം നിമിത്തമായാലും ആത്മാർത്ഥത കൊണ്ടായാലും അപകടം തന്നെ.
ദുർമന്ത്രണത്തിലൂടെ ഇന്നിന്ന കാര്യങ്ങളേ മനസിൽ തോന്നിപ്പിക്കാവൂ എന്നു വല്ല നിബന്ധനയുമുണ്ടോ? അഥവാ ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ആശയകുഴപ്പമുണ്ടാക്കിയാൽ മതി എന്നുമുണ്ടോ? ഖുര്‍ആൻ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിച്ചാൽ ഇതിനൊന്നും യാതൊരു പരിധിയും വരുതിയുമില്ലെന്ന് മനസിലാക്കാം. ഇബ്‌ലീസ് അല്ലാഹുവിനോട് പറഞ്ഞ വാക്കുകൾ ഖുര്‍ആൻ ഇപ്രകാരം ഉദ്ധരിക്കുന്നു:
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ﴿١٦﴾ ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ ﴿١٧﴾
എന്നെ നീ വഴിപിഴപ്പിച്ചതിനാൽ അവർക്കുവേണ്ടി നിന്റെ നേർവഴിയിൽ ഞാൻ ഇരിക്കുന്നതാകുന്നു. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും അവരുടെ വലതുഭാഗത്തുകൂടെയും ഇടതുഭാഗത്തുകൂടെയും അവരുടെ അടുക്കൽ ഞാൻ ചെല്ലും. അവരിൽ അധികപേരെയും നന്ദിയുള്ളവരായി നീ കാണുകയില്ല. (അഅ്റാഫ് 16, 17)
മനുഷ്യരെ സൻമാർഗത്തിൽ നിന്നകറ്റാൻ എല്ലാ നിലക്കും അവ ൻ ശ്രമിക്കും എന്നാണ് ഈ മുന്നറിയിപ്പ്. വളരെ കരുതിയിരിക്കുകതന്നെ വേണം. നബിﷺ യുടെ എഴുത്തുകാരായിരുന്നവരിൽ ചിലർക്ക് പെട്ടെന്നൊരു തോന്നൽ ! തങ്ങൾക്കും വഹ്‌യ് വരുന്നുണ്ടെന്ന്. അങ്ങനെ അവർ മതഭ്രഷ്ടരായി. മുസൈലിമത്തിനും, എലിജാ മുഹമ്മദിനും, മീർസാ ഗുലാം അഹ്മ്മദിനും ഈ തോന്നലാണുണ്ടായത്. അപ്പോൾ അവർ പ്രവാചകൻമാരാണെന്ന് വാദിച്ചു. സത്യസായിബാബയെപോലെ ചിലർ ദൈവാവതാരമായി കഴിയുന്നു. ഈസാ عليه السلام നെ ക്രൈസ്‌തവരും, ഉസൈര്‍ عليه السلام നെ യഹൂദികളും ദൈവപുത്രന്മാരാക്കി ! ചിലർക്ക് ഏകാന്തതയിൽ ദൈവവുമായി നേരിട്ട് നമ്പർക്കമുണ്ടെന്നാണ് വാദം. ആയിരം വട്ടം വിളിച്ചാൽ മുഹ്‌യുദ്ദീൻ ശൈഖ് ഹാജറാകുമെന്ന് വിശ്വസിക്കുന്ന മുശ്‌രിക്കുകൾ! മരിച്ചുപോയ മഹാത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകൾ കേട്ട് പരിഹാരം ചെയ്യുമെന്ന് വഅള് പറഞ്ഞു നടക്കുന്ന മുസ്‌ല്യാക്കൾ, മറഞ്ഞ കാര്യങ്ങൾ അറിയുമെന്നു വാദിക്കുന്ന ഗണിതക്കാരും, ജോത്സ്യൻമാരും, പാപം പൊറുക്കാനും മോക്ഷം നൽകാനും അധികാരമുണ്ടെന്ന് വാദിക്കുന്ന പുരോഹിത വർഗം, 1300 വർഷങ്ങൾക്ക് ശേഷം ഖുര്‍ആനിൽ പറഞ്ഞ നമസ്കാരം കണ്ടുപിടിച്ച ഒരേയൊരാൾ താനാണെന്ന് വമ്പു പറയാൻ ധൈര്യപ്പെട്ട പണ്ഡിതനും അത് തലകുലുക്കി സമ്മതിച്ച ബിരുദാനന്തര ബിരുദക്കാരും, ആത്മീയ നേതാവ് ചമയുന്നവർ, സൃഷ്ടികളോടു തേടുവാൻ ഖുര്‍ആനിൽ തെളിവുണ്ടാക്കുന്ന പണ്‌ഡിത കോമരങ്ങൾ, അനിയന്ത്രിതമായ ലൈംഗിക കേളികളിലൂടെ ദൈവസാമീപ്യം നേടാമെന്ന് ഉദ്ദേശിക്കുന്ന യോഗികൾ, ദൈവം തന്നെ മിഥ്യയാണെന്ന് പറയുന്ന യുക്തിവാദികൾ, കൂടാതെ രാഹുകാലവും, നല്ല നേരവും, ജാതക പൊരുത്തവും, വെളിച്ചപ്പാട് തുള്ളലും, ജിന്ന് ഹാളറാകലും, മോതിരക്കല്ലിന്റെ ബർക്കത്തും, നൂലും മന്ത്രവും ഉറുക്കും ഏലസും അങ്ങനെ യെത്രയെത്ര രൂപങ്ങൾ! കോലങ്ങൾ !
എല്ലാം പിശാചിന്റെ ദുർമന്ത്രണങ്ങളുടെ ഉൽപ്പന്നങ്ങളാണെന്ന് മനസിലാക്കി നിരാകരിക്കാൻ ഖുര്‍ആനും സുന്നത്തും നോക്കി തൗഹീദ് പഠിച്ചവർക്ക് ഒരു പ്രയാസവുമില്ല. നിരാകരിക്കുന്നതിൽ ഒരു വേവലാതിയുമില്ല. മനുഷ്യനോടൊത്ത് അവന്റെ കൂട്ടാളിയായി ഒരു പിശാച് ഉണ്ടായിരിക്കുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ടല്ലോ, അതാണ് ഖരീൻ. മനുഷ്യൻ്റെ സകലമാനപ്രവർത്തനങ്ങൾക്കും സംഭാഷണങ്ങൾക്കും ഇവൻ സാക്ഷിയാണ്. ഓരോരുത്തരുടെയും മുഴുവൻ വിവരങ്ങളും അവരുടെ ഖരീൻ അറിയുന്നു; മനസിലുള്ളതൊഴികെ. ദുഷ്ടചിന്തകൾ മനസിൽ കടത്തിവിടുകയും അത് ഉത്തമമായി തോന്നിപ്പിക്കുകയും ചെയ്യും. ചിലർക്ക് ശബ്ദരൂപത്തിൽ നിർദ്ദേശങ്ങൾ നൽകും. ചിലരുടെ മുമ്പിൽ ചില രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കും. സൃഷ്ടികളെ വിളിച്ച് ജപം നടത്തിയും, മന്ത്രോച്ചാരണങ്ങളുമായി ഒഴിഞ്ഞിരുന്നു തപസ് ചെയ്യുന്നവരുടേയും മുമ്പിൽ അവർ ഇഛിക്കുന്ന വേഷത്തിൽ ചിലപ്പോൾ പിശാച് പ്രത്യക്ഷപ്പെടും. അപ്പോൾ അവർ പറയും; ഇന്ന ശൈഖ് അഥവാ ഇന്ന ദേവൻ എനിക്ക് ദർശനം നൽകി എന്നും, എനിക്ക് ചില കഴിവുകളും നൽകി എന്നും. അങ്ങനെ ചില അത്ഭുതങ്ങൾ അവർ കാണിച്ചുകൊണ്ടിരിക്കും. തൗഹീദിൽ നിലയുറച്ചിട്ടില്ലാത്ത ദുർബ്ബലൻമാർ അത്തരക്കാരെ ദൈവസിദ്ധി പ്രാപിച്ചവരായി കരുതി അവരുടെ പിന്നാലെപോകും.
ഈ വിഷയത്തിൽ വളരെ ഗവേഷണപരമായി ചർച്ച ചെയ്തിട്ടുള്ളത് മഹാനായ ഇബ്നുതയ്‌മിയയാണ്. വായുവിൽ കൂടെ തന്റെ മിത്രത്തെ അവൻ ഇച്ഛിക്കുന്നിടത്തേക്ക് ജിന്ന് വഹിച്ചുകൊണ്ടുപോകും എന്നുവരെ അദ്ദേഹം എഴുതിയിട്ടുണ്ട്. പിശാച് അവന്റെ മിത്രങ്ങൾക്ക് ചെയ്തുകൊടുക്കുന്ന ഉപകാരങ്ങളെക്കുറിച്ച് വിവരിക്കുകയാണ് അദ്ദേഹം. സുലൈമാൻ നബി عليه السلام യോടു ജിന്നിൽപ്പെട്ട ഇഫ്രീത്ത് യമനിലെ സിംഹാസനം ഞൊടിയിടകൊണ്ടു എത്തിച്ചുകൊടുക്കാമെന്നു പറഞ്ഞ കാര്യം ഖുർആൻ അറിയിക്കുന്നുണ്ടല്ലോ. എന്നാൽ സുലൈമാൻ നബി عليه السلام ക്ക് അല്ലാഹു നേരിട്ട് കീഴ്പ്പെടുത്തി ഉപയോഗിക്കാൻ ഏൽപ്പിച്ചു കൊടുത്തതായിരുന്നു അതൊക്കെയും.
പിശാചിനെ ആരാധിക്കുന്ന പിശാചിൻ്റെ ഇച്ഛക്കു വിധേയമായി പ്രവർത്തിക്കുന്ന മനുഷ്യർക്ക് അവൻ ചിലപ്പോൾ ചില്ലറ ഉപകാരങ്ങൾ ചെയ്തു കൊടുത്തേക്കാം.ഖുര്‍ആൻ പറയുന്നു:
يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ
ഉപകാരത്തേക്കാൾ വേഗം ഉപദ്രവം ചെയ്യു ന്നവരായ ഇവർ സത്യമായും എത്ര ചീത്ത സഹായികൾ ! എത്ര ചീത്ത കൂട്ടുകാർ ! (അൽ ഹജ്ജ് :13)
അൽപ്പമെങ്കിലും ഉപകാരമുണ്ട് എന്നാണല്ലോ സൂചന. ഉപകാരവും ഉപദ്രവവും പരോക്ഷവും പ്രത്യക്ഷവുമാകാമെന്ന് ഇവിടെ മനസിലാക്കുന്നതിൽ തെറ്റില്ല.
ഇബ്രാഹിം നബി عليه السلام തൻ്റെ പിതാവിനോട് പറഞ്ഞു:
يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا
പിതാവേ! മഹാകാരുണികനിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതും അങ്ങ നെ നിങ്ങൾ പിശാചിൻ്റെ മിത്രമായിത്തീരുന്നതും ഞാൻ ഭയപ്പെടുന്നു. (മര്‍യം: 45)
മിത്രമാകുക എന്നാൽ അതിൻ്റെ ഗുണം കുറച്ചെങ്കിലും അനുഭവിക്കാൻ കഴിയുമെന്നാണല്ലോ. മാത്രമല്ല മിത്രങ്ങളായിക്കൊണ്ട് അവർ തമ്മതമ്മിൽ ഉപയോഗപ്പെടുത്തി എന്നു മനുഷ്യൻ പരലോകത്ത് വെച്ച് സമ്മതിക്കുകയും ചെയ്യും.
وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ
അവരെ എല്ലാവരെയും അല്ലാഹു ഒരുമിച്ചുകൂട്ടുന്ന ദിവസം. ‘ജിന്നു സമൂഹമേ, മനുഷ്യരെ ധാരാളം നിങ്ങൾ സ്വാധീനപ്പെടുത്തിയി ട്ടുണ്ട്’ (എന്നു അല്ലാഹു പറയും). മനുഷ്യരിൽ നിന്നും അവരുടെ മിത്ര ങ്ങൾ പറയും ഞങ്ങളുടെ നാഥാ !, ഞങ്ങളിൽ ചിലർ ചിലരെ ഉപയോഗപ്പെടുത്തി. നീ ഞങ്ങൾക്ക് വിധിച്ച അവധി ഞങ്ങൾ പ്രാപിക്കുകയും ചെയ്തു. അല്ലാഹു പറയും: നരകം നിങ്ങളുടെ പാർപ്പിടമാകുന്നു. നിങ്ങൾ അതിൽ സ്ഥിരവാസികളുമാകുന്നു. -(അൻആം : 128)
അപ്പോൾ മനുഷ്യരിൽ ചിലർ ജിന്നുകളിൽ ചിലരെ ഉപയോഗപ്പെടുത്തി എന്നാണല്ലോ മനസിലാകുന്നത്. ഈ ഉപയോഗപ്പെടുത്തൽ ഏത് നിലക്കുമാകാം. ചിലപ്പോൾ പ്രത്യക്ഷമായിതന്നെ. കാണാതായ മനുഷ്യരേയും വസ്‌തുക്കളേയും കുറിച്ചും ആകാം. അപൂർവ്വമായ ഘട്ടങ്ങളിൽ പിശാച് അവൻ്റെ മിത്രത്തെ സഹായിച്ചേക്കാം. ഒരിക്കൽ, കാണാതായ ഒരാളെക്കുറിച്ച്, ഒരു തങ്ങൾ കണ്ണടച്ചിരുന്നു കുറെ മന്ത്രിച്ചശേഷം കോയമ്പത്തൂർ ഹോട്ടൽ മുറിയിൽ ഉണ്ട് എന്നു പറഞ്ഞു. ബന്ധുക്കൾ ഉടനെ പറഞ്ഞു അന്വേഷിച്ചപ്പോൾ ആൾ അവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ ബന്ധുക്കളെത്തും മുമ്പ് സ്ഥലം വിട്ടിരുന്നു. പിന്നീട് ആറുമാസത്തിനു ശേഷം ആൾ തനിയെ മടങ്ങിവരികയാണുണ്ടായത്. വീരപ്പൻ ഉള്ള സ്ഥലവും പിശാച് അവൻ്റെ മിത്രത്തിന് ഒരുവേള പറഞ്ഞ് കൊടുത്തേക്കാം അതുകൊണ്ടു കിട്ടിക്കൊള്ളണമെന്നില്ല. ചിലപ്പോൾ തൻ്റെ മിത്രത്തെ അവൻ ചതിക്കുകയും ചെയ്യും. തൻ്റെ ഖരീനെ ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയുമെന്നതിനു ചോദ്യകർത്താവ് തെളിവു ആവശ്യപ്പെട്ടു. അതാണ് മുകളിലെ ആയത്ത്.
പിശാച് നാനാതരത്തിൽ മനുഷ്യരെ സൻമാർഗത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുമെന്ന് പറഞ്ഞിട്ടുള്ളതിനെ, മനസിലുണ്ടാക്കുന്ന ചില തോന്നലുകൾ മാത്രമാക്കി ലോപിപ്പിക്കുന്നത് ഖുർആൻ നൽകുന്ന വിവരങ്ങൾക്കും പ്രത്യക്ഷമായ വസ്തുതകൾക്കും നിരക്കുന്നതല്ല. ഒരു മനുഷ്യന്റെ ഏറ്റവും അടുത്ത പിശാച് അവൻ്റെ ഖരീൻ തന്നെയാണ്. സബോധ മനസ് അറിയാത്ത നിലയിൽ മനുഷ്യൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പ്രേതബാധ എന്നു പറയുന്നതു മുതൽ സ്വപ്നാടനം വരെ. ഹിപ്പ്നോട്ടിസം മുതൽ പരകായപ്രവേശം വരെ.
قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾ وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾
ആത്മാവിനെ ശുദ്ധമാക്കി അഭിവൃദ്ധിപ്പെടുത്തിയവൻ വിജയിച്ചു. അതിനെ മലിനമാക്കി അധ:പതിച്ചവൻ പരാജയപ്പെടുകയും ചെയ്തു. (ശംസ്:9-10)
എന്നു ഖുർആൻ താക്കീതു നൽകുമ്പോൾ ബോധമനസുമായിട്ടാണു ആത്മാവിനു ബന്ധം എന്ന് വ്യക്തമായി. അഭിവൃദ്ധിപ്പെടുത്താൻ ബോധമനസിൻ്റെ ജാഗ്രതകൊണ്ടു മാത്രമേ സാധ്യമാകൂ. ബോധമനസിനെ തളർത്തി നിർവീര്യമാക്കി മറ്റേതോ നിർവൃതിയിൽ ലയിക്കുകയോ ലയിക്കപ്പെടുകയോ ചെയ്യുന്നവർ സൻമാർഗത്തിൽ നിന്ന് വഴുതിപ്പോകാൻ എളുപ്പമാണ്. മയക്കുമരുന്നിനും, മദ്യത്തിനുമുണ്ട് ഈ ശക്തി. മിക്ക യോഗികളും സിദ്ധൻമാരും കഞ്ചാവ് ഉപയോഗിക്കുന്നത്, ബോധമനസിനെ തളർത്തി ഒരുതരം ആത്മീയ നിർവൃതി നേടാനാണ്. ബോധമനസ് തളർന്നാൽ പകരം ഉപബോധ മനസ് തൽസ്ഥാനം ഏറ്റെടുക്കുന്നു. ഈ അവസ്ഥയിൽ കഴിയുന്നവൻ നേർമാർഗത്തിൽ എങ്ങനെ സഞ്ചരിക്കും? ഉപബോധമനസിൻ്റെ അടിമ ഏതു ഓമനപ്പേരിൽ അറിയപ്പെട്ടാലും ദുർമാർഗത്തിലേക്ക് സ്വയം ചലിക്കുകയും അവരെ ആദരിക്കുന്നവരും അനുസരിക്കുന്നവരും കുഴിയിൽ നിന്ന് കൊക്കയിലേക്ക് വീഴുകയും ചെയ്യും. നിരവധി വസ്തുതകൾ പരിശോധിച്ചും ഖുര്‍ആനും ഹദീസും നൽകുന്ന പാഠങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ് ഉപബോധമനസ് എന്ന സങ്കൽപം ഖരീൻ എന്ന പിശാചിൻ്റെ സ്വാധീന വലയമാണെന്ന് ഞാൻ നിഗമിച്ചിരിക്കുന്നത്. ഇവിടെ ഞാൻ പഴഞ്ചനും യഥാസ്ഥിതികനുമായി മുദ്രകുത്തപ്പെടുന്നു.
ഇനിയും ചർച്ച ചെയ്യാം. ഗവേഷണം നടത്താം. അഭിപ്രായങ്ങൾ രൂപീകരിക്കാം. ഖുർആനും ഹദീസും നൽകുന്ന പാഠങ്ങളായിരിക്കണം നമ്മുടെ വൃത്തം. ഈ വൃത്തത്തിനുള്ളിൽ ഭദ്രമായി നിൽക്കുന്നവർക്ക് എത്ര വലിയ ദജ്ജാലും ബാബയും യോഗിയും ബീവിയും ജ്യോത്സ്യനും ഒന്നും പ്രശ്നമല്ല. എല്ലാം അതിജീവിച്ചു നല്ല വിശ്വാസിയാകാം. അല്ലാഹുവിൻ്റെ ഏകത്വം കൂടുതൽ ബോധ്യപ്പെടാം. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കാം അവനോടു മാത്രം പ്രാർത്ഥിക്കാം. അപ്പോൾ വിജയം പ്രാപിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ
ഇൻസാഫ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച മനുഷ്യന്റെ യഥാർത്ഥ ശത്രു എന്ന പുസ്‌തകത്തിൽ നിന്നും. പേജ്: 72-81
www.kanzululoom.com