ഇബ്രാഹിം عليه السلام യിലെ മാതൃകയും മാതൃകയില്ലാത്തതും

സൂറ: മുംതഹിന 4-6 ആയത്തുകളിലൂടെ ……

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ ‎﴿٤﴾‏ رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿٥﴾‏

നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്‍റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍ :60/4-5)

ഇബ്രാഹിം عليه السلام യുടെ മാര്‍ഗം പിന്‍പറ്റാന്‍ സത്യവിശ്വാസികൾ കല്‍പിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസികൾക്ക് ഇബ്രാഹിം عليه السلام യിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉപകാരപ്പെടുന്നതും നല്ലതുമായ മാതൃക ഉണ്ട്. അതായത്, ഇബ്രാഹിം عليه السلام യും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളും അവരുടെ ജനതയില്‍പെട്ട ബഹുദൈവവിശ്വാസികളില്‍നിന്നും അല്ലാഹുവിന് പുറമെ അവര്‍ ആരാധിച്ചവയില്‍നിന്നും ഒഴിഞ്ഞുനിന്നു. പിന്നീട് അവരോടുള്ള ശത്രുത ശക്തമായി പ്രകടമാക്കുകയും ചെയ്തു. ചുരുക്കത്തിൽ വിശ്വാസവും തൗഹീദും അതുമൂലം അനിവാര്യമായി ഉണ്ടാവേണ്ട കാര്യങ്ങളും അതിന്റെ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്നതിലും എല്ലാ കാര്യത്തിലും അല്ലാഹുവിനെ മാത്രം ആരാധ്യനായി സ്വീകരിക്കുന്നതിലും മാതൃക ഇബ്രാഹിം عليه السلام യിലുണ്ട്.

എന്നാൽ ഇബ്രാഹിം عليه السلام തന്റെ പിതാവിനോട് പറഞ്ഞ വാക്കിൽ സത്യവിശ്വാസികൾക്ക് മാതൃകയില്ല. അതായത്, ധിക്കാരിയും അവിശ്വാസിയും ബഹുദൈവ വിശ്വാസിയുമായ ആസറിനെ ഇബ്രാഹിം നബി عليه السلام തൗഹീദിലേക്കും വിശ്വാസത്തിലേക്കും ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഇബ്രാഹിം عليه السلام അദ്ദേഹത്തോട് പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, അല്ലാഹുവില്‍നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല, എങ്കിലും ഞാനെന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കും’.

عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا

എന്റെ രക്ഷിതാവനോട് ഞാന്‍ പ്രാര്‍ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം. (19:48)

ഒരു മുശ്രിക്കിന് വേണ്ടി പ്രാര്‍ഥിച്ച ഈ കാര്യത്തില്‍ ഇബ്രാഹിം عليه السلام യെ പിന്‍പറ്റേണ്ടതില്ലെന്നാണ് അല്ലാഹു അറിയിക്കുന്നത്. അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ പറയണം: അതില്‍ ഞങ്ങള്‍ ഇബ്‌റാഹിം നബിയുടെ മാര്‍ഗം പിന്‍പറ്റുന്നവരാണ്. കാരണം ഇബ്‌റാഹിം നബി ചെയ്തത് എന്തുകൊണ്ടെന്ന് അല്ലാഹു പറയുന്നു:

وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ

ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖുർആൻ:9/114)

സത്യവിശ്വാസികൾക്ക് ഇബ്രാഹിം عليه السلام യിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും മാതൃകയുണ്ട്. തങ്ങളുടെ ദുര്‍ബലതയും കുറവും അംഗീകരിച്ച് അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്തതില്‍. അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:

{ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌}

(നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു) അതായത് ഞങ്ങള്‍ക്ക് ഉപകാരമുള്ളത് വരുത്താനും ദോഷകരമായത് തടുക്കാനും നിന്നെ ഞങ്ങളേല്‍പിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതില്‍ ഞങ്ങള്‍ നിന്നെ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. (നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു) നിന്റെ അനുസരണത്തിലേക്കും തൃപ്തിയിലേക്കും നിന്നിലേക്കടുപ്പിക്കുന്ന എല്ലാ പുണ്യങ്ങളിലേക്കും ഞങ്ങള്‍ മടങ്ങുന്നു. അതില്‍ ഞങ്ങള്‍ ധൃതിപ്പെടുന്നവരാണ്. നന്മകളില്‍ പരിശ്രമിക്കുന്നവരായി. ഞങ്ങള്‍ക്കറിയാം, നിന്നിലേക്കാണ് ഞങ്ങളുടെ മടക്കമെന്ന്. അതിനാല്‍ നിന്നിലേക്ക് വരാന്‍ ഞങ്ങള്‍ തയ്യാറെടുക്കും. നിന്നിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. (തഫ്സീറുസ്സഅ്ദി)

അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:

{ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും}

തൗഹീദിന്റെയും നിങ്ങളുടെയും ശത്രുക്കളായ ആളുകളുമായി നിങ്ങള്‍ക്കു യാതൊരു കൂട്ടുകെട്ടും സ്നേഹബന്ധവും പാടില്ലെന്നുള്ളതിനു ഇബ്രാഹീം عليه السلام നബിയുടെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുടെയും ചര്യയില്‍തന്നെ നിങ്ങള്‍ക്കു നല്ല മാതൃകയുണ്ടല്ലോ. നിങ്ങളോടും നിങ്ങളുടെ ആരാധ്യവസ്തുക്കളോടും ഞങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും, അല്ലാഹുവില്‍ വിശ്വസിക്കാത്ത കാലത്തോളം നാം തമ്മില്‍ പ്രത്യക്ഷ ശത്രുക്കളാണെന്നും അവര്‍ തങ്ങളുടെ എതിരാളികളോടു തുറന്നു പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാര്യം അവര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും, ശത്രുക്കളില്‍നിന്നു രക്ഷക്കും പാപമോചനത്തിനുംവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അഥവാ, ശത്രുക്കളുമായി വല്ല വേഴ്ചയും സ്ഥാപിക്കുവാനോ, അവര്‍ക്കു വഴങ്ങുവാനോ ശ്രമിക്കാതെ, അവര്‍ സധീരം ഉറച്ചു നിന്നു. അതുപോലെയാണ് നിങ്ങളും ചെയ്യേണ്ടത്. പക്ഷേ, ഇബ്രാഹീം عليه السلام നബി അദ്ദേഹത്തിന്റെ അവിശ്വാസിയായ പിതാവിനുവേണ്ടി പാപമോചനം തേടുകയുണ്ടായി. അതില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചു കൂടാത്തതാകുന്നു എന്നൊക്കെയാണ് ഈ വചനങ്ങളിലെ ആശയത്തിന്റെ ചുരുക്കം. (അമാനി തഫ്സീര്‍)

ആര്‍ക്കാണ് ഇബ്രാഹിം عليه السلام യിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും മാതൃക?

لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ ۚ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ

തീര്‍ച്ചയായും നിങ്ങള്‍ക്ക് – അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക് – അവരില്‍ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്‌. ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍.(ഖു൪ആന്‍ :60/6)

{തീര്‍ച്ചയായും നിങ്ങള്‍ക്ക് അവരില്‍ ഉത്തമ മാതൃക ഉണ്ടായിട്ടുണ്ട്} ഈ മാതൃക പിന്‍പറ്റല്‍ എല്ലാവര്‍ക്കും എളുപ്പമല്ല. അത് എളുപ്പമാകുന്നത് {അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്}. വിശ്വാസവും പ്രതിഫലേച്ഛയും ഒരാള്‍ക്ക് എല്ലാ പ്രയാസവും എളുപ്പമാക്കുന്നു. എല്ലാ ആധിക്യവും അവന് കുറവായി അനുഭവപ്പെടും. പ്രവാചകന്മാരെയും അല്ലാഹുവിന്റെ നല്ലവരായ അടിമകളെയും പിന്‍തുടരല്‍ അവന് നിര്‍ബന്ധമാണ്. അവന് തന്നെ അതിന് ആവശ്യമുള്ളവനായും അതിലേക്ക് വളരെയധികംനിര്‍ബന്ധിതനായും കാണുന്നു.

{ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം} അല്ലാഹുവിനെ അനുസരിക്കാതെ അല്ലാഹുവിന്റെ പ്രവാചനകന്മാരെ പിന്‍പറ്റാതെ. അതിന്റെ ദോഷം അവനു തന്നെ. അല്ലാഹുവിന് യാതൊന്നും സംഭവിക്കില്ല. {തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനായിട്ടുള്ളവന്‍} എല്ലാ നിലയ്ക്കും നിരുപാധികവും സമ്പൂര്‍ണവുമായ ഐശ്വര്യമുള്ളവന്‍. ഒരു നിലയ്ക്കും തന്റെ സൃഷ്ടികളിലേക്ക് അവന് യാതൊരാവശ്യവുമില്ല. {സ്തുത്യര്‍ഹനും} അവന്റെ സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം അവന്‍ പ്രശംസിക്കപ്പെടേണ്ടവന്‍ തന്നെ. (തഫ്സീറുസ്സഅ്ദി)

 മുഹമ്മദ്  നബി ﷺ യുടെ സുന്നത്ത് പിൻപറ്റുന്ന വിഷയത്തിലും ഈ ഗുണങ്ങൾ അനിവാര്യമാണ്.

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

ഈ നല്ല മാതൃക പിന്തുടരുന്നതും അതിന് പ്രാപ്തരാകുന്നതും അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവർ മാത്രമാണ്. കാരണം അവർക്ക് വിശ്വാസവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും അവന്റെ പ്രതിഫലത്തിൽ പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഭയവും ഉണ്ട്. അതവരെ റസൂലിനെ പിൻപറ്റാൻ പ്രേരിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *