വിശുദ്ധ ഖുർആനിലെ 104 ാ മത്തെ സൂറത്താണ് سورة الهمزة (സൂറ: ഹുമസ). 9 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الهمزة എന്നാൽ ‘കുത്തിപ്പറയുന്നവര്‍’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ ജനങ്ങളെ കുത്തിപ്പറയുന്നവരെ ആക്ഷേപിച്ച് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.

‘ജനങ്ങളെ കുത്തിപ്പറയുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം’ എന്ന പ്രസ്താവനയോടെയാണ് സൂറത്ത് ആരംഭിക്കുന്നത്.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. (ഖു൪ആന്‍:104/1)

{وَيْلٌ} أَيْ: وَعِيدٌ، وَوَبَالٌ، وَشِدَّةُ عَذَابٍ {لِكُلِّ هُمَزَةٍ لُمَزَةٍ} الَّذِي يَهْمِزُ النَّاسَ بِفِعْلِهِ، وَيَلْمُزُهُمْ بِقَوْلِهِ، فَالْهَمَّازُ: الَّذِي يَعِيبُ النَّاسَ، وَيَطْعَنُ عَلَيْهِمْ بِالْإِشَارَةِ وَالْفِعْلِ، وَاللَّمَازُ: الَّذِي يَعِيبُهُمْ بِقَوْلِهِ.

وَيْلٌ എന്നാല്‍ നാശം, താക്കീത്, കഠിനശിക്ഷ എന്നൊക്കെയാണ് അര്‍ഥം. {വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ജനങ്ങളെ കുത്തിപ്പറയുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക്} പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സൂചനകള്‍ കൊണ്ടും ജനങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവനാണ് هماز വാക്കുകളെ കൊണ്ട് മറ്റുള്ളവരെ അപമാനിക്കുന്നവനാണ് لماز. (തഫ്സീറുസ്സഅ്ദി)

 ഈ രണ്ടു വിഭാഗങ്ങളുടെയും (لماز, هماز ) ലക്ഷണം തുടര്‍ന്ന് വിവരിക്കുന്നു:

ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ

അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. (ഖു൪ആന്‍:104/2)

وَمِنْ صِفَةِ هَذَا الْهَمَّازِ اللَّمَازِ، أَنَّهُ لَا هَمَّ لَهُ سِوَى جَمْعِ الْمَالِ وَتَعْدِيدِهِ وَالْغِبْطَةِ بِهِ، وَلَيْسَ لَهُ رَغْبَةٌ فِي إِنْفَاقِهِ فِي طَرْقِ الْخَيِّرَاتِ وَصِلَةِ الْأَرْحَامِ، وَنَحْوِ ذَلِكَ،

لماز, هماز എന്നീ രണ്ടു വിഭാഗങ്ങളുടെയും ലക്ഷണം ധനം സമ്പാദിക്കുകയും അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുക എന്നതു മാത്രമാണ്. ഈ സമ്പത്ത് നന്മയുടെ മാര്‍ഗത്തിലോ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലോ ചെലവഴിക്കുന്നതില്‍ അവര്‍ക്ക് യാതൊരു വിധ താല്‍പര്യവും ഇല്ല. (തഫ്സീറുസ്സഅ്ദി)

 ഈ രണ്ടു വിഭാഗങ്ങളുടെയും വിചാരം  തുടര്‍ന്ന് വിവരിക്കുന്നു:

يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ

അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. (ഖു൪ആന്‍:104/3)

يَظُنُّ أَنَّ مَالَهُ الذِّي جَمَعَهُ سَيُنْجِيهِ مِنَ المَوْتِ، فَيَبْقَى خَالِدًا فِي الحَيَاةِ الدُّنْيَا.

താൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് തന്നെ രക്ഷിക്കുമെന്നും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്. (തഫ്സീർ മുഖ്തസ്വർ)

{يَحْسَبُ} بِجَهْلِهِ {أَنَّ مَالَهُ أَخْلَدَهُ فِي الدُّنْيَا}، فَلِذَلِكَ كَانَ كَدُّهُ وَسَعْيُهُ كُلُّهُ فِي تَنْمِيَةِ مَالِهِ، الَّذِي يَظُنُّ أَنَّهُ يُنَمِّي عُمْرَهُ، وَلَمْ يَدْرِ أَنَّ الْبُخْلَ يَقْصِفُ الْأَعْمَارَ، وَيُخَرِّبُ الدِّيَارَ، وَأَنَّ الْبِرَّ يَزِيدُ فِي الْعُمْرِ.

അവന്റെ അജ്ഞത മൂലം {അവന്‍ വിചാരിക്കുന്നു} {അവന്റെ ധനം (ഇഹലോകത്ത്) അവന് ശാശ്വതജീവിതം നല്‍കുമെന്ന്} അതിനാല്‍ തന്നെ അവന്റെ സമ്പത്ത് പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവന്റെ അധ്വാനങ്ങളും പരിശ്രമങ്ങളുമെല്ലാം. എന്നാല്‍ പിശുക്ക് ആയുസ് നശിപ്പിക്കുകയും വീടുകളെ തകര്‍ത്തു കളയുകയും ചെയ്യുന്നതാണെന്നും പുണ്യകര്‍മങ്ങളാകട്ടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതാണെന്നും അവന്‍ മനസ്സിലാക്കിയിട്ടില്ല. (തഫ്സീറുസ്സഅ്ദി)

കുറെ ധനം ശേഖരിച്ചുണ്ടാക്കുകയും, അത് വേണ്ടപ്പെട്ട വിഷയങ്ങളില്‍ വിനിയോഗിക്കാതെ അഹങ്കാരപൂര്‍വ്വം അതിന്റെ എണ്ണവും വണ്ണവും മാത്രം ചിന്താവിഷയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടന്മാരില്‍ സ്വാഭാവികമായും കാണാവുന്ന സമ്പ്രദായമാണ് അന്യരെ കുത്തുവാക്കുകള്‍ ഉപയോഗിച്ച് ഇടിച്ചു താഴ്ത്തലും, കുറ്റവും കുറവും എടുത്തുകാട്ടി ദുഷിച്ചുകൊണ്ടിരിക്കലും. തങ്ങളുടെ ധനം തങ്ങള്‍ക്ക് ഈ ലോകത്ത് ശാശ്വത ജീവിതം നേടിക്കൊടുത്തിട്ടുണ്ടെന്നും, തങ്ങളും തങ്ങളുടെ ധനവും ഒരിക്കലും നശിക്കുകയില്ലെന്നുമുള്ള ഭാവമായിരിക്കും ആ ധനപൂജകന്‍മാരില്‍ നിന്നും പ്രകടമാകുന്നത്. ഇങ്ങിനെയുള്ളവര്‍ക്ക് വമ്പിച്ച നാശമാണുള്ളത്‌ എന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുകയാണ്. (അമാനി തഫ്സീര്‍)

എന്നാൽ വിഡ്ഡിയായ ഈ മനുഷ്യൻ ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. നരകാഗ്നിയിലേക്ക് അവൻ വലിച്ചെറിയപ്പെടുന്നതാണെന്ന് അല്ലാഹു അറിയിക്കുന്നു.

كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ ‎﴿٤﴾‏ وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ ‎﴿٥﴾‏ نَارُ ٱللَّهِ ٱلْمُوقَدَةُ ‎﴿٦﴾‏ ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ ‎﴿٧﴾‏ إِنَّهَا عَلَيْهِم مُّؤْصَدَةٌ ‎﴿٨﴾‏ فِى عَمَدٍ مُّمَدَّدَةِۭ ‎﴿٩﴾‏

നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌. (ഖു൪ആന്‍:104/4-9)

الْحُطَمَةِ (ഹുത്വമ) എന്നത് നരകത്തിന്റെ വിശേഷണ നാമങ്ങളില്‍ ഒന്നാകുന്നു. അതില്‍ ഇടപ്പെടുന്ന ഏതൊരു വസ്തുവെയും കത്തിച്ചു നശിപ്പിക്കുമാറ് അതികഠിനമായത് എന്ന് സാരം.  അതിന്റെ ഭയാനകതയും ഭീകരതയും എത്രമാത്രമായിരിക്കുമെന്നാണ് പിന്നീടുള്ള വചനം വിശദീകരിക്കുന്നത്.

{نَارُ اللَّهِ الْمُوقَدَةُ} الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ {الَّتِي} مِنْ شِدَّتِهَا {تَطَّلِعُ عَلَى الأَفْئِدَةِ} أَيْ: تَنْفُذُ مِنَ الْأَجْسَامِ إِلَى الْقُلُوبِ.

{അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു} മനുഷ്യരും കല്ലുകളുമാണ്‌ അതിലെ ഇന്ധനം. ആ തിയിന്റെ ശക്തി {അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതാണ്} ശരീരം തുളച്ച് ഹൃദയത്തിലേക്കെത്തുമെന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)

وَمَعَ هَذِهِ الْحَرَارَةِ الْبَلِيغَةِ هُمْ مَحْبُوسُونَ فِيهَا، قَدْ أَيَسُوا مِنَ الْخُرُوجِ مِنْهَا، وَلِهَذَا قَالَ: {إِنَّهَا عَلَيْهِمْ مُؤْصَدَةٌ} أَيْ: مُغْلَقَةٌ {فِي عَمَدٍ} مِنْ خَلْفِ الْأَبْوَابِ {مُمَدَّدَةٍ} لِئَلَّا يَخْرُجُوا مِنْهَا

ഈ കഠിനമായ ചൂടിനോടൊപ്പം അവര്‍ അതില്‍ തടവിലാക്കപ്പെട്ടവരായിരിക്കും. അതില്‍ നിന്ന് പുറത്തുപോകുന്ന കാര്യത്തില്‍ അവര്‍ നിരാശരാണ്. {അത് അവരുടെ മേല്‍ അടച്ചുമൂടപ്പെട്ടതായിരിക്കും} എന്നു പറഞ്ഞതിന്റെ ഉദ്ദേശം അതാണ്. അതില്‍ നിന്ന് അവര്‍ പുറത്തുപോകാതിരിക്കാന്‍ നരകത്തിന്റെ വാതില്‍ പിന്നില്‍ നിന്ന് പൂട്ടിയതായിരിക്കും.

كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا

അവര്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്. (സൂറ:സജദ – 20) (തഫ്സീറുസ്സഅ്ദി)

മാംസമോ, ബാഹ്യാവയവങ്ങളോ മാത്രമല്ല ആ അഗ്നി എരിച്ചു കളയുന്നത്. ഹൃദയങ്ങളുടെ ഉള്ളോട്ട് കയറിച്ചെന്ന് അവയെയും അത് കടന്നാക്രമിക്കുന്നതാണ്. മാത്രമല്ല, വമ്പിച്ച നെടുംതൂണുകള്‍ക്കുള്ളില്‍ അവര്‍ ബന്ധിക്കപ്പെടുകയും, വാതിലുകള്‍ അടച്ചു മൂടപ്പെടുകയും ചെയ്യുന്നു. അങ്ങനെ, യാതൊരുതരത്തിലുള്ള ആശ്വാസത്തിനും യാതൊരു പഴുതും കിട്ടാതെ നാനാഭാഗത്തൂടെയും അവര്‍ നിത്യയാതന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. (അമാനി തഫ്സീര്‍)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *