വിശുദ്ധ ഖുർആനിലെ 105 ാ മത്തെ സൂറത്താണ് سورة الفيل (സൂറ: ഫീൽ). 5 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. ഒന്നാമത്തെ ആയത്തിലെ أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ സൂറത്തിന്റെ നാമം.
വിശുദ്ധ കഅ്ബഃയെ പൊളിച്ചുനീക്കുവാന്‍ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്രപ്രസിദ്ധമായ സംഭവമാണ് ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നത്. പ്രസ്തുത സംഭവം മുഖേന അല്ലാഹു അവര്‍ക്ക് ചെയ്ത അനുഗ്രഹം, അതിലടങ്ങിയ ദൈവികദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവയെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ആനക്കലഹ സംഭവം എന്നറിയപ്പെടുന്ന ഇത് അറബികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്.
അബീസീനിയായിലെ ചക്രവര്‍ത്തിയായിരുന്ന നജജാശീ (നെഗാശീ)യുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്രഹത്ത് എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിക്കുവാന്‍വേണ്ടി യമനില്‍ ഒരു വമ്പിച്ച ക്രിസ്തീയ ആരാധനാലയമുണ്ടാക്കി. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്. ജനങ്ങളെ അങ്ങോട്ടു ആകര്‍ഷിക്കുവാന്‍ അവന്‍ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചു. മക്കയിലേക്ക് ജനങ്ങള്‍ ഹജ്ജുകര്‍മ്മത്തിന് പോകുന്ന പതിവു നിര്‍ത്തലാക്കി പകരം ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചുവിടണമെന്നായിരുന്നു അവന്റെ ഉദ്ദേശം.
കിനാനഃ ഗോത്രത്തിൽ പെട്ട ഒരാൾ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. ഈ സേനക്കു ആനപ്പട്ടാളം എന്നു പറയപ്പെടുവാന്‍ ഇതാണ് കാരണം.
മക്കായുടെ അടുത്തൊരു സ്ഥലത്തുവന്ന് തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിയിക്കുവാനായി അബ്രഹത്ത് ഖുറൈശികളുടെ അടുക്കലേക്കു ആളയച്ചു. തങ്ങള്‍ ഒരു യുദ്ധം നടത്തി നാടു കീഴടക്കുവാന്‍ ഉദ്ദേശിച്ചു വന്നതല്ലെന്നും, കഅ്ബഃ പൊളിച്ചുനീക്കല്‍ മാത്രമാണ് വരവിന്റെ ഉദ്ദേശ്യമെന്നും അറിയിച്ചു. തങ്ങളുടെ ജീവനെപ്പോലെ ബഹുമാനിച്ചാദരിച്ചു വരുന്ന കഅ്ബഃ പൊളിക്കുന്നതില്‍ അങ്ങേ അറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെങ്കിലും, ആ സൈന്യത്തെ നേരിടുവാനുള്ള കെല്‍പോ കരുത്തോ അവര്‍ക്കു ഉണ്ടായിരുന്നില്ല. ആനപ്പട്ടാളത്തെ നേരിട്ടുകൊണ്ടുള്ള യുദ്ധവും അവര്‍ക്കു അപരിചിതമായിരുന്നു. അങ്ങനെ, ആ കാഴ്ച തങ്ങള്‍ കാണരുതെന്നും, അതിനാല്‍ നേരിടാവുന്ന ആപത്തു തങ്ങള്‍ക്കു പിണയരുതെന്നും കരുതി അവര്‍ സ്ഥലം വിട്ടുപോകുകയാണുണ്ടായത്.
അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ക്വുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. അന്ന് ഖുറൈശികളുടെ നേതാവും, കഅ്ബയുടെ മേല്‍നോട്ടം വഹിക്കുന്ന ആളും നബിയുടെ പിതാമഹനായ അബ്‌ദുല്‍ മുത്ത്വലിബായിരുന്നു. ക്വുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.
അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’
അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’
അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂര്‍വ പിതാക്കളുടെയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’
അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’
അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’
അബ്ദുൽ മുത്വലിബ് : ‘അത് താങ്കളും അവനുമായുള്ള കാര്യം!’
അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി. അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.
ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി. ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. ആനകളെ അവർ യമനിലേക്ക് തിരിച്ചു നിർത്തി നോക്കി. അപ്പോഴതാ ആനകൾ ഉടനടി എഴുന്നേറ്റ് ഓടുന്നു! ശാമിന്റെ ഭാഗത്തേക്കും കിഴക്കോട്ടുമെല്ലാം ആനയെ തിരിച്ചു നിർത്തുമ്പോൾ അവ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ കഅ്ബയുടെ മുന്നിലേക്ക് തിരിക്കേണ്ട താമസം അവ മുട്ടുകുത്തുന്നു.
ഈ സന്ദര്‍ഭത്തിൽ അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. അല്ലാഹു അവന്‍റെ മന്ദിരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സൂറത്തുല്‍ ഫീല്‍ എന്ന അധ്യായം.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ
ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? (ഖുർആൻ:105/1)
അല്ലാഹുവിന്റെ റസൂലേ, അബ്റഹതും ആനപ്പുറത്ത് വന്ന അവന്റെ അനുയായികളും അല്ലാഹുവിന്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിന്റെ റബ്ബ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ? (തഫ്സീർ മുഖ്തസ്വർ)
أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? (ഖുർആൻ:105/2)
കഅ്ബ തകർക്കാൻ വേണ്ടി അവർ മെനഞ്ഞ കുതന്ത്രം അല്ലാഹു വൃഥാവിലാക്കി. കഅ്ബയിൽ നിന്ന് ജനങ്ങളെ തിരിച്ചു കളയുക എന്ന അവരുടെ ഉദ്ദേശം അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല. അല്ല, ഒന്നും തന്നെ അവർക്കതിൽ നിന്ന് ലഭിച്ചില്ല. (തഫ്സീർ മുഖ്തസ്വർ)
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. (ഖുർആൻ:105/3)
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. (ഖുർആൻ:105/4)
فَجَعَلَهُمْ كَعَصْفٍ مَّأْكُولِۭ
അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. (ഖുർആൻ:105/5)
കൂട്ടംകൂട്ടമായ ഒരു തരം പക്ഷികളെ അല്ലാഹു അവരില്‍ നിയോഗിച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം കല്ലുകള്‍ – അഥവാ ഇഷ്ടികക്കല്ലുകള്‍ – കൊണ്ടു എറിഞ്ഞിരുന്നു. അങ്ങനെ, ആ സൈന്യം, കന്നുകാലികള്‍ തിന്നശേഷം നിലത്ത് കൊഴിഞ്ഞുകിടക്കുന്ന വൈക്കോല്‍ തുരുമ്പെന്നോണം ചിന്നിച്ചിതറി നശിച്ചുപോയി. (അമാനി തഫ്സീര്‍)
അല്ലാഹു ആനക്കാരെ കൊണ്ട് പ്രവര്‍ത്തിച്ചതില്‍ തന്റെ അടിമകളോടുള്ള കാരുണ്യവും അവന്റെ ഏകത്വത്തിന്റെ തെളിവും മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യവും നീ കണ്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തോട് കുതന്ത്രം കാണിക്കുകയും അതിനെ തകര്‍ക്കാന്‍ ഉദ്ദേശിക്കുകയും ചെയ്തു. അതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുകയും അത് തകര്‍ക്കാന്‍ ആനകളെ കൂടെ കൂട്ടി യമനില്‍ നിന്നും എത്യോപ്യയില്‍ നിന്നും അറബികള്‍ക്ക് നേരിടാന്‍ കഴിയാത്ത ഒരു സൈന്യവുമായി അവര്‍ വന്നു. മക്കക്ക് അടുത്തെത്തിയപ്പോള്‍ അറബികള്‍ അവരെ പ്രതിരോധിച്ചില്ല. അവരെ ഭയന്ന് മക്കക്കാര്‍ സ്ഥലം വിട്ടു. എന്നാല്‍ ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ വഹിക്കുന്ന പക്ഷിക്കൂട്ടങ്ങളെ അല്ലാഹു അയച്ചു. ഈ കല്ലുകള്‍ കൊണ്ട് പക്ഷികള്‍ അടുത്തുള്ളവരെയും ദൂരെയുള്ളവരെയും തുടരെത്തുടരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവര്‍ തകര്‍ന്ന് തരിപ്പണമായി. അവര്‍ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പു പോലെയായി. അവരുടെ ദ്രോഹങ്ങളെ അല്ലാഹു അവസാനിപ്പിക്കുകയും കുതന്ത്രങ്ങളെ അവരിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്തു. ഈ സംഭവം ഏറെ പ്രസിദ്ധവും പരിചിതവുമാണ്. ആ വര്‍ഷത്തില്‍ തന്നെയാണ് നബി ﷺ ജനിച്ചത്. അതിനാല്‍ തന്നെ ഈ സംഭവം പ്രവാചകന്റെ പ്രവാചകത്വത്തിന്റെ തെളിവും അമാനുഷികമായ സംഭവങ്ങളില്‍ ഒന്നുമാകുന്നു. നന്ദിയും സ്തുതിയും അല്ലാഹുവിന് തന്നെ. (തഫ്സീറുസ്സഅ്ദി)
▪️അറബികൾക്ക് അല്ലാഹു ധാരാളം നന്മകൾ ഉദ്ദേശിച്ചിരിക്കുന്നു എന്ന വ്യക്തമായ സൂചനയായിരുന്നു ഈ സംഭവം.
▪️അറബികൾക്കിടയിൽതന്നെ ക്വുറൈശികൾക്ക് ഈ സംഭവത്തിലൂടെ ഏറെ ആദരവ് ലഭിച്ചു.
▪️ബൈതുല്‍ ഹറമിന്റെ (കഅ്ബയുടെ) മഹത്വം ഈ സംഭവത്തിലൂടെ വര്‍ദ്ധിച്ചു.
▪️നബി ﷺ യുടെ ആഗമനത്തിന്റെ മുന്നൊരുക്കമായിരുന്നു ഈ സംഭവം.
മിക്കവാറും ക്രിസ്താബ്ദം 570 – 571 ലാണ് ഈ സംഭവം ഉണ്ടായത്. 571-ാം കൊല്ലം ഏപ്രില്‍ 2-ആം തിയ്യതിയാണെന്ന് ചിലര്‍ ക്ലിപ്തപ്പെടുത്തി പ്രസ്താവിച്ചിട്ടുമുണ്ട്. ഈ കൊല്ലത്തിലായിരുന്നു നബി ﷺ തിരുമേനിയുടെ ജനനവും ഉണ്ടായത്. അറബികളുടെ ഇടയില്‍ പൊതുവിലും, ഖുറൈശികള്‍ക്കിടയില്‍ വിശേഷിച്ചും വളരെ ഗൗരവമേറിയ ഒരു സംഭവമാണിതെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍, പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്കു അവര്‍ ആനക്കലഹം മുതല്‍ കാലം നിര്‍ണ്ണയിക്കുക പതിവായിത്തീര്‍ന്നു. മദീനാ ഹിജ്ര മുതല്‍ വര്‍ഷാരംഭം നിര്‍ണ്ണയിക്കുന്ന പതിവു ഇസ്‌ലാമില്‍ അംഗീകരിക്കപ്പെടുന്നതുവരെ ആ പതിവു തുടര്‍ന്നുപോന്നു. (അമാനിതഫ്സീർ)
തൗഹീദിന്റെ പ്രാധാന്യം
ആനക്കലഹ സംഭവം ഏറെ പുരാതനമായിരുന്നില്ല. മക്കയിലെ കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അറബികള്‍ക്ക് പൊതുവില്‍ അതു സുപരിചിതവുമായിരുന്നു. അബ്‌റഹത്തിന്റെ ആക്രമണത്തില്‍നിന്ന് കഅ്ബയെ രക്ഷിച്ചത് അല്ലാഹു അല്ലാത്ത ഏതെങ്കിലും ആരാധ്യരല്ലെന്നും മറിച്ച്, അല്ലാഹു മാത്രമാണെന്നും അറബികളെല്ലാം സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഓര്‍മിപ്പിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ; മുഹമ്മദ് നബി ﷺ നല്‍കുന്ന സന്ദേശം, പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യണമെന്നും മറ്റെല്ലാ ആരാധ്യരെയും തള്ളിക്കളയണമെന്നുമല്ലാതെ മറ്റൊന്നുമല്ലെന്ന് അറബികള്‍ക്ക് പൊതുവിലും ഖുറൈശികള്‍ക്ക് പ്രത്യേകിച്ചും ബോധ്യമാകാന്‍. അതുപോലെ തങ്ങള്‍ സര്‍വശക്തിയുമുപയോഗിച്ച് ഈ സത്യസന്ദേശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആനപ്പടയെ തകര്‍ത്തു തരിപ്പണമാക്കിയ ആ റബ്ബിന്റെ കോപത്തിന് സ്വയം പാത്രമായിത്തീരുമെന്ന് ചിന്തിക്കാനും.
ആനക്കലഹത്തെ കുറിച്ച് പ്രതിപാദിക്കുന്ന സൂറ:ഫീൽ ന് ശേഷമുള്ള സൂറത്ത് സൂറ:ഖുററൈശ് ആണ്. ആനക്കലഹം അവർക്ക് നേടിക്കൊടുത്ത അനുഗ്രഹങ്ങളെ കുറിച്ചുള്ള സൂചനകൾ ആ സൂറത്തിലും പരാമർശിക്കുന്നുണ്ട്.
لِإِيلَٰفِ قُرَيْشٍ ﴿١﴾ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴿٢﴾ فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ ﴿٣﴾ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفِۭ ﴿٤﴾
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ. (ഖുർആൻ:106/1-4)
قَالَ كَثِيرٌ مِنَ الْمُفَسِّرِينَ: إِنَّ الْجَارَّ وَالْمَجْرُورَ مُتَعَلِّقٌ بِالسُّورَةِ الَّتِي قَبْلَهَا أَيْ: فَعَلْنَا مَا فَعَلْنَا بِأَصْحَابِ الْفِيلِ لِأَجْلِ قُرَيْشٍ وَأَمْنِهِمْ، وَاسْتِقَامَةِ مَصَالِحِهِمْ، وَانْتِظَامِ رِحْلَتِهِمْ فِي الشِّتَاءِ لِلْيَمَنِ، وَالصَّيْفِ لِلشَّامِ، لِأَجْلِ التِّجَارَةِ وَالْمَكَاسِبِ. فَأَهْلَكَ اللَّهُ مَنْ أَرَادَهُمْ بِسُوءٍ، وَعَظَّمَ أَمْرَ الْحَرَمِ وَأَهْلَهُ فِي قُلُوبِ الْعَرَبِ، حَتَّى احْتَرَمُوهُمْ، وَلَمْ يَعْتَرِضُوا لَهُمْ فِي أَيِّ سَفَرٍ أَرَادُوا، وَلِهَذَا أَمَرَهُمُ اللَّهُ بِالشُّكْرِ، فَقَالَ: {فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ} أَيْ: لِيُوَحِّدُوهُ وَيُخْلِصُوا لَهُ الْعِبَادَةَ،
لِإِيلَافِ (കൂട്ടിയിണക്കിയതിനാല്‍) എന്ന് جار مجرور കൊണ്ട് തുടങ്ങിയതിനാല്‍ ഈ അദ്ധ്യായം തൊട്ടുമുമ്പുള്ള അദ്ധ്യായവുമായി (സൂറതുല്‍ ഫീല്‍) ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ് ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് (കഅ്ബ പൊളിക്കാന്‍ വന്ന) ആനക്കാരെ കൊണ്ട് നാം ചെയ്തതെല്ലാം ഖുറൈശികള്‍ക്കും അവരുടെ സുരക്ഷക്കും പൊതുനന്മക്കും ധനസമ്പാദനത്തിനും കച്ചവടത്തിനും വേണ്ടി ഉഷ്ണകാലത്ത് ശാമിലേക്കും ശൈത്യകാലത്ത് യമനിലേക്കും അവരുടെ യാത്ര വ്യവസ്ഥാപിതമാകുന്നതിനും വേണ്ടിയാണ്. അങ്ങനെ ഖുറൈശികളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചവരെ അല്ലാഹു നശിപ്പിക്കുകയും അറബികളുടെ മനസ്സുകളില്‍ പരിശുദ്ധ ഹറമിന്റെയും അതിന്റെ സംരക്ഷകരുടെയും സ്ഥാനം ഉയര്‍ത്തി, അവര്‍ ആദരിക്കപ്പെടുകയും അവര്‍ ഉദ്ദേശിക്കുന്ന ഏത് യാത്രകള്‍ക്കും തടസ്സമാവാത്ത വിധത്തില്‍ അല്ലാഹു അവരെ മഹോന്നതരാക്കുകയും ചെയ്തു. അതിന് നന്ദി ചെയ്യാനാണ് തുടര്‍ന്ന് അല്ലാഹു കല്‍പിക്കുന്നത്. {ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ} അതായത്: അവന്റെ ഏകത്വം അംഗീകരിക്കുകയും ആരാധന അവന് മാത്രമാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com