ദുല്‍ഹജ്ജിലെ ആദ്യത്തെ 10 പുണ്യദിനങ്ങള്‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍. ഈ ദിവസങ്ങളുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ധാരാളം കാണാവുന്നതാണ്.

ﻭَﻟَﻴَﺎﻝٍ ﻋَﺸْﺮٍ

പത്ത് രാത്രികള്‍ തന്നെയാണെ സത്യം.(ഖു൪ആന്‍:89/2)

അല്ലാഹു വിശുദ്ധ ഖു൪ആനില്‍ പത്ത് രാത്രികളെ കൊണ്ട് പ്രത്യേകം സത്യം ചെയ്തു പറഞ്ഞതില്‍ നിന്നുതന്നെ ആ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകം മഹത്വമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

ഈ ആയത്തിൽ പറയുന്ന പത്ത് രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത് രാത്രികളാണെന്നാണ്‌  പ്രബലാഭിപ്രായം‌.

ഇമാം ഇബ്നുകസീർ ‎رحمه الله പറഞ്ഞു:

الليالي العشر : المراد بها عشر ذي الحجة

പത്ത് രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത് രാത്രികളാണ്.

മുഹമ്മദ് അമാനി മൗലവി(റഹി) എഴുതുന്നു:’മുന്‍ഗാമികളും പിന്‍ഗാമികളുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതല്‍ ശരിയായി തോന്നുന്നതും (അത്) ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നത്രെ’.(അമാനി തഫ്സീ൪ : 89/2 ന്റെ വിശദീകരണത്തില്‍ നിന്ന്)

ﻭَﻳَﺬْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻓِﻰٓ ﺃَﻳَّﺎﻡٍ ﻣَّﻌْﻠُﻮﻣَٰﺖٍ

…..അറിയപ്പെട്ട ദിവസങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി…..(ഖു൪ആന്‍ :   22/28 )

قال ابن عباس : إنها عشر ذي الحجة

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ‘അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹജ്ജിലെ (ആദ്യത്തെ) പത്ത് ദിനങ്ങളാകുന്നു’. (ബുഖാരി)

ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനങ്ങളളുടെ ശ്രേഷ്ടത നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عَنْ جَابِرٍ ـ رضى الله عنه ــ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أفضلُ أيامِ الدنيا أيامُ العشْرِ

ജാബിര്‍ (റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘ഇഹലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹജ്ജിലെ) ആദ്യത്തെ പത്ത് ദിനങ്ങളാകുന്നു’. (സ്വഹീഹ് ജാമിഅ് :1133)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ :‏ مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ‏”‏‏.‏ قَالُوا وَلاَ الْجِهَادُ قَالَ ‏”‏ وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ

ഇബ്നു അബ്ബാസില്‍ (റ)  നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേ‍ഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല’. അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ .(ബുഖാരി :969)

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ശ്രേഷ്ടകരമാണ് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.എന്നാല്‍ ഒരാള്‍ സ്വന്തം ശരീരവും സമ്പത്തുമായും  ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്യുന്നുവെങ്കില്‍ മാത്രമാണ് അത് (രക്തസാക്ഷിയാകുന്നത്) ഇതിനേക്കാള്‍ (ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളേക്കാള്‍) ശ്രേഷ്ടകരമാകുന്നത്.

മറ്റ് ദിവസങ്ങളില്‍ സല്‍ക൪മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനേക്കാള്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍  സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടമുള്ള കാര്യവുമാണ്. ഈ ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍ക൪മ്മങ്ങളേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ സംശുദ്ധവും പ്രതിഫലാ൪ഹവുമായ മറ്റൊരു ക൪മ്മവുമില്ല.

مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ ‏ يَعْنِي أَيَّامَ الْعَشْرِ ‏

നബി ﷺ പറഞ്ഞു:'(ദുല്‍ഹജ്ജിലെ) പത്ത് ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല (അഥവാ മറ്റേത് ക൪മ്മങ്ങളേക്കാളും അല്ലാഹുവിന് ഇഷ്ടം ഈ ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളാണ്) (അബൂദാവൂദ് :2438 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عـن ابـن عبـاس ـ رضي الله عنهما ـ عـن النبـي ـ صلى الله عليه وسلم ـ قـال : مـا مـن عمـل أزكـى عنـد الله عـز وجـل ، ولا أعظـم أجـراًمـن خيـر يعملـه فـي عشـر الأضحـى

ഇബ്നു അബ്ബാസില്‍ (റ)  നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍ക൪മ്മങ്ങളേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ സംശുദ്ധവും പ്രതിഫലാ൪ഹവുമായ മറ്റൊരു ക൪മ്മങ്ങളുമില്ല’. (സ്വഹീഹുത്ത൪ഗീബ്:1148)

റമളാനില്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്കുപോലും ഈ ഒരു ശ്രേഷ്ടത പറഞ്ഞിട്ടില്ലെന്നുള്ളത് ചേ൪ത്ത് വായിക്കേണ്ടതാണ്. മാത്രമല്ല, റമദാനിലെ അവസാനത്തെ പത്തിലെ പകലുകളെക്കാള്‍ ശ്രേഷ്ടകരമാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസത്തിലെ പകലുകളെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളതാകാണാം.

قال شيخ الإسلام ابن تيمية – رحمه الله – إن أيام عشر ذي الحجة أفضل من أيام العشر الأواخر من رمضان وليالي العشر من رمضان أفضل من ليالي العشر من ذي الحجة

ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ رحمه الله പറഞ്ഞു : ‘റമദാനിലെ അവസാനത്തെ പത്തിലെ പകലുകളെക്കാള്‍ ശ്രേഷ്ടകരമാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസത്തിലെ പകലുകള്‍. എന്നാല്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തിലെ രാത്രികളേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ അവസാന പത്തിലെ രാത്രികള്‍’. (ഫതാവാ ഇബ്നുതൈമിയ :25/287)

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ رحمه الله യുടെ ഈ മറുപടിയെക്കുറിച്ച്  ഇബ്നുല്‍ ഖയ്യിം رحمه الله പറയുന്നു: ‘ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ ശൈഖിന്റെ ഈ മറുപടിയെക്കുറിച്ച് ചിന്തിച്ചാല്‍ വളരെ സ്വീകാര്യമായ ഏറ്റവും നല്ല ഒരു മറുപടിയാണ് ഇതെന്ന് മനസ്സിലാക്കാം. കാരണം ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. അറഫാ ദിനവും, ബലി പെരുന്നാള്‍ ദിനവും, ദുല്‍ഹിജ്ജ എട്ടിന് മക്കയില്‍ നിന്ന് ഹജ്ജാജിമാര്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് നീങ്ങുന്ന തര്‍ബിയത്തിന്റെ ദിനം എന്നീ അതി ശ്രേഷ്ടമായ ദിനങ്ങളെല്ലാം തന്നെ ദുല്‍ഹിജ്ജ പത്തിലാണല്ലോ വരുന്നത്. എന്നാല്‍ രാത്രിയുടെ വിഷയത്തില്‍ റമദാനിലെ അവസാന പത്തിലെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളാണ്. നബി ﷺ ആ രാവുകള്‍ എല്ലാം ഹയാത്താക്കാറുണ്ടായിരുന്നു. മാത്രമല്ല ആ രാവുകളിലാണല്ലോ ശ്രേഷ്ടമായ ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ദിനങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജ പത്തിലെ ദിനങ്ങളും, രാവുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം റമദാനിലെ പത്തിലെ രാവുകളുമാണെന്ന് മനസ്സിലാക്കാം. ഇതല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കൊന്നും മതിയായ തെളിവുകളില്ല ‘ . (സാദുല്‍ മആദ്  :1/75)

قال   الشيخ عبد العزيز بن باز: عشر الأواخر من رمضان أفضل من جهة الليل؛ لأن فيها ليلة القدر، والعشر الأول من ذي الحجة أفضل من جهة النهار؛ لأن فيها يوم عرفة، وفيها يوم النحر، وهما أفضل أيام الدنيا، هذا هو المعتمد عند المحققين من أهل العلم، فعشر ذي الحجة أفضل من جهة النهار، وعشر رمضان أفضل من جهة الليل، لأن فيها ليلة القدر وهي أفضل الليالي، والله المستعان.

അല്ലാമ അബ്ദുൽ അസീസ്‌ ബിൻ ബാസ് رحمه الله പറഞ്ഞു :റമദാനിലെ അവസാനത്തെ പത്താണ് രാത്രികളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതിലാണ് ലൈലത്തുൽ ഖദ്ർ ഉള്ളത്. പകലുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. അറഫയുടെയും ബലിയുടെയും ദിവസം അതിലാണുള്ളത്. ദുൻയാവിലെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ രണ്ട് ദിവസങ്ങളാണവ. ഇതാണ്‌ സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാർ അവലംബിച്ചിട്ടുള്ളത്. അപ്പോൾ പകലുകളിൽ ശ്രേഷ്ഠമായിട്ടുള്ളത് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളും, രാത്രികളിൽ ശ്രേഷ്ഠമായിട്ടുള്ളത് റമദാനിലെ അവസാനത്തെ പത്ത് രാത്രികളുമാണ്. അതിലാണ് ലൈലത്തുൽ ഖദ്ർ; രാത്രികളിൽ ഏറ്റവും ശ്രേഷ്ഠമായ രാത്രിയാണത്. അല്ലാഹുൽ മുസ്തആൻ.

ഹാഫിദ് ഇബ്നു റജബ് رحمه الله പറഞ്ഞു: അല്ലാഹു  മുഅ്മിനീങ്ങളുടെ മനസ്സിൽ തന്റെ പരിശുദ്ധഭവനമായ കഅ്ബയെ ഒരുനോക്ക് കാണാനുള്ള ആഗ്രഹം ഇട്ടുകൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാ വർഷവും അവിടെപ്പോവുകയെന്നത് അധിക മുസ്‌ലിമീങ്ങൾക്കും പ്രയാസമായതിനാൽ കഴിവുള്ളവർക്ക് ആയുസ്സിൽ ഒരിക്കൽ മാത്രം ഹജ്ജ് നിർബന്ധമാക്കിക്കൊണ്ട് അല്ലാഹു അവർക്ക് ഇളവ് ചെയ്തു. ഹജ്ജിന് പുറപ്പെട്ടവരും പുറപ്പെടാൻ സാധിക്കാതെ നാടുകളിൽ കഴിയുന്നവർക്കും ഈ പുണ്യദിനങ്ങളിൽ പങ്കുചേരാൻ വേണ്ടി അവൻ ഹജ്ജ് നടക്കുന്ന ദുൽഹിജ്ജയിലെ പത്തു ദിവസങ്ങൾക്കു പ്രത്യേക സ്ഥാനം നൽകി. ഒരു വർഷം ഹജ്ജിനു സാധിക്കാത്തവനും ഈ പത്തു ദിവസങ്ങളിൽ തന്റെ വീട്ടിലിരുന്ന് സൽകർമങ്ങൾ ചെയ്യാൻ സാധിക്കുമല്ലോ. ആ സൽകർമങ്ങളാകട്ടെ അല്ലാഹു തആലാ ‘ഹജ്ജിനേക്കാൾ മഹത്വമുള്ള ജിഹാദിനെക്കാളും’ മഹത്വമുള്ളതാക്കുകയും ചെയ്തു! (ലത്വാഇഫുൽ മആരിഫ്-476)

ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങൾ ഇത്രയും ശ്രേഷ്ടമാകാനുള്ള കാരണത്തെ കുറിച്ച്   ഇമാം ഇബ്നുഹജര്‍ رحمه الله പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

والذي يظهر أن السبب في امتياز عشر ذي الحجة لمكان اجتماع أمهات العبادة فيه، وهي الصلاة والصيام والصدقة والحج، ولا يتأتى ذلك في غيره

ദുല്‍ഹിജ്ജയിലെ  പത്ത് ദിനങ്ങൾ ഇത്രയും ശ്രേഷ്ടമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റ് യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി: 2/460)

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله  പറഞ്ഞു:ദുൽ ഹിജ്ജയുടെ ആദ്യത്തെ പത്തിൽ നിസ്കരിക്കുന്ന രണ്ട് റകഅത് നിസ്കാരത്തിന് റമദാനിൽ നിസ്കരിക്കുന്ന രണ്ട് റകഅത്തിനെക്കാൾ പുണ്യമുണ്ട്. ഇത് സാധാരണക്കാർക്ക് തീരെ അറിയാത്ത കാര്യമാണ്. എന്നാൽ പണ്ഡിതന്മാർക്ക് അങ്ങനെയല്ല. അതിനാൽ പണ്ഡിതമാർ ഇത് ജങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്.

ദുൽഹിജ്ജയിലെ ആദ്യ 10 ദിവസങ്ങളിലെ വെള്ളിയാഴ്ച മറ്റു മാസങ്ങളിലെ വെളളിയാഴ്ചയെക്കാൾ ശ്രേഷ്ഠകരമാണ്.

قال ابن حجر رحمه الله : يوم الجمعة في [ عشر ذي الحجة] أفضل من الجمعة في غيره؛ لاجتماع الفضلين فيه

ഇബ്നു ഹജർ رحمه الله പറഞ്ഞു: രണ്ട് ശ്രഷ്ഠതകൾ ഒരുമിക്കുന്നു എന്നതിനാൽ, ദുൽ-ഹിജ്ജയുടെ 10 ദിവസങ്ങളിൽ കടന്നുവരുന്ന വെള്ളിയാഴ്ച മറ്റേതൊരു വെള്ളിയാഴ്ചയേക്കാളും കൂടുതൽ മികച്ചതാണ്.

ഏറെ ശ്രേഷ്ടതയുള്ള ഈ ദിവസങ്ങളില്‍ ധാരാളം സല്‍ക൪മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സ്വലഫുകള്‍ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

وَكَانَ سَعِيدُ بْنُ جُبَيْرٍ إِذَا دَخَلَ أَيَّامُ الْعَشْرِ اجْتَهَدَ اجْتِهَاداً شَدِيداً حَتَّى مَا يَكَادُ يَقْدِرُ عَلَيْهِ

ദുല്‍ഹജ്ജ് ആദ്യത്തെ പത്ത് ദിവസങ്ങള്‍ സമാഗതമായാല്‍ (താബിഉകളില്‍ പ്രമുഖനായ) സഈദുബ്നു ജുബൈ൪(റ) തനിക്ക് കഴിയില്ലായെന്ന് തോന്നുമാറ് സല്‍ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കാനായി പരിശ്രമിക്കാറുണ്ടായിരുന്നു. .(ദാരിമി : 1828 – ഹസന്‍)

قال ابن مفلح رحمه الله  : وأيام عشر ذي الحجة كلها شريفة مفضلة يضاعف العمل فيها، ويستحب الاجتهاد في العبادة فيها

ഇബ്നു ഖുദാമ(റ) പറഞ്ഞു:  ദുല്‍ഹജ്ജിലെ (ആദ്യത്തെ) പത്ത് ദിവസങ്ങള്‍ എന്തുകൊണ്ടും ശ്രേഷ്ടവും ഉല്‍കൃഷ്ടവുമാകുന്നു.അതില്‍ ചെയ്യുന്ന സല്‍ക൪മ്മങ്ങളുടെ പ്രതിഫലം ഇരട്ടിപ്പിക്കുന്നതും അന്ന് ഇബാദത്തുകളില്‍ കൂടുതല്‍ പ്രയത്നിക്കല്‍ സുന്നത്തുമാകുന്നു.(മുഗ്’നി : 4/443)

ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഏറെ ശ്രേഷ്ഠമായ അവസരങ്ങളാണ്  ഈ ദിവസങ്ങളിലൂടെ ലഭിക്കുന്നത്. അതാകട്ടെ അല്ലാഹുവിന്റെ ദാനമാണ്.

عن أنس بن مالك عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : افْعَلوا الخَيْرَ دَهْرَكُمْ، و تَعَرَّضُوا لِنَفَحاتِ رَحْمَةِ اللهِ، فإنّ للهِ نَفَحاتٍ من رحمتِهِ، يُصِيبُ بِها مَن يَشاءُ من عبادِهِ، و سَلوا اللهَ أنْ يَسْتُرَ عَوْراتِكُمْ، و أنْ يُؤَمِّنَ رَوْعاتِكُمْ

അനസ് ബ്നു മാലിക് (റ)  വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ആയുസ്സിൽ പരമാവധി നിങ്ങൾ നന്മകൾ പ്രവർത്തിക്കുക അല്ലാഹുവിൻറെ കാരുണ്യത്തിന്റെ ദാനങ്ങൾ നിങ്ങൾ അന്വേഷിക്കുക അല്ലാഹുവിന് അവന്റെ കാരുണ്യത്തിൽ നിന്നുള്ള ചാല ദാനങ്ങൾ ഉണ്ട് . അവൻ ഉദ്ദേശിക്കുന്ന അവൻറെ അടിമകൾക്ക് അവനത് നൽകുന്നതാണ് ചിലപ്പോൾ അത്തരം വല്ല ദാനവും ആർക്കെങ്കിലും നൽകപ്പെട്ടാൽ അതിനുശേഷം അവന് ദൗർഭാഗ്യം സംഭവിക്കുകയില്ല. (الألباني (ت ١٤٢٠)، السلسلة الصحيحة ١٨٩٠ • حسن)

ഇത്രയും ശ്രേഷ്ടമായ ദിവസങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങളെ കുറിച്ച് നാം ബോധവാന്‍മാരാകേണ്ടതുണ്ട്. അല്ലാഹുവിനെ സ്മരിക്കുക എന്നത് ഈ ദിവസങ്ങളിലെ  ശ്രേഷ്ടമായ ഇബാദത്താണ്.

وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ

എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (ഖുർആൻ:2/203)

ﻭَﻳَﺬْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻓِﻰٓ ﺃَﻳَّﺎﻡٍ ﻣَّﻌْﻠُﻮﻣَٰﺖٍ

…..അറിയപ്പെട്ട ദിവസങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി…..(ഖു൪ആന്‍ : 22/28)

ഈ ദിവസങ്ങളില്‍ തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) തക്ബീറും (അല്ലാഹു അക്ബ൪) തഹ്‌മീദും (അല്‍ഹംദു ലില്ലാഹ്) അധികരിപ്പിക്കേണ്ടതാണ്.

ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد

ഇബ്നു ഉമറില്‍ (റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ അടുത്ത് ഈ 10 ദിനങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ള മറ്റ് ദിനമോ അതിലുള്ള ക൪മ്മത്തേക്കാള്‍ ഉത്തമമായ ക൪മ്മമോ ഇല്ല. അതുകൊണ്ട്  അതില്‍ നിങ്ങള്‍ തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) തക്ബീറും (അല്ലാഹു അക്ബ൪) തഹ്‌മീദും (അല്‍ഹംദു ലില്ലാഹ്) അധികരിപ്പിക്കുക. (അഹ്മദ് – ത്വബ്റാനി / മുഅജമുല്‍ കബീ൪)

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളെ തക്‌ബീര്‍ കൊണ്ട്‌ സജീവമാക്കാന്‍ മുന്‍ഗാമികള്‍ ഏറെ ശ്രദ്ധകൊടുത്തിരുന്നതായി ഇമാം ബുഖാരി رحمه الله പറയുന്നു.

أن ابن عمر وأبا هريرة رضي الله عنهما كانا يخرجان إلى السوق فيكبران ويكبر الناس بتكبيرهما

ഇബ്നു ഉമര്‍ رضي الله عنهما അബൂഹുറൈറ رضي الله عنهഎന്നിവര്‍ അങ്ങാടിയിലേക്ക് ഇറങ്ങുകയും എന്നിട്ട് തക്ബീർ മുഴക്കുകയും ചെയ്യുമായിരുന്നു, അവരിരുവരുടെയും തക്ബീറിനാൽ ജനങ്ങളും തക്ബീർ ചൊല്ലും.

തങ്ങൾക്ക് വിൽക്കാനോ വാങ്ങാനോ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാഞ്ഞിട്ടും ജനങ്ങളെ തക്ബീർ ചൊല്ലാൻ ഓർമിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അവർ അപ്രകാരം അങ്ങാടിയിലേക്കിറങ്ങിയിരുന്നത്.

അദ്ദേഹം വീണ്ടും പറയുന്നു: ഉമര്‍(റ) മിനായില്‍ കയറി നിന്ന്‌ കൊണ്ട്‌ ഉച്ചത്തില്‍ തക്‌ബീര്‍ ചൊല്ലും. പള്ളിയിലുള്ളവര്‍ അത്‌ കേള്‍ക്കുകയും അവര്‍ ഏറ്റു ചൊല്ലുകയും ചെയ്യും. അങ്ങാടിയിലുള്ളവരുടെ തക്‌ബീറിനാല്‍ മിനാ മുഖരിതമാകുകയും ചെയ്യും. ദുല്‍ഹജ്ജിലെ പത്ത് ദിനങ്ങളില്‍ നിങ്ങള്‍ തക്‌ബീറും തഹ്‌ലീലും തഹ്‌മീദും വര്‍ദ്ധിപ്പിക്കുക എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരങ്ങനെ ചെയ്‌തിരുന്നത്‌. (ഫത്ഹുല്‍ ബാരി  : 2/531)

താബിഈ വര്യനായ മൈമൂൻ ബ്നു മിഹ്റാൻ رحمه الله പറഞ്ഞു:

أدركت الناس وإنهم ليكبرون في العشر حتى كنت أشبهه بالأمواج من كثرتها

ദുൽഹിജ്ജ ആദ്യപത്തിൽ ജനങ്ങളെ തക്ബീർ ചൊല്ലുന്നവരായി ഞാൻ കണ്ടു. അതിന്റെ ആധിക്യത്താൽ ഞാനതിനെ തിരമാലകളോടായിരുന്നു ഉപമിച്ചിരുന്നത്.

ഈ അനുഗ്രഹീത ദിവസങ്ങളുടെ ആഗമനത്തോടെ രാവിലേയും വൈകുന്നേരവും പള്ളികളിലും വീടുകളിലും വാഹനങ്ങളിലും ജോലി സ്ഥലങ്ങളിലുമെല്ലാം ഇത് ഉറക്കെ ചൊല്ലാവുന്നതാണ്. എന്നാൽ നിർബന്ധ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള തക്ബീർ ആരംഭിക്കുന്നത്‌ ദുൽഹജ്ജ്‌ 9 ന്റെ അന്ന് ഫജ്‌ർ മുതൽ ദുൽഹജ്ജ്‌ 13 ന്റെ അസ്‌ർ നമസ്കാരം വരെയാണ്.

ദുൽഹിജ്ജ മാസത്തിൽ നമസ്കാരങ്ങൾക്ക് ശേഷം തക്ബീറുകൾ ചൊല്ലേണ്ടത് എപ്പോൾ മുതൽ എപ്പോൾ വരെയാണ്?

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:

من المعلوم أن الله -عزّ وجلّ- أمر بذكره في كل وقت: ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْراً كَثِيراً – وَسَبِّحُوهُ بُكْرَةً وَأَصِيلاً﴾ [الأحزاب: 41-42]، لكن عشر ذي الحجة اختصت بمزيد، فيشرع للناس الذكور والإناث من دخول شهر ذي الحجة إلى آخر يومٍ من أيام التشريق أن يكبروا ويهللوا ويحمدوا، يقولون: الله أكبر الله أكبر لا إله إلا الله، والله أكبر الله أكبر ولله الحمد، في كل وقت، لكن العلماء -رحمهم الله- يقولون: من طلوع فجر يوم عرفة إلى آخر أيام التشريق يسن أن يكبر فيها تكبيراً مقيداً في أدبار الصلوات، أي: بعد أن تستغفر الله وتقول: (اللهم أنت السلام ومنك السلام) تكبر من طلوع فجر يوم عرفة إلى آخر يومٍ من أيام التشريق وذلك في صلاة العصر يوم التشريق آخر أيام التشريق، ولك أيضاً أن تكبر في جميع الوقت فيجتمع من يوم عرفة إلى آخر أيام التشريق تكبير مطلق وتكبير مقيد.

എല്ലാ സമയവും അല്ലാഹുവിനെ ഓർക്കുവാൻ അവൻ നമ്മളോട് കൽപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക.കാലത്തും, വൈകുന്നേരവും അവന്റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുകയും ചെയ്യുവിന്‍. (ഖുർആൻ- 33:41,42) എന്നാൽ, ദുൽഹിജ്ജയിലെ ആദ്യപത്ത് ദിവസങ്ങൾ പ്രത്യേകമായി അവനെ ഓർക്കേണ്ട ദിവസങ്ങളാണ്. അപ്പോൾ, ദുൽഹിജ്ജയിലേക്ക് പ്രവേശിച്ചത് മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം വരെയും സ്ത്രീകളും പുരുഷന്മാരും തക്ബീറുകളും തഹ്‌ലീലുകളും തഹ്‌മീദുകളും ചൊല്ലിക്കൊള്ളട്ടെ. അത് ഏത് സമയത്തുമാകാം. അവർ الله أكبر الله أكبر لا إله إلا الله، والله أكبر الله أكبر ولله الحمد (അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്) എന്നിങ്ങനെ ചൊല്ലട്ടെ. നിരുപാധികമുള്ള തക്ബീറുകൾ ഒരാൾക്ക് ദുൽഹിജ്ജ ഒന്ന് മുതൽ പതിമൂന്നിന് സൂര്യൻ അസ്തമിക്കുന്നത് വരെ എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ്. എന്നാൽ, അറഫാ ദിവസത്തിന്റെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം വരെ, ഓരോ നിർബന്ധനമസ്കാരങ്ങൾക്ക് ശേഷവും തക്ബീറുകൾ ചൊല്ലലും സുന്നത്താണ്. അതായത്, നമസ്കാരാനന്തരം ‘ഇസ്‌തിഗ്ഫാറും’ ‘അല്ലാഹുമ്മ അൻതസ്സലാം വ മിൻകസ്സലാം’ എന്നുമൊക്കെ ചൊല്ലിയതിനുശേഷം അവർ തക്ബീറുകൾ ചൊല്ലട്ടെ. അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്ർ നമസ്കാരം വരെയാണ് നമസ്കാരശേഷമുള്ള തക്ബീറുകൾ ചൊല്ലേണ്ടത്. ചുരുക്കത്തിൽ, നിരുപാധികമുള്ള തക്ബീറുകളും നമസ്കാരശേഷമുള്ള തക്ബീറുകളും ഒരുമിച്ചുകൂടുന്ന സമയമാണ് അറഫാദിനത്തിലെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അസ്ർ വരെയുള്ള സമയം. الشيخ ابن عثيمين من فتاوى اللقاء الشهري، لقاء رقم(34)

ഒറ്റക്ക് നമസ്കരിക്കുന്നവർക്കും ജമാഅത്തായി നമസ്കരിക്കുന്നവർക്കും അറഫാ ദിവസത്തിന്റെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്ർ നമസ്കാര ശേഷം വരെ, ഓരോ നിർബന്ധനമസ്കാരങ്ങൾക്ക് ശേഷവും തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:

يكون مشروعاً سواء صلى الإنسان في جماعة، أو صلى منفرداً، هذا هو الأقرب. وبعض العلماء يرى أنه لا يشرع إلا إذا صلى في جماعة.

ജമാഅത്തായി നമസ്കരിച്ചവർ മാത്രമാണ് നമസ്കാരശേഷം തക്ബീറുകൾ ചൊല്ലേണ്ടതെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ജമാഅത്തായി നമസ്കരിച്ചവർക്കും ഒറ്റക്ക് നമസ്കരിച്ചവർക്കും നമസ്കാരശേഷം തക്ബീർ ചൊല്ലാം എന്നതാണ് ശരിയോടടുത്ത അഭിപ്രായം. مجموع فتاوى الشيخ ابن عثيمين(16/261)

ഈ ശ്രേഷ്ടദിവസങ്ങളില്‍ നി൪വ്വഹിക്കാവുന്ന മഹത്തായ ഒരു ഇബാദത്താണ് നോമ്പ്. ‘ദുല്‍ഹിജ്ജ പത്തും’ എന്നത് നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റ് സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ദുല്‍ഹിജ്ജ ഒന്‍പത് ‘ വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് . കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കും. അന്ന് നോമ്പ് അനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. കഴിയുന്നവ൪ക്ക് ദുല്‍ഹിജ്ജ 1 മുതല്‍ 9 വരെയുള്ള എല്ലാ ദിവസവും നോമ്പ് നോല്‍ക്കാവുന്നതാണ്. ദുല്‍ഹിജ്ജ ഒമ്പതിന് (അറഫദിനം) നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്.

ഇമാം നവവി(റഹി) പറഞ്ഞു: എന്നാല്‍ (ഈ ദിവസങ്ങളില്‍ നോമ്പെടുക്കല്‍) ശക്തമായ സുന്നത്താകുന്നു. പ്രത്യേകിച്ച് അതിലെ ഒമ്പതിന്. ( ശറഹു മുസ്ലിം:4/209)

എന്നാല്‍ ദുല്‍ഹിജ്ജ ഒമ്പത് ദിവസവും നോമ്പ് നോല്‍ക്കുന്നതിന് തെളിവില്ലെന്ന് ചില൪ പറയാറുണ്ട്. എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കാന്‍ നബി ﷺ പ്രത്യേകം നി൪ദ്ദേശിച്ചിട്ടില്ലെന്നും അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നതുമാണ് അതിന് കാരണമായി പറയുന്നത്. യഥാ൪ത്ഥത്തില്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഏറ്റവും ശ്രേഷ്ടകരമായ സമയമാണ് ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങള്‍ എന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. നോമ്പ് അതില്‍ നിന്നും ഒഴിവാണെന്നോ,  ഇന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമേ അനുഷ്ഠിക്കാവൂ എന്നൊന്നും നബി ﷺ പറഞ്ഞിട്ടുമില്ല. അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നത് അതിനു മുമ്പുള്ള മറ്റു ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല എന്നതിന് തെളിവാകുകയുയില്ല. അറഫാ ദിനത്തിന് പ്രത്യേകം ശ്രേഷ്ഠതയുണ്ട് എന്ന് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. ദുല്‍ഹിജ്ജ 1 മുതല്‍ 9 വരെ നോമ്പ് പിടിക്കല്‍ പുണ്യകരമാണ് എന്നത് പണ്ഢിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ശൈഖ് ഇബ്ന്‍ ബാസ്  رحمه الله പറയുന്നത് കാണുക: ‘നബി ﷺ ദുല്‍ഹിജ്ജയിലെ പത്ത് ദിവസവും നോമ്പ് എടുത്തില്ലെന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ‘സ്വാലിഹായ അമലുകള്‍ അനുഷ്ഠിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം’ എന്ന് നബി ﷺ പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണുതാനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ.(മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം). അപ്പോള്‍ ഇബ്നു അബ്ബാസില്‍(റ)  നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (റ) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസില്‍ ( റ) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു’ . (മജ്മൂഉല്‍ ഫത്താവാ)

ഇബ്നു ഉമര്‍(റ) ഇബ്നു സീരീന്‍(റ) ഖതാദ (റ) , മുജാഹിദ്(റ) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണെന്ന അഭിപ്രായക്കാരാണ്.

ദുല്‍ഹിജ്ജ ഒമ്പത് ദിവസവും നോമ്പ് നോല്‍ക്കല്‍ അനുവദനീയമാണെന്നാണ് നാല് മദ്ഹബിന്റേയും ഇമാമീങ്ങളുടേയും അഭിപ്രായം.

നബി ﷺ ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാറുണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ട റിപ്പോ൪ട്ടുകളിലൂടെ വന്നിട്ടുമുണ്ട്.

عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ تِسْعَ ذِي الْحِجَّةِ

അല്ലാഹുവിന്റെ റസൂല്‍ ﷺ ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാറുണ്ടായിരുന്നു. (സുനനു അബൂദാവൂദ് : 2437 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഈ ഹദീസിലെ  تِسْعَ ذِي الْحِجَّةِ എന്ന പ്രയോഗത്തിൽ നിന്നും “ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍” എന്നല്ല “ദുല്‍ഹിജ്ജ ഒമ്പതിന്” എന്ന് ചില പണ്ഡിതൻമാർ മനസ്സിലാക്കിയിട്ടുണ്ട്. “ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍” എന്നതാണ് കൂടുതൽ ശരിയായ വീക്ഷണം. “ദുല്‍ഹിജ്ജ ഒമ്പതിന്” എന്ന വീക്ഷണം സ്വീകരിച്ചാൽപോലും ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കാവുന്നതാണെന്ന് പണ്ഡിതൻമാരുടെ മേൽ വിവരണങ്ങളിൽ നിന്നും വ്യക്തമാണ്.

അതേപോലെ  ഫ൪ള് നമസ്കാരങ്ങള്‍ ജമാഅത്തായി നി൪വ്വഹിക്കല്‍, ഫ൪ള് നമസ്കാരങ്ങളോടനുബന്ധിച്ച സുന്നത്ത് നമസ്കാരങ്ങള്‍, രാത്രിനമസ്കാരവും ളുഹാ നമ്സകാരവും ഉള്‍പ്പടെയുള്ള മറ്റ് സുന്നത്ത് നമസ്കാരങ്ങള്‍,   വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മം,   പ്രാര്‍ത്ഥന, ഇസ്തിഗ്ഫാര്‍, തുടങ്ങി സാധാരണ ദിവസങ്ങളില്‍ നി൪വ്വഹിക്കുന്ന എല്ലാ ഇബാദത്തുകളും ഈ ദിവസങ്ങളില്‍ വ൪ദ്ധിപ്പിക്കേണ്ടതാണ്.

ഏറെ ശ്രേഷ്ടകരമായ അറഫാദിനം ഈ ദിവസങ്ങളിലാണ് ഉള്‍പ്പെടുന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണ് അറഫാദിനം.

عَنْ عُمَرَ بْنِ الْخَطَّابِ، أَنَّ رَجُلاً، مِنَ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لاَتَّخَذْنَا ذَلِكَ الْيَوْمَ عِيدًا‏.‏ قَالَ أَىُّ آيَةٍ قَالَ ‏{‏الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا‏}‏‏.‏ قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ‏.‏

ഉമറു ബ്നുല്‍ ഖത്താബില്‍ (റ) നിന്ന് നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു’. അദ്ദേഹം ചോദിച്ചു: ‘ഏത് ആയത്താണത് ?’. അയാള്‍ പറഞ്ഞു: ‘ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു എന്ന ആയത്താണത്.’ അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ‘അതേത് ദിവസമാണെന്നും എവിടെ വച്ചാണ് അത് നബി ﷺ ക്ക്  ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്.’ (ബുഖാരി:45)

അറഫാദിനം പാപമോചനത്തിന്റേയും, നരകമോചനത്തിന്റേയും ദിനമാണ്. അന്നേദിവസം നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസവുമാണ്:

عَنْ عَائِشَةَ، – رضى الله عنها – عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ :مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ

ആഇശയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത് ? എന്ന് പറയുകയും ചെയ്യും’. (മുസ്‌ലിം: 1348)

അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു  പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുമെന്ന൪ത്ഥം. അതേപോലെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസവുമാണ് അറഫാ ദിനം.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ

നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് – (തിര്‍മിദി: 3585 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഏറെ ശ്രേഷ്ടകരമായ അറഫാ ദിനത്തില്‍ നോമ്പ് നോല്‍ക്കുന്നത് ഹാജിമാരല്ലാത്തവ൪ക്ക് പ്രബലമായ സുന്നത്താണ്.

صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ

അബൂ ഖതാദയില്‍ (റ) നിന്ന് നിവേദനം: നബിﷺയോട് അറഫാ ദിവസത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അത് കഴിഞ്ഞ വർഷത്തേയും വരാനിരിക്കുന്ന വർഷത്തേയും പാപങ്ങൾ പൊറുപ്പിക്കുന്നതാണ്.(മുസ്‌ലിം: 1162)

അറഫ ദിനത്തിലെ നോമ്പ്  കൊണ്ട് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും  പാപങ്ങൾ പൊറുക്കപ്പെടും. വരാനിരിക്കുന്ന വ൪ഷത്തെ പാപങ്ങൾ പൊറുക്കപ്പെടുക എന്നത്, ആ വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവന് ലഭിക്കുമെന്നോ ആണെന്നാണ്.

ഇസ്‌ലാം പഠിപ്പിക്കുന്ന ശ്രേഷ്ഠകരമായ പുണ്യകര്‍മങ്ങളില്‍ ഒന്നായ ഉദുഹിയത്ത് നി൪വ്വഹിക്കുന്നതിന് ഏറ്റവും ശ്രേഷ്ടകരമായ സമയവും ഈ ദിവസങ്ങളിലാണ് ഉള്‍പ്പെടുന്നത്(ദുല്‍ഹിജ്ജ പത്ത്). കഴിവുള്ളവ൪ ഉദുഹിയത്ത് നി൪വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്‍കിയ വലിയൊരു അനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹജ്ജ് മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയിട്ടും അതിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും  നമുക്ക് കഴിയേണ്ടതുണ്ട്. പരിശുദ്ധ റമളാന്‍ ആഗതമായാല്‍ ഇബാദത്തുകളില്‍ വ്യാപൃതരാകാന്‍  ഉല്‍സാഹം കാണിക്കുന്നതുപോലെ ദുല്‍ഹജ്ജ് മാസം നമ്മിലേക്ക് കടന്നുവരുമ്പോഴും നാം ഉല്‍സാഹം കാണിക്കേണ്ടതുണ്ട്.രണ്ട് കാരണങ്ങളാല്‍ റമളാനില്‍ ആളുകള്‍ക്ക് ഇബാദത്തുകളില്‍ ഒരു താല്പര്യം കാണാറുണ്ട്.ഒന്ന്, റമളാന്‍ ആഗതമാകുന്നതോടുകൂടി അല്ലാഹു പിശാചുക്കളെ ചങ്ങലകളില്‍ ബന്ധിക്കും.മറ്റൊന്ന് സമൂഹത്തിന്റെ ഒരു ഒഴുക്കാണ്.ആളുകളെല്ലാം ഇബാദത്തുകളിലേക്ക് തിരിയുമ്പോള്‍ ആ ഒഴുക്കിലേക്ക് ബാക്കിയുള്ളവരെല്ലാം എത്തിപ്പെടുന്നു.എന്നാല്‍ ദുൽഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളില്‍ ഈ രണ്ട് സാഹചര്യങ്ങളുമില്ലെന്ന കാര്യം പ്രത്യേകം ഓ൪ക്കേണ്ടതാണ്. അതുകൊണ്ട് നാം അറിഞ്ഞ് ഉണ൪ന്നു പ്രവ൪ത്തിച്ചാല്‍ മാത്രമേ ഈ നന്‍മകള്‍ നമുക്ക് നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.

قال الشيخ ابن عثيمين رحمه الله : والعجب أن الناس غافلون عن هذه العشر تجدهم في عشر رمضان يجتهدون في العمل لكن في عشر ذي الحجة لا تكاد تجد أحداً فرق بينها وبين غيرها، ولكن إذا قام الإنسان بالعمل الصالح في هذا الأيام العشرة إحياء لما أرشد إليه النبي – صلى الله عليه وعلى آله وسلم – من الأعمال الصالحة. فإنه على خير عظيم.

ശൈഖ് ഉസൈമീന്‍(റഹി) പറഞ്ഞു: റമളാനിലെ അവസാനത്തെ പത്ത് ദിവസം സല്‍ക൪മ്മം പ്രവ൪ത്തിക്കുന്നതില്‍ ധാരാളം പരിശ്രമിക്കുന്ന പലരും ദുല്‍ഹിജ്ജയിലെ ആദ്യ പത്തിനെ കുറിച്ച് അശ്രദ്ധയിലാണെന്നത് വളരെ ആശ്ചര്യംതന്നെ. അവ൪ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളേക്കാള്‍ ശ്രേഷ്ടത കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരാല്‍ നബി ﷺ അറിയിച്ചു തന്നതനുസരിച്ച് ഈ ദിവസങ്ങളില്‍ സല്‍ക൪മ്മങ്ങളില്‍ വ്യാപൃതനാകുകയാണെങ്കില്‍ അവന്‍ വമ്പിച്ച നന്‍മയിലാണ്. (മജ്മൂഉല്‍ ഫത്വാവാ :21/37)

മാത്രമല്ല, സ്വ൪ഗ്ഗത്തിന്റെ വിഷയത്തില്‍ നാം ഒരിക്കലും മടിച്ച് നില്‍ക്കരുത്. സ്വ൪ഗ്ഗം നേടിയെടുക്കാന്‍ വേണ്ടി ധൃതികാണിക്കുകയാണ് വേണ്ടത്.

ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (ഖു൪ആന്‍ :3/133)

 

 

kanzululoom.com

4 Responses

  1. PDF file കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ ഉപകാരമാകുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *