അല്ലാഹുവിന് മക്കളുണ്ടെന്നോ?

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വാദിക്കുന്നവരായിരുന്നു മക്കയിലെ മുശ്രിക്കുകൾ. ഈ വാദത്തിനുള്ള ഖണ്ഢനം

وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَٰنَ لَكَفُورٌ مُّبِينٌ ‎﴿١٥﴾‏ أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ ‎﴿١٦﴾‏ وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿١٧﴾‏ أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ ‎﴿١٨﴾‏ وَجَعَلُوا۟ ٱلْمَلَٰٓئِكَةَ ٱلَّذِينَ هُمْ عِبَٰدُ ٱلرَّحْمَٰنِ إِنَٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَٰدَتُهُمْ وَيُسْـَٔلُونَ ‎﴿١٩﴾

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു. അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന് പെണ്‍മക്കളെ അവന്‍ (സ്വന്തമായി) സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും ചെയ്തിരിക്കുകയാണോ? അവരില്‍ ഒരാള്‍ക്ക്‌, താന്‍ പരമകാരുണികന്ന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ (പെണ്‍കുഞ്ഞിനെ) പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കരുവാളിച്ചതാകുകയും അവന്‍ കുണ്ഠിതനാവുകയും ചെയ്യുന്നു. ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്‌?) പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌. (ഖുർആൻ:43/15-19)

അല്ലാഹുവിന് സന്താനങ്ങളെ നിശ്ചയിക്കുന്നവരുടെ നീചപ്രവൃത്തിയെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. അവൻ ഏകനും പരാശ്രയമുക്തനുമാകുന്നു. അവൻ സന്താനത്തെയോ ഇണയെയോ സ്വീകരിച്ചിട്ടില്ല. അവന് തുല്യനായി ഒരാളുമില്ല. പല നിലക്കും ഈ വാദം അസത്യമാണ്.

അതിലൊന്ന്, സൃഷ്ടികളെല്ലാം അവന്റെ ദാസന്മാരാണ്. ആരാധ്യനാവുക എന്നത് സന്താനങ്ങളുണ്ടാവുക എന്നതിനെ നിരാകരിക്കുന്നു.

മറ്റൊന്ന്, സന്താനം പിതാവിന്റെ ഭാഗമാണ്. അല്ലാഹു തന്റെ സൃഷ്ടികളിൽനിന്ന് തീർത്തും വ്യത്യസ്തനാണ്. അവന്റെ വിശേഷണങ്ങളും പ്രത്യേകതകളും തീർത്തും സൃഷ്ടികളിൽനിന്നും വളരെ വ്യത്യസ്തമാണ്. പുത്രൻ പിതാവിന്റെ ഭാഗമാകയാൽ അല്ലാഹുവിന് സന്താനമുണ്ടാകൽ അസംഭവ്യമാണ്.

മറ്റൊന്ന്; മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് അവർ വാദിക്കുന്നു. സ്ത്രീ പുരുഷ വർഗത്തിൽ സ്ത്രീകളാണ് താഴെയെങ്കിൽ ആൺമക്കളെ അവർ തെരഞ്ഞെടുക്കുകയും പെൺകുട്ടികളെ അല്ലാഹുവിന് നിശ്ചയിക്കുകയും ചെയ്യുന്നതെങ്ങനെയാണ്? അപ്പോൾ അവർ അല്ലാഹുവിനെക്കാൾ ശ്രേഷ്ഠരാണോ? അങ്ങനെയാകുന്നതിൽനിന്ന് അല്ലാഹു ഉന്നതനും മഹാനുമത്രെ.

മറ്റൊന്ന്; അല്ലാഹുവിലേക്ക് അവർ ചേർത്തുപറയുന്ന വിഭാഗം – പെൺമക്കൾ – രണ്ട് വർഗങ്ങളിൽ താഴ്ന്നതായി കാണുന്നവരും അവർക്ക് ഏറ്റവും വെറുപ്പുള്ളതുമാണ്. എത്രത്തോളമാണ് ആ വെറുപ്പെന്നത് ഈ വാചകങ്ങളിലുണ്ട്:

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

അവരിൽ ഒരാൾക്കും താൻ പരമകാരുണികന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ-പെൺകുഞ്ഞിനെപ്പറ്റി സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവന്റെ മുഖം കരുവാളിച്ചതാ വുകയും അവൻ കുണ്ഠിതനാവുകയും ചെയ്യും.

വെറുപ്പുകൊണ്ടും കഠിനമായ കോപം കാരണത്താലും അവന് ഇഷ്ടമില്ലാത്തത് അവരെങ്ങനെ അല്ലാഹുവിന് നിശ്ചയിച്ചുകൊടുക്കും?

മറ്റൊന്ന്; സ്ത്രീക്ക് അവളുടെ കാര്യങ്ങളിലും സംസാരത്തിലും കാര്യങ്ങൾ വ്യക്തമാക്കുന്നതിലുമെല്ലാം ചില അപൂർണതകളുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: {ആഭരണമണിയിച്ച് വളർത്തപ്പെടുന്ന} അഭംഗി പരിഹരിക്കാൻ ഭംഗിയുണ്ടാക്കപ്പെടുന്ന, ഭംഗിക്ക് പുറത്തുനിന്നുള്ളത് ആവശ്യമായി വരുന്നവൾ. {വാഗ്വാദത്തിൽ} അനിവാര്യമായ വാഗ്വാദവേളകളിൽ തന്റെ ഭാഗം പ്രകടമായി പറയാൻ കഴിയാത്ത. {തെളിയിക്കാൻ കഴിവില്ലാത്ത} മനസ്സിലുള്ള കാര്യം വ്യക്തമാക്കാൻ കഴിയാത്ത, തന്റെ തെളിവുകൾ വ്യക്തമാക്കാൻ പറ്റാത്ത അവരെ എങ്ങനെയാണവർ അല്ലാഹുവിലേക്ക് ചേർത്തു പറയുന്നത്?

മറ്റൊന്ന്; {പരമകാരുണികന്റെ ദാസന്മാരായ മലക്കകുളെ അവർ പെണ്ണുങ്ങളാക്കിയിരിക്കുന്നു} അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച ദാസന്മാരായ മലക്കുകളുടെ കാര്യത്തിൽ അവർ ധൈര്യപ്പെട്ട് അവരെ കീഴ്‌പ്പെടേണ്ട ദാസന്മാർ എന്ന പദവിയിൽനിന്ന് അല്ലാഹുവിന്റെ ചില പ്രത്യേകതകളുള്ള പങ്കാളികളുടെ സ്ഥാനത്തേക്ക് അവരെ അവർ ഉയർത്തി. പിന്നീടവരെ പുരുഷന്മാരുടെ സ്ഥാനത്തുനിന്ന് സ്ത്രീകളുടെ സ്ഥാനത്തേക്ക് താഴ്ത്തുകയും ചെയ്തു. തന്റെ പ്രവാചകനോട് ധിക്കാരം കാണിക്കുകയും അവന്റെ മേൽ കളവ് പറയുകയും ചെയ്യുന്നതിലൂടെ കാണിച്ച വൈരുധ്യങ്ങളിൽ നിന്ന് അവൻ മഹാപരിശുദ്ധൻ.

മറ്റൊന്ന്: അല്ലാഹു അവർക്ക് മറുപടിയായി നൽകുന്നത്, തന്റെ മലക്കുകളെ സൃഷ്ടിക്കുന്ന സമയത്ത് അവർ ഹാജരായിരുന്നില്ല. അല്ലാഹുവിന് മാത്രമറിയുന്ന, അവർക്കൊരറിവുമില്ലാത്ത കാര്യത്തെക്കുറിച്ച് അവർ സംസാരിക്കുന്നത് എങ്ങനെയാണ്? ഈ സാക്ഷിത്വത്തെക്കുറിച്ച് ചോദിക്കപ്പെടും. രേഖപ്പെടുത്തപ്പെടുകയും അതിലവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.

 

തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.