ആരാധനകൾ ഇസ്തിഗ്ഫാർ കൊണ്ട് അവസാനിപ്പിക്കുക

വിശുദ്ധ ഖുർആനിൽ ഇസ്തിഗ്ഫാർ (പാപമോചനം) തേടാനുള്ള കല്പനയും അതിനുള്ള പ്രോത്സാഹനവും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ധാരാളമായി കാണാൻ സാധിക്കും. പ്രത്യേകിച്ച്, ആരാധനകൾക്ക് ശേഷവും പുണ്യകർമ്മങ്ങൾ പൂർത്തിയാക്കുമ്പോഴും ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. സൽകർമ്മങ്ങൾ പാപമോചനം തേടിക്കൊണ്ട് അവസാനിപ്പിക്കുക എന്നത് നബി ﷺ യുടെ ചര്യയായിരുന്നു.

عَنْ ثَوْبَانَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا

ഥൗബാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ നമസ്‌കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ പാപമോചനം തേടാറുണ്ടായിരുന്നു. (മുസ്ലിം:591)

രാത്രി നമസ്‌കാരം പാപമോചനം തേടിക്കൊണ്ട് അവസാനിപ്പിക്കേണ്ടതിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പരാമർശമുണ്ട്. അല്ലാഹു പറയുന്നു:

وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ

അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍) രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു. (ഖു൪ആന്‍ :3/17)

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾

രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍:51/17-18)

അവർ രാത്രിയിൽ ഉറക്കമൊഴിച്ച് അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ ഇബാദത്തുകളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകുമെന്ന് കരുതി അവർ അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്നു എന്നാണ് ഇതിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. രാത്രി നമസ്‌കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറ: മുസ്സമ്മിൽ അല്ലാഹു അവസാനിപ്പിച്ചത് ഇങ്ങനെയാണ്:

وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمُۢ ‎

നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:73/20)

അതുപോലെ വുളൂഅ് ചെയ്യുന്നവർക്കും അത് തൗബ (പശ്ചാത്താപം) ചെയ്തുകൊണ്ട് അവസാനിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും സൽകർമ്മങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ കാര്യം തൗബയും ഇസ്തിഗ്ഫാറുമാണ്.

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ ‏”‏ ‏.‏

ഉമര്‍ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വുളു ചെയ്കയും അത് ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് “അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും അവന്‍ ഏകനാണെന്നും, അവനു പങ്കുകാരില്ലെന്നും. മുഹമ്മദ്  ﷺ അവന്റെ ദാസനും അവന്റെ ദൂതനും ആകുന്നുവെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധിയുള്ളവരിലും നീ എന്നെ ആക്കേണമേ” എന്നു പറയുകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)

ഹജ്ജിനെക്കുറിച്ചുള്ള ആയത്തിൽ അല്ലാഹു പറയുന്നു:

ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/199)

ഇവിടെ ‘الإفاضة’ (പുറപ്പെടുക) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ 10 ന് മിനായിലേക്കുള്ള മടക്കമാണ്. ഹജ്ജ് കർമ്മങ്ങളുടെ അവസാന ഘട്ടമെന്ന നിലയിൽ ഹാജിമാർ തങ്ങളുടെ ആരാധനകൾ പൂർത്തിയാക്കുന്ന സന്ദർഭമാണത്.

ഈ ആയത്ത് വിശദീകരിച്ച് ശൈഖ് നാസ്വി൪ അസ്സഅ്ദി رحمه الله പറഞ്ഞു:

فَالِاسْتِغْفَارُ لِلْخَلَلِ الْوَاقِعِ مِنَ الْعَبْدِ فِي أَدَاءِ عِبَادَتِهِ وَتَقْصِيرِهِ فِيهَا، وَذِكْرُ اللَّهِ شُكْرُ اللَّهِ عَلَى إِنْعَامِهِ عَلَيْهِ بِالتَّوْفِيقِ لِهَذِهِ الْعِبَادَةِ الْعَظِيمَةِ وَالْمِنَّةِ الْجَسِيمَةِ. وَهَكَذَا يَنْبَغِي لِلْعَبْدِ كُلَّمَا فَرَغَ مِنْ عِبَادَةٍ أَنْ يَسْتَغْفِرَ اللَّهَ عَنِ التَّقْصِيرِ، وَيَشْكُرَهُ عَلَى التَّوْفِيقِ، لَا كَمَنْ يَرَى أَنَّهُ قَدْ أَكْمَلَ الْعِبَادَةَ وَمَنَّ بِهَا عَلَى رَبِّهِ وَجَعَلَتْ لَهُ مَحَلًّا وَمَنْزِلَةً رَفِيعَةً، فَهَذَا حَقِيقٌ بِالْمَقْتِ وَرَدِّ الْفِعْلِ، كَمَا أَنَّ الْأَوَّلَ حَقِيقٌ بِالْقَبُولِ وَالتَّوْفِيقِ لِأَعْمَالٍ أُخَرَ.

അടിമ തന്റെ ആരാധനകൾ നിർവ്വഹിക്കുമ്പോൾ സംഭവിച്ചുപോയ പിഴവുകൾക്കും അതിൽ വരുത്തിയ വീഴ്ചകൾക്കുമുള്ള പരിഹാരമാണ് ഇസ്തിഗ്ഫാർ. ആരാധനയ്ക്ക് ശേഷമുള്ള അല്ലാഹുവിന്റെ സ്മരണയാകട്ടെ, മഹത്തായ ഈ ഇബാദത്ത് നിർവ്വഹിക്കാനും ഇത്ര വലിയൊരു അനുഗ്രഹം ലഭിക്കാനും തനിക്ക് തൗഫീഖ് നൽകിയതിന് അല്ലാഹുവിനോട് നന്ദി പറയലുമാണ്. അതുകൊണ്ട് ഓരോ അടിമയും തന്റെ ആരാധനകളിൽ നിന്ന് വിരമിക്കുമ്പോൾ, അതിൽ വന്ന പോരായ്മകൾക്ക് അല്ലാഹുവിനോട് മാപ്പ് ചോദിക്കുകയും അത് ചെയ്യാൻ കഴിഞ്ഞതിൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ, താൻ ആരാധനകൾ പരിപൂർണ്ണമായി ചെയ്തുവെന്നും അത് വഴി തന്റെ രക്ഷിതാവിനോട് താൻ വലിയൊരു ഔദാര്യം ചെയ്തുവെന്നും, ഇത് തനിക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നുവെന്നും കരുതുന്നവനെപ്പോലെ ആകരുത്. അത്തരക്കാരുടെ പ്രവർത്തികൾ അല്ലാഹുവിന്റെ വെറുപ്പിനും ആ കർമ്മം തള്ളിക്കളയുന്നതിനും കാരണമാകും. എന്നാൽ ആദ്യത്തെ വിഭാഗം (വിനയമുള്ളവർ) അല്ലാഹുവിന്റെ സ്വീകാര്യതയ്ക്കും കൂടുതൽ സൽകർമ്മങ്ങൾ ചെയ്യാനുള്ള അനുഗ്രഹത്തിനും അർഹരായിത്തീരുന്നു. (തഫ്സീറുസ്സഅ്ദി)

സദസ്സുകൾ ഇസ്തിഗ്ഫാർ തേടിക്കൊണ്ട് അവസാനിപ്പിക്കുക  എന്നത് നബി ﷺ യുടെ ചര്യയായിരുന്നു.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ بِأَخَرَةٍ إِذَا أَرَادَ أَنْ يَقُومَ مِنَ الْمَجْلِسِ:

അബൂബര്‍സ: അസ്ലമിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു സദസ്സിൽ നിന്ന് എഴുന്നേൽക്കാൻ ഉദ്ദേശിക്കുമ്പോൾ അവസാനമായി ഇപ്രകാരം പറയാറുണ്ടായിരുന്നു:

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ‏.‏

അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്താപിച്ച് മടങ്ങുകയും ചെയ്യുന്നു. (അബൂദാവൂദ്:4859)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ جَلَسَ فِي مَجْلِسٍ فَكَثُرَ فِيهِ لَغَطُهُ فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ ‏.‏ إِلاَّ غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സദസ്സിലിരുന്ന് ശൂന്യവും അർത്ഥശൂന്യവുമായ സംസാരത്തിൽ ഏർപ്പെടുന്നവൻ, ആ സദസ്സിൽ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഈ പ്രാ൪ത്ഥന (മുകളിൽ കൊടുത്തത്) ചൊല്ലിയാല്‍ ആ സദസ്സില്‍ അയാള്‍ക്ക് സംഭവിച്ച തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. (തിർമിദി:3433)

അല്ലാഹുവിനുള്ള പരിപൂർണ്ണമായ അടിമത്തത്തിലും അനുസരണത്തിലും അധിഷ്ഠിതമായ തന്റെ ജീവിതം പോലും പ്രവാചകൻ ﷺ അവസാനിപ്പിച്ചത് അല്ലാഹുവിനോട് ഇസ്തിഗ്ഫാർ തേടിക്കൊണ്ടായിരുന്നു.

عن عائشة رضي الله عنها أنَّها، سَمِعَتِ النَّبِيَّ صلى الله عليه وسلم وَأَصْغَتْ إِلَيْهِ قَبْلَ أَنْ يَمُوتَ، وَهْوَ مُسْنِدٌ إِلَىَّ ظَهْرَهُ يَقُولُ ‏ “‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَأَلْحِقْنِي بِالرَّفِيقِ ‏”‏‏.‏

ആയിശാ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ മരണപ്പെടുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹം എന്റെ പുറത്ത് ചാരിയിരുന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ സശ്രദ്ധം കേട്ടു: “അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ, എന്നോട് കരുണ കാണിക്കേണമേ, ഉന്നതനായ കൂട്ടുകാരനോടൊപ്പം (പരലോകത്തെ ഉന്നത പദവിയിൽ) എന്നെ ചേർക്കേണമേ. (ബുഖാരി:4440)

അതുമാത്രമല്ല, തന്റെ പരിശുദ്ധമായ ജീവിതകാലത്തും പവിത്രമായ ആയുസ്സിലുടനീളവും നബി ﷺ അത്യധികം ഗൗരവത്തോടെയും സ്ഥിരതയോടെയും ഇസ്തിഗ്ഫാർ തേടുന്നതിൽ മുഴുകിയിരുന്നു.

ഇതുതന്നെയായിരുന്നു സലഫുസ്സാലിഹീങ്ങളുടെയും രീതി.

قال ابن رجب رحمه الله :كان السلف يرون : أن من مات عقب عمل صالح ؛ كصيام رمضان أو عقيب حج أو عمرة يرجى له أن يدخل الجنة ، وكانوا مع اجتهادهم في الصحة في الأعمال الصالحة يجددون التوبة والإستغفار عند الموت ويختمون أعمالهم بالإستغفار وكلمة التوحيد ؛ لما احتضر العلاء بن زياد بكى فقيل له : ما يبكيك ؟ قال : كنت والله أحبُّ أن أستقبل الموت بتوبة قالوا : فافعل رحمك الله فدعا بطهور فتطهر ثم دعا بثوب جديد فلبسه ثم استقبل القبلة فأومأ برأسه مرتين أونحو ذلك ثم اضطجع و مات ، ولما احتضر عامر بن عبد الله بكى وقال: لمثل هذا المصرع فليعمل العاملون : اللهم إني أستغفرك من تقصيري و تفريطي و أتوب إليك من جميع ذنوبي لا إله إلا الله ثم لم يزل يرددها حتى مات رحمه الله ، وقال عمرو بن العاص رضي الله عنه عند موته : اللهم أمرتنا فعصينا و نهيتنا فركبنا و لا يسعنا إلا عفوك لا إله إلا الله ثم رددها حتى مات.

ഇബ്നു റജബ് رحمه الله പറഞ്ഞു: ‘റമദാൻ നോമ്പ്, ഹജ്ജ് അല്ലെങ്കിൽ ഉംറ തുടങ്ങിയ ഏതെങ്കിലും ഒരു സൽകർമ്മത്തിന് തൊട്ടുപിന്നാലെ ഒരാൾ മരിക്കുകയാണെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് സലഫുകൾ പ്രതീക്ഷിച്ചിരുന്നു. ആരോഗ്യവാനായിരിക്കുമ്പോൾ സൽകർമ്മങ്ങൾ ചെയ്യുന്നതിൽ കഠിനമായി പരിശ്രമിക്കുന്നവരായിരുന്നിട്ടും, മരണസമയത്ത് അവർ തങ്ങളുടെ തൗബയും ഇസ്തിഗ്ഫാറും പുതുക്കുകയും പാപമോചനത്തോടും തൗഹീദിന്റെ വചനത്തോടും (ലാ ഇലാഹ ഇല്ലല്ലാഹ്) കൂടി തങ്ങളുടെ കർമ്മങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അലാഅ് ബിൻ സിയാദ് (റ) മരണസമയത്ത് കരഞ്ഞപ്പോൾ ആരോ ചോദിച്ചു: താങ്കളെന്തിനാണ് കരയുന്നത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം, തൗബ ചെയ്തുകൊണ്ട് മരണത്തെ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ പറഞ്ഞു: അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, എങ്കിൽ താങ്കൾ അത് ചെയ്തോളൂ. അദ്ദേഹം ഉടനെ ശുദ്ധജലം വരുത്തി വുളൂഅ് ചെയ്യുകയും, ഒരു പുതിയ വസ്ത്രം ധരിക്കുകയും ചെയ്തു. ശേഷം ഖിബ്ലയ്ക്ക് മുന്നിലിരുന്ന് രണ്ട് തവണ തലകൊണ്ട് ആംഗ്യം കാണിക്കുകയും (നമസ്കരിക്കുകയും) എന്നിട്ട് കിടക്കുകയും മരിക്കുകയും ചെയ്തു. ആമിർ ബിൻ അബ്ദുല്ല (റ) മരണസമയത്ത് കരഞ്ഞുകൊണ്ട് പറഞ്ഞു: ഇങ്ങനെയൊരു അവസ്ഥയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാഹുവേ, എന്റെ വീഴ്ചകളിലും പോരായ്മകളിലും നിന്നോട് ഞാൻ പാപമോചനം തേടുന്നു. എന്റെ എല്ലാ പാപങ്ങളിൽ നിന്നും നിന്നിലേക്ക് ഞാൻ ഖേദിച്ചു മടങ്ങുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്… മരിക്കുന്നത് വരെ അദ്ദേഹം അത് ആവർത്തിച്ചു കൊണ്ടിരുന്നു. അംറ് ബിൻ ആസ് (റ) തന്റെ മരണസമയത്ത് പറഞ്ഞു: അല്ലാഹുവേ, നീ ഞങ്ങളോട് കൽപ്പിച്ചു, ഞങ്ങൾ അത് ലംഘിച്ചു. നീ ഞങ്ങളെ വിലക്കി, ഞങ്ങൾ അത് പ്രവർത്തിച്ചു. നിന്റെ മാപ്പല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് രക്ഷയില്ല. ലാ ഇലാഹ ഇല്ലല്ലാഹ്… മരിക്കുന്നത് വരെ അദ്ദേഹം ഇത് ഉരുവിട്ടുകൊണ്ടിരുന്നു. [لطائف المعارف ( ص : 362 ).]

ഇസ്തിഗ്ഫാർ കൊണ്ടുള്ള ഗുണഫലങ്ങളും ബറകത്തുകളും എണ്ണിയാലൊടുങ്ങാത്തതാണ്. അത് കർമ്മങ്ങളെ പൂർണ്ണതയിലെത്തിക്കുകയും പോരായ്മകൾ പരിഹരിക്കുകയും പദവികൾ ഉയർത്തുകയും ചെയ്യുന്നു.

قال شيخ الإسلام ابن تيمية رحمه الله: الاستغفار يخرج العبد من الفعل المكروه إلى الفعل المحبوب، من العمل الناقص إلى العمل التامّ، ويرفع العبدُ من المقام الأدنى إلى الأعلى منه والأكمل، فإنَّ العابد لله والعارف بالله في كلِّ يوم، بل في كلِّ ساعة، بل في كلّ لحظة يزداد علماً بالله وبصيرةً في دينه وعبوديته بحيث يجد ذلك في طعامه وشرابه ونومه ويقظته وقوله وفعله. ويرى تقصيره في حضور قلبه في المقامات العالية وإعطائها حقّها. فهو يحتاج إلى الاستغفار آناء الليل وأطراف النهار، بل هو مضطرٌّ إليه دائماً في الأقوال والأحوال، في الغوائب والمشاهد، لما فيه من المصالح وجلب الخيرات ودفع المضرّات، وطلب الزيادة في القوّة في الأعمال القلبية والبدنيّة اليقينية الإيمانية.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ‘ഇസ്തിഗ്ഫാർ അടിമയെ അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള കാര്യങ്ങളിലേക്കും, അപൂർണ്ണമായ കർമ്മങ്ങളിൽ നിന്ന് പൂർണ്ണമായ കർമ്മങ്ങളിലേക്കും നയിക്കുന്നു. അത് അടിമയെ താഴ്ന്ന പദവിയിൽ നിന്ന് ഉയർന്നതും പരിപൂർണ്ണവുമായ പദവികളിലേക്ക് ഉയർത്തുന്നു. അല്ലാഹുവിനെ ആരാധിക്കുന്നവനും അവനെ അറിഞ്ഞവനും ഓരോ ദിവസവും, ഓരോ നിമിഷത്തിലും അല്ലാഹുവിനെക്കുറിച്ചുള്ള അറിവിലും ദീനിലുള്ള ഉൾക്കാഴ്ചയിലും വളർന്നുകൊണ്ടിരിക്കുന്നു. ഇത് തന്റെ ഭക്ഷണത്തിലും പാനീയത്തിലും ഉറക്കത്തിലും ഉണർച്ചയിലും വാക്കിലും പ്രവർത്തിയിലുമെല്ലാം അയാൾക്ക് അനുഭവപ്പെടും. ഉയർന്ന പദവികളിൽ തന്റെ ഹൃദയത്തിന്റെ സാന്നിധ്യം കുറയുന്നതും അവയ്ക്ക് നൽകേണ്ട അവകാശങ്ങളിൽ താൻ വരുത്തുന്ന വീഴ്ചകളും അയാൾക്ക് ബോധ്യപ്പെടും. അതിനാൽ രാപ്പകൽ ഭേദമന്യേ അയാൾക്ക് പാപമോചനം അത്യന്താപേക്ഷിതമാണ്. എല്ലാ വാക്കുകളിലും അവസ്ഥകളിലും, മറഞ്ഞും തെളിഞ്ഞും ഇസ്തിഗ്ഫാറിനായി അയാൾ നിരന്തരം ദാഹിക്കുന്നു. കാരണം നന്മകൾ കൊണ്ടുവരുന്നതിനും ദോഷങ്ങൾ തടയുന്നതിനും ഹൃദയപരവും ശാരീരികവുമായ കർമ്മങ്ങളിൽ ഈമാനിന്റെയും ദൃഢനിശ്ചയത്തിന്റെയും കരുത്ത് വർദ്ധിപ്പിക്കാനും ഇസ്തിഗ്ഫാർ അനിവാര്യമാണ്.’ [ مجموع الفتاوى (11/696).]

ഇസ്തിഗ്ഫാർ തേടുന്നവർക്കായി ഇഹലോകത്തും പരലോകത്തുമായി എണ്ണിയാലൊടുങ്ങാത്തത്ര മഹത്തായ പ്രതിഫലങ്ങളും, ആദരണീയമായ സമ്മാനങ്ങളും, അളവറ്റ അനുഗ്രഹങ്ങളും അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്.

وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا ‎

ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍:4/110)

وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖു൪ആന്‍:8/33)

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.  അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍:71/10-12)

عن عبد الله بن بشر رضي الله عنه قال: قال رسول الله صلى الله عليه وسلم : طُوبَى لِمَنْ وَجَدَ فِي صَحِيفَتِهِ اسْتِغْفَارًا كَثِيرًا ‏

അബ്ദുല്ലാഹി ബ്നു ബുസ്ർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കർമങ്ങളുടെ ഏടിൽ ധാരാളം ഇസ്തിഗ്ഫാർ കണ്ടെത്താൻ കഴിഞ്ഞവന് ‘ത്വൂബാ’ (സ്വർഗം). (ഇബ്നുമാജ:3818)

അതിനാൽ, ഒരു വിശ്വാസി എപ്പോഴും ഇസ്തിഗ്ഫാർ (പാപമോചനം) തേടുന്നത് പതിവാക്കുകയും അത് വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും ആരാധനകൾക്ക് ശേഷം; അതിൽ വന്നുപോയ പോരായ്മകൾ നികത്താനും ആ ആരാധനകളെ പൂർണ്ണതയിലെത്തിക്കാനും ഇത് സഹായിക്കും. പാപമോചനം തേടുന്നവർക്ക് അല്ലാഹു നൽകുന്ന മഹത്തായ പ്രതിഫലത്തിനും അവർക്കായി ഒരുക്കിവെച്ചിട്ടുള്ള ഉന്നതമായ സ്ഥാനങ്ങൾക്കും അർഹരാകാൻ ഇത് കാരണമാകും.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *